Devi

Devi

Friday, December 2, 2016

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

ദിവസം 201 ശ്രീമദ്‌ ദേവീഭാഗവതം. 8-3. മനുവംശ കീര്‍ത്തനം

മഹീം ദേവ: പ്രതിഷ്ഠാപ്യ യഥാസ്ഥാനേ ച നാരദ
വൈകുണ്ഠലോകമഗമദ് ബ്രഹ്മോവാച സ്വമാത്മജം
സ്വായംഭൂവ മഹാബാഹോ പുത്ര തേജസ്വിനാം വര
സ്ഥാനേ മഹീമയേതിഷ്ഠ പ്രജാ: സൃജ യഥോചിതം

നാരായണമുനി തുടർന്നു. ഭൂമിയെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച ശേഷം ശ്രീഹരി വൈകുണ്ഠത്തിലേയ്ക്ക് പോയി എന്നു പറഞ്ഞല്ലോ. ആ സമയത്ത് ബ്രഹ്മദേവൻ സ്വപുത്രനായ സ്വായംഭുവമനുവിനോട് ഇങ്ങിനെ പറഞ്ഞു. ‘മഹാബാഹോ സ്വായംഭൂവമനു, നീ ഭൂമിയിൽ വസിച്ച് സൃഷ്ടികർമ്മം സമാരംഭിക്കുക. യജ്ഞപുരുഷനായ ഭഗവാനെ കാലദേശങ്ങൾക്കു് ചേർന്ന രീതിയിൽ യഥോചിതം പൂജിക്കുക. ഭാഗവാനായി യജ്ഞദ്രവ്യങ്ങൾ അർച്ചിക്കുക. വർണ്ണാശ്രമധർമ്മങ്ങൾ വഴി പോലെ ആചരിച്ച് പ്രജാസൃഷ്ടി നടത്തുക. ഭഗവാനെ പ്രസീദനാക്കിയാൽ നിനക്കും പ്രജകൾക്കും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകും.

നിന്നോളം തന്നെ ഗുണം, തേജസ്സ്, കീർത്തി, തുടങ്ങിയവ ഒത്തുചേർന്ന പുത്രൻമാരെ ജനിപ്പിച്ച് അവരെ വിദ്യാവിനയസമ്പന്നരാക്കി വളർത്തിയാലും. എന്നിട്ട് ആ കീർത്തിമാൻമാർക്ക് ചേർന്ന ഉത്തമ കന്യകളെ കണ്ടുപിടിച്ച് സഹധർമ്മചാരിണികളാക്കുക. പരമപുരുഷനിൽ മനസ്സ് ഏകാഗ്രമാക്കി നിർത്തി ഭക്തിയോഗസാധനയാൽ നീയും മഹായോഗികൾക്ക് മാത്രം പ്രാപ്യമായ പരമപദത്തെ പ്രാപിച്ചാലും.’

ഇത്രയും പറഞ്ഞ് ബ്രഹ്മാവ് സ്വധാമത്തിലേക്ക് മടങ്ങി. പ്രജാസൃഷ്ടി നടത്താൻ പിതാവ് ആജ്ഞാപിച്ചതിനനുസരിച്ച് സ്വായംഭുവമനു പ്രജാസർഗ്ഗം സമാരംഭിച്ചു. പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ പുത്രൻമാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ പുത്രിമാരും അദ്ദേഹത്തിനുണ്ടായി. ആകൂതിയെ രുചിയും ദേവഹൂതിയെ കർദ്ദമനും പ്രസൂതിയെ ദക്ഷനും വിവാഹം ചെയ്തു. രുചിയുടെ പുത്രൻ ആദിപുരുഷനായ യജ്ഞനാണ്. കർദ്ദമപുത്രൻ കപിലൻ. അദ്ദേഹം സാംഖ്യാചാര്യനെന്ന നിലയിൽ പ്രസിദ്ധനായി. ദക്ഷനും പ്രസൂതിക്കും അനേകം പുത്രിമാരുണ്ടായി.

ഈ പരമ്പരയിൽ നിന്നാണ് ദേവൻമാരും മനുഷ്യരും മൃഗങ്ങളുമെല്ലാം ജനിച്ചു പെരുകി ഭൂമിയാകെ നിറഞ്ഞത്. സ്വായംഭുവ മന്വന്തരത്തിൽ പ്രജകളെ യാമ്യൻമാർ എന്നറിയപ്പെട്ട ദേവഗണത്തിന്റെ സഹായത്തോടെ ഭഗവാൻ യജ്ഞന്‍ രക്ഷോഗണരക്ഷചെയ്തു സംരക്ഷിച്ചു. കപിലൻ മഹായോഗിയായി സ്വമാതാവിനു ജ്ഞാനോപദേശം നൽകി. അദ്ധ്യാത്മജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്ന ധ്യാനയോഗത്തിന്റെ ഉപദേഷ്ടാവെന്ന നിലയിൽ കപിലന്റെ ശാസ്ത്രപദ്ധതി കാപിലം എന്നു പ്രസിദ്ധമായി.

അദ്ദേഹം അമ്മയ്ക്ക് തത്വോപദേശം നൽകിയിട്ട് പുലഹാശ്രമത്തിലേക്ക് പോയി. അവിടെ അദ്ദേഹം ഇപ്പോഴും ആചാര്യനായി കഴിയുന്നു. ആ മഹർഷിവര്യന്റെ നാമസ്മരണയൊന്നു കൊണ്ടു തന്നെ സാംഖ്യയോഗം കരസ്ഥമാക്കാം. കപിലമുനിക്ക് എന്‍റെ നമസ്കാരം.

മനുവിന്റെ കന്യാവംശത്തെപ്പറ്റിയാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി മനുവിന്റെ പുത്ര പരമ്പരയെപ്പറ്റി പറയാം. ആ ചരിതം കേൾക്കുന്നതുകൊണ്ടു് തന്നെ പരമപദപ്രാപ്തി ലഭ്യമത്രെ. അവരാണ് ഭൂമിയെ ദ്വീപ്, വർഷം, സമുദ്രം മുതലായവയാക്കി തിരിച്ച് വ്യവഹാര വ്യവസ്ഥകളും സർവ്വഭൂതസുഖത്തിനായുള്ള മറ്റ് കാര്യങ്ങളും നടപ്പിലാക്കിയത്.

No comments:

Post a Comment