Devi

Devi

Thursday, November 30, 2017

ദിവസം 323. ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ദിവസം 323.  ശ്രീമദ്‌ ദേവീഭാഗവതം. 12.14. പുരാണഫലദർശനം

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം അവസാനിക്കുന്നു. 

അർധശ്ലോകാത്മകം യത്തു ദേവീവക്ത്രാബ്ജനിർഗതം
ശ്രീമദ്ഭഗവതം നാമ ദേവീ സിദ്ധാന്തബോധകം
ഉപദിഷ്ടം വിഷ്ണവേ യദ് വടപത്രനിവാസിനേ
ശതകോടി പ്രവിസ്തീർണ്ണം തത്കൃതം ബ്രഹ്മണാ പൂരാ

സൂതൻ പറഞ്ഞു.: പണ്ട് ആലിലയിൽ കിടന്ന വിഷ്ണുവിനായി ദേവി സ്വയം ഒരു ശ്ലോകാർധമായാണ് ദേവീഭാഗവതം ഉപദേശിച്ചത്. ബ്രഹ്മാവാ ശ്ലോകാർധത്തെ നൂറു കോടി ശ്ലോകങ്ങളാൽ വിസ്തരിച്ചു. അതിന്റെ സാരമെടുത്ത് വ്യാസമഹർഷി പന്ത്രണ്ട് സ്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ള ദേവീഭാഗവതം ഒരു പുരാണമാക്കി. ഇന്നും ബഹു വിസ്തൃതമായ ആ പുരാണം ദേവലോകത്തുണ്ട്.

ഇതിലും പുണ്യപ്രദമായ മറ്റൊരു പുരാണമില്ല. ഇതിലേയ്ക്ക് വയ്ക്കുന്ന രോ ചുവടും അശ്വമേധയാഗഫലം നൽകുന്നതാണ്. ഈ പുരാണം പാരായണം ചെയ്യുന്നയാൾക്ക് പുതുവസ്ത്രവും ആഭരണങ്ങളും നൽകി ആദരിക്കുക. വ്യാസബുദ്ധിയോടെ ആ പൗരാണികന്റെ സമീപമിരുന്ന് പുരാണം കേൾക്കുക.

സ്വയം എഴുതിയോ അല്ലെങ്കിൽ എഴുതിച്ചോ പുരാണം പകർത്തി  കന്നിമാസത്തിലെ പൗർണ്ണമിയ്ക്ക് ഒരു സുവർണ്ണ പീഠത്തിൽ വച്ച് ദക്ഷിണാ സഹിതം ഈ ഗ്രന്ഥം പാരായണത്തിനായി പുരാണജ്ഞന് നൽകണം. കറവയുള്ള ഒരു കപിലപ്പശുവിനെയും കൂടെ നൽകണം. ഇതിലുള്ള അദ്ധ്യായത്തിന്റെയത്രയെണ്ണം ബ്രാഹ്മണർക്കും സന്യാസിമാർക്കും കുമാരിമാർക്കും അവരെ ദേവിയായി ഭാവനയിൽ കണ്ട് വസ്ത്രാഭരണങ്ങളും അന്നവും പൂക്കളും നൽകി അവരെ പൂജിക്കുക . ഇങ്ങിനെ പുരാണദാനം ചെയ്താൽ ഭൂദാനം ചെയ്തതിന്റെ ഫലം ലഭിക്കും. ഈ ലോകജീവിതം സുഖമയമാവുകയും ഒടുവിൽ സാധകന്‍ ദേവീസവിധമണയുകയും ചെയ്യും.

നിത്യവും ദേവീഭാഗവതം കേൾക്കുന്നവന് ദൗർലഭ്യമായി ഒന്നുമില്ല. അപുത്രന് പുത്രൻ, ധനാർത്ഥിക്ക് ധനം, വിദ്യാർത്ഥിക്ക് വിദ്യ, ലോകത്ത് കീർത്തി എന്നിവയാണ് നിത്യപാരായണത്തിന്റെ ഫലം. വന്ധ്യകളുടെ സകള്‍ ദോഷങ്ങളും ഇതിനാല്‍  തീരും. ഏതു ഗൃഹത്തിലാണോ ദേവീ ഭാഗവതം വച്ചു പൂജിക്കുന്നത്, അവിടെ ലക്ഷ്മിയും സരസ്വതിയും ഒരുമിച്ചു വാഴും.

വേതാള രാക്ഷസ ഡാകിനികൾ ആ ഗൃഹത്തിലേക്ക് നോക്കുക കൂടിയില്ല. ജ്വരബാധിതനെ തൊട്ടുകൊണ്ട് ഒരു മണ്ഡലക്കാലം ഈ പുരാണം പഠിച്ചാല്‍  ജ്വരം വിട്ടുമാറും. പത്താവർത്തി പഠിച്ചാൽ ക്ഷയരോഗം പോലും മാറും.

ദിനവും സന്ധ്യാകർമ്മം ചെയ്ത ശേഷം ഓരോരോ  അദ്ധ്യായങ്ങളായി ഈ പുരാണം പഠിക്കുന്നവൻ ജ്ഞാനിയാവും. ശുഭാശുഭങ്ങളറിയാൻ ശകുനം നോക്കനും ഈ ഗ്രന്ഥം ഉപയോഗിക്കാം.

നവരാത്രികാലത്ത് ഈ ഗ്രന്ഥം പഠിക്കുന്നതു കൊണ്ട് ശ്രീദേവീപ്രീതി നേടാം. ദേവീപ്രീതി നേടിയാൽ പിന്നെ എന്തെന്തു ഫലങ്ങൾ വേണമെങ്കിലും മുന്നിലെത്തുമല്ലോ. ശൈവരും വൈഷ്ണവരും  അവരുടെ ഇഷ്ട ശക്തികളായ ഉമ, രമ എന്നിവരെ പ്രീതിപ്പെടുത്താനും സൗരവരും ഗാണപത്യരും അവരവരുടെ ഇഷ്ടദേവതാപ്രീതിക്കായും നവരാത്രിക്ക് ഈ പുരാണം പഠിക്കണം. ഈ പുരാണത്തോട് ആർക്കും എതിർപ്പില്ല. വായിക്കാനറിയാത്ത സ്ത്രീകൾക്കും ശൂദ്രർക്കും ഈ പുരാണം നിത്യവും മറ്റുള്ളവര്‍ വായിച്ചു കേൾക്കാവുന്നതാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ ഈ പുരാണം വേദസാരം തന്നെയാണ്. ഇതു വായിക്കുന്നതും പഠിക്കുന്നതും വേദം പഠിക്കുന്നതിനു തുല്യമാണ്.

സച്ചിദാനന്ദ സ്വരൂപിണിയും 'ഹ്രീം' ബീജവാച്യയുമായ ഗായത്രീദേവിയെ ഞാൻ നമിക്കുന്നു. ദേവി നമ്മുടെ ബുദ്ധിക്ക് തെളിവേകട്ടെ.

ഇങ്ങിനെ ദേവിയെ നമിച്ച് പുരാണമവസാനിപ്പിച്ച സൂതനെ നൈമിശാരണ്യവാസികൾ പൂജിച്ച് ബഹുമാനിച്ചു. ദേവീ പാദാംബുജങ്ങളിൽ അർച്ചന ചെയ്തും ദേവീചരിതം കേട്ടും കൃതാർത്ഥരായ തപോധനൻമാർ പുരാണത്തിന്റെ പ്രഭാവത്താൽ നിർവൃതചിത്തരായി.

"ഞങ്ങള്‍ക്ക് ഭവസാഗരതരണത്തിനായി എത്തിച്ചേർന്ന തോണിയാണങ്ങ്" എന്ന് നൈമിശാരണ്യവാസികൾ സൂതനെ സ്തുതിച്ച് നമസ്ക്കരിച്ചു.

നാന്മറയുടെ സാരസത്തയായ ദേവീ ഭാഗവതം നിത്യപാരായണം എന്ന ഗ്രന്ഥം സകല നിഗമതത്വങ്ങളും ഉൾക്കൊള്ളുന്നു. ഈ പുരാണ കഥാപീയൂഷം മുനിസംഘത്തെകേൾപ്പിച്ച് അവർക്ക് മംഗളം നേർന്ന് ജഗദംബികയുടെ പാദകമലങ്ങളിലെ തേൻ നുകരുന്ന വണ്ടായ സൂതൻ നൈമിശാരണ്യത്തിൽ നിന്നും നിർഗമിച്ചു.  മറ്റൊരിടത്ത് സൂതനിലൂടെ ദേവീഭാഗവതം അനർഗ്ഗതം നിർഗ്ഗളിക്കുന്നതും പ്രതീക്ഷിച്ച് സജ്ജനങ്ങൾ  കാത്തിരിക്കുന്നുണ്ടായിരുന്നു.

ശ്രീമദ്‌ ദേവീഭാഗവതം നിത്യപാരായണം സമ്പൂര്‍ണ്ണം.

ഓം നമോ ഭഗവതേ വാസുദേവായ
അമ്മേ നാരായണ

ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായ

ഹരി: ഓം
ശ്രീ ഗുരുഭ്യോ നമ:
അവിഘ്നമസ്തു'

No comments:

Post a Comment