Devi

Devi

Thursday, June 30, 2016

ദിവസം 155. ശ്രീമദ്‌ ദേവീഭാഗവതം. 6. 28. മായാദര്‍ശനം

ദിവസം 155. ശ്രീമദ്‌ ദേവീഭാഗവതം. 6. 28. മായാദര്‍ശനം

നിശാമയ  മുനിശ്രേഷ്ഠ ഗദതോ മമ സദ്കഥാം
മയാബലം സുദുര്‍ ജ്ഞേയം മുനിഭിര്‍ യോഗ വിത്തമൈ:
മായയാ മോഹിതം സര്‍വം ജഗത് സ്ഥാവര ജംഗമം
ബ്രഹ്മാദി സ്തംബ പര്യന്തമജയാ ദുര്‍വിഭാവ്യയാ

നാരദന്‍ പറഞ്ഞു: മായയുടെ പ്രബലത ആര്‍ക്കും മനസ്സിലാക്കാന്‍ ആവില്ല തന്നെ. യോഗജ്ഞാനികള്‍ക്കും അത് അജ്ഞേയമത്രേ. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാമെല്ലാം അനാദ്യന്തമായ മായയാല്‍ മോഹിതമായി വര്‍ത്തിക്കുന്നു. ഞാനാ മായയുടെ വൈഭവം ചില സത്കഥകളായി വര്‍ണ്ണിക്കാന്‍ ശ്രമിക്കാം.

ഒരിക്കല്‍ ഞാന്‍ ഭഗവാന്‍ വിഷ്ണുവിനെ കാണാന്‍ വൈകുണ്ഠത്തിലേയ്ക്ക് പോയി. മഹാവിഷ്ണുവിനെ കണ്ടു നമസ്കരിക്കണം എന്നൊരു മോഹം മാത്രമേ അപ്പോള്‍ എന്നിലുണ്ടായിരുന്നുള്ളു. സദാ എന്‍റെ കയ്യിലുള്ള മഹതിയെന്ന ദിവ്യവീണയില്‍ സ്വരതാനഭാവ ഗരിമയുള്ള ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഞാന്‍ ആകാശമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ശംഖ് ചക്രം ഗദ പങ്കജം എന്നിവയാല്‍ അലങ്കൃതനായ സാക്ഷാല്‍ മഹാവിഷ്ണുവിനെ ഞാന്‍ കാണുമ്പോള്‍ മഞ്ഞപ്പട്ടുടയാടയും കിരീടവും തോള്‍വലകളും എല്ലാമാണിഞ്ഞ ദിവ്യരൂപത്തിലായിരുന്നു ഭഗവാന്‍. കൂടെ അതിസുന്ദരിയും സര്‍വ്വഗുണസമ്പന്നയുമായ ലക്ഷ്മീദേവിയുമുണ്ടായിരുന്നു. എന്നാല്‍ എന്നെ കണ്ടയുടനെ ദേവി പെട്ടെന്ന് പൂന്തുകിലും പുതച്ച് അവിടം വിട്ടുപോയി.

അപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ‘ഭഗവന്‍, എന്നെ കണ്ടയുടനെ ദേവി എന്താണ് മറഞ്ഞുകളഞ്ഞത്? ഞാന്‍ വിടനോ അത്ര മോശക്കാരനോ ഒന്നും അല്ലല്ലോ? എന്നെക്കണ്ട് നാണിക്കാന്‍ എന്തിരിക്കുന്നു? പോരെങ്കില്‍ ജിതേന്ദ്രിയന്‍, മഹാതപസ്വി എന്നെല്ലാം നാലാളുടെ കൂട്ടത്തില്‍ അറിയപ്പെടുന്ന ഒരു മഹര്‍ഷിയല്ലേ ഞാന്‍?’

നാരദന്‍റെ സ്വാഭിമാനം കലര്‍ന്ന വാക്കുകള്‍ കേട്ട് ഭഗവാന്‍ ഒന്ന് പുഞ്ചിരിച്ചു. ‘നാരദാ, സ്വന്തം ഭര്‍ത്താവിന്‍റെ മുന്നിലല്ലാതെ കുലാംഗനമാര്‍ സ്വാതന്ത്ര്യത്തോടെ നില്‍ക്കുകയില്ലല്ലോ. മാത്രമല്ല പ്രാണായാമം മുതലായ യോഗവിദ്യകള്‍ അഭ്യസിച്ചും ധ്യാനത്തില്‍ ആമഗ്നരായും വാഴുന്ന യോഗിവര്യന്മാര്‍ പോലും മായാമോഹങ്ങള്‍ക്ക് വശംവദരാണ് എന്ന് കേള്‍ക്കുന്നു. ദേഹമുള്ളിടത്തോളം മായയെ കീഴടക്കുക അസാദ്ധ്യം. 

നാരദരേ, ‘ഞാന്‍ മായയെ ജയിച്ചവന്‍’ എന്നൊന്നും ഒരിക്കലും പറയാന്‍ പാടില്ല. ഞങ്ങള്‍ ഹരനും ഞാനുമെല്ലാം മായയുടെ കീഴിലാണ്. അങ്ങിനെയിരിക്കേ നിനക്ക് മായയെ ജയിക്കാനായി എന്ന് തീര്‍ത്തുപറയാന്‍ പറ്റുന്നതെങ്ങിനെ? ദേഹമെടുത്ത ദേവാസുരനരതിര്യഗ് വര്‍ഗ്ഗങ്ങളില്‍ ഒന്നിനും അനാദിയായ മായയെ വെല്ലാന്‍ കഴിഞ്ഞിട്ടില്ല. കാരണം ജീവികളെല്ലാം ത്രിഗുണങ്ങളാല്‍ നയിക്കപ്പെടുകയാണ്. ജഗത്ത് രൂപരഹിതമായ കാലത്തിനു കീഴടങ്ങി നില്‍ക്കുന്നു എന്ന് ചിലര്‍ പറയുമെങ്കിലും കാലം പോലും മായയുടെ വരുതിയിലാണ് എന്നതത്രേ സത്യം. ഉത്തമ വിദ്വാനായാലും മദ്ധ്യമനായാലും അധമനായാലും എല്ലാവരും മായാബദ്ധര്‍ തന്നെ.’

ഭഗവാന്‍ പോലും ഇത്ര അസന്നിഗ്ദ്ധമായി മായയെ പ്രകീര്‍ത്തിച്ചപ്പോള്‍ ഞാന്‍ വിസ്മയചകിതനായി. ‘ഭഗാവാനേ, ആ മായയുടെ രൂപമെന്താണ്? അവളുടെ ശക്തിയെങ്ങിനെയറിയാം? എവിടെയാണ് അവള്‍ വസിക്കുന്നത്? ആരെയാശ്രയിച്ചാണ് അവള്‍ നിലകൊള്ളുന്നത്? എനിക്കീ മായയെ ഒന്ന് കണ്ടാല്‍ക്കൊള്ളാം. അങ്ങേയ്ക്കതിനു കഴിയുമല്ലോ?’

വിഷ്ണുഭഗവാന്‍ പറഞ്ഞു: ‘മായ എങ്ങും നിറഞ്ഞിരിക്കുന്നു. സ്വയം നിരധാരയും മറ്റുള്ള എല്ലാറ്റിനും ആധാരവുമാണ് മായ. നാനാരൂപയാണ്. സകലരാലും ആരാദ്ധ്യയാണ്. ജഗത്ത് നിറഞ്ഞു നില്‍ക്കുന്നതവളാണ്. നാരദാ, അങ്ങേയ്ക്ക് അവളെ കാണണം എന്നുണ്ടെങ്കില്‍ എന്റെ കൂടെ ഗരുഡവാഹനത്തില്‍ കയറിക്കോളൂ. നമുക്കൊരു യാത്രപോവാം. ആര്‍ക്കും വെല്ലാനരുതാത്ത മായയെ ഞാന്‍ കാണിച്ചു തരാം. മഹാമുനേ, അങ്ങ് അവളെക്കണ്ട് വിഷമിക്കരുത്, കേട്ടോ?’

ഭഗവാന്‍ സ്മരിച്ച മാത്രയില്‍ ഗരുഡന്‍ അടുത്തെത്തി. ഭഗവാന്‍ മുന്നിലും ഞാന്‍ പിറകിലുമായി ഞങ്ങള്‍ പുറപ്പെട്ടു. ഗരുഡന്‍റെ വേഗത അപാരമാണ്. ഭഗവാന്‍ ഇച്ഛിച്ചപോലെ മഹാവനങ്ങളും മുനിവാടങ്ങളും ഗ്രാമങ്ങളും തടാകങ്ങളും അരുവികളും പൂഞ്ചോലകളും രമ്യങ്ങളായ പൂങ്കാവനങ്ങളും കടന്നു ഞങ്ങള്‍ കന്യാകുബ്ജത്തിനടുത്തൊരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. അവിടെയൊരു മനോഹരമായ താമരപ്പൊയ്കയില്‍ അരയന്നങ്ങളും ചക്രവാകങ്ങളും മരുവുന്നു. നാനാവിധ പക്ഷിമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന മനോഹരമായ ഒരിടം. വണ്ടുകളുടെ മുരള്‍ച്ച, കിളികളുടെ പാട്ട്, തെളിഞ്ഞു കളകളാരവം പൊഴിച്ചൊഴുകുന്ന കാട്ടാറ്.  താമരയും ആമ്പലും നിറഞ്ഞ തടാകങ്ങള്‍.

എല്ലാംകൊണ്ടും സ്വര്‍ഗ്ഗസമാനമായ അവിടം കണ്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു: ‘നാരദാ, അതാ നോക്കൂ ചക്രവാകങ്ങള്‍ ഗാനമാലപിക്കുന്ന ആ പൊയ്കയില്‍ ജലം കാണാനാവാത്ത വിധത്തില്‍ താമരവിടര്‍ന്നു നില്‍ക്കുന്നത് അങ്ങ് കണ്ടുവോ? അതിനിടയില്‍ കാണുന്ന ജലമാണെങ്കില്‍ പളുങ്ക് പോലെ തിളങ്ങുന്നു. നമുക്കിവിടെ കുളിയും ജപവും കഴിഞ്ഞിട്ടാവാം ഇനി യാത്ര. കന്യാകുബ്ജം ഇവിടെയടുത്താണ്.’ 

ഗരുഡന്‍ തടാകത്തിനടുത്ത് അനായാസം വന്നിറങ്ങി. രണ്ടാളെയും താഴെയിറക്കി. എന്‍റെ കൈപിടിച്ച് ആ ദിവ്യസരസ്സിനെ സ്തുതിക്കുന്ന സ്ത്രോത്രമുരുവിട്ടുകൊണ്ട് ഭഗവാന്‍ എന്നെ വെള്ളത്തിലേയ്ക്ക് ഇറക്കി. ‘അങ്ങ് ആദ്യം കുളിച്ചുവരൂ. സാധുക്കളുടെ മനസ്സുപോലെ പവിത്രമാണിതിലെ ജലം.’

ഭഗവാന്‍ ഇങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ വീണയും മാന്‍തോലും താഴെവച്ച്‌ വെള്ളത്തിലിറങ്ങി. കാലും മുഖവും കഴുകി. തലമുടി ഒന്നഴിച്ചു കെട്ടി. ദര്‍ഭ പറിച്ച് ആചമിച്ചു. എന്നിട്ട് ജലത്തില്‍ മുങ്ങി. മുങ്ങിയെഴുന്നേറ്റപ്പോള്‍ ഞാന്‍ ഒരു സ്ത്രീയായിരിക്കുന്നു. പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഭഗവാന്‍ എന്‍റെ വീണയും വസ്ത്രവും എടുത്ത് ഗരുഡന്‍റെ മേലേറി പോകുന്ന കാഴ്ചയാണ്.

അങ്ങിനെ ഞാന്‍ നാരീരൂപത്തില്‍ നില്‍ക്കുമ്പോള്‍ എന്‍റെയുള്ളില്‍ നിന്നും പൂര്‍വ്വസ്മൃതിയാകെ പെട്ടെന്ന് മറഞ്ഞു പോയി. നല്ല സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് സുന്ദരരൂപത്തില്‍ ആ പൊയ്കയില്‍ നില്‍ക്കുമ്പോള്‍ എന്‍റെ മനതാരില്‍ നിന്നും മഹാവിഷ്ണുവും നാരദനും തീരെ മറഞ്ഞുപോയിരുന്നു. 

ഞാനങ്ങിനെ വിസ്മയത്തോടെ നില്‍ക്കുമ്പോള്‍ മന്മഥസമനായ ഒരു രാജാവ് ആന കുതിര, രഥം എന്നിവയോടു കൂടി അവിടെ ആഗതനായി. താലധ്വജന്‍ എന്നാണാ രാജാവിന്റെ പേര്. ദേവനാരിപോലെ സുന്ദരിയായ എന്നെക്കണ്ട് രാജാവ് ആകാംഷാഭരിതനായി ചോദിച്ചു: ‘ആരാണ് നീ? ദേവകന്യയോ? അതോ മനുഷ്യസ്ത്രീയോ? എങ്ങിനെയാണ് നീയിവിടെ വന്നത്? എന്തിനാണീ പൊയ്കയില്‍ നോക്കി നില്‍ക്കുന്നത്? നിന്‍റെ മംഗല്യം കഴിഞ്ഞതാണോ? മന്മഥനു പോലും മനസ്സിളകാന്‍ നിന്‍റെ ഒരു നോട്ടം മതി. ഒന്ന് കണ്ടപ്പോഴേ ഞാന്‍ നിന്നില്‍ അനുരക്തനായിക്കഴിഞ്ഞിരിക്കുന്നു. എന്നെ ഭര്‍ത്താവാക്കിയാലും. എന്‍റെ കൂടെ വരൂ. നമുക്ക് സകല സുഖഭോഗങ്ങളും അനുഭവിച്ചു രമിച്ചുവാഴാം. 

Monday, June 27, 2016

ദിവസം 154. ശ്രീമദ്‌ ദേവീഭാഗവതം. 6. 27 നാരദന്‍റെ വിവാഹം

ദിവസം 154. ശ്രീമദ്‌ ദേവീഭാഗവതം. 6. 27  നാരദന്‍റെ വിവാഹം

തത് പുത്ര്യാ വചനം ശ്രുത്വാ രാജാ ധാത്രീമുഖാത്തത:
ഭാര്യം പ്രോവാച കൈകെയീം സമീപസ്ഥാം സുലോചനാം
യദുക്തം വചനം കാന്തേ ധാത്ര്യാ തത്തു ത്വയാ ശ്രുതം
വൃതോയം നാരദ: കാമം മുനിര്‍ വാനര വക്ത്രഭാക് 

നാരദന്‍ തുടര്‍ന്നു: കുമാരിയുടെ ആഗ്രഹം ധാത്രിയില്‍ നിന്നും അറിഞ്ഞ രാജ്ഞി രാജാവിനെ വിവരമറിയിച്ചു. അപ്പോള്‍ രാജാവ് പരിഹാസഭാവത്തില്‍ ഇങ്ങിനെ പറഞ്ഞു: ‘നമ്മുടെ പുത്രി ആ നാരദമുനിയെ വരിച്ചുപോലും! വാനരമുഖമല്ലേ ആ വടുവിനുള്ളത്? ഞാനെങ്ങിനെയാണ് അവനെന്റെ സുന്ദരിയായ മകളെ നല്‍കുക? എന്താണവള്‍ ചിന്തിച്ചത്? പ്രിയേ, ആ മുനിയില്‍ മോഹം പൂണ്ടിരിക്കുന്ന മകളോട് ശാസ്ത്രവും യുക്തിയും പറഞ്ഞ് അവളെ അതില്‍ നിന്നും പിന്തിരിപ്പിക്കണം.’

ഭര്‍ത്താവിന്‍റെ ആഗ്രഹമനുസരിച്ച് രാജ്ഞി മകളെ ഉപദേശിച്ചു. ‘നീയെവിടെ? ആ ഭിക്ഷുവെവിടെ? അയാളുടെ ദേഹം ചാരം പൂശി പരുപരുത്തതും അയാളുടെ രൂപം അത്യന്തം ഗര്‍ഹണീയവുമല്ലേ? മിടുക്കിയായ നീയെങ്ങിനെ ആ കുരൂപനില്‍ താല്‍പ്പര്യമുള്ളവളായി? നിനക്ക് നല്ലൊരു രാജകുമാരനാണ് ചേരുക. വാനരമുഖനായ ഈ മുനിയില്‍ നിനക്കെങ്ങിനെ പ്രീതിയുണ്ടാവാനാണ്? നിന്‍റെ അച്ഛന്‍ ആകെ വിഷമിച്ചിരിക്കുന്നു. കോമളമായ പിച്ചകവല്ലിയെങ്ങിനെ മുള്ളുമരത്തില്‍ ചേര്‍ന്ന് പടരും? അത് കണ്ടാല്‍ ബുദ്ധിയുള്ള ആര്‍ക്കും മനസ്സൊന്നു പിടയ്ക്കും. ഒട്ടകത്തിനു തിന്നാന്‍ ആരാണ് വെറ്റിലത്തളിര് നല്‍കുക? വിരൂപനായ നാരദന്‍ നിന്‍റെ കരം പിടിച്ചു നില്‍ക്കുന്ന വേളീ ചിത്രം ആര്‍ക്ക് സഹിക്കാനാവും? മാത്രമല്ല കുമുഖനായ ഒരുവനുമൊത്ത് ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടുക എന്നത് ഓര്‍ക്കാന്‍ കൂടി വയ്യ.’

അമ്മയുടെ വാക്കുകള്‍ കേട്ട് കുമാരി ദുഖിതയായി. എങ്കിലും അവള്‍ മുനിയെത്തന്നെ വരിക്കണമെന്നുള്ള ദൃഢമായ തീരുമാനത്തില്‍ എത്തിയിരുന്നു. ‘മൂര്‍ഖനായ ഒരുവന്‍ സുന്ദരനായിട്ടെന്തു കാര്യം? കഴിവുകെട്ട കോമളരാജകുമാരനെക്കൊണ്ട് രാജ്യത്തിനെന്താണ് നേട്ടം? കാട്ടിലെ മാന്‍പേടകള്‍ പാട്ടിന്‍റെ വശീകരണശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് അപകടത്തില്‍ ചെന്ന് ചാടുന്നു. മൂര്‍ഖനായ ഒരാളുടെ ഭാര്യയാവുന്നത് മാന്‍പേടയുടെ ദുര്‍വിധിയെക്കാള്‍ കഷ്ടമാണ്. അമ്മേ, നാരദമുനിയുടെ സംഗീതം അഭൌമമാണ്. അത്തരം നാദവിദ്യ അറിയുന്നതായി മഹാദേവനും ഈ മുനിയുമല്ലാതെ മൂന്നാമതൊരാളില്ല. സ്വരസഞ്ചാരം, രാഗരസവിന്യാസങ്ങള്‍ എല്ലാം അറിയാവുന്ന ചിലരൊക്കെ ഉണ്ടാവാം. എന്നാല്‍ എട്ടു രസങ്ങളും അറിഞ്ഞവര്‍ ദുര്‍ലഭമാണ്. അങ്ങിനെയുള്ളവര്‍ ചിലപ്പോള്‍ ഭൌതീകമായി ദുര്‍ബലരായിരിക്കാം.

ഒരുവനെ കൈലാസത്തിലേയ്ക്കാനയിക്കുന്ന പുണ്യതീര്‍ത്ഥങ്ങളാണ് ഗംഗയും സരസ്വതിയും എന്ന് പ്രസിദ്ധം. അങ്ങിനെയുള്ള ഒരു പുണ്യതീര്‍ത്ഥമാണ് സ്വരജ്ഞാനിയായ മനുഷ്യന്‍. സ്വരമാനം അറിയുന്നവന്‍ ദേവന്‍ തന്നെയാണ്. സ്വരജ്ഞാനിയല്ലെങ്കില്‍ ഇന്ദ്രന്‍ പോലും മൃഗസമന്‍. സംഗീതത്തില്‍ മതിമയങ്ങുന്ന പാവം മാന്‍പേടകളല്ല മൃഗനാമത്തിനര്‍ഹര്‍. സ്വരവിസ്താരം, താനം, മൂര്‍ച്ഛനം എന്നിവയില്‍ ഹൃദയമുരുകാത്തവനാണ് മൃഗം. കാതില്ലെങ്കിലും സംഗീതം ആസ്വദിക്കുന്ന സര്‍പ്പങ്ങള്‍ ചെവിയുണ്ടായിട്ടും സ്വരസൌന്ദര്യം ആസ്വദിക്കാത്ത മനുഷ്യരേക്കാള്‍ എത്രയോ ശ്രേഷ്ഠരാണ്? ചെറുപൈതങ്ങള്‍ പോലും സ്വരമാധുരിയില്‍ വിലീനരാവും. എന്നാല്‍ അതിനു കഴിവില്ലെങ്കില്‍ വെറുതെ പ്രായമേറിയിട്ടു കാര്യമില്ല.

അച്ഛന് നാരദമുനിയുടെ ഗുണഗണങ്ങള്‍ അറിയില്ല. മൂന്നുലോകത്തും സാമഗാനപ്രാവീണ്യം ഇത്രത്തോളം മറ്റാര്‍ക്കുമില്ല. ഞാന്‍ അദ്ദേഹത്തെ മനസാ വരിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മുഖ വൈരൂപ്യം ശാപവശാല്‍ വന്നു ചേര്‍ന്നതാണ്. ദേവസംഗീതജ്ഞരായ കിന്നരന്മാര്‍ക്ക് കുതിരമുഖമല്ലേ? എന്നിട്ടവരെ ആരെങ്കിലും വെറുക്കുന്നുണ്ടോ? ഏതായാലും ഞാനാ മുനിവര്യനെ വരിച്ചുകഴിഞ്ഞു എന്ന് പിതാവിനെ അറിയിക്കൂ.’

പുത്രിക്ക് നാരദനിലുള്ള ഉല്‍ക്കടമായ അഭിനിവേശം കണ്ട രാജ്ഞി രാജാവിനെ വിവരമറിയിച്ചു. ‘ഇനി നാം കുമാരിയെ നല്ല നാള് നോക്കി മുനിക്ക് നല്‍കുകയാണ് നല്ലത്’.

രാജാവ് വിധിപൂര്‍വ്വകം നാരദനും ദമയന്തിയുമായുള്ള വിവാഹം നടത്തി.

നാരദന്‍ തുടര്‍ന്നു: ആ കൊട്ടാരത്തില്‍ വാനരമുഖനായ ഞാന്‍ മനോദുഖത്തോടെ കഴിഞ്ഞുവന്നു. രാജകുമാരി എന്‍റെയടുക്കല്‍ വരുമ്പോള്‍ ഞാന്‍ എന്‍റെ വിരൂപമുഖത്തെപ്പറ്റി ആലോചിച്ചു ദുഖിതനാകും. എന്നാല്‍ എന്നെക്കണ്ട് കുമാരി ഒരിക്കലും മുഖം കറുപ്പിച്ചില്ല. അവള്‍ സംതൃപ്തയായിരുന്നു. എന്‍റെ വൈരൂപ്യം അവളെ തെല്ലും അലട്ടിയില്ല.

ഇങ്ങിനെ കുറച്ചു കാലം കഴിയവേ പര്‍വ്വതമുനി കൊട്ടാരത്തില്‍ വന്നു ചേര്‍ന്നു. അദേഹത്തെ ഞാന്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തി. വേളികഴിഞ്ഞു ചിന്താകുലനായിരിക്കുന്ന എന്നോട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ഒരു നിമിഷത്തെ കോപം കൊണ്ട് അങ്ങയെ ശപിച്ചുപോയി. ആ രാജകുമാരി എന്തിനാണിത് സഹിക്കുന്നത്? എന്നാല്‍ ഇപ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യാം. എന്‍റെ പുണ്യം മുഴുവന്‍ ഉപയോഗിച്ച് നിനക്ക് സുന്ദരമായ മുഖം തിരികെ ലഭിക്കട്ടെ.’

നാരദനും പര്‍വ്വതന് പണ്ട് കൊടുത്തിരുന്ന ശാപം ഒഴിവാക്കി. ‘നിനക്ക് സ്വര്‍ഗ്ഗത്തില്‍ വീണ്ടും പ്രവേശനം ലഭിക്കട്ടെ. നിന്നിലെ മനോവിഷമങ്ങള്‍ ഇല്ലാതെയാകട്ടെ’

നാരദന്‍ തുടര്‍ന്നു: എന്‍റെ മുഖം സുന്ദരമായിത്തീര്‍ന്നു. രാജകുമാരി സന്തോഷത്തോടെ അമ്മയോട് വിവരം പറഞ്ഞു. രാജ്ഞി രാജാവിനെയും വിവരമറിയിച്ചു. രാജാവ് എനിക്കും പര്‍വ്വതനും വേണ്ടത്ര സമ്മാനങ്ങള്‍ നല്‍കി. മായയുടെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. ദേഹമെടുത്ത ആര്‍ക്കും മായയുടെ പിടിയില്‍ നിന്നും മോചനമില്ല. അവര്‍ക്കൊന്നും പരിപൂര്‍ണ്ണ സുഖം എന്നത് ഇല്ലേയില്ല. മായയുടെ പിടിപാട് എത്ര പ്രബലമാണെന്ന് ഞാനങ്ങിനെ അനുഭവം കൊണ്ട് മനസ്സിലാക്കി.

അതിബലശാലികളായ കാമക്രോധമദമോഹലോഭമാത്സര്യങ്ങള്‍ പൂര്‍ണ്ണമായി വിട്ടകന്ന ആരും ത്രിലോകങ്ങളില്‍പ്പോലും ഇല്ല.  സത്വ-രജസ്-തമോ ഗുണങ്ങള്‍ മൂലമാണ് ദേഹം ഉല്‍പ്പന്നമാവുന്നത്. അതിനൊപ്പംതന്നെ മോഹാദികളും ഉണ്ടാവുന്നു.

ഒരിക്കല്‍ മഹാവിഷ്ണുവുമൊത്ത് കാട്ടില്‍ നടക്കുമ്പോള്‍ തമാശയ്ക്ക് ഞാനൊരു സ്ത്രീയായി മാറി. തല്‍ക്ഷണം ഞാന്‍ ഒരു രാജപത്നിയായിത്തീര്‍ന്നു. രാജകൊട്ടാരത്തില്‍ ജീവിച്ചു വന്ന ഞാന്‍ അവിടെ അനേകം കുട്ടികള്‍ക്ക് ജന്മം നല്‍കി.

വ്യാസന്‍ ചോദിച്ചു: മഹാമുനേ, ഇതതിശയകരമായിരിക്കുന്നു. അതീവജ്ഞാനിയായ അങ്ങെങ്ങിനെ നാരിയായി?  ഏതു രാജാവിന്‍റെ പത്നിയായാണ് അങ്ങ് പുത്രന്മാര്‍ക്ക് ജന്മം നല്‍കിയത്? പിന്നെടെങ്ങിനെ വീണ്ടും പുരുഷനായി? ചരാചരമായ സകലതിനെയും മോഹിപ്പിക്കുന്നതാരാണ്? ആ മായാ ദേവിയുടെ ചരിതം വിവരിച്ചുതന്നെ പറഞ്ഞു തന്നാലും. സര്‍വ്വജ്ഞാനസാരമാണല്ലോ അങ്ങയുടെ കഥകളില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നത്. അതുകൊണ്ട് അങ്ങയുടെ കഥാരസമാകുന്ന അമൃത് എത്ര കുടിച്ചാലും മതിവരുന്നില്ല.   

Monday, June 20, 2016

ദിവസം 153. ശ്രീമദ്‌ ദേവീഭാഗവതം. 6. 26. നാരദമോഹം

ദിവസം 153. ശ്രീമദ്‌ ദേവീഭാഗവതം. 6. 26. നാരദമോഹം

ഇതി മി വചനം ശ്രുത്വാ നാരദ: പരമാര്‍ത്ഥവിത്
മാമോഹ ച സ്മിതം കൃത്വാ പൃച്ഛന്തം മോഹകാരണം
പാരാശര്യ പുരാണജ്ഞ കിം പൃച്ഛസി സുനിശ്ചയം
സംസാരേfസ്മിന്‍ വിനാ മോഹം കോ fപി നാസ്തി ശരീരവാന്‍ 

അറിവുള്ളവര്‍ക്ക് പോലും മോഹമായയില്‍ നിന്നും പൂര്‍ണ്ണമായും മോചനമില്ലാതിരിക്കാന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മഹര്‍ഷി നാരദന്‍ ഇങ്ങിനെ പറഞ്ഞു: അല്ലയോ പുരാണജ്ഞനായ പരാശരപുത്രാ ഇതിലിപ്പോള്‍ ശങ്കിക്കാന്‍ എന്താണുള്ളത്? ദേഹമെടുത്തുപോയോ അവനു മോഹബാധിതനായി സംസാരവീഥിയില്‍ അലയേണ്ടതായി വരും. ബ്രഹ്മാവ്‌, വിഷ്ണു, സനകാദിമുനിവരന്മാര്‍, എന്നുവേണ്ട ലോകം മുഴുവന്‍ ജ്ഞാനിയാണെന്നു പുകഴ്ത്തുന്ന എനിക്കും അതാണനുഭവം. എന്‍റെ പൂര്‍വ്വവൃത്താന്തം കേട്ടാലും.

മായാമോഹത്താല്‍ ഭാര്യക്ക് വേണ്ടിയാണ് ഞാന്‍ വല്ലാതെ ദുഖിച്ചത്. ഒരിക്കല്‍ ഞാന്‍ പര്‍വ്വതനുമൊത്ത് വിഖ്യാതമായ ഭാരതദേശം കാണാന്‍ വിണ്ണില്‍നിന്നുമിറങ്ങി പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളും ദിവ്യരായ മുനിമാരുടെ ആശ്രമങ്ങളും സന്ദര്‍ശിച്ച് ഞങ്ങള്‍ ആ പുണ്യഭൂമിയില്‍ കഴിഞ്ഞു. ഞങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഒരു കാര്യം പറഞ്ഞുറപ്പിച്ചിരുന്നു. പരസ്പരം മനോഗതങ്ങള്‍ ഒന്നും ഒളിച്ചുവയ്ക്കാതെ, അതെത്ര നല്ലതായാലും ചീത്തയായാലും, അപ്പപ്പോള്‍ പറഞ്ഞുകൊള്ളാമെന്നായിരുന്നു തീരുമാനം. അത് ചിലപ്പോള്‍ ഭക്ഷണത്തിനോ രതിക്കോ ഉള്ള ആഗ്രഹമാവാം ചിലപ്പോള്‍ ധനത്തിലുള്ള ആര്‍ത്തിയാവാം. മനസ്സിന്‍റെ ഗതി നേരത്തേ അറിയാനാവില്ലല്ലോ. ഏതായാലും യാത്രാസമയത്ത് ഞങ്ങള്‍ മുനിവൃത്തിയാണ് സ്വീകരിച്ചിരുന്നത്.

വേനല്‍ക്കാലം കഴിയേ ഞങ്ങള്‍ സഞ്ജയന്‍ എന്ന് പേരായ ഒരു രാജാവിന്‍റെ അതിഥിയായി ചാതുര്‍മാസ്യം കഴിച്ചു. രാജാവാണെങ്കില്‍ ഞങ്ങളെ ഉപചാരപൂര്‍വ്വം ബഹുമാനിക്കുകയും ചെയ്തു. ബ്രാഹ്മണരും സന്യാസിമാരും ഓരോരോ കാര്യങ്ങള്‍ക്കായി വര്‍ഷത്തില്‍ എട്ടുമാസം പുറമേ സഞ്ചരിക്കും. പിന്നെ മഴക്കാലമായ നാലുമാസക്കാലം ഒരിടത്ത് കഴിയുക എന്നത് പതിവാണ്. ഈ ചാതുര്‍ മാസ്യത്തിലാണ് സുഖചികിത്സയും മറ്റും ചെയ്യുക.

ഞങ്ങളെ പരിചരിക്കാന്‍ രാജാവ് തന്‍റെ സുന്ദരിയും സുഭഗയുമായ മകളെ നിയോഗിച്ചു. ഞങ്ങള്‍ വെദാദ്ധ്യയനത്തില്‍ മുഴുകി. അറിവിലും ഔചിത്യത്തിലും ഉത്തമയായ അവള്‍ ഞങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ അറിഞ്ഞു ചെയ്തു. ഒന്നിനും ചോദിക്കേണ്ടി വരാറില്ല. കുളിക്കും ഊണിനും വേണ്ടതെല്ലാം അവള്‍ ഒരുക്കിത്തന്നു. താംബൂലാദികള്‍ കൊണ്ടുവരിക, ശയ്യയൊരുക്കുക, കാതിനു തേന്മഴപോലെ വീണയില്‍ ഗാനമാലപിക്കുക എന്നിങ്ങനെ ആരെയും സമകര്‍ഷിക്കുന്ന ഒരു കുമാരിയായിരുന്നു അവള്‍. ക്രമേണ അവള്‍ക്ക് എന്നിലും എനിക്ക് അവളിലും പ്രീതിയും പ്രേമവും അങ്കുരിക്കാന്‍ തുടങ്ങി.

പരവ്വതനും എനിക്കും ഊണ് വിളമ്പുമ്പോള്‍ അവള്‍ അല്‍പ്പാല്‍പ്പം പക്ഷഭേദം കാണിക്കാന്‍ തുടങ്ങി. എനിക്ക് ചൂടുവെള്ളം, അവനു പച്ചവെള്ളം. എനിക്ക് തൈര്, അവനു മോര്. എന്‍റെ കിടയില്‍ തൂവെള്ള വിരി, അവന്‍റെ കിടക്കയില്‍ അത്ര ശുഭ്രമല്ലാത്ത ഒന്ന്, എന്നിങ്ങിനെ പക്ഷഭേദം പ്രകടമായി കണ്ടു. അവള്‍ പര്‍വ്വതനെ നോക്കാറുപോലുമില്ല.

ഒരുദിവസം അവന്‍ എന്നോടു ചോദിച്ചു: ‘നാരദാ, പറയൂ അവള്‍ നിന്നെ പ്രേമത്തോടെ നോക്കുന്നു, മാത്രമല്ല, പ്രത്യേക ഭക്ഷ്യപാനീയങ്ങള്‍ നിനക്കായിമാത്രം വിളമ്പുന്നു. അവള്‍ നിന്നെ വരിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങേയ്ക്കും ആ കാതരഭാവമുണ്ടെന്നു ഞാന്‍ കാണുന്നു. സത്യം പറയൂ. നാം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ തീരുമാനിച്ചത് എല്ലാം മനസ്സ് തുറന്നു പരസ്പരം പറയും എന്നാണല്ലോ.’

നാരദന്‍ പറഞ്ഞു: ശരിയാണ് സ്നേഹിതാ, അവള്‍ക്ക് എന്നെ വരിച്ചാല്‍ കൊള്ളാമെന്നുണ്ട്. എന്‍റെയുള്ളിലും തദൃശമായ കാമനകള്‍ തലനീട്ടുന്നുണ്ട്. ഞാനിങ്ങിനെ തുറന്നു പറഞ്ഞപ്പോള്‍ പരവ്വതമുനി കോപിഷ്ഠനായി. ‘കഷ്ടം. മുന്‍പേ നാം ചെയ്ത ശപഥപ്രകാരം അങ്ങെന്നോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലല്ലോ. മിത്രവഞ്ചന ചെയ്ത അങ്ങ് മര്‍ക്കടമുഖനായിത്തീരട്ടെ’. 

എന്‍റെ മുഖം പെട്ടെന്ന് ഒരു വാനരന്‍റെതുപോലെയായിത്തീര്‍ന്നു. അയാളെ ഞാനും ശപിച്ചു: ‘സ്വര്‍ഗ്ഗത്തില്‍ ഭവാന് പ്രവേശനമില്ലാതാവട്ടെ. മാത്രമല്ല ഈ ചെറിയ തെറ്റിന് നീയെന്നെ ശപിച്ചത്‌ കാരണം നിനക്ക് മൃത്യുലോകത്തില്‍ത്തന്നെ ചിരകാലം കഴിയാന്‍ ഇടയാകട്ടെ’ പര്‍വ്വതന്‍ ദുഖത്തോടെ അവിടം വിട്ടു. കുരങ്ങിന്‍റെ മുഖമുള്ള എന്നെക്കണ്ട് രാജകുമാരിയുടെ മുഖം വിളറി.

പിന്നെയെന്താണുണ്ടായത്? എന്ന് ആകാംഷയോടെ വ്യാസന്‍ ചോദിച്ചപ്പോള്‍ നാരദന്‍ തുടര്‍ന്നു: എന്തുപറയാന്‍! ആ സുഹൃത്ത് പോയതില്‍ ഞാന്‍ ആകുലപ്പെട്ടു എങ്കിലും ഞാനാ കൊട്ടരത്തില്‍ത്തന്നെ കഴിഞ്ഞുവന്നു. ആ കുമാരി ഏറെ താല്‍പ്പര്യത്തോടെ എന്നെ നന്നായി ശുശ്രൂഷിച്ചുവന്നു. എന്നാല്‍ എന്‍റെയീ വികൃതമുഖം വെച്ച് ജീവിച്ചാല്‍ ഭാവി എന്താവും എന്ന് ഞാന്‍ ദുഖിച്ചു.

അപ്പോള്‍ രാജാവ് തന്‍റെ പുത്രിക്കായി വിവാഹാലോചനകള്‍ തുടങ്ങി. ഉന്നതകുലം, സദ്‌ഗുണങ്ങള്‍, രുപഗുണസമ്പന്നത എന്നിങ്ങിനെയുള്ള ഉത്തമവരനുവേണ്ടി രാജാവ് മന്ത്രിമാരുമായി ആലോചിച്ചു. മന്ത്രിമുഖ്യന്‍ പറഞ്ഞു: ‘രാജാവേ, യോഗ്യരായ കുമാരന്മാര്‍ കുറേപ്പേരുണ്ട്. അങ്ങേയ്ക്ക് താല്‍പ്പര്യമുള്ള ഒരുവനെ ക്ഷണിച്ചുവരുത്തി ആശ്വരഥാദി സമ്മാനങ്ങള്‍ നല്‍കി കുമാരിയെ യഥാവിഥി പറഞ്ഞയക്കാം.

എന്നാല്‍ കുശലയായ രാജകുമാരി തന്‍റെ ആയയെ അച്ഛന്റെയടുക്കല്‍ സന്ദേശവുമായി പറഞ്ഞയച്ചു. ‘ഞാന്‍ മഹതിയുടെ ഉടമയും ജ്ഞാനഖനിയുമായ നാരദനെ മനസാ വരിച്ചു കഴിഞ്ഞിരിക്കുന്നു. അക്ഷരവും രസനിഷ്യന്ദിയും മുതല, തിമിംഗലം തുടങ്ങിയ ജീവികള്‍ ആലോസരപ്പെടുത്താത്തതുമായ ആ നാദസിന്ധുവില്‍ ഞാന്‍ ആകെ മുങ്ങിയിരിക്കുന്നു. മറ്റാരിലും എനിക്കിനി പ്രിയമുണ്ടാവുകയില്ല. അദ്ദേഹമല്ലാതെ മറ്റൊരുവന്‍ എനിക്ക് ഭര്‍ത്താവായി വേണ്ട. അതിനാല്‍ അങ്ങ് നാരദമുനിയുമായി എന്‍റെ വിവാഹം നടത്തിത്തരണം.’ 

Thursday, June 16, 2016

ദിവസം 152. ശ്രീമദ്‌ ദേവീഭാഗവതം. 6. 25. വ്യാസമോഹോപപാദനം

ദിവസം 152. ശ്രീമദ്‌ ദേവീഭാഗവതം. 6. 25. വ്യാസമോഹോപപാദനം

വാസവീ ചകിതാ ജാതാ ശ്രുത്വാ മി വാക്യ മീദൃശം
ദാശേയീ മാമുവാചേദം പുത്രാര്‍ത്ഥേഭൃശമാതുരാ
അംബാലികാ വധുര്‍ ധന്യാ കാശിരാജസുതാ സുത
ഭാര്യാ വിചിത്ര വീര്യസ്യ വിധവാ ശോകസംയുതാ 

വ്യാസന്‍ തുടര്‍ന്നു: പിന്നീട് അമ്മതന്നെ എന്നോട് കാശിരാജാവിന്റെ പുത്രിയായ അംബാലികയില്‍ പുത്രോല്‍പ്പാദനം നടത്താന്‍ ആവശ്യപ്പെട്ടു. ‘അന്ധന്‍ രാജപദവിക്ക് അര്‍ഹനല്ല. അതുകൊണ്ട് സുന്ദരിയും സര്‍വ്വഗുണസമ്പന്നയുമായ അവളില്‍ ഒരുത്തമ പുത്രനെ നീ ജനിപ്പിക്കുക’.

അമ്മ പറഞ്ഞതനുസരിച്ച് ഋതുസ്നാനശേഷം ആ സുന്ദരി എന്‍റെ മുറിയിലെത്തി. ദേഹമെല്ലാം ജരബാധിച്ച താപസനും ജഡാധാരിയുമായ എന്നെക്കണ്ട് അവളാകെ വിളറിപ്പോയി. അങ്ങിനെ വെറുപ്പോടെ മനസ്സ് തളര്‍ന്നു നിന്ന അവളോടെനിക്ക് കോപം വന്നു. അതുടനെ ഒരു ശാപവാക്കായി പുറത്തുവരികയും ചെയ്തു. ‘നീ സ്വന്തം സൌന്ദര്യത്തില്‍ മദിച്ച് മുനിയായ എന്നെക്കണ്ടപ്പോള്‍ വിളറിപ്പോയി. നിനക്കുണ്ടാവുന്ന പുത്രന്‍ പാണ്ഡുവായിത്തീരും എന്ന് പറഞ്ഞുകൊണ്ട് ഞാനവളെ സന്ധിച്ചു. 

പിറ്റേന്ന്തന്നെ ഞാന്‍ അമ്മയോട് യാത്രപറഞ്ഞു കൊട്ടാരം വിട്ടു. കാലക്രമത്തില്‍ രാജ്ഞിമാര്‍ അന്ധനായ ഒരു പുത്രനും പാണ്ട് രോഗം ബാധിച്ച മറ്റൊരു പുത്രനും ജന്മം കൊടുത്തു. അവരാണ് ധൃതരാഷ്ട്രരും പാണ്ഡുവും. ഒരുകൊല്ലം കഴിയേ അമ്മ വീണ്ടും ആകുലചിത്തയായി എന്നെ സ്മരിച്ചു. ‘ഇതുപോലെ വികല ദേഹമുള്ള പുത്രന്മാരാണല്ലോ വംശരക്ഷയ്ക്കായി പിറന്നത്. അവര്‍ക്ക് രാജപദവി ചേരുകയില്ല. അതിനാല്‍ നീ കോമളനായ മറ്റൊരു പുത്രനെക്കൂടി ജനിപ്പിക്കുക’’ എന്നമ്മ എന്നോടാവശ്യപ്പെട്ടു.

അമ്മ അംബാലികയോട് ‘നീ വ്യാസനുമായി ബന്ധപ്പെട്ട് ഒരുത്തമപുത്രനെ ജനിപ്പിക്കണം’ എന്നാവശ്യപ്പെട്ടു. അംബാലിക മറുപടിയൊന്നും പറഞ്ഞില്ല. അമ്മ പറഞ്ഞതനുസരിച്ചു ഞാന്‍ ശയ്യാഗാരത്തില്‍ ചെന്നപ്പോള്‍ അംബിക തനിക്കുപകരം യൌവനയുക്തയായ ഒരു ദാസിയെയാണ് എന്‍റെയടുക്കല്‍ പറഞ്ഞുവിട്ടത്. ചന്ദനം പൂശി അണിഞ്ഞൊരുങ്ങിയ ദാസി എന്നെ പ്രേമപൂര്‍വ്വം പരിചരിച്ചു. പുഷ്പമാല്യമണിഞ്ഞ അവളുടെ അന്നനടയും എന്നോടുള്ള അഭിവാഞ്ജയും എന്നെ പ്രസന്നനാക്കി. അവളുമൊത്ത് സസന്തോഷം രമിച്ച് മടങ്ങുമ്പോള്‍  വരമായി സര്‍വ്വഗുണങ്ങളും തികഞ്ഞ ഒരു പുത്രന്‍ നിനക്കുണ്ടാവും എന്ന് ഞാന്‍ അവള്‍ക്ക് വരം നല്‍കി. ആ സദ്‌പുത്രനാണ് വിദുരന്‍. പരസ്ത്രീകളുമായി ബന്ധമുണ്ടായപ്പോള്‍   എന്നിലെ മായാമോഹം കൂടിക്കൂടിവന്നു. ശുകനെ പിരിഞ്ഞതിന്റെ ദുഃഖം എന്നെ വിട്ടകന്നു. ഇപ്പോള്‍ എനിക്ക് വീരന്മാരായ മൂന്നു പുത്രന്മാര്‍ ഉണ്ടല്ലോ!

ഈ മായയുടെ കെട്ട് അഴിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അമ്മ, മക്കള്‍ എന്നിവയെല്ലാം എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളായിത്തീര്‍ന്നു. മഹാതപസ്വിയെന്നു പേരുകേട്ട എനിക്ക് ഇവരെപ്പറ്റിയുള്ള ചിന്തകള്‍ മൂലം  കാട്ടില്‍പ്പോയി തപം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഹസ്തിനാപുരിയില്‍ ഇരിക്കുമ്പോള്‍ സരസ്വതീതീരത്തെ പര്‍ണ്ണശാലയിലെത്താന്‍ മനസ്സ് വെമ്പും. അവിടെയെത്തിയാലോ കൊട്ടാരത്തിലെത്താനാണ് ധൃതി.

ചിലപ്പോള്‍ ബോധോദയം വരും ‘വ്യഭിചാരത്താല്‍ ഉണ്ടായ മക്കള്‍ എനിക്ക് പിതൃകര്‍മ്മം ചെയ്യാന്‍ ജനിച്ചവരാണോ? ഇവരെക്കൊണ്ട് എനിക്ക് സുഖം കിട്ടുമോ? അതോ ഈ മായാമോഹം എന്നെ വലിച്ചുലയ്ക്കുന്ന കാഴ്ചയാണോ ഇതെല്ലാം? ഞാന്‍ അറിഞ്ഞുകൊണ്ടാണ്‌ മായാമോഹമെന്ന അന്ധകൂപത്തില്‍ പതിച്ചതെന്ന് നിശ്ചയം!’ ഇങ്ങിനെ ആലോചിച്ചിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ മനസ്സിന് ഏകാഗ്രത കിട്ടും.

പാണ്ഡുവിനെ രാജാവാക്കി. ധൃതരാഷ്ട്രര്‍ അന്ധനാണല്ലോ. ശൂരസേനപുതിയായ കുന്തിയെ പാണ്ഡു വിവാഹം ചെയ്തു. കൂടാതെ മാദ്രരാജ്യത്തിലെ രാജകുമാരി മാദ്രിയും അയാള്‍ക്ക് വധുവായി. രണ്ടു യുവസുന്ദരികള്‍ രാജ്ഞികളായി ഉണ്ടായിരുന്നുവെങ്കിലും പാണ്ഡുവിന് ദാമ്പത്യസുഖം വിധിച്ചിട്ടില്ലായിരുന്നു. അയാളെ ഒരു ബ്രാഹ്മണന്റെ ശാപം പിടികൂടിയിരുന്നു. കാമത്തോടെ ഒരുവളെ പുല്‍കിയാല്‍ അന്നേരം പാണ്ഡുവിനു മരണം ഉറപ്പായിരുന്നു. അതുകൊണ്ട് അയാള്‍ വിരക്തനായി കാട്ടില്‍ക്കഴിഞ്ഞു. രാജ്ഞിമാരും കൂടെക്കഴിഞ്ഞുവന്നു. മകന്‍റെ ഈ ഗതി കണ്ടു ഞാന്‍ സങ്കടപ്പെട്ടു. അവനെ കാട്ടില്‍ ചെന്നു കണ്ടു സമാധാനിപ്പിച്ചു.

ശൂരസേനപുത്രിയായ കുന്തിക്ക് പണ്ട് കിട്ടിയ വരബലത്താല്‍ ധര്‍മ്മദേവന്‍, വായു, ഇന്ദ്രന്‍ എന്നീ ദേവതകളില്‍ നിന്നായി ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നീ വീരപുത്രന്മാരെ ലഭിച്ചു. മാദ്രിക്ക് അശ്വിനീ ദേവകളില്‍ നിന്നും നകുലന്‍, സഹദേവന്‍ എന്നീ പുത്രന്മാരെയും കിട്ടി.

ഒരുദിവസം കാമപരവശനായ രാജാവ് മാദ്രിയെ പുല്‍കി ഉടനെതന്നെ മരണമടഞ്ഞു. രാജ്ഞിയായ മാദ്രി ഉടന്തടി ചാടി സ്വയം മരണത്തെ സ്വീകരിച്ചു. അങ്ങിനെ കുന്തിയും അഞ്ചുപുത്രന്മാരും ബാക്കിയായി. അവരെ മുനിമാര്‍ ഹസ്തിനാപുരിയില്‍ എത്തിച്ചു. ഭീഷ്മരും വിദുരനും അവര്‍ക്ക് സഹായമരുളി. രാജാവായ .ധൃതരാഷ്ട്രരും അവരെ സഹായിച്ചു.

ധൃതരാഷ്ട്രരുടെ ഭാര്യ ഗാന്ധാരി ഭര്‍ത്താവിന്‍റെതുപോലെയുള്ള അന്ധജീവിതം നയിക്കാന്‍  സ്വയം അന്ധത്വം സ്വീകരിച്ചു. അവരുടെ മക്കള്‍, കൌരവര്‍, ദുര്യോധനന്‍ മുതലായവര്‍ പാണ്ഡവരെ ദ്രോഹിച്ചും കലഹിച്ചും കൊട്ടാരത്തില്‍ കഴിഞ്ഞു വന്നു. ഭീഷ്മര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദ്രോണരെ നിയോഗിച്ചു.

കുന്തിയില്‍ കൌമാരകാലത്ത് സൂര്യപുത്രനായി ജനിച്ച കര്‍ണ്ണന്‍ ജനിച്ചപ്പോഴേ ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണനാണ് ദുര്യോധനന്റെ ഉറ്റമിത്രം. ഏട്ടന്‍ അനിയന്‍ മക്കള്‍ തമ്മില്‍ പരസ്പരം വഴക്കുകള്‍ തുടര്‍ന്നു. അതിനൊരു പരിഹാരമായി രാജാവ് പാണ്ഡവരെ വാരണാവതനഗരത്തിലേയ്ക്ക് മാറ്റി താമസിപ്പിച്ചു. ദുര്യോധനന്‍ അവിടെ പാണ്ഡവര്‍ക്ക് വേണ്ടി അരക്കില്ലങ്ങള്‍ പണികഴിപ്പിച്ചു. പാണ്ഡവരെ നശിപ്പിക്കണം എന്നതായിരുന്നു അവന്റെ ഉദ്ദേശം.

കുന്തിയും മക്കളും അരക്കില്ലത്തിനു തീപിടിച്ചു വെന്തുമരിച്ചുവെന്ന് കേട്ട ഞാന്‍ ആകുലപ്പെട്ടു വനത്തില്‍ അലഞ്ഞുനടന്നു. അങ്ങിനെ നടക്കവേ പെട്ടെന്ന് പാണ്ഡവന്‍മാരെ ജീവനോടെ കണ്ടുകിട്ടി. അവരെ ഞാന്‍ ദ്രുപദരാജാവിന്‍റെ കൊട്ടാരത്തിലേയ്ക്ക് പറഞ്ഞയച്ചു. വിപ്രവേഷത്തില്‍ മാന്തോലും ധരിച്ചു ക്ഷീണിതരായി നടന്ന പാണ്ഡവന്മാര്‍ ദ്രുപദന്റെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അവിടെ ദ്രുപദപുത്രിയുടെ വിവാഹപ്പന്തയം നടക്കുന്നു. അര്‍ജുനന്‍ തന്‍റെ കരവിരുതുകൊണ്ട് ദ്രൌപദിയെ നേടി. അവളെ അഞ്ചുപേര്‍ക്കും ഭാര്യയാക്കാന്‍ കുന്തി പറഞ്ഞത് അവരനുസരിച്ചു. കൊച്ചുമക്കളുടെ വേളി കണ്ടു ഞാന്‍ സന്തോഷിച്ചു. പാഞ്ചാലിയുമൊത്ത് അവര്‍ ഹസ്തിനാപുരത്ത് ചെന്ന് ധൃതരാഷ്ട്രരെ കണ്ടു. രാജാവ് ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കായി പതിച്ചുനല്‍കി. ആ വനപ്രദേശം അഗ്നിയില്‍ എരിപ്പിച്ച് വാസയോഗ്യമാക്കിയത് സാക്ഷാല്‍ വാസുദേവനായിരുന്നു. പിന്നെയവിടെ വലിയൊരു കൊട്ടാരം പണിത്  രാജസൂയം നടത്തി പാണ്ഡവര്‍ സൌഖ്യമായി വാഴുന്നത് സന്തോഷത്തോടെ ഞാന്‍ കണ്ടു.

മയന്‍ നിര്‍മ്മിച്ച അത്ഭുതാവഹമായ കൊട്ടാരവും രാജസൂയത്തിന്‍റെ പ്രൌഢിയും കണ്ടു കൌരവര്‍ക്ക് അസൂയയായി. അവര്‍ പാണ്ഡവരെ ചൂത് കളിക്കാന്‍ ക്ഷണിച്ചുവരുത്തി. ശകുനിയെക്കൊണ്ട് ചൂത് കളിപ്പിച്ച് അവന്റെ കള്ളച്ചൂതില്‍ ധര്‍മ്മപുത്രനെ തോല്‍പ്പിച്ച് കൌരവര്‍ പാണ്ഡവരുടെ സകല സ്വത്തുക്കളും കൈക്കലാക്കി. രാജ്യവും ധനവും പാഞ്ചാലി പോലും അവരുടെ അധീനത്തിലായി. എന്‍റെ ദുഃഖം വീണ്ടും വര്‍ദ്ധിച്ചു.

ചൂതില്‍ തോറ്റതിനാല്‍ പാഞ്ചാലിയും എന്‍റെ പൌത്രന്മാരും പന്ത്രണ്ടുകൊല്ലം വനത്തില്‍ താമസിക്കേണ്ടി വന്നു. സകലവിധ അറിവുകളും ഉണ്ടായിട്ടും ധര്‍മ്മബോധം എന്തെന്ന് നിശ്ചയമുണ്ടായിട്ടും ഞാന്‍ സുഖദുഃഖസമ്മിശ്രമായ സംസാരത്തില്‍ ഭ്രമിച്ചുപോയി. ഞാനാരാണ്? ഈ അമ്മയാരാണ്? ആരുടെ പുത്രന്മാരാണ് ഇവരെല്ലാം? ഇങ്ങിനെയെല്ലാം ഞാന്‍ ചിന്തിച്ചു വലയുകയായിരുന്നു. മനസ്സ് ഒരിടത്തും ഉറയ്ക്കുന്നില്ല. യാതൊരു മനസുഖവും കിട്ടുന്നില്ല. മനസ്സ് ഊഞ്ഞാല്‍ ആടുന്നതുപോലെ സദാ ആടിക്കൊണ്ടിരിക്കുന്നു. മഹാമുനേ, അങ്ങ് സര്‍വ്വജ്ഞനാണ്. എന്നിലെ മോഹമൊഴിഞ്ഞ് ആധികള്‍ പോക്കാന്‍ എന്താണൊരു പോംവഴിയെന്ന് അവിടുന്നു തന്നെ പറഞ്ഞു തരണം.

Tuesday, June 14, 2016

ദിവസം 151. ശ്രീമദ്‌ ദേവീഭാഗവതം. 6. 24 വ്യാസോദന്തം

ദിവസം 151. ശ്രീമദ്‌ ദേവീഭാഗവതം. 6. 24  വ്യാസോദന്തം

ഭഗവന്‍സ്ത്വന്‍ മുഖാംബോജാത് ച്യുതം ദിവ്യകഥാരസം
ന തൃപ്തിമധിഗച്ഛാമി പിബംസ്തു സുധയാ സമം
വിചിത്ര മിദ മാഖ്യാനം കഥിതം ഭവതാ മമ
ഹൈഹയാനാം സമുത്പത്തിര്‍ വിസ്തരാദ്വിസ്മയപ്രദാ 

ജനമേജയന്‍ പറഞ്ഞു: ഭഗവന്‍, അങ്ങ് പറയുന്ന കഥകള്‍ എത്രകേട്ടാലും മതിവരാത്തതും അമൃതിനു സമവുമാണ്. ഹൈഹയവംശത്തിന്‍റെ കഥ എത്ര അത്ഭുതകരം! ഈ കഥയില്‍  ഭഗവാന്‍ വിഷ്ണു സ്വയം ഒരശ്വമായിത്തീര്‍ന്നുവല്ലോ. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കെല്ലാം കാരണനായ സാക്ഷാല്‍ മഹാവിഷ്ണുപോലും പരതന്ത്രനായിത്തീര്‍ന്നതെങ്ങിനെയാണ്? അങ്ങ് എല്ലാമറിയുന്നവന്‍. എന്‍റെ ഈ സംശയത്തെയും ദൂരീകരിച്ചാലും.

വ്യാസന്‍ പറഞ്ഞു: പണ്ട് എന്നോടു നാരദന്‍ പറഞ്ഞ ഒരു കഥ അതുപോലെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. അങ്ങിനെ നിങ്ങളുടെ സംശയത്തിന് അറുതിവരും എന്നെനിക്ക് ഉറപ്പുണ്ട്. നാരദന്‍ സര്‍വ്വലോകങ്ങളിലും സഞ്ചരിക്കുന്ന മഹാമുനിയാണ്. ബ്രഹ്മദേവന്‍റെ മാനസപുത്രന്‍. എല്ലാമെല്ലാം അറിയുന്ന ആ കവി പുംഗവന്‍ ഒരിക്കല്‍ തന്‍റെ വീണയായ മഹതിയില്‍ സാമഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആത്മലയത്തില്‍ നിമഗ്നനായി നടന്ന് എന്‍റെ ആശ്രമത്തിലും എത്തി. ഞാനന്ന് സരസ്വതീതീര്‍ത്ഥത്തിലുള്ള ശമ്യാപ്രാസത്തില്‍ കഴിയുന്നു. മാമുനിമാര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു പരിപാവനമായ ഇടമാണത്. ബ്രഹ്മപുത്രനായ മഹാത്മാവിനെ ഉപചാരപൂര്‍വ്വം ഞാന്‍ സ്വീകരിച്ചാനയിച്ചു. അര്‍ഘ്യപാദ്യാദികള്‍ അര്‍പ്പിച്ചശേഷം അദ്ദേഹത്തിനു സമീപത്തായി ഞാനും ഇരുന്നു.

‘മഹാമുനേ, ഈ സംസാരത്തില്‍ ആര്‍ക്കും സുഖം എന്നത് കാണുന്നില്ലല്ലോ. എന്‍റെ കാര്യമെടുത്താല്‍ എന്നെ പ്രസവിച്ച ഉടനെ അമ്മയെന്നെ ഉപേക്ഷിച്ചു. ഞാന്‍ ദ്വീപിലാണല്ലോ ജനിച്ചത്. ആരോരുമില്ലാത്ത ഒരുവനായി ഞാന്‍ വനങ്ങളിലും മറ്റുമായി വളര്‍ന്നു. തപസ്സു ചെയ്തു. പുത്രന്‍ വേണമെന്നുള്ള ആഗ്രഹത്തോടെ ശ്രീശങ്കരനെ ഭജനം ചെയ്തു. അതിന്റെ ഫലമായി എനിക്ക് ശുകന്‍ എന്നൊരു സത്പുത്രന്‍ ഉണ്ടായി. അവനെ വേദസാരമെല്ലാം ഞാന്‍ പഠിപ്പിച്ചു. എന്നാല്‍ അവനാണെങ്കില്‍ ഒടുവില്‍ എന്നെ ഉപേക്ഷിച്ചുപോയി. ഞാനാ വിരഹം താങ്ങാനാവാതെ ഏറെ വ്യസനിച്ചുനടന്നു. അപ്പോള്‍ അങ്ങാണ് എന്നെ സമാധാനിപ്പിച്ചത്.

ഖിന്നമാനസത്തോടെ ഞാന്‍ മേരുപര്‍വ്വതം വിട്ടു കുരുജംഗാലദേശത്ത് അമ്മയെക്കാണാന്‍ ചെന്നു. സംസാരം മിഥ്യയാണെന്ന് നന്നായി അറിയുന്ന ഞാന്‍ സ്വയം അതിലേയ്ക്ക് ചെന്ന് വീണു. എന്റെ മാതാവ് ശന്തനുരാജാവിനെ വിവാഹം കഴിച്ച് രണ്ടു കുട്ടികളും അവര്‍ക്ക് ഉണ്ടായി. വിചിത്രവീര്യനും ചിത്രാംഗദനും. രാജാവ് സത്കര്‍മ്മങ്ങള്‍ ചെയ്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അമ്മ ഭീഷ്മരുടെ സംരക്ഷണത്തില്‍ ആയിരുന്നു. ചിത്രാംഗദനെ രാജാവായി വാഴിച്ചുവെങ്കിലും എന്‍റെ അനിയന്‍ പെട്ടെന്ന് തന്നെ മരണപ്പെട്ടു. രണ്ടാമത്തെവന്‍ വിചിത്രവീര്യന്‍ സുഖിമാനായിരുന്നു. ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ അനിയനെ രാജാവാക്കി. ഭീഷ്മര്‍ അവനുവേണ്ടി കാശിരാജാവിന്റെ രണ്ടു പെണ്‍മക്കളെ പന്തയത്തില്‍ ജയിച്ചു കൊണ്ടുവന്ന് അനിയന് വിവാഹം ചെയ്തു കൊടുത്തു. കുട്ടികള്‍ ഒന്നും ഇല്ലാതെതന്നെ  അവന്‍ ക്ഷയം ബാധിച്ച് പെട്ടെന്ന് മരിച്ചു പോയി.  

രണ്ടു രാജപത്നിമാരും സതി അനുഷ്ഠിക്കാന്‍ തുടങ്ങവേ ഭീഷ്മര്‍ ഉപദേശിച്ചതനുസരിച്ച് രാജമാതാവായ സത്യവതി അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അമ്മ സ്മരിക്കുന്ന മാത്രയില്‍ എത്തിക്കൊള്ളാം എന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു. അതിന്‍ പ്രകാരം അമ്മ എന്നെ കാണണമെന്ന് മോഹിച്ചമാത്രയില്‍ ഞാന്‍ കൊട്ടാരത്തിലെത്തി. അമ്മയെ നമസ്കരിച്ച് ‘അമ്മേ നീയാണ് എന്‍റെ സര്‍വ്വവും പരമദൈവതവും. എന്തിനാണ് എന്നെ വിളിച്ചത്? അങ്ങിനെയാണ് ഈ മകന്‍ അമ്മയെ സേവിക്കുക?’

അപ്പോള്‍ ഭീഷ്മരെ നോക്കിക്കൊണ്ട്‌ അമ്മ പറഞ്ഞു: ‘നിന്‍റെ അനിയന്‍ രാജാവായിരുന്നല്ലോ? അവന്‍ അകാലത്തില്‍ അനപത്യനായി മരിച്ചു. വംശം നിലനിര്‍ത്താന്‍ ഞാനും ഗംഗാദത്തനും ചേര്‍ന്ന് ഒരു കാര്യം ആലോചിച്ചു. നിനക്ക് മാത്രമേ ഞങ്ങളുടെ ആഗ്രഹം നടപ്പിലാക്കാന്‍ സാധിക്കൂ. വംശനാശമെന്ന ദുഃഖം ഇല്ലാതാക്കാന്‍ നീ നിന്റെ അനുജന്‍റെ പത്നിമാരായ കാശിരാജപുത്രിമാരില്‍ സന്താനങ്ങളെ ജനിപ്പിക്കണം. അവരുമായി സംഗമിച്ച് വംശം നിലനിര്‍ത്താന്‍ സഹായിക്കുക. ഇതാണ് നിനക്ക് അമ്മയ്ക്കായി ചെയ്യാനുള്ള കാര്യം.’

‘അമ്മേ, പരപത്നിയെ പ്രാപിക്കുന്നതില്‍ തെറ്റുണ്ട്. ഞാന്‍ ധര്‍മ്മം വിട്ടു പ്രവര്‍ത്തിക്കുന്നവനല്ല എന്ന് അമ്മയ്ക്കറിയാം. അനിയന്‍റെ ഭാര്യയെന്നാല്‍ ഒരുവിധത്തില്‍ മകള്‍ തന്നെയാണ്. വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഞാന്‍ വ്യഭിചാരം ചെയ്യുന്നതെങ്ങിനെ? വംശം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാം എന്ന് പറയുന്ന ശാസ്ത്രം ഞാന്‍ പഠിച്ചിട്ടില്ല.’

എന്നാല്‍ പുത്രശോകത്താല്‍ കരയുന്ന അമ്മ എന്‍റെ ന്യായങ്ങള്‍ ഒന്നും ചെവിക്കൊണ്ടില്ല. ‘സ്വന്തം അമ്മ നിന്നോടു പറയുന്നു അതില്‍ ദോഷമില്ല എന്ന്. അമ്മയുടെ വാക്കിനോളം വലുതല്ല ഒരു ശാസ്ത്രവും. ദോഷമുണ്ടെങ്കിലും ഗുരുശാസനം അനുസരിക്കണം എന്നുണ്ടല്ലോ. ഇതിനെ വിമര്‍ശനബുദ്ധ്യാ കാണേണ്ടതില്ല. വംശം നിലനിര്‍ത്താന്‍ പുത്രനെ ജനിപ്പിച്ച് അമ്മയെ നീ സന്തോഷിപ്പിക്കൂ.’

ഈ സംഭാഷണം കേട്ട് നിന്ന ഭീഷ്മരും അമ്മയുടെ വാദത്തെ ശരിവച്ചു. ‘ദ്വൈപായനമുനേ, ഇതില്‍ ചിന്തിക്കാന്‍ ഒന്നുമില്ല. അമ്മയുടെ വാക്കനുസരിച്ച് സുഖിയായി വിഹരിച്ചാലും.’

അമ്മയുടെ ആഗ്രഹവും ഭീഷ്മരുടെ ആദേശവും കേട്ട ഞാന്‍ നിന്ദ്യമായ ആ കര്‍മ്മം ചെയ്യാമെന്ന് സമ്മതിച്ചു. ഋതുകാലത്ത് അംബികയെ പ്രാപിച്ച എന്‍റെ മുനിവേഷം ഇഷ്ടപ്പെടാത്ത അവള്‍ വേഴ്ചസമയത്ത് കണ്ണുകള്‍ അടച്ചുപിടിച്ചിരുന്നു. ‘നിനക്കുണ്ടാവുന്ന പുത്രന്‍ അന്ധനാവട്ടെ’ എന്ന് ഞാന്‍ അവളെ ശപിക്കുകയും ചെയ്തു. പിറ്റേന്ന് അമ്മയെന്നോടു ചോദിച്ചപ്പോള്‍ ‘അവള്‍ക്ക് അന്ധനായ ഒരു പുത്രനാണ് ഉണ്ടാവുക’ എന്ന് ഞാന്‍ മുഖം താഴ്ത്തി മറുപടിയും പറഞ്ഞു. അന്ന്‍ അമ്മയെന്നെ വല്ലാതെ ഭര്‍സിച്ചു. ‘എന്തിനാണ് നീയിങ്ങിനെ ശാപം നല്‍കിയത്?’ എന്നമ്മ ക്രുദ്ധയായി എന്നോടു ചോദിച്ചു.


Tuesday, June 7, 2016

ദിവസം 150. ശ്രീമദ്‌ ദേവീഭാഗവതം. 6. 23. കാലകേതു വധം

ദിവസം 150. ശ്രീമദ്‌ ദേവീഭാഗവതം. 6. 23. കാലകേതു വധം

തസ്യാസ്തു വചനം ശ്രുത്വാ രമാപുത്ര: പ്രതാപവാന്‍
പ്രഫുല്ല വദനാംഭോജസ്താ മുവാച വിശാമ്പതേ
രംഭോരു യസ്ത്വയാ പൃഷ്ടോ വൃത്താന്തോ വിശദാക്ഷര:
ഹൈഹയോfയം ചൈകവീര നാമ്നാ സിന്ധുസുതാസുത:

യശോവതി എകാവലിയെപ്പറ്റി പറഞ്ഞതുകേട്ട്‌ ഏകവീരന്‍ അവളോടു പറഞ്ഞു: സുന്ദരീ ഞാന്‍ തന്നെയാണ് നീ അന്വേഷിക്കുന്ന ഹേഹയന്‍. ഏകവീരനെന്നാണ് പേര്. ലക്ഷ്മീദേവിയുടെ പുത്രന്‍. നീ ആ കുമാരിയെപ്പറ്റി പറഞ്ഞു കേട്ടതുമുതല്‍ ഞാന്‍ അവളില്‍ അത്യധികം ആകൃഷ്ടയായിരിക്കുന്നു. അവളെക്കുറിച്ചുള്ള ചിന്തയാല്‍ മനസ്സില്‍ ഒരു സ്വൈരവുമില്ല. അവളുടെ സൌന്ദര്യം നിന്‍റെ വാക്കുകളിലൂടെ അറിഞ്ഞ എന്നെ മാരന്‍ മഥിച്ചു തുടങ്ങിയിരിക്കുന്നു. മാത്രമല്ല രാജകുമാരി ‘ഞാന്‍ ഹൈഹയനെ വരിച്ചു കഴിഞ്ഞിരിക്കുന്നു’ എന്ന് പറഞ്ഞത് അത്യല്‍ഭുതമായിരിക്കുന്നു. ആ ദുഷ്ടരാക്ഷന്റെ വാസം എവിടെയാണ്. എന്നെ ക്ഷണത്തില്‍ അങ്ങോട്ടേയ്ക്ക് നയിച്ചാലും. നിനക്കങ്ങോട്ടേയ്ക്കുള്ള വഴിയറിയാമല്ലോ. ഞാനവനെ കൊന്ന് നിന്‍റെ തോഴിയെ രക്ഷിച്ചു കൊണ്ടുവരാം. എന്നിട്ടവളെ പിതാവിനെ എല്‍പ്പിച്ചശേഷം ഞാനവളുടെ കൈപിടിക്കാം. പെട്ടെന്ന് അവന്‍റെ വാസസ്ഥലം പറഞ്ഞു തരിക. അപരന്റെ പത്നിയെ കട്ടുകൊണ്ടുപോയ ഒരു ദുഷ്ടനെ വധിക്കുക രാജധര്‍മ്മം തന്നെയാണ്. മാത്രമല്ല എന്റെ വിക്രമം കാണാന്‍ നിനക്കൊരവസരവുമാകും.’

യശോവതി എകവീരന് അസുരന്‍റെ കേന്ദ്രത്തിലെയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു. ‘രാജേന്ദ്ര, അങ്ങ് ഭഗവതിയുടെ ദിവ്യമന്ത്രം ഹൃദിസ്ഥമാക്കുക അത് സര്‍വ്വ്സിദ്ധിപ്രദമാണ്. എന്നോടൊപ്പം പുറപ്പെടാന്‍ അങ്ങ് തയ്യാറാവുക. വലിയൊരു സൈന്യവും സന്നാഹങ്ങളും കൂടെ വന്നുകൊള്ളട്ടെ. മഹാബലനായ കാലകേതുവെന്ന ആ ദുഷ്ടന്റെ കൂടെ വീരന്മാരായ പടയാളികള്‍ ഉണ്ട്. അങ്ങ് വേഗം മന്ത്രദീക്ഷ വാങ്ങി വന്നാലും’

യശോവതി ഇത്രയും പറഞ്ഞു തീര്‍ന്നതും ഭാഗ്യവശാല്‍ ദത്താത്രേയമുനി അവിടെ എത്തിച്ചേര്‍ന്നു. മഹാമുനി ‘ത്രിലോകീതിലകം’ എന്ന യോഗേശ്വരീ മഹാമന്ത്രം ഏകവീരന് ഉപദേശിച്ചു. 

‘ഹ്രീം ഗൌരീ രുദ്രദയിതേ യോഗേശ്വരീ ഹുംഫട് സ്വാഹാ’ എന്ന യോഗേശ്വരീ ദിവ്യമന്ത്രം ഹൃദിസ്ഥമാക്കിയ കുമാരനില്‍ സര്‍വ്വജ്ഞത്വം തെളിഞ്ഞുണര്‍ന്നു. അദ്ദേഹം യശോവതിയുമൊത്ത് സൈന്യസമേതം യാത്ര തുടങ്ങി. പാതാളം സര്‍പ്പങ്ങളാല്‍ എങ്ങിനെ പരിപാലിക്കപ്പെടുന്നുവോ അതുപോലെ രാക്ഷസന്മാര്‍ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന നഗരത്തിലേയ്ക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്.

ഏകവീരന്റെ വരവ് കണ്ടു ദ്വാരപാലകര്‍ പെട്ടെന്നോടിച്ചെന്നു കാലകേതുവിനെ വിവരമറിയിച്ചു. അപ്പോളവന്‍ എകാവലിയുടെ സമീപം ചെന്ന് താണ് കെഞ്ചി തന്‍റെ വികാരവായ്പ് കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ‘രാജാവേ, ഈ കുമാരിയുടെ തോഴി യശോവതിയിതാ ഒരു രാജകുമാരനോപ്പം സൈന്യവുമായി വന്നിരിക്കുന്നു. കണ്ടിട്ട് കൂടെയുള്ള ആ കുമാരന്‍ അതിപ്രഭാവവാനായ ഒരു രാജാവാണെന്ന് തോന്നുന്നു. ജയന്തനോ കാര്‍ത്തികേയനോ എന്ന് തോന്നുമാറ് അത്ര തേജസ്സാണാ മുഖത്ത്. അങ്ങ് ഉടനെതന്നെ അവനെ നേരിടുക. അല്ലെങ്കിലീ സുന്ദരിയെ വിട്ടയക്കുക.’

ദൂതവാക്യം കേട്ടപ്പോള്‍ അസുരന് കോപം വന്നു. ‘അവരെ ആയുധങ്ങളുമായി ചെന്ന് നേരിടാന്‍ അവന്‍ തന്‍റെ സേനകളോട് ആജ്ഞാപിച്ചു. എന്നാല്‍ അവന്‍ പ്രേമപൂര്‍വ്വം എകാവലിയോടു പറഞ്ഞു: നിന്‍റെ പിതാവ് നിന്നെത്തേടി വന്നതാണെങ്കില്‍ ഞാന്‍ എതിര്‍ക്കുകയില്ല, മറിച്ച് അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ച് അതിഥിയായി കൂട്ടിക്കൊണ്ടു വന്നുകൊള്ളാം. അദ്ദേഹത്തിനു സ്വര്‍ണ്ണവും രത്നവും മറ്റു സമ്മാനങ്ങളും കൊടുക്കാം. എന്നാല്‍ മറ്റുവല്ലവരുമാണ് നിന്നെത്തേടി വരുന്നതെങ്കില്‍ അവന്‍റെ കാലപുരിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചുകഴിഞ്ഞു എന്ന് കരുതിക്കൊള്‍ക. ആരാണിപ്പോള്‍ വന്നിട്ടുള്ളതെന്ന് നിനക്കറിയാമോ?’

അപ്പോള്‍ എകാവലി പറഞ്ഞു: ‘ആരാണ് എന്നെത്തേടി വന്നിട്ടുള്ളതെന്ന് എനിക്കറിയില്ല. ഞാനങ്ങയുടെ ബന്ധനത്തിലാണല്ലോ. എന്‍റെ പിതാവോ സഹോദരനോ അല്ല. മറ്റു ബലവാന്മാര്‍ ആരെങ്കിലും ആയിരിക്കും.’

‘ഈ ദൂതന്മാര്‍ പറയുന്നത് നിന്‍റെ തോഴിയാണ് അവരെ കൂട്ടിക്കൊണ്ടു വന്നതെന്നാണ്. നിന്റെയാ തോഴി ഇപ്പോഴെവിടെയാണ്? എന്നോടു നേരിട്ട് ജയിക്കാന്‍ കഴിവുള്ളവരായി ആരുമില്ല എന്ന് നീയറിയണം’

അപ്പോഴേയ്ക്കും മറ്റു ചില ദൂതന്മാര്‍ വന്നു പറഞ്ഞു: ‘പ്രഭോ ഇങ്ങിനെ സമയം കളയരുതേ ശത്രുസൈന്യം എല്ലാ തയ്യാറെടുപ്പും നടത്തുന്നു.’

കാലകേതു പെട്ടെന്ന് തന്‍റെ കുതിരപ്പുറത്തു കയറി യുദ്ധത്തിനായി പുറപ്പെട്ടു. ഏകവീരനും ആശ്വത്തിന്‍മേലേറി യുദ്ധക്കളത്തിലെത്തി. ഇന്ദ്രനും വൃത്രനും തമ്മില്‍ ഉണ്ടായ പോരുപോലെ അതിഭീകരമായ യുദ്ധമായിരുന്നു പിന്നെയവിടെയുണ്ടായത്. അസ്ത്രശസ്ത്ര പ്രയോഗത്തില്‍ രണ്ടാളും കേമന്മാരായിരുന്നു. പെട്ടെന്ന് ഏകവീരന്‍ വലിയൊരു ഗദയാല്‍ രാക്ഷസന്റെ കഥ കഴിച്ചു. പര്‍വതം തകര്‍ന്നു വീഴുംപോലെ അവന്‍ നിലത്ത് വീണു. അസുരന്മാര്‍ നാലുപാടും പാലായനം ചെയ്തു. അപ്പോള്‍ യശോവതി എകാവലിയോടു പറഞ്ഞു: ‘കുമാരീ, നീ കാത്തിരുന്ന ഏകവീരന്‍ എന്ന ഹൈഹയന്‍ ഇതാ ഇപ്പോള്‍ നിന്നെ കാത്തിരിക്കുന്നു. അദ്ദേഹം കാലകേതുവിനെ കൊന്നിട്ട് ഗ്രാമകവാടത്തില്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു. നിന്‍റെ രൂപഗുണങ്ങള്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിന്നോടുള്ള പ്രേമാതിരേകത്താല്‍ പരിക്ഷീണനാണ്.’

കുമാരി തോഴിയോടോപ്പം പുറപ്പെട്ടു. എന്നാലവള്‍ക്ക് ലജ്ജയായി ‘ഞാനാ മുഖത്ത് നോക്കുന്നതെങ്ങിനെ’ എന്‍റെ മുഷിഞ്ഞ വസ്ത്രവും വിവശമായ മുഖവും അദ്ദേഹത്തെ എങ്ങിനെ കാണിക്കും? കാമാവേശം പൂണ്ട് അദ്ദേഹമെന്നെ കടന്നു പിടിച്ചാലോ?’ എന്നൊക്കെ അവള്‍ ആധി പൂണ്ടു.

യശോവതിയുമായി വന്നെത്തിയ ഏകാവലിയെക്കണ്ട് കുമാരന്‍ ‘സുന്ദരീ നിന്നെ ഒടുവില്‍ കണ്ടുകിട്ടിയല്ലോ, നേരില്‍ കാണാന്‍ എത്ര കൊതിയായിരുന്നു!’ എന്നദ്ദേഹം പറഞ്ഞു. ലജ്ജയാല്‍ വിവശയായ കുമാരിയെയും കാമാര്‍ത്തനായ രാജകുമാരനെയും നോക്കി ഉത്തമസഖിയായ യശോവതി പറഞ്ഞു: ‘രാജകുമാരാ, ഇവളെ അങ്ങേയ്ക്ക് നല്‍കാനാണ് രാജാവിന്‍റെ തീരുമാനം. ഇവളും നിന്നെത്തന്നെ കാത്തിരിക്കുന്നു. നല്ല ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മില്‍. ഇനി കുറച്ചു സമയം കാത്തിരുന്നാല്‍ മതി. നേരെ കൊട്ടാരത്തില്‍ ചെന്ന് വേളി കഴിഞ്ഞിട്ടാവാം ഇനിയുള്ള ശൃംഗാരം’

രണ്ടു കന്യകമാരും രാജകുമാരനും പിതാവിന്‍റെ കൊട്ടാരത്തിലെത്തി. മന്ത്രിമാരോടുകൂടി അവരെ സ്വീകരിക്കാന്‍ രാജാവെത്തിയിരുന്നു. കഥകളെല്ലാം യശോവതി രാജാവിനെ ധരിപ്പിച്ചു. നല്ലൊരു നാളുനോക്കി ഏകവീരനും ഏകാവലിയും വിവാഹം ചെയ്തു. രാജാവ് മകള്‍ക്ക് തോഴിയായി യശോവതിയെത്തന്നെ കൂടെ പറഞ്ഞയച്ചു. ഇവര്‍ക്ക് കൃതവീരന്‍ എന്നപേരില്‍ ഒരു പുത്രനുണ്ടായി. കൃതവീര്യന്റെ മകനാണ് കാര്‍ത്തവീര്യന്‍ എന്ന് പ്രഖ്യാതനായ രാജാവ്.
  

Monday, June 6, 2016

ദിവസം 149. ശ്രീമദ്‌ ദേവീഭാഗവതം. 6. 22. എകാവലീ ചരിതം

ദിവസം 149. ശ്രീമദ്‌ ദേവീഭാഗവതം. 6. 22. എകാവലീ ചരിതം

പ്രാതരുത്ഥായ തന്വംഗീ ചലിതാ ച സഖീയുതാ
ചാമരൈര്‍ വീജ്യമാനാസാ രക്ഷിതാ ബഹുരക്ഷിഭി:
സായുധൈശ്ചാതി സന്നദ്ധൈ: സഹിതാ വരവര്‍ണ്ണിനീ
ക്രീഡാര്‍ത്ഥമത്ര രാജേന്ദ്ര സമ്പ്രാപ്താ നളിനീം ശുഭാം

യശോവതി പറഞ്ഞു: എകാവലി ഒരു ദിവസം സഖിമാരോടു കൂടി നല്ലൊരു പോയ്കയിലെത്തി. കൂടെ സുരക്ഷാഭടന്മാരും ഉണ്ടായിരുന്നു. ഞാനും ആ കൂട്ടത്തില്‍ കളിച്ചു വിഹരിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങളും അപ്സരസ്സുകളും രാജകുമാരിയുമൊത്ത് താമരപ്പൂക്കള്‍ ഇറുത്ത് നില്‍ക്കവേ അതിബലവാനായ ഒരു രാക്ഷസന്‍ അവിടെയെത്തിച്ചേര്‍ന്നു. കാലകേതു എന്നാണവന്‍റെ പേര്. കയ്യില്‍ നാനാവിധ ആയുധങ്ങളുമേന്തി കുറേ കൂട്ടുകാരുമായാണ് അവന്‍ അവിടെയെത്തിയത്. താമരയും കയ്യിലേന്തി, മറ്റൊരു രതീദേവിയാണോ എന്ന് തോന്നുമാറ് സൌന്ദര്യമുള്ള രാജകുമാരിയെ അവന്‍ ശ്രദ്ധിച്ചു.

ഞാന്‍ പെട്ടെന്ന് ‘ആരാണീ ദൈത്യന്‍? നമുക്ക് ഏതായാലും രാജഭടന്മാരുടെ ഇടയിലേയ്ക്ക് പോകാം’ എന്നു കുമാരിയോടു പറഞ്ഞു. എകാവലിയും സഖിമാരും പേടിച്ചുവിറച്ച് സൈന്യമദ്ധ്യത്തില്‍ ചെന്ന് നിന്നു. കാലകേതു കുമാരിയെക്കണ്ട് മോഹഭരിതനായി തന്റെ ഗദയുമെടുത്ത് സൈന്യമദ്ധ്യത്തിലേയ്ക്ക് ചാടി. കരയുന്ന എകാവലിയെ അവന്‍ ബലമായി കടന്നു പിടിച്ചു. ‘കുമാരിയെ വെറുതെ വിടൂ. ഞാന്‍ പകരം വരാം’ എന്ന് ഞാന്‍ കെഞ്ചി നോക്കി. എന്നെ അവഗണിച്ച് ആ ദുഷ്ടന്‍ കുമാരിയും കൊണ്ട് കടന്നു കളഞ്ഞു.

രാജഭടന്മാര്‍ അവനുമായി മല്ലിട്ടു. അവന്‍റെ കൂട്ടുകാരും അക്രമത്തില്‍ മോശമായിരുന്നില്ല. കാലകേതുവും കൂട്ടരും കൂടി രക്ഷാഭടന്മാരെയെല്ലാം കൊന്നു കുമാരിയെ കൊണ്ടുപോയി. എന്‍റെ സഖിയുടെ കൂടെ ഞാനുമുണ്ട് എന്ന് പറഞ്ഞു ഞാന്‍ കൂടെ ഓടിച്ചെന്നു. ഞാന്‍ കൂടെയുണ്ടെന്ന് കണ്ട് കുമാരിക്ക് ഒരല്‍പം ആശാസം വന്നു. അടുത്തു ചെന്നപ്പോള്‍ അവളെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അപ്പോള്‍ കാലകേതു എന്നോടു പറഞ്ഞു: ‘നീയാ കുമാരിയെ ആശ്വസിപ്പിക്കൂ അവളാകെ പേടിച്ചിരിക്കുന്നു.’ അവരെല്ലാവരുംകൂടി രാക്ഷസന്‍റെ നഗരത്തിലെത്തി. 

കാലകേതു സൌമ്യനായി രാജകുമാരിയോടു പറഞ്ഞു: ‘പ്രിയേ, നാം നമ്മുടെ ദേവലോകത്തിലെത്തിക്കഴിഞ്ഞു. ‘ഇനി ഞാന്‍ നിന്‍റെ രതിദാസനാണ്. വെറുതേ ദുഖിക്കുന്നതെന്തിനാണ്?’

കാലകേതു എന്നെയും കുമാരിയും ഒരു മണിമാളികയില്‍ ആക്കി. കാവലിനു രാക്ഷസ പ്രമുഖന്മാരെ ഏര്‍പ്പാട് ചെയ്തു. അയാള്‍ എന്നെ വിളിച്ച് പറഞ്ഞു: ‘നീയാ സുന്ദരിയോട്‌ സ്വസ്ഥമായിരിക്കാന്‍ പറയൂ. അവളോട് എന്‍റെ പത്നിയായി സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്നറിയിച്ചാലും.’

എന്നാല്‍ എനിക്കവളോട് അപ്രിയം പറയാന്‍ വയ്യ എന്ന് പറഞ്ഞപ്പോള്‍ കാലകേതു സ്വയം അവളെ ചെന്ന് കണ്ടു. ‘സുന്ദരീ നിന്നിലുള്ള ഏതോ മായാശക്തി എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഞാന്‍ നിനക്ക് അടിമയാണിപ്പോള്‍. മാരതാപം എന്നെ വിവശനാക്കുന്നു. ഈ യൌവനകാലം ദുര്‍ലഭമാണ്. അതുകൊണ്ട് നിന്റെ യൌവനത്തെ പാഴാക്കാതെ എന്നെ ഭര്‍ത്താവാക്കി സുഖമാസ്വദിച്ചു ജീവിച്ചാലും.’

അപ്പോള്‍ എകാവലി പറഞ്ഞു: ‘ഹൈഹയന്‍ എന്ന രാജകുമാരന് വേണ്ടി എന്നെ എന്‍റെ പിതാവ് വാക്ക് പറഞ്ഞു വച്ചിരിക്കുന്നു. ഞാനും മനസാ അവനു വഴങ്ങിയിരിക്കുന്നു. അങ്ങ് ശാസ്ത്രമറിയുന്ന ആളാണല്ലോ. ധര്‍മ്മം വിട്ട് ഒരു കന്യക എങ്ങിനെ മറ്റൊരാളെ സ്വീകരിക്കും? കന്യകമാര്‍ എന്നും പരതന്ത്രയാണ്. അച്ഛന്‍ നിശ്ചയിക്കുന്ന ആളാണ്‌ അവള്‍ക്ക് വരന്‍.’

ഇത്രയൊക്കെപ്പറഞ്ഞിട്ടും അവന്‍ ഞങ്ങളെ വിട്ടില്ല. പാതാളത്തിലുള്ള അവന്‍റെ നഗരം വലിയ സന്നാഹങ്ങളുള്ള ഇടമാണ്. ചുറ്റും കോട്ടകളും കിടങ്ങുകളുമുണ്ട്. രാജകുമാരി അവിടെ തടങ്കലില്‍ കഴിയുന്നതിനാലാണ് ഞാനിങ്ങിനെ ദുഖിച്ചു കരയുന്നത്.

ഏകവീരന്‍ പറഞ്ഞു: ‘അപ്പോള്‍ നീയെങ്ങിനെ രക്ഷപ്പെട്ട് ഇവിടെയെത്തി? ഹൈഹയനായി കുമാരിയെ പറഞ്ഞു വെച്ചിട്ടുണ്ട് എന്ന് നീ പറഞ്ഞുവല്ലോ. ആ ഹൈഹയന്‍ ഞാനാണ്. അതായത് നിന്‍റെ തോഴി എനിക്കായി കാത്തു നില്‍ക്കുന്നു എന്നാണോ നീ പറയുന്നത്? ഞാന്‍ പോയി ആ ദുഷ്ടനെ കൊന്ന് കുമാരിയെ കൂട്ടിക്കൊണ്ടു വരാം. അവളെ കൊണ്ടുപോയ സ്ഥലം നിനക്കറിയാമെങ്കില്‍ കാണിച്ചു തരിക. കുമാരിയെ രാക്ഷസന്‍ കൊണ്ട്പോയ കാര്യം നീ അവളുടെ പിതാവിനെ അറിയിച്ചില്ലേ? അങ്ങിനെയെങ്കില്‍ അദ്ദേഹം എന്താണവളെ രക്ഷിക്കാന്‍ പുറപ്പെടാത്തത്? നിന്‍റെ കൂട്ടുകാരിയുടെ കാര്യം കേട്ടപ്പോള്‍ത്തന്നെ എന്നിലും പ്രേമം മൊട്ടിട്ടിരിക്കുന്നു. അവളെ രക്ഷിച്ചിട്ടു തന്നെ കാര്യം. എങ്ങിനെയാണ് ആ നഗരത്തിലെത്തിച്ചേരുക? എല്ലാം വിശദമായി പറയൂ’

യശോവതി പറഞ്ഞു: രാജാവേ, എനിക്ക് ചെറുപ്പത്തിലേ ഒരു സിദ്ധനില്‍ നിന്നും ദേവീബീജമന്ത്രം ദീക്ഷയായി കിട്ടിയിരുന്നു. അവിടെ രാക്ഷസന്‍റെ തടങ്കലില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. ‘അമ്മേ, ചണ്ഡികേ നിന്നെ ഞാനിതാ പൂജിക്കുന്നു. നിന്നില്‍ ഞാന്‍ ആശ്രയം തേടുന്നു. ബന്ധമോക്ഷം നല്‍കുന്ന അമ്മ എന്തിനും ഏതിനും പോന്ന ശക്തിസ്വരൂപിണിയാണല്ലോ.' വിശ്വം ചമച്ചും പാലിച്ചും സംഹരിച്ചും വിലസുന്ന നിരാകാരയും നിരാശ്രയയും ആയ അമ്മയെ ഞാന്‍ മനസാ ധ്യാനിച്ചു. ചെമ്പട്ടുടുത്ത് രക്തഛവിയില്‍ ജ്വലിച്ചു വിളങ്ങുന്ന ഭഗവതിയെ ഞാന്‍ മന്ത്രജപത്തോടെ ഉപാസിച്ചു. 

അങ്ങിനെ ദേവീധ്യാനത്തില്‍ ഞാന്‍ ഒരുമാസം കഴിഞ്ഞു. അങ്ങിനെയിരിക്കെ ഉറക്കത്തില്‍ അമ്മ എന്നെയുണര്‍ത്തിയിട്ട് ‘നീ ഗംഗാതീരത്ത് പോയി ശത്രുവംശം മുടിക്കാന്‍ പോന്ന വീരനും മഹാബാഹുവുമായ ഏകവീരനെ കാണുക. അവന്‍ ഹൈഹയന്‍ എന്നാണ് അറിയപ്പെടുന്നത്. ആ വീരന് ദാത്താത്രേയനില്‍ നിന്നും എന്‍റെ മഹാവിദ്യാമന്ത്രം  ലഭിച്ചിട്ടുണ്ട്. അവനും ദേവീ ഉപാസകനാണ്. സര്‍വ്വ ജീവരാശികളിലും അവന്‍ കാണുന്നത് എന്നെയാണ്. നിന്‍റെ ദുഃഖം തീര്‍ക്കാന്‍ ലക്ഷ്മീസുതനായ അവന്‍ മതി. ദുഷ്ടദാനവനെ വെന്ന് നിന്‍റെ തോഴിയായ രാജകുമാരിയെ ഹൈഹയന്‍ മോചിപ്പിക്കും.’

ദേവി മറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. കുമാരിയോടു ദേവീ ദര്‍ശനവിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷമായി. ‘നീ വേഗം പുറപ്പെടൂ’ എന്നവള്‍ ധൃതി കൂട്ടി. ‘ജഗദംബികയുടെ വാക്ക് പാഴാവുകയില്ല. നമുക്ക് മോചനം ഉടനെയുണ്ടാവും’

അവിടെനിന്നും ഓടിപ്പോന്ന എനിക്ക് വഴിയില്‍ തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ല. ഞാന്‍ എന്‍റെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. എന്‍റെ ദുഃഖവര്‍ത്തമാനമെല്ലാം അങ്ങ് കേല്‍ക്കുകയും ചെയ്തു. വീരരാജകുമാരാ ഇനി അങ്ങയെപ്പറ്റി എല്ലാം പറഞ്ഞാലും. ആരുടെ മകനാണങ്ങ്? ഞാന്‍ തേടുന്നയാള്‍ അങ്ങ് തന്നെയാണോ?’