Devi

Devi

Sunday, October 1, 2017

ദിവസം 277 ശ്രീമദ്‌ ദേവീഭാഗവതം. 10-5 . വിഷ്ണു സ്തുതി

ദിവസം 277  ശ്രീമദ്‌ ദേവീഭാഗവതം. 10-5 .  വിഷ്ണു സ്തുതി

തേ ഗത്വാ ദേവ ദേവേശം രമാനാഥം ജഗദ് ഗുരും
വിഷ്ണും കമലപത്രാക്ഷം ദദൃശു: പ്രഭയാന്വിതം
സ്തോത്രേണ തുഷ്ടുവുർഭക്ത്യാ ഗദ്ഗദസ്വരസത്കൃതാ:
ജയ വിഷ്ണോ രമേശാദ്യ മഹാപുരുഷപൂർവ്വജ

സൂതൻ പറഞ്ഞു. അവർ വൈകുണ്ഠത്തിലെത്തി ദേവേശനായ കമലാപതിയെ ദർശിച്ചു. ജഗദ്ഗുരുവും താമരക്കണ്ണനും തേജോമയുമായ ദേവേശനെ ദേവഗണം ഗദ്ഗദകണ്ഠരായി സ്തുതിച്ചു വാഴ്ത്തി.

"ആദി പുരുഷനും രമേശനുമായ ഭഗവാനേ. മഹാവിഷ്ണുദേവാ അവിടുന്ന് വിജയിച്ചാലും. അസുരൻമാർക്ക് അങ്ങ് ശത്രുവാണ്. കാമജനകനും മഹാവരാഹനും ഗോവിന്ദനും മഹായജ്ഞ സ്വരൂപകനുമായ അവിടുന്നാണ് ജഗത്തിന്റെ ഉൽപ്പത്തിക്കുതന്നെ കാരണമായത്. മത്സ്യാവതാരമെടുത്തും കൂർമ്മാവതാരമെടുത്തും സൂകരരൂപമെടുത്തും മറ്റും വേദോദ്ധാരണവും ലോകോദ്ധാരണവും നടത്തിയ ഭഗവാനേ, നമസ്കാരം. ദയാനിധേ, ദേവബന്ധോ, അവിടുന്ന് സദാ വിജയിച്ചാലും. നരസിംഹരൂപിയായി മഹാ ദൈത്യനായ ഹിരണ്യകശിപുവിനെ നിഷ്ക്കരണം അവന്റെ മാറു പിളർന്ന് അങ്ങ് നിഗ്രഹിച്ചു. വാമനനായി വന്ന് സ്വന്തം ഐശ്വര്യത്തിൽ മോഹിതനായ മഹാബലിയെ അങ്ങ് കീഴ് പ്പെടുത്തി അവന്റെ ഭൗതികമായ സകലതും കാൽക്കൽ വയ്പ്പിച്ചു. പിന്നീട് പരശുരാമനായി അവതരിച്ച് ക്ഷത്രിയനാശം വരുത്തി കാർത്തവീര്യാർജുനനെ വെന്നു. ദുഷ്ടദശാനനനെ വെല്ലാൻ ദാശരഥിയായും അങ്ങവതരിച്ചു. രാമാവതാരം കൈക്കൊണ്ട ജഗദ് പതേ, നമസ്ക്കാരം. ദുഷ്ടരാജാക്കൻമാരായ കംസൻ, ദുര്യോധനൻ മുതലായവരുടെ പീഢനം കൊണ്ട് പൊറുതിമുട്ടിയ ഭൂമിയെ രക്ഷിക്കാൻ അങ്ങ് കൃഷ്ണാവതാരം കൈക്കൊണ്ടു. ദുഷിച്ച യജ്ഞാചാരങ്ങളും പശുഹിംസയും മറ്റും ഇല്ലാതാക്കാൻ ശ്രീബുദ്ധനായി ജന്മമെടുത്ത ഭഗവാന് നമസ്ക്കാരം. ലോകം മുഴുവൻ മ്ലേച്ഛരും ദുഷ്ടക്കൂട്ടങ്ങളും അഴിഞ്ഞാടുമ്പോൾ ഒടുവിൽ കൽക്കിയായി അവതരിക്കാൻ പോവുന്നതും അവിടുന്ന് തന്നെയാണല്ലോ. അങ്ങയുടെ ദശാവതാരങ്ങളുടെ ലക്ഷ്യം ഭക്തസുരക്ഷയാണ്. ധർമ്മസംസ്ഥാപനമാണ്. ദയാനിധിയായ അങ്ങ് ഭക്തസന്താപം തീർക്കാനായി ജലത്തിലും തീര്യക് യോനികളിൽപ്പോലും ജനിച്ചു. അങ്ങല്ലാതെ ഇത്രമേൽ ദയാനിധിയായി മറ്റാരുണ്ട്?

ദേവഗണങ്ങള്‍ ഇങ്ങിനെ ഭഗവാനെ വാഴ്ത്തി നമസ്ക്കരിച്ചു. സാഷ്ടാംഗം പ്രണമിച്ചു. തന്റെ ഭക്തരായ ആഗതരെ കരുണയോടെ നോക്കി പുഞ്ചിരിച്ച് ഭഗവാൻ ഇങ്ങിനെ പറഞ്ഞു: ദുഖിക്കാതിരിക്കൂ. നിങ്ങളുടെ ഭക്തിയിൽ ഞാൻ പ്രീതനാണ്. നിങ്ങളുടെ ദുഖത്തിന് പരിഹാരവുമുണ്ടാക്കാം. നിങ്ങളീ ചൊല്ലിയ സ്തോത്രവും മഹത്തരമാണ്. പ്രഭാതത്തിൽ ഭക്തിയോടെ ഈ സ്തോത്രം ചൊല്ലുന്നവന്‍റെ ശോകങ്ങൾ ഒഴിഞ്ഞു പോവും. അവന് അകാല മൃത്യു സംഭവിക്കുകയില്ല. ദാരിദ്ര്യവും ദൗർഭാഗ്യവും ദുർന്നിമിത്തവും ഗ്രഹപീഡയും ഉണ്ടാവുകയില്ല. പ്രേതബാധയോ ബ്രഹ്മരക്ഷസ്സ് മുതലായ ശക്തികളിൽ നിന്നുള്ള സ്വാധീനങ്ങളോ അവനെ ബാധിക്കുകയില്ല. ഈ സ്തോത്രം ദിനംതോറും പഠിക്കുന്ന ഗൃഹങ്ങളിൽ സന്താന സൗഭാഗ്യവും ഐശ്വര്യവും വർദ്ധിച്ചു വരും. സർവ്വാർഥസാധകമാണ് ഈ സ്തോത്രമെന്നറിയുക. ഈ സ്തോത്രം ജപിക്കുന്ന ഭക്തന്റെ മുക്തിപദം വിദൂരമല്ല. നിങ്ങളുടെ ദുഖകാരണം പറഞ്ഞാലും. ഞാൻ നിങ്ങളുടെ മാലകറ്റുമെന്ന് ഉറച്ച് വിശ്വസിച്ചാലും.

ഭഗവാന്റെ വാക്കുകൾ കേട്ട് ആശ്വാസഭാവത്തോടെ ദേവൻമാർ മഹാവിഷ്ണുവിനോട് ആഗമനോദ്ദേശം അറിയിച്ചു.

No comments:

Post a Comment