Devi

Devi

Monday, November 21, 2016

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാർച്ചനം

ദിവസം 197 ശ്രീമദ്‌ ദേവീഭാഗവതം. 7- 39. ദ്വിവിധ വൈദികാച്ചനം

ദേവദേവി മഹേശാനി കരുണാസാഗരേംബികേ
ബ്രൂഹി പൂജാവിധിം സമൃഗ് യഥാവദധുനാ നിജം
വക്ഷ്യേം പൂജാവിധിം രാജന്നംബികായാ യഥാ പ്രിയം
അത്യന്ത ശ്രദ്ധയാസാർധം ശൃണു പർവ്വത പുംഗവ


ഹിമാലയൻ ചോദിച്ചു: അമ്മേ, കരുണാസാഗരമേ, എങ്ങിനെയൊക്കെയാണ് അവിടുത്തെ പൂജിക്കേണ്ടത് എന്ന് അമ്മ തന്നെ ഞങ്ങൾക്കു് വഴി പോലെ പറഞ്ഞു തന്നാലും.

ദേവി അരുളി: പർവ്വത രാജാവേ, അംബികയ്ക്ക് പത്ഥ്യമായ പൂജാക്രമങ്ങൾ ഞാൻ വിശദമാക്കാം. ശ്രദ്ധിച്ചു കേട്ടാലും. എനിക്കായി ബാഹ്യപൂജയും ആന്തരപൂജയും ചെയ്യാം. ബാഹ്യപൂജയിൽത്തന്നെ വൈദികം, താന്ത്രികം എന്നിങ്ങിനെ രണ്ടു രീതിയിൽ പൂജകളുണ്ട്. വൈദികപൂജ മൂർത്തിഭേദമനുസരിച്ച് രണ്ടുതരമാണ്. വൈദിക പൂജയ്ക്ക് ദീക്ഷയെടുത്ത് യോഗ്യരായവരാണ് അതിന് അധികാരികൾ. താന്ത്രിക ദീക്ഷയുള്ളവരാണ് തന്ത്രപൂജാധികാരികൾ. പൂജാ രഹസ്യങ്ങൾ മനസ്സിലാക്കാതെ വിരുദ്ധപൂജകളിൽ ഏർപ്പെടുന്നവർ മൂഢൻമാരത്രേ. അവര്‍ക്ക്  അധപതനമാണ് ഫലം.

പർവ്വത രാജാവേ, അങ്ങെന്റെ പരമ രൂപം കണ്ടിട്ടുണ്ടല്ലോ. അതിൽ എണ്ണമറ്റ ശിരസ്സുകളും കൈകാലുകളും ഉണ്ടു്. പരാത്പരവും സർവ്വശക്തിയുതവും ആയ ആ രൂപത്തെ നിത്യവും ധ്യാനിക്കുന്നത് വൈദികപൂജയുടെ ആദ്യപടിയാണ്. ശാന്തനായി, ദംഭാദിദോഷങ്ങൾ ഒഴിഞ്ഞവനായി, സ്ഥിരചിത്തതയോടെ യാഗം, ജപം, ധ്യാനം, ദാനം, തപം, ഭക്തിപ്രഹർഷം എന്നിവയോടെ എന്നിൽ മനസ്സുറപ്പിക്കുക. ഉള്ളിൽ എന്റെ രൂപം സദാ സ്മരിക്കുക. ഇങ്ങിനെ എന്റെ പ്രസാദത്തിനു പാത്രമാവുന്ന സാധകനെ ഞാൻ താമസംവിനാ ഭവസാഗരത്തിൽ നിന്നും കരകയറ്റും. കർമ്മത്തോടെയുള്ള ധ്യാനം, ഭക്തിയോടെയുള്ള ജ്ഞാനം എന്നിവയാൽ മാത്രമേ ഭക്തൻ എന്റെ പ്രീതിക്ക്  യോഗ്യനാവൂ. കേവലം കർമ്മം മാത്രം കൊണ്ട് അതു സാധിക്കുകയില്ല. ധർമ്മം ഭക്തിയുണ്ടാക്കുന്നു. ഭക്തി ജ്ഞാനത്തെയും.

ശ്രുതി സ്മൃതികൾ ധർമ്മത്തെ പ്രതിപാദിക്കുന്നു. എല്ലാ അറിവുകളും എന്നിൽ നിന്നുദിച്ചവയാകയാൽ വേദങ്ങളും ശ്രുതികളും സാധകനു പ്രമാണമാക്കാം. സ്മൃതികളിലും വേദപ്രമാണങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ അവയും സ്വീകാര്യമാണ്. മന്വാദി സ്മൃതികൾക്കും തുല്യ പ്രാമുഖ്യം ഉണ്ടു്. ഇവയിൽ തന്ത്രാർത്ഥങ്ങൾ പറയുന്ന ഭാഗങ്ങൾ വൈദികർ പഠിക്കേണ്ടതില്ല. മറ്റ് ശാസ്ത്രങ്ങൾ ഒന്നും പ്രാമാണികമല്ലതന്നെ. കാരണം അവ രചിച്ചിട്ടുള്ളവർ ഇനിയും അജ്ഞാനനാശം വന്നിട്ടുള്ളവരല്ല.

മോക്ഷകാംഷികൾ വേദത്തെ അലംഘ്യ നിയമങ്ങളായിത്തന്നെ കണക്കാക്കണം. രാജകല്പനകളെപ്പോലെയാണവ. ശ്രുതികളിൽ എന്റെ കല്പനകൾ കാണാം. അവയെ പരിപാലിക്കാനായി ബ്രാഹ്മണ ക്ഷത്രിയ ജാതികളെ ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. എന്നെപ്പറ്റിയുളള ഗൂഢതത്വങ്ങൾ ശ്രുതികളിലുണ്ട്. എപ്പോഴൊക്കെ ധർമമത്തിന് ച്യുതിയുണ്ടാവുന്നുവോ അപ്പോഴെല്ലാം ഞാനവതരിച്ച് ധർമമ സംസ്ഥാപനം ചെയ്യും. അതിനായി ഞാൻ ദേഹവുമെടുക്കും. അങ്ങിനെയാണ് ദേവൻമാരും ദൈത്യൻമാരും ഉണ്ടാവുന്നത്.

ധർമ്മം വെടിഞ്ഞ് ജീവിക്കുന്നവർക്ക് അതിഭീകര നരകങ്ങൾ ഞാനുണ്ടാക്കുന്നു. അന്യധർമ്മം അനുഷ്ഠിക്കുന്നവരെ നാടുകടത്താൻ രാജാവിന് അധികാരമുണ്ട് അതുപോലെയാണ് ആ നരകങ്ങളില്‍ ചിലര്‍  ചെന്ന് ചേരാനിടയാകുന്നത്. ശ്രുതിസ്മൃതി വിരുദ്ധങ്ങളായ അനേകം ചിന്താപദ്ധതികൾ ശാസ്ത്രങ്ങളാണെന്ന മട്ടിൽ പ്രചരിച്ചുവരുന്നുണ്ടല്ലോ. അവയെല്ലാം താമസങ്ങളാണെന്ന് മനസ്സിലാക്കുക. സാധകര്‍ അവയെ ആചരിക്കുന്നരുമായി സംഗമരുത്.

വാമം, കൗളകം, കാപാലികം, ഭൈരവാഗമം, മുതലായ സിദ്ധാന്തങ്ങള്‍ പരമശിവ നിർമ്മിതങ്ങൾ ആണെങ്കിലും അവ സാധകനെ മോഹിപ്പിക്കാൻ ഉണ്ടാക്കിയവയാണ്. പാപികൾക്ക് വേദ ധർമ്മാചരണം കൊണ്ടു് സദ്ഗതി ലഭിച്ചേക്കാം എന്ന ഫലേച്ഛയാൽ പ്രചോദിതരായി തന്ത്ര ഗ്രന്ഥങ്ങൾ ഉപയോഗിച്ചാണ് ഈ മാർഗ്ഗങ്ങളിൽ ഒരുവൻ ആകൃഷ്ടനാവുന്നത്.

ദക്ഷശാപം, ഭൃഗുശാപം, ദധീചിശാപം, മുതലായവയാൽ ഭൃഷ്ടരാക്കപ്പെട്ട ബ്രാഹ്മണർക്കായി ശൈവം, വൈഷ്ണവം, സൗരം, ശാക്തം, ഗാണപത്യം എന്നിങ്ങിനെയുള്ള ആഗമങ്ങൾ പരമശിവൻ സ്വയം നിർമ്മിച്ചവയാണ്. പൊതുവേ അവയൊന്നും വേദ വിരുദ്ധങ്ങളല്ല. വൈദികർക്ക് അവ നിഷിദ്ധവുമല്ല. വേദവിരുദ്ധമായ ഒന്നും ബ്രാഹ്മണർ സ്വീകരിക്കരുത്. വേദാധികാരിയല്ലെങ്കിൽ ഒരുവന്‍ ചിലപ്പോള്‍ വേദവിരുദ്ധമായവയും സ്വീകരിച്ചുവന്നിരിക്കും.

വൈദികൻ എപ്പോഴും വേദത്തെ മാത്രം സമാശ്രയിക്കണം. ധർമ്മത്തോടു കൂടിയ ജ്ഞാനമാണ് ബ്രഹ്മപ്രകാശകം. എല്ലാ ആശകളും ഉപേക്ഷിച്ച് സകല ചരാചരങ്ങളോടും കനിവോടെ, മദദംഭാദികൾ ഇല്ലാതെ, ഏക ചിത്തരായി, എന്നെത്തന്നെ ശരണം പ്രാപിച്ച്, എന്റെ തീർത്ഥ സ്ഥാനങ്ങളെപ്പറ്റി പറയുകയും എന്റെ ഗുണകീർത്തനം ആലപിക്കുകയും ചെയ്യുന്ന സാധകൻ, എന്റെ വിരാട് രൂപത്തെയാണ് ഉപാസിക്കുന്നത്. ബ്രഹ്മചാരിയോ സന്യാസിയോ വാനപ്രസ്ഥനോ ആയ സാധകൻ സദാ എന്നെത്തന്നെ സ്മരിച്ചു കൊണ്ടിരിക്കുന്നതിനാൽ അവരിലെ അജ്ഞാനതമസ്സിനെ ജ്ഞാനസൂര്യപ്രകാശകിരണങ്ങളാൽ ക്ഷണത്തിൽ ഞാൻ നശിപ്പിക്കുന്നതാണ്.

ഇതു വരെ പറഞ്ഞു തന്നത് വൈദികമായ പൂജകളെക്കുറിച്ചാണ്. ഇനി താന്ത്രികമായ പൂജകളെപ്പറ്റി പറയാം. ശുദ്ധി വരുത്തി പവിത്രമാക്കിയ സ്ഥണ്ഡിലത്തിലോ ഒരു മൂർത്തിയിലോ സൂര്യചന്ദ്രാദികളിലോ ജലത്തിലോ ബാണലിംഗത്തിലോ വസ്ത്രത്തിലോ യന്ത്രത്തിലോ ഹൃദയത്തിലോ ജഗദംബയെ പൂജിക്കാം. സഗുണയും കരുണാ പൂർണ്ണയും അരുണവർണ്ണത്തിൽ സർവ്വാംഗ സുന്ദരിയുമായ അമ്മ ശൃംഗാരസാരസർവ്വസ്വയത്രേ. പ്രസന്നമുഖിയും ഭക്തൻമാരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഉത്സുകയുമായ അമ്മയുടെ മുടിക്കെട്ടിൽ തിളക്കമാർന്ന ചന്ദ്രന്റെ ഒരു കീറ് അലങ്കാരമായിരിക്കുന്നു. പാശം, അങ്കുശം, വരം, അഭയം, ഭീതി എന്നിവയെ ധരിച്ചു വിളങ്ങുന്ന ദേവിയെ അവനവന്റെ കഴിവുകൾക്ക് അനുസരിച്ച് ലോഭം കൂടാതെ പൂജിക്കണം. ആന്തരപൂജാധികാരം സ്വയമേവ ആർജിക്കുന്നതു വരെ ബാഹ്യപൂജയ്ക്ക് മുടക്കമരുത്. ഒരിക്കൽ ആഭ്യന്തരപൂജ തുടങ്ങാനായാൽ പിന്നെ ബാഹ്യപൂജ ആവശ്യമില്ല. കാരണം ആഭ്യന്തരപൂജ കൊണ്ട് സംവിത്തിൽ ലയമുണ്ടായിക്കഴിഞ്ഞു. ഉപാധിരഹിതമായ സംവിത്ത് അപരിമേയവും സർവ്വശ്രേഷ്ഠവുമത്രേ.

സംവിത്തിൽ നിന്നും ഭിന്നമായി കാണപ്പെടുന്നതെല്ലാം മിഥ്യയാണ്. വെറും മായ മാത്രമാണവ. സംസാരദുഖശമനത്തിനായി ദേവിയെ നിർവ്വികല്പമായ മനസ്സോടെ ധ്യാനിക്കുക. ഭക്തി നിറഞ്ഞ മനസ്സോടെ ജഗദംബികയെ സാക്ഷാത്കരിക്കുക.

ഇനി ബാഹ്യപൂജാവിധികൾ പറഞ്ഞു തരാം .

No comments:

Post a Comment