Devi

Devi

Sunday, January 15, 2017

ദിവസം 217. ശ്രീമദ്‌ ദേവീഭാഗവതം. 8. 19. അതലസുതല വര്‍ണ്ണനം

ദിവസം 217. ശ്രീമദ്‌ ദേവീഭാഗവതം. 8. 19. അതലസുതല വര്‍ണ്ണനം

പ്രഥമേ വിവരേ വിപ്ര അതലാഖ്യേ മനോരമേ
മയ പുത്രോ ബലോ നാമവിവർത്തതേfഖർവ ഗർവ കൃത്
ഷണ്ണവത്യോ യേന സൃഷ്ടാ മായാ: സർവാർത്ഥസാധികാ:
മായാവിനോ യാശ്ച സദ്യോ ധാതയന്തി ച കാശ്ചന

മയന്റെ പുത്രനായ ബകൻ മനോഹരമായ അതലമെന്ന ‘വിവര’ത്തിലാണ് വസിക്കുന്നത്. തൊണ്ണൂറ്റിയാറ് മഹാമായാവിദ്യകളെ സൃഷ്ടിച്ച ബകൻ ബലവാനും ഗർവിഷ്ഠനുമാണ്. ആ മായാവിദ്യകളിൽ ചിലത് ഇപ്പോഴും മായാവികൾ പ്രയോഗിച്ചു വരുന്നുണ്ട്. ബകൻ കോട്ടുവായിടുമ്പോൾ വർണ്ണഭേദം കൂടാതെ വ്യഭിചരിക്കുന്ന ‘പുംശ്ചലി’കളും, സവർണ്ണവർഗ്ഗത്തിനു മാത്രം വേണ്ടി വ്യഭിചാരവൃത്തിയിൽ ഏർപ്പെടുന്ന ‘സ്വൈരിണി’കളും, അവർണ്ണർക്കായുള്ള ‘കാമിനി’കളും ഉണ്ടാവുന്നു.

ബിലമെന്നു പ്രസിദ്ധമായ ഇവിടെ പ്രവേശിക്കുന്നവരെ ആ സ്ത്രീകള്‍ ശൃംഗാരചേഷ്ഠയാലും ഹടകരസമെന്ന മദ്യത്താലും മയക്കി ഭോഗലാലസരാക്കി മാറ്റുന്നു. അവര്‍ പ്രേമകടാക്ഷങ്ങളും പുഞ്ചിരിയും പ്രകടിപ്പിച്ച് ആശ്ലേഷവും സല്ലാപവും ശൃംഗാരവേഴ്ചയും കൊണ്ട് ആണുങ്ങളെ രസിപ്പിച്ച് രമിപ്പിച്ച് കീഴടക്കും. ‘ഞാന്‍ പത്താനയുടെ ബലമുള്ള വീരനാണ്, ഞാൻ ഈശ്വരനാണ് , മഹാനാണ്’ എന്നെല്ലാം ഊറ്റം കൊണ്ടിരുന്ന വീരശൂരപരാക്രമികൾ ഈ സ്ത്രീകളുടെ മുന്നിൽ മദാന്ധരായി വീണുപോവും. ഇതാണ് അതലത്തിന്റെ അവസ്ഥ.

ഇനി വിതലം എങ്ങിനെയെന്നു നോക്കാം. അവിടെ ഭഗവാൻ ഹരൻ ഹാടകേശ്വരൻ എന്ന പേരിൽ പാർഷദൻമാരോടുകൂടി വാഴുന്നു. ഭവാനീദേവിയുമായി ചേർന്ന് ഹരൻ സൃഷ്ടിയെ സമ്പുഷ്ടമാക്കുന്നു. അങ്ങിനെ ജീവജാലങ്ങളും മറ്റുവസ്തുക്കളും അഭിവർദ്ധിക്കുന്നു. അവര്‍ ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന വീര്യം ഹാടകിയെന്ന നദിയായി ഒഴുകുന്നു. എന്നാൽ കാട്ടുതീയാളി ആ താപത്തില്‍ ഈ നദിയിലെ വെള്ളം വറ്റുമ്പോൾ അവിടെ ‘ഹാടകം’ എന്നു പേരായ സ്വർണ്ണം അടിഞ്ഞുകൂടുന്നു. ദൈത്യർക്ക് ഏറ്റവും പ്രിയമാണീ ലോഹം. അവരുടെ സ്ത്രീകൾ ഹാടകാഭരണങ്ങൾ അണിയുന്നു.

വിതലത്തിനു താഴെയാണ് പുണ്യശ്ലോകനായ മഹാബലി വാഴുന്ന സുതലം. ഭഗവാൻ വിഷ്ണു വാമനരൂപത്തിൽ അവതരിച്ച് ഇന്ദ്രനെ ‘സഹായിച്ച’തിന്റെ കഥ പ്രസിദ്ധമാണല്ലോ. മൂന്നു ലോകവും മൂന്നടിയാൽ അളന്ന് ഭഗവാൻ ത്രിവിക്രമനായ കഥയാണ് മഹാബലി ചരിതം. ബലിയുടെ ത്രൈലോക്യശ്രീയെ ഭഗവാൻ അപഹരിച്ചുവെങ്കിലും സുതലത്തിൽ അദ്ദേഹത്തിന് ഇന്ദ്രാദികൾക്ക് പോലും ലഭിക്കാനരുതാത്ത ഐശ്വര്യം നൽകി. ഇന്ദ്രാദ്യലഭ്യയായ ലക്ഷ്മി സുതലത്തിൽ മഹാബലിക്കൊപ്പമുണ്ട്. സുതലത്തിന്റെ നാഥനായ ബലി ഹരിയെ പൂജിച്ചുകൊണ്ട് ഇന്നും വാഴുന്നു.

നാരദരേ, ഭഗവാന് ഭൂദാനം ചെയ്തതിനാലാണ് ബലിക്ക് ഐശ്വര്യം ഉണ്ടായത് എന്നെല്ലാം മഹാൻമാർ പറയുന്നത് യുക്തിസഹമല്ല. പുരുഷാർത്ഥങ്ങൾ സകലതിനും ഉടയവനായ ഭഗവാന് ദാനം നൽകി എന്നു പറയുന്നതിൽ അർത്ഥമില്ല. ഭക്തിവിവശനായ ഒരുവൻ ഭഗവന്നാമങ്ങൾ ജപിച്ചും സാംഖ്യയോഗാദി സാധനകൾ ചെയ്തും പരമപുരുഷനെ ഉപാസിക്കുന്നു. അങ്ങിനെയുള്ള സാധകന് മായാമോഹമയമായ ഭോഗൈശ്വര്യങ്ങൾ കിട്ടിയാൽ അത് അനുഗ്രഹമാകുന്നില്ല. കാരണം അവ ആത്മാവിനെ വിസ്മരിപ്പിക്കുന്ന ക്ലേശകാരിണികളാണല്ലോ.

മഹാസാധകനും പുണ്യവാനുമായ ബലിയെ ലോകസുഖങ്ങളില്‍ നിന്നും രക്ഷിക്കാൻ മറ്റു മാർഗ്ഗങ്ങൾ കാണാത്തതു കൊണ്ട് ഭഗവാൻ അവനിൽ നിന്നും സൂത്രത്തിൽ ഭോഗൈശ്വര്യങ്ങൾ പിടിച്ചു വാങ്ങി. വരുണപാശത്താൽ ബന്ധിച്ച് അദ്ദേഹത്തെ ഗിരിഗുഹയിലിട്ടു. അപ്പോൾ ജ്ഞാനിയും മഹാനുമായ ബലി കൃതാര്‍ത്ഥനായി ഇങ്ങിനെ പറഞ്ഞുവത്രേ 'ദേവഗുരുവായ ബൃഹസ്പതിയുടെ ഉപദേശമുണ്ടായിട്ടും ഈ ഇന്ദ്രൻ എത്ര മൂഢനാണ്? സുപ്രസന്നനായ ഭഗവാൻ ഹരിയെ കണ്ടിട്ടും ഇന്ദ്രൻ ആവശ്യപ്പെട്ടത് വെറും ലോകസമ്പത്ത് മാത്രമാണല്ലോ! ത്രിലോകൈശ്വര്യങ്ങൾ ആ ആനന്ദകന്ദത്തിനു മുന്നിൽ എത്ര നിസ്സാരം! എല്ലാ അനുഗ്രഹങ്ങളുടെയും പ്രഭവപ്രദേശമായ ഭഗവാനെ വിട്ട് ലോകസമ്പത്തിനെ ആരാണാശ്രയിക്കുക? എന്റെ മുത്തശ്ശൻ പ്രഹ്ളാദൻ സ്വന്തം പിതാവ് മരിച്ചപ്പോൾ ഭഗവാന്റെ ദാസ്യം മാത്രമാണ് സ്വീകരിച്ചത്. സമ്പത്തോ രാജ്യമോ ഒന്നും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. അതുലപ്രഭാവവാനായ ഭഗവാൻ ഹരിയുടെ പദ്ധതികൾ എന്തെന്ന് അപക്വമതിയായ എനിക്കെങ്ങിനെ അറിയാനാകും?'

ഇങ്ങിനെ സുതലത്തില്‍ ബലി സംപൂജ്യനായി വാഴുന്നു. ഭഗവാൻ ശ്രീഹരി സ്വയം സുതലത്തിന്റെ കവൽക്കാരനായി നില്ക്കുന്നു. ഒരിക്കല്‍ ദിഗ്വിജയത്തിനായി രാവണൻ സുതലദ്വാരത്തിലെത്തി. ഭക്താനുഗ്രഹാര്‍ത്ഥം ഭഗവാൻ അവനെ കാൽവിരൽത്തുമ്പുകൊണ്ട് തോണ്ടിയെറിഞ്ഞുകളഞ്ഞു. രാവണൻ പതിനായിരംയോജന ദൂരത്താണ് ചെന്നു വീണത്. സുതലത്തിൽ ദേവദേവനായ ഹരിയുടെ അനുഗ്രഹത്താൽ ബലി സകലസുഖങ്ങളും അനുഭവിച്ചുകൊണ്ട് ഇപ്പോഴും രാജാവായി വാഴുന്നു.

No comments:

Post a Comment