Devi

Devi

Thursday, December 1, 2016

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ദിവസം 200 ശ്രീമദ്‌ ദേവീഭാഗവതം. 8- 2. ധരോദ്ധാരാ കഥ

ഏവം മീമാംസതസ്തസ്യ പത്മയോനേ: പരന്തപ
മന്വാദിഭിർമുനിവരൈർ മരീച്യാദ്യൈ: സമന്തത:
ധ്യായതസ്തസ്യ നാസാഗ്രാദ്വിരിഞ്ചേ: സഹസാനഘ
വരാഹപോതോ നിരഗാദേകാംഗുലപ്രമാണത:

നാരായണ മുനി പറഞ്ഞു. മരീചി മുതലായ മുനിമാരും മനുവും ചുറ്റുമിരിക്കവേ ബ്രഹ്മാവ് ധ്യാനത്തിലാണ്ട് നിലകൊണ്ടു. ധ്യാനത്തിലിരിക്കുന്ന ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും വിരൽ വലുപ്പത്തിൽ ഒരു പന്നിക്കുട്ടി പുറത്തുവന്നു. എന്നാൽ ഏവരും നോക്കി നിൽക്കേ ആ പന്നി ഭീമാകാരനായി വളര്‍ന്ന് ആകാശം മുട്ടി നിന്നു. ആകാശം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. അപ്പോൾ ഭൂമി ഉണ്ടായിരുന്നില്ലല്ലോ.

സനകാദികളും ബ്രഹ്മാവുമെല്ലാം പന്നിയുടെ രൂപം കണ്ടു് സന്ദേഹത്തിലായി. 'എങ്ങിനെയിത് ബ്രഹ്മാവിന്‍റെ മൂക്കിൽ നിന്നും ഉണ്ടായി? എങ്ങിനെയിത് നിമിഷ നേരം കൊണ്ടു് ഭീമാകാരമായി?’ എന്നെല്ലാം അവർ വിസ്മയപ്പെട്ടു. ‘ഇത് ഭഗവാന്റെ യജ്ഞമൂർത്തി തന്നെയാവുമോ?' ഇങ്ങിനെ അവർ ചിന്താകുലരായിരിക്കുമ്പോൾ ആ സൂകരം ഉച്ചത്തിൽ മുക്രയിട്ടു.

അലർച്ചകേട്ട് എല്ലാവരും മോദത്തോടെ പന്നിയെ നോക്കി. ആ ഒച്ച ദിഗന്തങ്ങളിൽ പ്രതിധ്വനിച്ചു. അവരുടെ ദു:ഖത്തെ ഇല്ലാതാക്കുന്ന ആ ഘുർഘുരാരവം ജനലോകത്തും തപോലോകത്തും സത്യലോകത്തും വസിക്കുന്ന സജ്ജനങ്ങൾക്ക് സന്തോഷമേകി. അവർ ഋക്, സാമം, അഥർവം എന്നിവയിലെ മന്ത്രങ്ങൾ കൊണ്ട് ആദി പുരുഷനെ സ്തുതിച്ചു.

ആദിപുരുഷനും ഈശ്വരനുമായ ഭഗവാൻ ഹരിയാണല്ലോ പന്നിയായി വന്നത്. അദ്ദേഹം, തന്നെ സ്തുതിക്കുന്ന മാമുനിമാരെ നോക്കിയൊന്നു പുഞ്ചിരിച്ച് പ്രളയജലത്തിലേക്ക് കുതിച്ചു ചാടി. ആ ചാട്ടത്തിൽ പന്നിയുടെ സടാ രോമജാലം വാരിധിയെ പീഡിപ്പിച്ചു. വാരിധി ഭഗവാനോടു് ‘രക്ഷിക്കണേ!’ എന്നപേക്ഷിച്ചു. ജലമിങ്ങിനെ അപേക്ഷിച്ചപ്പോൾ ഹരി ജലജീവികളെ തള്ളിമാറ്റി ആഴിയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടു. അവിടെ ചുറ്റും മണത്തു നോക്കി നടക്കേ ഭഗവാൻ ഭൂമിയെ കണ്ടെത്തി.

വാരിധിക്കടിയിൽ ഭൂമിയെ കണ്ട ഭഗവാൻ തന്റെ തേറ്റ കൊണ്ട് സർവ്വജീവരാശികൾക്കും ആധാരമായ അതിനെ പൊക്കിയെടുത്തു. ദംഷ്ട്രയുടെ അറ്റത്ത് ഗോളാകൃതിയുള്ള ഭൂമിയെ താങ്ങി നിൽക്കുന്ന വരാഹരൂപത്തിലുള്ള ഹരി തുമ്പിക്കൈയ്യിൽ താമരപ്പൂ പിടിച്ചു നിൽക്കുന്ന ആനയെപ്പോലെ അവിടെ നിലകൊണ്ടു. തേറ്റ കൊണ്ടു് ധരയെ താങ്ങി നിൽക്കുന്ന ഭഗവാനെ ബ്രഹ്മാവും മന്വാദി മുനികളും ഇങ്ങിനെ വാഴ്ത്തി സ്തുതിച്ചു.

‘ഹേ സരോജാക്ഷ, ഭക്താർത്തി നാശന, സർവ്വ കാമഫലപ്രദ, സ്വർഗ്ഗത്തേക്കാളും ഉന്നതനായ ആദിദേവാ, ഭഗവാനേ, നമസ്കാരം. അവിടുന്ന് ജയിച്ചരുളിയാലും. അങ്ങ് ഭൂമിയെ ഇങ്ങിനെ താങ്ങി നിൽക്കുന്നത് കാണുമ്പോൾ താമരമൊട്ട് തുമ്പിക്കൈയ്യിൽ ഏന്തി നിൽക്കുന്ന കൊമ്പനാനയെ ഞങ്ങള്‍ക്ക് ഓർമ്മ വരുന്നു. ദേവേശനും ദാനവനിഗ്രഹാർത്ഥം നാനാ രൂപങ്ങൾ കൈക്കൊണ്ടവനുമായ അങ്ങേയ്ക്ക് നമസ്കാരം. നിന്റെ മുന്നിലും പിന്നിലും ഞങ്ങള്‍  വീണു നമസ്കരിക്കുന്നു. ഹേ ദേവപ്രഭോ, ഞങ്ങള്‍ അങ്ങയുടെ ആജ്ഞാനുവർത്തികളാണ്. അങ്ങ് നിശ്ചയിക്കുന്നത് അനുസരിച്ച് ബ്രഹ്മാവായ ഞാൻ സൃഷ്ടി നടത്തുകയും നടത്താതിരിക്കുകയും ചെയ്യുന്നു.

അങ്ങയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് സുരർ അമൃതപാനം ചെയ്തത്. ഇന്ദ്രൻ ദേവരാജാവായത് നിന്റെ ഇച്ഛയാലാണ്. അഗ്നി ദേവാസുരനരവർഗ്ഗങ്ങൾക്ക് ജഡരാഗ്നിയായി തൃപ്തി നൽകുന്നതും അങ്ങയുടെ അനുഗ്രഹമാണ്. ധർമ്മരാജാവ് സർവ്വകർമ്മങ്ങൾക്കും സാക്ഷിയായി, കർമ്മഫലദാതാവായി പിതൃക്കൾക്ക് നാഥനായി വാഴാനും അങ്ങയുടെ കൃപയാണ് കാരണം.

യക്ഷകനായ നിരൃതി വിഘ്നവിനായകനായതും സർവ്വജീവരാശികളുടെ കർമ്മസാക്ഷിയായതും അങ്ങയുടെ പ്രാഭവം കൊണ്ടു മാത്രമാണ്. ജലാധിപനായ വരുണൻ ലോകത്തിന്റെ അധിപനായി വിളങ്ങുന്നത് അങ്ങയുടെ ആജ്ഞാബലം ഒന്നുകൊണ്ടു മാത്രമാണ്.

കാറ്റ് സുഗന്ധവാഹിയായതും പ്രാണികൾക്ക് പ്രാണവായുവായി നിലകൊള്ളുന്നതും ജഗദ്ഗുരുവായും നിന്റെ കല്പനപ്രകാരം മാത്രമാണ്. കുബേരൻ യക്ഷകിന്നരാദികളുടെ നാഥനായതും ദിക് പാലർക്ക് മുന്നിൽ മാന്യനായതും നിന്റെ കൃപയാലാണ്. സർവ്വ രുദ്രൻമാർക്കും അധിപനായ ഈശൻ മൃത്യുകാരകനായി സർവ്വദേവാധിപസ്ഥാനമലങ്കരിക്കുന്നതും നിന്റെ കല്പനയാൽ മാത്രം. കോടിക്കണക്കായ ദേവൻമാരിൽ ആരുടെ അംശങ്ങളാണോ പ്രോജ്വലിക്കുന്നത്, ആ ദേവദേവന് നമസ്കാരം

നാരായണമുനി തുടര്‍ന്നു: ബ്രഹ്മസ്തുതി കേട്ട് പ്രസീദനായ ഭഗവാൻ തന്റെ ലീലാകടാക്ഷം കൊണ്ടു് എല്ലാവരെയും അനുഗ്രഹിച്ചു. ആ സമയത്ത് ഭഗവാന്റെ മാർഗ്ഗം തടഞ്ഞു കൊണ്ടു് പ്രത്യക്ഷനായ ഹിരണ്യാക്ഷനെ ക്ഷണത്തിൽ ഹരി തന്റെ ഗദയാൽ വകവരുത്തി. അസുരന്റെ രക്തം ഭഗവാന്റെ ദേഹമാകെ ചുവപ്പിച്ചു. പിന്നീട് ഭഗവാൻ ഭൂമിയെ തേറ്റ കൊണ്ടുയർത്തി ജലത്തിനു മുകളിലായി ഉറപ്പിച്ചു നിർത്തിയിട്ട് സ്വധാമത്തിലേക്ക് മടങ്ങി. ഇതാണ് ഭഗവാൻ ഹരി ഭൂമിയെ ഉദ്ധാരണം ചെയ്തതിന്റെ വിസ്മയ കഥ. ഈ ഉത്തമ ചരിതം കേൾക്കുന്നവർക്ക് സർവ്വ പാപവിനിർമുക്തിയും വിഷണുപദസിദ്ധിയും ഉണ്ടാവും.

No comments:

Post a Comment