Devi

Devi

Friday, December 9, 2016

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8- 7. മഹാമേരു വര്‍ണ്ണനം

ദിവസം 205 ശ്രീമദ്‌ ദേവീഭാഗവതം. 8 - 7. മഹാമേരു വര്‍ണ്ണനം

ഗിരിം മേരും തു പൂർവേണ ദ്വൗ ചാഷ്ടാദശ യോജനൈ:
സഹസ്രൈരായതൗ ചോദഗ്ദ്വിസഹസ്രം പൃഥുച്ചകൗ
ജഠരോ ദേവകൂടശ്ച താവേതൗ ഗിരിവര്യകൗ
മേരോ: പശ്ചിമതോf ദ്രീ ദ്വൗ പാവമാനസ്തഥാപര:

ശ്രീനാരായണൻ തുടർന്നു: വടക്കോട്ട് പതിനെണ്ണായിരം യോജന നീളവും രണ്ടായിരം യോജന വീതം വണ്ണവും പൊക്കവും ഉള്ള രണ്ട് മലനിരകൾ മേരുപർവ്വതത്തിന്റെ കിഴക്കായി നീണ്ടു വിസ്താരമാര്‍ന്നു കിടക്കുന്നു. അവ ജഠരം, ദേവകൂടം എന്നീ പേരുകളിൽ അറിയപ്പെടുന്നു. മേരുവിന്റെ പടിഞ്ഞാറായി പവമാനം, പാരിയാത്രം എന്നീ രണ്ടു പർവ്വതനിരകളും ഉണ്ടു്. മേരുവിന്റെ തെക്കായി കിഴക്കോട്ട് നീണ്ടു കിടക്കുന്ന പർവ്വതങ്ങളാണ് കൈലാസവും കരവീരവും. വടക്കുഭാഗത്തുള്ളവയ്ക്ക് ത്രിശൃംഗം, മകരം എന്നാണ് പേരുകൾ. ഇങ്ങിനെ നാലു ദിക്കുകളിലുമായി എട്ടു മലനിരകളാൽ ചുറ്റപ്പെട്ട മേരുപർവ്വതം കത്തിജ്വലിക്കുന്ന സൂര്യന്റെ കാന്തിയോടെ നിലകൊള്ളുന്നു.

മേരുവിന്റെ ഉച്ചിയിലാണ് പതിനായിരം യോജന വിസ്താരമുള്ള ബ്രഹ്മനഗരം നിലകൊള്ളുന്നത്. സുവർണ്ണമയമെന്ന് മഹാത്മാക്കൾ പറയുന്ന അവിടം സമചതുരത്തിലാണ് വിന്യസിച്ചിട്ടുള്ളത്. ബ്രഹ്മപുരത്തെ സംരക്ഷിച്ചുകൊണ്ടു് അഷ്ടദിക് പാലകരുടെ സ്വർണ്ണമയമായ നഗരങ്ങൾ നിലകൊള്ളുന്നു. രണ്ടായിരത്തി അഞ്ഞൂറ് യോജന വിസ്താരമുള്ള ഈ പുരങ്ങൾ ഓരോന്നിന്റെയും നിറം അതത് ദിക് പാലകന്റെ നിറഭേദമനുസരിച്ചാണ് ഉള്ളത്. അങ്ങിനെ മനോവതി, അമരാവതി, തേജോവതി, സംയമനി, കൃഷ്ണാംഗന, ശ്രദ്ധാവതി, ഗന്ധവതി, മഹോദയാ, യശോവതി എന്നിവയാണ് ആ ഒൻപത് നഗരങ്ങൾ. മനോവതി ബ്രഹ്മാവിന്റെ പുരമാണ്.

മേരുവിന്റെ മൂർദ്ധാവിൽ കാണപ്പെടുന്ന വലിയൊരു കുഴി വാമനരൂപത്തിൽ മഹാവിഷ്ണു മഹാബലിയുടെ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടാക്കിയതാണ്. ത്രിവിക്രമനായ വിഷ്ണുവിന്റെ ഇടതുകാലിലെ പെരുവിരൽ നഖം കൊണ്ടുണ്ടായ ആ കുഴിയിൽ നിന്നുമാണ് ഗംഗാനദി ഉത്ഭവിച്ചത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന പുണ്യതീർത്ഥമാണല്ലോ ഗംഗ. വിഷ്ണുപദി എന്നാണീ നദി അറിയപ്പെടുന്നത്.

ലോകത്തിന്റെ നെറുകയിൽ എത്തിയ ഗംഗാദേവി അവിടെത്തന്നെ ഏറെക്കാലം നിന്നിരുന്നു. ആ സ്ഥാനം വിഷ്ണുപദം എന്ന പേരിൽ പ്രശസ്തമാണ്. ഉത്താനപാദന്റെ മകനായ ധ്രുവൻ രാജർഷിയായി വിഷ്ണുപദധൂളികൾ ശിരസ്സിലണിഞ്ഞ് വാഴുന്നത് ഇവിടെയാണ്. വിഷ്ണുപദത്തിന്റെ മഹിമയറിയുന്ന സപ്തർഷികളും ഇവിടെത്തന്നെയാണ് വിരാജിക്കുന്നത്. ഗംഗാനദി, തപസ്സനുഷ്ഠിക്കുന്നവർക്ക് സിദ്ധികളെ പ്രദാനം ചെയ്യുന്ന പുണ്യനദിയാണെന്നറിയുന്ന ഋഷിമാർ തങ്ങളുടെ ജടാ ജൂടങ്ങളോടെ നിത്യവും അതില്‍ മുങ്ങി നീരാടുന്നു.

വിഷ്ണുപദത്തിൽ നിന്നും പുറപ്പെടുന്ന ഗംഗ, ദേവയാനത്തിലൂടെ സഞ്ചരിച്ച് ചന്ദ്രമണ്ഡലത്തെ നനച്ച് ഒടുവിൽ ബ്രഹ്മലോകത്ത് വന്നെത്തുന്നു. അവിടെ നിന്ന് ഗംഗാദേവി നാല് പ്രവാഹങ്ങളായി പിരിഞ്ഞാണ് സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്നത്. സീതാ, ചക്ഷു, അളകനന്ദാ, ഭദ്രാ എന്നീ നാമങ്ങളിൽ അവ സുപ്രസിദ്ധങ്ങളാണ്.

ദേവപൂജിതയായ സീതാനദി ബ്രഹ്മപുരത്തിൽ നിന്നുമൊഴുകിയിറങ്ങി സുമേരുവിന്റെ കേസരം പോലുള്ള പാർശ്വങ്ങളിൽ കൂടി ഭദ്രാശ്വവർഷത്തിലൂടെ കടന്ന് ഒടുവിൽ ക്ഷാരസമുദ്രത്തിൽ പതിക്കുന്നു. മാല്യവാന്റെ നിറുകയിൽ നിന്നാണ് ചക്ഷുനദി പുറപ്പെടുന്നത്. അത് കേതുമാലത്തിലൂടെ ഒഴുകി പടിഞ്ഞാറുളള കടലിൽ ചെന്നു വീഴുന്നു. മൂന്നാം ഗംഗയായ അളകനന്ദ ബ്രഹ്മലോകത്തു നിന്ന് പുറപ്പെട്ട് തെക്കോട്ട് ഒഴുകി മലകളെയും കാടുകളെയും അതിക്രമിച്ച് ഹേമകൂടം വഴി ഭാരതഭൂവിനെ വേണ്ട പോലെ നനച്ച് ഫലഭൂയിഷ്ടമാക്കി തെക്കേസമുദ്രത്തിൽ ചെന്നു വീഴുന്നു. ഈ പുണ്യ നദിയിലെ സ്നാനം രാജസൂയം, അശ്വമേധം, എന്നിവയുടെ ഫലം സാധകന് നേടിക്കൊടുക്കുന്നു. ശൃംഗവാനിൽ നിന്നും പുറപ്പെടുന്ന നാലാം ഗംഗയായ ഭദ്രാനദി ഉത്തരകുരു പ്രദേശങ്ങളെ നനച്ചുകൊണ്ടു് വടക്കേ കടലിൽ പതിക്കുന്നു. മൂന്നു ലോകങ്ങളെയും പവിത്രമാക്കാൻ പോന്നതാണ് ഈ പ്രവാഹം.

മേരു-മന്ദരപർവ്വതങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന അനേകം നദികൾ വേറെയുണ്ടു്. ഓരോരോ രാജ്യങ്ങൾ തോറും ഒഴുകുന്ന ചെറിയ നദികൾ ഇനിയുമുണ്ട്. ഈ പറഞ്ഞയിടങ്ങളിൽ ഭാരതം മാത്രമേ കർമ്മഭൂമിയായി അറിയപ്പെടുന്നുള്ളു. മറ്റുളള എട്ട് വർഷങ്ങളും ഭൂമിയിലുളളവർക്ക് സ്വർഗ്ഗാനുഭവം നല്‍കാനായി നിലകൊള്ളുന്നു. അവിടങ്ങളിലാണ് മനുഷ്യർ കർമ്മഫലങ്ങൾക്കനുസൃതമായി പൂണ്യങ്ങൾ അനുഭവിക്കുന്നത്. അവിടെയെത്തുന്നവർ ദേവതുല്യരായി പതിനാറായിരം വർഷം ആയുസ്സോടെ, പതിനായിരം ആനകളുടെ കരുത്തോടെ, ഭാര്യാസമേതം രമിച്ചു സസുഖം വാഴുന്നു.  അവിടുത്തെ സ്ത്രീകൾ ആയുസ്സ് തീരുന്നതിന് ഒരു കൊല്ലം മുമ്പ് പോലും ഗർഭം ധരിക്കാനാവുന്ന വിധത്തിൽ യുവത്വമുള്ളവരാണ്. ആ ലോകങ്ങളിലെ ജീവിതം എന്നും ത്രേതായുഗസമമത്രേ.

No comments:

Post a Comment