Devi

Devi

Friday, October 13, 2017

ദിവസം 281 ശ്രീമദ്‌ ദേവീഭാഗവതം. 10-9 . ചാക്ഷുഷമനു

ദിവസം 281  ശ്രീമദ്‌ ദേവീഭാഗവതം. 10-9 .  ചാക്ഷുഷമനു

അഥാത: ശ്രൂയതാം ചിത്രം ദേവീമഹാത്മ്യമുത്തമം
അംഗ പൂത്രേണ മനുനാ യഥാffപ്തം രാജ്യമുത്തമം
അംഗസ്യ രാജ്ഞ: പൂത്രോfഭുച്ചാക്ഷുഷോ മനുരുത്തമ:
ഷഷ്ഠ: സുപുലഹം നാമ ബ്രഹ്മർഷിം ശരണം ഗത:

ശ്രീ നാരായണൻ പറഞ്ഞു: അംഗപുത്രനായ മനുവിന്റെ ചരിതവും അതിവിശേഷമാണ്. ആ മനുശ്രേഷ്ഠന് ദേവീമാഹാത്മ്യം കൊണ്ട് ഐശ്വര്യ സമ്പൂർണ്ണമായ രാജ്യം കൈവന്നതെങ്ങിനെയെന്ന് ഇനിപ്പറയാം. അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും.

ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്.

ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ.  രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു.

ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും.

ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു.

ഇതാണ് ദേവീപൂജ കൊണ്ട് ഐശ്വര്യവാനായിത്തീർന്ന ചാക്ഷുഷ മനുവിന്റെ ചരിതം.

No comments:

Post a Comment