Devi

Devi

Sunday, January 1, 2017

ദിവസം 214. ശ്രീമദ്‌ ദേവീഭാഗവതം. 8. 16. ചന്ദ്രാദിഗ്രഹചാരം

ദിവസം 214. ശ്രീമദ്‌ ദേവീഭാഗവതം. 8. 16. ചന്ദ്രാദിഗ്രഹചാരം

അഥാത: ശ്രൂയതാം ചിത്രം സോമാദീനാം ഗമാദികം
തദ്ഗത്യനുസൃതാ നൃണാം ശുഭാശുഭനിദർശനാ
യഥാ കുലാല ചക്രേണ ഭ്രമതാ ഭ്രമതാം സഹ
തദാശ്രയാണാം ച ഗതിരന്യാ കീടാദിനാം ഭവേത്

ശ്രീ നാരായണൻ തുടർന്നു: ഇനി ചന്ദ്രന്റെയും മറ്റും വിചിത്രമായ ഗതികളെപ്പറ്റി കേട്ടുകൊള്ളൂ. അവയുടെ ഗതിയ്ക്കനുസരിച്ച് മനുഷ്യർ അവരുടെ ശുഭാശുഭങ്ങളെപ്പറ്റി പറയുന്നു. മൺകുടമുണ്ടാക്കുന്ന കുലാലന്റെ ചക്രത്തിൽ പറ്റിയിരിക്കുന്ന കീടങ്ങളും വെറുതെ കൂടെ ചുറ്റിക്കൊണ്ടിരിക്കും. വിട്ടുപോകാന്‍ അവസരം ഉണ്ടെങ്കിലും അവർ അതിൽ നിന്നും ഓടിപ്പോവുന്നില്ല. അതുപോലെ രാശികൾ ചേർന്ന് കാലചക്രം ചുറ്റുമ്പോൾ സൂര്യാദിഗ്രഹങ്ങൾ മേരുഗിരിയെ പ്രദക്ഷിണം വയ്ക്കുന്നു. സൂര്യാദികൾക്ക് സ്വന്തമായി മറ്റൊരു സഞ്ചാരപദം ഉണ്ടെങ്കിലും ഈ രണ്ടു് ഗതികളും തമ്മിൽ ഒരിക്കലും ഇടയുന്നില്ല. സ്വയം കറങ്ങലും വലയം വയ്ക്കലും സദാ നടന്നു കൊണ്ടേയിരിക്കുന്നു.

ആദിത്യനാണ് ആദിപുരുഷനായ ഭഗവാൻ. വേദങ്ങളും കവികളും വർണ്ണിക്കുന്ന സാക്ഷാൽ നാരായണപ്രഭുവാണ് സൂര്യൻ. ലോകമംഗളത്തിനായി, കർമശുദ്ധിക്കായി ആദിത്യൻ ഭ്രമണം ചെയ്യുന്നു. അദ്ദേഹം സ്വയം പന്ത്രണ്ടായി വിഭജിച്ച് വസന്താദികളായ ആറ് ഋതുക്കൾ ഉണ്ടാക്കി ശീതോഷ്ണവ്യവസ്ഥകൾ ക്രമീകരിച്ചു. ആദിത്യനെ മർത്യർ സശ്രദ്ധം പൂജിക്കുന്നത് വേദമന്ത്രങ്ങളാലും വർണ്ണാശ്രമാചാരങ്ങൾ മുഖേനെയും ആഗമാനുസാരിയായ കർമ്മങ്ങളാലും യോഗാഭ്യാസങ്ങൾ കൊണ്ടുമാണ്. അങ്ങിനെയവർ താന്താങ്ങളുടെ അഭീഷ്ടങ്ങൾ നേടിയെടുക്കുന്നു.

ലോകാത്മാവായ സൂര്യൻ ആകാശത്തിനും ഭൂമിക്കുമിടയില്‍ അന്തരീക്ഷമദ്ധ്യത്തിലുള്ള രാശികളിൽ നിന്നുകൊണ്ടു് പന്ത്രണ്ടു മാസങ്ങൾ താണ്ടുന്നു. ഒരു മാസത്തിൽ രണ്ടു പക്ഷങ്ങളുണ്ട്. ശുക്ളപക്ഷവും കൃഷ്ണപക്ഷവും. പിതൃക്കൾക്ക് അതൊരു പകലും രാത്രിയുമാകുന്നു. ചാന്ദ്രമാസക്കണക്കാണിത്. സൂര്യ മാസക്കണക്കിന് രണ്ടേകാൽ നക്ഷത്രമാണിത്. വർഷത്തിന്റെ ആറിലൊന്ന് കാലം ഒരു ഋതു.

ആകാശവീഥിയിൽ സൂര്യൻ പകുതിഭാഗം സഞ്ചരിക്കുന്ന കാലമാണ് അയനം. നഭോമണ്ഡലത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സഞ്ചരിക്കാൻ എടുക്കുന്ന കാലം സംവത്സരം എന്നറിയപ്പെടുന്നു. ഈ സംവത്സരം അഞ്ചു തരത്തിലാണെന്ന് വിദ്വാൻമാർ പറയുന്നു. സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ്വത്സരം എന്നിങ്ങനെയാണാ അഞ്ച്. ഇത് സൂര്യഗതിയുടെ ഭേദം അനുസരിച്ചാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.

ഇനി ചന്ദ്രഗതിയെപ്പറ്റി പറയാം. സൂര്യരശ്മികൾക്ക് ലക്ഷം യോജന മുകളിലാണ് ചന്ദ്രൻ നിലകൊള്ളുന്നത്. സൂര്യൻ ഒരു വഷം കൊണ്ടു് സഞ്ചരിക്കുന്ന ദൂരം ചന്ദ്രൻ രണ്ടുപക്ഷങ്ങൾ കൊണ്ടു് തീർക്കുന്നു. സൂര്യൻ ഒരു മാസമെടുക്കുന്ന ദൂരത്തിന് ചന്ദ്രൻ രണ്ടേകാൽ ദിനമേ എടുക്കുന്നുള്ളു. സൂര്യന്റെ ഒരു പക്ഷം നീങ്ങാൻ ചന്ദ്രന് ഒരു ദിവസമേ വേണ്ടൂ. അത്ര വേഗത്തിലാണ് ചന്ദ്രൻ രാശിചക്രത്തെ ചുറ്റുന്നത്. ചന്ദ്രൻ ക്രമപ്രവൃദ്ധി കൊണ്ടു് ദേവപ്രീതിയും ക്ഷയം കൊണ്ട് പിതൃപ്രീതിയും സാധിക്കുന്നു. മാത്രമല്ല വൃദ്ധിക്ഷയങ്ങൾ കൊണ്ട് അവർക്കുള്ള രാപകലുകൾ നിർമിക്കുന്നതും ചന്ദ്രനത്രെ.

ജീവജാലങ്ങൾക്ക് പ്രാണനും ജീവനുമായിരിക്കുന്നത് ചന്ദ്രൻ തന്നെയാണ്. മുപ്പത് മുഹൂർത്തങ്ങൾ കൊണ്ട് ചന്ദ്രൻ ഓരോ നക്ഷത്രത്തെയും കടന്നു പോകുന്നു. മനോമയനും, നിത്യനും, അന്നമയനും, സർവ്വമയനും, പ്രഭുവും, പുരുഷനും, ഷോഡശകലകൾക്ക് ഉടയോനും, പീയൂഷധാമവും, സുധാകരനും എല്ലാമാണ് ചന്ദ്രൻ. ദേവൻമാർക്കും പിതൃക്കൾക്കും മനുഷ്യർക്കും സകലജീവികൾക്കും ചിത്തരഞ്ജകനാണ് ചന്ദ്രൻ.

അവിടെ നിന്നും മൂന്നുലക്ഷം യോജന മുകളിൽ ഇരുപത്തിയെട്ടു നക്ഷത്രങ്ങൾ ചേർന്ന അഭിജിത്ത് എന്നൊരു നക്ഷത്ര സമൂഹം മേരുവിനെ ചുറ്റുന്നു. അതിനും രണ്ടു ലക്ഷം യോജനമുകളിൽ ശുക്രൻ. സൂര്യനു മുന്നിലും ഒപ്പവും പിന്നിലുമായി ശുക്രൻ ലോകർക്ക് ശുഭമണയ്ക്കാനായി സദാ ചുറ്റിക്കൊണ്ടിരിക്കുന്നു. ഭൂമിയിൽ എപ്പോഴും മഴ പെയ്യിക്കുന്നത് ശുക്രനാണ്.

ശുക്രനിൽ നിന്നും രണ്ടുലക്ഷം യോജന അകലെയാണ് ബുധൻ. ബുധന്റെ സഞ്ചാരവും ശുക്രന്റേതുപോലെയാണ്. എന്നാൽ സോമപുത്രനായ ഈ ഗ്രഹം സൂര്യനിൽ നിന്നും അകലുമ്പോൾ അത് കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുന്നതിന്റെ സൂചനയാകുന്നു. ബുധനിൽ നിന്നും മൂന്നു ലക്ഷം യോജനമുകളിൽ കുജൻ നിലകൊള്ളുന്നു. മുമ്മൂന്നു പക്ഷങ്ങൾ കൊണ്ട് രാശികൾ ഓരോന്നും കടന്ന് പന്ത്രണ്ടു രാശികളും കടന്നു പോകുന്ന കുജൻ പാപഗ്രഹമാണ്. ദോഷഫലങ്ങളാണ് കുജൻ നല്കുന്നത്.

കുജന് രണ്ടു ലക്ഷം യോജനമുകളിൽ നില്ക്കുന്ന ഗുരു ഓരോ രാശിയിലും ഒരാണ്ട് വീതം നില്ക്കുന്നു. ബ്രഹ്മജ്ഞാനികൾക്ക് ഈ ഗ്രഹം ശുഭമണയ്ക്കുന്നു. ഇനിയും രണ്ടു ലക്ഷം യോജന ഉയരത്തിലാണ് സൂര്യപുത്രനെങ്കിലും അശുഭപ്രദനായ ശനി നില്ക്കുന്നത്. ശനി മുപ്പതു മാസം ഓരോ രാശിയിലും നിലനില്ക്കുന്നു.

ശനിയിൽ നിന്നും പതിനൊന്നു ലക്ഷം യോജന വടക്കുമാറിയാണ് സപ്തതർഷി മണ്ഡലം. ഈ മണ്ഡലത്തില്‍ സർവ്വലോകമംഗളം കാംഷിക്കുന്ന ഏഴു മഹർഷിവര്യൻമാർ മഹാവിഷ്ണുവിന്റെ പരമപദത്തെ സദാ വലംവച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment