Devi

Devi

Thursday, October 5, 2017

ദിവസം 279 ശ്രീമദ്‌ ദേവീഭാഗവതം. 10-7 . അഗസ്ത്യ വിന്ധ്യോപാഖ്യാനം

ദിവസം 279  ശ്രീമദ്‌ ദേവീഭാഗവതം. 10-7 .  അഗസ്ത്യ വിന്ധ്യോപാഖ്യാനം

ഇതിവാക്യം സമാകർണ്യ വിബുധാനാം ദ്വിജോത്തമ:

കരിഷ്യേ കാര്യമേതദ്വൈ പ്രത്യുവാച തതോ മുനി:
അംഗീകൃതേ തദാ കാര്യേ മുനിനാ കുംഭജന്മനാ
ദേവാ: പ്രമുദിതാ: സർവേ ബഭൂവുർദ്വിജസത്തമാ:

സൂതൻ പറഞ്ഞു: ദേവൻമാരെ സഹായിക്കാമെന്ന് അഗസ്ത്യമഹർഷി സമ്മതിച്ചു. സന്തോഷത്തോടെ അവർ തങ്ങളുടെ വസതികളിലേയ്ക്ക് മടങ്ങിപ്പോയി. 

അഗസ്ത്യൻ തന്റെ പത്നിയായ ലോപാമുദ്രയോട് ഇങ്ങിനെ പറഞ്ഞു: "പ്രിയേ, വിന്ധ്യാചലം അർക്കന്റെ പാത മുടക്കി ഉയർന്നു നിൽക്കുകയാണ്. അതുമൂലം നമുക്ക് അനർത്ഥം വന്നു ചേർന്നിരിക്കുന്നു. മോക്ഷകാംക്ഷികൾ കാശി വിട്ടുപോവരുത് എന്നാണല്ലോ പറയുന്നത്. പക്ഷേ പഴമൊഴിയനുസരിച്ച് കാശിയിലങ്ങിനെ താമസിക്കുന്ന സജ്ജനങ്ങൾക്കു് ഇങ്ങിനെ തടസ്സങ്ങൾ വന്നു കൊണ്ടേയിരിക്കും. അതുപോലെയൊരു വിഘ്നം കാശിവാസികളായ നമ്മെ തേടിയെത്തിയിരിക്കുന്നു." എന്ന്പറഞ്ഞ് മുനി മണി കർണ്ണികയിൽ ഇറങ്ങി കുളിച്ച് വിശ്വനാഥനെ ധ്യാനിച്ചു. 

ദണ്ഡപാണിയെ കൈകൂപ്പി മഹർഷി പ്രാർത്ഥിച്ചു: "കാലഭൈരവാ, ഭക്തരുടെ ഭീതിയകറ്റുന്ന മഹാബാഹോ, എന്തിനാണെന്നെ കാശിയിൽ നിന്നും അകറ്റുന്നത്? ഇവിടെയുള്ളവരുടെ മാലകറ്റുന്നത് അവിടുന്നല്ലേ? ഞാൻ ആരെപ്പറ്റിയും അപവാദം പറഞ്ഞു നടന്നിട്ടില്ല. നുണ പറഞ്ഞിട്ടില്ല. അസത്യം പറഞ്ഞുവെന്ന ദോഷവും എന്നക്കുറിച്ചുണ്ടാവില്ല. പിന്നെയെന്തിനാണ് എന്നെ കാശിയിൽ നിന്നും പറഞ്ഞയക്കുന്നത്? " മഹർഷി പിന്നീട് വിഘ്നേശ്വരനെ ആരാധിച്ചിട്ട് ഭാര്യയോടെപ്പം വാരാണസി വിട്ട് തെക്കു ദേശത്തേക്ക് യാത്ര പുറപ്പെട്ടു. കാശിയെ വിട്ടു പോവുന്നതിൽ മഹർഷിക്ക് വലിയ ദുഃഖമുണ്ടായിരുന്നു.

മുനിയും പത്നിയും ക്ഷണനേരത്തിൽ വിന്ധ്യന്റെ മുന്നിലെത്തി. മഹർഷിയെ അവിചാരിതമായി മുന്നിൽക്കണ്ട പർവ്വതശ്രേഷ്ഠൻ പേടിച്ചു വിറച്ചു. പെട്ടെന്ന് ഭൂമിയോട് എന്തോ പറയാൻ എന്ന ഭാവത്തിൽ വിന്ധ്യൻ തന്റെ തലകുനിച്ചു. പിന്നെ മുനിയെ സാഷ്ടാംഗം നമസ്ക്കരിച്ചു. പ്രസന്നഭാവത്തിൽ മുനി പർവ്വതരാജനോട് പറഞ്ഞു: "ഞാൻ പോയി തിരികെ വരുന്ന സമയം വരെ നീയിങ്ങിനെ താഴ്ന്നു തന്നെ കിടന്നാലും. നിന്റെ കൊടുമുടികൾ കയറിയിറങ്ങാൻ എനിക്ക് കഴിവില്ല." 

മുനി ദക്ഷിണ ദിക്കിലേക്കുള്ള യാത്ര തുടർന്നു. വിന്ധ്യാചലം ചവിട്ടിക്കയറി അഗസ്ത്യമുനി തെക്ക് ദേശത്ത് ശ്രീശൈലം വഴി മലയപർവ്വതത്തിൽ എത്തി അവിടെ ആശ്രമം പണിത് താമസം തുടങ്ങി.  അവിടെ വിന്ധ്യഗിരിയിൽ മനുപൂജിതയായി വാണരുളിയ ദേവിക്ക് വിന്ധ്യാചലവാസിനി എന്നും പേരുണ്ട്.

സൂതൻ തുടർന്നു: അഗസ്ത്യവിന്ധ്യൻമാരുടെ ഈ ചരിതം അതിപാവനമത്രെ. ശത്രുനാശകരവും പാപനാശകരവുമാണ് ഈ കഥ. ബ്രാഹ്മണർക്ക് അറിവ് വർദ്ധിക്കാനും ശൂദ്രർക്ക് സുഖവർദ്ധനവിനും രാജാക്കൻമാർക്ക് വിജയം ഉറപ്പാക്കാനും ഉത്തമമായ ഈ ചരിതം വെറുതെ കേട്ടാൽപ്പോലും അഭീഷ്ടങ്ങൾ നടപ്പാവും. സ്വായംഭുവമനു ഭഗവതിയെ പൂജ ചെയ്ത് രാജ്യം നേടി ഒരു മന്വന്തരക്കാലം ഭൂമിയെ ഭരിച്ചു. ഇതാണ് പ്രഥമ മന്വന്തരത്തിലെ ദേവീകഥ. ഇനിയും അങ്ങേക്ക് എന്താണ് കേൾക്കേണ്ടത്?

No comments:

Post a Comment