Devi

Devi

Sunday, October 29, 2017

ദിവസം 298 ശ്രീമദ്‌ ദേവീഭാഗവതം. 11.13. ഭസ്മധാരണമാഹാത്മ്യം

ദിവസം 298   ശ്രീമദ്‌ ദേവീഭാഗവതം. 11.13. ഭസ്മധാരണമാഹാത്മ്യം

മഹാപാതകസംഘാശ്ച പാതകാന്യപരാണ്യപി
നശ്യന്തി മുനിശാർദ്ദൂല സത്യം സത്യം ന ചാന്യഥാ
ഏകം ഭസ്മ ധൃതം യേന തസ്യ പുണ്യഫലം ശൃണു
യതീനാം ജ്ഞാനദം പ്രോക്തം വനസ്ഥാനാം വിരക്തിദം

ശ്രീ നാരായണൻ പറഞ്ഞു: അല്ലയോ മുനിവരാ, മഹാപാപങ്ങൾ പോക്കാൻ ഭസ്മധാരണം മാത്രമേ ഒരു വഴിയുള്ളു. മറ്റൊന്നിനും ഇത്ര പാപനാശനശക്തിയില്ല. ഒരു തവണ ഭസ്മം തൊട്ടാൽപ്പോലും അത് പുണ്യ പ്രദമാണ്. സന്യാസിക്ക് ജ്ഞാനവും വാനപ്രസ്ഥന് വിരക്തിയും നൽകുന്ന ആചാരമാണ് ഭസ്മം തൊടൽ. ഇത് ഗൃഹസ്ഥർക്ക് ധർമ്മൈശ്വര്യങ്ങൾ നൽകുന്നു. ബ്രഹ്മചാരിക്ക് സ്വാധ്യായ പ്രചോദനവും ഭസ്മം തൊടുന്നതു കൊണ്ടുണ്ടാവും.

ശൂദ്രർക്ക് ഇത് പുണ്യം നേടിക്കൊടുക്കും. മറ്റുള്ളവർക്ക് പാപമുക്തിയും ലഭിക്കും. സർവ്വരക്ഷാർത്ഥമാണ് ഭസ്മോദ്ധൂളനവും ത്രിപുണ്ഡ്രധാരണവും വിധിച്ചിട്ടുള്ളത്. എല്ലാവർക്കും അനുഷ്ടിക്കാനാവുന്ന ഒരു നിത്യയജ്ഞം തന്നെയാണിത്.  സർവ്വധർമ്മസ്വരൂപവുമാണിതെന്ന് ശ്രുതികൾ പറയുന്നു. ശിവലിംഗാർച്ചനയുമായി ബന്ധപ്പെടുത്തിയും ഇതിനെപ്പറ്റി പറഞ്ഞു വരുന്നു. സകലർക്കും ജ്ഞാനലാഭത്തിനായും ത്രിപുണ്ഡ്രം അണിയാം.

ത്രിമൂർത്തികളും ഇന്ദ്രനും നെറ്റിമേൽ ഭസ്മക്കുറിയിടുന്നു. ഹിരണ്യഗർഭനും വരുണാദികളും ഈ ആചാരം മുടക്കാതെ ചെയ്യുന്നു. ഉമാദേവിയും, ലക്ഷ്മീദേവിയും സരസ്വതീദേവിയും മാത്രമല്ല ആസ്തികരായ ദിവ്യവനിതകളെല്ലാം ഭസ്മോദ്ധൂളനവും ഭസ്മക്കുറിയിടലും നിത്യവും ചെയ്യുന്നതാണ്. അതുപോലെ മുനിമാരും  യക്ഷരാക്ഷസഗന്ധർവ്വ സിദ്ധവിദ്യാധരൻമാരുമെല്ലാം  ഭസ്മധാരണത്തിൽ നിത്യോൽസുകരാണ്. നാലുവർണ്ണത്തിലുള്ള മനുഷ്യരും സങ്കര ജാതിക്കാർ പോലും വിഭൂതിയണിയുന്നു. നിത്യവും വിഭൂതിയണിയുന്നവരാണ് വിദ്വാൻമാരാവുന്നത്. മറ്റുള്ളവർ മൃഗതുല്യരാണ്.

മുക്തിസ്ത്രീയെ വശീകരിക്കാൻ ശിവലിംഗമാണ് വശ്യമണിയാകുന്നത്. പഞ്ചാക്ഷരമായ ശൈവമന്ത്രം സഖ്യവും വിഭൂതി അതിനുള്ള ഔഷധവുമാണ്. വിഭൂതി ധരിച്ച ഒരുവന്, അവൻ വിദ്വാനോ മൂർഖനോ ആവട്ടെ, ഭക്ഷണം കൊടുക്കുന്നത് പത്നീസമേതം മഹാദേവനെ ഊട്ടുന്നതിന് തുല്യമാണ്. സർവ്വാംഗം ഭസ്മം പൂശിയ ഒരാളെ അനുഗമിക്കുന്നവർ എത്ര പാതകം ചെയ്തവരാണെങ്കിലും അചിരേണ അവരും പൂജിതരായിത്തീരും. അങ്ങിനെയുള്ള സാധുവിനെ പുകഴ്ത്തുന്നതും പാപവിമുക്തിയേകും. ഭസ്മം ധരിച്ചവന് ഒരു നേരത്തെയെങ്കിലും ഭിക്ഷ കൊടുക്കുന്നത് ആരാണോ അവനാണ് ജ്ഞാനി. അവൻ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചവനാണ്.

ഭസ്മധാരി അനാര്യദേശത്ത് വസിക്കുന്നവനാണെങ്കിലും അവനെ കാശിയിൽ വസിക്കുന്നവനോടൊപ്പം സുകൃതവാനെന്ന് കരുതണം. ഒരുവന്‍ ദുശ്ശീലത്തിനടിമയാണെങ്കില്‍ പോലും, അയോഗ്യനാണെങ്കിലും  ഭസ്മധാരണമോന്നുകൊണ്ട്  ബ്രഹ്മാവിനെപ്പോലെ പൂജിതനാവും. നാട്യമായിപ്പോലും ഭസ്മക്കുറിയിടുന്നവൻ പൂജിതനാണ്. സമ്പർക്കഗുണം കൊണ്ട് മാത്രമോ അല്ലെങ്കിൽ വെറും രസത്തിനോ ആണെങ്കിൽപ്പോലും വിധിപ്രകാരം ഭസ്മം ധരിക്കുന്നതുകൊണ്ടു് ഒരുവന് എനിക്കു തുല്യമായ പദവിയിൽ എത്താനാവും.

ത്രിമൂർത്തികൾക്കും അവരുടെ ധർമ്മദാരങ്ങൾക്കും ഭസ്മധാരണം അതീവ സന്തോഷകരമായ ഒന്നാണ്. സാധകർക്ക് ഭസ്മം ധരിച്ച് അവരെ തുഷ്ടരാക്കാം. ദാനം, തപസ്സ്, തീർത്ഥയാത്ര, ഇവ കൊണ്ടൊന്നും ലഭിക്കാത്ത പുണ്യം ത്രിപുണ്ഡ്രധാരണത്തിൽ നിന്നുണ്ടാവും. രാജാക്കൻമാർ രാജചിഹ്നം ധരിച്ചവനെ തന്റെ അസ്മാദികളായി കണക്കാക്കുന്നതുപോലെ ത്രിപുണ്ഡ്രം ധരിച്ചവനെ മഹാദേവൻ സ്വന്തമാളായി കണക്കാക്കുന്നു.

ബ്രാഹ്മണനാണെങ്കിലും അല്ലെങ്കിലും നിത്യം വിഭൂതിയണിയുന്നവൻ ശിവന് പ്രിയംകരനാണ്. ആചാരഹീനനായി നടന്നവനാണെങ്കിലും നിത്യവും ഭസ്മധാരണം തുടങ്ങുന്നതോടെ അവൻ വിമുക്തനായിത്തീരും. വിഭൂതിയിട്ടവന്റെ കുലമോ ജ്ഞാനമോ വ്രതമോ നോക്കേണ്ടതില്ല. അവൻ പൂജിതനാണെന്ന് മനസ്സിലാക്കാം.

ശിവനേക്കാൾ ശ്രേഷ്ഠനായി ആരുമില്ല. ശിവപൂജയേക്കാൾ ഉൽകൃഷ്ടമായ കർമ്മങ്ങൾ വേറെയില്ല. ഭസ്മസ്നാനത്തേക്കാൾ വലിയ തീർത്ഥമില്ല. വിഭൂതി രുദ്രാഗ്നിയേക്കാൾ ഉത്തമമാണ്. സർവ്വദുഖനിവാരകമാണത്. പാപഹാരിയാണത്. നീചനോ, മൂഢനോ, വിജ്ഞാനിയോ, ഉയർന്ന ജാതിക്കാരനോ ഹീനജാതിക്കാരനോ ആരുമായിക്കൊള്ളട്ടെ അവൻ വിഭൂതിഭൂഷിതനാണെങ്കിൽ അവൻ വാഴുന്നയിടം സർവ്വഭൂതഗണങ്ങളുമൊത്ത് ഉമയോടു കൂടി സദാശിവൻ വാഴുന്നയിടം പോലെ പവിത്രമാകുന്നു.

സദ്യോജാതം തുടങ്ങിയ പഞ്ചബ്രഹ്മമന്ത്രങ്ങളാൽ പവിത്രമാക്കപ്പെട്ട വിഭൂതി ശ്രീ പരമേശ്വരൻ സ്വന്തം മെയ്യിലണിയുന്നതാണ്. അങ്ങിനെയുള്ള ഭസ്മക്കുറി ഒരുവൻ നെറ്റിത്തടത്തിൽ ത്രിപുണ്ഡ്രമായണിഞ്ഞാൽ അതവന്റെ ശിരോലിഖിതങ്ങളെപ്പോലും മായ്ച്ചുകളയും.

No comments:

Post a Comment