Devi

Devi

Sunday, January 29, 2017

ദിവസം 223. ശ്രീമദ്‌ ദേവീഭാഗവതം. 9. 1. പ്രകൃതിലക്ഷണം

ദിവസം 223.  ശ്രീമദ്‌ ദേവീഭാഗവതം. 9. 1.  പ്രകൃതിലക്ഷണം

ഗണേശ ജനനീ ദുർഗാരാധാലക്ഷ്മീ: സരസ്വതീ
സാവിത്രീ ച സൃഷ്ടിവിധൗ പ്രകൃതി: പഞ്ചധാ സ്മൃതാ
ആവിർബഭൂവ സാ കേന കാ വാ സാ ജ്ഞാനിനാം വര
കിം വാ തല്ലക്ഷണം സാധോ ബഭൂവ പഞ്ചധാ കഥം

ശ്രീ നാരായണൻ പറഞ്ഞു: ‘സൃഷ്ടികാലത്ത് ഗണപതീമാതാവായ ദുർഗ്ഗ, രാധ, ലക്ഷ്മി, സരസ്വതി, സാവിത്രി, എന്നീ അഞ്ച് ദേവിമാർ ചേർന്ന് മൂലപ്രകൃതിയുടെ സ്ഥിതിയായി നിലകൊണ്ടിരുന്നു. ‘

നാരദൻ പറഞ്ഞു: ‘പ്രകൃതി ഇങ്ങിനെ അഞ്ചു ദേവിമാരായി ഉണ്ടാവാനിടയായത് എങ്ങനെയെന്നും അവയുടെ ലക്ഷണവിശേഷങ്ങൾ എന്തെന്നും അറിയാൻ ആഗ്രഹമുണ്ടു്. ഈ അഞ്ചുപേരുടെ അവതാരചരിതങ്ങളും പൂജാവിധികളുമെല്ലാം ഫലസഹിതം പറഞ്ഞു തന്നാലും.’

ശ്രീ നാരായണൻ തുടർന്നു: പ്രകൃതിയുടെ ലക്ഷണം പൂർണ്ണമായും പറയാൻ ആർക്കു കഴിയും? എങ്കിലും ധർമ്മൻ എനിക്ക് പറഞ്ഞു തന്നതായ കാര്യങ്ങൾ ഞാൻ പറയാം. ‘പ്ര' എന്ന ശബ്ദം പ്രകൃഷ്ടത്തെയും ‘കൃതി’ എന്നത് സൃഷ്ടിയെയും വിവക്ഷിക്കുന്നു. ദേവി സൃഷ്ടികർമ്മത്തിൽ അതിപ്രവീണയാണ് എന്നാണിവിടെ പ്രകൃതിയെന്ന വാക്കിലൂടെ ദ്യോതിപ്പിക്കുന്നത്. ‘പ്ര’ എന്ന ശബ്ദം സത്വഗുണത്തെയും ‘കൃ’ എന്ന ശബ്ദം രജോഗുണത്തെയും ‘തി’ എന്നത് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ത്രിഗുണാത്മികയും സൃഷ്ടികർമത്തിൽ പ്രമുഖയുമായി വർത്തിക്കുന്ന ദേവിയാണ് പ്രകൃതി. ‘പ്ര’ എന്നത് പ്രഥമസ്ഥാനത്തെയും സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ആദ്യമായി സൃഷ്ടിയെ സാക്ഷാത്ക്കരിച്ച പ്രകൃതിയെന്ന ദേവി, ‘പ്രധാന’യുമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ പ്രകൃതിയാണ് സംജാതയായത്.

സൃഷ്ടിയുടെ തുടക്കത്തിൽ പരംപൊരുൾ രണ്ടുതരത്തിൽ പ്രകടമായി. പുരുഷനും പ്രകൃതിയുമാണീ രണ്ടുരൂപങ്ങൾ. വലതുപകുതി പുരുഷനും ഇടതുപകുതി സ്ത്രീയും. ബ്രഹ്മസ്വരൂപയും നിത്യയുമാണ് പ്രകൃതി. തീയും ചൂടുമെന്ന പോലെ പരാശക്തിയും പരമാത്മാവും അഭിന്നമാണ്. യോഗീന്ദ്രൻമാർക്ക് സ്ത്രീപുരുഷ ഭേദമില്ലാത്തത് ഈ അഭിന്നഭാവം നിമിത്തമാണ്. എല്ലാം ബ്രഹ്മമയം. ശാശ്വതം, സത്യം, സനാതനം.

സർവ്വതന്ത്ര സ്വതന്ത്രനായ പരംപുരുഷനായി ശ്രീകൃഷ്ണനെ കണക്കാക്കാം. അദ്ദേഹത്തിൽ സൃഷ്ടിവാഞ്ഛയുണ്ടായപ്പോൾ മൂലപ്രകൃതിയായ ദേവി സംജാതയായി. പരമാത്മാവിന്റെ കല്പനപ്രകാരം സൃഷ്ടിചെയ്യാനും ഭക്താനുഗ്രഹം ചൊരിയാനും വേണ്ടിയുണ്ടായ ദുർഗ്ഗ, സ്വയം അഞ്ചു ഭാവങ്ങളിൽ അവതരിച്ചു. ശിവരൂപ, ശിവപ്രിയ, നാരായണി, വിഷ്ണുമായ, പൂർണ്ണബ്രഹ്മസ്വരൂപിണി എന്നീ നാമങ്ങളിലാണ് അവൾ പൂജിക്കപ്പെടുന്നത്. ബ്രഹ്മാദികളും മുനികളും മനുക്കളും ദേവിയെ പൂജിക്കുന്നു. സർവ്വരൂപയും സനാതനയും ആയ ദുർഗ്ഗയാണ്  ഒരു സാധകന് ധർമ്മം, സത്യം, പുണ്യം, കീർത്തി, പ്രസിദ്ധി, മംഗളം എന്നിവയെ നൽകുന്നത്. സുഖം, മോക്ഷം, ആനന്ദം, എന്നിവ നൽകി ശോകത്തെ നശിപ്പിക്കുന്ന ദേവി അഭയവരദയാണ്. ശരണാഗതസംരക്ഷകയും തേജ:സ്വരൂപയും തേജസ്സിന്റെ ഉറവിടവും ദേവിയാണ്.

ഈശ്വരൻ സ്വയം ദേവിയുടെ ശക്തിയാണ്. സിദ്ധൻമാരിലെ സിദ്ധി, ദേവിയാണ്. സിദ്ധസ്വരൂപയും സിദ്ധിപ്രദയുമാണ് ദേവി. ബുദ്ധി, നിദ്ര, ദയ, വിശപ്പ്, ദാഹം, ആലസ്യം, സ്മൃതി, ജാതി, ക്ഷമ, ഭ്രാന്തി, ശാന്തി, കാന്തി, ചേതന, തുഷ്ടി, പുഷ്ടി, ലക്ഷ്മി, ധൃതി, മായ എന്നെല്ലാം അറിയപ്പെടുന്ന ഭാവവിലാസങ്ങളെല്ലാം ദേവി തന്നെയാണ്. ശ്രീകൃഷ്ണപരമാത്മാവിന്റെ ശക്തിയും ദേവിയാകുന്നു.

വേദങ്ങളിൽ ദുർഗ്ഗയുടെ ഗുണഗണങ്ങൾ അനേകം പറയുന്നുണ്ട്. പരമാത്മാവിന്റെ സത്വസ്വരൂപിണിയാണ് ലക്ഷ്മി. താമരപ്പൂവിൽനിന്നും സംജാതയായ ദേവിയിൽ സർവ്വസമ്പത്തും ഐശ്വര്യവും അടങ്ങിയിരിക്കുന്നു. സുന്ദരിയും ശാന്തയും ശുഭയുമാണവൾ. ഇന്ദ്രിയങ്ങളെ ജയിച്ചവളും പതിവ്രതയും ലോഭമോഹാദി ദോഷങ്ങൾ ഇല്ലാത്തവളും ഭഗവാന്റെ പ്രാണപ്രിയയുമാണ് ലക്ഷ്മി. സർവ്വ സസ്യജാലങ്ങൾക്കും പ്രാണനേകുന്നത് ദേവിയാണ്. പ്രാണികളിലെ പ്രാണനാണവൾ. വൈകുണ്ഠത്തിൽ ഭഗവാന്റെ പാദസേവ ചെയ്യുന്ന പ്രിയപത്നിയുമാണ് ദേവി.

സകല പ്രാണികളിലും പ്രഭാസിച്ചു കാണുന്ന ശോഭ ദേവിയുടേതാണ്. രാജാക്കൻമാരിലുള്ള ഐശ്വര്യത്തിനു നിദാനം ദേവിയാണ്. കച്ചവടക്കാരിൽ അവൾ വാണിജ്യരൂപത്തിൽ തിളങ്ങുന്നു. പാപികളിൽ അവൾ കലഹരൂപത്തിലാണ്. ഗൃഹത്തിൽ അവൾ ഗൃഹലക്ഷ്മിയാകുന്നു. ചരാചരങ്ങളിലുള്ള ശോഭ അവളാണ്. ദയാമയിയാണവൾ. വേദങ്ങൾ പ്രകീർത്തിക്കുന്നത് അവളെയാണ്. ബുദ്ധി, വിദ്യ, വാക്ക്, ജ്ഞാനം, എന്നിവയുടെ അധിഷ്ഠാനദേവതയാണവൾ. മനുഷ്യരിൽ കവിതയും മേധാശക്തിയും പ്രതിഭയും സ്മൃതിയും നിറച്ചതവളാണ്. വിദ്യാസ്വരൂപിണിയായ സരസ്വതീദേവിയാണവൾ.

ന്നനാർത്ഥഭേദങ്ങൾ നിറഞ്ഞ ശാസ്ത്രഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനം നൽകുന്നതവളാണ്. സർവ്വ സംശയങ്ങളും നിവർത്തിക്കുന്ന ബോധമാണവൾ. മനുഷ്യനെ ചിന്തിപ്പിക്കുന്നതും അവനെ ഗ്രന്ഥരചനയ്ക്ക് കഴിവുറ്റവനാക്കുന്നതും ദേവിയാണ്. സ്വര,ഗീത,ശ്രുതി,ലയ,താളങ്ങൾക്ക് നിദാനമായി നില്ക്കുന്നതും ദേവിതന്നെയാണ്. വിക്ഷയജ്ഞാനവും അത് സംവദിക്കാനാവശ്യമായ വാക്കുകളും ദേവിയാണ്. വ്യാഖ്യാനവും വാക്കും അർത്ഥവും വാദവും ദേവിയാണ്. വീണാപുസ്തകധാരിണിയാണവൾ.

സുശീലയും ശുദ്ധസത്വാത്മാവും ഹരിപ്രിയയും പ്രശാന്തയുമായ ദേവി നറുമഞ്ഞിന്റെ വെണ്മയും ചന്ദനം, മുല്ല, പനിമതി, വെളളാമ്പൽ, താമര, എന്നിവയുടെ നൈർമ്മല്യവും കാന്തിയും ചേർന്നു വിലസുന്നു. ശ്രീകൃഷ്ണപരമാത്മാവിനെ അവൾ മാലയിട്ടു പൂജിക്കുന്നു. താപസർക്ക് അവൾ തപോഫലം നൽകുന്നു. സർവ്വസിദ്ധിപ്രദായിനിയാണ് ദേവി. മുനിവര്യൻമാർപോലും ദേവിയുടെ അഭാവത്താൽ മൂകരും മൃതപ്രായമൂഢരുമായിപ്പോകും.

ഇനി വേദങ്ങൾ വാഴ്ത്തുന്ന സാവിത്രീദേവിയെക്കുറിച്ച് പറയാം. നാലു വർണ്ണങ്ങൾക്കവൾ മാതാവാണ്. സന്ധ്യാവന്ദനം, തന്ത്രങ്ങൾ, ഛന്ദസ്സുകൾ, വേദങ്ങൾ, എന്നിവയുടെ ഉറവിടം സാവിത്രിയാണ്. ദ്വിജസ്വരൂപ, ബ്രഹ്മതേജ:സ്വരൂപിണി, സർവ്വസംസ്കാരസമ്പന്ന, ജപരൂപ, തപസ്വിനി എന്നിങ്ങിനെ പ്രകീർത്തിതയായ സാവിത്രീ ദേവി തന്നെയാണ് ഗായത്രി . തീർത്ഥങ്ങൾപോലും ആത്മശുദ്ധിക്കായി അവളുടെ സ്പർശനം ആഗ്രഹിക്കുന്നു. ശുദ്ധസ്ഫടികതുല്യയും ശുദ്ധസത്വസ്വരൂപയും സനാതനിയും, പരബ്രഹ്മസ്വരൂപയും, മുക്തിപ്രദായിനിയും ബ്രഹ്മതേജസ്സിന്റെ ശക്ത്യധിഷ്ഠാനവും അവിടുന്നാണ്. അവിടുത്തെ പാദധൂളികൾ വിശ്വത്തെ നിർമലമാക്കുന്നു.

ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് രാധ. പഞ്ചപ്രാണങ്ങൾക്കും നാഥയായ രാധ, പഞ്ചപ്രാണസ്വരൂപിണിയാണ്. ശ്രീകൃഷ്ണന് സ്വന്തം പ്രാണനേക്കാൾ പ്രിയപ്പെട്ടവൾ. ഏവരേക്കാളും സുന്ദരിയും, സർവ്വപ്രിയയും, കാര്യകാരണസ്വരൂപയും, ധന്യയും, മാന്യയും സർവ്വപൂജിതയും, സനാതനിയും, പരമാനന്ദസ്വരൂപയും, ശ്രീകൃഷ്ണ രാസക്രീഡയുടെ അധിഷ്ഠാനദേവതയും, രാസമണ്ഡലസംഭൂതയും, രാസമണ്ഡലഭൂഷണയും, രാസേശിയും, രസികയും, രാസമണ്ഡലവാസിയും, ഗോലോകനിവാസിനിയും, ഗോപികാനാരീജനയിത്രിയും, നിസ്സംഗയും, നിർഗ്ഗുണയും, പരമാഹ്ളാദരൂപയും, സന്തോഷഹർഷസ്വരൂപിണിയും, നിരാകാരയും, ആത്മസ്വരൂപിണിയുമാണ് രാധ.

നിരീഹ, നിരഹങ്കാര, ഭക്താനുഗ്രഹമൂർത്തി, വേദവിജ്ഞാത, എന്നിങ്ങിനെ പ്രസക്തയായ ദേവിയെ ദേവേന്ദ്രാദികൾക്കുപോലും കാണാനാവില്ല. അഗ്നിപോലെ പ്രോജ്വലിക്കുന്ന ശുദ്ധമായ പട്ടുടയാട, നാനാഭരണവിഭൂഷകൾ, എന്നിവയാൽ അലങ്കൃതയായ ദേവിക്കുചുറ്റും സർവ്വസമ്പത്തുക്കളും നിരന്നുനില്ക്കുന്നു.

കോടി തിങ്കൾക്കല ഒന്നിച്ചുനിന്നാലുണ്ടാകുന്ന പ്രഭയാണവൾക്ക്. ഐശ്വര്യദേവതയായി നില്ക്കുന്ന അവളുടെ കൈകൾ ശ്രീകൃഷ്ണസേവയ്ക്കായി എപ്പോഴും സന്നദ്ധമാണ്. വരാഹകല്പത്തിലവൾ വൃഷഭാനുപുത്രിയായി ജനിച്ച് ഭൂമിയെ പവിത്രയാക്കി. ബ്രഹ്മാദികൾക്ക് കാണാൻ പോലും കിട്ടാത്ത ഈ ദേവിയെ ഭാരതത്തിലെ ജനങ്ങൾ കാണുന്നു. ദേവകീവസുദേവപുത്രനായ കൃഷ്ണനോടൊപ്പം കളിച്ചുരസിച്ച രാധയെ വൃന്ദാവനവാസികൾ എത്ര കണ്ടിരിക്കുന്നു! സ്ത്രീരത്നങ്ങളിൽ ഉത്തമയായ രാധ ഭഗവാന്റെ വക്ഷസ്സിൽ കുടികൊള്ളുന്നു.

ബ്രഹ്മാവ് ഈ ദേവിയുടെ കാൽനഖകാന്തിയൊന്നു ദർശിക്കണമെന്ന ഉദ്ദേശത്തോടെ അറുപതിനായിരം വർഷം തപസ്സുചെയ്തു. എന്നിട്ടോ അദ്ദേഹത്തിന്‌ സ്വപ്നത്തിൽപ്പോലും അവ ദൃശ്യമായില്ല. എന്നാൽ ആ തപസ്സ് വൃഥാവിലായില്ലതാനും വൃന്ദാവനത്തിൽവച്ച് ബ്രഹ്മദേവൻ രാധയെ കാണുകയുണ്ടായി.

ദേവിയുടെ അഞ്ച് ഭാവങ്ങൾ. ഇപ്പറഞ്ഞവയാണ്ഈ.  ലോകത്തുള്ള എല്ലാ നാരിമാരും പ്രകൃതീശ്വരിയുടെ അംശങ്ങളാണ്. എല്ലാവരും ദേവിയുടെ അംശാവതാരങ്ങളാണ്. ദുർഗ്ഗമുതലായ അഞ്ചുദേവിമാരും മൂലപ്രകൃതിയുടെ പൂർണ്ണാവതാരങ്ങളാണ്. ഇനി അംശാവതാരങ്ങളായ ചില ദേവിമാരെക്കുറിച്ചു ഞാൻ പറയാം.

അവയിൽ പ്രധാനയാണ് പുണ്യനദിയായ ഗംഗാനദി. വിഷ്ണുവിന്റെ ദേഹത്തുനിന്നും പുറപ്പെടുന്ന ഗംഗ ലോകത്തെ മുഴുവൻ പരിശുദ്ധമാക്കാൻ കഴിവുള്ളവളാണ്. പാപങ്ങളാകുന്ന വിറകിൻ കഷണങ്ങൾ എരിച്ചുകളയുന്ന അഗ്നിസ്വരൂപയാണീ നദി. സ്പർശനമാത്രയിൽ സൗഖ്യമേകുന്ന ഗംഗാദേവി സ്നാനപാനങ്ങൾകൊണ്ടു് മുക്തിപ്രദാനം ചെയ്യുന്നു. സകല തീർത്ഥങ്ങളിലുംവച്ച് ഏറ്റവും പവിത്രയാണ് ഗംഗ. സാധകന് ഗോലോകത്തേക്ക് കയറാനുള്ള ചവിട്ടുപടിയാണ് ഗംഗാസ്നാനം. ശംഭുവിന്റെ ജടയിൽനിന്നും ഒഴുകിയിറങ്ങുന്നതും  മുത്തുമാലപോലെ പരിസിക്കുന്നതുമായ ഗംഗ ഭാരതഭൂവിലെ താപസർക്ക് ക്ഷിപ്രഫലം നൽകുന്നു.

ചന്ദ്രൻ, താമര, പാൽ, എന്നിവയ്ക്ക് തുല്യമാണവളുടെ കാന്തി. സത്വസ്വരൂപിണിയും അഹങ്കാരരഹിതയും ഹരിപ്രിയയും നിർമ്മലയുമാണ് ഗംഗ .

അതുപോലെ പ്രധാനപ്പെട്ട ഒരംശാവതാരമാണ് തുളസീദേവി. ഭഗവാന് ഭൂഷണമായി വിഷ്ണുപാദത്തിലാണ് അവള്‍ നിലകൊള്ളുന്നത്. പൂക്കളിൽവച്ച് ഏറ്റവും പുണ്യപ്രദയും പവിത്രയും സാരഭൂതയുമാണ് തുളസി. അവളുടെ ദർശനവും സ്പർശനവും മുക്തിപ്രദമത്രേ. കലിയുഗത്തിലെ കാലുഷ്യമെന്ന ഉണങ്ങിവരണ്ട കാടിനെ എരിയിച്ചു കളയാൻ പ്രാപ്തയാണ് തുളസി. തീർത്ഥങ്ങൾ അവളുടെ പാദസ്പർശനം കൊതിക്കുന്നു. ഭൂമിയവളുടെ പാദസ്പർശനംകൊണ്ട് പവിത്രമാകുന്നു. അവളില്ലെങ്കിൽ ഭൂമിയിലെ കർമങ്ങൾ വിഫലമാകുന്നു. മുമുക്ഷുക്കൾക്കവൾ മോക്ഷമേകുന്നു. കാമികൾക്കവൾ സർവ്വകാമദയാണ്. കല്പവൃക്ഷം പോലെയുള്ള തുളസി ഭാരതവാസികൾക്ക് സന്തോഷമേകാൻ വൃക്ഷരൂപമെടുത്ത പരദേവതതന്നെയാണ്.

കശ്യപപുത്രിയായ മാനസ, ജഗദംബയുടെ മറ്റൊരംശമാണ്. ശിവന്റെ ശിഷ്യയും മഹാജ്ഞാനവിശാരദയും വാസുകിസർപ്പത്തിന്റെ സഹോദരിയും നാഗപൂജിതയും നാഗേശ്വരിയും നാഗമാതാവും സുന്ദരിയും സിദ്ധയോഗിനിയും നാഗവാഹനയും, നാഗേന്ദ്രഗണസംയുക്തയും നാഗഭൂഷണയുക്തയും നാഗവന്ദിതയും നാഗശായിനിയും വിഷ്ണുസ്വരുപിണിയും വിഷ്ണുഭക്തയും വിഷ്ണുപൂജാനിരതയും തപസ്വരൂപയും തപോഫലദായിനിയും തപസ്വിനിയും ആയ മാനസ മൂന്നുലക്ഷം വർഷം ഹരിതപസ്സ് ചെയ്ത് ഭാരതത്തിലെ സകല തപസ്വികൾക്കും സംപൂജ്യയായി വിലസുന്നു. ബ്രഹ്മതേജസ്സ് പ്രോജ്വലിച്ചു നില്ക്കുന്ന മാനസാദേവി ബ്രഹ്മധ്യാനത്തിൽ മുഴുകുന്ന ബ്രഹ്മരൂപിണിയാണ്. കൃഷ്ണാംശമായ ജരത്കാരുവിന്റെ പത്നിയും ആസ്തികമുനിയുടെ അമ്മയുമാണ് മാനസാദേവി.

മറ്റൊരു പ്രധാന അംശദേവതയാണ് ദേവസേന. ഷഷ്ഠിദേവിയെന്നപേരിലും  അറിയപ്പെടുന്ന പൂജ്യതമയായ ദേവസേന മൂലപ്രകൃതിയുടെ ആറിലൊന്നായതിനാലാണ് ഷഷ്ഠി എന്ന പേര് സിദ്ധിച്ചത്. സന്താനസൗഭാഗ്യദായിനിയും ജഗജ്ജനനിയും യോഗിനിയും ശിശുക്കൾക്ക് വൃദ്ധരൂപയും ആയ ദേവിയെ ഈറ്റില്ലങ്ങളിൽ പന്ത്രണ്ടുമാസവും പൂജിക്കുന്നു. പ്രസവാനന്തരം ആറാംനാളിലും ഇരുപത്തിയൊന്നാംനാളിലും അവളെ പൂജിക്കുന്നത് ശിശുവിന് മംഗളപ്രദമാണ്. മുനിവന്ദിതയും നിത്യകാമയും ഉത്തമമാതാവും ദയാരൂപയുമായ ദേവി സകലരേയും സംരക്ഷിക്കുന്നവളാണ്. ജലത്തിലും കരയിലും ആകാശത്തും കുട്ടികളെ സംരക്ഷിക്കുന്നത് ദേവസേനാദേവിയാണ്.

പ്രധാനാംശഭൂതയായ മറ്റൊരു ദേവിയാണ് മംഗളചണ്ഡിക. ദുർഗ്ഗയുടെ മുഖത്തിൽ നിന്നും ജനിച്ച ഇവൾ സർവ്വമംഗളദായിനിയാണ്. സൃഷ്ടിസമയത്ത് മംഗളകാരിണിയും സംഹാരത്തിൽ ചണ്ഡികയും ആയതിനാലാണ് ദേവിക്ക് മംഗളചണ്ഡിക എന്ന പേരുണ്ടായത്. മംഗളദിവസമായ ചൊവ്വാഴ്ചയാണ് മംഗളചണ്ഡിയെ പൂജിക്കേണ്ടത്. അവളെ പ്രസാദിപ്പിച്ചാൽ വിത്തവും പുത്രപൗത്രസമ്പത്തുക്കളും ഐശ്വര്യമംഗളങ്ങളും സര്‍വ്വസ്ത്രീജനങ്ങള്‍ക്കും  യഥേഷ്ടം നൽകുന്നവളാണ് ദേവി. കോപിച്ചാൽ വിശ്വത്തെപ്പോലും ക്ഷണത്തിലവൾ സംഹരിച്ചു കളയും.

മറ്റൊരു പ്രധാന അംശാവതാരമാണ് കാളി. പൂർണ്ണാവതാരമായ ദുർഗ്ഗയുടെ ലലാടത്തിൽ നിന്നാണവൾ ഉണ്ടായത്. ശുംഭനിശുംഭന്മാരെ നിഗ്രഹിച്ചത് കാളിയാണ്. ഗുണത്തിലും പ്രഭാവത്തിലും ദുർഗ്ഗയ്ക്ക് തുല്യയായ കാളി കോടിസൂര്യപ്രഭചിന്നുന്ന തേജസ്വരൂപിണിയാണ്. സർവ്വശക്തികളിലുംവച്ച് മുഖ്യയാണവൾ. സർവ്വസിദ്ധിപ്രദയും ശ്രേഷ്ഠയുമാണീ യോഗരൂപിണി. കൃഷ്ണഭാവനകൊണ്ടു് കൃഷ്ണവർണ്ണയും കൃഷ്ണഭക്തയുമായ കാളി പ്രാഭവത്തിൽ കൃഷ്ണതുല്യയുമാണ്. വിശ്വത്തെ വെറും ശ്വാസോച്ഛ്വാസം കൊണ്ടു് സംഹരിക്കാൻ അവൾക്കാവും. രാക്ഷസൻമാരുമായി അവൾ യുദ്ധം ചെയ്യുന്നത് വെറുമൊരു ലീല മാത്രമാണ്. ധർമ്മാർത്ഥകാമമോക്ഷങ്ങൾ നല്കാൻ കഴിവുള്ള സംപൂജ്യയാണവൾ. വിണ്ണവരും മാമുനിമാരും മനുക്കളും മനുഷ്യരും കാളീദേവിയെ സ്തുതിക്കുന്നു.

ദുർഗ്ഗയുടെ മറ്റൊരംശാവതാരമാണ് ഭൂമീദേവി. സകലജീവജാലങ്ങൾക്കും ആധാരമായി അവൾ രത്നാകരയും രത്നഗർഭയും സർവ്വസസ്യസമ്പൂർണ്ണയുമായി വിളങ്ങുന്നു. രാജാക്കൻമാർ എല്ലാവരും ഭൂമീദേവിയെ പൂജിക്കുന്നു. സകലർക്കും ഉപജീവനത്തിനുള്ള ഉപാധികൾ നൽകുന്നതവളാണ്. ഭൂമീദേവിയില്ലെങ്കിൽ സകലചരാചരങ്ങളും ജഗത്തും നിരാധാരമാകും.

ആരുടെ പ്രാഭവത്താലാണോ ജഗത്ത് നിലനില്ക്കുന്നത്, ആ പ്രകൃതീശ്വരിയുടെ കലാംശജന്യകൾ ആരൊക്കെയെന്ന് ഇനി പറയാം. അഗ്നിയുടെ പത്നിയായ സ്വാഹാദേവിയെ ലോകം പൂജിക്കുന്നു. ദേവൻമാർക്ക് ഹവിസ്സ് സ്വീകരിക്കണമെങ്കിൽ അവളുടെ സഹായം കൂടിയേ തീരൂ. യജ്ഞത്തിന്റെ പത്നി ദക്ഷിണയാണ്. ദീക്ഷയെന്നും അറിയപ്പെടുന്ന ഇവളും സർവ്വാരാധ്യയാണ്. കാരണം ദക്ഷിണ കൂടാതെയുള്ള യജ്ഞത്തിനു ഫലമുണ്ടാവുകയില്ല.

പിതൃക്കളുടെ പത്നിയാണ് സർവ്വപൂജിതയായ സ്വധ. പിതൃദാനത്തെ സഫലമാക്കുന്നത് സ്വധയാണ്. വായുപത്നിയാണ് സ്വസ്തിദേവി. സ്വസ്തീദേവിയെ കൂടാതെ ചെയ്യുന്ന ദാനവും പ്രതിഗ്രഹവും ഫലവത്താവുകയില്ല. ഗണേശപത്നിയാണ് പുഷ്ടി. പുഷ്ടിയില്ലെങ്കിൽ നരനാരിമാർ ക്ഷീണിച്ചവശരായിപ്പോകും. അനന്തപത്നിയാണ് തുഷ്ടി. തുഷ്ടിയില്ലെങ്കിൽ വിശ്വത്തിൽ സന്തുഷ്ടിയുണ്ടാവുകയില്ല. സർവ്വം ദു:ഖമയമായിത്തീരും. ഈശാനപത്നിയാണ് സമ്പത്തി. അവളുടെ അഭാവത്തിൽ ദാരിദ്ര്യമാണ് എല്ലായിടത്തും നടമാടുക.

കപിലന്റെ പത്നിയാണ് ധൃതി. ലോകത്തിനു ധൈര്യം നൽകുന്നതവളാണ്. സത്യപത്നിയായ സതി മുക്തരായ മാമുനിമാർക്കു പോലും പൂജിതയാണ്. ജഗത്പ്രിയംകരിയായ ഇവളില്ലെങ്കിൽ ലോകത്ത് ബന്ധുക്കൾ ഉണ്ടാവുകയില്ല. മോഹത്തിന്റെ പത്നി ദയയാണ്. ലോകപ്രിയംകരിയായ ഇവളില്ലെങ്കിൽ ലോകങ്ങളെല്ലാം നിഷ്ഫലമായിത്തീരും. പുണ്യത്തിന്റെ പത്നി പ്രതിഷ്ഠ, സർവ്വരാലും വന്ദ്യയാണ്. അവളില്ലാത്ത ജഗത്ത് ജീവച്ഛവമായിപ്പോകും.

സത്കർമ്മത്തിന്റെ പത്നിയാണ് കീർത്തി. ധന്യൻമാർ കീർത്തിയെ പൂജിക്കുന്നു. കീർത്തിയില്ലാത്ത ലോകം മരിച്ചയിടം പോലെയാണ്. ഉദ്യോഗപത്നിയാണ് ക്രിയ. സർവ്വലോകങ്ങളെയും കർമ്മനിരതമാക്കുന്നതവളാണ്. എല്ലാ ധൂർത്തൻമാർക്കും പൂജിതയായ മിഥ്യ അധർമ്മത്തിന്റെ പത്നിയാണ്. മിഥ്യയാണ് വിധി വിഹിതമായി സൃഷ്ടിക്കപ്പെട്ട ജഗത്തിനു കാരണമായിരിക്കുന്നത്. സത്യയുഗത്തിൽ അവൾ അദൃഷ്ടയാണ്. ത്രേതായുഗത്തിൽ സൂക്ഷ്മരൂപിണിയും ദ്വാപരത്തിൽ അർദ്ധാംഗവതിയുമാണ് മിഥ്യ. എന്നാൽ കലിയിൽ അവൾ മഹാപ്രഗല്ഭയാണ്. എല്ലായിടത്തും അവൾ വ്യാപിച്ചു നിറഞ്ഞു നിലകൊള്ളുന്നു. അവളുടെ സഹോദരനായ കപടവുമൊത്ത് അവൾ എല്ലാടവും ചുറ്റിനടക്കുന്നു.

സുശീലത്തിനു രണ്ടാണ് ഭാര്യമാർ. ശാന്തിയും ലജ്ജയും. അവരില്ലാത്ത ലോകം ഉന്മത്തമായിത്തീരും. ജ്ഞാനത്തിന് ബുദ്ധി, മേധ, ധൃതി, എന്നീ മൂന്നു ഭാര്യമാരാണുള്ളത്. അവരില്ലാത്ത ജഗത്ത് മൂഢവും മത്തുപിടിച്ചതുമാകും. ധർമ്മത്തിന്റെ പത്നിയായ മൂർത്തി സുരൂപയും സുന്ദരിയും പ്രകാശം പരത്തുന്നവളുമാണ്. വിശ്വവും പരമാത്മാവും അവൾ പരത്തുന്ന ശോഭയില്ലെങ്കിൽ നിരർത്ഥകമാവും. ലക്ഷ്മിക്ക് പ്രഭനൽകുന്നതവളാണ്. ശ്രീയും മൂർത്തിയും സകലാരാദ്ധ്യയായ അവളുടെ രണ്ടു ഭാവങ്ങളാണ്.

കാലാഗ്നിരുദ്രന്റെ പത്നി, നിദ്രയെന്ന സിദ്ധയോഗിനിയാണ്. ഓരോ നിശയിലും അവൾ ലോകത്തെ ഉറക്കിക്കിടത്തുന്നു. കാലത്തിന് സന്ധ്യ, രാത്രി, പകൽ, എന്നീ മൂന്നു ഭാര്യമാരാണ്. ബ്രഹ്മാവിനുപോലും കാലനിർണ്ണയം നടത്താൻ ഇവർ മൂവരും വേണം. ലോഭത്തിന്റെ ഭാര്യമാരാണ് വിശപ്പും ദാഹവും. സംപൂജ്യരായ ഇവർ ലോകത്തെ ചിന്തിപ്പിച്ചു മുന്നോട്ടു നയിക്കുന്നു. തേജസ്സിന്റെ പത്നിമാർ പ്രഭയും ദാഹികയുമാണ്. വിധാതാവിന് ലോകസൃഷ്ടി ചെയ്യാൻ ഇവരുടെ സഹായം വേണം.

കാലത്തിന്റെ പുത്രിമാർ ജരയും മൃത്യുവുമാണ്. അവർ ജ്വരന്റെ പത്നിമാരാണ്. അവരാണ് ധാതുനിർമ്മിതമായ സൃഷ്ടിയെ നിലനിർത്തുന്നത്. സുഖത്തിന്റെ ഭാര്യമാരാണ് നിദ്രാസന്താനങ്ങളായ മടിയും പ്രീതിയും. സൃഷ്ടി തുടങ്ങിയപ്പോൾമുതൽ ഇവർ രണ്ടാളും ജഗത്താകെ നിറഞ്ഞ് നില്ക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ ഭാര്യമാർ സംപൂജ്യരായ ശ്രദ്ധയും ഭക്തിയുമാണ്. ജഗത്തിന് ജീവൻമുക്തി നൽകുന്നതിവരത്രേ.

ദേവമാതാവായ അദിതി,ഗോമാതാവായ കാമധേനു, ദൈത്യമാതാവായ ദിതി, സർപ്പമാതാവായ കദ്രു, ഗരുഡമാതാവായ വിനത, ദക്ഷപുത്രിയും കശ്യപപത്നിയുമായ ദനു, എന്നിവരൊക്കെ സൃഷ്ടിക്കായി ഉപയുക്തരായ ദേവീകലകളാണ്. ഇനിയും ദേവീകലാവതാരങ്ങൾ അസംഖ്യമായുള്ളതിൽ ചിലതുമാത്രം പറയാം. സൂര്യപത്നി സംജ്ഞ, ചന്ദ്രപത്നി രോഹിണി, ദേവേന്ദ്രപത്നി ശചി, ദേവഗുരു ബ്രഹസ്പതിയുടെ ഭാര്യ താര, വസിഷ്ഠപത്നി അരുന്ധതി, ഗൗതമപത്നി അഹല്യ, അത്രിപത്നി അനസൂയ, കർദ്ദമപത്നി ദേവഹൂതി, ദക്ഷപത്നി പ്രസൂതി, പാർവ്വതീ മാതാവായ മേന, പിതൃക്കളുടെ പുത്രി മാനസി, ലോപാമുദ്ര, കുന്തി, കുബേരപത്നി യക്ഷി, വരുണപത്നി വരുണാനി, ബലിയുടെ പത്നി വിന്ധ്യാവലി, ദമയന്തി, യശോദ, ദേവകി, ഗാന്ധാരി, ദ്രൗപദി, ശൈബ്യ, സത്യവതി,വൃഷഭാനുപത്നിയായ കലോദ്വഹ, മന്ദോദരി, കൗസല്യ, സുഭദ്ര, രേവതി, സത്യഭാമ, കാളിന്ദി, ലക്ഷ്മണ, ജാംബവതി, നാഗ്നജിതി, മിത്രവിന്ദ, രുക്മിണി, സീത, വ്യാസ മാതാവായ കാളി, ഉഷ, ചിത്രലേഖ, പ്രഭാവതി, ഭാരമതി, മായാവതി, ഭാർഗ്ഗവമാതാവായ രേണുക, ബലരാമന്റെ അമ്മ രോഹിണി, ഏകനന്ദ, കൃഷ്ണസഹോദരി ദുർഗ്ഗ, തുടങ്ങിയ ദേവീകലകൾ ഭാരതവർഷത്തിൽ അവതരിച്ചിട്ടുണ്ട്.

എല്ലാ ഗ്രാമദേവതകളും മൂലപ്രകൃതിയുടെ കലാംശങ്ങളാണ്. ലോകത്തിലെ എല്ലാ സ്ത്രീകളും ദേവീകലകളുടെ അംശാംശ അവതാരങ്ങളാണ്. സ്ത്രീകളെ അപമാനിക്കുന്നത് ജഗദംബയായ പ്രകൃതിയെ അപമാനിക്കലാണ്. അത് ദേവിയെ കോപിഷ്ഠയാക്കും. ഭർത്തൃമതിയും പുത്രവതിയുമായ വിപ്രപത്നിയെ വസ്ത്രചന്ദനാദികൾ കൊണ്ടു് പൂജിക്കുന്നത് ദേവീപൂജയാണ്. എട്ടു വയസ്സായ കുമാരിയെ പൂജിക്കുന്നത് മൂലപ്രകൃതിയ്ക്കായി ബ്രാഹ്മണൻ ചെയ്യുന്ന പൂജയ്ക്ക് സമമാണ്.

ഉത്തമ, മധ്യമ, അധമ വിഭാഗങ്ങളിൽപ്പെട്ട എല്ലാ സ്ത്രീകളും മൂലപ്രകൃതിസംഭൂതകളത്രേ. അതിൽ സത്വാംശം ഏറി നില്ക്കുന്നവർ സുശീലകളും പതിവ്രതരുമായ ഉത്തമകളും, രജോഗുണമേറിയവർ ഭോഗപ്രിയരായ മധ്യമരും, തമോഗുണികൾ ദുർമുഖരും, കുലദ്രോഹികളും, ധൂർത്തരും, കലഹപ്രിയരായ  അധമരുമാണ്.  ഭൂമിയിലെ വേശ്യകളും, ദേവലോകത്തെ അപ്സരസ്സുകളും മൂലപ്രകൃതിയുടെ താമസാംശത്തിൽ നിന്നും ജനിച്ചവരാണ്. ഇവരെല്ലാം ഭാരതഭൂമിയിൽ പൂജാർഹരാണ്.

സുരക്ഷൻ, ദുർഗ്ഗതിനാശിനിയായ ദുർഗ്ഗയെ ആദ്യം പൂജിച്ചു. ശ്രീരാമൻ രാവണവധത്തിനു സഹായം നേടാന്‍ ദുർഗ്ഗയെ പൂജിച്ചു. അങ്ങിനെ മൂലോകവും ജഗന്മാതാവായ ദുർഗ്ഗയെ പൂജിക്കാൻ തുടങ്ങി. ദേവി ദക്ഷപുത്രിയായി അവതരിച്ച് ദൈത്യനിഗ്രഹം നടത്തി. തന്റെ കാന്തനായ ശിവനെ നിന്ദിച്ചതിൽ മനംനൊന്ത് സതീദേവിയായുള്ള ശരീരത്തെ ഉപേക്ഷിച്ചു. പിന്നീട് ഹിമവാന്റെ മകളായിപ്പിറന്നു  പരമശിവന് പത്നിയായി. പാര്‍വ്വതീ ദേവി, ഗണേശനും സ്കന്ദനും മാതാവായി. ഗണേശൻ കൃഷ്ണകലയും, സ്കന്ദൻ വിഷ്ണുകലയുമാകുന്നു.

മംഗളഭൂപതി ലക്ഷ്മീപൂജ ചെയ്ത ശേഷം മൂന്നുലോകങ്ങളിലെ ദേവാസുരമാനുഷന്മാർ ദേവിയെ പൂജിച്ചു തുടങ്ങി. അശ്വപതി, സാവിത്രിയെ പൂജിച്ചു. പിന്നെ മൂന്നു ലോകങ്ങളും അത് പിൻതുടർന്നു. ബ്രഹ്മദേവൻ ആദ്യമായി സരസ്വതിയെ പൂജിച്ചു. അതും മൂന്നുലോകങ്ങളിലും ആവർത്തിക്കപ്പെട്ടു. പരമാത്മാവായ ശ്രീകൃഷ്ണൻ ഗോലോകത്തിലെ രാസമണ്ഡലത്തിൽ വെച്ച് രാധയെ ആദ്യമായി പൂജിച്ചു. കാർത്തികാമാസപൗർണ്ണമിയിൽ ഗോപീഗോപൻമാരും ഗോവൃന്ദവും കാമധേനവും ശ്രീ കൃഷ്ണാജ്ഞയാൽ ദേവീപൂജ തുടർന്നു. ബ്രഹ്മാദികളും പുഷ്പധൂപങ്ങൾ കൊണ്ടു് ഭക്തിപൂർവ്വം ദേവിയെ പൂജിച്ചുവന്നു.

ഭൂമിയിൽ രാധാദേവിയെ പൂജിക്കാൻ ആരംഭിച്ചത് ശങ്കരന്റെ ഉപദേശത്താൽ സുയജ്ഞനാണ്. അതിനുശേഷം മൂന്നുലോകങ്ങളിലും മുനിമാർ പുഷ്പങ്ങളും ധൂപങ്ങളും കൊണ്ടു് ദേവിയെ പൂജിക്കാൻ തുടങ്ങി. ദേവിയുടെ കലാംശമായി പിറന്ന എല്ലാവരും ഭാരതത്തിൽ പൂജിക്കപ്പെടുന്നു. ഭാരതത്തിൽ ഗ്രാമങ്ങൾ തോറും ഗ്രാമദേവതമാർ പൂജിക്കപ്പെടുന്നു.

നാരദരേ, മൂലപ്രകൃതിയുടെ ശുഭചരിതമാണ് ആഗമലക്ഷണാനുസാരം ഞാൻ വിവരിച്ചുതന്നത്. ഇനിയും എന്താണ് അങ്ങേയ്ക്കറിയേണ്ടത്?

No comments:

Post a Comment