Devi

Devi

Saturday, December 10, 2016

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

ദിവസം 206 ശ്രീമദ്‌ ദേവീഭാഗവതം. 8. 8. ഇളാവൃത വൃത്താന്തം

തേഷു വർഷേഷു ദേവേശാ: പൂർവോക്തൈ: സ്തവനൈ: സദാ
പൂജയന്തി മഹാദേവിം ജപധ്യാന സമാധിഭി:
സർവ്വർത്തു കുസുമശ്രണീ ശോഭിതാ വനരാജയ:
ഫലാനാം പല്ലവാനാം ച യത്രശോഭാ നിരന്തരം

ശ്രീ നാരായണൻ തുടർന്നു: ഈ ദിക്കുകളിൽ മുൻപ് പറഞ്ഞിട്ടുള്ള സ്തുതിഗീതങ്ങൾ കൊണ്ടും ജപധ്യാനങ്ങൾ കൊണ്ടും ദേവൻമാർ ജഗജ്ജനനിയെ പൂജിക്കുന്നു. ഇവിടെയുള്ള ഓരോ താഴ് വരയിലുമുള്ള വൃക്ഷലതാദികൾ എല്ലാ കാലത്തും പൂത്തുലഞ്ഞു നില്ക്കുന്നു. നിറയെ കായ്കനികളാൽ സമ്പന്നമാണ് അവിടെയുള്ള വൃക്ഷങ്ങൾ. ജഗദംബികയെ പൂജിച്ച് അമ്മയ്ക്ക് നിവേദിക്കാൻ ദേവൻമാർ ഈ കായ്കനികൾ ഉപയോഗിക്കുന്നു. നല്ല തെളിനീർ നിറഞ്ഞ പൊയ്കകളിൽ ഹംസങ്ങൾ ഒഴുകി നടക്കുന്നു. അവിടെ വിടർന്നുല്ലസിച്ചു നില്ക്കുന്ന താമരകൾ ആ തടാകങ്ങൾക്ക് ചാരുതയേറ്റുന്നു. സദാ പാട്ട് മൂളുന്ന കിളിക്കൂട്ടങ്ങൾ ഉണ്ടവിടെ.

സുന്ദരതരുണിമാരുമായി ജലക്രീഡയിൽ ഏർപ്പെടുന്ന ദേവൻമാരും ദേവനാരികളുടെ ക്രീഡാ ഗൃഹങ്ങളിൽ സുഖിച്ചു വാഴുന്നവരും സ്വൈരമായി വിഹരിക്കുന്നവരും നിറഞ്ഞ ഈ ഒൻപതു രാജ്യങ്ങളിലും സദാ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു് ആദിപുരുഷനായ ഭഗവാൻ നാരായണൻ ദേവീ ഉപാസനയോടെ കഴിയുന്നു. ഭഗവാൻ ഇവിടെ മൂർത്തി ഭേദങ്ങളോടെ പൂജിക്കപ്പെടുന്നു.

ബ്രഹ്മാവിന്റെ ഭ്രൂമദ്ധ്യത്തിൽ നിന്നും പിറന്ന ‘ഭവന്’ ആയ പരമശിവൻ തന്റെ കാന്തയായ ‘ഭവാനി’യുമൊത്ത് ഇളാവൃതത്തിൽ ഏകനായി വാഴുന്നു. അവർ വാഴുന്ന ഇടത്തിൽ മറ്റാർക്കും പ്രവേശനമില്ല. അവിടെ പ്രവേശിക്കുന്ന പുരുഷൻമാർ അപ്പോൾത്തന്നെ സ്ത്രീകളായി മാറും. ഭവാനീദേവിയുടെ ഗണകോടികളാൽ സദാ പരിസേവിതനായ ഹരൻ സർവ്വഭൂതഹിതത്തിനായി ദേവീധ്യാനയോഗത്തിൽ നിലകൊള്ളുന്നു. ദേവിയുടെ ആത്മപ്രകൃതിയും തുരീയവുമായ താമസശക്തിയേയും മഹാദേവൻ ഉപാസിക്കുന്നു.

ശ്രീ ഭഗവാൻ പറഞ്ഞു: മഹാപുരുഷനും അപ്രമേയനും സർവ്വഗുണപ്രഭാവനും അനന്തനും അവ്യക്തനും ആയ ദേവനെ ഞാനിതാ നമിക്കുന്നു. ഭക്തജനത്തിനു സത്യത്തിന്റെ തിരിനാളം തെളിയിക്കുന്നവനും സകലവിധ ഐശ്വര്യങ്ങൾക്കും ഇരിപ്പിടമായവനും സംസാരദു:ഖത്തെ ഇല്ലാതാക്കുന്നവനും ഭവത്തിനു കാരണഭൂതനായവനും സർവ്വർക്കും ആശ്രയമായവനുമായ ദേവദേവേശന് നമസ്കാരം.

ക്രോധാദിദോഷങ്ങളെ ജയിച്ച ഞങ്ങൾക്ക് പോലും ഈ മായാജഗത്തിനെ നിയന്ത്രിക്കാനാവില്ല. എന്നാൽ അങ്ങ് മായയാൽ മോഹിതനാവാതെ തന്നെ ജഗത്തിനെ നിയന്ത്രിക്കുന്നു. അങ്ങിനെയുള്ള നിന്റെ ചിദ്രൂപത്തെ ഏതൊരു മുമുക്ഷുവാണ് ആശ്രയിക്കാതിരിക്കുക?

നിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയത് മദ്യപിച്ചു മദോന്മത്തനായതുകൊണ്ടാണെന്ന് മായാമോഹിതർക്ക് തോന്നിയേക്കാം. നാഗസ്ത്രീകൾക്ക് നിന്റെ പാദങ്ങളെ പൂജിക്കാൻ ലജ്ജയാണെന്നും വരാം. എന്നാൽ അങ്ങ് സൃഷ്ടിയുടെ ബന്ധനങ്ങൾ ഒന്നുമേർപ്പെടാതെ സകല സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കും കാരണമാകുന്നു. അനന്തനെന്ന് അങ്ങയെ വിളിക്കുന്നത് വെറുതെയല്ല. ആദിയും അന്തവുമില്ലാത്തയാളാണല്ലോ ഭഗവാൻ. ഭൂമണ്ഡലത്തെ ആയിരം ഫണങ്ങളിൽ ഏതോ ഒന്നിലൊരു കടുകുമണി പോലെ മാത്രം കണക്കാക്കുന്ന ഭഗവാന് നമസ്കാരം.

ആരുടെ മഹത്തത്വങ്ങൾ ഉടലാണ്ടാണ് സത്വപ്രധാനനായ ഹരിയും ബ്രഹ്മാവും ഉണ്ടായത്, ഏതിന്റെ പ്രഭാവത്താലാണ് ഞാനും ത്രിഗുണങ്ങൾ ആർജിച്ച് സൃഷ്ട്യാദികളിൽ ഭാഗഭാക്കാവുന്നത്, ആ ഭഗവാനെ ഞാൻ നമസ്ക്കരിക്കുന്നു. അങ്ങയുടെ നിയന്ത്രണത്തിനു വിധേയമായി ഞങ്ങൾ യന്ത്രപ്പാവകളെപ്പോലെ ദേവൻമാരടക്കമുള്ള ജീവജാലങ്ങളെ സൃഷ്ടിക്കുന്നു. മഹത്തത്വവും, ഇന്ദ്രിയങ്ങളും, ഭൂതസഞ്ചയങ്ങളും അവിടുത്തെ ആജ്ഞപ്രകാരമാണ് ഞങ്ങൾ പ്രകടമാക്കിയത്.

അങ്ങ് ഏല്പിച്ചതായ ഈ സൃഷ്ടികർമ്മം എന്ന മായാവിനോദത്തിൽ ഏർപ്പെട്ടതിനാൽ മോഹിതരായിത്തീർന്ന ഞങ്ങൾക്ക് ഈ കർമ്മപർവ്വത്തിൽ നിന്നും പുറത്ത് കടക്കാൻ ആവുന്നില്ല. ഈ അറിവില്ലായ്മയ്ക്ക് കാരണവും അവിടുന്നു തന്നെ. അങ്ങിനെയുള്ള വിലയോദയസ്വരൂപിയായ നിന്നെ ഞാൻ നമസ്കരിക്കട്ടെ.

ശ്രീ നാരായണൻ തുടർന്നു. ദേവീഗണപരിസേവിതനായ രുദ്രൻ ഇളാവൃതത്തിന്റെ ദേവനായ സങ്കർഷണനെ ഉപാസിക്കുന്നു. അതുപോലെ ധർമ്മപുത്രനായ ഭദ്രശ്രവസ്സും സേവകരും ഭദ്രാശ്വവർഷത്തിൽ ഭഗവാന്റെ മൂർത്തി ഭേദമായ ഹയഗ്രീവനെ പൂജിക്കുന്നു. സമാധിയൊഴികെയുള്ള വ്യാപാരങ്ങളെ ഭക്തിപൂർവ്വമുള്ള പൂജകൾ കൊണ്ട് തടഞ്ഞാണ് അവര്‍ ഭഗവാനെ ഉപാസിക്കുന്നത്.

ഭദ്രശ്രവസ്സുകൾ പറഞ്ഞു: എത്ര വിചിത്രമാണ് മനുഷ്യന്റെ പ്രവൃത്തികൾ ! മൃത്യു തൊട്ടുമുന്നിൽ വന്നിട്ടും അവരതറിയുന്നില്ല. അച്ഛനെയും മകനെയും പട്ടടയിൽ വെച്ചിട്ടു പോലും ഭോഗേച്ഛകൊണ്ടു് അവർ പാപികളായി വാഴുന്നു. ജ്ഞാനികൾ ഈ ലോകം നശ്വരമാണെന്ന് പറയുന്നു. അവരത് കാണുന്നുണ്ട്. എങ്കിലും അവിടുത്തെ മായാ വൈഭവത്താൽ മനുഷ്യർ മോഹബദ്ധരാവുന്നു. അവിടുത്തെ മഹാത്ഭുതമായ ലീലാവിലാസത്തെ ഞാനിതാ കുമ്പിട്ടു നമസ്കരിക്കുന്നു.

ഈ ജഗത്തിന്റെ കാരണമായിരിക്കുമ്പോഴും നിന്നെയത് ബാധിക്കുന്നില്ല. ബന്ധിക്കുന്നില്ല. അങ്ങാണല്ലോ എല്ലാറ്റിന്റെയും ആത്മസത്ത. പണ്ട് വേദങ്ങളെ ദൈത്യൻമാർ അപഹരിച്ചപ്പോൾ ഹയഗ്രീവനായി വന്ന് അവയെ രസാതലത്തിൽ നിന്നും ഉയർത്തിക്കൊണ്ടുവന്ന് ബ്രഹ്മദേവനെ ഏല്പിച്ച ഹയഗ്രീവഭഗവാനെ ഞങ്ങൾ നമസ്കരിക്കുന്നു.

ഭദ്രശ്രവസ്സുകൾ ഭഗവാനെ വർണ്ണിച്ചു സ്തുതിക്കുന്ന ഭാഗം പഠിക്കുന്നവർക്കും കേൾക്കുന്നവർക്കും പാപമൊഴിഞ്ഞ് ജഗദംബികയുടെ ഇരിപ്പിടമായ മണിദ്വീപത്തിൽ എത്തുവാൻ കഴിയും.

No comments:

Post a Comment