Devi

Devi

Sunday, December 4, 2016

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

ദിവസം 204 ശ്രീമദ്‌ ദേവീഭാഗവതം. 8- 6. ജംബ്വാദി വൃക്ഷവര്‍ണ്ണനം

അരുണോദാനദീ യാതു മയാ പ്രോക്താ ച നാരദ
മന്ദരാന്നിപതന്തീ സാ പൂർവേണേളാവൃതം പ്ളവേത്
യജ്ജോഷണാദ്ഭവാന്യാശ്ചാനുചരീണാം സ്ത്രിയാമപി
യക്ഷഗന്ധർവ്വപത്നീനാം ദേഹഗന്ധവഹോ fനില:

ശ്രീ നാരായണൻ പറഞ്ഞു. മന്ദരഗിരിയിൽ നിന്നും ഉത്ഭവിക്കുന്ന അരുണാനദി ഇളാവൃതത്തിനു കിഴക്കായി ഒഴുകുന്നു. ഭവാനീദേവിയും തോഴിമാരും ഇതിൽ നീരാടുന്നതിനാൽ അവരുടെ ദേഹങ്ങൾ സൌരഭ്യം നിറഞ്ഞതായിരിക്കുന്നു. ആ ശരീരങ്ങളെ തഴുകി വീശുന്ന കാറ്റിലും സുഗന്ധമുണ്ട്. പത്തുയോജന വിസ്താരത്തിൽ ആ പരിമളം പരന്നൊഴുകുന്നു.

ജംബൂഫലങ്ങൾ ഉയരെയുള്ള ശിഖരങ്ങളിൽ നിന്നും അടർന്നു താഴെവീണു പൊട്ടിച്ചിതറി അതിലെ പഴച്ചാറ് ഊറിക്കൂടി ജംബൂ നദിയുണ്ടായി. അത് മേരുവിൽ നിന്നും ഉത്ഭവിച്ച് ഇളാവൃതത്തിന്റെ തെക്കേദിക്കിലൂടെ ഒഴുകുന്നു. ജംബ്വാനി ദേവി അവിടെയുള്ള ദേവൻമാർക്കും താപസർക്കും നാഗൻമാർക്കും രാക്ഷസർക്കും ഒരുപോലെ അഭിവന്ദ്യയാണ്. ദേവി അവരിൽ കാരുണ്യവർഷം ചൊരിയുന്നു. പാപികളെ പരിശുദ്ധരാക്കുന്നു. രോഗങ്ങളെ ഇല്ലാതാക്കുന്നു. വിഘ്നങ്ങളെ നശിപ്പിക്കുന്നു.

കോകിലാക്ഷി, കാമകലാ, കരുണാ, കാമപൂജിത, കഠോര വിഗ്രഹാ, ധന്യാ, നാകമാന്യാ, ഗഭസ്തനീ, മുതലായ നാമങ്ങൾ കൊണ്ടു് മനുഷ്യർ ഈ ദേവിയെ പൂജിക്കുന്നു. ഈ നദിക്കരയിലെ മണ്ണ് ഞാവൽപ്പഴത്തിന്റെ നീരു വീണു കുഴഞ്ഞ് കാറ്റും വെയിലും കൊണ്ട് ഉണങ്ങി കട്ടിപിടിച്ചു വജ്രം പോലെ തിളങ്ങുന്നതിനാൽ അതെടുത്ത് വിദ്യാധര സ്ത്രീകൾ ആഭരണങ്ങൾ ഉണ്ടാക്കി അണിയുന്നു.

ജംബൂ നദിക്കരയിൽ നിന്നു കിട്ടുന്ന സ്വർണ്ണം ദേവനിർമിതമെന്നു് പറയപ്പെടുന്നു. അതെടുത്ത് ദേവൻമാർ തങ്ങളുടെ കാന്തകൾക്കായി കിരീടം, അരഞ്ഞാണം, തോൾവള എന്നിവയെല്ലാം ഉണ്ടാക്കി സമ്മാനിക്കുന്നു.

സുപാർശ്വപർവ്വതത്തിൽ ഒരു വലിയ കടമ്പുമരമുണ്ട്. അതിന്റെ ശിഖരങ്ങളിൽ നിന്നും അഞ്ചു ധാരകൾ മലയുടെ ഉച്ചിയിൽ വീണ് മധു പ്രവാഹമായി ഇളാവൃതത്തിന്റെ പടിഞ്ഞാറ് വശത്ത് ഒഴുകുന്നു. ഈ അരുവികളിലെ ജലം സേവിക്കുന്ന ദേവൻമാരിൽ നിന്നും നിർഗ്ഗളിക്കുന്ന പരിമണം വീശി അവിടമെല്ലാം സുഗന്ധമയമായിരിക്കുന്നു. അവിടെ ദേവി ധാരേശ്വരിയായി കുടികൊള്ളുന്നു. മഹാനന, ദേവപൂജ്യാ, കാലരൂപാ, മഹോത്സാഹാ, കർമ്മഫലദാ, കാമകോടി പ്രവർത്തിനി, കാന്താരഗ്രഹണേശ്വരി എന്നിങ്ങിനെയുള്ള നാമങ്ങളാൽ ദേവി പ്രകീർത്തിക്കപ്പെടുന്നു. സർവ്വ ദേവൻമാരും അവളെ പൂജിക്കുന്നു.

കുമുദപർവ്വതത്തിൽ ശതബലം എന്ന പേരിൽ ഒരു കൂറ്റൻ ആൽമരമുണ്ട്. അതിൽ നിന്നും താഴോട്ട് തൂങ്ങിക്കിടക്കുന്ന വേടുകളിലൂടെ പാൽ, തൈര്, തേൻ, നെയ്യ്, ശർക്കര, അന്നം, വസ്ത്രം, ശയ്യകൾ, ആസനം, ആഭരണം എന്നിവ ഒഴുകിയിറങ്ങുന്നു. അങ്ങിനെ സകലവിധത്തിലുള്ള ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ പോന്നതാണീ വടവൃക്ഷം. ഇവയൊഴുകുന്ന സ്ഥലത്തിന്റെ ദേവതയാണ് മീനാക്ഷീദേവി. സ്വർഗ്ഗവാസികളായ ദേവൻമാരുടെ അഭീഷ്ടങ്ങൾ സാധിപ്പിക്കുന്ന മീനാക്ഷീദേവിക്ക് നീലക്കാർകൂന്തലും നീലത്തുകിലും ചാരുതയേറ്റുന്നു. എന്നാലവൾ രൗദ്രമുഖിയുമാണ്. മീനാക്ഷീദേവി, അതിമാന്യാ, അതിപൂജാ, മത്തമാതംഗഗമിനി, മാനപ്രിയാ, മാനപ്രിയാന്തരാ, മദനോൻമാദിനി, മാരവേഗധരാ, മാരപൂജിതാ, മാരമാദിനി, മയൂരവരശോഭാഢ്യാ, മയിൽവാഹനനെ ഗർഭം ധരിച്ചവൾ, എന്നിത്യാദി നാമഗുണസ്തുതികളാൽ ദേവി പൂജിക്കപ്പെടുന്നു. അവളുടെ നാമസ്മരണയും ജപവും സാധകർക്ക് ആത്മവിശ്വാസം നൽകുന്നു.

ഈ നദികളിലെ വെള്ളം കുടിക്കുന്നവർക്ക് ജരാനരകളോ ക്ഷീണമോ വിയർപ്പോ ദുർഗ്ഗന്ധമോ ഉണ്ടാവുകയില്ല. അവരിൽ മൃത്യുഭയവും ഉണ്ടാവുകയില്ല. ചൂടും ശീതക്കാറ്റുമൊന്നും അവരുടെ മുഖത്തിന്റെ സൗന്ദര്യം മങ്ങാനിടയാക്കുകയില്ല. അവർക്ക് സുഖികളായി ജീവിക്കാം.

സുവർണ്ണവര്‍ണ്ണത്തിലുള്ള മഹാഗിരിയായ സുമേരുവിനെപ്പറ്റിപ്പറഞ്ഞാൽ അതിവിശേഷമാണ്. അതിനു ചുവടെയായി ഇരുപതു പർവ്വതനിരകളുണ്ട്. പൂക്കളിലെ ബീജകോശകേസരങ്ങൾ പോലെ അവയുടെ ശിഖരങ്ങൾ അവിടെ പൊങ്ങി നില്ക്കുന്നു. കുരംഗം, കുരഗം, കുസുഭം, വികങ്കതം, ത്രികൂടം, ശിശിരം, പതംഗം, രുചകം, നിഷധം, ശീതി, വാസം, കപിലം, ശംഖം, വൈഡൂര്യം, ചാരുധി, ഋഷഭം, ഹംസം, നാഗം, കാലഞ്ജരം, നാരദം എന്നീ നാമങ്ങളിൽ ആ പാര്‍വ്വതശിഖരങ്ങള്‍  അറിയപ്പെടുന്നു.

No comments:

Post a Comment