Devi

Devi

Saturday, October 21, 2017

ദിവസം 291 ശ്രീമദ്‌ ദേവീഭാഗവതം. 11-6.രുദ്രാക്ഷവിധി

ദിവസം 291  ശ്രീമദ്‌ ദേവീഭാഗവതം. 11-6. രുദ്രാക്ഷവിധി

മഹാസേന കുശഗ്രന്ഥി പുത്രാജീവാദയ: പരേ
രുദ്രാക്ഷസ്യ തുനൈകോfപി കലാമർഹതി ഷോഡശീം
പുരുഷാണം യഥാ വിഷ്ണു: ഗ്രഹാണാം ച യഥാ രവി:
നദീനാം തു യഥാ ഗംഗാ മുനീനാം കശ്യപോ യഥാ

ഈശ്വരൻ തുടർന്നു: ദർഭപ്പുല്ലിൽ കോർത്തെടുത്ത പുത്തിലഞ്ഞിപ്പൂമാലയൊന്നും രുദ്രാക്ഷമാലയുടെ പതിനാറിൽ ഒരംശം പോലും മാഹാത്മ്യമുള്ളതല്ല. പുരുഷൻമാരിൽ വിഷ്ണുവാണ് അഗ്രഗണ്യൻ. ഗ്രഹങ്ങളിൽ സൂര്യനും നദികളിൽ ഗംഗയും മുനിമാരിൽ കശ്യപനുമാണ് പ്രഥമഗണനീയർ. കുതിരകളിൽ ഉച്ചൈശ്രവസ്സ്, ദേവൻമാരിൽ ശിവൻ, ദേവിമാരിൽ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്.

ഇതിലും ശ്രേഷ്ഠമായ സ്തുതികൾ വേറെയില്ല. രുദ്രാക്ഷവ്രതവും ദാനവും അങ്ങിനെതന്നെ മഹത്തരങ്ങളാണ്. അക്ഷയമായ ദാനങ്ങളിൽ ഒന്നത്രേ രുദ്രാക്ഷദാനം. ശാന്തനായ ശിവഭക്തന് രുദ്രാക്ഷം ദാനം ചെയ്യുന്നതിന്റെ പുണ്യമെത്രയെന്ന് പറയുക വിഷമമാണ്. രുദ്രാക്ഷധാരിക്ക് അന്നദാനം ചെയ്യുന്നയാളുടെ ഇരുപത്തിയൊന്ന് തലമുറകൾക്ക് രുദ്ര ലോകപ്രാപ്തി ലഭിക്കും.

അല്ലയോ ഗുഹാ, നെറ്റിയിൽ ഭസ്മക്കുറിയും മെയ്യിൽ രുദ്രാക്ഷവുമില്ലാത്ത ബ്രാഹ്മണൻ ചണ്ഡാലനെക്കാൾ മോശമാണ്. ഒരു രുദ്രാക്ഷമെങ്കിലും തലയിൽ ചൂടിയ ഒരുവന് മാംസഭോജനം, മദ്യപാനം, ചണ്ഡാള സഹവാസം എന്നീ പാപഫലങ്ങളിൽ നിന്നു പോലും മുക്തി കിട്ടും. സർവ്വയജ്ഞതപോദാനാദികൾ കൊണ്ടുള്ള ഫലങ്ങൾ രുദ്രാക്ഷധാരണം കൊണ്ടുമാത്രം ലഭിക്കും. നാലു വേദങ്ങൾ പഠിച്ചതിന്റെ പുണ്യം തീർത്ഥാടനം ചെയ്തതിന്റെ പുണ്യം, വിദ്യകൾ അഭ്യസിച്ചതിന്റെ ഫലം, ഇവയെല്ലാം രുദ്രാക്ഷമാല ധരിച്ച് സ്വായത്തമാക്കാം. മരണസമയത്ത് രുദ്രാക്ഷം ദേഹത്തു കെട്ടി ശരീരമുപേക്ഷിക്കുന്നവന് രുദ്രലോകപ്രാപ്തിയുണ്ടാവും. അവന് വീണ്ടും ജനിക്കേണ്ടതായി വരില്ല. അവന്റെ ഇരുപത്തിയൊന്നു തലമുറകളും രക്ഷപ്പെടും.

വർണ്ണ വ്യത്യാസമെന്യേ ബ്രാഹ്മണർക്കും ശൂദ്രർക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. നിർഗുണനായാലും സഗുണനായാലും ശുചിയായാലും അശുചിയായാലും അഭക്ഷ്യം കഴിച്ചവനാണെങ്കിലും മ്ലേച്ഛനാണെങ്കിലും പാപിയാണെങ്കിലും രുദ്രാക്ഷ ധാരണമൊന്നുകൊണ്ടുതന്നെ ഒരുവന് രുദ്രലോകം പ്രാപിക്കാനാവും.

രുദ്രാക്ഷം ശിരസ്സിൽ ധരിച്ചാൽ കോടി പുണ്യം. ചെവിയിലാണെങ്കിൽ പത്തുകോടി, കഴുത്തിൽ നൂറ് കോടി, മുടിയിൽ ആയിരം കോടി, പൂണൂലിൽ പതിനായിരം കോടി, കൈയിൽ ലക്ഷം കോടി, എങ്ങിനെയാണ് പുണ്യലഭ്യതയെപ്പറ്റി പറയുന്നത്. മണിബന്ധത്തിൽ രുദ്രാക്ഷം കെട്ടിയവന് മോക്ഷപ്രാപ്തിയാണ് ഫലം. രുദ്രാക്ഷം ധരിച്ച് ചെയ്യുന്ന വൈദിക കർമ്മങ്ങൾക്ക് മഹത്തായ ഫലം ഉറപ്പാണ്.

ഭക്തിയില്ലാതെയാണെങ്കിലും കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നവന് നിത്യവും പാപകർമ്മങ്ങൾ ചെയ്യുന്നവനാണെങ്കിൽക്കൂടി ബന്ധമുക്തിയുണ്ടാവും. എന്നാൽ ഭക്തി വിശ്വാസപൂർവ്വം രുദ്രാക്ഷം ധരിക്കുന്നവന് ശിവതുല്യമായ സ്ഥാനമുണ്ടാവും. ശിവലിംഗത്തെ നമിക്കുന്ന പോലെ ലോകർ അവനെയും വണങ്ങും. പണ്ഡിതനോ പാമരനോ ആകട്ടെ അവൻ കൈലാസമണയും. കീകടത്തിലെ കഴുതയ്ക്ക് അതാണ് സംഭവിച്ചത്.

കീകടത്തിലെ കഴുതയുടെ കഥയറിയാൻ താൽപ്പര്യപ്പെട്ട സ്കന്ദനോട് മഹാദേവൻ തുടർന്നു: മകനേ, പണ്ട് കഴുതപ്പുറത്ത് രുദ്രാക്ഷച്ചുമടും താങ്ങി ഒരാൾ വിന്ധ്യാ പർവ്വതത്തിലൂടെ നടക്കുകയായിരുന്നു. ഭാരം സഹിയാതെ ആ കഴുത വഴിയിൽ ചത്തുവീണു. പെട്ടെന്നത് മൂന്നു കണ്ണുകളോടെ ശൂലപാണിയായി ശിവരൂപം കൈക്കൊണ്ട് കൈലാസമണഞ്ഞു.

രുദ്രാക്ഷത്തിന് എത്ര മുഖങ്ങളുണ്ടോ അത്ര ആയിരം യുഗസഹസ്രങ്ങൾ അത് ധരിക്കുന്നവൻ രുദ്രലോകത്ത് പൂജിക്കപ്പെടും. ഈ തത്വം സ്വന്തം ശിഷ്യൻമാരോടു മാത്രമേ പറയാവൂ. ഭക്തിയില്ലാത്തവരോടും മൂർഖരോടും ഇത് പറഞ്ഞു കൊടുക്കരുത്. എങ്കിലും രുദ്രാക്ഷധാരിയായ അഭക്തനും നീചൻമാര്‍പോലും പാപവിമുക്തരാവും. രുദ്രാക്ഷധാരണത്തോളം പുണ്യം മറ്റൊരാചാരത്തിനും ഇല്ല. മഹാവ്രതമാണിത്. ആയിരം രുദ്രാക്ഷം ദേഹത്ത് ധരിക്കുന്നവൻ ദേവൻമാർക്ക് പോലും ആദരണീയനാണ്. കാരണം അവൻ രുദ്രതുല്യനത്രെ.

രുദ്രാക്ഷം ആയിരം എണ്ണം ധരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൈകളിൽ പതിനാറ് വീതവും മണിബന്ധത്തിൽ പന്ത്രണ്ടു വീതവും കഴുത്തിൽ മുപ്പത്തിരണ്ടും ശിരസ്സിൽ നാൽപ്പതും ചെവികളിൽ ആറെണ്ണം വീതവും മാറിടത്തിൽ നൂറ്റിയെട്ടും, ധരിക്കുന്നവൻ രുദ്രതുല്യനാണ്.

സ്ഫടികം, പവിഴം, മുത്ത്, വൈഡൂര്യം, വെള്ളി, സ്വർണ്ണം, ഇവയോടു കൂടി രുദ്രാക്ഷം ധരിക്കുന്നവന് ശിവനാകാം. എന്നാൽ ഇവയൊന്നുമില്ലാതെ അലസമായാണെങ്കിലും രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പർശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ.

രുദ്രാക്ഷമാലയോടുകൂടിയുള്ള ജപം  അനന്തമായ സത്ഫലത്തെ പ്രദാനം ചെയ്യുമെന്ന് പറയേണ്ടതില്ല. എന്നാൽ ദേഹത്ത് ഒരു രുദ്രാക്ഷം പോലും ധരിക്കാത്തവന്റെ ജന്മം നെറ്റിയിൽ ഭസ്മം ധരിക്കാത്തവന്റെയെന്നപോലെ വ്യർത്ഥമാണ്. രുദ്രാക്ഷം ശിരസ്സിൽ ചൂടി മുങ്ങിക്കുളിക്കുന്നവന് ഗംഗാസ്നാനഫലം ലഭിക്കും.

ഒരു മുഖം, അഞ്ചുമുഖം, പതിനൊന്ന് മുഖം, പതിന്നാലു മുഖം എന്നിവയുള്ള രുദ്രാക്ഷങ്ങളുണ്ട്. അതിൽ പതിന്നാലു മുഖമുള്ള രുദ്രാക്ഷം സർവ്വസമ്പൂജ്യമാണ്. ശങ്കരസ്വരൂപം തന്നെയായ രുദ്രാക്ഷം ധരിക്കുന്ന പക്ഷം ദരിദ്രൻ പോലും ഭൂപതിയായിത്തീരും.

രുദ്രാക്ഷമാഹാത്മ്യം വെളിവാക്കുന്ന ഒരു കഥയിനിപ്പറയാം. പണ്ട് കോസലത്തിൽ ഗിരിനാഥൻ എന്ന പേരിൽ പ്രസിദ്ധനായ ഒരു ബ്രാഹ്മണൻ വാണിരുന്നു. ധനികനും വിദ്യാവാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രൻ ഗുണനിധി  വിജ്ഞാനവാനായിരുന്നു. കൂടാതെ അദ്ദേഹം പ്രസിദ്ധനും യുവാവായ സുന്ദരനുമായിരുന്നു. കാമസുഭഗനായ ഗുണനിധി തന്റെ ഗുരുപത്നിയായ മുക്താവലിയെ മോഹിപ്പിച്ചു. അവളുമൊത്ത് അവൻ കുറേ നാൾ രമിച്ചു ക്രീഡിച്ച് കഴിഞ്ഞു. പിന്നെയൊരുദിനം അവൻ ഗുരുവിന് വിഷം കൊടുത്ത് കൊന്ന് തന്റെ വേഴ്ചയ്ക്ക് തടസ്സമൊന്നും ഇല്ലാതാക്കി. സ്വന്തം മാതാപിതാക്കൾ ഈ പാതകത്തെപ്പറ്റി അറിഞ്ഞപ്പോൾ അവരെയും അവൻ വകവരുത്തി. ധനമെല്ലാം ധൂർത്തടിച്ചു തീർന്നപ്പോൾ അവൻ ബ്രാഹ്മണ ഗൃഹങ്ങളിൽക്കയറി മോഷ്ടിക്കാനും തുടങ്ങി.

മദ്യപാനത്തിൽ അവൻ സദാ മത്തനായി നടക്കുന്നതു കൊണ്ട് ഗ്രാമവാസികൾ അവനെ ബഹിഷ്ക്കരിച്ചു. അവൻ തന്റെ വിഹാരം കാട്ടിലാക്കി. മുക്താവലിയുമായി അവിടെ വിഹരിക്കവേ അവൻ വീണ്ടും ദ്രവ്യമോഹം മൂലം ഏറെ ബ്രാഹ്മണരെ കൊല്ലുകയും ചെയ്തു. ഒടുവിലവൻ മരിച്ചപ്പോൾ കുറെയേറെ യമദൂതൻമാർ അവിടെയെത്തി. അവനെ കൊണ്ടുപോകാൻ ശിവഗണങ്ങളും അവിടെ വന്നു. രണ്ടു കൂട്ടരും തമ്മിൽ വാഗ്വാദമായി.

"ഇവനിൽ എന്ന പുണ്യം കണ്ടിട്ടാണ് ശിവദൂതരായ നിങ്ങൾ ഇവനെ അവകാശപ്പെടുന്നത്?" എന്ന് യമദൂതര്‍  ആശ്ചര്യപ്പെട്ടു. അപ്പോൾ ശിവദൂതർ പറഞ്ഞു: "ഇവന്റെ മൃതദേഹം കിടന്നിടത്ത് പത്തടി താഴെ മണ്ണിനടിയിൽ ഒരു രുദ്രാക്ഷം കിടപ്പുണ്ട്. അതിന്റെ പ്രഭാവം മൂലം അവന് ശിവലോകപ്രാപ്തി ലഭിക്കുന്നതാണ്. അവനെ ഞങ്ങൾ ശിവസന്നിധിയിലേയ്ക്ക് കൊണ്ടു പോവുന്നു. അങ്ങിനെ ശിവദൂതർ അവനെ വിമാനത്തിൽക്കയറ്റി യാത്രയായി.

ഷൺമുഖാ ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെയാണ് രുദ്രാക്ഷമാഹാത്മ്യങ്ങൾ. സർവ്വപാപക്ഷയമാണ് ഈ മാഹാത്മ്യ കഥഎന്നും നീയറിയുക.

No comments:

Post a Comment