Devi

Devi

Saturday, December 31, 2016

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

ദിവസം 213. ശ്രീമദ്‌ ദേവീഭാഗവതം. 8. 15. സൂര്യചാരം

അത: പരം പ്രവക്ഷ്യാമി ഭാനോർഗമന മുത്തമം
ശ്രീഘ്ര മാന്ദ്യാദിഗതിഭി സ്ത്രിവിധം ഗമനം രവേ:
സർവ്വ ഗ്രഹാണാം ത്രീണ്യേവ സ്ഥാനാനി സുരസത്തമ
സ്ഥാനം ജാരദ്ഗവം മധ്യം തഥൈരാവതമുത്തമം

ശ്രീ നാരായണൻ പറഞ്ഞു: സൂര്യന്റെ ഗതി മാർഗ്ഗങ്ങളെപ്പറ്റി ഇനി ഞാൻ പറയാം. ശീഘ്രം, സമം, മന്ദം എന്നീ മൂന്നു ഗതിവേഗത്തിലാണ് ഭാനുമാന്റെ സഞ്ചാരം. ഗ്രഹങ്ങൾക്കെല്ലാം മൂന്നു സ്ഥാനങ്ങളാണ് പറഞ്ഞിട്ടുള്ളത്. വടക്ക് ഐരാവതം, തെക്ക് വൈശ്വാനരം, മദ്ധ്യസ്ഥാനം ജാരദ്ഗവം. അശ്വതി, ഭരണി, കാർത്തിക എന്നീ മൂന്നു നക്ഷത്രങ്ങൾ കൂടിയ മാർഗ്ഗത്തിന് നാഗവീഥി എന്നാണ് പറയുന്നത്. രോഹിണി, മകയിരം, തിരുവാതിര എന്നിവ ചേർന്ന് ഗജവീഥി. പുണർതം, പൂയം, ആയില്യം എന്നിവ ചേർന്ന് ഐരാവത വീഥീ. ഈ മൂന്നു വീഥികളും ചേർന്നുളള വീഥിക്ക് ഉത്തരായണമെന്നാണ് പേരു്.

മകം, പൂരം, ഉത്രം എന്നിവ ചേർന്ന് ആർഷഭ വീഥി. അത്തം, ചിത്തിര, ചോതി എന്നിവ ചേർന്ന് ഗോവീഥി. വിശാഖം, അനിഴം, കേട്ട, എന്നിവ ചേർന്ന് ജാരദ്ഗവ വീഥി. ഈ മൂന്നു വീഥികളും ചേർന്ന മദ്ധ്യമാർഗ്ഗമാണ് ജാരദ് ഗവം.

മൂലം, പൂരാടം, ഉത്രാടം എന്നിവ ചേർന്ന് അജവീഥി. തിരുവോണം, അവിട്ടം, ചതയം, എന്നിവ ചേർന്ന് മൃഗവീഥി. പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, എന്നിവ ചേർന്ന് വൈശ്വാനര വീഥി. ഈ മൂന്നും ചേർന്ന് ദക്ഷിണായനം എന്നറിയപ്പെടുന്നു.

സൂര്യൻ ഉത്തരമാർഗ്ഗത്തിൽ സഞ്ചരിക്കുമ്പോൾ വായുബദ്ധമെന്ന ഞാൺ കയർ രണ്ടും വലിഞ്ഞു മുറുകി കയറ്റം കയറുന്നതിനാൽ യാത്ര അല്പം മന്ദഗതിയിലാവും. അപ്പോൾ പകൽ കൂടിയും രാത്രി കുറഞ്ഞുമിരിക്കും. ദക്ഷിണായനത്തിൽ ഇറക്കമാണ്. അപ്പോൾ ഞാൺ  അയച്ചു വിട്ടു് ഗതിവേഗം കൂടുന്നതിനാൽ പകൽ കുറഞ്ഞും രാത്രി കൂടിയുമിരിക്കും. എന്നാൽ വിഷുവത് ദിനങ്ങളിൽ ദിനരാത്രങ്ങൾ ഏകദേശം സമമായിരിക്കും. രണ്ടു ഞാണുകളിലും മുറുക്കവും അയവുമില്ലാത്ത സമാവസ്ഥയാണത്.

ഉത്തരായണത്തിൽ ധ്രുവത്തിൽ ഞാണുകൾ മുറുകെ വലിച്ചുപിടിക്കുമ്പോൾ സൂര്യന്റെ സഞ്ചാരം മണ്ഡലങ്ങൾക്കുള്ളിലാണ്. എന്നാൽ കയറുകൾ അയക്കുമ്പോൾ സൂര്യസഞ്ചാരം ബാഹ്യ മണ്ഡലത്തിലാവും.

മേരു പർവ്വതത്തിന്റെ കിഴക്ക് ഇന്ദ്രപുരിയായ ദേവധാനിക, തെക്ക് യമന്‍റെ സംയമനി, പടിഞ്ഞാറ് വരുണന്റെ നിമ്ളോചിനി, വടക്ക് കുബേരന്റെ വിഭാവരി, എന്നിവയാണ്. ഒരുദിവസം ഇന്ദ്രപുരിയിൽ ഉദിക്കുന്ന സൂര്യൻ ഉച്ചസമയത്ത് സംയമനിയിലെത്തി, സന്ധ്യക്ക് നിമ്ളോചിനി വഴി, അർദ്ധരാത്രി വിഭാവരിയിലെത്തുന്നു. ജീവജാലങ്ങൾ പ്രവർത്തിക്കുന്നത് സൂര്യന്റെ ഈ സഞ്ചാരത്തിനാലാണ്.

മേരുവിൽ ഉള്ളവർക്ക് എപ്പോഴും സൂര്യനെക്കാണാം. സൂര്യൻ സുവർണ്ണമായ മേരുവിനെ വലം വയ്ക്കുകയാണ്. അതു കൊണ്ട് അവിടെ ഉദയവും അസ്തമനവും ഒരേ നിശ്ചിത സമയത്തു തന്നെ ദിനവും കാണാകുന്നു. ഒരാൾക്ക് ആദിത്യനെ ദിനത്തിൽ എപ്പോൾ ആദ്യമായി കാണാൻ സാധിക്കുന്നുവോ അതാണ് ഉദയം. അയാള്‍ക്ക് സൂര്യനെ കാണാതായിത്തുടങ്ങുന്നതെപ്പോഴാണോ അതാണ് അസ്തമയം. വാസ്തവത്തിൽ സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. കാണപ്പെടുക, കാണാതാവുക എന്നീ അവസ്ഥകൾ ഉദയാസ്തമയങ്ങൾ ആയി അറിയപ്പെടുന്നു മാത്രമേയുള്ളു.

ഇന്ദ്രപുരിയിൽ നില്കുമ്പോൾ, സൂര്യൻ മൂന്നു പുരങ്ങളേയും രണ്ട് കോണുകളെയും സ്പർശിക്കുന്നു. സൂര്യൻ കോണിൽ നില്ക്കുമ്പോൾ മുക്കോണും ത്രിപുരങ്ങളും തൊടുന്നു. സകലദ്വീപുകളുടെയും വടക്കായി മേരുപർവ്വതം നിലകൊള്ളുന്നു. ഒരാൾക്ക് എവിടെയാണോ ആദ്യമായി സൂര്യൻ പ്രത്യക്ഷനാവുന്നത് അതാണ് കിഴക്ക്. ആ ദിക്കിന് ഇടതു വശത്താണ് മേരുപർവ്വതം (വടക്ക്). ഇന്ദ്രപുരിയിൽ നിന്നും പതിനഞ്ചു നാഴിക സഞ്ചരിച്ച് സൂര്യൻ യമപുരത്തിൽ എത്തുന്നു. അതാണ് സംയമനി. അപ്പോഴേക്ക് ഭാനുമാൻ രണ്ടു കോടി മുപ്പത്തിയേഴ് ലക്ഷത്തി അറുപതിനായിരം യോജന സഞ്ചരിച്ചു കഴിയും. സൂര്യൻ ഇതു പോലെ സഞ്ചരിച്ച് വരണപുരിയിലും സൗമ്യപുരിയിലും തിരികെ ഇന്ദ്രപുരിയിലും എത്തുന്നു. ജീവജാലങ്ങളിൽ കാലബോധം ഉണ്ടാക്കാനാണീ യാത്ര.

സൂര്യനെപ്പോലെ സോമൻ മുതലായ ഗ്രഹങ്ങളും ഉദിച്ച് അസ്തമിക്കുന്നുണ്ട്. ഒരു മുഹൂർത്തം കൊണ്ടു് സൂര്യന്റെ രഥം മുപ്പത്തിനാലു ലക്ഷത്തി എണ്ണൂറ് യോജന സഞ്ചരിക്കുന്നു. പ്രവഹൻ എന്ന വായുവിനാൽ നാലു ദിക്കിലുള്ള നാലുപുരങ്ങളിൽ ഭാനുമാൻ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ രഥത്തിന് ഒരു ചക്രവും പന്തണ്ട് ആരവും (മാസങ്ങൾ) മൂന്നു നാഭിയും (ചാതുർ മാസങ്ങൾ) ഉണ്ടു്. ഇവയും ആറ് ഋതുക്കളാകുന്ന അരപ്പട്ടകളും ചേർന്ന ഒരു സംവത്സരചക്രത്തെപ്പറ്റി ജ്ഞാനികൾ പറഞ്ഞിട്ടുണ്ടു്.

ഈ ചക്രത്തിന്റെ അച്ചുതണ്ട് സ്ഥാപിച്ചിരിക്കുന്നത് ഒരറ്റം മേരു ശിഖരത്തിലും മറ്റേ അറ്റം മാനസോത്തരഗിരിയിലുമാണ്. എണ്ണയാട്ടുന്ന ചക്രം പോലെ ഇത് സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. മാനസോത്തരത്തിനു മുകളിലായി സൂര്യൻ സ്വമാർഗ്ഗത്തിൽ ഭ്രമണം ചെയ്യുന്നു. ഈ ചക്രത്തിനു സമീപം ഒരറ്റവും മറ്റേയറ്റം ധ്രുവത്തിലുമായി മറ്റൊരു അക്ഷം മുകളിലുമുണ്ട്. തൈലയന്ത്രത്തിന്റെ നുകത്തണ്ടുപോലെ വായു പാശം കൊണ്ടു് ഈ അക്ഷത്തെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നു.

സൂര്യരഥക്കൂടിന്റെ ഉയരം മുപ്പത്തിയാറ് ലക്ഷം യോജനയാണ്. അതിന്റെ നാലിലൊന്നു നീളമാണ് ആ നുകത്തണ്ടിന്. അതിലാണ് ഛന്ദസ്സുകൾ എന്നറിയപ്പെടുന്ന ഏഴ് കുതിരകളെ ബന്ധിച്ചിരിക്കുന്നത്. സൂര്യദേവനു മുന്നിലിരുന്ന് അരുണൻ തെളിക്കുന്ന രഥത്തെ ഈ ഏഴ് കുതിരകളാണ് ഓടിക്കുന്നത്. അരുണൻ ഗരുഡപുത്രനാണ്. തള്ളവിരലിന്റെ അംശത്തോളം മാത്രം വലുപ്പമുള്ള അറുപതിനായിരം ബാലഖില്യൻമാർ വേദസൂക്തങ്ങൾ കൊണ്ടു് ആദിത്യനെ വാഴ്ത്തുന്നു. മാത്രമല്ല മറ്റ് ഋഷികളും ഗന്ധർവ്വാദികളും അപ്സരസ്സുകളും ദൈത്യൻമാരും ഉരഗങ്ങളും ഗ്രാമണികളും ദേവൻമാരുമെല്ലാം സൂര്യദേവനെ ഏഴു വിഭാഗമായി നിന്ന് ഓരോ മാസത്തിലും സ്തുതിക്കുന്നു.

ഭൂമണ്ഡലത്തിന്റെ നീളം തൊള്ളായിരത്തി അൻപതുലക്ഷം യോജനയാണ്. സർവ്വവ്യാപിയായ രവി രണ്ടായിരത്തി അഞ്ഞൂറ് യോജനയും ക്രോശദ്വയവും ക്ഷണനേരം കൊണ്ട് നിരന്തരം സഞ്ചരിച്ചു തീർക്കുന്നു.

Tuesday, December 20, 2016

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

തത: പരസ്താദചലോ ലോകാലോകേതി നാമക:
അന്തരാളേ ച ലോകാലോകയോര്‍യ: പരികല്പിത:
യാവദസ്തി ച ദേവര്‍ഷേ ഹൃന്തരം മാനസോത്തരാത്
സുമേരോസ്ഥാവതീ ശുദ്ധാ കാഞ്ചനീ ഭൂമിരസ്തി ഹി

ശ്രീ നാരായണൻ തുടർന്നു: ഇതിനെല്ലാം അപ്പുറത്ത് ലോകാലോകങ്ങൾക്കിടക്ക് ലോകാലോകം എന്നു പേരായ ഒരു പർവ്വതനിരയുണ്ടു്. നാരദരേ, മാനസോത്തരത്തിൽ നിന്നും സുമേരുവിലേയ്ക്കുള്ളത്ര സ്ഥലം ശുദ്ധസ്വർണ്ണമയമായി കിടക്കുകയാണ്. കണ്ണാടി പോലെ തിളക്കമാർന്ന ഇവിടെ പ്രാണികളില്ല. പുല്ലു പോലും അവിടെ വളരുന്നില്ല. ദേവൻമാരുടെ വിഹാരഭൂമിയായ ഇവിടെ എന്ത് കൊണ്ടിട്ടാലും തിരികെ കിട്ടില്ല. ജീവനുള്ള ഒന്നുമവിടെയില്ല. കാരണം അവിടെയെത്തിയാൽ എല്ലാം സ്വർണ്ണമായിത്തീരും. ലോകാലോകങ്ങൾക്കിടയിലാണ് സർവ്വപ്രാണികളും ഉപേക്ഷിച്ച ഈ സ്ഥലം. മൂന്നു ലോകങ്ങൾക്കും അതിർത്തിയായി ഇതിനെ കണക്കാക്കുന്നു. ഈശ്വരന്റെ കല്പനയങ്ങിനെയത്രേ!

ഈ പർവ്വതനിരകൾ സൂര്യരശ്മികളെപ്പോലും തടഞ്ഞു നിർത്താൻ കഴിയുന്ന ഒരു പ്രതിഭാസമാണ്. അവയ്ക്ക് അത്ര വിസ്താരവും ഉയരവുമുണ്ട്താനും. അൻപതുകോടിയോജനയാണ് ജ്ഞാനികൾ ഭൂഗോളത്തിന്റെ വലുപ്പമായി കണക്കാക്കി വച്ചിട്ടുള്ളത്. ഭൂഗോളത്തിന്റെ നാലിലൊന്നു വലുപ്പമാണ് ഈ പർവ്വതത്തിന്. അതിന്റെ മുകളിൽ നാലു ദിക്കുകളിൽ ഋഷഭൻ, പുഷ്പചൂഡൻ, വാമനൻ, അപരാജിതൻ എന്നീ പേരുകളുള്ള ദിഗ്ഗജങ്ങളെ നിർത്തിയിരിക്കുന്നത് സാക്ഷാൽ ബ്രഹ്മാവ് തന്നെയാണ്.

ലോകത്തിന്റെ നിലനില്പിനു കാരണക്കാരാണ് ഈ നാൽവർ എന്ന് പറയപ്പെടുന്നു. ഇവർക്കും ലോകപാലകരായ മഹേന്ദ്രാദികൾക്കും ചൈതന്യം പകരാനായി ഭഗവാൻ ഹരി തന്റെ പാർഷദൻമാരോടൊത്ത് അവിടെ നിലകൊള്ളുന്നു. അഷ്ടസിദ്ധികൾ അകമ്പടിയും വിഷ്വക്സേനാദികൾ സേവകരും ആയി വരദാഭയമുദ്രകൾ ധരിച്ച് സകല ലോകങ്ങൾക്കും മംഗളമേകാനാണ് ഭഗവാനവിടെ മരുവുന്നത്. ആത്മമായാവിരചിതമായ ലോകത്തെ പരിരക്ഷിക്കാനായി കല്പാന്തകാലം ഭഗവാൻ ഹരി അവിടെ വസിക്കുന്നു.

ഭൂഗോള വിസ്താരം അൻപതുകോടിയും ഉയരം ഇരുപത്തിയഞ്ചുകോടിയും യോജനകളാണെന്ന് ജ്ഞാനികൾ കണക്കാക്കി വച്ചിരിക്കുന്നു. ലോകാലോകത്തിന്റെ അന്തർ വിസ്താരം പന്ത്രണ്ടരക്കോടിയോജനയാണ്. യോഗേശ്വരൻമാരായ കൃഷ്ണാർജുനൻമാർ ലോകാലോക പർവ്വതങ്ങൾക്കുമപ്പുറം യാത്ര പോയിട്ടുണ്ട് എന്നു പറയപ്പെടുന്നു. (സന്താനഗോപാലം)

ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും നടുക്ക് അണ്ഡമദ്ധ്യത്തിലാണ് സൂര്യൻ നിലകൊള്ളുന്നത്. അചേതനവും മൃതവുമായ അണ്ഡത്തിൽ നിന്നും ഉൽപ്പന്നമായതിനാൽ സൂര്യന് മാർത്താണ്ഡൻ എന്ന പേരും ഉണ്ടു്. സൂര്യനും അണ്ഡഗോളത്തിന്നും ഇടയ്ക്കുളള ദൂരം ഇരുപത്തിയഞ്ച് കോടിയോജനയാണ്. ഇതേ സൂര്യനെ സ്വർണ്ണാണ്ഡത്തിൽ നിന്നും  ഉദ്ഭൂതനാകയാൽ ഹിരണ്യഗർഭൻ എന്ന പേരിലും വിളിക്കുന്നു.

ആദിത്യനാണ് ദിക്കുകളെയും അന്തരീക്ഷത്തെയും ആകാശത്തെയും ഭൂമിയെയും വേർതിരിക്കുന്നത്. യോഗമോക്ഷദേശങ്ങൾ, സ്വർഗ്ഗനരകങ്ങൾ, ഭൂമി, അതലാദിലോകങ്ങൾ, എന്നിവയെ തരം തിരിച്ചു വച്ചതും സൂര്യനാണ്. സകലജീവജാലങ്ങൾക്കും ജീവനും കാഴ്ചയുമേകുന്നതും സൂര്യൻ തന്നെ. ഭൂമണ്ഡലസ്ഥിതി ഇങ്ങിനെയൊക്കെയാണ്.

രണ്ടിലകൾ ഉള്ള ചേറ്റുവൃക്ഷത്തിന്റെ ഒരില കണ്ടാൽ മറ്റേതും കണ്ടതു പോലെയായി. അതുപോലെ ഭൂസ്വർഗ്ഗങ്ങൾക്കിടയിൽ അന്തരീക്ഷം നിലകൊള്ളുന്നു. അന്തരീക്ഷമദ്ധ്യത്തിലുള്ള തേജോഗോളമായ സൂര്യൻ മൂന്നുലോകത്തിനും വെളിച്ചവും ചൂടും നൽകി വിളങ്ങുന്നു. സൂര്യന്റെ ഉത്തരായണവേളയിൽ ഗതിമാന്ദ്യവും ദക്ഷിണായനത്തിൽ ഗതിവേഗവും കാണപ്പെടുന്നു. ഇടവം തൊട്ട് അഞ്ചു രാശികളുള്ള ഉത്തരായനത്തിൽ പകൽസമയം ഏറിയും വിഷുവത് ദിനങ്ങളെന്നറിയപ്പെടുന്ന മേടം, തുലാം രാശികളിൽ രാത്രി പകലുകൾ സമമായും, വൃശ്ചികം തൊട്ട് അഞ്ചു രാശികളുള്ള ദക്ഷിണായനത്തിൽ പകൽ സമയം കുറഞ്ഞും കാണപ്പെടുന്നു.

Monday, December 19, 2016

ദിവസം 211. ശ്രീമദ്‌ ദേവീഭാഗവതം. 8. 13. ക്രൗഞ്ചദ്വീപാദി വർണ്ണനം

ദിവസം 211. ശ്രീമദ്‌ ദേവീഭാഗവതം. 8. 13. ക്രൗഞ്ചദ്വീപാദി വർണ്ണനം

ശിഷ്ട ദ്വീപ പ്രമാണം ച വദ സര്‍വ്വാര്‍ത്ഥ ദര്‍ശന
യേന വിജ്ഞാതമാത്രേണ പരമാനന്ദമയോ ഭവേത്
കുശദ്വീപസ്യ പരിതോ ഘൃതോദാവരണം മഹത്
അതോ ബഹി:ക്രൌഞ്ചദ്വീപോ ദ്വിഗുണ:സ്യാത് സ്വമാനത
:

നാരദൻ പറഞ്ഞു. 'സർവ്വജ്ഞനായ ഭവാൻ ബാക്കിയുള്ള ദ്വീപുകളെപ്പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നാലും.'

ശ്രീ നാരായണൻ തുടർന്നു: 'കുശദ്വീപിനെ ചൂഴ്ന്നു കിടക്കുന്ന നെയ് സമുദ്രത്തിനപ്പുറം ഇരട്ടി വലുപ്പത്തിൽ ക്രൗഞ്ചദ്വീപാണ് ഉള്ളത്. ക്രൗഞ്ചദ്വീപിനു ചുറ്റും പാൽക്കടൽ. ക്രൗഞ്ചപർവ്വതം നിൽക്കുന്ന ദ്വീപായതിനാലാണ് ഇതിനു ക്രൌഞ്ചദ്വീപ് എന്ന പേരുണ്ടായത്.

പണ്ടു് ശ്രീഗുഹന്റെ വേലു കൊണ്ട് ക്രൗഞ്ചഗിരിയുടെ ഉദരം പിളർന്നു പോയി. എന്നാൽ വരുണൻ പാൽക്കടലിലെ ജലം കൊണ്ട് കഴുകി ആ മലയെ കാത്തു രക്ഷിച്ചു. പ്രിയവ്രതപുത്രനായ ഘൃതപൃഷ്ഠനാണ് ദ്വീപിന്റെ അധിപൻ. അദ്ദേഹം ദ്വീപിനെ ഏഴായി വിഭജിച്ചു മക്കളെ ഭരിക്കാൻ ഏല്പിച്ച ശേഷകാലം യോഗനിരതനായി ജീവിച്ച് ഒടുവിൽ ഭഗവദ് പദമണഞ്ഞു.

ആമം, മധുരൂഹം, മേഘപൃഷ്ഠം, സുധാമകം, ഭ്രാജിഷ്ഠം, ലോഹിതാർണ്ണം, വനസ്പതി എന്നിവയാണ് ആ ഏഴു ഭൂവിഭാഗങ്ങൾ. അവിടങ്ങളിലെ സപ്തഗിരികൾ ശുക്ളം, വർദ്ധമാനം, ഭോജനം, ഉപബർഹണം, നന്ദം, നന്ദനം, സർവ്വതോഭദ്രം എന്നീ പേരുകളിൽ അറിയപ്പെടുന്നു. അവിടെയുള്ള ഏഴു നദികൾ അഭയാ, അമൃതൗഘാ, ആര്യകാ, തീർത്ഥവതി,വൃത്തിരൂപവതി, ശുക്ളാ, പവിത്രവതികാ എന്നിവയാണ്.

ഇവിടെ ജീവിക്കുന്ന ഋഷഭൻ, പുരുഷൻ, ദ്രവിണൻ, ദേവകാഭിധൻ എന്നീ നാലുവർണ്ണത്തിൽ പെടുന്ന മനുഷ്യരും ഈ നദികളെയാണ് ജീവസന്ധാരണത്തിനായി ആശ്രയിക്കുന്നത്.

"ഭൂl, ഭുവര്‍ലോകം, സ്വര്‍ലോകം' എന്നവയെ പവിത്രമാക്കിത്തീർക്കുന്ന നദികളേ, ഈശ്വരചൈതന്യവാഹകരേ, നിങ്ങളെ സ്പർശിക്കുന്ന ഞങ്ങൾ ഓരോരുത്തരിലെയും പാപങ്ങൾ തീർത്തു തന്നാലും" എന്നവർ വരുണ ദേവനെ സ്തുതിക്കുന്നു.

പാൽക്കടലിനുമപ്പുറമാണ് വിഖ്യാതമായ ശാകദ്വീപം. മുപ്പത്തിരണ്ടു ലക്ഷം യോജനയാണ് അതിന്റെ വിസ്തീർണ്ണം. ദ്വീപിലുള്ള ശാകവൃക്ഷം മൂലമാണ് ശാകദ്വീപം എന്ന പേരതിനു വന്നത്. ,അതിനു ചുറ്റും ദധിസമുദ്രമാണ്. പ്രിയവ്രതപുത്രനായ മേധാതിഥിയാണ് ഈ ദ്വീപിന് അധിപൻ. സ്വയം യോഗഗതി പൂകുന്നതിനു മുൻപ് അദ്ദേഹം ദ്വീപിനെ ഏഴാക്കിത്തിരിച്ച് ഏഴു മക്കളെ അവയുടെ അധിപരാക്കി.

പുരോജവം, മനോജവം, പവമാനം, ധൂമ്രാനീകം, ചിത്രരേഫം, ബഹുരൂപം, വിശ്വധൃക് എന്നിവയാണാ വർഷങ്ങൾ. അവിടെയുള്ള ഏഴ് അതിർത്തി പർവ്വതങ്ങളും ഏഴ് നദികളും വളരെ പ്രശസ്തങ്ങളാണ്. ഈശാനം, ഊരു ശൃംഗം, ബലഭദ്രം, ശതകേസരം, സഹസ്രസ്രോതകം, ദേവപാലം, മഹാശനം എന്നിങ്ങിനെയാണ് ആ ഗിരിനാമങ്ങൾ. നദികൾ, അനഘാ, ആയുർദാ, ഉഭയസൃഷ്ടി, അപരാജിതാ, പഞ്ചപദി, സഹസ്രശ്രുതി, നിജധൃതി എന്നിവയാണ്.

സത്യവ്രതർ, ക്രതുവ്രതർ, ദാനവ്രതർ, അനുവ്രതർ എന്നീ നാലു ജാതി മനുഷ്യർ അവിടെ വാഴുന്നു. പ്രാണായാമം ചെയ്ത് പരമപുരുഷനായ ശ്രീ ഹരിയെ അവർ ഭജിക്കുന്നു. "സകലജീവികൾക്കുള്ളിലും പ്രാണവായുവായി നിലകൊണ്ടു് അവരെ ചൈതന്യവത്താക്കുന്നവനും ജഗത്തിനെ നിയന്ത്രിക്കുന്നവനുമായ ഭഗവാൻ ഞങ്ങളെ കാക്കുമാറാകട്ടെ" എന്നാണവരുടെ പ്രാർത്ഥന.

ദധിസമുദ്രത്തിനപ്പുറം ശാകദ്വീപിന്റെ ഇരട്ടി വലുപ്പമുള്ള പുഷ്കരദ്വീപ് നിലകൊള്ളുന്നു. അതിനു ചുറ്റും ശുദ്ധജലം നിറഞ്ഞ സമുദ്രമാണ്. അവിടെ പത്തുകോടി സ്വർണ്ണദളങ്ങൾ വിതാനിച്ച് അഗ്നിജ്വാലപോലെ പ്രോജ്വലിച്ചു വിളങ്ങുന്ന ഒരു ദിവ്യ താമരയുണ്ട്. ഭൂലോകസൃഷ്ടിക്കായി ലോകഗുരുവായ ഭഗവാൻ സ്വയം നിർമ്മിച്ച ഇരിപ്പിടമാണത്.

ഇവിടെ ഈ ദ്വീപിനെ അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കുന്ന മാനസോത്തരം എന്ന പേരുള്ള ഒരു പർവ്വതമുണ്ട്. പതിനായിരം യോജന വിസ്തൃതിയും ഉയരവും ഉണ്ടതിന്. ഇന്ദ്രാദി ലോകപാലൻമാർക്ക് വേണ്ടിയുള്ള നാലു നഗരങ്ങൾ നാലു ദിക്കുകളിലായി ഇതില്‍ ലകൊള്ളുന്നു. അവയ്ക്കും മുകളിലാണ് രണ്ടു് അയനങ്ങളിലായി ആദിത്യന്റെ പ്രദക്ഷിണം നടക്കുന്നത്.

പ്രിയവ്രതപുത്രനായ വീതിഹോത്രൻ ഈ ദ്വീപിനെ രമണം, ധാതകി എന്നീ രണ്ട് വർഷങ്ങളാക്കി തിരിച്ചു തന്റെ രണ്ടു പുത്രൻമാരെ ഏല്പിച്ചു. പൂർവ്വികർ ചെയ്തിരുന്നതു പോലെ ഈ വർഷപാലകൻമാരും യോഗവിധിപ്രകാരം ബ്രഹ്മസ്വരൂപിയായ പരമേശ്വരന്‍റെ ലിംഗത്തെ പൂജിക്കുന്നു. കർമഫല രൂപിയും  ഏകാന്തവും അദ്വയവും പ്രശാന്തവുമായ ബ്രഹ്മലിംഗത്തെയാണവർ നിത്യവും തൊഴുതു പൂജിക്കുന്നത്.

Saturday, December 17, 2016

ദിവസം 210 .ശ്രീമദ്‌ ദേവീഭാഗവതം. 8. 12. പ്ലക്ഷ ദ്വീപവര്‍ണ്ണനം

ദിവസം 210 .ശ്രീമദ്‌ ദേവീഭാഗവതം. 8. 12. പ്ലക്ഷ ദ്വീപവര്‍ണ്ണനം

ജംബുദ്വീപോ യഥാ ചായം യത് പ്രമാണേന കീർത്തിത:
താവതാ സർവ്വത: ക്ഷാരോദധീനാ പരിവേഷ്ടിത:
ജംബ്വാഖ്യേന യഥാ മേരുസ്തഥാ ക്ഷാരോദകേന ച
ക്ഷാരോദധിസ്തു ദ്വിഗുണ: പ്ലക്ഷാഖ്യേനോപവേഷ്ടിത:

ശ്രീ നാരായണൻ തുടർന്നു: ജംബുദ്വീപിനു ചുറ്റുമുള്ള ക്ഷാരസമുദ്രത്തിനും ജംബു ദ്വീപിനെപ്പോലെതന്നെ ലക്ഷം യോജന വിസ്താരമുണ്ട്. അതിന്റെ ഇരട്ടി വിസ്തൃതിയുള്ള പ്ലക്ഷദ്വീപ് ഈ ക്ഷാരസമുദ്രത്തെ ചുറ്റി നിലകൊള്ളുന്നു. പ്ലക്ഷദ്വീപിൽ പ്ലക്ഷം എന്ന പേരായ ഒരു വൻ വൃക്ഷമുണ്ട്. ജംബു ദ്വീപിലെ ജംബു വൃക്ഷത്തിന്റെയത്ര വലുപ്പമുണ്ട് ഈ മരത്തിനും. ഒരു കിടങ്ങിനെ വനം എന്ന പോലെയീ വൃക്ഷം സമുദ്രത്തെ ചൂഴ്ന്നു നില്ക്കുന്നു.

പ്ലക്ഷവൃക്ഷത്തിനു ചുവട്ടിലായി സപ്തജിഹ്വൻ എന്നു പേരായ അഗ്നിയും ആ ഭൂമിയുടെ നാഥനായി പ്രിയവ്രതപുത്രനായ ഇദ്ധ്മജിഹ്വൻ എന്ന മഹാനും വാഴുന്നു. അദ്ദേഹം തന്റെ ഏഴു പുത്രൻമാർക്കായി ഈ ദ്വീപ് വിഭജിച്ചു നൽകിയിട്ട് ആത്മസാധനയിൽ മുഴുകി ഭഗവാനെ പ്രാപിച്ചു. ശിവം, യവസം, ഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിങ്ങിനെയാണ് ആ ഏഴു വർഷങ്ങൾ.

അവിടെ ഏഴു നദികളും ഏഴു പർവ്വതങ്ങളുമുണ്ട്. മണികൂടം, വജ്രകൂടം, ജ്യോതിഷ്മാൻ, ഇന്ദ്രസേനൻ, സുപർണ്ണൻ, ഹിരണ്യഷ്ഠീവൻ, മേഘമാലൻ എന്നിവയാണ് ആ പർവ്വതങ്ങൾ. അരുണാ, നൃമ്ണാ, അംഗീരസി, സാവിത്രി, സുപ്രഭാതിക, ഋതംഭര, സത്യംഭര എന്നിവയാണാ സപ്തനദികൾ. ഈ നദികൾ അവിടെയുള്ള ജനങ്ങളിലെ രാജസീകവും താമസികവുമായ എല്ലാ ഗുണങ്ങളെയും ഇല്ലാതാക്കിയിരിക്കുന്നു.

ഹംസൻ, പതംഗൻ, സത്യാംഗൻ, ഊർധായനൻ എന്നീ നാലു വർണ്ണങ്ങളിൽ ആ ദ്വീപിലെ ജനങ്ങൾ അറിയപ്പെടുന്നു. ദേവസമരായ അവർക്ക് ആയിരം വർഷത്തെ ആയുസ്സുണ്ട്. അവർ സ്വർഗ്ഗദ്വാരമെന്നു പുകൾപെറ്റ ആദിത്യനെ വേദമാർഗ്ഗത്തിൽ യജിക്കുന്നു. 'പുരാണപുരുഷനും സത്യധർമ്മവേദസ്വരൂപനും ശുഭാത്മകനും വിഷ്ണുരൂപനുമായ സൂര്യദേവനെ ഞങ്ങൾ നമസ്കരിക്കുന്നു.' എന്നവർ പ്രാർത്ഥിക്കുന്നു.

ആയുസ്സ്, ഇന്ദ്രിയബലം, ഓജസ്സ്, ബുദ്ധി, സിദ്ധി, ശൗര്യം തുടങ്ങിയ ഗുണങ്ങൾ പ്ലക്ഷാദികളായ ആറു ദ്വീപുകളിൽ ജനിക്കുന്നവർക്കും ജന്മനാ ലഭിക്കുന്നു.

പ്ലക്ഷദ്വീപിനുമപ്പുറം ഇക്ഷുരസോദമെന്ന കരിമ്പു സമുദ്രമാണ്. അതിനുമപ്പുറം പ്ലക്ഷദ്വീപിന്റെ ഇരട്ടി വിസ്താരമുള്ള ശാല്മലദ്വീപ്. അതിനു ചുറ്റും അതേ വിസ്തീർണ്ണമുള്ള സുരോദമെന്ന കടലാണ്. അവിടെ വലിയൊരു ഇലവുമരമുണ്ട്. പ്ലക്ഷദ്വീപിന്റെയത്ര വലുപ്പത്തിലാണ് ഈ മരത്തിന്റെ ശാഖാവിതാനം. പക്ഷീരാജനായ ഗരുഡൻ വാഴുന്നയിടമാണീ വൃക്ഷം .

ശാല്മലിദ്വീപിന്‍റെ നാഥൻ പ്രിയവ്രതപുത്രനായ യജ്ഞബാഹുവാണ്. അദ്ദേഹം തന്റെ ഏഴു മക്കൾക്കുമായി ഈ ദ്വീപ് വിഭജിച്ചു നൽകി. സരോചനം, സൗമനസ്യം, രമണം, ദേവവർഷകം, പാരിഭദ്രം, ആപ്യായനം, വിജ്ഞാതം, എന്നിവയാണ് ആ ഭൂഭാഗങ്ങൾ. അവയിൽ ഏഴു പർവ്വതനിരകളും ഏഴു നദികളുമുണ്ട്. സരസം, ശതശൃംഗം, വാമദേവകം, കന്ദകം, കുമുദം, പുഷ്പവർഷം, സഹസ്രശ്രുതി എന്നിവയാണാ പർവ്വതങ്ങൾ. അനുമതി, സീനിവാലി, നന്ദ, രാകാ, കൂഹൂ, സരസ്വതി, രജനി എന്നിവയാണ് അവിടെയുള്ള ഏഴു നദികൾ .

ശാൽമലിദ്വീപിലെ ആളുകൾ ശ്രുതധരൻമാർ, വീര്യധരൻമാർ, വസുന്ധരൻമാർ, ഇഷൂന്ധരൻമാർ എന്നീ നാലു വർണ്ണങ്ങളിൽപെട്ടവരാണ്. അവർ ഭഗവാൻ സോമനെയാണ് ആരാധിക്കുന്നത്. "പിതൃക്കൾക്ക് കൃഷ്ണപക്ഷത്തിലും ശുക്ളപക്ഷത്തിലും സ്വന്തം പ്രകാശരശ്മികൾ വിഭജിച്ചു നല്കുന്ന സോമൻ ഞങ്ങൾക്ക് മംഗളമരുളട്ടെ" എന്നാണവർ പ്രാർത്ഥിക്കുന്നത്.

സുരസമുദത്തിനപ്പുറം എട്ടുലക്ഷം യോജന വിസ്താരത്തിൽ ഉള്ള ഘൃതസമുദ്രത്താൽ ചുറ്റപ്പെട്ട് കുശദ്വീപം നിലകൊള്ളുന്നു. സൂരോദത്തിന്റെ ഇരട്ടിയാണ് ഘൃതസമുദ്രത്തിന്റെ വലുപ്പം. കുശദ്വീപിന് ആ പേരുണ്ടാവാൻ കാരണമായ കുശവനം അവിടെയാണ്. ആ വനത്തിലെ വൃക്ഷശാഖകൾ ദിക്കുകളെ പ്രകാശിപ്പിച്ചു നില കൊള്ളുന്നു. പ്രിയവ്രതപുത്രനായ ഹിരണ്യരേതസ്സാണ് ഈ ദ്വീപിന്റെ നാഥൻ. അദ്ദേഹവും തന്റെ ഏഴു മക്കൾക്ക് ദ്വീപ് വിഭജിച്ചു നല്കി.

വസുദാനൻ, ദൃഢരുചി, വസു, നാഭിഗുപ്തൻ, വിവിക്തൻ, വാമദേവൻ , സ്തുത്യവ്രതൻ എന്നിവരാണ് ഹിരണു രേതസ്സിന്റെ പുത്രൻമാർ. ഇവിടെയും പ്രഖ്യാതമായ ഏഴു പർവ്വതങ്ങളുണ്ട്. ചതുശ്ശൃംഗം, കപിലം, ചക്രം, ചിത്രകൂടം, ദേവാനീകം, ദ്രവിണം, ഊർദ്ധരോമാവ്, എന്നിവയാണ് ഈ ഏഴു മലനിരകൾ. അവിടത്തെ ഏഴു നദികൾ രസകുല്യാ, മധുകുല്യാ, മിത്രവിന്ദ, ശ്രുതവിന്ദ, ദേവഗർഭ, ഘൃതച്യുത്, മന്ദമാലിക എന്നിവയാണ്. അവിടെയുള്ളവർ കുശലർ, കോവിദർ, അഭിയുക്തർ, കുളകർ, എന്നീ ഗോത്രങ്ങളിൽ പെട്ടവരാണ്. അവർ സത്കർമ്മനിരതൻമാരും അഗ്നിരൂപത്തിലുള്ള ദേവനെ ആരാധിക്കുന്നവരുമാണ്. "പരബ്രഹ്മത്തിന്റെ ഹവിസ്സ് വഹിക്കുന്ന അഗ്നിദേവാ,അംഗദേവൻമാർക്കു വേണ്ടി  ഞങ്ങൾ ചെയ്യുന്ന ആഹൂതികൾ അങ്ങ് ആ പരംപുരുഷനിൽ എത്തിക്കണേ." എന്നാണവർ അഗ്നിദേവനോടു പ്രാർത്ഥിക്കുന്നത്.

Friday, December 16, 2016

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ദിവസം 209. ശ്രീമദ്‌ ദേവീഭാഗവതം. 8- 11. ഭാരത വര്‍ണ്ണനം

ഭാരതാഖ്യേ ച വർഷേ f സ്മിന്നഹമാദിജ പുരുഷ :
തിഷ്ഠാമി ഭവതാ ചൈവ സ്തവനം ക്രിയതേ f നിശം
ഓം നമോ ഭഗവതേ ഉപശമശീലായോപരതാനാത്മ്യായ
നമോ f കിഞ്ചന വിത്തായ ഋഷി ഋഷഭായ നരനാരായണായ
പരമഹംസ പരമഗുരവേ ആത്മാരാമാധിപതയേ നമോ നമ ഇതി

ശ്രീ നാരായണൻ തുടർന്നു. "ഭാരതമെന്ന വർഷത്തിൽ ഞാനാണ് ആരാധനാമൂർത്തി. അവിടെയിരുന്ന് അങ്ങ് എന്നെയാണല്ലോ സദാ സ്തുതിക്കുന്നത്."

നാരദസ്തുതി: "തപസ്സ്, ശമാദികൾ എന്നിവയുടെ ഇരിപ്പിടമായ ശാന്തശീലനും അഹങ്കാരരഹിതനുമായ അവിടുന്ന് ദരിദ്രൻമാർക്ക് ധനമായും മുനികൾക്ക് വരേണ്യനായും ആത്മാരാമൻമാർക്ക് അധീശനായും പരമഹംസനായും വിളങ്ങുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാൻ നിത്യവും കൈകൂപ്പി നമസ്കരിക്കുന്നു.

സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമാണെങ്കിലും അവയിലൊന്നിലും ബദ്ധനാവാതെ, വിവിധ ദേഹങ്ങളിൽ കുടികൊള്ളുന്നുവെങ്കിലും വിശപ്പും ദാഹവും ഒന്നും ബാധിക്കാതെ, സദാ സാക്ഷി ഭാവത്തിൽ വർത്തിക്കുമെങ്കിലും ദൃശ്യങ്ങളുടെ ദോഷമേതുമേൽക്കാത്ത ആ സാക്ഷി സ്വരൂപചിദ്ഘനത്തിനു മുന്നില്‍ ഞാൻ കുമ്പിടുന്നു. യോഗേശ്വരനായ ഹിരണ്യഗർഭൻ ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളത് അന്ത്യകാലത്ത് ദേഹാഭിമാനം കളഞ്ഞ് നിർഗ്ഗുണനായ മഹേശനിൽ അഭയം പ്രാപിക്കണം എന്നാണ്. എന്നാൽ ഭാര്യാപുത്രഗൃഹാദികളിൽ ആസക്തി പൂണ്ടിരിക്കുന്ന മനുഷ്യർക്ക് ദേഹ സംബന്ധിയായ ഭോഗസുഖങ്ങൾ ഉപേക്ഷിക്കുക എന്നത് വളരെ ദുഷ്ക്കരമത്രേ. അങ്ങിനെ കഴിയുന്ന മനുഷ്യന്‍റെ എല്ലാ പ്രയത്നങ്ങളും നിർഫലമാണ്.

പ്രഭോ അങ്ങയുടെ മായാശക്തി കൊണ്ടു് എന്റെയീ കുത്സിത ദേഹത്തിൽ 'ഞാൻ,എന്റേത്', തുടങ്ങിയ ചിന്താഭ്രമങ്ങൾ വിട്ടു പോകാത്ത വിധം ഒട്ടിച്ചേര്‍ന്നു നില്ക്കുന്നു. ഭഗവാനേ, ദേഹത്ത് വേരുറപ്പിച്ചിട്ടുള്ള അവയെ നീക്കം ചെയ്യാനുതകുന്ന യോഗമാർഗ്ഗം  എനിക്ക് ഉപദേശിച്ചു തന്നാലും." സകലവേദത്തിന്‍റെയും സാരാമൃതം പാനം ചെയ്തിട്ടുള്ള നാരദൻ ശ്രീനാരായണനെ ഇങ്ങിനെയൊക്കെയാണ് സ്തുതിക്കുന്നത്.

ശ്രീനാരായണന്‍ തുടര്‍ന്നു: "ആ ഭാരതഭൂവിൽ നിറയെ പർവ്വതങ്ങളും നദികളും മറ്റുമുണ്ടു്. അവയെപ്പറ്റിയെല്ലാം ഞാൻ പറയാം. ശ്രദ്ധിച്ചു കേട്ടുകൊള്ളൂ. മലയം, മംഗള പ്രസ്ഥം, മൈനാകം, ത്രികൂടം, ഋഷഭം, കുടകം, കോല്ലം, സഹ്യൻ, ദേവഗിരി , ഋഷ്യമൂകം, ശ്രീശൈലം, വേങ്കടാദ്രി, മഹേന്ദ്രം, വാരിധാരം, വിന്ധ്യൻ, മുക്തിമാൻ, ഋക്ഷം, പാരിയാത്രം, ദ്രോണം, ചിത്രകൂടഗിരി, ഗോവർദ്ധനം, രൈവതകം, കകുഭം, നീലപർവതം, ഗൗരമുഖം, ഇന്ദ്രകീലം, കാമഗിരി, തുങ്ങിയ ഗിരിനിരകളും മറ്റു് പുണ്യപർവ്വതങ്ങളും ഭാരതത്തിലുണ്ട്. ഈ മലനിരകളിൽ നിന്നും പുറപ്പെടുന്ന നദികളും അരുവികളും നൂറായിരക്കണക്കിനാണുള്ളത് . ഈ പുണ്യനദികളിൽ സ്നാനം ചെയ്താൽത്തന്നെ മനുഷ്യരുടെ ത്രിവിധ പാപങ്ങൾക്ക് ശമനമാവും. ഇവയെ ദർശിക്കുക, ഇവയിലെ ജലം പാനം ചെയ്യുക, ഇവയെ പ്രകീർത്തിക്കുക, തുടങ്ങിയ പ്രവൃത്തികൾ പുണ്യ പ്രദമത്രെ.

താമ്രപർണ്ണി, ചന്ദ്രവശ, കൃതമാല, വടോദക, കാവേരി, വൈഹായസി, വേണ, പയസ്വിനി, തുംഗഭദ്ര, കൃഷ്ണവേണ, ശർക്കരാവർത്തക, ഗോദാവരി, ഭീമരഥി, നിർവിന്ധ്യാ, പയോഷ്ണിക, താപി, രേവ, സുരസാ, നർമ്മദ, സരസ്വതി, ചർമ്മണ്വതി, സിന്ധു, അന്ധ, ശോണ, ഋഷി കുല്യ, ത്രിസാമ, വേദസ്മൃതി, കൗശികി, യമുനാ, മന്ദാകിനി, ദൃഷദ്വതി, ഗോമതി, സരയു, രോധവതി, സപ്തവതി, സുഷോമ, ശതദ്രു, ചന്ദ്രഭാഗ, മരുദ് വൃധ, വിതസ്ത, അസിക്നി, വിശ്വാ എന്നിവയാണ് ഭാരത വർഷത്തിലെ പ്രമുഖ നദികൾ .

ഈ ഭാരത വർഷത്തിൽ ജനിക്കാൻ ഭാഗ്യം സിദ്ധിച്ച മനുഷ്യർ സാത്വിക, രാജസ, താമസ കർമ്മങ്ങളുടെ ശക്തിവിശേഷങ്ങൾ കൊണ്ടു് യഥായോഗ്യം സ്വർഗ്ഗനരകങ്ങളെ നേടുന്നു. ഇവിടെ വസിക്കുന്ന എല്ലാവർക്കും വൈവിദ്ധ്യമാർന്ന ഭോഗാനുഭവങ്ങൾ ആർജ്ജിക്കാം. അവർക്ക് ക്രമീകമായി വർണ്ണാശ്രമധർമ്മാനുഷ്ഠാനം ചെയ്ത് മോക്ഷവും നേടാം. മോക്ഷപ്രാപ്തിക്ക് ഉത്തമമായ ഇടമായാണ് ദേവൻമാരും സ്വർഗ്ഗവാസികളും ഭാരതവർഷത്തെ കണക്കാക്കുന്നത്.

പ്രാണിവർഗ്ഗങ്ങളിൽ ഭാരത വർഷത്തിൽ ജനിച്ചവരുടെയത്ര പുണ്യങ്ങൾ മറ്റാരും ചെയ്തിട്ടുണ്ടാവില്ല. അവിടെ ഭഗവാൻ ശ്രീഹരി സ്വയം വന്നവതരിച്ച് അവരിൽ കൃപ ചൊരിയുന്നുവല്ലോ. അവിടെ ജനിച്ചവർക്ക് മുകുന്ദ സേവ ചെയ്യാൻ അവസരം ലഭിക്കുന്നു. നാമാണെങ്കിൽ ആ ഭഗവാനെ സേവിക്കാൻ അവസരം കാത്തു കഴിയുകയുമാണ്.

നമുക്ക് സ്വർഗ്ഗപദവി കിട്ടിയത് തീവ്രമായ തപസ്സും യാഗങ്ങളുമൊക്കെ ചെയ്തതിനാലാണ്. പക്ഷെ അത് ശ്രീഹരിയുടെ പാദസേവ ചെയ്യാനുള്ള അവസരത്തിനോളം വരികയില്ല. ഭാരതത്തില്‍ ആ ഭാഗ്യം ലഭിക്കും. സ്വർഗ്ഗത്തിൽ ഇന്ദ്രിയഭോഗങ്ങള്‍ മാത്രമല്ലേ ലഭിക്കൂ.

സ്വർഗ്ഗത്തിൽ ഒരു കല്പാന്തം സുഖിച്ചു കഴിയാം എന്നതു ശരി. എന്നാൽ ആ കാലം കഴിഞ്ഞ് വീണ്ടും ജന്മമെടുത്ത് പുണ്യമാർജിക്കണമല്ലോ. അതുകൊണ്ടു് ഇവിടുത്തെ വാസത്തെക്കാൾ അഭികാമ്യം ഭാരതഭൂവിലെ ജന്മം തന്നെയാണ്. ഭാരതത്തിൽ ജനിച്ച വിവേകശാലികൾക്ക് കർമഭാരമൊക്കെ തീർത്ത് ഹരിപദമണയാൻ ക്ഷണനേരം മതി.

എവിടെ ഭഗവാൻ ഹരിയുടെ കഥകൾ നിത്യവും പാരായണം ചെയ്യപ്പെടുന്നില്ലയോ, എവിടെ ഭഗവാന്റെ ഭക്തൻമാരില്ലയോ, എവിടെ ഭഗവാന്റെ ഉത്സവങ്ങൾ കൊണ്ടാടപ്പെടുന്നില്ലയോ, അവിടം ബ്രഹ്മലോകമാണെങ്കിൽക്കൂടി വാസയോഗ്യമല്ലതന്നെ.

ജ്ഞാനം, ദ്രവ്യം, കർമ്മം എന്നിവയാൽ മനുഷ്യ ജന്മം ധന്യമത്രെ. ഭാരതത്തിൽ ഇങ്ങിനെയൊരു ധന്യമായ നരജന്മം ലഭിച്ചിട്ടും മുക്തിക്കായി പ്രവർത്തിക്കാത്തവന്റെ ജീവിതം വീണ്ടും വീണ്ടും വലയിൽ കുടുങ്ങുന്ന പക്ഷികളുടേതുപോലെയാണ്. വേടന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട പക്ഷി വീണ്ടും അവന്റെ പിടിയിൽത്തന്നെ ചെന്നു ചേരുന്ന അവസ്ഥയാണത്. ഭാരതത്തിൽ പിറന്നിട്ടും മായാബന്ധനത്തിൽ ചുറ്റിത്തിരിയുകയാണവർ.

വിധിയാംവണ്ണം യാഗാഗ്നിയിൽ സമർപ്പിക്കുന്ന ഹവിസ്സ് പല പല ദേവതകൾക്കായി നൽകപ്പെടുന്നുവെങ്കിലും അനന്തനാമങ്ങളുള്ള ഒരേ ഒരു പരമപ്രഭുവാണത് സ്വീകരിച്ചു ഭുജിക്കുന്നത്. അനന്തനും പരിപൂർണ്ണനുമാണവൻ.

മനുഷ്യൻ അർത്ഥിക്കുന്നതാണ് ഭഗവാൻ നൽകുന്നത്. എന്നാൽ ഇങ്ങിനി ഒരിക്കലും ഒന്നും അർത്ഥിക്കേണ്ടി വരാത്ത വിധത്തിലുള്ള ആ ഒന്നിനെ ഭഗവാൻ അര്‍ത്ഥിക്കുന്നവന് നല്കുന്നില്ല. നിഷ്കാമഭക്തൻ ആവശ്യപ്പെടാതെ തന്നെ അവന്റെ എല്ലാ ആവശ്യങ്ങളും നിറവേറപ്പെടുന്നു. മാത്രമോ അങ്ങിനെയുള്ള ഭക്തന് ഭഗവാന്റെ പദകമലവും ലഭിക്കുന്നു

ഇതുവരെ ചെയ്ത സാധനകൾ ഞങ്ങളെ സ്വർഗ്ഗവാസികളാക്കി. അതിന്റെ ഭോജ്യങ്ങൾ ഞങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. എങ്കിലും ആ പുണ്യത്തിൽ അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഭാരതഭൂമിയിൽ ജനിക്കാൻ ഞങ്ങൾക്കും അവസരം കിട്ടണമേ എന്നാണ് പ്രാർത്ഥന. ഭാരതത്തിൽ ശ്രീഹരിയെ ഭജിക്കുന്നവർക്ക് സദ്ഗതി ഉറപ്പാണ്."

ശ്രീ നാരായണൻ പറഞ്ഞു. ഇങ്ങിനെയൊക്കെയാണ് ദേവൻമാരും സിദ്ധൻമാരും ഋഷികളും ഭരതവർഷത്തിന്റെ മഹാത്മ്യം വർണ്ണിക്കുന്നത്. നാരദരേ, ജംബൂദ്വീപിന് എട്ട് ഉപദ്വീപുകൾ ഉണ്ടു്. പണ്ടു് യാഗാശ്വത്തെ തേടി നടന്ന സാഗരൻമാർ ഉണ്ടാക്കിയതാണിവ.സ്വർണ്ണപ്രസ്ഥം, ചന്ദ്രശുക്രം, ആവർത്തനം, രമാണകം, മന്ദരം, ഹരിണം, പാഞ്ചജന്യം, സിംഹളം എന്നിവയാണ് ആ എട്ട് ദ്വീപുകൾ.

ഇനി പ്ലക്ഷാദികളായ ആറു ദ്വീപുകളെപ്പറ്റിയാണ് വിവരിക്കാനുള്ളത്.

Wednesday, December 14, 2016

ദിവസം 208 ശ്രീമദ്‌ ദേവീഭാഗവതം. 8. 1൦. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ദിവസം 208.  ശ്രീമദ്‌ ദേവീഭാഗവതം. 8. 10. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ഹിരണ്മയേ നാമ വർഷേ ഭഗവാൻ കൂർമ രൂപ ധൃക്
ആസ്തേ യോഗ പതി: സോf യ മര്യമ്ണാ പൂജ്യ ഈഡ്യതേ
ഓം നമോ ഭഗവതേ അകൂപാരായ സർവ്വസത്വ
ഗുണവിശേഷണായ നോപലക്ഷിതസ്ഥാനായ നമോ
വർഷ്മണേ നമോ ധൂമ്നേ നമോ f വസ്ഥാനായ നമസ്തേ

ശ്രീ നാരായണൻ പറഞ്ഞു: ഹിരണ്മയ വർഷത്തിൽ കൂർമരൂപത്തിൽ ഭഗവാൻ നിലകൊള്ളുന്നു. പിതൃഗണങ്ങളുടെ അദ്ധ്യക്ഷനായ ആര്യമാവിനാൽ പൂജിതനായി യോഗനാഥനായി അദ്ദേഹം വിരാജിക്കുന്നു.

ആര്യമാവ് ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. കാലാതീതനും എല്ലാവിധ സത്വഗുണങ്ങൾക്കും ആധാര നിലയനായി കൂർമ്മരൂപം പൂണ്ട് സകലതിനും ആധാരമായി സർവ്വവ്യാപിയായി നിലകൊള്ളുന്ന ഭഗവാന് നമസ്കാരം. എല്ലാടവും നിറഞ്ഞ് വിളങ്ങുന്നതിനാൽ അങ്ങ് എവിടെയാണ് എന്നാർക്കുമറിയാൻ ആവുകയില്ല. വൈവിദ്ധ്യമാർന്നു കാണപ്പെടുന്ന ഈ പ്രപഞ്ചം നിന്റെ സ്വരൂപമാണ്. എന്നാൽ അസംഖ്യനും അവാച്യനുമായി ഈ മായാജഗത്തിൽ യാതൊന്നുമായും ബന്ധമില്ലാതെ അവിടുന്ന് നിലകൊള്ളുകയാണ്.

പെറ്റും, മുളച്ചും, മുട്ടയിട്ടും, വിയർപ്പ് കൊണ്ടും ചരാചരങ്ങൾ ഉണ്ടാവുന്നു. അവയും, ജഗത്തിനെ നിയന്ത്രിക്കുന്ന തത്വങ്ങളും, ദേവർഷികളും പിതൃക്കളും, നക്ഷത്രജാലങ്ങളും, ദീപങ്ങളും, പർവ്വതനിരകളും, നദികളും, സമുദ്രങ്ങളും എല്ലാം അവിടുത്തെ എണ്ണമറ്റ നാമരൂപഭാവങ്ങൾ മാത്രമാണ്. നിന്നിൽത്തന്നെ ഈ നാമരൂപങ്ങളെ സങ്കല്പിക്കാൻ കപില മുനി മുതലായ വിദ്വാൻമാർക്ക് കഴിയുന്നുണ്ട്‌. എന്നാൽ അവയെ എല്ലാറ്റിനെയും ക്രമീകമായി നിരാകരിച്ചു മാത്രമേ അപ്രമേയനും വേദപ്പൊരുളുമായ അവിടുത്തെ സാക്ഷാത്ക്കരിക്കാൻ ആവുകയുള്ളു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ നമസ്കരിക്കുന്നു." വർഷപാലകൻമാരും ആര്യമാവും ചേർന്ന് ദേവേശനും സർവ്വ സൃഷ്ടാവുമായ ഭഗവാനെ സ്തുതിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

വടക്കേ കുരു വർഷത്തിൽ വരാഹമൂർത്തിയെ സദാ ധ്യാനിച്ചുകൊണ്ട് ഭൂമീദേവി നിലകൊള്ളുന്നു. ദൈത്യ സംഹാരാർത്ഥം വരാഹമൂർത്തിയായ ഭഗവാനെ ഭൂമീദേവി സ്തുതിക്കുന്നത് ഇങ്ങിനെയാണ്. "മഹാവരാഹമായി മന്ത്രതത്വയജ്ഞസ്വരൂപനായി യാഗം അവയവമായിരിക്കുന്ന ഭഗവാനെ ഞാൻ നിത്യവും നമസ്കരിക്കുന്നു. മൂന്നു യുഗത്തിലും കർമ്മകൗശലത്തോടെ അവതരിച്ചു വർത്തിക്കുന്ന ഭഗവാനെ ഞാനിതാ തൊഴുന്നു.

ക്രിയാർത്ഥങ്ങളുടെ പൊരുളറിഞ്ഞ വിദ്വാൻമാർ നിന്റെ രൂപത്തെ ദേഹേന്ദ്രിയാദികളിൽ അന്യോഷിക്കുന്നത് അഗ്നിയുണ്ടാവാൻ കടയുന്ന അരണിയിൽ അഗ്നിയെ എന്നതു പോലെയാണ്. സാധനകളാൽ മനസ്സു കടഞ്ഞ് പ്രത്യക്ഷമാകുന്ന ആത്മസ്വരൂപത്തെയാണവർ കാണുന്നത്. അങ്ങിനെ സാക്ഷാത്ക്കരിക്കുന്ന ആത്മസ്വരുപത്തിനായി നമസ്കാരം.

ദ്രവ്യങ്ങൾ, ക്രിയകൾ, കാലം, ദേഹം, ദേവതമാർ, അഹങ്കാരം എന്നിങ്ങിനെ പ്രത്യക്ഷത്തിൽ മായാ ഗുണബദ്ധനായി കേവലസാധകർക്ക് കാണപ്പെടുന്ന അവിടുന്ന് യമാദികൾ ശീലിച്ച സ്ഥിരപ്രജ്ഞർക്ക് നിർഗ്ഗുണബ്രഹ്മമായിത്തന്നെ വർത്തിക്കുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ കൈകൂപ്പി വണങ്ങുന്നു.

നിന്റെ ഇച്ഛയാൽ എന്നു പറയാൻ വയ്യ, എങ്കിലും നിന്റെ സാന്നിദ്ധ്യം കൊണ്ടു് ലോഹച്ചീളുകളെ കാന്തമെന്നപോലെ വിശ്വത്തെ ചലിപ്പിച്ച് സൃഷ്ടി,സ്ഥിതി,സംഹാരാദികൾ നടപ്പിലാക്കുന്നതിൽ നിന്റെ പങ്ക് ഗുണകർമ സാക്ഷീഭാവത്തിലാണെന്ന് ഞാനറിയുന്നു. അങ്ങിനെയുള്ള ഭഗവാന് നമസ്കാരം.

ഭീമാകാരനായ അസുരനെ തോല്പിച്ച് എന്നെ വീണ്ടെടുത്ത് തേറ്റമേൽ കയറ്റി വയ്ച്ച് ഒരാനയെപോലെ സമുദ്രത്തിൽ നിന്നും കയറിവന്ന വരാഹ രൂപിയായ ഭഗവാന് എന്റെ നമസ്കാരം."

കിംപുരുഷം എന്ന വർഷത്തിൽ ദശരഥപുത്രനായ ശ്രീരാമനെ ഹനുമാൻ ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. ഉത്തമശ്ലോകനായ ഭഗവാനേ, ആര്യ ലക്ഷണശീലവ്രതങ്ങൾ ശീലിക്കുന്ന സാധുസംരക്ഷകനായ ഭഗവാനേ, നമസ്കാരം. ലോകരെ സേവിക്കുന്ന ബ്രാഹ്മണഭക്തനായ മഹാപുരുഷന് പ്രണാമം.

വിശുദ്ധാനുഭവപ്രശാന്തനായിരിക്കുന്ന സകല ജീവജാലങ്ങൾക്കുള്ളിലും ദ്യോതിക്കുന്ന ദിവ്യജ്യോതിസ്സായ അവിടുന്ന് ത്രിഗുണാതീതനും ത്രികാലാതീതനുമാണ്. ജ്ഞാനം കൊണ്ടു മാത്രം എത്തിച്ചേരാനാവുന്ന, നാമരൂപദേഹപരിമിതികൾ ഇല്ലാത്ത നിരഹങ്കാര ചൈതന്യമായ ശ്രീരാമമൂർത്തിയെ ഞാൻ നമസ്കരിക്കുന്നു.

രാക്ഷസവധാർത്ഥംമാത്രമാണ് അവിടുന്ന് മർത്യജന്മം കൈക്കൊണ്ടത് എന്നെനിക്കു തോന്നുന്നില്ല. സുഖദുഖാദികൾ എന്നിവ വന്നും പോയുമിരിക്കുന്ന അവസ്ഥകൾ മാത്രമാണെന്ന സത്യം മനുഷ്യരെ പഠിപ്പിക്കാൻ കൂടിയാണ് അവിടുന്ന് അവതരിച്ചത്. അല്ലെങ്കിൽ ചിന്മയനായ ഭഗവാന് സീതാവിരഹദുഃഖം അനുഭവിക്കേണ്ടതായി വരുമായിരുന്നോ?

ആത്മജ്ഞാനികൾക്ക് നീ ബന്ധുവാണ്. മൂന്നു ലോകങ്ങളിലും മുഴുകിയിരിക്കുമ്പോഴും നിന്നെയവ ബാധിക്കുന്നില്ല. സീതാവിരഹദുഃഖം, ലക്ഷ്മണത്യാഗവിഷാദം എന്നിവ ലോകത്തെ കാണിക്കാനുള്ള ലീലകള്‍ മാത്രമായിരുന്നില്ലേ?

രൂപം, കുലം, ജാതി, ജ്ഞാനം, എന്നിവ കൊണ്ടൊന്നുമല്ല അവിടുത്തെ പ്രീതിക്ക് പാത്രമാവാൻ കഴിയുക. അല്ലെങ്കിൽ വനജീവികളും വാനരൻമാരുമായ ഞങ്ങളെ ഭഗവാൻ സഖാക്കളാക്കുമോ?

സുരനോ നരനോ ആകട്ടെ. അസുരനോ വാനരനോ ആകട്ടെ, ഭഗവാൻ രാഘവനെ ഭക്തിപൂർവ്വം ഭജിക്കുമെങ്കിൽ അവൻ ഭഗവാന് അയോദ്ധ്യാവാസികളെന്നപോലെ സ്വീകാര്യനാണ്. മനുജാകൃതി പൂണ്ട ഭഗവാന്റെ കൃപയാൽ അവർക്ക് ദിവ്യഗതി സുസാദ്ധ്യമാണ്." ഇങ്ങിനെ കിംപുരുഷവർഷത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രനെ ഹനുമാൻ ആടിയുംപാടിയും ആനന്ദചിത്തനായി സദാ ഭജിച്ചു കൊണ്ടിരിക്കുന്നു. ശ്രീ രാമചന്ദ്രചരിതം കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യന് സർവ്വപാപവിനിർമുക്തിയും രാമസാലോക്യവും ഉണ്ടാവും.

Sunday, December 11, 2016

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവര്‍ഷാദി വര്‍ണ്ണനം

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവഷാദി വര്‍ണ്ണനം

ഹരിവർഷേ ച ഭഗവാൻ നൃഹരി: പാപനാശന:
വർത്തതേ യോഗയുക്താത്മാ ഭക്താനുഗ്രഹ കാരക:
തസ്യ തദ്ദയിതം രൂപം മഹാഭാഗവതോ fസുര:
പശ്യൻ ഭക്തിസമായുക്ത: സ്തൗതി തദ്ഗുണ തത്ത്വവിദ്

ശ്രീ നാരായണൻ തുടർന്നു. നരസിംഹരൂപത്തിൽ ഹരിവർഷത്തിൽ ശ്രീഹരി യോഗനിരതനും പാപനാശകനുമായി നിലകൊള്ളുന്നു. ഭക്തവത്സലനായ ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ട് പ്രഹ്ളാദൻ അവിടെ വാഴുന്നു. പ്രഹ്ളാദന് ഏറ്റവും പ്രിയങ്കരമാണ് നൃസിംഹരൂപം എന്നത് പ്രസിദ്ധമാണല്ലോ.

പ്രഹ്ളാദ സ്തുതി: എല്ലാ തേജസ്സുകൾക്കും തേജസ്സായ ഭഗവാനേ, അങ്ങേയ്ക്ക് നമസ്കാരം. ഓങ്കാരസ്വരൂപനായ വജ്രദംഷ്ട്രാ, എന്റെ മുന്നിൽ അങ്ങ് വീണ്ടും അവതരിച്ചാലും. പ്രഭോ, എന്റെയുള്ളിലെ കർമ്മവാസനകളുടെ വേരറുത്ത് മനസ്സിലെ ഇരുട്ടകറ്റിയാലും. അവിടുന്ന് എന്റെ അന്തഃകരണത്തിൽ അഭയപ്രദനായി എന്നെന്നും  വിരാജിച്ചാലും.

ലോകത്തിന് മംഗളമുണ്ടാവട്ടെ. മൂർഖസര്‍പ്പങ്ങളും ക്രൗര്യം ഉപേക്ഷിക്കട്ടെ. ജീവജാലങ്ങൾ സമഭാവത്തിൽ വർത്തിച്ച് പരസ്പരം ശുഭം നേരട്ടെ. മനസ്സുകൾ ശാന്തമായി ഞങ്ങളിൽ ഭക്തി നിറയട്ടെ. വിത്തഗൃഹാദികളിൽ ആസക്തിയുണ്ടാവാതെ ആ സ്നേഹഭാവം ഭഗവദ് ഭക്തൻമാരിലേക്ക് ഉന്മുഖമായിത്തീരട്ടെ. ഗൃഹാദികളിൽ ആസക്തനായവന് മുക്തി ലഭിക്കുവാൻ സംയമശീലമുളളവന് വിരക്തിയുണ്ടാവുന്നതു പോലെ എളുപ്പമല്ല .

ജലസ്നാനം കൊണ്ടു് ദേഹത്തെ ചെളികളയാം. എന്നാൽ മനോമാലിന്യം നീക്കാൻ അന്തരംഗത്തിൽ ഭഗവാൻ പ്രതിഷ്ഠിതനാകണം. സത്സംഗത്തിനാൽ ഭഗവാന്റെ ആത്മോദ്ധാരണപ്രദമായ കഥകൾ കേൾക്കാൻ സാധിക്കും. അങ്ങിനെ മനോമാലിന്യം ഇല്ലാതാക്കാം. ഭഗവാന്റെ ഭക്തർ സർവ്വരാലും സമാരാദ്ധ്യരത്രെ. എന്നാൽ ഭോഗസുഖങ്ങളുടെ പിന്നാലെ പായുന്നവന്  മഹാപുരുഷ ഗുണങ്ങൾ എങ്ങിനെ കൈവരും?

മത്സ്യങ്ങൾക്ക് ജലമെന്ന പോലെ ശ്രീഹരിയാണ് ശരീരമെടുത്ത എല്ലാവരുടെയും ആശ്രയകേന്ദ്രം. അപ്പോൾപ്പിന്നെ ഭഗവാനെ മറന്ന് ജീവിക്കുന്നവർക്ക് വെറുതേ വയസ്സ്  കൂടിവരുന്നു  എന്നൊരു മഹത്വം മാത്രമേ ഉണ്ടാവൂ. തൃഷ്ണ, രാഗം, ദ്വേഷം, വിഷാദം, കോപം, അഭിമാനം, ആഗ്രഹം, ഭയം, തുടങ്ങിയ മോഹങ്ങൾക്ക് കാരണമായിരിക്കുന്ന ഗൃഹം ഉപേക്ഷിച്ച് സാക്ഷാൽ നരസിംഹ പ്രഭുവിനെ അഭയം പ്രാപിച്ചവർക്ക് ഭയം ഉണ്ടാവുമോ? ഇങ്ങിനെയൊക്കെയാണ് ദാനവരുടെ നായകനായ പ്രഹ്ളാദൻ നിത്യവും ഭഗവാനെ സ്തുതിക്കുന്നത്.

കേതുമാലത്തിൽ ഭഗവാൻ കാമരൂപത്തിൽ സർവ്വാരാദ്ധ്യനായി വിളങ്ങുന്നു. പാൽക്കടലിന്റെ മകളായ രമയാണ് ആ വർഷത്തിന്റെ നാഥ. അവളും സ്തോത്രങ്ങളാൽ ഭഗവാനെ സദാ വാഴ്ത്തുന്നു.

രമാദേവി ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു. ‘ഓം. ഹ്രാം, ഹ്രീം, ഹ്രൂം ഓം. പതിനാറു കലകൾക്കും അധീശനായി എല്ലാ ഉത്തമഗുണങ്ങൾക്കും ഉടയവനായി സങ്കല്പജ്ഞാനവിജ്ഞാനങ്ങൾക്കു് നിദാനമായി അമൃതം, കാന്തി, തേജസ്സ് , ബലം ഇവകൾക്കെല്ലാം ആധാരമായി വർത്തിക്കുന്ന കാമരൂപനായ ഹൃഷീകേശനെ ഞാനിതാ കുമ്പിടുന്നു. അങ്ങയുടെ മുന്നിലും പിന്നിലും അകത്തും പുറത്തും ഞാൻ നമസ്കരിക്കുന്നു.

ഈ ലോകത്തിലെ സ്ത്രീകൾ നല്ല കാന്തൻമാരെ ലഭിക്കാനായി അങ്ങയെ പ്രാർത്ഥിക്കുന്നു. ഇന്ദ്രിയങ്ങൾക്കെല്ലാം നാഥൻ അങ്ങാണല്ലോ. അങ്ങിനെ ലഭിക്കുന്ന ഭർത്താക്കൻമാർക്ക് സ്വയം അവരവരുടെ കുടുംബത്തെ രക്ഷിക്കാൻ കഴിയുന്നുണ്ടോ? പരതന്ത്രൻ എങ്ങിനെ പതിയാവും? അങ്ങ് മാത്രമാണ് പരതന്ത്രനല്ലാതെ എല്ലാം ഭരിച്ചു സംരക്ഷിക്കാൻ കഴിവുള്ള പതി. അങ്ങേയ്ക്ക് ആത്മലാഭമല്ലാതെ മറ്റൊരു ലക്ഷ്യമില്ല എന്നു നിശ്ചയം.

അങ്ങയെ ലഭിക്കുക എന്നതല്ലാതെ മറ്റ് ആശകൾ ഉള്ള സ്ത്രീജനങ്ങൾക്കും അങ്ങ് അവരുടെ കാലനിബദ്ധ മായ ആഗ്രഹങ്ങൾ പോലും സാധിപ്പിച്ചു കൊടുക്കുന്നു. എന്നാൽ നിഷ്കാമഭക്തികൊണ്ടു് സ്ത്രീകൾക്ക് എല്ലാമെല്ലാം നേടാനാകും.

ഇന്ദ്രിയ വിഷയാർത്ഥം ബ്രഹ്മാവും രൂദ്രനും പോലും എന്നെ തപസ്സുചെയ്തു നേടാൻ നോക്കുന്നുണ്ട്. എന്നാൽ അവിടുത്തെ പാദരേണുക്കളെ പണിയാത്ത ഒരാൾക്കും -അത് ദേവനോ അസുരനോ ആകട്ടെ - എന്നെ ലഭിക്കുകയില്ല. എന്റെ ഇരിപ്പിടം അങ്ങയുടെ ഹൃദയമാണെന്ന് അവരറിയുന്നില്ല.

ഭക്തരുടെ ശിരസ്സിൽപ്പതിയുന്ന അവിടുത്തെ തൃക്കരങ്ങൾ എന്റെ തലയിലും പതിയട്ടെ. എന്നെ സ്വന്തമാക്കിയിരിക്കുന്ന അവിടുത്തെ സാമർത്ഥ്യം ശ്ലാഘനീയം തന്നെ. നിന്റെ ഭക്തരുടെ അഭീഷ്ടലാഭത്തിനു വേണ്ടി ഞാന്‍ ശ്രീലക്ഷ്മിയായി നിന്റെ മാറിൽ കുടി കൊള്ളുന്നു.

പ്രജാപതി മുതലുള്ള വർഷനാഥൻമാരെല്ലാം കാമസിദ്ധിക്കായി കാമദേവനെ ആരാധിക്കുന്നു.

രമ്യകവർഷത്തിൽ ദേവാസുരൻമാർ മത്സ്യരൂപത്തിൽ ഭഗവാനെ വാഴ്ത്തുന്നു. അവിടുത്തെ മനു നിരന്തരം ഭഗവാനെ സ്തുതിക്കുന്നതിങ്ങിനെയാണ്: ‘ഓം.സർവ്വോത്കൃഷ്ടനും, സത്വമൂർത്തിയും ബലിഷ്ഠനും ഓജസ്സിന്റെ ഇരിപ്പിടവുമായ മത്സ്യരൂപനെ ഞാൻ നമിക്കുന്നു. ദിക് പാലകർക്ക് നീ അദൃശ്യനാണ്. എന്നാൽ വേദസ്വരത്തിന്റെ രൂപത്തിൽ നീയെല്ലാടവും നിറഞ്ഞിരിക്കുന്നു. നിനക്കീ വിശ്വം കൈയ്യിലെ കളിപ്പാവ പോലെയാണ്.

ദിക് പാലകരും മറ്റും ഒറ്റക്കും കൂട്ടമായും പരിശ്രമിച്ചിട്ടും അവർക്ക് പ്രളയസമുദ്രത്തില്‍ നിന്നും പശുക്കൂട്ടങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ സ്ഥാവര വസ്തുക്കളെയോ ഒന്നും പരിരക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ മഹാപ്രളയകാലത്ത് ഔഷധങ്ങളും ചെടികളുമടക്കം ഭൂമിയെയും എന്നെയും രക്ഷിച്ചത് അവിടുന്നാണ്. പ്രഭോ, ജഗത്പ്രാണദാതാവേ, നമസ്കാരം.'

ഭഗവദ് ധ്യാന പരിശീലനം കൊണ്ടു് സകലപാപങ്ങളെയും ഇല്ലാതാക്കിയ ഭാഗവതോത്തമനായ മനു പാർത്ഥിവോത്തമനും ദേവദേവേശനും മത്സ്യരൂപമെടുത്തവനുമായ ഭഗവാനെ സദാ ഭജിക്കുന്നു.

Saturday, December 10, 2016

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

തേഷു വർഷേഷു ദേവേശാ: പൂർവോക്തൈ: സ്തവനൈ: സദാ
പൂജയന്തി മഹാദേവിം ജപധ്യാന സമാധിഭി:
സർവ്വർത്തു കുസുമശ്രണീ ശോഭിതാ വനരാജയ:
ഫലാനാം പല്ലവാനാം ച യത്രശോഭാ നിരന്തരം

ശ്രീ നാരായണൻ തുടർന്നു: ഈ ദിക്കുകളിൽ മുൻപ് പറഞ്ഞിട്ടുള്ള സ്തുതിഗീതങ്ങൾ കൊണ്ടും ജപധ്യാനങ്ങൾ കൊണ്ടും ദേവൻമാർ ജഗജ്ജനനിയെ പൂജിക്കുന്നു. ഇവിടെയുള്ള ഓരോ താഴ് വരയിലുമുള്ള വൃക്ഷലതാദികൾ എല്ലാ കാലത്തും പൂത്തുലഞ്ഞു നില്ക്കുന്നു. നിറയെ കായ്കനികളാൽ സമ്പന്നമാണ് അവിടെയുള്ള വൃക്ഷങ്ങൾ. ജഗദംബികയെ പൂജിച്ച് അമ്മയ്ക്ക് നിവേദിക്കാൻ ദേവൻമാർ ഈ കായ്കനികൾ ഉപയോഗിക്കുന്നു. നല്ല തെളിനീർ നിറഞ്ഞ പൊയ്കകളിൽ ഹംസങ്ങൾ ഒഴുകി നടക്കുന്നു. അവിടെ വിടർന്നുല്ലസിച്ചു നില്ക്കുന്ന താമരകൾ ആ തടാകങ്ങൾക്ക് ചാരുതയേറ്റുന്നു. സദാ പാട്ട് മൂളുന്ന കിളിക്കൂട്ടങ്ങൾ ഉണ്ടവിടെ.

സുന്ദരതരുണിമാരുമായി ജലക്രീഡയിൽ ഏർപ്പെടുന്ന ദേവൻമാരും ദേവനാരികളുടെ ക്രീഡാ ഗൃഹങ്ങളിൽ സുഖിച്ചു വാഴുന്നവരും സ്വൈരമായി വിഹരിക്കുന്നവരും നിറഞ്ഞ ഈ ഒൻപതു രാജ്യങ്ങളിലും സദാ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു് ആദിപുരുഷനായ ഭഗവാൻ നാരായണൻ ദേവീ ഉപാസനയോടെ കഴിയുന്നു. ഭഗവാൻ ഇവിടെ മൂർത്തി ഭേദങ്ങളോടെ പൂജിക്കപ്പെടുന്നു.

ബ്രഹ്മാവിന്റെ ഭ്രൂമദ്ധ്യത്തിൽ നിന്നും പിറന്ന ‘ഭവന്’ ആയ പരമശിവൻ തന്റെ കാന്തയായ ‘ഭവാനി’യുമൊത്ത് ഇളാവൃതത്തിൽ ഏകനായി വാഴുന്നു. അവർ വാഴുന്ന ഇടത്തിൽ മറ്റാർക്കും പ്രവേശനമില്ല. അവിടെ പ്രവേശിക്കുന്ന പുരുഷൻമാർ അപ്പോൾത്തന്നെ സ്ത്രീകളായി മാറും. ഭവാനീദേവിയുടെ ഗണകോടികളാൽ സദാ പരിസേവിതനായ ഹരൻ സർവ്വഭൂതഹിതത്തിനായി ദേവീധ്യാനയോഗത്തിൽ നിലകൊള്ളുന്നു. ദേവിയുടെ ആത്മപ്രകൃതിയും തുരീയവുമായ താമസശക്തിയേയും മഹാദേവൻ ഉപാസിക്കുന്നു.

ശ്രീ ഭഗവാൻ പറഞ്ഞു: മഹാപുരുഷനും അപ്രമേയനും സർവ്വഗുണപ്രഭാവനും അനന്തനും അവ്യക്തനും ആയ ദേവനെ ഞാനിതാ നമിക്കുന്നു. ഭക്തജനത്തിനു സത്യത്തിന്റെ തിരിനാളം തെളിയിക്കുന്നവനും സകലവിധ ഐശ്വര്യങ്ങൾക്കും ഇരിപ്പിടമായവനും സംസാരദു:ഖത്തെ ഇല്ലാതാക്കുന്നവനും ഭവത്തിനു കാരണഭൂതനായവനും സർവ്വർക്കും ആശ്രയമായവനുമായ ദേവദേവേശന് നമസ്കാരം.

ക്രോധാദിദോഷങ്ങളെ ജയിച്ച ഞങ്ങൾക്ക് പോലും ഈ മായാജഗത്തിനെ നിയന്ത്രിക്കാനാവില്ല. എന്നാൽ അങ്ങ് മായയാൽ മോഹിതനാവാതെ തന്നെ ജഗത്തിനെ നിയന്ത്രിക്കുന്നു. അങ്ങിനെയുള്ള നിന്റെ ചിദ്രൂപത്തെ ഏതൊരു മുമുക്ഷുവാണ് ആശ്രയിക്കാതിരിക്കുക?

നിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയത് മദ്യപിച്ചു മദോന്മത്തനായതുകൊണ്ടാണെന്ന് മായാമോഹിതർക്ക് തോന്നിയേക്കാം. നാഗസ്ത്രീകൾക്ക് നിന്റെ പാദങ്ങളെ പൂജിക്കാൻ ലജ്ജയാണെന്നും വരാം. എന്നാൽ അങ്ങ് സൃഷ്ടിയുടെ ബന്ധനങ്ങൾ ഒന്നുമേർപ്പെടാതെ സകല സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കും കാരണമാകുന്നു. അനന്തനെന്ന് അങ്ങയെ വിളിക്കുന്നത് വെറുതെയല്ല. ആദിയും അന്തവുമില്ലാത്തയാളാണല്ലോ ഭഗവാൻ. ഭൂമണ്ഡലത്തെ ആയിരം ഫണങ്ങളിൽ ഏതോ ഒന്നിലൊരു കടുകുമണി പോലെ മാത്രം കണക്കാക്കുന്ന ഭഗവാന് നമസ്കാരം.

ആരുടെ മഹത്തത്വങ്ങൾ ഉടലാണ്ടാണ് സത്വപ്രധാനനായ ഹരിയും ബ്രഹ്മാവും ഉണ്ടായത്, ഏതിന്റെ പ്രഭാവത്താലാണ് ഞാനും ത്രിഗുണങ്ങൾ ആർജിച്ച് സൃഷ്ട്യാദികളിൽ ഭാഗഭാക്കാവുന്നത്, ആ ഭഗവാനെ ഞാൻ നമസ്ക്കരിക്കുന്നു. അങ്ങയുടെ നിയന്ത്രണത്തിനു വിധേയമായി ഞങ്ങൾ യന്ത്രപ്പാവകളെപ്പോലെ ദേവൻമാരടക്കമുള്ള ജീവജാലങ്ങളെ സൃഷ്ടിക്കുന്നു. മഹത്തത്വവും, ഇന്ദ്രിയങ്ങളും, ഭൂതസഞ്ചയങ്ങളും അവിടുത്തെ ആജ്ഞപ്രകാരമാണ് ഞങ്ങൾ പ്രകടമാക്കിയത്.

അങ്ങ് ഏല്പിച്ചതായ ഈ സൃഷ്ടികർമ്മം എന്ന മായാവിനോദത്തിൽ ഏർപ്പെട്ടതിനാൽ മോഹിതരായിത്തീർന്ന ഞങ്ങൾക്ക് ഈ കർമ്മപർവ്വത്തിൽ നിന്നും പുറത്ത് കടക്കാൻ ആവുന്നില്ല. ഈ അറിവില്ലായ്മയ്ക്ക് കാരണവും അവിടുന്നു തന്നെ. അങ്ങിനെയുള്ള വിലയോദയസ്വരൂപിയായ നിന്നെ ഞാൻ നമസ്കരിക്കട്ടെ.

ശ്രീ നാരായണൻ തുടർന്നു. ദേവീഗണപരിസേവിതനായ രുദ്രൻ ഇളാവൃതത്തിന്റെ ദേവനായ സങ്കർഷണനെ ഉപാസിക്കുന്നു. അതുപോലെ ധർമ്മപുത്രനായ ഭദ്രശ്രവസ്സും സേവകരും ഭദ്രാശ്വവർഷത്തിൽ ഭഗവാന്റെ മൂർത്തി ഭേദമായ ഹയഗ്രീവനെ പൂജിക്കുന്നു. സമാധിയൊഴികെയുള്ള വ്യാപാരങ്ങളെ ഭക്തിപൂർവ്വമുള്ള പൂജകൾ കൊണ്ട് തടഞ്ഞാണ് അവര്‍ ഭഗവാനെ ഉപാസിക്കുന്നത്.

ഭദ്രശ്രവസ്സുകൾ പറഞ്ഞു: എത്ര വിചിത്രമാണ് മനുഷ്യന്റെ പ്രവൃത്തികൾ ! മൃത്യു തൊട്ടുമുന്നിൽ വന്നിട്ടും അവരതറിയുന്നില്ല. അച്ഛനെയും മകനെയും പട്ടടയിൽ വെച്ചിട്ടു പോലും ഭോഗേച്ഛകൊണ്ടു് അവർ പാപികളായി വാഴുന്നു. ജ്ഞാനികൾ ഈ ലോകം നശ്വരമാണെന്ന് പറയുന്നു. അവരത് കാണുന്നുണ്ട്. എങ്കിലും അവിടുത്തെ മായാ വൈഭവത്താൽ മനുഷ്യർ മോഹബദ്ധരാവുന്നു. അവിടുത്തെ മഹാത്ഭുതമായ ലീലാവിലാസത്തെ ഞാനിതാ കുമ്പിട്ടു നമസ്കരിക്കുന്നു.

ഈ ജഗത്തിന്റെ കാരണമായിരിക്കുമ്പോഴും നിന്നെയത് ബാധിക്കുന്നില്ല. ബന്ധിക്കുന്നില്ല. അങ്ങാണല്ലോ എല്ലാറ്റിന്റെയും ആത്മസത്ത. പണ്ട് വേദങ്ങളെ ദൈത്യൻമാർ അപഹരിച്ചപ്പോൾ ഹയഗ്രീവനായി വന്ന് അവയെ രസാതലത്തിൽ നിന്നും ഉയർത്തിക്കൊണ്ടുവന്ന് ബ്രഹ്മദേവനെ ഏല്പിച്ച ഹയഗ്രീവഭഗവാനെ ഞങ്ങൾ നമസ്കരിക്കുന്നു.

ഭദ്രശ്രവസ്സുകൾ ഭഗവാനെ വർണ്ണിച്ചു സ്തുതിക്കുന്ന ഭാഗം പഠിക്കുന്നവർക്കും കേൾക്കുന്നവർക്കും പാപമൊഴിഞ്ഞ് ജഗദംബികയുടെ ഇരിപ്പിടമായ മണിദ്വീപത്തിൽ എത്തുവാൻ കഴിയും.

Friday, December 9, 2016

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8- 7. മഹാമേരു വര്‍ണ്ണനം

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8 - 7. മഹാമേരു വര്‍ണ്ണനം

ഗിരിം മേരും തു പൂർവേണ ദ്വൗ ചാഷ്ടാദശ യോജനൈ:
സഹസ്രൈരായതൗ ചോദഗ്ദ്വിസഹസ്രം പൃഥുച്ചകൗ
ജഠരോ ദേവകൂടശ്ച താവേതൗ ഗിരിവര്യകൗ
മേരോ: പശ്ചിമതോf ദ്രീ ദ്വൗ പാവമാനസ്തഥാപര:

ശ്രീനാരായണൻ തുടർന്നു: വടക്കോട്ട് പതിനെണ്ണായിരം യോജന നീളവും രണ്ടായിരം യോജന വീതം വണ്ണവും പൊക്കവും ഉള്ള രണ്ട് മലനിരകൾ മേരുപർവ്വതത്തിന്റെ കിഴക്കായി നീണ്ടു വിസ്താരമാര്‍ന്നു കിടക്കുന്നു. അവ ജഠരം, ദേവകൂടം എന്നീ പേരുകളിൽ അറിയപ്പെടുന്നു. മേരുവിന്റെ പടിഞ്ഞാറായി പവമാനം, പാരിയാത്രം എന്നീ രണ്ടു പർവ്വതനിരകളും ഉണ്ടു്. മേരുവിന്റെ തെക്കായി കിഴക്കോട്ട് നീണ്ടു കിടക്കുന്ന പർവ്വതങ്ങളാണ് കൈലാസവും കരവീരവും. വടക്കുഭാഗത്തുള്ളവയ്ക്ക് ത്രിശൃംഗം, മകരം എന്നാണ് പേരുകൾ. ഇങ്ങിനെ നാലു ദിക്കുകളിലുമായി എട്ടു മലനിരകളാൽ ചുറ്റപ്പെട്ട മേരുപർവ്വതം കത്തിജ്വലിക്കുന്ന സൂര്യന്റെ കാന്തിയോടെ നിലകൊള്ളുന്നു.

മേരുവിന്റെ ഉച്ചിയിലാണ് പതിനായിരം യോജന വിസ്താരമുള്ള ബ്രഹ്മനഗരം നിലകൊള്ളുന്നത്. സുവർണ്ണമയമെന്ന് മഹാത്മാക്കൾ പറയുന്ന അവിടം സമചതുരത്തിലാണ് വിന്യസിച്ചിട്ടുള്ളത്. ബ്രഹ്മപുരത്തെ സംരക്ഷിച്ചുകൊണ്ടു് അഷ്ടദിക് പാലകരുടെ സ്വർണ്ണമയമായ നഗരങ്ങൾ നിലകൊള്ളുന്നു. രണ്ടായിരത്തി അഞ്ഞൂറ് യോജന വിസ്താരമുള്ള ഈ പുരങ്ങൾ ഓരോന്നിന്റെയും നിറം അതത് ദിക് പാലകന്റെ നിറഭേദമനുസരിച്ചാണ് ഉള്ളത്. അങ്ങിനെ മനോവതി, അമരാവതി, തേജോവതി, സംയമനി, കൃഷ്ണാംഗന, ശ്രദ്ധാവതി, ഗന്ധവതി, മഹോദയാ, യശോവതി എന്നിവയാണ് ആ ഒൻപത് നഗരങ്ങൾ. മനോവതി ബ്രഹ്മാവിന്റെ പുരമാണ്.

മേരുവിന്റെ മൂർദ്ധാവിൽ കാണപ്പെടുന്ന വലിയൊരു കുഴി വാമനരൂപത്തിൽ മഹാവിഷ്ണു മഹാബലിയുടെ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടാക്കിയതാണ്. ത്രിവിക്രമനായ വിഷ്ണുവിന്റെ ഇടതുകാലിലെ പെരുവിരൽ നഖം കൊണ്ടുണ്ടായ ആ കുഴിയിൽ നിന്നുമാണ് ഗംഗാനദി ഉത്ഭവിച്ചത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന പുണ്യതീർത്ഥമാണല്ലോ ഗംഗ. വിഷ്ണുപദി എന്നാണീ നദി അറിയപ്പെടുന്നത്.

ലോകത്തിന്റെ നെറുകയിൽ എത്തിയ ഗംഗാദേവി അവിടെത്തന്നെ ഏറെക്കാലം നിന്നിരുന്നു. ആ സ്ഥാനം വിഷ്ണുപദം എന്ന പേരിൽ പ്രശസ്തമാണ്. ഉത്താനപാദന്റെ മകനായ ധ്രുവൻ രാജർഷിയായി വിഷ്ണുപദധൂളികൾ ശിരസ്സിലണിഞ്ഞ് വാഴുന്നത് ഇവിടെയാണ്. വിഷ്ണുപദത്തിന്റെ മഹിമയറിയുന്ന സപ്തർഷികളും ഇവിടെത്തന്നെയാണ് വിരാജിക്കുന്നത്. ഗംഗാനദി, തപസ്സനുഷ്ഠിക്കുന്നവർക്ക് സിദ്ധികളെ പ്രദാനം ചെയ്യുന്ന പുണ്യനദിയാണെന്നറിയുന്ന ഋഷിമാർ തങ്ങളുടെ ജടാ ജൂടങ്ങളോടെ നിത്യവും അതില്‍ മുങ്ങി നീരാടുന്നു.

വിഷ്ണുപദത്തിൽ നിന്നും പുറപ്പെടുന്ന ഗംഗ, ദേവയാനത്തിലൂടെ സഞ്ചരിച്ച് ചന്ദ്രമണ്ഡലത്തെ നനച്ച് ഒടുവിൽ ബ്രഹ്മലോകത്ത് വന്നെത്തുന്നു. അവിടെ നിന്ന് ഗംഗാദേവി നാല് പ്രവാഹങ്ങളായി പിരിഞ്ഞാണ് സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നത്. സീതാ, ചക്ഷു, അളകനന്ദാ, ഭദ്രാ എന്നീ നാമങ്ങളിൽ അവ സുപ്രസിദ്ധങ്ങളാണ്.

ദേവപൂജിതയായ സീതാനദി ബ്രഹ്മപുരത്തിൽ നിന്നുമൊഴുകിയിറങ്ങി സുമേരുവിന്റെ കേസരം പോലുള്ള പാർശ്വങ്ങളിൽ കൂടി ഭദ്രാശ്വവർഷത്തിലൂടെ കടന്ന് ഒടുവിൽ ക്ഷാരസമുദ്രത്തിൽ പതിക്കുന്നു. മാല്യവാന്റെ നിറുകയിൽ നിന്നാണ് ചക്ഷുനദി പുറപ്പെടുന്നത്. അത് കേതുമാലത്തിലൂടെ ഒഴുകി പടിഞ്ഞാറുളള കടലിൽ ചെന്നു വീഴുന്നു. മൂന്നാം ഗംഗയായ അളകനന്ദ ബ്രഹ്മലോകത്തു നിന്ന് പുറപ്പെട്ട് തെക്കോട്ട് ഒഴുകി മലകളെയും കാടുകളെയും അതിക്രമിച്ച് ഹേമകൂടം വഴി ഭാരതഭൂവിനെ വേണ്ട പോലെ നനച്ച് ഫലഭൂയിഷ്ടമാക്കി തെക്കേസമുദ്രത്തിൽ ചെന്നു വീഴുന്നു. ഈ പുണ്യ നദിയിലെ സ്നാനം രാജസൂയം, അശ്വമേധം, എന്നിവയുടെ ഫലം സാധകന് നേടിക്കൊടുക്കുന്നു. ശൃംഗവാനിൽ നിന്നും പുറപ്പെടുന്ന നാലാം ഗംഗയായ ഭദ്രാനദി ഉത്തരകുരു പ്രദേശങ്ങളെ നനച്ചുകൊണ്ടു് വടക്കേ കടലിൽ പതിക്കുന്നു. മൂന്നു ലോകങ്ങളെയും പവിത്രമാക്കാൻ പോന്നതാണ് ഈ പ്രവാഹം.

മേരു-മന്ദരപർവ്വതങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന അനേകം നദികൾ വേറെയുണ്ടു്. ഓരോരോ രാജ്യങ്ങൾ തോറും ഒഴുകുന്ന ചെറിയ നദികൾ ഇനിയുമുണ്ട്. ഈ പറഞ്ഞയിടങ്ങളിൽ ഭാരതം മാത്രമേ കർമ്മഭൂമിയായി അറിയപ്പെടുന്നുള്ളു. മറ്റുളള എട്ട് വർഷങ്ങളും ഭൂമിയിലുളളവർക്ക് സ്വർഗ്ഗാനുഭവം നല്‍കാനായി നിലകൊള്ളുന്നു. അവിടങ്ങളിലാണ് മനുഷ്യർ കർമ്മഫലങ്ങൾക്കനുസൃതമായി പൂണ്യങ്ങൾ അനുഭവിക്കുന്നത്. അവിടെയെത്തുന്നവർ ദേവതുല്യരായി പതിനാറായിരം വർഷം ആയുസ്സോടെ, പതിനായിരം ആനകളുടെ കരുത്തോടെ, ഭാര്യാസമേതം രമിച്ചു സസുഖം വാഴുന്നു.  അവിടുത്തെ സ്ത്രീകൾ ആയുസ്സ് തീരുന്നതിന് ഒരു കൊല്ലം മുമ്പ് പോലും ഗർഭം ധരിക്കാനാവുന്ന വിധത്തിൽ യുവത്വമുള്ളവരാണ്. ആ ലോകങ്ങളിലെ ജീവിതം എന്നും ത്രേതായുഗസമമത്രേ.

Sunday, December 4, 2016

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

അരുണോദാനദീ യാതു മയാ പ്രോക്താ ച നാരദ
മന്ദരാന്നിപതന്തീ സാ പൂർവേണേളാവൃതം പ്ളവേത്
യജ്ജോഷണാദ്ഭവാന്യാശ്ചാനുചരീണാം സ്ത്രിയാമപി
യക്ഷഗന്ധർവ്വപത്നീനാം ദേഹഗന്ധവഹോ fനില:

ശ്രീ നാരായണൻ പറഞ്ഞു. മന്ദരഗിരിയിൽ നിന്നും ഉത്ഭവിക്കുന്ന അരുണാനദി ഇളാവൃതത്തിനു കിഴക്കായി ഒഴുകുന്നു. ഭവാനീദേവിയും തോഴിമാരും ഇതിൽ നീരാടുന്നതിനാൽ അവരുടെ ദേഹങ്ങൾ സൌരഭ്യം നിറഞ്ഞതായിരിക്കുന്നു. ആ ശരീരങ്ങളെ തഴുകി വീശുന്ന കാറ്റിലും സുഗന്ധമുണ്ട്. പത്തുയോജന വിസ്താരത്തിൽ ആ പരിമളം പരന്നൊഴുകുന്നു.

ജംബൂഫലങ്ങൾ ഉയരെയുള്ള ശിഖരങ്ങളിൽ നിന്നും അടർന്നു താഴെവീണു പൊട്ടിച്ചിതറി അതിലെ പഴച്ചാറ് ഊറിക്കൂടി ജംബൂ നദിയുണ്ടായി. അത് മേരുവിൽ നിന്നും ഉത്ഭവിച്ച് ഇളാവൃതത്തിന്റെ തെക്കേദിക്കിലൂടെ ഒഴുകുന്നു. ജംബ്വാനി ദേവി അവിടെയുള്ള ദേവൻമാർക്കും താപസർക്കും നാഗൻമാർക്കും രാക്ഷസർക്കും ഒരുപോലെ അഭിവന്ദ്യയാണ്. ദേവി അവരിൽ കാരുണ്യവർഷം ചൊരിയുന്നു. പാപികളെ പരിശുദ്ധരാക്കുന്നു. രോഗങ്ങളെ ഇല്ലാതാക്കുന്നു. വിഘ്നങ്ങളെ നശിപ്പിക്കുന്നു.

കോകിലാക്ഷി, കാമകലാ, കരുണാ, കാമപൂജിത, കഠോര വിഗ്രഹാ, ധന്യാ, നാകമാന്യാ, ഗഭസ്തനീ, മുതലായ നാമങ്ങൾ കൊണ്ടു് മനുഷ്യർ ഈ ദേവിയെ പൂജിക്കുന്നു. ഈ നദിക്കരയിലെ മണ്ണ് ഞാവൽപ്പഴത്തിന്റെ നീരു വീണു കുഴഞ്ഞ് കാറ്റും വെയിലും കൊണ്ട് ഉണങ്ങി കട്ടിപിടിച്ചു വജ്രം പോലെ തിളങ്ങുന്നതിനാൽ അതെടുത്ത് വിദ്യാധര സ്ത്രീകൾ ആഭരണങ്ങൾ ഉണ്ടാക്കി അണിയുന്നു.

ജംബൂ നദിക്കരയിൽ നിന്നു കിട്ടുന്ന സ്വർണ്ണം ദേവനിർമിതമെന്നു് പറയപ്പെടുന്നു. അതെടുത്ത് ദേവൻമാർ തങ്ങളുടെ കാന്തകൾക്കായി കിരീടം, അരഞ്ഞാണം, തോൾവള എന്നിവയെല്ലാം ഉണ്ടാക്കി സമ്മാനിക്കുന്നു.

സുപാർശ്വപർവ്വതത്തിൽ ഒരു വലിയ കടമ്പുമരമുണ്ട്. അതിന്റെ ശിഖരങ്ങളിൽ നിന്നും അഞ്ചു ധാരകൾ മലയുടെ ഉച്ചിയിൽ വീണ് മധു പ്രവാഹമായി ഇളാവൃതത്തിന്റെ പടിഞ്ഞാറ് വശത്ത് ഒഴുകുന്നു. ഈ അരുവികളിലെ ജലം സേവിക്കുന്ന ദേവൻമാരിൽ നിന്നും നിർഗ്ഗളിക്കുന്ന പരിമണം വീശി അവിടമെല്ലാം സുഗന്ധമയമായിരിക്കുന്നു. അവിടെ ദേവി ധാരേശ്വരിയായി കുടികൊള്ളുന്നു. മഹാനന, ദേവപൂജ്യാ, കാലരൂപാ, മഹോത്സാഹാ, കർമ്മഫലദാ, കാമകോടി പ്രവർത്തിനി, കാന്താരഗ്രഹണേശ്വരി എന്നിങ്ങിനെയുള്ള നാമങ്ങളാൽ ദേവി പ്രകീർത്തിക്കപ്പെടുന്നു. സർവ്വ ദേവൻമാരും അവളെ പൂജിക്കുന്നു.

കുമുദപർവ്വതത്തിൽ ശതബലം എന്ന പേരിൽ ഒരു കൂറ്റൻ ആൽമരമുണ്ട്. അതിൽ നിന്നും താഴോട്ട് തൂങ്ങിക്കിടക്കുന്ന വേടുകളിലൂടെ പാൽ, തൈര്, തേൻ, നെയ്യ്, ശർക്കര, അന്നം, വസ്ത്രം, ശയ്യകൾ, ആസനം, ആഭരണം എന്നിവ ഒഴുകിയിറങ്ങുന്നു. അങ്ങിനെ സകലവിധത്തിലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ പോന്നതാണീ വടവൃക്ഷം. ഇവയൊഴുകുന്ന സ്ഥലത്തിന്റെ ദേവതയാണ് മീനാക്ഷീദേവി. സ്വർഗ്ഗവാസികളായ ദേവൻമാരുടെ അഭീഷ്ടങ്ങൾ സാധിപ്പിക്കുന്ന മീനാക്ഷീദേവിക്ക് നീലക്കാർകൂന്തലും നീലത്തുകിലും ചാരുതയേറ്റുന്നു. എന്നാലവൾ രൗദ്രമുഖിയുമാണ്. മീനാക്ഷീദേവി, അതിമാന്യാ, അതിപൂജാ, മത്തമാതംഗഗമിനി, മാനപ്രിയാ, മാനപ്രിയാന്തരാ, മദനോൻമാദിനി, മാരവേഗധരാ, മാരപൂജിതാ, മാരമാദിനി, മയൂരവരശോഭാഢ്യാ, മയിൽവാഹനനെ ഗർഭം ധരിച്ചവൾ, എന്നിത്യാദി നാമഗുണസ്തുതികളാൽ ദേവി പൂജിക്കപ്പെടുന്നു. അവളുടെ നാമസ്മരണയും ജപവും സാധകർക്ക് ആത്മവിശ്വാസം നൽകുന്നു.

ഈ നദികളിലെ വെള്ളം കുടിക്കുന്നവർക്ക് ജരാനരകളോ ക്ഷീണമോ വിയർപ്പോ ദുർഗ്ഗന്ധമോ ഉണ്ടാവുകയില്ല. അവരിൽ മൃത്യുഭയവും ഉണ്ടാവുകയില്ല. ചൂടും ശീതക്കാറ്റുമൊന്നും അവരുടെ മുഖത്തിന്റെ സൗന്ദര്യം മങ്ങാനിടയാക്കുകയില്ല. അവർക്ക് സുഖികളായി ജീവിക്കാം.

സുവർണ്ണവര്‍ണ്ണത്തിലുള്ള മഹാഗിരിയായ സുമേരുവിനെപ്പറ്റിപ്പറഞ്ഞാൽ അതിവിശേഷമാണ്. അതിനു ചുവടെയായി ഇരുപതു പർവ്വതനിരകളുണ്ട്. പൂക്കളിലെ ബീജകോശകേസരങ്ങൾ പോലെ അവയുടെ ശിഖരങ്ങൾ അവിടെ പൊങ്ങി നില്ക്കുന്നു. കുരംഗം, കുരഗം, കുസുഭം, വികങ്കതം, ത്രികൂടം, ശിശിരം, പതംഗം, രുചകം, നിഷധം, ശീതി, വാസം, കപിലം, ശംഖം, വൈഡൂര്യം, ചാരുധി, ഋഷഭം, ഹംസം, നാഗം, കാലഞ്ജരം, നാരദം എന്നീ നാമങ്ങളിൽ ആ പാര്‍വ്വതശിഖരങ്ങള്‍  അറിയപ്പെടുന്നു.

Saturday, December 3, 2016

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദേവർഷേ ശൃണു വിസ്താരം ദ്വീപവർഷ വിഭേദിത:
ഭൂമണ്ഡലസ്യ സർവസ്യ യഥാ ദേവപ്രകല്പിതം
സമാസാത്സം പ്രവക്ഷ്യാമി നാലം വിസ്തരത: ക്വചിത്
ജംബുദ്വീപ: പ്രഥമത: പ്രമാണേ ലക്ഷയോജന:

ശ്രീ നാരായണൻ പറഞ്ഞു: ഈശ്വരകൽപ്പിതമായി ഭൂമിയെ എങ്ങിനെയൊക്കെയാണ് ദ്വീപവ്യവസ്ഥ ചെയ്ത് വെച്ചിരിക്കുന്നതെന്ന് ഇനി ചുരുക്കത്തിൽ പറഞ്ഞു തരാം. ആദ്യമായുള്ളത് ലക്ഷം യോജന വലുപ്പമുള്ള ജംബു ദ്വീപം . അതിവിശാലവും താമരയല്ലിപോലെ വൃത്താകാരവുമായ ഇതിൽ ഒൻപത് ഭൂഭാഗങ്ങളുണ്ട്. അവയോരോന്നും ഒൻപതിനായിരം യോജന വലുപ്പമുള്ളതാണ്. നീണ്ടു കിടക്കുന്ന എട്ട് പർവ്വതനിരകളാൽ ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ തെക്കും വടക്കുമുള്ള ഭൂവിഭാഗങ്ങൾ വില്ലുപോലെ വളഞ്ഞ് കിടക്കുന്നു. നാലെണ്ണം നീളത്തിലാണ്. മദ്ധ്യ ഭാഗത്തുള്ള ഇളാവൃതം ചതുരത്തിലാണ്. അതിന്റെ ഒത്ത നടുക്ക് ലക്ഷം യോജന ഉയരത്തിൽ സുവർണ്ണനിറത്തോടെ സുമേരു പർവ്വതം നിലകൊള്ളുന്നു. ഭൂഗോളമെന്ന താമരയുടെ ബീജകോശം പേലെയാണ് സുമേരു നില്‍ക്കുന്നത്. ഇതിന്റെ മേൽത്തട്ടിന് മുപ്പത്തീരായിരം യോജന വിസ്തൃതിയുണ്ട്. ഭൂമിക്കടിയിലുള്ള ഭാഗത്തിന് പതിനാറായിരം യോജനയാണ് വലുപ്പം.

സുമേരുവിന് വടക്കായി നീലം, ശ്വേതം, ശൃംഗവാൻ എന്നീ മൂന്നു പർവ്വതങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം അതിർത്തികളാണ്. രമ്യകം, ഹിരണ്മയം, കുരുവർഷം എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത് ഈ പർവ്വതനിരകളാണ്. ഇവയുടെ അറ്റങ്ങൾ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്തെ തൊട്ടു കിടക്കുന്നു. നീല പർവ്വതത്തിന് രണ്ടായിരം യോജനയാണ് നീളം. അതിനെക്കാൾ പത്തു ശതമാനം നീളം കുറവാണ് ശ്വേതാദ്രിക്ക്. അതിലും പത്തു ശതമാനം കുറഞ്ഞ നീളമാണ് ശൃംഗവാനുള്ളത്. ഈ പർവ്വതനിരകളിൽ നിറയെ നദികളും തടാകങ്ങളുമുണ്ട്.

ഇളാവൃതത്തിനു തെക്കായി നിഷേധം, ഹേമകൂടം, ഹിമാലയം എന്നീ പർവ്വതങ്ങൾ നിലകൊള്ളുന്നു. കിഴക്കോട്ട് നീണ്ടു കിടക്കുന്ന ഇവയ്ക്ക് പതിനായിരം യോജനയാണ് ഉയരം. ഇവ ഹരിവർഷം, കിംപുരുഷം, ഭാരതം എന്നിങ്ങിനെ മൂന്നു രാജ്യങ്ങളെ വേര്‍തിരിച്ചു നിലകൊള്ളുന്നു. ഇളാവൃതത്തിനു പടിഞ്ഞാറായി മാല്യവാൻ, കിഴക്ക് ഗന്ധമാദനം എന്നീ പര്‍വ്വതനിരകളാണുള്ളത്. ഇവ രണ്ടും മുൻപു് പറഞ്ഞ നീലപർവ്വതം മുട്ടുവോളം രണ്ടായിരം യോജന നീളത്തിൽ നീണ്ടു കിടക്കുന്നു. കേതുമാലം, ഭദ്രാശ്വം എന്നീ വർഷങ്ങളെ തിരിച്ചു നിൽക്കുന്നതും ഈ പർവ്വതങ്ങളാണ്.

സുമേരുവിന്റെ കീഴെയായി മന്ദരഗിരി, മേരുമന്ദാരം, സുപാർശ്വകം എന്നീ മലനിരകളുണ്ട്. പതിനായിരം യോജന വിസ്താരവും ഉയരവും തികഞ്ഞ ഈ മലനിരകൾ സുമേരുവിന്റെ ചുറ്റുമായി വ്യാപിച്ചുകിടക്കുന്നു. മേരുവിനെ താങ്ങി നിൽക്കുന്ന തൂണുകൾ എന്ന പോലെ ആയിരം യോജന ഉയരവും നൂറ് യോജന വണ്ണവും ഉള്ള വൻമരങ്ങൾ ഇവിടെയുണ്ടു്. തേന്മാവ്, ഞാവൽ, കടമ്പ്, ആൽ എന്നിവയാണീ വന്‍വൃക്ഷങ്ങൾ. പർവ്വതങ്ങൾക്ക് ചേർന്ന കൊടിമരങ്ങൾ പോലെ ഇവ ശോഭിക്കുന്നു.

ഈ മരങ്ങളുടെ ശിഖരളേക്കാൾ വിസ്താരമേറിയ ദിവ്യസരസ്സുകൾ അവിടെ കാണാം. നന്ദനം, ചൈത്രരഥം, ബൈഭ്രാജം, സർവ്വഭദ്രം എന്നിങ്ങിനെ നാലു പൂങ്കാവനങ്ങൾ അവിടെയുണ്ട്. അവയ്ക്ക് ചുറ്റുമുള്ള തടാകങ്ങളിൽ പാൽ, തേൻ, കരിമ്പുനീർ, തെളിനീർ എന്നിവയാണ് നിറഞ്ഞു കിടക്കുന്നത്. ഇവയിലെ ജലം ആസ്വദിച്ച് ദേവൻമാർ ഐശ്വര്യ സമ്പത്തിനുടമകളാവുന്നു. രതിക്രീഡയ്ക്ക് ഉത്തമമാണ് നേരത്തേ പറഞ്ഞ നാലു പൂങ്കാവനങ്ങൾ. ഉപദേവതകളുടെ സ്തുതികൾ കേട്ട് ദേവൻമാർ അവിടെ സസുഖം വാഴുന്നു.

മന്ദരത്തിന്റെ ചുവട്ടിലുള്ള തേന്മാവിൽ നിന്നും താഴെ വീണു ചിതറുന്ന ഭീമാകാരങ്ങളായ മധുരഫലങ്ങളിൽ നിന്നും ഉതിരുന്ന പഴച്ചാറ് ഊറിക്കൂടിയാണ് അരുണാനദിയുണ്ടായത്. രക്തവർണ്ണത്തിലുള്ള ആ നദിയെ ദേവൻമാരും ദൈത്യന്മാരുമെല്ലാം പൂജിക്കുന്നു. സർവ്വപാപങ്ങളെയും ഇല്ലാതാക്കുന്ന അരുണാദേവി അവിടെ കുടികൊള്ളുന്നു. ദേവൻമാരും മറ്റും നാനാവിധ കാഴ്ചകളുമായി വന്ന് അരുണാദേവിയെ സ്തുതിക്കുന്നു. ദേവിയുടെ കടാക്ഷമൊന്നു കൊണ്ടു മാത്രം സാധകർക്ക് ക്ഷേമൈശ്വര്യങ്ങൾ ലഭിക്കുന്നു.

അരുണാദേവിയെ ആദ്യാ, മായാ, അതുലാ, അനന്താ, പുഷ്ടി, ഈശ്വരമാലിനി, ദുഷ്ടനാശിനി, കാന്തിദായിനി, എന്നിങ്ങിനെയെല്ലാം സ്തുതിച്ചുപൂജിച്ചുവരുന്നു. ആ ദേവിയുടെ പ്രഭാവമാണ് ഭൂമിയിൽ സ്വർണ്ണലോഹം കാണപ്പെടുവാനുള്ള കാരണമെന്ന് പറയപ്പെടുന്നു.

ദിവസം 202 ശ്രീമദ്‌ ദേവീഭാഗവതം. 8- 4. സപ്തദ്വീപവിഭാഗം

ദിവസം 202 ശ്രീമദ്‌ ദേവീഭാഗവതം. 8- 4. സപ്തദ്വീപവിഭാഗം

മനോ: സ്വായംഭുവസ്യാസീത് ജ്യേഷ്ഠ: പുത്ര: പ്രിയ വ്രത:
പിതു: സേവാപരോ നിത്യം സത്യധർമ്മപരായണ:
പ്രജാപതേർദുഹിതരം സുരൂപാം വിശ്വകർമ്മണ:
ബർഹിഷ്മതീം ചോപയമേ സമാനാം ശീലകർമ്മഭി:

നാരായണമുനി പറഞ്ഞു: സ്വായംഭുവ മനുവിന്റെ ജ്യേഷ്ഠപുത്രനായ പ്രിയവ്രതൻ ധർമാനുസാരം പിതാവിനെ ശുശ്രൂഷിച്ച് കഴിഞ്ഞുവന്നു. അദ്ദേഹം വിശ്വകർമ്മാവിന്റെ മകളായ ബഹിഷ് മതിയെ വിവാഹം കഴിച്ചു. സുന്ദരിയും സുശീലയുമായിരുന്നു അവൾ. അവർക്ക് പത്തുപുത്രൻമാരും ഊർജസ്വതി എന്നു പേരായ ഒരു പുത്രിയും ഉണ്ടായി. അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, രുക്മശുക്ളകൻ, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി, എന്നിങ്ങിനെ അഗ്നിനാമം പേറുന്ന പത്ത് പേരായിരുന്നു അവരുടെ പുത്രൻമാർ.

ഇവരിൽ കവി, സവനൻ, മഹാവീരൻ എന്നീ മൂന്നു പേർ പൂർണ്ണ വിരക്തരായി ആത്മവിദ്യാമാർഗ്ഗത്തിൽ മുഴുകി പരഹംസാശ്രമത്തിൽ കഴിഞ്ഞു. പ്രിയവ്രതന് മറ്റൊരു ഭാര്യയിൽ ഉത്തമൻ, താമസൻ, രൈവതൻ എന്നീ മൂന്നു പുത്രൻമാർ കൂടി ഉണ്ടായിരുന്നു. ഈ വീരൻമാർ മന്വന്തരാധിപതികളായി. പ്രിയവ്രതൻ ഭൂമിയെ ഐശ്വര്യ സമ്പൂർണ്ണമായി നൂറ്റിപ്പത്തുകോടി വർഷം ഭരിച്ചു.

ഒരിക്കൽ പ്രിയവ്രതൻ ഇങ്ങിനെ ചിന്തിച്ചു – ‘സൂര്യകിരണങ്ങള്‍ പതിക്കുന്നതുകൊണ്ട് ഭൂമിയിൽ ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടമാണല്ലോ എപ്പോഴും ഉള്ളത്? ഈ വ്യത്യാസം എന്റെ യോഗബലത്താൽ ഇല്ലാതാക്കി ലോകത്ത് ഇരുട്ടിനെ തീരെ നശിപ്പിക്കണം. ഞാൻ രാജാവായിരിക്കുമ്പോൾ തമസ്സിനെ പ്രത്യക്ഷപ്പെടാൻ അനുവദിച്ചുകൂടാ.’

ഈ വിചാരത്തോടെ അദ്ദേഹം സൂര്യപ്രഭ മിന്നുന്ന ഒരു രഥമേറി ഭൂമിയെ ഏഴു വട്ടം അതിവേഗം പ്രദക്ഷിണം ചെയ്തു. അങ്ങിനെ ആ സമയത്ത് രഥം ഭൂമിയെ സദാ പ്രകാശിപ്പിച്ചു നിലകൊണ്ടു. ആ യാത്രയിൽ രഥചക്രങ്ങൾ പതിഞ്ഞ ഭൂഭാഗങ്ങൾ ആഴികളായി. ആ ഏഴു സമുദ്രങ്ങളൊഴിഞ്ഞുള്ള ഭൂമി ഏഴു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടു. ജംബൂ ദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്കരദ്വീപം എന്നീ ഏഴു ദ്വീപുകൾ ഓരോന്നും ക്രമത്തിൽ ഒന്നിനൊന്ന് ഇരട്ടി വലുപ്പമാണ്.

ഈ ദ്വീപങ്ങളെ ചുറ്റിയുള്ള സമുദ്രങ്ങളിൽ യഥാക്രമം ഉപ്പ് നീർ, കരിമ്പുനീർ, മദ്യം, നെയ്യ്, പാല്, തൈര്, തെളിനീര്, എന്നിവയാണുള്ളത്. ഇവയാണ് സപ്തസമുദ്രങ്ങൾ. പ്രിയവ്രതന്‍ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ജംബൂ ദ്വീപത്തിന്റെ അധിപതിയായി മകനായ അഗ്നീധ്രനെ നിയമിച്ചു. കരിമ്പുനീരാൽ ചുറ്റപ്പെട്ട പ്ലക്ഷദ്വീപത്തിന്റെ അധിപതി ഇധ്മജിഹ്വൻ. ചുറ്റിലും മദ്യം നിറഞ്ഞ ശാൽമലിദ്വീപത്തിന്റെ അധിപതി യജ്ഞബാഹുവായിരുന്നു. കുശദ്വീപിനു ചുറ്റും നെയ്യാണ്. അതിന്റെ അധിപൻ ഹിരണ്യരേതസ്സ്. പാൽക്കടലിനു മദ്ധ്യത്തിലുള്ള ക്രൗഞ്ചദ്വീപത്തിന്റെ രാജാവ് ഘൃതപ്രഷ്ഠൻ. തൈരിനാൽ ചുറ്റപ്പെട്ട ശാകദ്വീപിന്റെ അധിപൻ മേധാതിഥി. ശുദ്ധജലത്താൽ ചുറ്റപ്പെട്ട ദ്വീപായ പുഷ്കരത്തിന്റെ അധിപതി വീതിഹോത്രനായിരുന്നു.

പ്രിയവ്രതൻ തന്റെ പുത്രിയായ ഊർജ്ജസ്വതിയെ ശുക്രന് വിവാഹം ചെയ്തു കൊടുത്തു. അവരുടെ മകളാണ് ദേവയാനി.

സപ്തസമുദ്രങ്ങളും ദ്വീപുകളും സംരക്ഷിച്ചു ഭരിക്കാനായി പുത്രൻമാരെ ഏൽപ്പിച്ച് പ്രിയവ്രതൻ വിവേകപൂർവ്വം യോഗമാർഗ്ഗം കൈക്കൊണ്ടു.

Friday, December 2, 2016

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

മഹീം ദേവ: പ്രതിഷ്ഠാപ്യ യഥാസ്ഥാനേ ച നാരദ
വൈകുണ്ഠലോകമഗമദ് ബ്രഹ്മോവാച സ്വമാത്മജം
സ്വായംഭൂവ മഹാബാഹോ പുത്ര തേജസ്വിനാം വര
സ്ഥാനേ മഹീമയേതിഷ്ഠ പ്രജാ: സൃജ യഥോചിതം

നാരായണമുനി തുടർന്നു. ഭൂമിയെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച ശേഷം ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് പോയി എന്നു പറഞ്ഞല്ലോ. ആ സമയത്ത് ബ്രഹ്മദേവൻ സ്വപുത്രനായ സ്വായംഭുവമനുവിനോട് ഇങ്ങിനെ പറഞ്ഞു. ‘മഹാബാഹോ സ്വായംഭൂവമനു, നീ ഭൂമിയിൽ വസിച്ച് സൃഷ്ടികർമ്മം സമാരംഭിക്കുക. യജ്ഞപുരുഷനായ ഭഗവാനെ കാലദേശങ്ങൾക്കു് ചേർന്ന രീതിയിൽ യഥോചിതം പൂജിക്കുക. ഭാഗവാനായി യജ്ഞദ്രവ്യങ്ങൾ അർച്ചിക്കുക. വർണ്ണാശ്രമധർമ്മങ്ങൾ വഴി പോലെ ആചരിച്ച് പ്രജാസൃഷ്ടി നടത്തുക. ഭഗവാനെ പ്രസീദനാക്കിയാൽ നിനക്കും പ്രജകൾക്കും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകും.

നിന്നോളം തന്നെ ഗുണം, തേജസ്സ്, കീർത്തി, തുടങ്ങിയവ ഒത്തുചേർന്ന പുത്രൻമാരെ ജനിപ്പിച്ച് അവരെ വിദ്യാവിനയസമ്പന്നരാക്കി വളർത്തിയാലും. എന്നിട്ട് ആ കീർത്തിമാൻമാർക്ക് ചേർന്ന ഉത്തമ കന്യകളെ കണ്ടുപിടിച്ച് സഹധർമ്മചാരിണികളാക്കുക. പരമപുരുഷനിൽ മനസ്സ് ഏകാഗ്രമാക്കി നിർത്തി ഭക്തിയോഗസാധനയാൽ നീയും മഹായോഗികൾക്ക് മാത്രം പ്രാപ്യമായ പരമപദത്തെ പ്രാപിച്ചാലും.’

ഇത്രയും പറഞ്ഞ് ബ്രഹ്മാവ് സ്വധാമത്തിലേക്ക് മടങ്ങി. പ്രജാസൃഷ്ടി നടത്താൻ പിതാവ് ആജ്ഞാപിച്ചതിനനുസരിച്ച് സ്വായംഭുവമനു പ്രജാസർഗ്ഗം സമാരംഭിച്ചു. പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ പുത്രൻമാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ പുത്രിമാരും അദ്ദേഹത്തിനുണ്ടായി. ആകൂതിയെ രുചിയും ദേവഹൂതിയെ കർദ്ദമനും പ്രസൂതിയെ ദക്ഷനും വിവാഹം ചെയ്തു. രുചിയുടെ പുത്രൻ ആദിപുരുഷനായ യജ്ഞനാണ്. കർദ്ദമപുത്രൻ കപിലൻ. അദ്ദേഹം സാംഖ്യാചാര്യനെന്ന നിലയിൽ പ്രസിദ്ധനായി. ദക്ഷനും പ്രസൂതിക്കും അനേകം പുത്രിമാരുണ്ടായി.

ഈ പരമ്പരയിൽ നിന്നാണ് ദേവൻമാരും മനുഷ്യരും മൃഗങ്ങളുമെല്ലാം ജനിച്ചു പെരുകി ഭൂമിയാകെ നിറഞ്ഞത്. സ്വായംഭുവ മന്വന്തരത്തിൽ പ്രജകളെ യാമ്യൻമാർ എന്നറിയപ്പെട്ട ദേവഗണത്തിന്റെ സഹായത്തോടെ ഭഗവാൻ യജ്ഞന്‍ രക്ഷോഗണരക്ഷചെയ്തു സംരക്ഷിച്ചു. കപിലൻ മഹായോഗിയായി സ്വമാതാവിനു ജ്ഞാനോപദേശം നൽകി. അദ്ധ്യാത്മജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്ന ധ്യാനയോഗത്തിന്റെ ഉപദേഷ്ടാവെന്ന നിലയിൽ കപിലന്റെ ശാസ്ത്രപദ്ധതി കാപിലം എന്നു പ്രസിദ്ധമായി.

അദ്ദേഹം അമ്മയ്ക്ക് തത്വോപദേശം നൽകിയിട്ട് പുലഹാശ്രമത്തിലേക്ക് പോയി. അവിടെ അദ്ദേഹം ഇപ്പോഴും ആചാര്യനായി കഴിയുന്നു. ആ മഹർഷിവര്യന്റെ നാമസ്മരണയൊന്നു കൊണ്ടു തന്നെ സാംഖ്യയോഗം കരസ്ഥമാക്കാം. കപിലമുനിക്ക് എന്‍റെ നമസ്കാരം.

മനുവിന്റെ കന്യാവംശത്തെപ്പറ്റിയാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി മനുവിന്റെ പുത്ര പരമ്പരയെപ്പറ്റി പറയാം. ആ ചരിതം കേൾക്കുന്നതുകൊണ്ടു് തന്നെ പരമപദപ്രാപ്തി ലഭ്യമത്രെ. അവരാണ് ഭൂമിയെ ദ്വീപ്, വർഷം, സമുദ്രം മുതലായവയാക്കി തിരിച്ച് വ്യവഹാര വ്യവസ്ഥകളും സർവ്വഭൂതസുഖത്തിനായുള്ള മറ്റ് കാര്യങ്ങളും നടപ്പിലാക്കിയത്.

Thursday, December 1, 2016

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ഏവം മീമാംസതസ്തസ്യ പത്മയോനേ: പരന്തപ
മന്വാദിഭിർമുനിവരൈർ മരീച്യാദ്യൈ: സമന്തത:
ധ്യായതസ്തസ്യ നാസാഗ്രാദ്വിരിഞ്ചേ: സഹസാനഘ
വരാഹപോതോ നിരഗാദേകാംഗുലപ്രമാണത:

നാരായണ മുനി പറഞ്ഞു. മരീചി മുതലായ മുനിമാരും മനുവും ചുറ്റുമിരിക്കവേ ബ്രഹ്മാവ് ധ്യാനത്തിലാണ്ട് നിലകൊണ്ടു. ധ്യാനത്തിലിരിക്കുന്ന ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും വിരൽ വലുപ്പത്തിൽ ഒരു പന്നിക്കുട്ടി പുറത്തുവന്നു. എന്നാൽ ഏവരും നോക്കി നിൽക്കേ ആ പന്നി ഭീമാകാരനായി വളര്‍ന്ന് ആകാശം മുട്ടി നിന്നു. ആകാശം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. അപ്പോൾ ഭൂമി ഉണ്ടായിരുന്നില്ലല്ലോ.

സനകാദികളും ബ്രഹ്മാവുമെല്ലാം പന്നിയുടെ രൂപം കണ്ടു് സന്ദേഹത്തിലായി. 'എങ്ങിനെയിത് ബ്രഹ്മാവിന്‍റെ മൂക്കിൽ നിന്നും ഉണ്ടായി? എങ്ങിനെയിത് നിമിഷ നേരം കൊണ്ടു് ഭീമാകാരമായി?’ എന്നെല്ലാം അവർ വിസ്മയപ്പെട്ടു. ‘ഇത് ഭഗവാന്റെ യജ്ഞമൂർത്തി തന്നെയാവുമോ?' ഇങ്ങിനെ അവർ ചിന്താകുലരായിരിക്കുമ്പോൾ ആ സൂകരം ഉച്ചത്തിൽ മുക്രയിട്ടു.

അലർച്ചകേട്ട് എല്ലാവരും മോദത്തോടെ പന്നിയെ നോക്കി. ആ ഒച്ച ദിഗന്തങ്ങളിൽ പ്രതിധ്വനിച്ചു. അവരുടെ ദു:ഖത്തെ ഇല്ലാതാക്കുന്ന ആ ഘുർഘുരാരവം ജനലോകത്തും തപോലോകത്തും സത്യലോകത്തും വസിക്കുന്ന സജ്ജനങ്ങൾക്ക് സന്തോഷമേകി. അവർ ഋക്, സാമം, അഥർവം എന്നിവയിലെ മന്ത്രങ്ങൾ കൊണ്ട് ആദി പുരുഷനെ സ്തുതിച്ചു.

ആദിപുരുഷനും ഈശ്വരനുമായ ഭഗവാൻ ഹരിയാണല്ലോ പന്നിയായി വന്നത്. അദ്ദേഹം, തന്നെ സ്തുതിക്കുന്ന മാമുനിമാരെ നോക്കിയൊന്നു പുഞ്ചിരിച്ച് പ്രളയജലത്തിലേക്ക് കുതിച്ചു ചാടി. ആ ചാട്ടത്തിൽ പന്നിയുടെ സടാ രോമജാലം വാരിധിയെ പീഡിപ്പിച്ചു. വാരിധി ഭഗവാനോടു് ‘രക്ഷിക്കണേ!’ എന്നപേക്ഷിച്ചു. ജലമിങ്ങിനെ അപേക്ഷിച്ചപ്പോൾ ഹരി ജലജീവികളെ തള്ളിമാറ്റി ആഴിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടു. അവിടെ ചുറ്റും മണത്തു നോക്കി നടക്കേ ഭഗവാൻ ഭൂമിയെ കണ്ടെത്തി.

വാരിധിക്കടിയിൽ ഭൂമിയെ കണ്ട ഭഗവാൻ തന്റെ തേറ്റ കൊണ്ട് സർവ്വജീവരാശികൾക്കും ആധാരമായ അതിനെ പൊക്കിയെടുത്തു. ദംഷ്ട്രയുടെ അറ്റത്ത് ഗോളാകൃതിയുള്ള ഭൂമിയെ താങ്ങി നിൽക്കുന്ന വരാഹരൂപത്തിലുള്ള ഹരി തുമ്പിക്കൈയ്യിൽ താമരപ്പൂ പിടിച്ചു നിൽക്കുന്ന ആനയെപ്പോലെ അവിടെ നിലകൊണ്ടു. തേറ്റ കൊണ്ടു് ധരയെ താങ്ങി നിൽക്കുന്ന ഭഗവാനെ ബ്രഹ്മാവും മന്വാദി മുനികളും ഇങ്ങിനെ വാഴ്ത്തി സ്തുതിച്ചു.

‘ഹേ സരോജാക്ഷ, ഭക്താർത്തി നാശന, സർവ്വ കാമഫലപ്രദ, സ്വർഗ്ഗത്തേക്കാളും ഉന്നതനായ ആദിദേവാ, ഭഗവാനേ, നമസ്കാരം. അവിടുന്ന് ജയിച്ചരുളിയാലും. അങ്ങ് ഭൂമിയെ ഇങ്ങിനെ താങ്ങി നിൽക്കുന്നത് കാണുമ്പോൾ താമരമൊട്ട് തുമ്പിക്കൈയ്യിൽ ഏന്തി നിൽക്കുന്ന കൊമ്പനാനയെ ഞങ്ങള്‍ക്ക് ഓർമ്മ വരുന്നു. ദേവേശനും ദാനവനിഗ്രഹാർത്ഥം നാനാ രൂപങ്ങൾ കൈക്കൊണ്ടവനുമായ അങ്ങേയ്ക്ക് നമസ്കാരം. നിന്റെ മുന്നിലും പിന്നിലും ഞങ്ങള്‍  വീണു നമസ്കരിക്കുന്നു. ഹേ ദേവപ്രഭോ, ഞങ്ങള്‍ അങ്ങയുടെ ആജ്ഞാനുവർത്തികളാണ്. അങ്ങ് നിശ്ചയിക്കുന്നത് അനുസരിച്ച് ബ്രഹ്മാവായ ഞാൻ സൃഷ്ടി നടത്തുകയും നടത്താതിരിക്കുകയും ചെയ്യുന്നു.

അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് സുരർ അമൃതപാനം ചെയ്തത്. ഇന്ദ്രൻ ദേവരാജാവായത് നിന്റെ ഇച്ഛയാലാണ്. അഗ്നി ദേവാസുരനരവർഗ്ഗങ്ങൾക്ക് ജഡരാഗ്നിയായി തൃപ്തി നൽകുന്നതും അങ്ങയുടെ അനുഗ്രഹമാണ്. ധർമ്മരാജാവ് സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി, കർമ്മഫലദാതാവായി പിതൃക്കൾക്ക് നാഥനായി വാഴാനും അങ്ങയുടെ കൃപയാണ് കാരണം.

യക്ഷകനായ നിരൃതി വിഘ്നവിനായകനായതും സർവ്വജീവരാശികളുടെ കർമ്മസാക്ഷിയായതും അങ്ങയുടെ പ്രാഭവം കൊണ്ടു മാത്രമാണ്. ജലാധിപനായ വരുണൻ ലോകത്തിന്റെ അധിപനായി വിളങ്ങുന്നത് അങ്ങയുടെ ആജ്ഞാബലം ഒന്നുകൊണ്ടു മാത്രമാണ്.

കാറ്റ് സുഗന്ധവാഹിയായതും പ്രാണികൾക്ക് പ്രാണവായുവായി നിലകൊള്ളുന്നതും ജഗദ്ഗുരുവായും നിന്റെ കല്പനപ്രകാരം മാത്രമാണ്. കുബേരൻ യക്ഷകിന്നരാദികളുടെ നാഥനായതും ദിക് പാലർക്ക് മുന്നിൽ മാന്യനായതും നിന്റെ കൃപയാലാണ്. സർവ്വ രുദ്രൻമാർക്കും അധിപനായ ഈശൻ മൃത്യുകാരകനായി സർവ്വദേവാധിപസ്ഥാനമലങ്കരിക്കുന്നതും നിന്റെ കല്പനയാൽ മാത്രം. കോടിക്കണക്കായ ദേവൻമാരിൽ ആരുടെ അംശങ്ങളാണോ പ്രോജ്വലിക്കുന്നത്, ആ ദേവദേവന് നമസ്കാരം

നാരായണമുനി തുടര്‍ന്നു: ബ്രഹ്മസ്തുതി കേട്ട് പ്രസീദനായ ഭഗവാൻ തന്റെ ലീലാകടാക്ഷം കൊണ്ടു് എല്ലാവരെയും അനുഗ്രഹിച്ചു. ആ സമയത്ത് ഭഗവാന്റെ മാർഗ്ഗം തടഞ്ഞു കൊണ്ടു് പ്രത്യക്ഷനായ ഹിരണ്യാക്ഷനെ ക്ഷണത്തിൽ ഹരി തന്റെ ഗദയാൽ വകവരുത്തി. അസുരന്റെ രക്തം ഭഗവാന്റെ ദേഹമാകെ ചുവപ്പിച്ചു. പിന്നീട് ഭഗവാൻ ഭൂമിയെ തേറ്റ കൊണ്ടുയർത്തി ജലത്തിനു മുകളിലായി ഉറപ്പിച്ചു നിർത്തിയിട്ട് സ്വധാമത്തിലേക്ക് മടങ്ങി. ഇതാണ് ഭഗവാൻ ഹരി ഭൂമിയെ ഉദ്ധാരണം ചെയ്തതിന്റെ വിസ്മയ കഥ. ഈ ഉത്തമ ചരിതം കേൾക്കുന്നവർക്ക് സർവ്വ പാപവിനിർമുക്തിയും വിഷണുപദസിദ്ധിയും ഉണ്ടാവും.

Saturday, November 26, 2016

ദിവസം 199 ശ്രീമദ്‌ ദേവീഭാഗവതം 8- 1. വരദാനം


ദിവസം 199 ശ്രീമദ്‌ ദേവീഭാഗവതം
 8- 1. വരദാനം
അഷ്ടമ സ്കന്ധം ആരംഭം

സൂര്യ ചന്ദ്രാന്വയോത്ഥാനാം നൃപാണാം സത് കഥാശ്രിതം
ചരിതം ഭവതാ പ്രോക്തം ശ്രുതം തദമൃതാസ്പദം
അധുനാ ശ്രോതുമിച്ഛാമി സാ ദേവീ ജഗദംബികാ
മന്വന്തരേഷു സര്‍വേഷു യദ്യദ്രൂപേണ പൂജ്യതേ


ജനമേജയൻ പറഞ്ഞു: ‘സൂര്യവംശികളും ചന്ദ്രവംശികളുമായ രാജാക്കൻമാരുടെ അമൃതസമാനമായ സത് കഥകൾ അങ്ങ് പറഞ്ഞു തന്നു. ഇനി എനിക്കറിയേണ്ടത് ഓരോ മന്വന്തരങ്ങളിലും ആ ജഗജ്ജനനിയെ പൂജിക്കേണ്ടത് എങ്ങിനെയെന്നാണ്. ഏതേത് രൂപങ്ങളിലാണ് അമ്മയെ ആരാധിക്കേണ്ടത്? ഏതേത് സ്ഥാനങ്ങളിൽ ഏതേത് കർമ്മങ്ങളാലാണ്, ഏത് ബീജ മന്ത്രങ്ങളാലാണ് ശ്രീദേവീപൂജകൾ അനുഷ്ഠിക്കേണ്ടത്? ദേവിയുടെ വിരാഡ് രൂപം എങ്ങിനെയെന്നും ഞങ്ങൾക്കു് മനസ്സിലാക്കിത്തരണം മാമുനേ. ആ ജഗദംബയുടെ സൂക്ഷ്മരൂപം മനതാരിൽ നിതാന്തം നിറഞ്ഞു നിൽക്കാനുതകുന്ന ധ്യാനപദ്ധതി എന്തെന്നും ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്.’

വ്യാസൻ പറഞ്ഞു: ‘ദേവീപ്രീതിയോടെ സര്‍വ്വമംഗളമുണ്ടാവാൻ ഉതകുന്ന ദിവ്യാരാധന എങ്ങിനെ വേണമെന്ന് ഞാനിനി പറഞ്ഞു തരാം. പണ്ട് ഇതേ ചോദ്യം മഹർഷി നാരദൻ ശ്രീനാരായണമുനിയോടും ചോദിക്കുകയുണ്ടായി. ശ്രീ നാരദൻ ഒരിക്കൽ യാത്രാമദ്ധ്യേ നാരായണാശ്രമത്തിൽ ചെന്നു. മുനിയെ വണങ്ങിയിട്ട് നാരദൻ ഇതേ ചോദ്യം ദേവ്യാരാധനാ നിരതനായ നാരായണമുനിയോട് ചോദിച്ചു.’

നാരദൻ പറഞ്ഞു: ‘സർവ്വജ്ഞനും പുരാണപുരുഷോത്തമനുമായ മഹർഷേ, ഈ ജഗത്തിന്റെ ഉത്ഭവം എങ്ങിനെയാണ്? എന്താണതിനു പിന്നിലെ തത്വം? ആരുടെ ആഗ്രഹമാണ് ജഗത്തിന്റെ നിർമ്മിതിക്കു പിന്നിൽ ഉള്ളത് ? എവിടെയാണീ ജഗത്തിന്റെ അന്ത്യം? എങ്ങിനെയാണതുണ്ടാവുക? മായാമോഹം അവസാനിക്കാനായി സാധകനില്‍ വേണ്ടതായ അറിവെന്താണ്? ആരെ, എങ്ങിനെ ധ്യാനിച്ചു പൂജിച്ചാലാണ് വെളിച്ചത്താൽ ഇരുട്ടെന്നപോലെ എന്റെയുള്ളിലെ അജ്ഞാനത്തിന് അറുതി വരിക? ഇതിനുള്ള ഉത്തരം അങ്ങു തന്നെ പറഞ്ഞു തന്നാലും.’

നാരദന്റെ ചോദ്യം കേട്ട് സംപ്രീതനായ മഹായോഗി നാരായണമുനി കനിവോടെ ഇങ്ങിനെ പറഞ്ഞു: ‘മഹാമുനേ, ഈ ജഗത്തിന്റെ തത്വമെന്തെന്ന് ഞാൻ പറയാം. അതറിഞ്ഞാൽപ്പിന്നെ ലോകമെന്ന വിഭ്രമം ഒരുവനെ വലയ്ക്കുകയില്ല. കയറിൽ പാമ്പെന്ന പോലെയാണ് ഈ ജഗത്തെന്നറിഞ്ഞാൽപ്പിന്നെ മനുഷ്യന്റെ ഭ്രമമെല്ലാം അവസാനിച്ചു.

ഞാനും മറ്റ് ഋഷിമാരും ദേവൻമാരും ജഗത്തിന്റെ തത്വമായി കരുതുന്നത് ദേവിയെയാണ്. തന്റെ ത്രിഗുണശക്തികളാൽ ലോകത്തെ സൃഷ്ടിച്ച്, പരിപാലിച്ച്, സംഹരിക്കുന്നത് ദേവിയാണ്. സിദ്ധരായ മുനിപുംഗവൻമാർ പൂജിക്കുന്ന ദേവിയുടെ സ്വരൂപം സ്മരിക്കുന്ന മാത്രയിൽ സകല പാപങ്ങളും ഇല്ലാതെയാകും. കാമിതഫലങ്ങൾ ലഭ്യമാകും. മോക്ഷമാർഗ്ഗം തെളിയും.

പ്രഥമ മന്വന്തരത്തിന്റെ അധിപൻ. സ്വായംഭുവമനു ബ്രഹ്മസംഭവനാണ്. അദ്ദേഹത്തിന്റെ പത്നിയാണ് ശതരൂപ. അതിപ്രതാപവാനായ മനു ബ്രഹ്മാവിനെ ഭക്തിയോടെ ശുശ്രൂഷ ചെയ്ത് പരിചരിച്ചു വന്നു. അങ്ങിനെയിരിക്കേ പിതാവ് മകനെ ഉപദേശിച്ചു: ‘മകനേ, നീ അതിശ്രേഷ്ഠമായ ദേവീപൂജ ചെയ്താലും. അങ്ങിനെ നിന്റെ പ്രജാസൃഷ്ടികള്‍ കീർത്തികരമാവട്ടെ.’

അച്ഛന്റെ അനുജ്ഞയനുസരിച്ച് സ്വയംഭുവമനു ശ്രീദേവീ ഉപാസന അനുഷ്ഠിച്ചു. തപസ്സുകൊണ്ട് അദ്ദേഹം ദേവിയെ സംപ്രീതയാക്കി. കാരണാത്മികയും ആദിമായയും സർവ്വശക്തിയുമായ ഭഗവതിയെ ഏകാഗ്രചിത്തത്തോടെ അദ്ദേഹം സ്തുതിച്ചു വന്ദിച്ചു.'

മനു ഇങ്ങിനെ സ്തുതിച്ചു: ‘ജഗത് കാരണകാരണയായ ദേവേശിക്ക് എന്റെ നമസ്കാരം. ശംഖചക്രഗദാപത്മധാരിയായ അമ്മേ, നമോവാകം. നാരായണപ്രിയയും വേദമൂർത്തയും വേദസ്വരൂപയും ലോകനാഥയും ബ്രഹ്മസ്വരൂപിണിയും സകലദേവൻമാരാൽ സ്തുതിക്കപ്പെടുന്നവളുമായ ദേവീ, കോടി കോടി നമസ്കാരം. മഹേശ്വരീ, മഹാമായേ, മഹാഭാഗേ, മഹോദയേ, മഹാദേവന്റെ അർദ്ധാംഗിനീ, ശിവേ, മഹോത്സവേ, മഹാനദേ, ജ്യേഷ്ഠേ, വിദ്യാനിവാസിനീ, മഹാമാരീ ഭയഹരേ, ദേവപൂജിതേ, ഞാനിതാ അവിടുത്തെ മുന്നിൽ കൈകൂപ്പുന്നു. സർവ്വ മംഗളമാംഗല്യേ, ശിവേ, സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ദേവീ നാരായണീ നമോസ്തുതേ!

ആരീ ലോകത്തിന്റെ ഊടും പാവും ഉല്പന്നമായി നിലകൊള്ളുന്നുവോ, ആ ആദ്യന്തരഹിതമായ ഏകചൈതന്യത്തെ ഞാൻ സദാ സ്മരിക്കുന്നു. ആരുടെ കടാക്ഷ കല്പനയാലാണോ ബ്രഹ്മാവ് ലോകസൃഷ്ടി ചെയ്യുകയും, മഹാവിഷ്ണ ലോകസംരക്ഷ ചെയ്യുകയും മഹാദേവൻ സംഹാരം നടത്തുകയും ചെയ്യുന്നത്, മധു കൈടഭൻമാരിൽ നിന്നും രക്ഷതേടി ആരെയാണോ ബ്രഹ്മാവ് ഭയനിവൃത്തിക്കായി പ്രാർത്ഥിച്ചത്, ആ ദേവിയെ ഞാൻ നമസ്ക്കരിക്കുന്നു.

ഹ്രീ, കീർത്തി, സ്മൃതി, കാന്തി, ഗിരിജ, കമല, ദാക്ഷായണി, വേദഗർഭ, സിദ്ധിപ്രദായിനി, അഭയപ്രദ, ഇങ്ങിനെയെല്ലാം പുകൾപെറ്റ ദേവിയെ ഞാൻ സ്തുതിക്കുന്നു, പൂജിക്കുന്നു. ജപിക്കുന്നു, ധ്യാനിക്കുന്നു. അമ്മയുടെ കാൽക്കൽ വീണു ഞാൻ നമസ്കരിക്കുന്നു. ഭാവനയിൽ സദാ ഞാൻ അമ്മയെത്തന്നെ കാണുന്നു. കേൾക്കുന്നു. ദേവീ, എന്നിൽ സംപ്രീതയാകണേ.

ബ്രഹ്മാവ് വേദനിധിയായതും, വിഷ്ണു ലക്ഷ്മീപതിയായതും, ഇന്ദ്രൻ ത്രിലോകാധിപതിയായതും വരുണൻ സമുദ്രാധിപനായതും, കുബേരൻ ധനാധിപതിയായതും യമൻ പിതൃപതിയായതും, നിരൃതി രാക്ഷസനാഥനായതും, സോമൻ സുധാംശുവായതും, അമ്മേ, അവിടുത്തെ കൃപയാൽ മാത്രമാണ്. മൂന്നുലോകത്തിനും അഭിവന്ദ്യയായ ദേവീ, ലോകേശീ, ജഗൻ മംഗളകാരിണീ, നമസ്കാരം, നമസ്കാരം. ഞാൻ അവിടുത്തെ മുന്നിൽ വീണ്ടും വീണ്ടും കൈകൂപ്പി വണങ്ങുന്നു.’

മനുവിന്റെ പ്രാർത്ഥനയാൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി ഇങ്ങിനെ അരുളിച്ചെയ്തു: ‘നിന്റെ സ്തുതിയും ഭക്തിപ്രഹർഷവും പൂജയും എന്നെ സംപ്രീതയാക്കിയിരിക്കുന്നു. ബ്രഹ്മപുത്രാ, നിനക്ക് എന്തു വരമാണ് വേണ്ടത്?'

മനു പറഞ്ഞു: ‘കാരുണ്യമൂർത്തിയായ അമ്മേ, എന്റെ ഭക്തിയിൽ നീ സംതൃപ്തയാണെങ്കിൽ വിഘ്നമേതും കൂടാതെ പ്രജാസൃഷ്ടി ചെയ്യാൻ എന്നെ അനുഗ്രഹിച്ചാലും.’

ദേവി പറഞ്ഞു: ‘അങ്ങിനെയാകട്ടെ. എന്റെ അനുഗ്രഹം നിന്റെ പ്രജാസൃഷ്ടിയെ സദാ സംപുഷ്ടമാക്കട്ടെ. നിനക്ക് ഉത്തരോത്തരം അഭിവൃദ്ധി സംഭവിക്കട്ടെ. നീയിപ്പോൾ സ്തുതിച്ച ദേവീ സ്തോത്രം ഭക്തിപൂർവ്വം ജപിക്കുന്നവർക്ക് സന്തതി, വിദ്യ, കീർത്തി, ലക്ഷ്മി, ധനധാന്യ സമ്പത്ത്, ശക്തി, ശത്രു ജയം എന്നിവയുണ്ടാവട്ടെ.’

നാരായണ മുനി തുടർന്നു: ‘സ്വയംഭുവ മനുവിന് ഇങ്ങിനെ അനുഗ്രഹങ്ങൾ നൽകിയിട്ട് ദേവി അപ്രത്യക്ഷയായി. അദ്ദേഹം ബ്രഹ്മാവിനോട് തനിക്ക് പ്രജാസൃഷ്ടി ചെയ്യാനായി ഒരു സ്ഥാനം കല്പിച്ചു നൽകാൻ ആവശ്യപ്പെട്ടു. ‘അവിടെയിരുന്ന് ഞാൻ യാഗങ്ങൾ ചെയ്ത് പ്രജാസൃഷ്ടി നടത്തിക്കൊള്ളാം.'

എന്നാല്‍ മകൻ ഇങ്ങിനെ അഭ്യര്‍ത്ഥിച്ചപ്പോൾ വിധാതാവ് ചിന്താഗ്രസ്ഥനായി. ‘സൃഷ്ടാവായ എന്റെ സൃഷ്ടി അവസാനിച്ചിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു. സകലത്തിനും ആധാരയായ ഭൂമിയാകെ പ്രളയജലത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടെയെങ്ങിനെ സൃഷ്ടി തുടരാനാവും? എങ്കിലും ഭഗവാൻ ആദി പുരുഷന്റെ സഹായം എനിക്കുണ്ടാവാതിരിക്കില്ല. അല്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തി മാത്രമാണല്ലോ.’

Tuesday, November 22, 2016

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

ദിവസം 198 ശ്രീമദ്‌ ദേവീഭാഗവതം. 7- 40. ബാഹ്യപൂജാവിധാനം

പ്രാതരുത്ഥായ ശിരസി സംസ്മരേത് പത്മമുജ്ജലം
കർപ്പൂരാഭം സ്മരേത്തത്ര ശ്രീ ഗുരും നിജരൂപിണം
സുപ്രസന്നം ലസദ് ഭൂഷാഭൂഷിതം ശക്തി സംയുതം
നമസ്കൃത്യ തതോ ദേവീം കുണ്ഡലീം സംസ്മരേദ് ബുധ:


ദേവി അരുളി: 'അതിരാവിലെ എഴുന്നേറ്റ് ശിരസ്സിനു മുകളിൽ ബ്രഹ്മരന്ധ്രത്തിൽ വിരാജിക്കുന്ന കർപ്പൂരത്തൂവെണ്മയോലുന്ന ജാജ്വല്യമായ സഹസ്രാരപത്മത്തെ മനസ്സാ ധ്യാനിച്ച് അതിൽ ഭാര്യാസമേതം പ്രസന്ന ഭാവത്തിൽ ഇരിക്കുന്ന സ്വന്തം ഗുരുവിനെ സ്മരിച്ചിട്ട് കുണ്ഡലിനിയെ നമസ്കരിക്കുക. മൂലാധാരത്തിൽ നിന്നും ക്രമീകമായി മേലോട്ടു പോകുമ്പോൾ പ്രകാശമായും ബ്രഹ്മരന്ധ്രത്തിൽ നിന്നും കീഴോട്ടു വരുമ്പോൾ അമൃതായമാനമായ സുഖത്തെ നല്‍കി സുക്ഷുമ്നാനാഡിയിൽ വാണരുളുന്ന പരാശക്തിയായ ജഗദംബികയെ ഞാനിതാ ശരണം പണിയുന്നു. എന്നതാവണം സാധകന്റെ മന:പ്രാർത്ഥന.

ശിഖയുടെ നടുക്ക് ഇങ്ങിനെ ഭാവനചെയ്തു ധ്യാനിച്ച ശേഷം സച്ചിദാനന്ദ സ്വരൂപിണിയായി എന്നെ സ്മരിക്കുക. ഇനി ശൗചാദികർമ്മങ്ങൾ ആവാം. എന്നിട്ട് അഗ്നിഹോത്രം ചെയ്യുക. ഹോമം കഴിഞ്ഞാൽ സ്വാസനത്തിൽ ഇരുന്ന് സങ്കൽപ്പപൂജയും ചെയ്യണം.

ഇനി ഭൂതശുദ്ധിയാണ് ചെയ്യാനുള്ളത്. പഞ്ചഭൂതാത്മകമായ ദേഹത്തെ ബീജ മന്ത്രങ്ങളാൽ പരിശുദ്ധമാക്കുകയാണ് ഇതുകൊണ്ടു് സാധിക്കുന്നത്. ഇഷ്ടമൂർത്തിയായ ദേവതയുടെ രൂപത്തെ ധ്യാനിച്ച് മുദ്രകളാൽ സ്പഷ്ടീകരിക്കുന്ന ഹൃല്ലേഖാമാതൃകാ ന്യാസമാണ് ഇനി ചെയ്യേണ്ടത്. ഇത് നിത്യവും ആചരിക്കണം.

മൂലാധാരത്തിൽ 'ഹ' യും ഹൃദയത്തിൽ 'ര' യും ഭ്രൂമദ്ധ്യത്തിൽ 'ഇ' യും ശിരസ്സിൽ 'ഹ്രീ ' യും ന്യസിച്ച് മന്ത്രത്തോടെ മറ്റ് ന്യാസങ്ങളും ആചരിക്കണം. സ്വദേഹത്ത് ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നീ നാലുകാലുകൾ ഉളള ഒരു പീഠം വിഭാവന ചെയ്യുക. പ്രാണായാമം മൂലം വിടർന്നു വിലസുന്ന ഹൃത് കമലത്തിൽ പഞ്ചപ്രേതാസനം സങ്കൽപ്പിച്ച് ദേവിയെ ഉപാസിക്കുക.

ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ, ഈശ്വരൻ, സദാശിവൻ, എന്നിവർ എന്റെ പാദമൂലത്തിൽ കുടികൊള്ളുന്ന പഞ്ചപ്രേതങ്ങളാണ്. ഇവർ പഞ്ചഭൂതങ്ങൾക്ക് അധിപന്മാരാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം, എന്നീ അഞ്ച് അവസ്ഥകളും അവർക്ക് ബാധകമാണ്. എന്നാൽ ഞാൻ ഇവയ്ക്കെല്ലാം അതീതയായ മായാവിശിഷ്ട ബ്രഹ്മമാകുന്നു. ശക്തിതന്ത്രത്തിൽ സദാശിവൻ പലകയും മറ്റു നാലുപേർ കാലുകളുമായ ഒരു പീഠം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. മാനസപൂജയ്ക്കായുള്ള പീഠമാണിത്. മാനസപൂജയിൽ ഇപ്രകാരമുള്ള സങ്കൽപ്പമുറച്ച ശേഷം മൂലമന്ത്രം ജപിക്കണം.

ജപ സമർപ്പണത്തിന് ശേഷം ബാഹ്യപൂജയ്ക്കായി ഭഗവതിക്കുള്ള അർഘ്യം നൽകണം. പാത്രാസാദനം, പൂജാദ്രവ്യ ശോധനം എന്നിവയാണിനി ചെയ്യേണ്ടത്. ദ്രവ്യശുദ്ധി ചെയ്യാൻ അസ്ത്ര മന്ത്രജപം, ജലപ്രോഷണം എന്നിവ ആകാം. ഗുരുക്കൻമാരെ വന്ദിച്ച് ആത്മരക്ഷാർത്ഥം പത്തു ദിക്കുകളെയും ബന്ധിച്ചു നിർത്തി അഗ്നി കൊണ്ട് ഒരു കോട്ട കെട്ടുന്നു എന്ന സങ്കല്പത്തിൽ ഹൃദയത്തിൽ കുടികൊള്ളുന്ന ഭഗവാനെ നേരത്തേ തയ്യാറാക്കിയ ബാഹ്യപീഠത്തിൽ ഇരുത്തുക. ഇതിനുള്ള മന്ത്രങ്ങൾ വഴി പോലെ ജപിച്ച് പ്രാണപ്രതിഷ്ഠ ചെയ്ത് മൂർത്തിയെ ചൈതന്യവത്താക്കുക.

ആസനം, ആവാഹനം, അർഘ്യം, പാദ്യം. ആചമനം, സ്ഥാനം, വസ്ത്രം, ഭൂഷണങ്ങൾ, സുഗന്ധം, പുഷ്പങ്ങൾ എന്നിവയെല്ലാം ദേവിക്കായി സമർപ്പിക്കുക. പിന്നീട് യന്ത്രത്തിലുള്ള ആവരണ ദേവതകളെയും പൂജിക്കണം. ദിവസവും ഈ പൂജകൾ ചെയ്യുന്നതാണ് ഉത്തമം. അതിനു കഴിയാത്തവർ വെള്ളിയാഴ്ചകളിൽ മാത്രമെങ്കിലും പൂജകള്‍ ചെയ്യുക. സാധകന്‍ ദേവിയുടെ പ്രഭാരൂപങ്ങളായ അംഗദേവതകളെയും സ്മരിച്ചു പൂജിക്കേണ്ടതാണ്. മൂന്നു ലോകത്തും ദേവിയുടെ ദിവ്യപ്രഭ വ്യാപരിച്ചു വിലസുന്നതായി ഭാവന ചെയ്യുക.

സാംഗയും സാവരണയും സായുധയുമായ ശക്തിസ്വരൂപിണിയെ ധ്യാനിച്ച് ഭൂവനേശ്വരിയെ ധൂപഗന്ധപുഷ്പാദികൾ കൊണ്ടു് പൂജിക്കണം. നിവേദ്യം, താമ്പൂലം, തർപ്പണം, ദക്ഷിണ എന്നിവയാൽ എന്നെ സംപ്രീതയാക്കുക. ഹിമാലയാ, നിന്നാൽ വിരചിതമായ സഹസ്രനാമജപം എനിക്കേറെ പ്രിയങ്കരമാണ്.

അഹം രുദ്രേഭി സൂക്തം, ‘സർവേ വൈ ദേവാ ദേവീ മുപതസ്ഥു’ എന്നു തുടങ്ങുന്ന ഹൃല്ലേഖോപനിഷദ് മന്ത്രം കൊണ്ട് എന്നെ സ്തുതിച്ച് സംപ്രീതയാക്കുക. കണ്ണീരണിഞ്ഞു് രോമാഞ്ചത്തോടെ ഗദ്ഗദകണ്ഠനായി പ്രേമാർദ്ര ഹൃദയത്തോടെ ജഗജ്ജനനിയോട് ക്ഷമാപ്രാർത്ഥന ചെയ്യുക. പിന്നെ നൃത്തം, ഗീതം, വാദ്യം, എന്നിവയും പുരാണ പാരായണവും ആവാം. അവയുടെയെല്ലാം സത്ത ഞാനാകയാൽ അവയെല്ലാം എന്നെ പ്രീതിപ്പെടുത്തുന്നു.

ഇനി സർവ്വ സമർപ്പണമാണ്. സ്വദേഹം ഉൾപ്പടെയെല്ലാമെല്ലാം ദേവിക്കായി അർച്ചിക്കുക. ഹോമം കഴിക്കുമ്പോൾ ബ്രാഹ്മണരെയും സുവാസിനികളെയും വടുകന്മാരെയും അജ്ഞാനികളെയും ഭേദബുദ്ധി കൂടാതെ ഊട്ടി തൃപ്തരാക്കണം. പിന്നീടു് ഹസ്തമുദ്രയോടെ ഇഷ്ടമൂർത്തിയെ ഹൃദയത്തിലേക്ക് വിസർജ്ജിക്കണം.

ഹൃല്ലേഖാ മന്ത്രപൂര്‍വ്വമാണ് എനിക്കായുള്ള പൂജകൾ ആചരിക്കേണ്ടത്. കാരണം ‘ഹ്രീം’ എന്ന ഹൃല്ലേഖാമന്ത്രമാകുന്ന കണ്ണാടിയിൽ ഞാനെപ്പോഴും പ്രതിബിംബിക്കുന്നു. ഹൃല്ലോഖാമന്ത്രമൊന്നു ജപിക്കുന്നത്‌ തന്നെ മറ്റ് സകല മന്ത്രങ്ങളും ജപിക്കുന്നതിന് തുല്യമാണ്. ഒടുവിൽ ഗുരുവിനുള്ള ദക്ഷിണയും ഭൂഷണങ്ങളും സമർപ്പിക്കുക.

ഇപ്രകാരം ആരൊരുവൻ എന്നെ പൂജിക്കുന്നുവോ അവന് ദുർല്ലഭമായി യാതൊന്നുമില്ല. അവന്റെ ദേഹം ഒടുങ്ങുമ്പോൾ എന്റെ മോഹന മണിദ്വീപിൽ അവനൊരിടം ഉണ്ടാവും. ആ സാധകൻ ദേവീ സ്വരൂപനാകുന്നു. അവൻ സർവ്വരാലും ആരാധ്യനത്രെ.

ഞാൻ ദേവീപൂജാക്രമം വിശദമായിത്തന്നെ പറഞ്ഞുവല്ലോ . അവ മുറപോലെ ചെയ്ത് നീ കൃതകൃത്യനാവുക. ഈ ശാസ്ത്രം യോഗ്യനായ ഒരാൾക്ക് മാത്രമേ ഉപദേശിക്കാവൂ. ഭക്തിയില്ലാത്ത ദുർബുദ്ധികളോട് ഇതുപദേശിക്കുന്നത് സ്വന്തം മാതാവിന്റെ മാറ് തുറന്നു കാണിക്കുന്നതു പോലെ ഹീനമായ പ്രവൃത്തിയാണ്. ഭക്തിയുള്ള ശിഷ്യൻ, സുശീലൻ, ദേവീ ഭക്തനായ പുത്രൻ എന്നിവരെയാണ് ഇത് പഠിപ്പിക്കേണ്ടത്. ശ്രാദ്ധ കാലത്ത് ബ്രാഹ്മണസമക്ഷം പൂജാക്രമം ചൊല്ലുന്നത് പ്രപിതാക്കൻമാർക്ക് മുക്തിപ്രദമാണ്.'

വ്യാസൻ പറഞ്ഞു. 'ഹിമവാനെയും മറ്റു ദേവന്മാരെയും ഇത്രയും ഉപദേശിച്ചിട്ട് ജഗദംബിക അവിടെ നിന്നും മറഞ്ഞു. ദേവീദര്‍ശനസിദ്ധിയില്‍ ആ ദേവൻമാർ അതീവസന്തുഷ്ടരായിരുന്നു. പിന്നീടു് വാഗ്ദാനം ചെയ്തിരുന്നത് പോലെ ദേവി സ്വയം ഹിമവാന്റെ മകളായി പിറന്നു. ഗൗരിയായ ആ പർവ്വതനന്ദിനി കാലക്രമത്തിൽ ശ്രീ ശങ്കരനെ വിവാഹം കഴിച്ചു. അവർക്ക് സ്കന്ദൻ എന്ന സുബ്രഹ്മണ്യൻ മകനായിപ്പിറന്നു. സ്കന്ദനാണ് താരകാസുരനെ നിഗ്രഹിച്ചത്.

പണ്ടു് പാലാഴി കടയുന്ന നേരത്ത് സമുദ്രത്തിൽ നിന്നും അനേകം രത്നങ്ങൾ ഉണ്ടായി പുറത്തുവന്നു. അപ്പോൾ ദേവൻമാർ ആഗ്രഹിച്ച പ്രകാരം ജഗദംബിക ലക്ഷ്മീദേവിയെ രമാരൂപത്തിൽ പാല്‍ക്കടലില്‍ അവതരിപ്പിച്ചു. ആ രമയെയാണ് വിഷ്ണുവിനു നൽകിയത്. ഗൗരിയുടെയും ലക്ഷ്മിയുടെയും ഉത്ഭവകഥ സർവ്വകാമങ്ങളെയും സാധിപ്പിക്കുന്നു.

ഞാൻ പറഞ്ഞുതന്ന ഈ രഹസ്യ ശാസ്ത്രം ഗോപ്യമായി സൂക്ഷിച്ചാലും. താൽപ്പര്യമില്ലാത്ത അന്യൻമാർക്ക് പറഞ്ഞു കൊടുക്കാനുള്ളതല്ല ഈ ദേവീ ചരിതങ്ങൾ.

രാജാവേ, ഇനിയും എന്നാണറിയാനുള്ളത്?

ദേവീഭാഗവതം ഏഴാം സ്കന്ദം സമാപ്തം

Monday, November 21, 2016

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാർച്ചനം

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാച്ചനം

ദേവദേവി മഹേശാനി കരുണാസാഗരേംബികേ
ബ്രൂഹി പൂജാവിധിം സമൃഗ് യഥാവദധുനാ നിജം
വക്ഷ്യേം പൂജാവിധിം രാജന്നംബികായാ യഥാ പ്രിയം
അത്യന്ത ശ്രദ്ധയാസാർധം ശൃണു പർവ്വത പുംഗവ


ഹിമാലയൻ ചോദിച്ചു: അമ്മേ, കരുണാസാഗരമേ, എങ്ങിനെയൊക്കെയാണ് അവിടുത്തെ പൂജിക്കേണ്ടത് എന്ന് അമ്മ തന്നെ ഞങ്ങൾക്കു് വഴി പോലെ പറഞ്ഞു തന്നാലും.

ദേവി അരുളി: പർവ്വത രാജാവേ, അംബികയ്ക്ക് പത്ഥ്യമായ പൂജാക്രമങ്ങൾ ഞാൻ വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. എനിക്കായി ബാഹ്യപൂജയും ആന്തരപൂജയും ചെയ്യാം. ബാഹ്യപൂജയിൽത്തന്നെ വൈദികം, താന്ത്രികം എന്നിങ്ങിനെ രണ്ടു രീതിയിൽ പൂജകളുണ്ട്. വൈദികപൂജ മൂർത്തിഭേദമനുസരിച്ച് രണ്ടുതരമാണ്. വൈദിക പൂജയ്ക്ക് ദീക്ഷയെടുത്ത് യോഗ്യരായവരാണ് അതിന് അധികാരികൾ. താന്ത്രിക ദീക്ഷയുള്ളവരാണ് തന്ത്രപൂജാധികാരികൾ. പൂജാ രഹസ്യങ്ങൾ മനസ്സിലാക്കാതെ വിരുദ്ധപൂജകളിൽ ഏർപ്പെടുന്നവർ മൂഢൻമാരത്രേ. അവര്‍ക്ക്  അധപതനമാണ് ഫലം.

പർവ്വത രാജാവേ, അങ്ങെന്റെ പരമ രൂപം കണ്ടിട്ടുണ്ടല്ലോ. അതിൽ എണ്ണമറ്റ ശിരസ്സുകളും കൈകാലുകളും ഉണ്ടു്. പരാത്പരവും സർവ്വശക്തിയുതവും ആയ ആ രൂപത്തെ നിത്യവും ധ്യാനിക്കുന്നത് വൈദികപൂജയുടെ ആദ്യപടിയാണ്. ശാന്തനായി, ദംഭാദിദോഷങ്ങൾ ഒഴിഞ്ഞവനായി, സ്ഥിരചിത്തതയോടെ യാഗം, ജപം, ധ്യാനം, ദാനം, തപം, ഭക്തിപ്രഹർഷം എന്നിവയോടെ എന്നിൽ മനസ്സുറപ്പിക്കുക. ഉള്ളിൽ എന്റെ രൂപം സദാ സ്മരിക്കുക. ഇങ്ങിനെ എന്റെ പ്രസാദത്തിനു പാത്രമാവുന്ന സാധകനെ ഞാൻ താമസംവിനാ ഭവസാഗരത്തിൽ നിന്നും കരകയറ്റും. കർമ്മത്തോടെയുള്ള ധ്യാനം, ഭക്തിയോടെയുള്ള ജ്ഞാനം എന്നിവയാൽ മാത്രമേ ഭക്തൻ എന്റെ പ്രീതിക്ക്  യോഗ്യനാവൂ. കേവലം കർമ്മം മാത്രം കൊണ്ട് അതു സാധിക്കുകയില്ല. ധർമ്മം ഭക്തിയുണ്ടാക്കുന്നു. ഭക്തി ജ്ഞാനത്തെയും.

ശ്രുതി സ്മൃതികൾ ധർമ്മത്തെ പ്രതിപാദിക്കുന്നു. എല്ലാ അറിവുകളും എന്നിൽ നിന്നുദിച്ചവയാകയാൽ വേദങ്ങളും ശ്രുതികളും സാധകനു പ്രമാണമാക്കാം. സ്മൃതികളിലും വേദപ്രമാണങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ അവയും സ്വീകാര്യമാണ്. മന്വാദി സ്മൃതികൾക്കും തുല്യ പ്രാമുഖ്യം ഉണ്ടു്. ഇവയിൽ തന്ത്രാർത്ഥങ്ങൾ പറയുന്ന ഭാഗങ്ങൾ വൈദികർ പഠിക്കേണ്ടതില്ല. മറ്റ് ശാസ്ത്രങ്ങൾ ഒന്നും പ്രാമാണികമല്ലതന്നെ. കാരണം അവ രചിച്ചിട്ടുള്ളവർ ഇനിയും അജ്ഞാനനാശം വന്നിട്ടുള്ളവരല്ല.

മോക്ഷകാംഷികൾ വേദത്തെ അലംഘ്യ നിയമങ്ങളായിത്തന്നെ കണക്കാക്കണം. രാജകല്പനകളെപ്പോലെയാണവ. ശ്രുതികളിൽ എന്റെ കല്പനകൾ കാണാം. അവയെ പരിപാലിക്കാനായി ബ്രാഹ്മണ ക്ഷത്രിയ ജാതികളെ ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. എന്നെപ്പറ്റിയുളള ഗൂഢതത്വങ്ങൾ ശ്രുതികളിലുണ്ട്. എപ്പോഴൊക്കെ ധർമമത്തിന് ച്യുതിയുണ്ടാവുന്നുവോ അപ്പോഴെല്ലാം ഞാനവതരിച്ച് ധർമമ സംസ്ഥാപനം ചെയ്യും. അതിനായി ഞാൻ ദേഹവുമെടുക്കും. അങ്ങിനെയാണ് ദേവൻമാരും ദൈത്യൻമാരും ഉണ്ടാവുന്നത്.

ധർമ്മം വെടിഞ്ഞ് ജീവിക്കുന്നവർക്ക് അതിഭീകര നരകങ്ങൾ ഞാനുണ്ടാക്കുന്നു. അന്യധർമ്മം അനുഷ്ഠിക്കുന്നവരെ നാടുകടത്താൻ രാജാവിന് അധികാരമുണ്ട് അതുപോലെയാണ് ആ നരകങ്ങളില്‍ ചിലര്‍  ചെന്ന് ചേരാനിടയാകുന്നത്. ശ്രുതിസ്മൃതി വിരുദ്ധങ്ങളായ അനേകം ചിന്താപദ്ധതികൾ ശാസ്ത്രങ്ങളാണെന്ന മട്ടിൽ പ്രചരിച്ചുവരുന്നുണ്ടല്ലോ. അവയെല്ലാം താമസങ്ങളാണെന്ന് മനസ്സിലാക്കുക. സാധകര്‍ അവയെ ആചരിക്കുന്നരുമായി സംഗമരുത്.

വാമം, കൗളകം, കാപാലികം, ഭൈരവാഗമം, മുതലായ സിദ്ധാന്തങ്ങള്‍ പരമശിവ നിർമ്മിതങ്ങൾ ആണെങ്കിലും അവ സാധകനെ മോഹിപ്പിക്കാൻ ഉണ്ടാക്കിയവയാണ്. പാപികൾക്ക് വേദ ധർമ്മാചരണം കൊണ്ടു് സദ്ഗതി ലഭിച്ചേക്കാം എന്ന ഫലേച്ഛയാൽ പ്രചോദിതരായി തന്ത്ര ഗ്രന്ഥങ്ങൾ ഉപയോഗിച്ചാണ് ഈ മാർഗ്ഗങ്ങളിൽ ഒരുവൻ ആകൃഷ്ടനാവുന്നത്.

ദക്ഷശാപം, ഭൃഗുശാപം, ദധീചിശാപം, മുതലായവയാൽ ഭൃഷ്ടരാക്കപ്പെട്ട ബ്രാഹ്മണർക്കായി ശൈവം, വൈഷ്ണവം, സൗരം, ശാക്തം, ഗാണപത്യം എന്നിങ്ങിനെയുള്ള ആഗമങ്ങൾ പരമശിവൻ സ്വയം നിർമ്മിച്ചവയാണ്. പൊതുവേ അവയൊന്നും വേദ വിരുദ്ധങ്ങളല്ല. വൈദികർക്ക് അവ നിഷിദ്ധവുമല്ല. വേദവിരുദ്ധമായ ഒന്നും ബ്രാഹ്മണർ സ്വീകരിക്കരുത്. വേദാധികാരിയല്ലെങ്കിൽ ഒരുവന്‍ ചിലപ്പോള്‍ വേദവിരുദ്ധമായവയും സ്വീകരിച്ചുവന്നിരിക്കും.

വൈദികൻ എപ്പോഴും വേദത്തെ മാത്രം സമാശ്രയിക്കണം. ധർമ്മത്തോടു കൂടിയ ജ്ഞാനമാണ് ബ്രഹ്മപ്രകാശകം. എല്ലാ ആശകളും ഉപേക്ഷിച്ച് സകല ചരാചരങ്ങളോടും കനിവോടെ, മദദംഭാദികൾ ഇല്ലാതെ, ഏക ചിത്തരായി, എന്നെത്തന്നെ ശരണം പ്രാപിച്ച്, എന്റെ തീർത്ഥ സ്ഥാനങ്ങളെപ്പറ്റി പറയുകയും എന്റെ ഗുണകീർത്തനം ആലപിക്കുകയും ചെയ്യുന്ന സാധകൻ, എന്റെ വിരാട് രൂപത്തെയാണ് ഉപാസിക്കുന്നത്. ബ്രഹ്മചാരിയോ സന്യാസിയോ വാനപ്രസ്ഥനോ ആയ സാധകൻ സദാ എന്നെത്തന്നെ സ്മരിച്ചു കൊണ്ടിരിക്കുന്നതിനാൽ അവരിലെ അജ്ഞാനതമസ്സിനെ ജ്ഞാനസൂര്യപ്രകാശകിരണങ്ങളാൽ ക്ഷണത്തിൽ ഞാൻ നശിപ്പിക്കുന്നതാണ്.

ഇതു വരെ പറഞ്ഞു തന്നത് വൈദികമായ പൂജകളെക്കുറിച്ചാണ്. ഇനി താന്ത്രികമായ പൂജകളെപ്പറ്റി പറയാം. ശുദ്ധി വരുത്തി പവിത്രമാക്കിയ സ്ഥണ്ഡിലത്തിലോ ഒരു മൂർത്തിയിലോ സൂര്യചന്ദ്രാദികളിലോ ജലത്തിലോ ബാണലിംഗത്തിലോ വസ്ത്രത്തിലോ യന്ത്രത്തിലോ ഹൃദയത്തിലോ ജഗദംബയെ പൂജിക്കാം. സഗുണയും കരുണാ പൂർണ്ണയും അരുണവർണ്ണത്തിൽ സർവ്വാംഗ സുന്ദരിയുമായ അമ്മ ശൃംഗാരസാരസർവ്വസ്വയത്രേ. പ്രസന്നമുഖിയും ഭക്തൻമാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഉത്സുകയുമായ അമ്മയുടെ മുടിക്കെട്ടിൽ തിളക്കമാർന്ന ചന്ദ്രന്റെ ഒരു കീറ് അലങ്കാരമായിരിക്കുന്നു. പാശം, അങ്കുശം, വരം, അഭയം, ഭീതി എന്നിവയെ ധരിച്ചു വിളങ്ങുന്ന ദേവിയെ അവനവന്റെ കഴിവുകൾക്ക് അനുസരിച്ച് ലോഭം കൂടാതെ പൂജിക്കണം. ആന്തരപൂജാധികാരം സ്വയമേവ ആർജിക്കുന്നതു വരെ ബാഹ്യപൂജയ്ക്ക് മുടക്കമരുത്. ഒരിക്കൽ ആഭ്യന്തരപൂജ തുടങ്ങാനായാൽ പിന്നെ ബാഹ്യപൂജ ആവശ്യമില്ല. കാരണം ആഭ്യന്തരപൂജ കൊണ്ട് സംവിത്തിൽ ലയമുണ്ടായിക്കഴിഞ്ഞു. ഉപാധിരഹിതമായ സംവിത്ത് അപരിമേയവും സർവ്വശ്രേഷ്ഠവുമത്രേ.

സംവിത്തിൽ നിന്നും ഭിന്നമായി കാണപ്പെടുന്നതെല്ലാം മിഥ്യയാണ്. വെറും മായ മാത്രമാണവ. സംസാരദുഖശമനത്തിനായി ദേവിയെ നിർവ്വികല്പമായ മനസ്സോടെ ധ്യാനിക്കുക. ഭക്തി നിറഞ്ഞ മനസ്സോടെ ജഗദംബികയെ സാക്ഷാത്കരിക്കുക.

ഇനി ബാഹ്യപൂജാവിധികൾ പറഞ്ഞു തരാം .

Thursday, November 17, 2016

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

കതി സ്ഥാനാനി ദേവേശി ദ്രഷ്ടവ്യാനി മഹീതലേ
മുഖ്യാനി ച പവിത്രാണി ദേവീപ്രിയതമാനി ച
വ്രതാന്യപി തഥാ യാനി തുഷ്ടി ദാന്യുത്സവാ അപി
തത്സർവ്വം വദ മേ മാത: കൃതകൃത്യോ യതോ നര
:


ഹിമാലയൻ ചോദിച്ചു. ‘അമ്മേ, ദേവേശീ, ഒരു സാധകൻ ഈ ഭൂമിയിൽ അമ്മയ്ക്ക് പ്രിയതരമായ ഏതെല്ലാം പുണ്യസ്ഥലങ്ങൾ ദർശിക്കണം? അതുപോലെ അയാൾ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണ്? അയാള്‍ ആഘോഷിക്കേണ്ട ഉത്സവങ്ങൾ ഏതൊക്കെയാണ്? അമ്മേ, ഞങ്ങൾക്ക് ഇതെല്ലാം കേട്ട് കൃതകൃത്യത ഉണ്ടാകട്ടെ.’

ദേവി അരുളിച്ചെയ്തു: ‘കണ്ണുകള്‍ക്ക് കാണാവുന്നതെന്തും എന്റെ ആവാസസ്ഥാനങ്ങളാണ്. ഏതു കാലവും വ്രതപരിപാലനത്തിന് ഉചിതം തന്നെ. ഉത്സവങ്ങൾ നടത്താനും എല്ലാ കാലവും നന്ന്. ഞാൻ സർവ്വരൂപിണിയാണെന്ന് മനസ്സിലാക്കിയാലും. എങ്കിലും ഭക്തവാത്സല്യം ഉള്ളതിനാൽ നിങ്ങൾക്കു വേണ്ടി ഞാൻ ചിലത് പറഞ്ഞു തരാം.

നാഗരാജാവേ, മഹാലക്ഷ്മി വാഴുന്ന കോലാപുരം എന്റെ പ്രധാനപ്പെട്ട ആസ്ഥാനമാണ്. പിന്നെ മാതൃകാപുരം. അവിടെ രേണുകാദേവിയാണ് ഞാന്‍. തുലജാപുരത്ത് പിംഗളാദേവി. സപ്ത ശൃംഗത്ത് ജ്വാലാമുഖി. പിന്നെ ശ്രേഷ്ഠമായ ശാകംഭരീ സ്ഥാനം, ഭ്രാമരീ പൂരം, ശ്രീ രക്തദന്തികാ സ്ഥാനം, ദുർഗ്ഗാ സ്ഥാനം, വിന്ധ്യാചലനിവാസീ സ്ഥാനം, അന്നപൂർണ്ണ മഹാസ്ഥാനം , കാഞ്ചീപുരമെന്ന ഉത്തമ സ്ഥാനം, ഭീമാദേവീ സ്ഥാനം, വിമലാദേവീ സ്ഥാനം, ശ്രീ ചന്ദ്രലാദേവീ സ്ഥാനം, കൗശികീ സ്ഥാനം, നീലാംബാ സ്ഥാനം, ജംബുനദേശ്വരീ സ്ഥാനം, ശ്രീനഗരം, നേപാളിലെ ഗുഹ്യകാളി മഹാസ്ഥാനം, ചിദംബരത്തിലെ മീനാക്ഷീദേവിയുടെ ആസ്ഥാനം, സുന്ദരീദേവിയുടെ ആസ്ഥാനമായ വേദാരണ്യം, പരാശക്തിയുടെ ഏകാംബരം, യോഗേശ്വരിയുടെ മദാലസാ സ്ഥാനം, ചീനയിലെ നീലസരസ്വതീ സ്ഥാനം, വൈദ്യനാഥത്തിലെ ബഗളാ സ്ഥാനം, ശ്രീ ഭുവനേശ്വരിയുടെ സുശോഭന സ്ഥാനമായ മണിദ്വീപം, എന്നിവയെല്ലാം എന്റെ വാസസ്ഥലങ്ങളാണ്.

ത്രിപുരഭൈരവിയുടെ കാമാഖ്യായോനിമണ്ഡല സ്ഥാനത്ത് ദേവി മാസം തോറും രജസ്വലയാകുന്നു. ഇതിനേക്കാൾ ഉൽകൃഷ്ടമായ മറ്റൊരിടവും ഭൂമിയിൽ ഇല്ലതന്നെ. ഇവിടുത്തെ ദേവതമാർ പർവ്വതങ്ങളായി നിലകൊള്ളുന്നു. ഇവിടുത്തെ ഭൂമി മുഴുവൻ ദേവിയുടെ രൂപമാണെന്ന് വിദ്വാന്മാർ പറയുന്നു. ഇത്രയധികം പരിപാവനമായ മറ്റൊരിടം ഇല്ല.

ഗായത്രീദേവിയുടെ ശ്രേഷ്ഠമായ ആസ്ഥാനം പുഷ്കരം. അമരേശത്ത് ചണ്ഡിക, പ്രഭാസത്തിൽ പുഷ്കരേക്ഷിണി. നൈമിശത്ത് ലിംഗധാരിണീദേവി, ആഷാഢിയിൽ രതീദേവി, പുഷ്ക്കരാക്ഷത്തിൽ പുരൂഹത, ചണ്ഡമുണ്ഡീ മഹാസ്ഥാനത്ത് ദണ്ഡിനീദേവി, ഭാരഭൂതിയിൽ ഭൂതിദേവി, നാകുലത്ത് നകുലേശ്വരി. ഹരിശ്ചന്ദ്രത്തിൽ ചന്ദ്രിക, ശ്രീഗിരിയിൽ ശാങ്കരി, ജപ്യേശ്വരത്തിൽ ത്രിശൂല, ആമ്രാതകേശ്വരത്തിൽ സൂക്ഷ്മ, മഹാകാളത്തിൽ ശാങ്കരി, മധ്യമേശ്വരത്ത് ശർവപത്നി, കേദാരത്ത് മാർഗ്ഗദായിനി. ഗയയിൽ മംഗളാദേവി, ഭൈരവാഖ്യത്തിൽ ഭൈരവി, കുരുക്ഷേത്രത്തിൽ സ്ഥാണുപ്രിയ, നാകുലത്തിൽ സ്വായംഭുവി, കനഖലത്തിൽ ഉഗ്ര, വിമലേശ്വരത്ത് വിശ്വേശി, അട്ടഹാസത്തിൽ മഹാനദ, മഹേന്ദ്രത്തിൽ മഹാന്തക, ഭീമത്തിൽ ഭീമേശ്വരി, വസ്ത്രാപഥത്തിൽ ഭവാനി, അർധകോടിയിൽ രുദ്രാണി, അവിമുക്തയിൽ വിശാലാക്ഷി, മഹാലയത്തിൽ മഹാഭാഗ, ഗോകർണ്ണത്തിൽ ഭദ്രകർണ്ണി, ഭദ്രകർണ്ണികയിൽ ഭദ്ര, സുവർണ്ണാക്ഷത്തിൽ ഉൽപ്പലാക്ഷ, സ്ഥാണുവിൽ സ്ഥാണുനാഥ, കമലാലയത്തിൽ കമല, ഛഗലണ്ഡത്തിൽ പ്രചണ്ഡ, കുണ്ഡലത്തിൽ ത്രിസന്ധ്യ, മാകോടത്തിൽ മുകുടേശ്വരി, മണ്ഡലേശത്ത് ശാണ്ഡകി, കാലഞ്ജരത്തിൽ കാളി, ശങ്കുകർണ്ണത്തിൽ ധ്വനി, സ്ഥൂലകേശത്തിൽ സ്ഥൂല, പിന്നെ ജ്ഞാനികളുടെ ചിത്തത്തിൽ ഞാന്‍ ഹൃല്ലേഖ.

ഇപ്പറഞ്ഞ ആസ്ഥാനങ്ങൾ ക്രമമനുസരിച്ച് ദേവീപൂജയ്ക്കായി തിരഞ്ഞെടുക്കാം. പോരെങ്കിൽ കാശിയിൽത്തന്നെ എല്ലാ ക്ഷേത്രങ്ങളും ഉണ്ടു്. ദേവീഭക്തിയോടെ അവിടെ വസിച്ച് ഓരോരോ ദേവീസ്ഥാനങ്ങൾ സന്ദർശിച്ച് ദേവിയുടെ നാമങ്ങൾ ജപിച്ച്, ദേവിയുടെ രൂപം പൂജിച്ച്, സാധകന് സംസാരബന്ധനത്തിൽ നിന്നും മുക്തനാകാം.

പ്രഭാതത്തിൽ ദേവീനാമങ്ങൾ ചൊല്ലുന്നവന്റെ പാപങ്ങൾ ഇല്ലാതാവുന്നു. പിതാക്കൾക്ക് ശ്രാദ്ധമൂട്ടുന്ന വേളയിൽ ദേവിയുടെ നാമം ജപിക്കുന്നത് പ്രപിതാക്കളുടെ മുക്തിക്ക് കാരണമാകുന്നു.

ഇനി സ്ത്രീപുരുഷൻമാർ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണെന്നു പറയാം. അനന്തതൃതീയ വ്രതം, രസകല്യാണിനീ വ്രതം, ആർദ്രാനന്ദകര വ്രതം, വെള്ളിയാഴ്ച വ്രതം, കൃഷ്ണചദ്ദുർശീ വ്രതം, ചൊവ്വാഴ്ച വ്രതം, പ്രദോഷവ്രതം, എന്നിവയെല്ലാം സാധകര്‍ ആചരിക്കേണ്ടവയാണ്.

മഹാദേവൻ പ്രദോഷദിനത്തിൽ ദേവിയെ പീഠത്തിൽ കൂടിയിരുത്തിയ ശേഷം മറ്റു ദേവന്‍മാരുമൊത്ത് നൃത്തം ചെയ്യുന്നു. അന്ന് സാധകന്‍ പകലുപവാസം ചെയ്യണം. പ്രദോഷത്തിൽ ശിവപൂജയും വേണം. തിങ്കളാഴ്ച വ്രതവും എനിക്ക് പ്രിയമാണ്. അന്ന് ദേവീപൂജയിൽ ദിനം മുഴുവൻ ചിലവഴിച്ച ശേഷം രാത്രി ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. പിന്നീടു് എനിക്ക് പ്രിയമുള്ളത് ശരത്തിലും വസന്തത്തിലും ഉള്ള രണ്ടു നവരാത്രികളാണ്. ഇവയെക്കൂടാതെ നിത്യം ചെയ്യേണ്ടതായ മറ്റ് വ്രതങ്ങളുമുണ്ട്. എന്നിൽ സായൂജ്യമടയുന്ന ഭക്തൻ ദോളോത്സവം, ശയനോത്സവം, ജാഗരണോത്സവം, രഥോത്സവം, ദമനോത്സവം, പവിത്രോത്സവം എന്നിവയെല്ലാം യഥാവിധി നടത്താൻ ശ്രദ്ധാലുവായിരിക്കും.

സുവാസിനികളെയും എന്റെ ഭക്തൻമാരെയും സന്യാസിമാരെയും, കുമാരികളെയും അവരിലെല്ലാം എന്നെക്കണ്ട് ശ്രദ്ധാഭക്തിയോടെ പൂജിക്കുക. ലോഭം കൂടാതെ, അവനവന്‍റെ കഴിവനുസരിച്ച് പൂക്കൾ അർപ്പിച്ച് എനിക്കായി പൂജകള്‍ ചെയ്യുക. വർഷം തോറും ഇത്തരം പൂജകൾ മുടക്കം കൂടാതെ ചെയ്യുന്നവൻ എന്റെ പ്രീതിക്ക് പാത്രമാവുന്നു.

എന്നെ പ്രീതിപ്പെടുത്തുവാൻ ഒരു സാധകൻ എന്തെല്ലാം ചെയ്യണമെന്ന് ഞാനിപ്പോള്‍ പറഞ്ഞു തന്നുവല്ലോ. എന്നാലിത് ഭക്തിയില്ലാത്തവന് ഉപദേശിക്കരുത്. ഇവയൊന്നും അനവസരത്തിൽ വെറുതെ പറയുവാനുള്ളതല്ല.

Wednesday, November 16, 2016

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

ദിവസം 195 ശ്രീമദ്‌ ദേവീഭാഗവതം. 7-37. ഭക്തി മാഹാത്മ്യം

സ്വീയാം ഭക്തം വദസ്വാംബ യേ ന ജ്ഞാനം സുഖേന ഹി
ജായേത മനുജസ്യാസ്യ മധ്യമസ്യാ വിരാഗിണ:
മാർഗ്ഗാ സ്ത്രയോ മേ വിഖ്യാതാ മോക്ഷപ്രാപ്തൗ നഗാധിപ
കർമ്മയോഗോ ജ്ഞാനയോഗോ ഭക്തിയോഗശ്ച സത്തമ


ഹിമാലയൻ പറഞ്ഞു. 'അമ്മേ ഇപ്പറഞ്ഞ യോഗമാർഗ്ഗം വിരക്തിയെത്താത്ത മദ്ധ്യമാധികാരിയായ ഒരു സാധകന് എങ്ങിനെയാണ് ആചരിക്കാൻ സാധിക്കുക? അതിനുള്ള എളുപ്പമാർഗ്ഗം കൂടി ഞങ്ങൾക്ക് ഉപദേശിച്ചു തരണം.'

ശ്രീദേവി ഇങ്ങിനെ അരുളി. 'നഗാധിപാ, മോക്ഷ സിദ്ധിക്ക് പ്രധാനമായും മൂന്നാണ് ഉപായങ്ങൾ. കർമ്മം, ജ്ഞാനം, ഭക്തി എന്നിവയാണവ. അതിൽ അയത്നമെന്നു പറയാവുന്നത് ഭക്തിയോഗമാണ്. അതിൽ ശരീരത്തെയോ മനസ്സിനെയോ വല്ലാതെ കഷ്ടപ്പെടുത്തേണ്ടതില്ല. ഇപ്പറഞ്ഞ ഭക്തിസാധനയും മനുഷ്യന്റെ ഗുണഭേദങ്ങൾ അനുസരിച്ച് മൂന്നു വിധത്തിലാണ് ഉള്ളത് . അന്യനെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തിൽ അഹങ്കാരത്തോടെ മത്സരബുദ്ധിയിൽ ചെയ്യുന്ന ഭക്തി സാധന, താമസമാണ്. പരപീഡയില്ലെങ്കിലും തനിക്ക് യശസ്സും പ്രതിഫലവും ലഭിക്കാനായി ചെയ്യുന്ന ഭക്തി, രാജസമാണ്. ഇതിൽ ഭക്തൻ അവനെ എന്നിൽ നിന്നും വേറിട്ട ഒരു സത്തയായി കാണുന്നു. ഭോഗലോലുപത്വം, പ്രത്യാശ എന്നിവയാണ് രാജ്യസഭക്തന്റെ സ്വഭാവം. ഭേദബുദ്ധിയോടെ ചെയ്യുന്ന ഈ ഭക്തിസാധന അജ്ഞാന ജന്യമത്രെ. ഈശ്വരാർപ്പണഭാവത്തോടെ തന്റെ പാപങ്ങൾ കഴുകിക്കളയാൻ നിത്യവും സാധനകൾ അനുഷ്ഠിക്കണം എന്നുറച്ച് അതിനായി പ്രയത്നിക്കുന്നവന്റെ ഭക്തി സാത്വികമാണ്. അവൻ എന്നെ പ്രീതിപ്പെടുത്താനാണ് സാധന ചെയ്യുന്നത്. സാത്വികഭക്തികൊണ്ട് പരാഭക്തിയില്‍ എത്താന്‍ സാധിക്കും. എന്നാൽ താമസഭക്തിയും രാജ്യസഭക്തിയും മനുഷ്യനെ പരാഭക്തിയിലേക്ക് നയിക്കുകയില്ല. സാധകൻ ഇവയെ തീര്‍ച്ചയായും വർജിക്കണം.

പരാഭക്തിയുടെ പ്രത്യേകതകൾ ഇനിപ്പറയാം. നിത്യവും എന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുക, എന്റെ നാമം പ്രകീർത്തിക്കുക, അവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുക, ഫലപ്രതീക്ഷ കൂടാതെ, എന്നെ സംപ്രീതയാക്കുക എന്ന ഉദ്ദേശത്തോടെ മാത്രം പരമപ്രേമത്തിൽ നിമഗ്നമാക്കി മനസ്സർപ്പിക്കുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്. എന്നെ സേവിക്കുക എന്ന ഏക ലക്ഷ്യം മാത്രമുള്ള സാധകമനസ്സ്, സാമീപ്യം, സാരൂപ്യം, സായൂജ്യം, എന്നിവയെപ്പോലും ലക്ഷ്യമാക്കാതെ സേവ്യ-സേവക ഭാവത്തിൽ അഭിരമിക്കുന്നു. സദാ ഉൻമേക്ഷത്താടെ സച്ചിദാനന്ദസ്വരൂപഭാവനയില്‍ എന്നെത്തന്നെ ധ്യാനിക്കുക. 'ഞാൻ, താൻ' എന്ന ഭേദഭാവം ഉള്ളിൽ നിന്നും തീർത്തും ഒഴിവാക്കി സർവ്വജീവജാലങ്ങളെയും എന്റെ രൂപത്തിൽ മാത്രം കാണുക. അവയിലെല്ലാം സ്പന്ദിക്കുന്ന ചൈതന്യസ്ഫുരണം അഭേദമാണെന്ന് കണ്ട് എല്ലാത്തിലും വർത്തിക്കുന്നത് ഞാൻ മാത്രമാണെന്ന് അറിയുക. തന്നോടുള്ള സ്വയമുള്ള പ്രീതിഭാവം മറ്റുള്ള ജീവജാലങ്ങളോടും അനുവർത്തിക്കുക.

എല്ലാവരിലും എന്റെ ചൈതന്യം ദർശിച്ച് ഏതു ചണ്ഡാളനെയും അഭേദഭാവേന നമസ്കരിക്കാൻ സഹജമായി തോന്നുക. എന്റെ ചരിതം കേൾക്കാൻ ഉത്സാഹമുണ്ടാവുക, എന്റെ ഭക്തരുമായുള്ള സത്സംഗത്തിൽ അഭിരുചിയുണ്ടാവുക, ഭക്തി വർദ്ധിച്ച് രോമാഞ്ചമുണ്ടാവുക, കണ്ണിൽ ആനന്ദാശ്രു താനേ വഴിയുക, എന്നിവയെല്ലാം പരാഭക്തി ലക്ഷണങ്ങളാണ്.

എന്റെ പൂജകളെ വിത്തശാഠ്യം കൂടാതെ സഹജമായ ശ്രദ്ധയോടെ അനുഷ്ഠിക്കുകയും എന്റെ ഉത്സവങ്ങൾ കൊണ്ടാടാൻ സഹജമായ താൽപര്യം സദാ ഉണ്ടാവുകയും ദേഹതാദാത്മ്യം കൂടാതെ ഉറക്കെ നാമം ജപിച്ച് നൃത്തം ചെയ്യുകയും, ദേഹരക്ഷയിലും പ്രാരാബ്ധങ്ങളിലും ചിന്തകൾ കുടുങ്ങി നില്‍ക്കാതെ കഴിയുകയും ചെയ്യുന്നത് പരാഭക്തി ലക്ഷണമാണ്. 'ദേവിയല്ലാതൊരു വസ്തുവില്ലെങ്ങും എവിടെയും എക്കാലത്തും' എന്ന അറിവ് ഉണര്‍വ്വായി ആ സാധകനില്‍ ഉറച്ചിരിക്കുന്നു.

പരാഭക്തിയിൽ വിലയിച്ചവൻ എന്റെ ചിന്മാത്രമായ മായാരൂപത്തിൽ വിലയിക്കുക തന്നെ ചെയ്യും. ഭക്തിയുടെ പാരമ്യംതന്നെയാണ് ജ്ഞാനം. അതു തന്നെ വൈരാഗ്യസീമയും. രണ്ടും ജ്ഞാനസിദ്ധിക്ക് നിദാനമാവുന്നു. ചിലർക്ക് പ്രാരാബ്ധത്തിന്റെ ആധിക്യത്താൽ ജ്ഞാനം സിദ്ധമായില്ല എങ്കിൽക്കൂടി അവരും ഭക്തിയൊന്നിനാൽത്തന്നെ ഞാൻ വാഴുന്ന മണിദ്വീപിൽ എത്തിച്ചേരും. മണിദ്വീപിൽ എത്തിയാൽ ഭോഗേച്ഛയില്ലെങ്കിലും സാധകന് ഭോഗസുഖം അനുഭവവേദ്യമാവും. അവനിൽ ചിദ്രൂപ ജ്ഞാനവും ഉണ്ടാവും.

ജ്ഞാനം കൂടാതെ മുക്തിയില്ല. ആർക്കാണോ ഈ ജന്മത്തിൽ ഇവിടെ വച്ചുതന്നെ ജ്ഞാനോദയം ഉണ്ടാവുന്നത്, അവന് മരണമില്ല. സ്വഹൃദ്ഗതനാണ് പ്രത്യഗാത്മാവ് എന്ന അറിവിന്റെ ഉണർവ്വാണ് എന്റെ സംവിത് രൂപജ്ഞാനം. 'ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മം തന്നെയാകുന്നു'.

കഴുത്തിലണിഞ്ഞ മാലയെ നാം ആഭരണമെന്നു കണക്കാക്കുന്നു. എന്നാലതിന്റെ യഥാർത്ഥ സത്ത സ്വർണ്ണം മാത്രമാണ്.

ജ്ഞാനമുദിക്കുമ്പോൾ അജ്ഞാനത്തിന്റെ ഇരുളകലുന്നു. അങ്ങിനെ നാമരൂപങ്ങൾക്കപ്പുറമുള്ള സത്ത വെളിവാകുന്നു. അങ്ങിനെ സാധകന് എല്ലാറ്റിനും കാരണമായ എന്നെ കാണാകുന്നു. കാണപ്പെടുന്ന വസ്തുവിനും കാണപ്പെടാത്ത കാരണത്തിനും അപ്പുറമാണ് എന്റെ സത്ത. നിഴലും വെയിലും പോലെ ഇടയ്ക്ക് മറഞ്ഞും ഇടക്ക് തെളിഞ്ഞും പിതൃലോകത്ത് ജലത്തിലെ പ്രതിബിംബം പോലെയും, ദേഹത്ത് കണ്ണാടിയിൽ കാണുന്ന നിഴൽ പോലെയും ഞാനിരിക്കുന്നു. എന്റെ മണിദ്വീപിൽ ദ്വൈതഭാവമില്ലാത്ത, ശുദ്ധജ്ഞാനം മാത്രമേയുള്ളു.

വൈരാഗ്യം മൂർച്ഛിച്ച ഒരാൾ ജ്ഞാനസിദ്ധിയിൽ എത്താതെ അന്തരിച്ചാൽ അവൻ ഒരു കല്പകാലം ബ്രഹ്മലോകത്ത് വസിച്ച ശേഷം ഒരു ഐശ്വര്യ സമ്പന്നമായ അന്തരീക്ഷത്തിൽ ശ്രീമാൻമാരുടെ കുലത്തിൽ സജ്ജനങ്ങളായ മാതാപിതാക്കളുടെ സന്താനമായി ജന്മമെടുക്കും. അവിടെ സാധനകൾ അനുഷ്ഠിക്കാൻ അവന് അവസരമുണ്ടാകും. അങ്ങിനെയവൻ ഒടുവില്‍ സഹജമായും ജ്ഞാനമാർഗ്ഗത്തിൽ എത്തിച്ചേരും.

ഹിമവാനേ, ഈ ജ്ഞാനസിദ്ധിക്ക് അനേകം ജന്മങ്ങൾ വേണ്ടിവന്നേക്കാം. അതിനാൽ കിട്ടിയ ജന്മത്തിൽത്തന്നെ താമസം വിനാ ജ്ഞാനസമ്പാദനത്തിനായി ഒരുവന്‍ പരിശ്രമിക്കണം. മനുഷ്യജന്മം ദുർലഭമാണ്. അതിൽ ബ്രാഹ്മണജന്മം അതീവ ദുർലഭം. അവരിലും വേദപഠനഭാഗ്യം ചുരുക്കം ചിലർക്കേ ഉണ്ടാവൂ.

ശമദമാദികൾ പരിശീലിക്കുക, യോഗസിദ്ധി കൈവരിക. ഉത്തമനായ ഗുരുവിനെ കിട്ടുക, ഇന്ദ്രിയങ്ങൾ നിപുണതയാർന്നതാവുക, ശരീരസംസ്കാരവും മോക്ഷേച്ഛയും ഉണ്ടാവുക, എന്നതെല്ലാം അനേക ജന്മങ്ങളിലെ പുണ്യം കൊണ്ടേ സിദ്ധിക്കൂ. ഇങ്ങിനെ അതീവ ദുർലഭമായ ജന്മം ഉണ്ടായിട്ടും ജ്ഞാനമാർജിക്കാൻ ശ്രമിക്കാത്തവന്റെ ജന്മം വിഫലമത്രേ! ഒരോ ചുവടുവെപ്പിലും ജ്ഞാനസമ്പാദനം ലക്ഷ്യമാക്കണം. പാലിൽ വെണ്ണ പോലെ ഗൂഢമായിരിക്കുന്ന വിജ്ഞാനത്തെ മനസ്സാകുന്ന കടകോൽ കൊണ്ട് കടഞ്ഞ് എടുക്കണം. അതിന് നിസ്തന്ദ്രമായ പരിശ്രമം അനിവാര്യമാണ്. വേദാന്തം ഉദ്ഘോഷിക്കുന്നത് ജ്ഞാനലബ്ധികൊണ്ടു് കൃതാർത്ഥനാവാം എന്നാണ്.

ഭക്തിയുടെ മാഹാത്മ്യം ഞാൻ വിശദമാക്കി. ഗിരിശ്രേഷ്ഠാ, ഇനിയും എന്നാണ് അങ്ങേയ്ക്ക് അറിയാനുള്ളത്?'

Tuesday, November 15, 2016

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ഇത്യാദി യോഗ യുക്താത്മാ ധ്യായേന്മാം ബ്രഹ്മരൂപിണീം
ഭക്ത്യാ നിർവ്യാജയാ രാജന്നാസനേ സമുപസ്ഥിത:
ആവി: സന്നിഹിതം ഗുഹ്യചരം നാമ മഹത് പദം
അത്രൈതത് സർവ്വമർപ്പിത മേജത് പ്രാണമിഷച്ച യത്


എന്നെ അറിയുന്നവന്റെ ഒരു പൂജാ പദ്ധതി മറ്റുള്ള ഒരു കോടി പൂജകൾക്ക് സമമാണ്. അങ്ങിനെയുള്ള സാധകനും പൂജാർഹനാണ്. അവനെ പ്രസവിച്ച അമ്മ കൃതാർത്ഥയാണ്. അവൻ വാഴുന്നിടം പുണ്യഭൂമിയാണ്.

ഇങ്ങിനെയുളള യോഗാഭ്യാസങ്ങൾ ചെയ്തുകൊണ്ടു് എന്നെത്തന്നെ പരബ്രഹ്മമാണെന്ന് അറിഞ്ഞ് നിർവ്യാജ ഭക്തിയോടെ സദാ ധ്യാനിക്കുക. ബ്രഹ്മസ്വരൂപിണിയെന്നാൽ സർവ്വവ്യാപിയാണ്. എങ്കിലും ബുദ്ധിഗുഹയിലാണ് അതിന്റെ സ്ഥാനം. സ്വപ്രകാശത്താൽ പ്രോജ്വലിച്ചു നിലകൊള്ളുന്ന ആ പരമപദം മാമുനിമാർക്കു മാത്രം പ്രാപ്യമത്രെ. ബ്രഹ്മപദം അരികെയാണ്. സ്വഹൃദയത്തിലാണത് കുടികൊള്ളുന്നത്. സമസ്ത ചരാചരങ്ങളും അതിൽ കൽപ്പിതമായിരിക്കുന്നു.

എന്റെയീ രൂപം ബ്രഹ്മം തന്നെയാണ്. മായയെയും ജഗത്തിനെയും അധികരിച്ചുള്ള സദസദ് വരേണ്യമായ സത്തയാണത്. ജ്ഞാനത്തിൽ ഏറ്റവും ഉത്തമമായത് ഇതത്രേ. അണുക്കളിൽ വച്ച് അണുവും എന്നാൽ ശ്രേഷ്ഠതയിൽ അത്യുത്തമവും സൂര്യാദി തേജോഗോളങ്ങളേക്കാൾ തേജോമയവും ആണത്. സാമാന്യ ബുദ്ധിക്ക് അത് വിഷയമേയല്ല. എന്നാല്‍ സകല ചരാചരങ്ങളും ഇതിലാണsങ്ങുന്നത്.

അക്ഷരമായ ഈ രൂപത്തെയും, പ്രാണൻ, വാക്ക്, മനസ്സ്, എന്നിവയെയും 'ഇത് സത്യം, ഇത് അമൃതം' എന്നിങ്ങിനെ വ്യതിരിക്തമായി തിരിച്ചറിയണം. ബ്രഹ്മലക്ഷ്യത്തെ വേധിക്കണം എന്നർത്ഥം. ഉപനിഷത്തുക്കളാകുന്ന ധനുസ്സ് കുലച്ച് ബ്രഹ്മത്തിൽ ഏകാഗ്രതയോടെ ഉപാസനകൊണ്ടു് മൂർച്ചവരുത്തിയ ശരത്തിനെ അക്ഷരമായ പരമലക്ഷ്യത്തിൽ എയ്ത് കൊള്ളിക്കണം. പ്രണവം വില്ലും ഹൃദയം അമ്പുമാകുന്നു. ബ്രഹ്മമാണ് ലക്ഷ്യം. അതിലേക്ക് ഏകാഗ്രതയോടെ അമ്പെയ്യുമ്പോൾ തന്മയീഭാവത്തിൽ വിലയിക്കാനാവും.

സ്വർഗ്ഗം, ഭൂമി, ആകാശം, പ്രാണൻ, മനസ്സ്, എന്നിങ്ങിനെ എല്ലാമെല്ലാം എങ്ങാണോ കോർത്തിണക്കി വച്ചിട്ടുള്ളത് അത് ആത്മാവാകുന്നു. മറ്റെല്ലാം ത്യജിക്കാവുന്നതാണ്. സംസാരസാഗരം കടക്കാനുള്ള ഏക മാർഗ്ഗം ആത്മജ്ഞാനം ഒന്നു മാത്രമാണ്.

തേർ ചക്രത്തിന്റെ ആരക്കാലുകൾ അതിന്‍റെ കൂടത്തിൽ ഉറപ്പിച്ചിരിക്കുന്നതു പോലെ സർവ്വനാഡികളും അവയുടെ മൂലസ്ഥാനമായ ഹൃദയത്തിൽ ചേർന്നിരിക്കുന്നു. ഈ ഹൃദയത്തിൽ ആത്മാവ് അന്തകരണങ്ങൾക്ക് വിധേയനായി ചിലപ്പോൾ ക്രുദ്ധനായും മറ്റു ചിലപ്പോൾ ഹൃഷ്ടനായും കാണപ്പെടുന്നു എന്ന് ജനങ്ങൾ പറയുന്നു. ഹിമവാനേ, ഹൃദയാകാശത്തിൽ വാഴുന്ന ആത്മാവിനെ ഓങ്കാരമായി ധ്യാനിച്ചാൽ അജ്ഞാനത്തിന്റെ അതിരുകളെ ഭേദിക്കാം.

പരമാത്മാവ് മനോമയനായി അന്നമയ ദേഹത്തിൽ നിലകൊള്ളുന്ന ബുദ്ധിയിൽ പ്രതിഷ്ഠിതമാണ്. ഈ അറിവുള്ളിലുള്ള സാധകൻ സച്ചിദാനന്ദമായ സുധാസ്വരൂപത്തെ സാക്ഷാത്ക്കരിക്കുന്നു. പരബ്രഹ്മസാക്ഷാത്ക്കാരം ഉണ്ടായാൽ പിന്നെ കർമ്മങ്ങൾക്ക് അവസാനമായി. അപ്പോള്‍ അഹങ്കാരാദി കെട്ടുപാടുകൾ ഇല്ലാതെയായി സർവ്വസംശയങ്ങളും അസ്തമിക്കുന്നു.

ആത്മ വിദ്യാനിരതരായ സാധകർ ആനന്ദമയകോശത്തിൽ നിലകൊള്ളുന്ന ബ്രഹ്മത്തെ ശുഭ്രം, ജ്യോതിർമയം, പരം, നിഷ്കളം, എന്നിങ്ങിനെ എല്ലാമെല്ലാമായ പരമപ്രകാശമായി അറിയുന്നു. അവിടെ സൂര്യചന്ദ്രൻമാരുടെ പ്രഭയ്ക്ക് പോലും ചാരുതയില്ല. പിന്നെ അഗ്നിയുടെ തിളക്കം അവിടെയെങ്ങിനെ കാണപ്പെടാനാണ്? അത് സ്വയം പ്രകാശകമാണ്. അതിന്റെ വെളിച്ചമാണ് മറ്റെല്ലാത്തിനെയും പ്രോജ്വലത്തായി പ്രകടമാക്കുന്നത്.

ബ്രഹ്മം എന്നത് മുൻപും പിൻപും, താഴെയും മുകളിലും, അകത്തും പുറത്തും, തെക്കും വടക്കും, എല്ലാടവും എല്ലായ്പ്പോഴും നിറഞ്ഞു വിളങ്ങുന്നതത്രേ. ഈ വസ്തുത ആരിൽ അനുഭവമാകുന്നുവോ അവൻ കൃതകൃത്യനാകുന്നു. അവനിലിനി ശോകമില്ല. ആശകളുമില്ല. രണ്ടാമതൊരു വസ്തു ഉള്ളപ്പോഴാണ് , തന്നില്‍ നിന്നും വേറിട്ടൊരു വസ്തു ഉണ്ടെന്നു തോന്നുമ്പോഴാണ്, ഭയം ഉണരുന്നത്. ബ്രഹ്മം എന്നിൽ നിന്നും വേറിട്ട ഒന്നല്ല. അങ്ങിനെ ഒരിക്കലും ആയിരുന്നിട്ടുമില്ല. എന്റെ വാസം കൈലാസത്തിലോ വൈകുണ്ഠത്തിലോ, അല്ല. ഞാൻ സാധകന്റെ ഹൃദയകമല നിവാസിയാണ്. ഞാൻ തന്നെ അവൻ. അവൻ തന്നെ ഞാൻ.

പർവ്വത ശ്രേഷ്ഠാ, ഞാൻ ആത്മവിദ്യയെപ്പറ്റി നിനക്ക് വിശദമായി പറഞ്ഞു തന്നു. ഇനി ഇതേപ്പറ്റി പറയാൻ വാക്കുകളില്ല. ഈ ഉപദേശം ഉചിതമായ ചെവികളിലേയ്ക്ക് മാത്രമേ പകര്‍ന്നു നൽകാവൂ. സ്വന്തം ജ്യേഷ്ഠപുത്രനോ ഉത്തമനായ ശിഷ്യനോ ഇത് നൽകാം. ആത്മവിദ്യ നൽകുന്നയാൾ അച്ഛനേക്കാൾ ഉത്തമനാണ്. ബ്രഹ്മജ്ഞാനം പകർന്നു തരുന്നയാൾ പരമേശ്വരൻ തന്നെയത്രേ. ബ്രഹ്മജ്ഞാനം പ്രകാശിക്കാൻ യോഗ്യമായ മഹാത്മാവിലാണ് ഇത് ചെന്നു ചേരേണ്ടത്. പിതാവിൽ നിന്നു കിട്ടുന്ന ജന്മം മരണത്തോടെ നശിക്കുന്നു. എന്നാൽ ബ്രഹ്മവിദ്യ ദേഹത്തിന്‍റെ മരണത്തിനുമപ്പുറം നിലനില്ക്കും. ഗുരുവാണ് അച്ഛനേക്കാൾ ശ്രേഷ്ഠൻ എന്നു പറയാൻ ഇതാണ് കാരണം. ശിവൻ കോപിച്ചാൽ ഗുരുവിന് ആ കോപത്തെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഗുരുവിന്‍റെ കോപം ആരാലും തടുക്കാനാവില്ല. അതിനാൽ ഗുരുവിനെ എങ്ങിനെയെങ്കിലും പ്രസാദിപ്പിക്കുക. മനസ്സ്, വാക്ക്, കർമ്മം എന്നിവ സദാ ഗുരുവിന് ഹിതകരമായി ഒരുക്കി നിര്‍ത്തുക. അല്ലാത്തപക്ഷം അത് പ്രായശ്ചിത്തമില്ലാത്ത കൃതഘ്നതയാണ് എന്നറിഞ്ഞാലും.

ഇന്ദ്രൻ, ദന്യങ് എന്ന പേരുള്ള ഒരു അഥർവണ വേദിയായ മുനിക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചപ്പോൾ 'ഇത് നീ മറ്റൊരാൾക്ക് ഉപദേശിച്ചു കൊടുത്താല്‍ ഞാന്‍ നിന്റെ തല വെട്ടിക്കളയും’ എന്നൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ആ മുനി ഈ വിദ്യ ദേവവൈദ്യൻമാരായ അശ്വിനീ ദേവൻമാർക്ക് ഉപദേശിച്ചു കൊടുത്തു. ഇന്ദ്രൻ പറഞ്ഞതുപോലെതന്നെ മുനിയുടെ തലയറുത്തു എങ്കിലും അശ്വിനികൾ വൈദ്യന്മാരായതിനാല്‍ ആ തലയും ഉടലും ചേർത്തുവെച്ച് മുനിയെ ജീവിപ്പിക്കുകയായിരുന്നു. എന്നാല്‍ അതത്ര എളുപ്പമൊന്നുമായിരുന്നില്ല. മുനിയില്‍ നിന്നും ഈ ജ്ഞാനം കിട്ടാനായി ദേവവൈദ്യൻമാർ ആദ്യമേ തന്നെ ഒരു സൂത്രം ചെയ്തു. അവർ മുനിയുടെ തലവെട്ടി അതിനു പകരം ഒരു കുതിരയുടെ തല വച്ചുപിടിപ്പിച്ചതിനു ശേഷമാണ് മുനിയിൽ നിന്നും ബ്രഹ്മവിദ്യ അഭ്യര്‍ത്ഥിച്ചു നേടിയത്. ഇന്ദ്രൻ തന്റെ വാക്കുപാലിക്കാന്‍ മുറിച്ചു കളഞ്ഞത് ആ കുതിരത്തലയായിരുന്നു. പിന്നീടാ വൈദ്യശിരോമണികള്‍ സുക്ഷിച്ചു വെച്ചിരുന്ന തല തുന്നിച്ചേര്‍ത്ത് ഗുരുവിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു

ഹിമവാനേ, ബ്രഹ്മവിദ്യ നേടാനുള്ള മാർഗ്ഗം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്ന് മനസ്സിലാക്കാനാണ് ഞാൻ ഇക്കഥ പറഞ്ഞത്. സാധകന്‍ കഠിന പരിശ്രമം ചെയ്ത് ബ്രഹ്മവിദ്യയാർജിച്ചാൽ അവൻ എന്നെന്നേയ്ക്കും ധന്യധന്യനും കൃതകൃത്യനുമായി.

ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം


ദിവസം 193 ശ്രീമദ്‌ ദേവീഭാഗവതം. 7- 35. യോഗമന്ത്രസാധനം

യോഗം വദ മഹേശാനി സാംഗം സംവിത്പ്രദായകം
കൃത്യേന യേന യോഗ്യോയം ഭവേയം തത്വദർശനേ
ന യോഗോ നഭസ: പൃഷ്ഠ നഭൂമൌ ന രസാതലേ
ഐക്യം ജീവാത്മനോരാഹുർയോഗം യോഗവിശാരദാ:

ഹിമാലയൻ പറഞ്ഞു: 'അമ്മേ ഏതൊക്കെ അനുഷ്ഠാനങ്ങൾ കൊണ്ടു് പരമാത്മചൈതന്യത്തെ സാക്ഷാത്ക്കരിക്കുവാനാകുമോ ആ യോഗമാർഗ്ഗങ്ങൾ ഞങ്ങൾക്കായി ഉപദേശിച്ചാലും. അങ്ങിനെ ആ മഹത്തത്വം ഞങ്ങൾക്ക് സുവിധിതമാകുമല്ലോ.'

ദേവി അരുളി: 'യോഗം എന്നത് ആകാശത്തും ഭൂമിയിലും മറ്റുമുള്ള നമ്മില്‍ നിന്നും വേറിട്ട ഒരു സംഗതിയല്ല. അത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യമാണ്. ഈ യോഗഭാവത്തെ മുടക്കുവാൻ കാമം, ക്രോധം, മദം, മോഹം, ലോഭം, മാത്സര്യം എന്നീ ആറ് വൈരികൾ ഉണ്ടു്. ഇവയെ യോഗാംഗങ്ങൾ ഉപയോഗിച്ച് തന്നെ നമ്മുടെ നിയന്ത്രണത്തിലാക്കാം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് സാധനകളിലൂടെ ജീവാത്മാ-പരമാത്മാ യോഗത്തിൽ ഒരു സാധകനെത്താൻ കഴിയും.

അഹിംസ, സത്യം, അസ്തേയം, ദയ, ശൗചം, ധൃതി, ക്ഷമ, ബ്രഹ്മചര്യം, മിതാഹാരം, ആർജ്ജവം, എന്നീ പത്ത് സ്വഭാവങ്ങളാണ് യമങ്ങൾ എന്നറിയപ്പെടുന്നത്.

ബ്രഹ്മചര്യം എന്നാൽ അഷ്ട മൈഥുനങ്ങളിൽ നിന്നും വിട്ടു നില്ക്കുക എന്നതാണ്. ദർശനം, സ്പർശനം, കേളി, കീർത്തനം, ഗുഹ്യഭാഷണം, സങ്കൽപം, സംഗമത്തിനായുള്ള പ്രയത്നം, സ്ത്രീപുരുഷസംഗമം, എന്നിവയാണ് ഈ എട്ട് മൈഥുനങ്ങൾ.

തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ദേവപൂജനം, സിദ്ധാന്തശ്രവണം, ഹ്രീ, മതി, ജപം. ഹോമം, എന്നീ പത്ത് നിയമങ്ങളാണ് സാധകൻ അനുഷ്ഠിക്കേണ്ടത്.

പത്മാസനം, സ്വസ്തികം, ഭദ്രാസനം, വജ്രാസനം, വീരാസനം, എന്നിവയാണ് അഞ്ച് ആസനങ്ങൾ. പത്മാസനത്തിൽ യോഗി തന്റെ കാൽപാദങ്ങൾ തുടയ്ക്ക് മുകളിൽ വച്ച് കൈകൾ പിണച്ച് കാലിലെ പെരുവിരൽ രണ്ടും പിടിച്ചു കൊണ്ട് ഏകാഗ്രതയോടെ ഇരിക്കുന്നു.

തുടയ്ക്കും മുട്ടിനും മദ്ധ്യേ പാദതലങ്ങൾ ഏറ്റിവച്ച് നീണ്ടു നിവർന്നിരിക്കുന്നത് സ്വസ്തികാസനം. വൃഷണങ്ങളുടെ അടിയിലുള്ള കീഴ് ഞരമ്പിന്റെ രണ്ടു വശങ്ങളിലും ഞെരിയാണി വച്ച്, കാൽ മടമ്പുകൾ കൈ കൊണ്ടു് പിടിച്ചിരിക്കുന്നത് ഭദ്രാസനം. തുടയ്ക്ക് മുകളിൽ കാലുകൾ കയറ്റി വച്ച് കൈകൾ പിണച്ച് കാൽമുട്ടുകളിൽ വച്ച് നിവർന്ന് ഇരിക്കുന്നതാണ് വീരാസനം.

ഈ പ്രാണായാമത്തെപ്പറ്റി പറയാം. പതിനാറു മാത്രാ നേരം കൊണ്ടു് ഇടത് നാസാ ദ്വാരത്തിലൂടെ വായു അകത്തേക്കെടുത്ത് അറുപത്തിനാലു മാത്ര കുംഭകം ചെയ്ത് വായുവിനെ സുഷുമ്നയിൽ നിർത്തി അതിനെ മുപ്പത്തിരണ്ടു മാത്രകൾ കൊണ്ട് വലത്തേ നാസാദ്വാരം വഴി സാവധാനം പുറത്തേക്ക് വിടുന്നതിനാണ് പ്രാണായാമം എന്നു പറയുന്നത്. ഇങ്ങിനെ ഇടതും വലതും മാറി മാറി പന്ത്രണ്ടോ പതിനാറോ തവണ പ്രാണായാമം ആവർത്തിക്കണം. ജപ ധ്യാനങ്ങളോടെ ചെയ്യുന്ന പ്രാണായാമം സഗർഭവും അല്ലാത്തത് വിഗർഭവും എന്നറിയപ്പെടുന്നു. പ്രാണായാമസമയത്ത് ദേഹത്ത് വിയർപ്പുണ്ടായാൽ അത് അധമപ്രാണായാമമാകുന്നു. ദേഹം വിറച്ചാൽ അത് മദ്ധ്യമവും ദേഹം ഉയർന്നു പൊങ്ങിയാൽ അത് ഉത്തമവും ആകുന്നു. ഉത്തമമായ ഈ അവസ്ഥയുണ്ടാകുന്നതുവരെ പ്രാണായാമം അഭ്യസിച്ചാൽ തേജസ്സ്, ലാഘവത്വം, തുടങ്ങിയ സിദ്ധികള്‍ ഉണ്ടാകും.

പ്രത്യാഹാരം എന്നത് ബാഹ്യ വിഷയങ്ങളിൽ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങളെ ബലാൽക്കാരേണ പിടിച്ചു നിയന്ത്രിക്കുന്ന പ്രവൃത്തിയാണ്.

കാൽ പെരുവിരൽ, നെരിയാണി, മുട്ട്‌, തുട, മൂലാധാരം, ലിംഗം,നാഭി, ഹൃദയം, കഴുത്ത്, കണ്ഠം, തൊണ്ട, മൂക്ക്, നെറ്റി മദ്ധ്യം, ശിരസ്സ്, മൂർദ്ധാവ്, ദ്വാദശാന്തം, (ദേഹത്തു നിന്നും പന്ത്രണ്ട് അംഗുലം അകലത്തിലുള്ള വായു വലയം) എന്നിവയിൽ പ്രാണനെ പിടിച്ചു നിർത്തുന്നതാണ് ധാരണ.

ഏകാഗ്രമായ മനസ്സിനുള്ളിൽ സദാ ഉണർന്നു വിലസുന്ന ചൈതന്യത്തെ തന്റെ ഇഷ്ടദേവതയുടെ ഭാവത്തിൽ ധ്യാനിക്കുന്നതാണ് ധ്യാനം.

ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു കണ്ട് ആ പരമാത്മൈക്യബോധം സദാ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് സമാധി.

ഇനി മന്ത്രയോഗം എന്താണെന്ന് നോക്കാം. സൂര്യചന്ദ്രൻമാരും അഗ്നി, തേജസ്സ്, എന്നിവയോടു കൂടി ജീവ ബ്രഹ്മൈക്യത്തോടെ നിലകൊള്ളുന്ന പഞ്ചഭൂതാത്മകമായ വിശ്വമാണ് നമ്മുടെ ശരീരം. ഈ ദേഹത്തിൽ മൂന്നരക്കോടി നാഡികളുണ്ട്. അവയിൽ പത്തെണ്ണം വളരെ പ്രധാനങ്ങളാണ്. അവയിൽത്തന്നെ മൂന്നെണ്ണം നിശ്ചിതമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളവയുമാണ്. ആ മൂന്നു നാഡികള്‍ ചന്ദ്രൻ, സൂര്യൻ, അഗ്നി, എന്നിവയെ പ്രതിനിധാനം ചെയ്ത് നട്ടെല്ലിൽ നിലകൊള്ളുന്നു. ഇടത് വശത്ത് ഇഡ; മദ്ധ്യത്തിൽ സുഷുമ്നാ; വലത് പിംഗള, എന്നിങ്ങിനെയാണ് അവ അറിയപ്പെടുന്നത്. ഇഡ , ശുഭ്രമായ ചന്ദ്രക്കല പോലെ പ്രകാശിക്കുന്നു. ആത്മസ്വരൂപിയാണത്. പിംഗള, പുരുഷരൂപത്തിലുള്ള സൂര്യനാണ്. സുഷുമ്ന, അഗ്നിരൂപിണിയാണ്. സുഷുമ്നയുടെ മദ്ധ്യത്തിലായി ഇച്ഛാ-ജ്ഞാന-ക്രിയാശക്തിസ്വരൂപമായി വിചിത്രമെന്ന പേരുള്ള സ്വയംഭൂ ലിംഗം നിലകൊള്ളുന്നു. അതിനും മുകളിലാണ് ‘ഹ്രീ’ എന്ന മായാബീജമന്ത്രം. ബിന്ദുനാദസ്വരൂപമാണത്.

അതിനും മുകളിലാണ് രക്തവർണ്ണത്തിൽ ദീപശിഖ പോലെ പ്രശോഭിക്കുന്ന കുണ്ഡലിനി. അത് എന്നിൽ നിന്നും അഭിന്നയാണ്. ദേവീസ്വരൂപമാണ് കുണ്ഡലിനി എന്നർത്ഥം. ആ പ്രഭയ്ക്ക്ചുറ്റും ‘വ,ശ,ഷ,സ’ വർണ്ണങ്ങളിൽ നാലിതളുകളുള്ള സ്വർണ്ണനിറത്തിലുള്ള ഒരു താമരപ്പൂ ഭാവന ചെയ്യുക. ‘ബ, ഭ, മ, യ, ര, ല’ എന്നിങ്ങിനെ ആറിതളുകളുള്ളതും വൈരക്കല്ലുപോലെ തിളങ്ങുന്നതുമായ സ്വാദിഷ്ഠാനചക്രം ആളിക്കത്തുന്ന തീ പോലെ പ്രോജ്വലിച്ചുകൊണ്ട്‌ ആ താമരയ്ക്ക് മുകളില്‍ നിലകൊള്ളുന്നു. ശ്രേഷ്ഠലിംഗങ്ങള്‍ക്ക് അധിഷ്ഠാനമായി വിളങ്ങുന്നതിനാലും ഷഡ് ചക്രങ്ങള്‍ക്ക് ആധാരമായതിനാലും ഇതിനു മൂലാധാരമെന്നും പേരുണ്ട്.

അതിനുമീതെ തൂമിന്നലിന്റെ കാന്തി ചിതറുന്ന മണിപൂരക ചക്രം. ‘ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ’ എന്നീ പത്തക്ഷരങ്ങള്‍ ഇതളുകളായ ഈ പത്മം വിഷ്ണുവിന്റെ ഇരിപ്പിടവും മണിപോലെ തിളങ്ങുന്നതുമാണ്. വിഷ്ണുദര്‍ശനത്തിനു കാരണമാകുന്നത് ഈ ചക്രമത്രേ.

മണിപൂരകത്തിനു മുകളിലാണ് സൂര്യപ്രഭ ചിന്നുന്ന അനാഹതചക്രം. അനാഹതപത്മത്തിന് ‘ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഝ, ഞ, ട, ഠ’ എന്നീ പന്ത്രണ്ടു് അക്ഷരദളങ്ങളാണുള്ളത്. അതിന്റെ മദ്ധ്യത്തിൽ പതിനായിരം സൂര്യന്മാരുടെ പ്രഭയോലുന്ന ബാണലിംഗം. ശബ്ദബ്രഹ്മമായ ഇത് കൊട്ടാതെ തന്നെ ശബ്ദമുണ്ടാക്കുന്നതിനാൽ അനാഹതം എന്നറിയപ്പെടുന്നു. ആനന്ദസദനമാണിത്. രുദ്രന്റെ ആവാസസ്ഥലം. ഹൃദയത്തിലാണ് അനാഹതചക്രത്തിന്റെ സ്ഥാനം.

അനാഹതത്തിനും മുകളിലായി പതിനാറിതളുകൾ ഉള്ള വിശുദ്ധിചക്രം. കണ്ഠത്തിലാണ് ഇതുള്ളത്. ധൂമ്രവർണ്ണത്തിൽ പ്രശോഭിക്കുന്ന ഇത് ഹംസത്തെ കാട്ടിത്തന്ന് ജീവന് വിശുദ്ധി നൽകുന്നു. വിശുദ്ധിപത്മത്തിന് ആകാശം എന്നും പേരുണ്ട്.

വിശുദ്ധിക്കും മുകളിൽ ‘ഹ, ക്ഷ’ എന്നീ രണ്ടക്ഷരങ്ങൾ ഇതളുകളായുള്ള ആജ്ഞാചക്രം ഭ്രൂമദ്ധ്യത്തിലായി നിലകൊള്ളുന്നു. പരമാത്മാവിൽ നിന്നുള്ള ആജ്ഞകൾ സംവദിക്കപ്പെടുന്നത് ഇതിലാണ്. ആജ്ഞാചക്രനിവാസിയായ പുരുഷന് പരമേശ്വരാജ്ഞയനുസരിച്ച് ഏതാണ് കരണീയം ഏതാണ് ഉപേക്ഷണീയം എന്ന വിവേകം ഉണ്ടാവുന്നത് ഇവിടെയാണ്.

ഇതിനും മുകളിലായി കൈലാസം, രോധിനി എന്നിങ്ങിനെ രണ്ടു് ചക്രങ്ങൾ കൂടിയുണ്ട്. ഈ രണ്ടു ആധാരചക്രങ്ങളുടെയും മുകളിലാണ് സഹസ്രാരങ്ങൾ ചേർന്ന ബിന്ദുസ്ഥാനം.

മഹാനുഭാവാ, ശ്രേഷ്ഠമായ യോഗമാർഗ്ഗമാണ് ഞാനിപ്പോൾ പറഞ്ഞത്. ആദ്യം പൂരകയോഗം ചെയ്ത് മനസ്സിനെ മൂലാധാരത്തോടു് ചേർക്കണം. ഇതിനായി ബാഹ്യവായുവിനെ ഉളളിലേക്കെടുത്ത് കുംഭകം ചെയ്ത് മനസ്സിനെ മൂലാധാരത്തിലേക്ക് നയിക്കണം. എന്നിട്ട് ഗുദത്തിന്റെയും ലിംഗത്തിന്റെയും മദ്ധ്യത്തിൽ നിലകൊള്ളുന്ന കുണ്ഡലിനിയെ തട്ടിയുണർത്തി നേരത്തേ പറഞ്ഞ സ്വയംഭൂലിംഗാദികളെ ഭേദിച്ച് ക്രമീകമായി ആ ശക്തിയെ സഹസ്രാരത്തിൽ എത്തിക്കണം. പിന്നെ ആ സഹസ്രാരത്തിൽ കുടികൊള്ളുന്ന ശംഭുവുമായി കുണ്ഡലിനീ ശക്തി ഏകീഭവിച്ചതായി ഭാവന ചെയ്ത് ധ്യാനിക്കണം.

അങ്ങിനെ ശിവശക്തിസംഗമത്തിൽ ഉണ്ടാകുന്ന അമൃതരസം ചെമ്പഞ്ഞിച്ചാറ് പോലെയാണ്. ആ അമൃതരസം മായാശക്തിയെക്കൊണ്ടു് പാനം ചെയ്യിപ്പിക്കുക. ആറു ചക്രങ്ങളിൽ കുടികൊള്ളുന്ന ദേവതമാരെ ഈ അമൃതധാര കൊണ്ട് തർപ്പണവും ചെയ്യുക. ഒടുവിൽ കണ്ഡലിനീ ശക്തിയെ മുകളിലേയ്ക്ക് കയറിപ്പോയ അതേ വഴിയിലൂടെ മൂലാധാരത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക. ഇങ്ങിനെ നിത്യാഭ്യാസം ചെയ്യുന്ന പക്ഷം സാധകന് സകലദോഷവിനിർമുക്തിയാണ് ഫലം. പിന്നെ ജരാമരണദോഷങ്ങൾ അവനെ ബാധിക്കുകയില്ല. അവന് മന്ത്രസിദ്ധികൾ കരഗതമാവുന്നു. ജഗദീശ്വരിയായ എനിക്കുള്ള പ്രാഭവങ്ങൾ അതേപോലെതന്നെ അവനിലും അങ്കരിക്കുന്നു. ഇതാണ് പ്രാണായാമം അല്ലെങ്കിൽ വായുധാരണം.

ഇനി ചിത്തധാരണയെക്കുറിച്ചാണ് പറഞ്ഞുതരാനുള്ളത്. കാലദേശാദികളാൽ അവച്ഛിന്നമാകാത്ത ദേവിയിൽ മനസ്സുറപ്പിച്ചു നിർത്തുമ്പോൾ ജീവനും ബ്രഹ്മവും ഒന്നാണെന്നബോധം ഉണ്ടാവും. ഇതിന് മനഃശുദ്ധി അനിവാര്യമാണ്. മനസ്സിൽ കറയുണ്ടെങ്കിൽ അത് മാറാനായി എന്റെ സഗുണരൂപത്തെ ആരാധിക്കുക. എന്റെ മധുരോദാരമായ അംഗങ്ങള്‍ ഓരോന്നും അനുക്രമത്തില്‍ മന്ത്രപൂർവ്വം ധ്യാനിച്ചുകൊണ്ടു് മനസ്സിനെ പിടിച്ചു നിർത്താം. അങ്ങിനെ പടിപടിയായി ഒടുവിൽ എന്റെ സമഗ്രമായ രൂപത്തെ ധ്യാനിച്ചുറപ്പിക്കണം. സംവിത്തായ ദേവിയിൽ ചിത്തലയം സംഭവിക്കുന്നതുവരെ ജപഹോമാദികളും മന്ത്രാപാസനയും തുടരണം. യോഗവും മന്ത്രവും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റേതില്ല. ഇവരണ്ടും ചേരാതെ ജ്ഞാനസിദ്ധി ഉണ്ടാവുകയില്ല. മന്ത്രവും യോഗവും സമ്യക്കായി അഭ്യസിക്കുമ്പോൾ അത് ബ്രഹ്മസിദ്ധിപ്രദമാണ്. ഇരുണ്ട മുറിയിലേയ്ക്ക് വിളക്കു കൊളുത്തി പ്രവേശിക്കുന്നതു പോലെ ഫലപ്രദമാണത്. മായയാൽ മൂടി മറഞ്ഞിരിക്കുന്ന ആത്മാവ് മന്ത്രങ്ങളാൽ ദൃശ്യമാവുന്നു.

സാംഗമായ യോഗം നിങ്ങൾക്കായി ഞാൻ വിശദീകരിച്ചു. എന്നാല്‍ ഒരു സാധകന്‍ നേരിട്ട് ഗുരുമുഖത്തു നിന്നും പഠിച്ച ശേഷമേ ഇത് അഭ്യസിക്കാവൂ. തനിയെ അഭ്യസിക്കാന്‍ പുറപ്പെടരുത്. വെറും ശാസ്ത്രപഠനം കൊണ്ടു് മാത്രം ഇതിനെ ശരിയായ വിധത്തിൽ അറിയാനാവുകയില്ല.