Devi

Devi

Wednesday, December 14, 2016

ദിവസം 208 ശ്രീമദ്‌ ദേവീഭാഗവതം. 8. 1൦. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ദിവസം 208.  ശ്രീമദ്‌ ദേവീഭാഗവതം. 8. 10. ഹിരണ്‍മയാദിവര്‍ഷ വര്‍ണ്ണനം

ഹിരണ്മയേ നാമ വർഷേ ഭഗവാൻ കൂർമ രൂപ ധൃക്
ആസ്തേ യോഗ പതി: സോf യ മര്യമ്ണാ പൂജ്യ ഈഡ്യതേ
ഓം നമോ ഭഗവതേ അകൂപാരായ സർവ്വസത്വ
ഗുണവിശേഷണായ നോപലക്ഷിതസ്ഥാനായ നമോ
വർഷ്മണേ നമോ ധൂമ്നേ നമോ f വസ്ഥാനായ നമസ്തേ

ശ്രീ നാരായണൻ പറഞ്ഞു: ഹിരണ്മയ വർഷത്തിൽ കൂർമരൂപത്തിൽ ഭഗവാൻ നിലകൊള്ളുന്നു. പിതൃഗണങ്ങളുടെ അദ്ധ്യക്ഷനായ ആര്യമാവിനാൽ പൂജിതനായി യോഗനാഥനായി അദ്ദേഹം വിരാജിക്കുന്നു.

ആര്യമാവ് ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. കാലാതീതനും എല്ലാവിധ സത്വഗുണങ്ങൾക്കും ആധാര നിലയനായി കൂർമ്മരൂപം പൂണ്ട് സകലതിനും ആധാരമായി സർവ്വവ്യാപിയായി നിലകൊള്ളുന്ന ഭഗവാന് നമസ്കാരം. എല്ലാടവും നിറഞ്ഞ് വിളങ്ങുന്നതിനാൽ അങ്ങ് എവിടെയാണ് എന്നാർക്കുമറിയാൻ ആവുകയില്ല. വൈവിദ്ധ്യമാർന്നു കാണപ്പെടുന്ന ഈ പ്രപഞ്ചം നിന്റെ സ്വരൂപമാണ്. എന്നാൽ അസംഖ്യനും അവാച്യനുമായി ഈ മായാജഗത്തിൽ യാതൊന്നുമായും ബന്ധമില്ലാതെ അവിടുന്ന് നിലകൊള്ളുകയാണ്.

പെറ്റും, മുളച്ചും, മുട്ടയിട്ടും, വിയർപ്പ് കൊണ്ടും ചരാചരങ്ങൾ ഉണ്ടാവുന്നു. അവയും, ജഗത്തിനെ നിയന്ത്രിക്കുന്ന തത്വങ്ങളും, ദേവർഷികളും പിതൃക്കളും, നക്ഷത്രജാലങ്ങളും, ദീപങ്ങളും, പർവ്വതനിരകളും, നദികളും, സമുദ്രങ്ങളും എല്ലാം അവിടുത്തെ എണ്ണമറ്റ നാമരൂപഭാവങ്ങൾ മാത്രമാണ്. നിന്നിൽത്തന്നെ ഈ നാമരൂപങ്ങളെ സങ്കല്പിക്കാൻ കപില മുനി മുതലായ വിദ്വാൻമാർക്ക് കഴിയുന്നുണ്ട്‌. എന്നാൽ അവയെ എല്ലാറ്റിനെയും ക്രമീകമായി നിരാകരിച്ചു മാത്രമേ അപ്രമേയനും വേദപ്പൊരുളുമായ അവിടുത്തെ സാക്ഷാത്ക്കരിക്കാൻ ആവുകയുള്ളു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ നമസ്കരിക്കുന്നു." വർഷപാലകൻമാരും ആര്യമാവും ചേർന്ന് ദേവേശനും സർവ്വ സൃഷ്ടാവുമായ ഭഗവാനെ സ്തുതിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

വടക്കേ കുരു വർഷത്തിൽ വരാഹമൂർത്തിയെ സദാ ധ്യാനിച്ചുകൊണ്ട് ഭൂമീദേവി നിലകൊള്ളുന്നു. ദൈത്യ സംഹാരാർത്ഥം വരാഹമൂർത്തിയായ ഭഗവാനെ ഭൂമീദേവി സ്തുതിക്കുന്നത് ഇങ്ങിനെയാണ്. "മഹാവരാഹമായി മന്ത്രതത്വയജ്ഞസ്വരൂപനായി യാഗം അവയവമായിരിക്കുന്ന ഭഗവാനെ ഞാൻ നിത്യവും നമസ്കരിക്കുന്നു. മൂന്നു യുഗത്തിലും കർമ്മകൗശലത്തോടെ അവതരിച്ചു വർത്തിക്കുന്ന ഭഗവാനെ ഞാനിതാ തൊഴുന്നു.

ക്രിയാർത്ഥങ്ങളുടെ പൊരുളറിഞ്ഞ വിദ്വാൻമാർ നിന്റെ രൂപത്തെ ദേഹേന്ദ്രിയാദികളിൽ അന്യോഷിക്കുന്നത് അഗ്നിയുണ്ടാവാൻ കടയുന്ന അരണിയിൽ അഗ്നിയെ എന്നതു പോലെയാണ്. സാധനകളാൽ മനസ്സു കടഞ്ഞ് പ്രത്യക്ഷമാകുന്ന ആത്മസ്വരൂപത്തെയാണവർ കാണുന്നത്. അങ്ങിനെ സാക്ഷാത്ക്കരിക്കുന്ന ആത്മസ്വരുപത്തിനായി നമസ്കാരം.

ദ്രവ്യങ്ങൾ, ക്രിയകൾ, കാലം, ദേഹം, ദേവതമാർ, അഹങ്കാരം എന്നിങ്ങിനെ പ്രത്യക്ഷത്തിൽ മായാ ഗുണബദ്ധനായി കേവലസാധകർക്ക് കാണപ്പെടുന്ന അവിടുന്ന് യമാദികൾ ശീലിച്ച സ്ഥിരപ്രജ്ഞർക്ക് നിർഗ്ഗുണബ്രഹ്മമായിത്തന്നെ വർത്തിക്കുന്നു. അങ്ങിനെയുള്ള ഭഗവാനെ ഞാനിതാ കൈകൂപ്പി വണങ്ങുന്നു.

നിന്റെ ഇച്ഛയാൽ എന്നു പറയാൻ വയ്യ, എങ്കിലും നിന്റെ സാന്നിദ്ധ്യം കൊണ്ടു് ലോഹച്ചീളുകളെ കാന്തമെന്നപോലെ വിശ്വത്തെ ചലിപ്പിച്ച് സൃഷ്ടി,സ്ഥിതി,സംഹാരാദികൾ നടപ്പിലാക്കുന്നതിൽ നിന്റെ പങ്ക് ഗുണകർമ സാക്ഷീഭാവത്തിലാണെന്ന് ഞാനറിയുന്നു. അങ്ങിനെയുള്ള ഭഗവാന് നമസ്കാരം.

ഭീമാകാരനായ അസുരനെ തോല്പിച്ച് എന്നെ വീണ്ടെടുത്ത് തേറ്റമേൽ കയറ്റി വയ്ച്ച് ഒരാനയെപോലെ സമുദ്രത്തിൽ നിന്നും കയറിവന്ന വരാഹ രൂപിയായ ഭഗവാന് എന്റെ നമസ്കാരം."

കിംപുരുഷം എന്ന വർഷത്തിൽ ദശരഥപുത്രനായ ശ്രീരാമനെ ഹനുമാൻ ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു: "ഓം. ഉത്തമശ്ലോകനായ ഭഗവാനേ, ആര്യ ലക്ഷണശീലവ്രതങ്ങൾ ശീലിക്കുന്ന സാധുസംരക്ഷകനായ ഭഗവാനേ, നമസ്കാരം. ലോകരെ സേവിക്കുന്ന ബ്രാഹ്മണഭക്തനായ മഹാപുരുഷന് പ്രണാമം.

വിശുദ്ധാനുഭവപ്രശാന്തനായിരിക്കുന്ന സകല ജീവജാലങ്ങൾക്കുള്ളിലും ദ്യോതിക്കുന്ന ദിവ്യജ്യോതിസ്സായ അവിടുന്ന് ത്രിഗുണാതീതനും ത്രികാലാതീതനുമാണ്. ജ്ഞാനം കൊണ്ടു മാത്രം എത്തിച്ചേരാനാവുന്ന, നാമരൂപദേഹപരിമിതികൾ ഇല്ലാത്ത നിരഹങ്കാര ചൈതന്യമായ ശ്രീരാമമൂർത്തിയെ ഞാൻ നമസ്കരിക്കുന്നു.

രാക്ഷസവധാർത്ഥംമാത്രമാണ് അവിടുന്ന് മർത്യജന്മം കൈക്കൊണ്ടത് എന്നെനിക്കു തോന്നുന്നില്ല. സുഖദുഖാദികൾ എന്നിവ വന്നും പോയുമിരിക്കുന്ന അവസ്ഥകൾ മാത്രമാണെന്ന സത്യം മനുഷ്യരെ പഠിപ്പിക്കാൻ കൂടിയാണ് അവിടുന്ന് അവതരിച്ചത്. അല്ലെങ്കിൽ ചിന്മയനായ ഭഗവാന് സീതാവിരഹദുഃഖം അനുഭവിക്കേണ്ടതായി വരുമായിരുന്നോ?

ആത്മജ്ഞാനികൾക്ക് നീ ബന്ധുവാണ്. മൂന്നു ലോകങ്ങളിലും മുഴുകിയിരിക്കുമ്പോഴും നിന്നെയവ ബാധിക്കുന്നില്ല. സീതാവിരഹദുഃഖം, ലക്ഷ്മണത്യാഗവിഷാദം എന്നിവ ലോകത്തെ കാണിക്കാനുള്ള ലീലകള്‍ മാത്രമായിരുന്നില്ലേ?

രൂപം, കുലം, ജാതി, ജ്ഞാനം, എന്നിവ കൊണ്ടൊന്നുമല്ല അവിടുത്തെ പ്രീതിക്ക് പാത്രമാവാൻ കഴിയുക. അല്ലെങ്കിൽ വനജീവികളും വാനരൻമാരുമായ ഞങ്ങളെ ഭഗവാൻ സഖാക്കളാക്കുമോ?

സുരനോ നരനോ ആകട്ടെ. അസുരനോ വാനരനോ ആകട്ടെ, ഭഗവാൻ രാഘവനെ ഭക്തിപൂർവ്വം ഭജിക്കുമെങ്കിൽ അവൻ ഭഗവാന് അയോദ്ധ്യാവാസികളെന്നപോലെ സ്വീകാര്യനാണ്. മനുജാകൃതി പൂണ്ട ഭഗവാന്റെ കൃപയാൽ അവർക്ക് ദിവ്യഗതി സുസാദ്ധ്യമാണ്." ഇങ്ങിനെ കിംപുരുഷവർഷത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രനെ ഹനുമാൻ ആടിയുംപാടിയും ആനന്ദചിത്തനായി സദാ ഭജിച്ചു കൊണ്ടിരിക്കുന്നു. ശ്രീ രാമചന്ദ്രചരിതം കേട്ടുകൊണ്ടിരിക്കുന്ന മനുഷ്യന് സർവ്വപാപവിനിർമുക്തിയും രാമസാലോക്യവും ഉണ്ടാവും.

No comments:

Post a Comment