Devi

Devi

Saturday, October 14, 2017

ദിവസം 283 ശ്രീമദ്‌ ദേവീഭാഗവതം. 10-11 . മഹാകാളീസമുത്പത്തി

ദിവസം 283  ശ്രീമദ്‌ ദേവീഭാഗവതം. 10-11 .  മഹാകാളീസമുത്പത്തി

കാ സാ ദേവീ ത്വയാ പ്രോക്താ ബ്രൂഹി കാലവിദാം വര
കാ മോഹയതി സത്വാനി കാരണം കിം ഭവേദ് ദ്വിജ
കസ്മാദൂദൂത്പദ്യതേ ദേവീ കിം രൂപാ സാ കിമാത്മികാ
സർവമാഖ്യാഹി ഭൂദേവ കൃപയാ മമ സർവത:

രാജാവ് ചോദിച്ചു: "ആരാണീദേവി?  കാലവിത്തമയും ജീവികളെ മായാവലയത്തിലാഴ്ത്തുകയും ചെയ്യുന്ന ഒരുവളെപ്പറ്റി അങ്ങ് പറഞ്ഞല്ലോ. എന്തിനാണ് ദേവിയതു ചെയ്യുന്നത്? അവളുടെ ഉത്ഭവം എങ്ങിനെയാണ്? എന്താണവളുടെ രൂപം? ഇക്കാര്യങ്ങളെല്ലാം എന്നോട് വിസ്തരിച്ചു പറഞ്ഞു തന്നാലും."

സുമേധസ്സ് പറഞ്ഞു: "ആ ജഗദംബയെക്കുറിച്ച് ഞാൻ പറയാം. യോഗേശ്വരനായ ഭഗവാൻ നാരായണൻ സൃഷ്ടികളെ സംഹരിച്ച് തന്നിലേയ്ക്ക് പിൻവലിച്ച് പാൽക്കടലിൽ ശേഷശയ്യയിൽ പള്ളിയുറക്കത്തിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെവിയിലെ ചെളിയിൽ നിന്നും രണ്ട് ദാനവർ ഉണ്ടായി. മധുവെന്നും കൈടഭൻ എന്നുമാണവരുടെ പേരുകൾ. ഭീകരരൂപികളായ ഈ രണ്ടു പേരും കൂടി ബ്രഹ്മാവിനെ പിടിച്ചു കൊല്ലാനൊരുമ്പെട്ടു. അപ്പോൾ വിരിഞ്ചൻ കമലാപതിയെ ശരണം പ്രാപിച്ചു.

ഭഗവാൻ ഹരി നിദ്രയിലാണ്ടിരിക്കുന്നതിനാൽ ഇനിയിപ്പോൾ എന്താണ് ചെയ്യുക എന്ന് വിചാരിച്ചു ഖിന്നനായ ബ്രഹ്മാവ് ചിന്തയിലാണ്ടു. "ആരാണ് ഭഗവാൻ ഹരിയെ നിദ്രയിലാഴ്ത്തിയത്? ആ ശക്തിയെത്തന്നെ ഞാനും സമാശ്രയിക്കാം. സർവ്വലോകത്തിനും ജനനിയാണ് നിദ്രാദേവി."

ബ്രഹ്മാവ് ദേവിയെ സ്തുതിച്ചു: "ജഗദംബികേ, വിശ്വമാതാവേ, ദേവീ, ഭക്തരുടെ അഭീഷ്ടങ്ങൾ നിറവേറ്റിത്തരുന്ന ഭഗവതീ, ജഗൻമായേ, മഹാമായേ, സമുദ്രശയനേ, ശിവേ, നിന്റെയാജ്ഞയാൽ മാത്രമാണ് എല്ലാവരും കർമ്മവശഗരായി നിലകൊള്ളുന്നത്. കാളരാത്രിയും, മഹാരാത്രിയും, മോഹരാത്രിയും മദോത്കടയും സർവ്വവ്യാപിനിയും മഹാനന്ദനിധയും മഹനീയയും മഹാരാധ്യയും മധുമതിയും മഹാമായയും മഹേശ്വരിയും പരാപരയും ആയ ദേവീ അവിടുന്നാണ് ലജ്ജ, പുഷ്ടി, ക്ഷമ, കീർത്തി, കാരുണ്യം, കാന്തി, എന്നിവയ്ക്കെല്ലാം നിദാനമായിരിക്കുന്നത്. ജഗത്തുമുഴുവനും അവിടുത്തെ വന്ദിക്കുന്നു. സ്വരൂപം കൊണ്ട് ജഗത്തായി അറിയപ്പെടുന്നതും അവിടുന്ന് തന്നെയാണ്.

പരമയും പരമേശാനിയും പരമാനന്ദപരായണയും നീ തന്നെ. അദ്വിതീയയും ഏകസ്വരൂപയും എന്നാൽ ദ്വിതീയമായ മായാവസ്തുവിനോടു കൂടിയവളുമാണ് ദേവി. വേദത്രയസ്വരൂപയും മൂവർഗ്ഗനിലയയും, ബ്രഹ്മമയിയും തുരീയസംഖ്യാസ്വരൂപിണിയും പഞ്ചമിയും പഞ്ചഭൂതേശിയും ഷഷ്ഠിയും ഷഷ്ഠപദേശ്വരിയും സപ്തയും സപ്തവരദയും സപ്തവാരേശിയും അഷ്ടമിയും അഷ്ടവസുക്കൾക്ക് നാഥയും നവഗ്രഹാത്മികയും നവസംഖ്യയും ദശമസംഖ്യയും ദശദിക്പൂജിതയും ദശദിക് വ്യാപിനിയും ഏകാദശസംഖ്യാ സ്വരൂപിണിയും പതിനൊന്നുരുദ്രൻമാർക്കും പതിനൊന്ന് ഗണങ്ങൾക്കും പൂജിതയും ദ്വാദശസംഖ്യാ സ്വരൂപിണിയും ദ്വാദശാദിത്യ പുജിതയും പതിമൂന്ന് മാസങ്ങൾക്കും സ്വരൂപമായവളും ത്രയോദശഗണപ്രിയയും ചതുർദ്ദശലോകങ്ങൾക്കും അധിദേവതയും പതിന്നാലു ലോകങ്ങളിലെ ഇന്ദ്രൻമാർക്ക് വരപ്രദയും ചതുർദ്ദശമനുക്കൾക്ക് മാതാവും പഞ്ചദശീവേദ്യയും പതിനഞ്ച് തിഥികൾ സ്വരൂപമായുള്ളവളും പതിനാറ് കൈകളുള്ളവളും പതിനാറു കലകൾക്ക് നിദാനമായവളും പതിനാറ് ചന്ദ്രാംശുകലകൾ വ്യാപിച്ചവളും ദേവേശിയും നിർഗ്ഗുണയും താമസോദയയും ആയ ദേവീ, ഭഗവാൻ ഹരി അവിടുത്തെ അധീനത്തിലാണല്ലോ . മഹാമായേ, കൃപാപൂർവ്വം അദ്ദേഹത്തെ ഉണർത്തി മധുകൈടഭൻമാരെ വധിക്കാൻ ഇടയാക്കിയാലും."

മുനി തുടർന്നു: ബ്രഹ്മസ്തുതി കേട്ട് നിദ്രാദേവി ഹരിയെ വിട്ടു പോയി. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഭഗവാൻ മോഹിതരായിത്തീർന്ന ദാനവൻമാരെ കണ്ടു. അവർ യുദ്ധക്കൊതിയോടെ ഭഗവാനെ സമീപിച്ചു. അവർ ഭഗവാനുമായി അയ്യായിരം വർഷം യുദ്ധം ചെയ്തു.

പിന്നീടാ ദാനവർ ജഗന്മായയുടെ മോഹത്തിനു വശഗതരായി സാക്ഷാൽ വിഷ്ണുവിനോട് "എന്തു വരമാണ് അങ്ങേയ്ക്ക് വേണ്ടതെന്ന് " ചോദിച്ചു.

 "നിങ്ങൾ രണ്ടാളും എനിക്ക് വധ്യരാകണം എന്നതാണ് എനിക്കാവശ്യമുള്ള വരം."

"വെള്ളമില്ലാത്ത ഒരു സ്ഥലത്ത് വച്ചു മാത്രമേ ഞങ്ങളെ കൊല്ലാൻ കഴിയൂ" എന്നവർ ഒരു നിബന്ധന വച്ചു. ഭഗവാൻ ഹരി മധു കൈടഭൻമാരെ തന്റെ തുടമേൽ വച്ച് ശ്രീചക്രം കൊണ്ട് തലയറുത്ത് വധിച്ചു. ഇങ്ങിനെ ബ്രഹ്മസ്തുതിയിൽ പ്രസന്നയായി പിറന്നതാണ് മഹായോഗേശ്വരിയായ മഹാകാളി. ഇനി മഹാലക്ഷ്മി ഉത്പത്തി എങ്ങിനെയെന്നു പറയാം.

No comments:

Post a Comment