Devi

Devi

Wednesday, November 29, 2017

ദിവസം 317. ശ്രീമദ്‌ ദേവീഭാഗവതം. 12.8. കേനോപനിഷദ് കഥ

ദിവസം 317.  ശ്രീമദ്‌ ദേവീഭാഗവതം. 12.8. കേനോപനിഷദ് കഥ

ഭഗവൻ സർവ്വധർമ്മജ്ഞ സർവശാസ്ത്രവതാം വര
ദ്വിജാതീനാം തുസർവേഷാം ശക്ത്യുപാസ്തി: ശ്രുതീരിതാ
സന്ധ്യാകാലത്രയേfന്യസ്മിൻ കാലേ നിത്യതയാ വിഭോ
താം വിഹായ ദ്വിജാ: കസ്മാദ്  ഗൃഹ്ണീയുശ്ചാന്യദേവതാ:

ജനമേജയൻ പറഞ്ഞു: ഭഗവൻ സർവ്വധർമ്മങ്ങളും നന്നായറിയാവുന്ന അങ്ങ് സർവ്വശാസ്ത്രങ്ങളിലും അവഗാഹമുള്ളയാളാണ്. എല്ലാ ബ്രാഹ്മണരും സന്ധ്യാവന്ദനത്തിലൂടെ ദിവസവും മൂന്നു തവണ ശക്തിയെ ഉപാസിക്കണമെന്ന് വേദ വിധിയുണ്ടായിട്ടും എന്തു കൊണ്ടാണ് എല്ലാവരും അതനുഷ്ഠിക്കാതെ മറ്റു ശക്തികളെ ഉപാസിക്കുന്നത്? ചിലർ വൈഷ്ണവർ, ചിലർ ഗാണപത്യർ. കാപാലികൻമാർ, ചീനമാർഗ്ഗികൾ, വൽക്കലധാരികൾ, ദിഗംബരൻമാർ, ബൗദ്ധർ, ചർവാകൻമാർ എന്നിങ്ങിനെ പല കൂട്ടുമുണ്ട്. അവർക്ക് വേദത്തിൽ ശ്രദ്ധയും കാണുന്നില്ല. എന്താണിതിനു കാരണം? ശ്രേയസ്സ് കിട്ടുന്ന കാര്യം ആരെങ്കിലും അറിഞ്ഞുകൊണ്ട് വേണ്ടെന്നു വയ്ക്കുമോ? ഇതിന്റെ കാരണമെന്തെന്ന് ദയവായി പറഞ്ഞു തന്നാലും.

ഇനി മറ്റൊരു ചോദ്യമുള്ളത് മണി ദ്വീപമാഹാത്മ്യത്തെപ്പറ്റിയാണ്. അങ്ങത് നേരത്തേ വിവരിച്ചു പറഞ്ഞിരുന്നുവല്ലോ. ആ മണിദ്വീപ് ഏതു ദേവിയുടെ ശ്രേഷ്ഠമായ ഇരിപ്പിടമാണ്? എന്താണതിന്റെ സാംഗത്യം എന്നെല്ലാം ശ്രദ്ധയും ഭക്തിയുമുള്ള എനിക്കങ്ങ് ഉപദേശിച്ചരുളിയാലും.

സൂതൻ പറഞ്ഞു: രാജാവിന്റെ ആഗ്രഹം കേട്ടപ്പോൾ ബാദരായണൻ ക്രമാനുഗതമായി കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ഇതു കേട്ടാൽത്തന്നെ ബ്രാഹ്മണർക്ക് വേദത്തിലുള്ള ശ്രദ്ധ വർദ്ധിക്കും.

ശ്രീ വ്യാസൻ പറഞ്ഞു: മഹാരാജൻ, അങ്ങ് ഉചിതമായ ചോദ്യമാണ് ഉന്നയിച്ചത്. അങ്ങും വേദതല്പരനും ശാസ്ത്രാഭിമുഖ്യമുള്ളയാളുമാണെന്ന് എനിക്കറിയാം. പണ്ട് അഹങ്കാരം മുറ്റിയ ദൈത്യർ ദേവൻമാരോട് നൂറു കൊല്ലം തുടർച്ചയായി യുദ്ധം ചെയ്തു. പല പല അസ്ത്രങ്ങളും ആയുധങ്ങളും അവിടെ ഉപയോഗിക്കപ്പെട്ടു. ലോകത്തിനു മുഴുവൻ നാശമുണ്ടാക്കുന്നത്ര ഭീദിതമായിരുന്നു ആ രണം. പരാശക്തിയുടെ പ്രഭാവം കൊണ്ട് ദേവൻമാരാണ് യുദ്ധത്തിൽ വിജയിച്ചത്. അസുരൻമാർ പാതാളത്തിലേയ്ക്ക് ഓടിമറഞ്ഞു.

ദേവിയുടെ ശക്തി കൊണ്ടാണ് തങ്ങൾ വിജയികളായത് എന്ന് ഓർമ്മിക്കാതെ ദേവൻമാർ അവരുടെ യുദ്ധവീര്യത്തിൽ അഹങ്കാരികളായി. "നമ്മുടെ സാമർത്ഥ്യവും വീരവും പരാക്രമവും ഉണ്ടെങ്കിൽ യുദ്ധത്തിൽ എങ്ങിനെയാണ് ജയിക്കാതിരിക്കുക!  എവിടെയാണാ ഭീരുക്കൾ അസുരൻമാർ? എന്നൊക്കെ അവർ സ്വയം പുകഴ്ത്തി. സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്ക് കഴിവുള്ള നമുക്ക് മുന്നിലാ പാമരൻമാർക്ക് പിടിച്ചു നിൽക്കാൻ ആവുമോ?" പരാശക്തീവൈഭവത്തെപ്പറ്റിയറിയാതെ അവർ മോഹിതരായാണ് ഇങ്ങിനെ പുലമ്പിയത് എന്നു നിശ്ചയം.

എങ്കിലും അവരെ അനുഗ്രഹിക്കാനായി ദേവി യക്ഷരൂപത്തിൽ ഒരവതാരമെടുത്തു. കോടി സൂര്യൻമാർക്ക് തുല്യമായ തേജസ്സും അതേ സമയം കോടി ചന്ദ്രൻമാരുടെ ശീതളിമയും  കോടിമിന്നൽപ്പിണരുകളുടെ പ്രഭയും ഉള്ള യക്ഷരൂപത്തിന് കൈകാലുകളില്ല. രൂപമില്ലാത്തൊരു തേജ: പുഞ്ജമായിരുന്നു അത്.

ആ യക്ഷപ്രഭ കണ്ട് ദേവൻമാർ അമ്പരന്നു. എന്താണിത്? ദൈത്യരുടെ മായാ പ്രയോഗമായിരിക്കുമോ ഇത്? എന്നവർ ആശങ്കിച്ചു. അവർ യക്ഷത്തിന്റെ ബലാബലം അറിയാൻ തീരുമാനിച്ചു. ആരാണെന്നറിഞ്ഞിട്ടു വേണം പ്രവർത്തിക്കാൻ:

ഇന്ദ്രൻ അഗ്നിയെ വിളിച്ച് പറഞ്ഞു: "ഹേ വഹ്നിദേവാ, ദേവമുഖം തന്നെയായ  അങ്ങ് പോയി അത് ആരാണെന്നും എന്തിനാണ് ആഗതനായിരിക്കുന്നതെന്നും അന്യോഷിച്ചറിഞ്ഞ് വരിക." അഗ്നിദേവൻ സമ്മതിച്ചു. അദ്ദേഹം യക്ഷന്റെ അടുത്തെത്തി.
അപ്പോൾ യക്ഷം അഗ്നിയെ ചോദ്യം ചെയ്തു. "നീ ആരാണ്? നിന്റെ കഴിവെന്താണ്?"
അഗ്നി പറഞ്ഞു: "ജാതവേദസ്സായ അഗ്നിയാണ് ഞാൻ. ഈ വിശ്വത്തെ എരിച്ചു ചാമ്പലാക്കാൻ എനിക്ക് നിഷ്പ്രയാസം സാധിക്കും."

തേജസ്സിന്റെ മൂർത്തിമദ്ഭാവമായ യക്ഷം അഗ്നിക്കു മുന്നിൽ ഒരു പുൽക്കൊടി എടുത്തിട്ടു. എന്നിട്ട്  "നീ ശക്തനാണെങ്കിൽ ഈ പുൽക്കൊടി എരിച്ചു ഭസ്മമാക്കിയാലും" എന്ന് അഗ്നിയെ വെല്ലുവിളിച്ചു. അഗ്നി തന്റെ മുഴുവൻ ശക്തിയുപയോഗിച്ചിട്ടും ആ പുൽക്കൊടിയെ കത്തിക്കാൻ കഴിഞ്ഞില്ല. ലജ്ജയോടെ പരാജിതനായ അഗ്നി, ദേവൻമാരുടെ സഭയിലേയ്ക്ക് തിരികെ വന്നു. യക്ഷസവിധത്തിൽ ഉണ്ടായ കാര്യങ്ങൾ ദേവൻമാരെ പറഞ്ഞു കേൾപ്പിച്ചു. "ഏതിനും ശക്തനാണ് ഞാൻ എന്ന പൊങ്ങച്ചംപറച്ചിൽ ഞാനിന്നോടെ നിർത്തി. അത് വെറും പൊള്ളയായ വീമ്പു പറച്ചിൽ മാത്രമാണ്."

ഇന്ദ്രൻ വായുദേവനെ വിളിച്ചു. "അങ്ങ് സകല ജീവികളിലെയും പ്രാണനാണ്. ലോകത്ത് ചലനമെന്നത് അങ്ങയെ ആശ്രയിച്ചു മാത്രമാണ് നടക്കുന്നത്. അതു കൊണ്ട് ഇനി അങ്ങു ചെന്ന് യക്ഷത്തിന്റെ  വിവരമറിഞ്ഞ് ബലാബലം തിരിച്ചറിഞ്ഞു വിജയിയായി വരിക" എന്നദ്ദേഹം വായുവിനെ ആഹ്വാനം ചെയ്തു. അഭിമാനഗർവ്വത്തോടെ വരുന്ന വായുവിനെ കണ്ടപാടെ യക്ഷം ചോദ്യം ചെയ്തു. "നീയാര്? നിന്റെ പ്രാഭവമെന്ത്?"

"ഞാൻ മാതരിശ്വാവാണ്. വായുവാണ്. ഏതിനെയും ഗ്രഹിക്കാനും ഇളക്കാനും എനിക്കു കഴിയും. ഞാൻ അനക്കുന്നതിനാലാണ് ലോകം ചലനാത്മകമാവുന്നത്. സർവ്വജീവജാലങ്ങളിലും പ്രാണനായി നില്ക്കുന്നതും ഞാനാണ്.'

"ശരി, നിന്റെ മുന്നിൽക്കാണുന്ന ആ പുൽക്കൊടിയെ നീയൊന്ന് ചലിപ്പിച്ചാലും. അതിനു കഴിവില്ലെങ്കിൽ തലയും താഴ്ത്തി ആ ദേവരാജാവിന്റെ അടുക്കലേയ്ക്ക് തിരിച്ചു പോകാം."

വായുദേവൻ സ്വശക്തി സംഘടിപ്പിച്ച് പുല്ലിനെ ചലിപ്പിക്കാൻ ശ്രമിച്ചു. അതിനെ ചെറുതായൊന്ന് ഇളക്കാൻ പോലും വായുവിനായില്ല. വായുവും ഉടനെ തന്നെ ദേവസഭയിലേയ്ക്ക് മടങ്ങിയെത്തി. "അതിന്റെ മഹത്വമറിയാൻ മിഥ്യാ ഗർവ്വം നടിക്കുന്ന നമുക്കാവില്ല" എന്ന് വായുദേവൻ പ്രസ്താവിച്ചു.

എന്നാലിനി "താൻ തന്നെ പോയി യക്ഷത്തിന്റെ വിവരമറിഞ്ഞിട്ടു തന്നെ കാര്യം' എന്ന ഗർവ്വോടെ ദേവേന്ദ്രൻ യക്ഷ സവിധമണഞ്ഞു. പക്ഷേ ഇന്ദ്രന് യക്ഷത്തെ കാണാൻ കൂടി അവസരം നൽകാതെ അത് ഝടുതിയിൽ അന്തർധാനം ചെയ്തു. ഇന്ദ്രന് ജാള്യം തോന്നി. 'എനിക്ക് യക്ഷത്തെ കാണാൻ കൂടി സാധിച്ചില്ല എന്നെങ്ങിനെ ദേവൻമാരോട് പറയും എന്നദ്ദേഹം ആകുലപ്പെട്ടു. ഇങ്ങിനെ മാനം കെട്ടു ജീവിക്കുന്നതിനേക്കാൾ മരണമാണ് അഭികാമ്യം."

അഭിമാനഗർവ്വം പോയ ഇന്ദ്രൻ ആ യക്ഷതേജസ്സിനെത്തന്നെ ആശ്രയിക്കാൻ തീരുമാനിച്ചു. യക്ഷത്തെ ധ്യാനിച്ചു നിന്ന ഇന്ദ്രൻ ഒരാകാശവാണി കേട്ടു . 'ഹേ സഹസ്രാക്ഷാ, നീ മായാബീജം ജപിച്ച് സുഖിയാവുക."

ഇന്ദ്രൻ മായാബീജം ജപിച്ചുകൊണ്ട് ഒരു ലക്ഷം വർഷം നിരാഹാരനായി തപസ്സു ചെയ്തു. കണ്ണടച്ച് പരാത്പരവും ശ്രേഷ്ഠതമവുമായ മന്ത്രം ജപിച്ചു കൊണ്ടിരുന്ന ഇന്ദ്രനു മുന്നിൽ മേടമാസത്തിലെ ശുക്ളനവമി ദിവസം നട്ടുച്ചയ്ക്ക് ആ തേജസ്സ് പുനരാവീർഭവിച്ചു.

ആ തേജസ്സിനു നടുവിലായി അതീവ സുന്ദരിയായ ഒരു കുമാരി ഇരുന്നരുളുന്നു -  കോടി ബാലാർക്ക സൂര്യപ്രഭയും തിങ്കൾക്കലയണിഞ്ഞ കിരീടവും ചെമ്പരത്തിപ്പൂ നിറവും പട്ടുത്തരീയം മൂടിയ പോർമുലകളും വരദാഭയമുദ്രകളും പാശാങ്കുശാദികൾ ഏന്തിയ ചതുർബാഹുക്കളും എല്ലാമായി ദേവി സമാഗതയായിരിക്കുന്നു. പിച്ചിപ്പൂമാലയണിഞ്ഞ വാർകുഴലും ആഭരണങ്ങളും മാണിക്ക്യക്കല്ലിന്റെ പ്രഭ തോൽക്കുന്ന ദന്തനിരയും അഴകാർന്നമേനിയും മൂന്നു കണ്ണുകളും പുഞ്ചിരിപ്പാൽ തൂകുന്ന മുഖവുമായിരിക്കുന്ന ദേവിക്ക് കാവലായി നാലു വേദങ്ങൾ നാലു ദിക്കിലും നിലകൊള്ളുന്നു. കോടികന്ദർപ്പൻമാർക്ക് തുല്യമായ സൗന്ദര്യത്തിടമ്പാണ് ദേവി. രക്ത നിറമുള്ള വസ്ത്രം ധരിച്ച്, രക്തചന്ദനമണിഞ്ഞ ദേഹത്തോടെ നവയൗവ്വന പൂർണ്ണയായ ദേവിയെ കരുണാർദ്ര നയനങ്ങളോടെ തന്നെ അനുഗ്രഹിക്കുന്ന ഭാവത്തിൽ ദേവേന്ദ്രൻ കണ്ടു. ഇന്ദ്രന്റെ മനസ്സ് ഭക്തിസാന്ദ്രമായി. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനായി. ദേഹം രോമാഞ്ചമണിഞ്ഞു. അദ്ദേഹം എല്ലാ ഗർവ്വും വെടിഞ്ഞ് ദേവിക്കു മുന്നിൽ സാഷ്ടാംഗം നമസ്ക്കരിച്ചു.

പലവിധ സ്തോത്രങ്ങളാൽ ദേവിയെ സ്തുതിച്ച് വാഴ്ത്തിയ വാസവൻ "അവിടുത്തെയീ തേജോരൂപം എന്താണെന്ന്" ദേവിയോട് ആരാഞ്ഞു. "എന്തിനാണവിടുന്ന് ഈ രൂപമെടുത്തത്?'

ഇന്ദ്രന്റെ അപേക്ഷ കേട്ട ദേവി കരുണാർദ്രമായ സ്വരത്തിൽ ഇങ്ങിനെ അരുളി: 'ഇതെന്റെ ബ്രഹ്മസ്വരൂപമാകുന്നു. സർവ്വ കാരണങ്ങൾക്കും കാരണമിതാണ്. സ്വയം നിരാമയവും സർവ്വ സാക്ഷിയുമായ ഇതാണ് മായക്കധിഷ്ഠാനം. എന്നാലിത് മായയാൽ ബാധിക്കപ്പെടുന്നതല്ല. സകലവേദങ്ങളും സ്തുതിക്കുന്നത് എന്നെപ്പറ്റിയാണ്. എല്ലാ തപസ്സുകളും എന്നെ സാക്ഷാത്ക്കരിക്കാനായാണ്. ബ്രഹ്മജ്ഞൻമാർ വാഴ്ത്തുന്നത് എന്നെയാണ്.

മോക്ഷേച്ഛുക്കൾ എന്താഗ്രഹിച്ചാണോ ബ്രഹ്മചര്യമനുഷ്ഠിക്കുന്നത്, ആ പദമാണ് 'ഓം'. ആ ഏകാക്ഷരമാണ് ബ്രഹ്മം. 'ഹ്രീം' എന്നതും ബ്രഹ്മം തന്നെ. ഈ രണ്ട് ബീജാക്ഷരങ്ങൾ ചേർന്ന് 'ഓം ഹ്രീം' എന്നതാണ് എന്റെ മുഖ്യ മന്ത്രം.

ഞാനീ ജഗത്തിനെ രണ്ടു ഭാഗങ്ങളായി സൃഷ്ടിക്കുന്നു. അതിലൊന്ന് സച്ചിദാനന്ദമാണ്. മറ്റേത് മായാപ്രകൃതി. ആ മായയാണ് പരാശക്തി. ദേവേന്ദ്രാ, പരാശക്തിയായ ചിച്ഛക്തി സ്വരൂപിണിയാണ് ഞാനെന്നറിയുക. ചന്ദ്രനും നിലാവുമെന്നപോലെ ഞാനും മായയും അഭിന്നരാണ്. മായാ സ്വരൂപം ഞാൻ തന്നെയാണ്. പ്രളയ സമയത്ത് ജഗത്തെന്ന മായയും സമ്പൂർണ്ണമായി എന്നിൽ ലയിക്കുന്നു. പിന്നീട് ലോകസൃഷ്ടിക്കായി കർമ്മപരിപാകമനുസരിച്ച് അവ്യക്തമായി ലയിച്ചു കിടക്കുന്ന പൂർണ്ണത്തിൽ നിന്നും ഞാൻ വ്യക്തമായ രൂപം കൈക്കൊള്ളുന്നു; വ്യക്തി ഭാവം കൈവരിക്കുന്നു.

അന്തർമുഖാവസ്ഥയാണ് മായ. മായ ബഹിർമുഖമാവുമ്പോൾ അത് തമസ്സായി. ഈ തമസ്സിൽ നിന്നാണ് പ്രാണി സമൂഹം ഉദ്ഭൂതമാവുന്നത്. സൃഷ്ടിയുടെ ആരംഭത്തിൽ രജോഗുണ രൂപത്തിൽ ചടുലമാവുന്നത് ഈ തമസ്സു തന്നെയത്രേ. ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ ത്രിഗുണാത്മികരാണ്. ബ്രഹ്മാവ് രജോഗുണ പ്രധാനനും വിഷ്ണു സത്വഗുണ പ്രധാനനും മഹേശ്വരൻ തമോഗുണ പ്രധാനനും ആണ്. ബ്രഹ്മാവ് സ്ഥൂല ദേഹൻ. ലിംഗദേഹനാണ് ഹരി (സൂക്ഷ്മ ദേഹൻ ). രുദ്രൻ കാരണ ദേഹനാണ്. ദേഹാതീതമായ തുരീയമാണ് ഞാൻ.

സാമ്യാവസ്ഥയെന്ന് അറിയപ്പെടുന്ന സർവ്വാന്തര്യാമി ഞാനാണ്. അതുപോലെ തുരീയത്തിനും അതീതമായ രൂപ രഹിതമായ പരബ്രഹ്മസ്വരൂപവും ഞാനാകുന്നു.  എന്റെ രൂപം നിർഗുണം, സഗുണം ഇങ്ങിനെ രണ്ടു രീതിയിലാണ്. മായയില്ലാത്തപ്പോൾ നിർഗുണവും മായ കൂടിയുള്ളപ്പോൾ ഞാൻ സഗുണവുമാണ്.

ഞാൻ തന്നെയാണ് സർവ്വജഗത്തിനെയും സൃഷ്ടിച്ചിട്ട് അതിനുള്ളിൽ പ്രവേശിച്ച് അവയെ കർമ്മവാസനയ്ക്കനുസരിച്ച് ചേഷ്ടിപ്പിക്കുന്നത്. സൃഷ്ടിസ്ഥിതിലയങ്ങൾക്കായി ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരെ പ്രേരിപ്പിക്കുന്ന ശക്തിയും ഞാനാകുന്നു.

കാറ്റു വീശുന്നതും സൂര്യൻ സഞ്ചരിക്കുന്നതും എന്നെ പേടിച്ചാണ്. ഇന്ദ്രൻ, അഗ്നി, യമൻ എന്ന വേണ്ട എല്ലാ ദേവതകൾക്കും അവരവരുടെ കർമ്മം ചെയ്യാൻ ഞാൻ പ്രേരകമാകുന്നു. ഞാൻ പ്രസാദിച്ചാണ് നിങ്ങൾ പോരിൽ ജയിച്ചത്. ചിലപ്പോൾ നിങ്ങൾക്ക് ജയമുണ്ടാവും മറ്റു ചിലപ്പോൾ നിങ്ങൾക്ക് പരാജയവും ഉണ്ടാവും.  മരപ്പാവയെ കളിപ്പിക്കുന്നതു പോലെ ഞാൻ സർവ്വ ചരാചരങ്ങളേയും ചലിപ്പിക്കുന്നു.

സർവ്വോത്തമയായ എന്നെ മറന്ന് നിങ്ങൾ ഗർവ്വിഷ്ഠരായി, അഹങ്കാരത്തിനു വശംവദരായി. എങ്കിലും നിങ്ങളെ അനുഗ്രഹിക്കാനാണ് ഞാനീ യക്ഷരൂപത്തിൽ അവതരിച്ചത്. നിങ്ങളുടെ തന്നെ ദേഹത്തിൽ നിന്നും തേജസ്സെടുത്ത് ഉദ്ഭൂതമായി ഒന്നിച്ചുരുവായ ഉത്തമ തേജസ്സു തന്നെയാണ് ഞാൻ. അതു കൊണ്ട് ഗർവ്വം വെടിഞ്ഞ് സർവ്വാത്മികയായ സച്ചിൽ സ്വരൂപയായ എന്നെ ശരണം പ്രാപിച്ചാലും."

വ്യാസൻ പറഞ്ഞു:  ദേവൻമാരോട് ഇങ്ങിനെ പറഞ്ഞ് മൂലപ്രകൃതിയായ മഹാദേവി അന്തർദ്ധാനം ചെയ്തു. ദേവൻമാർ പരാശക്തിയെ സ്തുതിച്ച് നമസ്ക്കരിച്ചു. അതിനു ശേഷം ദേവിയെ പരാത്പരയായി ദേവൻമാർ എല്ലാവരും ആരാധിച്ചു വരുന്നു. അവർ മൂന്ന് സന്ധ്യകളിലും ഗായത്രീ ജപം മുടക്കാതെ ചെയ്തു. നിത്യവും ജഗദംബിയക്കായി യജ്ഞഭാഗമവർമാറ്റിവയ്ച്ചു. അങ്ങിനെ സത്യയുഗത്തിൽ എല്ലാവരും ഗായത്രീനിഷ്ഠരായിത്തീർന്നു. മാത്രമല്ല, 'ഓം ഹ്രീം" മന്ത്രവും സാർവ്വത്രികമായി ജപിച്ചു വന്നു.

നിത്യവും വിഷ്ണുപാസന ചെയ്യാനോ വിഷ്ണുദീക്ഷയെടുക്കാനോ ശിവദീക്ഷയെടുക്കാനോ വേദങ്ങൾ അനുശാസിക്കുന്നില്ല. എന്നാൽ ഗായത്രീ ഉപാസന മുടക്കരുത് എന്ന് എല്ലാ വേദങ്ങളും പറയുന്നുണ്ട്. ഗായത്രീ ജപം ഉപേക്ഷിച്ച ബ്രാഹ്മണന് അധോഗതിയാണ്. എന്നാൽ നിത്യമുള്ള ഗായത്രി അനുഷ്ഠാനം ഒന്നുകൊണ്ട് മാത്രം ബ്രാഹ്മണന് കൃതകൃത്യനാകാം. മറ്റൊരനുഷ്ഠാനവും ഇല്ലാത്തവനും ഇതൊന്നിനാൽ മോക്ഷപദം പ്രാപിക്കാം.

ഗായത്രി ഉപേക്ഷിച്ച ബ്രാഹ്മണൻ വിഷ്ണു ഉപാസന ചെയ്താലോ ശിവപൂജ ചെയ്താലാ ഗുണമൊന്നുമില്ല. അവന് നരകവാസം ഉറപ്പാണ്. ആദ്യയുഗമായ സത്യയുഗത്തിൽ എല്ലാവരും ഗായത്രീ ജപത്തിൽ ഉത്സുകരായിരുന്നു. അവർ ദേവീ പാദാംബുജങ്ങളെ നിത്യോപാസനയിലൂടെ ശരണം പ്രാപിച്ചുവന്നു

No comments:

Post a Comment