Devi

Devi

Tuesday, December 20, 2016

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

ദിവസം 212. ശ്രീമദ്‌ ദേവീഭാഗവതം. 8. 14. ലോക ലോകാചല വർണ്ണനം

തത: പരസ്താദചലോ ലോകാലോകേതി നാമക:
അന്തരാളേ ച ലോകാലോകയോര്‍യ: പരികല്പിത:
യാവദസ്തി ച ദേവര്‍ഷേ ഹൃന്തരം മാനസോത്തരാത്
സുമേരോസ്ഥാവതീ ശുദ്ധാ കാഞ്ചനീ ഭൂമിരസ്തി ഹി

ശ്രീ നാരായണൻ തുടർന്നു: ഇതിനെല്ലാം അപ്പുറത്ത് ലോകാലോകങ്ങൾക്കിടക്ക് ലോകാലോകം എന്നു പേരായ ഒരു പർവ്വതനിരയുണ്ടു്. നാരദരേ, മാനസോത്തരത്തിൽ നിന്നും സുമേരുവിലേയ്ക്കുള്ളത്ര സ്ഥലം ശുദ്ധസ്വർണ്ണമയമായി കിടക്കുകയാണ്. കണ്ണാടി പോലെ തിളക്കമാർന്ന ഇവിടെ പ്രാണികളില്ല. പുല്ലു പോലും അവിടെ വളരുന്നില്ല. ദേവൻമാരുടെ വിഹാരഭൂമിയായ ഇവിടെ എന്ത് കൊണ്ടിട്ടാലും തിരികെ കിട്ടില്ല. ജീവനുള്ള ഒന്നുമവിടെയില്ല. കാരണം അവിടെയെത്തിയാൽ എല്ലാം സ്വർണ്ണമായിത്തീരും. ലോകാലോകങ്ങൾക്കിടയിലാണ് സർവ്വപ്രാണികളും ഉപേക്ഷിച്ച ഈ സ്ഥലം. മൂന്നു ലോകങ്ങൾക്കും അതിർത്തിയായി ഇതിനെ കണക്കാക്കുന്നു. ഈശ്വരന്റെ കല്പനയങ്ങിനെയത്രേ!

ഈ പർവ്വതനിരകൾ സൂര്യരശ്മികളെപ്പോലും തടഞ്ഞു നിർത്താൻ കഴിയുന്ന ഒരു പ്രതിഭാസമാണ്. അവയ്ക്ക് അത്ര വിസ്താരവും ഉയരവുമുണ്ട്താനും. അൻപതുകോടിയോജനയാണ് ജ്ഞാനികൾ ഭൂഗോളത്തിന്റെ വലുപ്പമായി കണക്കാക്കി വച്ചിട്ടുള്ളത്. ഭൂഗോളത്തിന്റെ നാലിലൊന്നു വലുപ്പമാണ് ഈ പർവ്വതത്തിന്. അതിന്റെ മുകളിൽ നാലു ദിക്കുകളിൽ ഋഷഭൻ, പുഷ്പചൂഡൻ, വാമനൻ, അപരാജിതൻ എന്നീ പേരുകളുള്ള ദിഗ്ഗജങ്ങളെ നിർത്തിയിരിക്കുന്നത് സാക്ഷാൽ ബ്രഹ്മാവ് തന്നെയാണ്.

ലോകത്തിന്റെ നിലനില്പിനു കാരണക്കാരാണ് ഈ നാൽവർ എന്ന് പറയപ്പെടുന്നു. ഇവർക്കും ലോകപാലകരായ മഹേന്ദ്രാദികൾക്കും ചൈതന്യം പകരാനായി ഭഗവാൻ ഹരി തന്റെ പാർഷദൻമാരോടൊത്ത് അവിടെ നിലകൊള്ളുന്നു. അഷ്ടസിദ്ധികൾ അകമ്പടിയും വിഷ്വക്സേനാദികൾ സേവകരും ആയി വരദാഭയമുദ്രകൾ ധരിച്ച് സകല ലോകങ്ങൾക്കും മംഗളമേകാനാണ് ഭഗവാനവിടെ മരുവുന്നത്. ആത്മമായാവിരചിതമായ ലോകത്തെ പരിരക്ഷിക്കാനായി കല്പാന്തകാലം ഭഗവാൻ ഹരി അവിടെ വസിക്കുന്നു.

ഭൂഗോള വിസ്താരം അൻപതുകോടിയും ഉയരം ഇരുപത്തിയഞ്ചുകോടിയും യോജനകളാണെന്ന് ജ്ഞാനികൾ കണക്കാക്കി വച്ചിരിക്കുന്നു. ലോകാലോകത്തിന്റെ അന്തർ വിസ്താരം പന്ത്രണ്ടരക്കോടിയോജനയാണ്. യോഗേശ്വരൻമാരായ കൃഷ്ണാർജുനൻമാർ ലോകാലോക പർവ്വതങ്ങൾക്കുമപ്പുറം യാത്ര പോയിട്ടുണ്ട് എന്നു പറയപ്പെടുന്നു. (സന്താനഗോപാലം)

ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും നടുക്ക് അണ്ഡമദ്ധ്യത്തിലാണ് സൂര്യൻ നിലകൊള്ളുന്നത്. അചേതനവും മൃതവുമായ അണ്ഡത്തിൽ നിന്നും ഉൽപ്പന്നമായതിനാൽ സൂര്യന് മാർത്താണ്ഡൻ എന്ന പേരും ഉണ്ടു്. സൂര്യനും അണ്ഡഗോളത്തിന്നും ഇടയ്ക്കുളള ദൂരം ഇരുപത്തിയഞ്ച് കോടിയോജനയാണ്. ഇതേ സൂര്യനെ സ്വർണ്ണാണ്ഡത്തിൽ നിന്നും  ഉദ്ഭൂതനാകയാൽ ഹിരണ്യഗർഭൻ എന്ന പേരിലും വിളിക്കുന്നു.

ആദിത്യനാണ് ദിക്കുകളെയും അന്തരീക്ഷത്തെയും ആകാശത്തെയും ഭൂമിയെയും വേർതിരിക്കുന്നത്. യോഗമോക്ഷദേശങ്ങൾ, സ്വർഗ്ഗനരകങ്ങൾ, ഭൂമി, അതലാദിലോകങ്ങൾ, എന്നിവയെ തരം തിരിച്ചു വച്ചതും സൂര്യനാണ്. സകലജീവജാലങ്ങൾക്കും ജീവനും കാഴ്ചയുമേകുന്നതും സൂര്യൻ തന്നെ. ഭൂമണ്ഡലസ്ഥിതി ഇങ്ങിനെയൊക്കെയാണ്.

രണ്ടിലകൾ ഉള്ള ചേറ്റുവൃക്ഷത്തിന്റെ ഒരില കണ്ടാൽ മറ്റേതും കണ്ടതു പോലെയായി. അതുപോലെ ഭൂസ്വർഗ്ഗങ്ങൾക്കിടയിൽ അന്തരീക്ഷം നിലകൊള്ളുന്നു. അന്തരീക്ഷമദ്ധ്യത്തിലുള്ള തേജോഗോളമായ സൂര്യൻ മൂന്നുലോകത്തിനും വെളിച്ചവും ചൂടും നൽകി വിളങ്ങുന്നു. സൂര്യന്റെ ഉത്തരായണവേളയിൽ ഗതിമാന്ദ്യവും ദക്ഷിണായനത്തിൽ ഗതിവേഗവും കാണപ്പെടുന്നു. ഇടവം തൊട്ട് അഞ്ചു രാശികളുള്ള ഉത്തരായനത്തിൽ പകൽസമയം ഏറിയും വിഷുവത് ദിനങ്ങളെന്നറിയപ്പെടുന്ന മേടം, തുലാം രാശികളിൽ രാത്രി പകലുകൾ സമമായും, വൃശ്ചികം തൊട്ട് അഞ്ചു രാശികളുള്ള ദക്ഷിണായനത്തിൽ പകൽ സമയം കുറഞ്ഞും കാണപ്പെടുന്നു.

No comments:

Post a Comment