Devi

Devi

Thursday, October 5, 2017

ദിവസം 278 ശ്രീമദ്‌ ദേവീഭാഗവതം. 10-6 . അഗസ്ത്യദർശനം

ദിവസം 278  ശ്രീമദ്‌ ദേവീഭാഗവതം. 10-6 .  അഗസ്ത്യദർശനം

ശ്രീശസ്യ വചനാദ്ദേവാ: സന്തുഷ്ടാ: സർവ്വ ഏവ ഹി

പ്രസന്നമനസോ ഭൂത്വാ പുനരേനം സമുചിരേ
ദേവദേവ മഹാവിഷ്ണോ സൃഷ്ടിസ്ഥിത്യന്തകാരണ
വിഷ്ണോ വിന്ധ്യനഗോfർക്കസ്യ മാർഗ്ഗരോധം കരോതി ഹി

സൂതൻ പറഞ്ഞു: ശ്രീപതിയുടെ വാക്കുകൾ കേട്ട് സമാധാനിച്ച് ദേവൻമാർ ഭഗവാനോട് പറഞ്ഞു: "ദേവദേവാ മഹാവിഷ്ണോ, സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്ക് കാരണമായുള്ള ഭഗവാനേ, വിന്ധ്യ പർവ്വതം ആദിത്യന്റെ മാർഗ്ഗം തടഞ്ഞിരിക്കുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഞങ്ങൾക്കുള്ള യജ്ഞഭാഗങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യുക?"

ശ്രീഭഗവാൻ പറഞ്ഞു: "ജഗത്തിന്റെ ജനനിയായ, സകലതിന്റെയും കുലവർദ്ധിനിയായ, ഭഗവതിയുടെ പരമഭക്തനായ അഗസ്ത്യമഹർഷി കാശിയിൽ വസിക്കുന്നു. അതിതേജസ്വിയായ മഹർഷി വിചാരിച്ചാൽ വിന്ധ്യന്റെ ശക്തിയെ മറികടക്കാനാവും. പുണ്യകർമ്മങ്ങൾക്ക് ഉത്തമമെന്നു പേരുകേട്ട കാശിയിൽപ്പോയി മഹർഷിയെ സംപ്രീതനാക്കി അപേക്ഷിക്കുക. അദ്ദേഹം നിങ്ങളെ സഹായിക്കും."

ദേവൻമാർ ഭഗവാനെ നമസ്ക്കരിച്ചിട്ട് മുനിയെക്കാണാൻ കാശീപുരിയിൽ ചെന്നു. മണി കർണ്ണികയിൽ ഇറങ്ങി എല്ലാവരും കുളിച്ചു. ദേവൻമാർക്കും പിതൃക്കൾക്കും അവർ തർപ്പണം ചെയ്തു. എന്നിട്ടവർ പരിപാവനമായ അഗസ്ത്യാശ്രമത്തിലെത്തി. ഹിംസ്ര ജന്തുക്കൾ പോലും പ്രശാന്തരായിക്കഴിയുന്ന ആശ്രമപരിസരത്ത് പലതരം പക്ഷിമൃഗാദികൾ വിഹരിക്കുന്നു. കരിമാൻ, പന്നി, കടുവ, കരടി, മാൻ, വാൾപ്പുലി, വണ്ടാരക്കോഴി, മയിൽ, അരയന്നം, ചക്രവാകം, കുളക്കോഴി എന്നിങ്ങിനെ വൈവിദ്ധ്യമാർന്ന പക്ഷിമൃഗാദികൾ ആ വനഭംഗിക്ക് മാറ്റുകൂട്ടി. ദേവഗണം മാമുനിയെ നമസ്ക്കരിച്ചു.

ദേവൻമാർ പറഞ്ഞു: "വാതാപിയെന്ന അസുരന്റെ ബലം കെടുത്തിയ കുംഭസംഭവനായ മുനിശ്രേഷ്ഠാ, അവിടുന്ന് വിജയിച്ചാലും.  ലോപാമുദ്രയുടെ നാഥനായ അവിടുന്ന് മിത്രാവരുണ സംഭവനാണ്. സർവ്വവിദ്യകൾക്കും അധിപതിയാണ്. ആകാശത്തിൽ നക്ഷത്രമായി ആരുദിക്കുമ്പോഴാണോ തോയരാശികൾ വെട്ടിത്തിളങ്ങുന്നത് ആ പ്രതിഭാസത്തെ ഞങ്ങളിതാ കൈകൂപ്പി തൊഴുന്നു. അഗസ്ത്യപുഷ്പം എന്നറിയപ്പെടുന്ന ഓടപ്പൂ വിരിയിക്കുന്ന മഹാമുനേ, വനവാസകാലത്ത് ശ്രീരാമചന്ദ്രന് സഹായം ചെയ്തവനേ, അനേകം ശിഷ്യൻമാരാൽ സമ്പന്നനായവനേ, അങ്ങേയ്ക്ക് നമസ്ക്കാരം. വിണ്ണവർ വാഴ്ത്തുന്ന പത്നീസമേതനായ മഹർഷേ, ഗുണനിധേ, അങ്ങ് മാത്രമാണ് ഞങ്ങൾക്കിനി ഒരാശ്രയം. ഞങ്ങളിൽ സംപ്രീതനായി വിന്ധ്യൻ വരുത്തി വച്ച ഈ ദുർഘടത്തിൽ നിന്നും ഞങ്ങളെ കരകയറ്റിയാലും."

ദേവസ്തുതി കേട്ട് സന്തുഷ്ടനായ മഹർഷി പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: "നിങ്ങൾ മൂന്നു ലോകങ്ങൾക്കും അധീശന്മാരും ലോകപാലകരുമാണല്ലോ. നിഗ്രഹാനുഗ്രഹശക്തികളും നിങ്ങൾക്കുണ്ട്. ദേവേന്ദ്രൻ അമരാവതിക്ക് അധീശനും അഷ്ടസിദ്ധികൾ ഉള്ളവനുമാണ്. കയ്യിൽ വജ്രായുധവുമുണ്ട്. ഹവ്യകവ്യങ്ങൾ സദാ വഹിക്കുന്ന വൈശ്വാനരനായ അഗ്നിയും അതിബലവാനാണ്. രക്ഷോഗണാധിപനായ ഭീമനും ദണ്ഡഹസ്തനുമായ നിരൃതിക്ക് അസാധ്യമായി ഒന്നുമില്ല. നിങ്ങൾക്ക് ഇങ്ങിനെയെല്ലാമുള്ള പ്രാഭവമുണ്ടെന്ന് അറിയാമെങ്കിലും നിങ്ങൾ എന്നെത്തിരക്കി വന്നതുകൊണ്ട്  വേണ്ടതെന്തെന്നു പറഞ്ഞാലും. എനിക്കാവുന്നത് ചെയ്തു തരാം."

ദേവൻമാർ അതിവ്യഗ്രതയോടെ മുനിയോട് വിന്ധ്യൻ ആദിത്യന്റെ വഴി മുടക്കുന്ന കാര്യം പറഞ്ഞു. "മൂന്നുലോകവും ജീവനില്ലാത്ത പോലെ വശം കെട്ടിരിക്കുന്നു. അങ്ങയുടെ തപോബലവും തേജസ്സും ഉപയോഗിച്ച് അവന്റെ വളർച്ച തടയണം എന്നതാണ് ഞങ്ങൾ അങ്ങയോട് അഭ്യർത്ഥിക്കുന്നത്."

No comments:

Post a Comment