Devi

Devi

Thursday, November 17, 2016

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

ദിവസം 196 ശ്രീമദ്‌ ദേവീഭാഗവതം. 7- 38. ദേവീസ്ഥാനവ്രതകഥനം

കതി സ്ഥാനാനി ദേവേശി ദ്രഷ്ടവ്യാനി മഹീതലേ
മുഖ്യാനി ച പവിത്രാണി ദേവീപ്രിയതമാനി ച
വ്രതാന്യപി തഥാ യാനി തുഷ്ടി ദാന്യുത്സവാ അപി
തത്സർവ്വം വദ മേ മാത: കൃതകൃത്യോ യതോ നര
:


ഹിമാലയൻ ചോദിച്ചു. ‘അമ്മേ, ദേവേശീ, ഒരു സാധകൻ ഈ ഭൂമിയിൽ അമ്മയ്ക്ക് പ്രിയതരമായ ഏതെല്ലാം പുണ്യസ്ഥലങ്ങൾ ദർശിക്കണം? അതുപോലെ അയാൾ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണ്? അയാള്‍ ആഘോഷിക്കേണ്ട ഉത്സവങ്ങൾ ഏതൊക്കെയാണ്? അമ്മേ, ഞങ്ങൾക്ക് ഇതെല്ലാം കേട്ട് കൃതകൃത്യത ഉണ്ടാകട്ടെ.’

ദേവി അരുളിച്ചെയ്തു: ‘കണ്ണുകള്‍ക്ക് കാണാവുന്നതെന്തും എന്റെ ആവാസസ്ഥാനങ്ങളാണ്. ഏതു കാലവും വ്രതപരിപാലനത്തിന് ഉചിതം തന്നെ. ഉത്സവങ്ങൾ നടത്താനും എല്ലാ കാലവും നന്ന്. ഞാൻ സർവ്വരൂപിണിയാണെന്ന് മനസ്സിലാക്കിയാലും. എങ്കിലും ഭക്തവാത്സല്യം ഉള്ളതിനാൽ നിങ്ങൾക്കു വേണ്ടി ഞാൻ ചിലത് പറഞ്ഞു തരാം.

നാഗരാജാവേ, മഹാലക്ഷ്മി വാഴുന്ന കോലാപുരം എന്റെ പ്രധാനപ്പെട്ട ആസ്ഥാനമാണ്. പിന്നെ മാതൃകാപുരം. അവിടെ രേണുകാദേവിയാണ് ഞാന്‍. തുലജാപുരത്ത് പിംഗളാദേവി. സപ്ത ശൃംഗത്ത് ജ്വാലാമുഖി. പിന്നെ ശ്രേഷ്ഠമായ ശാകംഭരീ സ്ഥാനം, ഭ്രാമരീ പൂരം, ശ്രീ രക്തദന്തികാ സ്ഥാനം, ദുർഗ്ഗാ സ്ഥാനം, വിന്ധ്യാചലനിവാസീ സ്ഥാനം, അന്നപൂർണ്ണ മഹാസ്ഥാനം , കാഞ്ചീപുരമെന്ന ഉത്തമ സ്ഥാനം, ഭീമാദേവീ സ്ഥാനം, വിമലാദേവീ സ്ഥാനം, ശ്രീ ചന്ദ്രലാദേവീ സ്ഥാനം, കൗശികീ സ്ഥാനം, നീലാംബാ സ്ഥാനം, ജംബുനദേശ്വരീ സ്ഥാനം, ശ്രീനഗരം, നേപാളിലെ ഗുഹ്യകാളി മഹാസ്ഥാനം, ചിദംബരത്തിലെ മീനാക്ഷീദേവിയുടെ ആസ്ഥാനം, സുന്ദരീദേവിയുടെ ആസ്ഥാനമായ വേദാരണ്യം, പരാശക്തിയുടെ ഏകാംബരം, യോഗേശ്വരിയുടെ മദാലസാ സ്ഥാനം, ചീനയിലെ നീലസരസ്വതീ സ്ഥാനം, വൈദ്യനാഥത്തിലെ ബഗളാ സ്ഥാനം, ശ്രീ ഭുവനേശ്വരിയുടെ സുശോഭന സ്ഥാനമായ മണിദ്വീപം, എന്നിവയെല്ലാം എന്റെ വാസസ്ഥലങ്ങളാണ്.

ത്രിപുരഭൈരവിയുടെ കാമാഖ്യായോനിമണ്ഡല സ്ഥാനത്ത് ദേവി മാസം തോറും രജസ്വലയാകുന്നു. ഇതിനേക്കാൾ ഉൽകൃഷ്ടമായ മറ്റൊരിടവും ഭൂമിയിൽ ഇല്ലതന്നെ. ഇവിടുത്തെ ദേവതമാർ പർവ്വതങ്ങളായി നിലകൊള്ളുന്നു. ഇവിടുത്തെ ഭൂമി മുഴുവൻ ദേവിയുടെ രൂപമാണെന്ന് വിദ്വാന്മാർ പറയുന്നു. ഇത്രയധികം പരിപാവനമായ മറ്റൊരിടം ഇല്ല.

ഗായത്രീദേവിയുടെ ശ്രേഷ്ഠമായ ആസ്ഥാനം പുഷ്കരം. അമരേശത്ത് ചണ്ഡിക, പ്രഭാസത്തിൽ പുഷ്കരേക്ഷിണി. നൈമിശത്ത് ലിംഗധാരിണീദേവി, ആഷാഢിയിൽ രതീദേവി, പുഷ്ക്കരാക്ഷത്തിൽ പുരൂഹത, ചണ്ഡമുണ്ഡീ മഹാസ്ഥാനത്ത് ദണ്ഡിനീദേവി, ഭാരഭൂതിയിൽ ഭൂതിദേവി, നാകുലത്ത് നകുലേശ്വരി. ഹരിശ്ചന്ദ്രത്തിൽ ചന്ദ്രിക, ശ്രീഗിരിയിൽ ശാങ്കരി, ജപ്യേശ്വരത്തിൽ ത്രിശൂല, ആമ്രാതകേശ്വരത്തിൽ സൂക്ഷ്മ, മഹാകാളത്തിൽ ശാങ്കരി, മധ്യമേശ്വരത്ത് ശർവപത്നി, കേദാരത്ത് മാർഗ്ഗദായിനി. ഗയയിൽ മംഗളാദേവി, ഭൈരവാഖ്യത്തിൽ ഭൈരവി, കുരുക്ഷേത്രത്തിൽ സ്ഥാണുപ്രിയ, നാകുലത്തിൽ സ്വായംഭുവി, കനഖലത്തിൽ ഉഗ്ര, വിമലേശ്വരത്ത് വിശ്വേശി, അട്ടഹാസത്തിൽ മഹാനദ, മഹേന്ദ്രത്തിൽ മഹാന്തക, ഭീമത്തിൽ ഭീമേശ്വരി, വസ്ത്രാപഥത്തിൽ ഭവാനി, അർധകോടിയിൽ രുദ്രാണി, അവിമുക്തയിൽ വിശാലാക്ഷി, മഹാലയത്തിൽ മഹാഭാഗ, ഗോകർണ്ണത്തിൽ ഭദ്രകർണ്ണി, ഭദ്രകർണ്ണികയിൽ ഭദ്ര, സുവർണ്ണാക്ഷത്തിൽ ഉൽപ്പലാക്ഷ, സ്ഥാണുവിൽ സ്ഥാണുനാഥ, കമലാലയത്തിൽ കമല, ഛഗലണ്ഡത്തിൽ പ്രചണ്ഡ, കുണ്ഡലത്തിൽ ത്രിസന്ധ്യ, മാകോടത്തിൽ മുകുടേശ്വരി, മണ്ഡലേശത്ത് ശാണ്ഡകി, കാലഞ്ജരത്തിൽ കാളി, ശങ്കുകർണ്ണത്തിൽ ധ്വനി, സ്ഥൂലകേശത്തിൽ സ്ഥൂല, പിന്നെ ജ്ഞാനികളുടെ ചിത്തത്തിൽ ഞാന്‍ ഹൃല്ലേഖ.

ഇപ്പറഞ്ഞ ആസ്ഥാനങ്ങൾ ക്രമമനുസരിച്ച് ദേവീപൂജയ്ക്കായി തിരഞ്ഞെടുക്കാം. പോരെങ്കിൽ കാശിയിൽത്തന്നെ എല്ലാ ക്ഷേത്രങ്ങളും ഉണ്ടു്. ദേവീഭക്തിയോടെ അവിടെ വസിച്ച് ഓരോരോ ദേവീസ്ഥാനങ്ങൾ സന്ദർശിച്ച് ദേവിയുടെ നാമങ്ങൾ ജപിച്ച്, ദേവിയുടെ രൂപം പൂജിച്ച്, സാധകന് സംസാരബന്ധനത്തിൽ നിന്നും മുക്തനാകാം.

പ്രഭാതത്തിൽ ദേവീനാമങ്ങൾ ചൊല്ലുന്നവന്റെ പാപങ്ങൾ ഇല്ലാതാവുന്നു. പിതാക്കൾക്ക് ശ്രാദ്ധമൂട്ടുന്ന വേളയിൽ ദേവിയുടെ നാമം ജപിക്കുന്നത് പ്രപിതാക്കളുടെ മുക്തിക്ക് കാരണമാകുന്നു.

ഇനി സ്ത്രീപുരുഷൻമാർ അനുഷ്ഠിക്കേണ്ട വ്രതങ്ങൾ ഏതെല്ലാമാണെന്നു പറയാം. അനന്തതൃതീയ വ്രതം, രസകല്യാണിനീ വ്രതം, ആർദ്രാനന്ദകര വ്രതം, വെള്ളിയാഴ്ച വ്രതം, കൃഷ്ണചദ്ദുർശീ വ്രതം, ചൊവ്വാഴ്ച വ്രതം, പ്രദോഷവ്രതം, എന്നിവയെല്ലാം സാധകര്‍ ആചരിക്കേണ്ടവയാണ്.

മഹാദേവൻ പ്രദോഷദിനത്തിൽ ദേവിയെ പീഠത്തിൽ കൂടിയിരുത്തിയ ശേഷം മറ്റു ദേവന്‍മാരുമൊത്ത് നൃത്തം ചെയ്യുന്നു. അന്ന് സാധകന്‍ പകലുപവാസം ചെയ്യണം. പ്രദോഷത്തിൽ ശിവപൂജയും വേണം. തിങ്കളാഴ്ച വ്രതവും എനിക്ക് പ്രിയമാണ്. അന്ന് ദേവീപൂജയിൽ ദിനം മുഴുവൻ ചിലവഴിച്ച ശേഷം രാത്രി ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. പിന്നീടു് എനിക്ക് പ്രിയമുള്ളത് ശരത്തിലും വസന്തത്തിലും ഉള്ള രണ്ടു നവരാത്രികളാണ്. ഇവയെക്കൂടാതെ നിത്യം ചെയ്യേണ്ടതായ മറ്റ് വ്രതങ്ങളുമുണ്ട്. എന്നിൽ സായൂജ്യമടയുന്ന ഭക്തൻ ദോളോത്സവം, ശയനോത്സവം, ജാഗരണോത്സവം, രഥോത്സവം, ദമനോത്സവം, പവിത്രോത്സവം എന്നിവയെല്ലാം യഥാവിധി നടത്താൻ ശ്രദ്ധാലുവായിരിക്കും.

സുവാസിനികളെയും എന്റെ ഭക്തൻമാരെയും സന്യാസിമാരെയും, കുമാരികളെയും അവരിലെല്ലാം എന്നെക്കണ്ട് ശ്രദ്ധാഭക്തിയോടെ പൂജിക്കുക. ലോഭം കൂടാതെ, അവനവന്‍റെ കഴിവനുസരിച്ച് പൂക്കൾ അർപ്പിച്ച് എനിക്കായി പൂജകള്‍ ചെയ്യുക. വർഷം തോറും ഇത്തരം പൂജകൾ മുടക്കം കൂടാതെ ചെയ്യുന്നവൻ എന്റെ പ്രീതിക്ക് പാത്രമാവുന്നു.

എന്നെ പ്രീതിപ്പെടുത്തുവാൻ ഒരു സാധകൻ എന്തെല്ലാം ചെയ്യണമെന്ന് ഞാനിപ്പോള്‍ പറഞ്ഞു തന്നുവല്ലോ. എന്നാലിത് ഭക്തിയില്ലാത്തവന് ഉപദേശിക്കരുത്. ഇവയൊന്നും അനവസരത്തിൽ വെറുതെ പറയുവാനുള്ളതല്ല.

No comments:

Post a Comment