Devi

Devi

Tuesday, November 15, 2016

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ദിവസം 194 ശ്രീമദ്‌ ദേവീഭാഗവതം. 7-36. ബ്രഹ്മ രൂപ വർണ്ണനം

ഇത്യാദി യോഗ യുക്താത്മാ ധ്യായേന്മാം ബ്രഹ്മരൂപിണീം
ഭക്ത്യാ നിർവ്യാജയാ രാജന്നാസനേ സമുപസ്ഥിത:
ആവി: സന്നിഹിതം ഗുഹ്യചരം നാമ മഹത് പദം
അത്രൈതത് സർവ്വമർപ്പിത മേജത് പ്രാണമിഷച്ച യത്


എന്നെ അറിയുന്നവന്റെ ഒരു പൂജാ പദ്ധതി മറ്റുള്ള ഒരു കോടി പൂജകൾക്ക് സമമാണ്. അങ്ങിനെയുള്ള സാധകനും പൂജാർഹനാണ്. അവനെ പ്രസവിച്ച അമ്മ കൃതാർത്ഥയാണ്. അവൻ വാഴുന്നിടം പുണ്യഭൂമിയാണ്.

ഇങ്ങിനെയുളള യോഗാഭ്യാസങ്ങൾ ചെയ്തുകൊണ്ടു് എന്നെത്തന്നെ പരബ്രഹ്മമാണെന്ന് അറിഞ്ഞ് നിർവ്യാജ ഭക്തിയോടെ സദാ ധ്യാനിക്കുക. ബ്രഹ്മസ്വരൂപിണിയെന്നാൽ സർവ്വവ്യാപിയാണ്. എങ്കിലും ബുദ്ധിഗുഹയിലാണ് അതിന്റെ സ്ഥാനം. സ്വപ്രകാശത്താൽ പ്രോജ്വലിച്ചു നിലകൊള്ളുന്ന ആ പരമപദം മാമുനിമാർക്കു മാത്രം പ്രാപ്യമത്രെ. ബ്രഹ്മപദം അരികെയാണ്. സ്വഹൃദയത്തിലാണത് കുടികൊള്ളുന്നത്. സമസ്ത ചരാചരങ്ങളും അതിൽ കൽപ്പിതമായിരിക്കുന്നു.

എന്റെയീ രൂപം ബ്രഹ്മം തന്നെയാണ്. മായയെയും ജഗത്തിനെയും അധികരിച്ചുള്ള സദസദ് വരേണ്യമായ സത്തയാണത്. ജ്ഞാനത്തിൽ ഏറ്റവും ഉത്തമമായത് ഇതത്രേ. അണുക്കളിൽ വച്ച് അണുവും എന്നാൽ ശ്രേഷ്ഠതയിൽ അത്യുത്തമവും സൂര്യാദി തേജോഗോളങ്ങളേക്കാൾ തേജോമയവും ആണത്. സാമാന്യ ബുദ്ധിക്ക് അത് വിഷയമേയല്ല. എന്നാല്‍ സകല ചരാചരങ്ങളും ഇതിലാണsങ്ങുന്നത്.

അക്ഷരമായ ഈ രൂപത്തെയും, പ്രാണൻ, വാക്ക്, മനസ്സ്, എന്നിവയെയും 'ഇത് സത്യം, ഇത് അമൃതം' എന്നിങ്ങിനെ വ്യതിരിക്തമായി തിരിച്ചറിയണം. ബ്രഹ്മലക്ഷ്യത്തെ വേധിക്കണം എന്നർത്ഥം. ഉപനിഷത്തുക്കളാകുന്ന ധനുസ്സ് കുലച്ച് ബ്രഹ്മത്തിൽ ഏകാഗ്രതയോടെ ഉപാസനകൊണ്ടു് മൂർച്ചവരുത്തിയ ശരത്തിനെ അക്ഷരമായ പരമലക്ഷ്യത്തിൽ എയ്ത് കൊള്ളിക്കണം. പ്രണവം വില്ലും ഹൃദയം അമ്പുമാകുന്നു. ബ്രഹ്മമാണ് ലക്ഷ്യം. അതിലേക്ക് ഏകാഗ്രതയോടെ അമ്പെയ്യുമ്പോൾ തന്മയീഭാവത്തിൽ വിലയിക്കാനാവും.

സ്വർഗ്ഗം, ഭൂമി, ആകാശം, പ്രാണൻ, മനസ്സ്, എന്നിങ്ങിനെ എല്ലാമെല്ലാം എങ്ങാണോ കോർത്തിണക്കി വച്ചിട്ടുള്ളത് അത് ആത്മാവാകുന്നു. മറ്റെല്ലാം ത്യജിക്കാവുന്നതാണ്. സംസാരസാഗരം കടക്കാനുള്ള ഏക മാർഗ്ഗം ആത്മജ്ഞാനം ഒന്നു മാത്രമാണ്.

തേർ ചക്രത്തിന്റെ ആരക്കാലുകൾ അതിന്‍റെ കൂടത്തിൽ ഉറപ്പിച്ചിരിക്കുന്നതു പോലെ സർവ്വനാഡികളും അവയുടെ മൂലസ്ഥാനമായ ഹൃദയത്തിൽ ചേർന്നിരിക്കുന്നു. ഈ ഹൃദയത്തിൽ ആത്മാവ് അന്തകരണങ്ങൾക്ക് വിധേയനായി ചിലപ്പോൾ ക്രുദ്ധനായും മറ്റു ചിലപ്പോൾ ഹൃഷ്ടനായും കാണപ്പെടുന്നു എന്ന് ജനങ്ങൾ പറയുന്നു. ഹിമവാനേ, ഹൃദയാകാശത്തിൽ വാഴുന്ന ആത്മാവിനെ ഓങ്കാരമായി ധ്യാനിച്ചാൽ അജ്ഞാനത്തിന്റെ അതിരുകളെ ഭേദിക്കാം.

പരമാത്മാവ് മനോമയനായി അന്നമയ ദേഹത്തിൽ നിലകൊള്ളുന്ന ബുദ്ധിയിൽ പ്രതിഷ്ഠിതമാണ്. ഈ അറിവുള്ളിലുള്ള സാധകൻ സച്ചിദാനന്ദമായ സുധാസ്വരൂപത്തെ സാക്ഷാത്ക്കരിക്കുന്നു. പരബ്രഹ്മസാക്ഷാത്ക്കാരം ഉണ്ടായാൽ പിന്നെ കർമ്മങ്ങൾക്ക് അവസാനമായി. അപ്പോള്‍ അഹങ്കാരാദി കെട്ടുപാടുകൾ ഇല്ലാതെയായി സർവ്വസംശയങ്ങളും അസ്തമിക്കുന്നു.

ആത്മ വിദ്യാനിരതരായ സാധകർ ആനന്ദമയകോശത്തിൽ നിലകൊള്ളുന്ന ബ്രഹ്മത്തെ ശുഭ്രം, ജ്യോതിർമയം, പരം, നിഷ്കളം, എന്നിങ്ങിനെ എല്ലാമെല്ലാമായ പരമപ്രകാശമായി അറിയുന്നു. അവിടെ സൂര്യചന്ദ്രൻമാരുടെ പ്രഭയ്ക്ക് പോലും ചാരുതയില്ല. പിന്നെ അഗ്നിയുടെ തിളക്കം അവിടെയെങ്ങിനെ കാണപ്പെടാനാണ്? അത് സ്വയം പ്രകാശകമാണ്. അതിന്റെ വെളിച്ചമാണ് മറ്റെല്ലാത്തിനെയും പ്രോജ്വലത്തായി പ്രകടമാക്കുന്നത്.

ബ്രഹ്മം എന്നത് മുൻപും പിൻപും, താഴെയും മുകളിലും, അകത്തും പുറത്തും, തെക്കും വടക്കും, എല്ലാടവും എല്ലായ്പ്പോഴും നിറഞ്ഞു വിളങ്ങുന്നതത്രേ. ഈ വസ്തുത ആരിൽ അനുഭവമാകുന്നുവോ അവൻ കൃതകൃത്യനാകുന്നു. അവനിലിനി ശോകമില്ല. ആശകളുമില്ല. രണ്ടാമതൊരു വസ്തു ഉള്ളപ്പോഴാണ് , തന്നില്‍ നിന്നും വേറിട്ടൊരു വസ്തു ഉണ്ടെന്നു തോന്നുമ്പോഴാണ്, ഭയം ഉണരുന്നത്. ബ്രഹ്മം എന്നിൽ നിന്നും വേറിട്ട ഒന്നല്ല. അങ്ങിനെ ഒരിക്കലും ആയിരുന്നിട്ടുമില്ല. എന്റെ വാസം കൈലാസത്തിലോ വൈകുണ്ഠത്തിലോ, അല്ല. ഞാൻ സാധകന്റെ ഹൃദയകമല നിവാസിയാണ്. ഞാൻ തന്നെ അവൻ. അവൻ തന്നെ ഞാൻ.

പർവ്വത ശ്രേഷ്ഠാ, ഞാൻ ആത്മവിദ്യയെപ്പറ്റി നിനക്ക് വിശദമായി പറഞ്ഞു തന്നു. ഇനി ഇതേപ്പറ്റി പറയാൻ വാക്കുകളില്ല. ഈ ഉപദേശം ഉചിതമായ ചെവികളിലേയ്ക്ക് മാത്രമേ പകര്‍ന്നു നൽകാവൂ. സ്വന്തം ജ്യേഷ്ഠപുത്രനോ ഉത്തമനായ ശിഷ്യനോ ഇത് നൽകാം. ആത്മവിദ്യ നൽകുന്നയാൾ അച്ഛനേക്കാൾ ഉത്തമനാണ്. ബ്രഹ്മജ്ഞാനം പകർന്നു തരുന്നയാൾ പരമേശ്വരൻ തന്നെയത്രേ. ബ്രഹ്മജ്ഞാനം പ്രകാശിക്കാൻ യോഗ്യമായ മഹാത്മാവിലാണ് ഇത് ചെന്നു ചേരേണ്ടത്. പിതാവിൽ നിന്നു കിട്ടുന്ന ജന്മം മരണത്തോടെ നശിക്കുന്നു. എന്നാൽ ബ്രഹ്മവിദ്യ ദേഹത്തിന്‍റെ മരണത്തിനുമപ്പുറം നിലനില്ക്കും. ഗുരുവാണ് അച്ഛനേക്കാൾ ശ്രേഷ്ഠൻ എന്നു പറയാൻ ഇതാണ് കാരണം. ശിവൻ കോപിച്ചാൽ ഗുരുവിന് ആ കോപത്തെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഗുരുവിന്‍റെ കോപം ആരാലും തടുക്കാനാവില്ല. അതിനാൽ ഗുരുവിനെ എങ്ങിനെയെങ്കിലും പ്രസാദിപ്പിക്കുക. മനസ്സ്, വാക്ക്, കർമ്മം എന്നിവ സദാ ഗുരുവിന് ഹിതകരമായി ഒരുക്കി നിര്‍ത്തുക. അല്ലാത്തപക്ഷം അത് പ്രായശ്ചിത്തമില്ലാത്ത കൃതഘ്നതയാണ് എന്നറിഞ്ഞാലും.

ഇന്ദ്രൻ, ദന്യങ് എന്ന പേരുള്ള ഒരു അഥർവണ വേദിയായ മുനിക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചപ്പോൾ 'ഇത് നീ മറ്റൊരാൾക്ക് ഉപദേശിച്ചു കൊടുത്താല്‍ ഞാന്‍ നിന്റെ തല വെട്ടിക്കളയും’ എന്നൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ആ മുനി ഈ വിദ്യ ദേവവൈദ്യൻമാരായ അശ്വിനീ ദേവൻമാർക്ക് ഉപദേശിച്ചു കൊടുത്തു. ഇന്ദ്രൻ പറഞ്ഞതുപോലെതന്നെ മുനിയുടെ തലയറുത്തു എങ്കിലും അശ്വിനികൾ വൈദ്യന്മാരായതിനാല്‍ ആ തലയും ഉടലും ചേർത്തുവെച്ച് മുനിയെ ജീവിപ്പിക്കുകയായിരുന്നു. എന്നാല്‍ അതത്ര എളുപ്പമൊന്നുമായിരുന്നില്ല. മുനിയില്‍ നിന്നും ഈ ജ്ഞാനം കിട്ടാനായി ദേവവൈദ്യൻമാർ ആദ്യമേ തന്നെ ഒരു സൂത്രം ചെയ്തു. അവർ മുനിയുടെ തലവെട്ടി അതിനു പകരം ഒരു കുതിരയുടെ തല വച്ചുപിടിപ്പിച്ചതിനു ശേഷമാണ് മുനിയിൽ നിന്നും ബ്രഹ്മവിദ്യ അഭ്യര്‍ത്ഥിച്ചു നേടിയത്. ഇന്ദ്രൻ തന്റെ വാക്കുപാലിക്കാന്‍ മുറിച്ചു കളഞ്ഞത് ആ കുതിരത്തലയായിരുന്നു. പിന്നീടാ വൈദ്യശിരോമണികള്‍ സുക്ഷിച്ചു വെച്ചിരുന്ന തല തുന്നിച്ചേര്‍ത്ത് ഗുരുവിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു

ഹിമവാനേ, ബ്രഹ്മവിദ്യ നേടാനുള്ള മാർഗ്ഗം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്ന് മനസ്സിലാക്കാനാണ് ഞാൻ ഇക്കഥ പറഞ്ഞത്. സാധകന്‍ കഠിന പരിശ്രമം ചെയ്ത് ബ്രഹ്മവിദ്യയാർജിച്ചാൽ അവൻ എന്നെന്നേയ്ക്കും ധന്യധന്യനും കൃതകൃത്യനുമായി.

No comments:

Post a Comment