Devi

Devi

Saturday, October 28, 2017

ദിവസം 297 ശ്രീമദ്‌ ദേവീഭാഗവതം. 11.12 കല്പാന്തരോക്തഭസ്മധാരണരീതി

ദിവസം 297   ശ്രീമദ്‌ ദേവീഭാഗവതം. 11.12.  കല്പാന്തരോക്തഭസ്മധാരണരീതി

ദേവർഷേ ശൃണു തത് സർവ്വം ഭസ്മോദ്ധൂളനജം ഫലം
സരഹസ്യവിധാനം ച സർവ്വ കാമഫലപ്രദം
കപിലായാ: ശകൃത്സ്വച്ഛം ഗൃഹീത്വാ ഗഗനേ പതത്
ന ക്ലിന്നം നാപി കഠിനം ന ദുർഗന്ധം ന ചോഷിതം

ശ്രീ നാരായണൻ പറഞ്ഞു: ദേവർഷേ, ഭസ്മം ധരിക്കുന്നതു കൊണ്ട് ലഭിക്കുന്ന ഫലങ്ങൾ അനവധിയാണ്. സർവ്വകാമപ്രദവും രഹസ്യവുമാണതിന്റെ രീതികൾ. അഗ്നിനിറമുള്ള പശുവിന്റെ യോനിയിൽ നിന്നും ദുർഗ്ഗന്ധമില്ലാത്ത ചാണകം എടുക്കണം. അത് വല്ലാതെ മുറുകിയതോ അഴഞ്ഞതോ ആകരുത്. ചാണകം താഴെ വീഴുകയാണെങ്കിൽ അതിന്റെ മുകൾഭാഗവും താഴ്ഭാഗവും നീക്കിയിട്ട് വേണം ഉരുളകളാക്കാൻ. ഉരുളകൾ തീയിലിട്ട് നീറ്റി ആ ഭസ്മം കഴുകിത്തുടച്ച് ശുദ്ധമാക്കിയ ഒരു പാത്രത്തിൽ നിക്ഷേപിക്കുക. അതൊരു ശുഭ്രവസ്ത്രം കൊണ്ട് മൂടുക.

മന്ത്രമുച്ചരിച്ച് വേണം പാത്രത്തിൽ ഭസ്മം ഇടാൻ. പാത്രം സ്വർണ്ണം കൊണ്ടോ മണ്ണുകൊണ്ടോ മരം കൊണ്ടോ ആവാം. അല്ലെങ്കിൽ ഒരു തുണിസഞ്ചിയിലും അത് നിധിപോലെ പട്ടിൽപ്പൊതിഞ്ഞ് സൂക്ഷിക്കാം. യാത്രയിൽ അത് സ്വയം കൊണ്ടു നടക്കുകയോ ഭൃത്യന്റെ കൈയിൽ ഏല്പിക്കുകയോ ചെയ്യാം. എന്നാൽ അത് അശുദ്ധമായ ഒരിടത്തും വയ്ക്കരുത്. അർഹതയില്ലാത്തവന്റെ കയ്യിൽ കൊടുക്കുകയുമരുത്. അതിനെ എടുത്തെറിയുകയോ മറികടക്കുകയോ ചെയ്യരുത്.

വിധിപ്രകാരം മന്ത്രസഹിതം ഭസ്മക്കുറി നെറ്റിയിലണിയുന്നവൻ ശിവതുല്യനാകും. ശിവസന്നിധിയിൽ വിധിപ്രകാരം തയ്യാറാക്കിയ ഭസ്മം വൈദികൻമാർക്കെല്ലാം ചോദിച്ച് വാങ്ങി ഉപയോഗിക്കാം. തന്ത്രപരമായുള്ള  വിധിയനുസരിച്ച്  ഉണ്ടാക്കിയെടുത്ത ഭസ്മം എവിടെ നിന്നാണെങ്കിലും വൈദികർ വാങ്ങരുത്.

കാപാലികൻമാരും നിരീശ്വരൻമാരും ശൂദ്രൻമാരുമൊന്നും  ഭസ്മക്കുറിയണിയാൻ വിമുഖരാകരുത്. ഭക്തിപൂർവ്വം മൂന്ന് വരകളുള്ള ഭസ്മക്കുറി എല്ലായപ്പോഴും അണിയുക.  വേദവിധികൾ ഇപ്രകാരമായതിനാൽ ഭസ്മക്കുറിയിടാത്തവര്‍ പതിതരായി കണക്കാക്കപ്പെടും. ബ്രാഹ്മണർ ഭസ്മക്കുറിയണിയുമ്പോൾ അത് മന്ത്രസഹിതമായിരിക്കണം. ഭക്തിപൂർവ്വം ഭസ്മോദ്ധൂളനവും മൂന്നു ഭസ്മക്കുറിയും അണിയാത്തവർക്ക് കോടി ജന്മം കൊണ്ടും മുക്തി ലഭിക്കുകയില്ല. വിധിപ്രകാരം ഭസ്മം ധരിക്കാതെ ഭക്ഷണം കഴിക്കുന്നവന്റെ ജന്മം സൂകര ജന്മത്തിനു സമമത്രേ. ഭസ്മക്കുറിയണിയാത്തവന്റെ ദേഹത്ത് ആരും നോക്കരുത്. ആ ദേഹം ശ്മശാനതുല്യമാകുന്നു.

ശിവനെ പൂജിക്കാത്ത ജന്മം തന്നെ നിന്ദ്യമാണ്. ശിവക്ഷേത്രമില്ലാത്ത നാടും ശൈവമല്ലാത്ത വിദ്യയും നിന്ദ്യമത്രേ. ഭസ്മക്കുറിയെ നിന്ദിക്കുന്നവർ ശിവനിന്ദയാണ്  ചെയ്യുന്നത്. ഭക്തിപൂർവ്വം ത്രിപുണ്ഡ്രം ധരിക്കുന്നവർ സാക്ഷാൽ ശിവനെയാണ് ധരിക്കുന്നത്. മറ്റെന്തെല്ലാം ഉണ്ടെങ്കിലും ഭസ്മക്കുറിയും ഭസ്മോദ്ധൂളനവും ചെയ്യാത്തവരുടെ പ്രവൃത്തികൾക്ക് വിപരീതഫലമാണുണ്ടാവുക. മുമ്പു ചെയ്തിട്ടുള്ള സത്കർമ്മങ്ങൾക്കും ഫലമുണ്ടാവില്ല. ഭസ്മക്കുറിയണിയാത്ത സ്മാർത്തന്റെ വേദാചാരങ്ങൾ അനർത്ഥമുണ്ടാക്കും. അങ്ങിനെയുള്ളവൻ ചെയ്തത് ചെയ്യാത്തതും കേട്ടത് കേൾക്കാത്തതും പഠിച്ചത് പഠിക്കാത്തതും ആയിത്തീരും.

ത്രിപുണ്ഡ്രം ധരിക്കാത്തവന്റെ തപസ്സ്, യജ്ഞം, ദാനം, വേദപാഠം, വ്രതോപവാസങ്ങൾ, എന്നിവയെല്ലാം വ്യർത്ഥം. ഭസ്മധാരണം കൂടാതെ മുക്തിയാഗ്രഹിക്കുന്നവൻ വിഷം കുടിച്ച് വൃഥാ അമൃതത്വം ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.

സൃഷ്ടാവായ ബ്രഹ്മാവ് സൃഷ്ടിയെന്ന വ്യാജേന ത്രിപുണ്ഡ്രത്തെ ധരിക്കാൻ ആഹ്വാനം ചെയ്യുന്നു. എല്ലാവരുടെയും നെറ്റിത്തടം വട്ടത്തിലോ നെടുകെയോ അല്ല സൃഷ്ടിച്ചത്. വിലങ്ങനെയാണ്. എല്ലാവരുടെയും നെറ്റിയിൽ ജന്മനാ ഉള്ള രേഖകൾ നെടുകെയുമായാണ്. മൂഢരായ മനുഷ്യർ എന്നിട്ടും വിധിപ്രകാരം ത്രിപുണ്ഡ്രം ധരിക്കുന്നില്ല. വിലങ്ങനെ മൂന്ന് ഭസ്മക്കുറികൾ ധരിക്കാത്ത ബ്രാഹ്മണൻ ചെയ്യുന്ന ഏതു കർമ്മവും വെറും വ്യർത്ഥം. ശൂദ്രന് വേദപാഠാധികാരം ഇല്ലാത്തതുപോലെ ഭസ്മം തൊടാത്ത വിപ്രന് ശിപാർച്ചന ചെയ്യാൻ അധികാരമില്ല.

കൈകാൽ കഴുകി ആചമിച്ച് കിഴക്കോട്ട് തിരിഞ്ഞ് പ്രാണായാമവും സങ്കൽപ്പവും ചെയ്ത് മന്ത്രജപത്തോടെ നിത്യവും ദ്വിജൻ ഭസ്മം ധരിക്കണം. ശിരസ്സിൽ 'ഈശാന' മന്ത്രത്തോടെ. 'പുരുഷ'മന്ത്രത്തോടെ നെറ്റിയിൽ. 'അഘോര' മന്ത്രസഹിതം മാറിടത്തിൽ 'വാമന'മന്ത്രത്താൽ നാഭിയിൽ. 'സദ്യോജാത' മന്ത്രത്താൽ കാൽപ്പാദങ്ങളിൽ എന്നതാണ് ശരിയായ ഭസ്മധാരണ രീതി. പിന്നെ പ്രണവമന്ത്രം ജപിച്ച്‌ ദേഹമാസകലം ഭസ്മം തൂകി ആഗ്നേയസ്നാനം പൂർത്തിയാക്കുക.

ആഗ്നേയസ്നാനം കഴിഞ്ഞ് കൈകഴുകി മൂന്നു തവണ ആചമിച്ച് നെറ്റിയിൽ വിലങ്ങനെ വേണം ഭസ്മക്കുറിയണിയാൻ. ഇത് എല്ലാ കർമ്മങ്ങൾക്കും ശുദ്ധിയേകും. ശൂദ്രൻമാർ ചണ്ഡാലൻമാരിൽ നിന്നും ഭസ്മം വാങ്ങി തൊടരുത്. അഗ്നിഹോത്രജ ഭസ്മം ധരിച്ചു ചെയ്യുന്ന കർമ്മങ്ങൾ മാത്രമേ ഫലവത്താകൂ.

ത്രിപുണ്ഡ്രം ധരിക്കാത്തവന് സത്യം, ശൗച്യം, ജപം, ഹോമം, തീർത്ഥം, വേദം, പൂജ, ഇവയെല്ലാം വ്യർത്ഥമായി അനുഭവപ്പെടും. രുദ്രാക്ഷവും ഭസ്മവും വേണ്ടപോലെ ധരിക്കുന്നവൻ രോഗദുരിതങ്ങളെയും ദുർഭിക്ഷത്തെയും തസ്ക്കരരെയും ജയിക്കാൻ പര്യാപ്തിയുള്ളവനാണ്. ഒടുവിലവൻ പുനർജന്മമില്ലാത്ത മുക്തിപദത്തിന്  അർഹനുമാവും. അവൻ മറ്റു ബ്രാഹ്മണർക്കും ദേവൻമാർക്കു പോലും പൂജിതനാവും.

എല്ലാ വേദയജ്ഞവേദികളിലും ത്രിപുണ്ഡ്രധാരി പൂജിതനാണ്. അവൻ മൃത്യുവിനെ ജയിക്കും. മഹർഷേ, ഭസ്മധാരണമാഹാത്മ്യം ഇനിയും പറയാനുണ്ട്.

No comments:

Post a Comment