Devi

Devi

Saturday, December 3, 2016

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദിവസം 203 ശ്രീമദ്‌ ദേവീഭാഗവതം 8-5. ഭുവനലോക വര്‍ണ്ണനം

ദേവർഷേ ശൃണു വിസ്താരം ദ്വീപവർഷ വിഭേദിത:
ഭൂമണ്ഡലസ്യ സർവസ്യ യഥാ ദേവപ്രകല്പിതം
സമാസാത്സം പ്രവക്ഷ്യാമി നാലം വിസ്തരത: ക്വചിത്
ജംബുദ്വീപ: പ്രഥമത: പ്രമാണേ ലക്ഷയോജന:

ശ്രീ നാരായണൻ പറഞ്ഞു: ഈശ്വരകൽപ്പിതമായി ഭൂമിയെ എങ്ങിനെയൊക്കെയാണ് ദ്വീപവ്യവസ്ഥ ചെയ്ത് വെച്ചിരിക്കുന്നതെന്ന് ഇനി ചുരുക്കത്തിൽ പറഞ്ഞു തരാം. ആദ്യമായുള്ളത് ലക്ഷം യോജന വലുപ്പമുള്ള ജംബു ദ്വീപം . അതിവിശാലവും താമരയല്ലിപോലെ വൃത്താകാരവുമായ ഇതിൽ ഒൻപത് ഭൂഭാഗങ്ങളുണ്ട്. അവയോരോന്നും ഒൻപതിനായിരം യോജന വലുപ്പമുള്ളതാണ്. നീണ്ടു കിടക്കുന്ന എട്ട് പർവ്വതനിരകളാൽ ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്‍റെ തെക്കും വടക്കുമുള്ള ഭൂവിഭാഗങ്ങൾ വില്ലുപോലെ വളഞ്ഞ് കിടക്കുന്നു. നാലെണ്ണം നീളത്തിലാണ്. മദ്ധ്യ ഭാഗത്തുള്ള ഇളാവൃതം ചതുരത്തിലാണ്. അതിന്റെ ഒത്ത നടുക്ക് ലക്ഷം യോജന ഉയരത്തിൽ സുവർണ്ണനിറത്തോടെ സുമേരു പർവ്വതം നിലകൊള്ളുന്നു. ഭൂഗോളമെന്ന താമരയുടെ ബീജകോശം പേലെയാണ് സുമേരു നില്‍ക്കുന്നത്. ഇതിന്റെ മേൽത്തട്ടിന് മുപ്പത്തീരായിരം യോജന വിസ്തൃതിയുണ്ട്. ഭൂമിക്കടിയിലുള്ള ഭാഗത്തിന് പതിനാറായിരം യോജനയാണ് വലുപ്പം.

സുമേരുവിന് വടക്കായി നീലം, ശ്വേതം, ശൃംഗവാൻ എന്നീ മൂന്നു പർവ്വതങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം അതിർത്തികളാണ്. രമ്യകം, ഹിരണ്മയം, കുരുവർഷം എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത് ഈ പർവ്വതനിരകളാണ്. ഇവയുടെ അറ്റങ്ങൾ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്തെ തൊട്ടു കിടക്കുന്നു. നീല പർവ്വതത്തിന് രണ്ടായിരം യോജനയാണ് നീളം. അതിനെക്കാൾ പത്തു ശതമാനം നീളം കുറവാണ് ശ്വേതാദ്രിക്ക്. അതിലും പത്തു ശതമാനം കുറഞ്ഞ നീളമാണ് ശൃംഗവാനുള്ളത്. ഈ പർവ്വതനിരകളിൽ നിറയെ നദികളും തടാകങ്ങളുമുണ്ട്.

ഇളാവൃതത്തിനു തെക്കായി നിഷേധം, ഹേമകൂടം, ഹിമാലയം എന്നീ പർവ്വതങ്ങൾ നിലകൊള്ളുന്നു. കിഴക്കോട്ട് നീണ്ടു കിടക്കുന്ന ഇവയ്ക്ക് പതിനായിരം യോജനയാണ് ഉയരം. ഇവ ഹരിവർഷം, കിംപുരുഷം, ഭാരതം എന്നിങ്ങിനെ മൂന്നു രാജ്യങ്ങളെ വേര്‍തിരിച്ചു നിലകൊള്ളുന്നു. ഇളാവൃതത്തിനു പടിഞ്ഞാറായി മാല്യവാൻ, കിഴക്ക് ഗന്ധമാദനം എന്നീ പര്‍വ്വതനിരകളാണുള്ളത്. ഇവ രണ്ടും മുൻപു് പറഞ്ഞ നീലപർവ്വതം മുട്ടുവോളം രണ്ടായിരം യോജന നീളത്തിൽ നീണ്ടു കിടക്കുന്നു. കേതുമാലം, ഭദ്രാശ്വം എന്നീ വർഷങ്ങളെ തിരിച്ചു നിൽക്കുന്നതും ഈ പർവ്വതങ്ങളാണ്.

സുമേരുവിന്റെ കീഴെയായി മന്ദരഗിരി, മേരുമന്ദാരം, സുപാർശ്വകം എന്നീ മലനിരകളുണ്ട്. പതിനായിരം യോജന വിസ്താരവും ഉയരവും തികഞ്ഞ ഈ മലനിരകൾ സുമേരുവിന്റെ ചുറ്റുമായി വ്യാപിച്ചുകിടക്കുന്നു. മേരുവിനെ താങ്ങി നിൽക്കുന്ന തൂണുകൾ എന്ന പോലെ ആയിരം യോജന ഉയരവും നൂറ് യോജന വണ്ണവും ഉള്ള വൻമരങ്ങൾ ഇവിടെയുണ്ടു്. തേന്മാവ്, ഞാവൽ, കടമ്പ്, ആൽ എന്നിവയാണീ വന്‍വൃക്ഷങ്ങൾ. പർവ്വതങ്ങൾക്ക് ചേർന്ന കൊടിമരങ്ങൾ പോലെ ഇവ ശോഭിക്കുന്നു.

ഈ മരങ്ങളുടെ ശിഖരളേക്കാൾ വിസ്താരമേറിയ ദിവ്യസരസ്സുകൾ അവിടെ കാണാം. നന്ദനം, ചൈത്രരഥം, ബൈഭ്രാജം, സർവ്വഭദ്രം എന്നിങ്ങിനെ നാലു പൂങ്കാവനങ്ങൾ അവിടെയുണ്ട്. അവയ്ക്ക് ചുറ്റുമുള്ള തടാകങ്ങളിൽ പാൽ, തേൻ, കരിമ്പുനീർ, തെളിനീർ എന്നിവയാണ് നിറഞ്ഞു കിടക്കുന്നത്. ഇവയിലെ ജലം ആസ്വദിച്ച് ദേവൻമാർ ഐശ്വര്യ സമ്പത്തിനുടമകളാവുന്നു. രതിക്രീഡയ്ക്ക് ഉത്തമമാണ് നേരത്തേ പറഞ്ഞ നാലു പൂങ്കാവനങ്ങൾ. ഉപദേവതകളുടെ സ്തുതികൾ കേട്ട് ദേവൻമാർ അവിടെ സസുഖം വാഴുന്നു.

മന്ദരത്തിന്റെ ചുവട്ടിലുള്ള തേന്മാവിൽ നിന്നും താഴെ വീണു ചിതറുന്ന ഭീമാകാരങ്ങളായ മധുരഫലങ്ങളിൽ നിന്നും ഉതിരുന്ന പഴച്ചാറ് ഊറിക്കൂടിയാണ് അരുണാനദിയുണ്ടായത്. രക്തവർണ്ണത്തിലുള്ള ആ നദിയെ ദേവൻമാരും ദൈത്യന്മാരുമെല്ലാം പൂജിക്കുന്നു. സർവ്വപാപങ്ങളെയും ഇല്ലാതാക്കുന്ന അരുണാദേവി അവിടെ കുടികൊള്ളുന്നു. ദേവൻമാരും മറ്റും നാനാവിധ കാഴ്ചകളുമായി വന്ന് അരുണാദേവിയെ സ്തുതിക്കുന്നു. ദേവിയുടെ കടാക്ഷമൊന്നു കൊണ്ടു മാത്രം സാധകർക്ക് ക്ഷേമൈശ്വര്യങ്ങൾ ലഭിക്കുന്നു.

അരുണാദേവിയെ ആദ്യാ, മായാ, അതുലാ, അനന്താ, പുഷ്ടി, ഈശ്വരമാലിനി, ദുഷ്ടനാശിനി, കാന്തിദായിനി, എന്നിങ്ങിനെയെല്ലാം സ്തുതിച്ചുപൂജിച്ചുവരുന്നു. ആ ദേവിയുടെ പ്രഭാവമാണ് ഭൂമിയിൽ സ്വർണ്ണലോഹം കാണപ്പെടുവാനുള്ള കാരണമെന്ന് പറയപ്പെടുന്നു.

No comments:

Post a Comment