Devi

Devi

Friday, October 13, 2017

ദിവസം 282 ശ്രീമദ്‌ ദേവീഭാഗവതം. 10-10 . സാവർണ്ണിമനുചരിതം

ദിവസം 282  ശ്രീമദ്‌ ദേവീഭാഗവതം. 10-10 .  സാവർണ്ണിമനുചരിതം

സപ്തമോ മനുരാഖ്യാതോ മനുർവൈവസ്വത: പ്രഭു:
ശ്രാദ്ധദേവ: പരാനന്ദഭോക്താ മാന്യസ്തു ഭുഭുജാം
സ ച വൈവസ്വതമനു: പരദേവ്യാ: പ്രസാദത:
തഥാ തത്തപസാ ചൈവ ജാതോ മന്വന്തരാധിപ:

ശ്രീ നാരായണൻ പറഞ്ഞു: ഏഴാമത്തെ മനുവായത് വിവസ്വാന്റെ മകൻ ശ്രാദ്ധദേവനാണ്. പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു.

സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം.

സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു.അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു.

വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു.

"മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ."

സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. 

വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം."

No comments:

Post a Comment