Devi

Devi

Sunday, December 11, 2016

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവര്‍ഷാദി വര്‍ണ്ണനം

ദിവസം 207. ശ്രീമദ്‌ ദേവീഭാഗവതം. 8- 9. ഹരിവഷാദി വര്‍ണ്ണനം

ഹരിവർഷേ ച ഭഗവാൻ നൃഹരി: പാപനാശന:
വർത്തതേ യോഗയുക്താത്മാ ഭക്താനുഗ്രഹ കാരക:
തസ്യ തദ്ദയിതം രൂപം മഹാഭാഗവതോ fസുര:
പശ്യൻ ഭക്തിസമായുക്ത: സ്തൗതി തദ്ഗുണ തത്ത്വവിദ്

ശ്രീ നാരായണൻ തുടർന്നു. നരസിംഹരൂപത്തിൽ ഹരിവർഷത്തിൽ ശ്രീഹരി യോഗനിരതനും പാപനാശകനുമായി നിലകൊള്ളുന്നു. ഭക്തവത്സലനായ ഭഗവാന്റെ രൂപം സ്മരിച്ചു കൊണ്ട് പ്രഹ്ളാദൻ അവിടെ വാഴുന്നു. പ്രഹ്ളാദന് ഏറ്റവും പ്രിയങ്കരമാണ് നൃസിംഹരൂപം എന്നത് പ്രസിദ്ധമാണല്ലോ.

പ്രഹ്ളാദ സ്തുതി: എല്ലാ തേജസ്സുകൾക്കും തേജസ്സായ ഭഗവാനേ, അങ്ങേയ്ക്ക് നമസ്കാരം. ഓങ്കാരസ്വരൂപനായ വജ്രദംഷ്ട്രാ, എന്റെ മുന്നിൽ അങ്ങ് വീണ്ടും അവതരിച്ചാലും. പ്രഭോ, എന്റെയുള്ളിലെ കർമ്മവാസനകളുടെ വേരറുത്ത് മനസ്സിലെ ഇരുട്ടകറ്റിയാലും. അവിടുന്ന് എന്റെ അന്തഃകരണത്തിൽ അഭയപ്രദനായി എന്നെന്നും  വിരാജിച്ചാലും.

ലോകത്തിന് മംഗളമുണ്ടാവട്ടെ. മൂർഖസര്‍പ്പങ്ങളും ക്രൗര്യം ഉപേക്ഷിക്കട്ടെ. ജീവജാലങ്ങൾ സമഭാവത്തിൽ വർത്തിച്ച് പരസ്പരം ശുഭം നേരട്ടെ. മനസ്സുകൾ ശാന്തമായി ഞങ്ങളിൽ ഭക്തി നിറയട്ടെ. വിത്തഗൃഹാദികളിൽ ആസക്തിയുണ്ടാവാതെ ആ സ്നേഹഭാവം ഭഗവദ് ഭക്തൻമാരിലേക്ക് ഉന്മുഖമായിത്തീരട്ടെ. ഗൃഹാദികളിൽ ആസക്തനായവന് മുക്തി ലഭിക്കുവാൻ സംയമശീലമുളളവന് വിരക്തിയുണ്ടാവുന്നതു പോലെ എളുപ്പമല്ല .

ജലസ്നാനം കൊണ്ടു് ദേഹത്തെ ചെളികളയാം. എന്നാൽ മനോമാലിന്യം നീക്കാൻ അന്തരംഗത്തിൽ ഭഗവാൻ പ്രതിഷ്ഠിതനാകണം. സത്സംഗത്തിനാൽ ഭഗവാന്റെ ആത്മോദ്ധാരണപ്രദമായ കഥകൾ കേൾക്കാൻ സാധിക്കും. അങ്ങിനെ മനോമാലിന്യം ഇല്ലാതാക്കാം. ഭഗവാന്റെ ഭക്തർ സർവ്വരാലും സമാരാദ്ധ്യരത്രെ. എന്നാൽ ഭോഗസുഖങ്ങളുടെ പിന്നാലെ പായുന്നവന്  മഹാപുരുഷ ഗുണങ്ങൾ എങ്ങിനെ കൈവരും?

മത്സ്യങ്ങൾക്ക് ജലമെന്ന പോലെ ശ്രീഹരിയാണ് ശരീരമെടുത്ത എല്ലാവരുടെയും ആശ്രയകേന്ദ്രം. അപ്പോൾപ്പിന്നെ ഭഗവാനെ മറന്ന് ജീവിക്കുന്നവർക്ക് വെറുതേ വയസ്സ്  കൂടിവരുന്നു  എന്നൊരു മഹത്വം മാത്രമേ ഉണ്ടാവൂ. തൃഷ്ണ, രാഗം, ദ്വേഷം, വിഷാദം, കോപം, അഭിമാനം, ആഗ്രഹം, ഭയം, തുടങ്ങിയ മോഹങ്ങൾക്ക് കാരണമായിരിക്കുന്ന ഗൃഹം ഉപേക്ഷിച്ച് സാക്ഷാൽ നരസിംഹ പ്രഭുവിനെ അഭയം പ്രാപിച്ചവർക്ക് ഭയം ഉണ്ടാവുമോ? ഇങ്ങിനെയൊക്കെയാണ് ദാനവരുടെ നായകനായ പ്രഹ്ളാദൻ നിത്യവും ഭഗവാനെ സ്തുതിക്കുന്നത്.

കേതുമാലത്തിൽ ഭഗവാൻ കാമരൂപത്തിൽ സർവ്വാരാദ്ധ്യനായി വിളങ്ങുന്നു. പാൽക്കടലിന്റെ മകളായ രമയാണ് ആ വർഷത്തിന്റെ നാഥ. അവളും സ്തോത്രങ്ങളാൽ ഭഗവാനെ സദാ വാഴ്ത്തുന്നു.

രമാദേവി ഭഗവാനെ ഇങ്ങിനെ സ്തുതിക്കുന്നു. ‘ഓം. ഹ്രാം, ഹ്രീം, ഹ്രൂം ഓം. പതിനാറു കലകൾക്കും അധീശനായി എല്ലാ ഉത്തമഗുണങ്ങൾക്കും ഉടയവനായി സങ്കല്പജ്ഞാനവിജ്ഞാനങ്ങൾക്കു് നിദാനമായി അമൃതം, കാന്തി, തേജസ്സ് , ബലം ഇവകൾക്കെല്ലാം ആധാരമായി വർത്തിക്കുന്ന കാമരൂപനായ ഹൃഷീകേശനെ ഞാനിതാ കുമ്പിടുന്നു. അങ്ങയുടെ മുന്നിലും പിന്നിലും അകത്തും പുറത്തും ഞാൻ നമസ്കരിക്കുന്നു.

ഈ ലോകത്തിലെ സ്ത്രീകൾ നല്ല കാന്തൻമാരെ ലഭിക്കാനായി അങ്ങയെ പ്രാർത്ഥിക്കുന്നു. ഇന്ദ്രിയങ്ങൾക്കെല്ലാം നാഥൻ അങ്ങാണല്ലോ. അങ്ങിനെ ലഭിക്കുന്ന ഭർത്താക്കൻമാർക്ക് സ്വയം അവരവരുടെ കുടുംബത്തെ രക്ഷിക്കാൻ കഴിയുന്നുണ്ടോ? പരതന്ത്രൻ എങ്ങിനെ പതിയാവും? അങ്ങ് മാത്രമാണ് പരതന്ത്രനല്ലാതെ എല്ലാം ഭരിച്ചു സംരക്ഷിക്കാൻ കഴിവുള്ള പതി. അങ്ങേയ്ക്ക് ആത്മലാഭമല്ലാതെ മറ്റൊരു ലക്ഷ്യമില്ല എന്നു നിശ്ചയം.

അങ്ങയെ ലഭിക്കുക എന്നതല്ലാതെ മറ്റ് ആശകൾ ഉള്ള സ്ത്രീജനങ്ങൾക്കും അങ്ങ് അവരുടെ കാലനിബദ്ധ മായ ആഗ്രഹങ്ങൾ പോലും സാധിപ്പിച്ചു കൊടുക്കുന്നു. എന്നാൽ നിഷ്കാമഭക്തികൊണ്ടു് സ്ത്രീകൾക്ക് എല്ലാമെല്ലാം നേടാനാകും.

ഇന്ദ്രിയ വിഷയാർത്ഥം ബ്രഹ്മാവും രൂദ്രനും പോലും എന്നെ തപസ്സുചെയ്തു നേടാൻ നോക്കുന്നുണ്ട്. എന്നാൽ അവിടുത്തെ പാദരേണുക്കളെ പണിയാത്ത ഒരാൾക്കും -അത് ദേവനോ അസുരനോ ആകട്ടെ - എന്നെ ലഭിക്കുകയില്ല. എന്റെ ഇരിപ്പിടം അങ്ങയുടെ ഹൃദയമാണെന്ന് അവരറിയുന്നില്ല.

ഭക്തരുടെ ശിരസ്സിൽപ്പതിയുന്ന അവിടുത്തെ തൃക്കരങ്ങൾ എന്റെ തലയിലും പതിയട്ടെ. എന്നെ സ്വന്തമാക്കിയിരിക്കുന്ന അവിടുത്തെ സാമർത്ഥ്യം ശ്ലാഘനീയം തന്നെ. നിന്റെ ഭക്തരുടെ അഭീഷ്ടലാഭത്തിനു വേണ്ടി ഞാന്‍ ശ്രീലക്ഷ്മിയായി നിന്റെ മാറിൽ കുടി കൊള്ളുന്നു.

പ്രജാപതി മുതലുള്ള വർഷനാഥൻമാരെല്ലാം കാമസിദ്ധിക്കായി കാമദേവനെ ആരാധിക്കുന്നു.

രമ്യകവർഷത്തിൽ ദേവാസുരൻമാർ മത്സ്യരൂപത്തിൽ ഭഗവാനെ വാഴ്ത്തുന്നു. അവിടുത്തെ മനു നിരന്തരം ഭഗവാനെ സ്തുതിക്കുന്നതിങ്ങിനെയാണ്: ‘ഓം.സർവ്വോത്കൃഷ്ടനും, സത്വമൂർത്തിയും ബലിഷ്ഠനും ഓജസ്സിന്റെ ഇരിപ്പിടവുമായ മത്സ്യരൂപനെ ഞാൻ നമിക്കുന്നു. ദിക് പാലകർക്ക് നീ അദൃശ്യനാണ്. എന്നാൽ വേദസ്വരത്തിന്റെ രൂപത്തിൽ നീയെല്ലാടവും നിറഞ്ഞിരിക്കുന്നു. നിനക്കീ വിശ്വം കൈയ്യിലെ കളിപ്പാവ പോലെയാണ്.

ദിക് പാലകരും മറ്റും ഒറ്റക്കും കൂട്ടമായും പരിശ്രമിച്ചിട്ടും അവർക്ക് പ്രളയസമുദ്രത്തില്‍ നിന്നും പശുക്കൂട്ടങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ സ്ഥാവര വസ്തുക്കളെയോ ഒന്നും പരിരക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ മഹാപ്രളയകാലത്ത് ഔഷധങ്ങളും ചെടികളുമടക്കം ഭൂമിയെയും എന്നെയും രക്ഷിച്ചത് അവിടുന്നാണ്. പ്രഭോ, ജഗത്പ്രാണദാതാവേ, നമസ്കാരം.'

ഭഗവദ് ധ്യാന പരിശീലനം കൊണ്ടു് സകലപാപങ്ങളെയും ഇല്ലാതാക്കിയ ഭാഗവതോത്തമനായ മനു പാർത്ഥിവോത്തമനും ദേവദേവേശനും മത്സ്യരൂപമെടുത്തവനുമായ ഭഗവാനെ സദാ ഭജിക്കുന്നു.

No comments:

Post a Comment