Devi

Devi

Monday, January 16, 2017

ദിവസം 218. ശ്രീമദ്‌ ദേവീഭാഗവതം. 8. 20. തലാതലാദി വര്‍ണ്ണനം

ദിവസം 218. ശ്രീമദ്‌ ദേവീഭാഗവതം. 8. 20. തലാതലാദി വര്‍ണ്ണനം

തതോfധസ്താദ്വിവരകം തലാ തല മുദീരിതം
ദാന വേന്ദ്രോ മ യോനാ മ ത്രിപുരാധിപതിർ മഹാൻ
ത്രിലോക്യാ: ശങ്കരേണാ fയം പാലിതോ ദഗ്ദ്ധപുസ്ത്രയ:
ദേവദേവ പ്രസാദാത്തു ലബ്ധ രാജ്യ സുഖാസ്പദഃ

ശ്രീ നാരായണൻ തുടർന്നു: സുതലത്തിനും താഴെയാണ് തലാതലം. അവിടെ ദാനവപ്രമുഖനായ മയനാണ് വാഴുന്നത്. ലോകമംഗളത്തിനായി ത്രിപുരാന്തകനായ പരമശിവനാൽ പാലിതനായ മയൻ അവിടെ സസുഖം വാഴുന്നു. അവിടെ ഘോരരാക്ഷസർ മായാവിയായ മയനെ പ്രീതിപ്പെടുത്തി അവരുടെ അഭീഷ്ടങ്ങൾ സാധിക്കുന്നു. മായാവിദ്യക്കാരുടെ ആചാര്യനാണ് മയൻ.

തലാതലത്തിനും താഴെ മഹാതലം. കദ്രുവിന്റെ മക്കളായ അനേകം ഫണങ്ങളുള്ള നാഗങ്ങൾ അവിടെക്കഴിയുന്നു. അതിൽ പ്രമുഖരായ സർപ്പങ്ങൾ അതിക്രൂരസ്വഭാവികളായ കുഹകൻ, തക്ഷകൻ, സുഷേണൻ, കാളിയൻ എന്നിവരാണ്. അവർക്ക് പക്ഷിരാജാവായ ഗരുഡനെ മാത്രമേ ഭയമുള്ളു. അവർ ഭാര്യാപുത്രാദികളോടെ മഹാതലത്തിൽ സുഖിച്ചു ക്രീഡിച്ചു വാഴുന്നു.

ഇനി രസാതലം എന്ന ‘വിവര’മാണ്. അവിടെ ദൈതേയൻമാരും ഫണികൾ എന്ന വിളിക്കപ്പെടുന്ന അസുരൻമാരും വാഴുന്നു. കാലകേയൻമാരും നിവാതകവചൻമാരും അവിടെയാണുള്ളത്. ദേവവൈരികളാണ് അവരെന്ന് പ്രശസ്തമാണല്ലോ. അവർ ജൻമനാ വീരൻമാരും മഹാസാഹസികരുമാണ്. എന്നാൽ ഭഗവാൻ ഹരിയുടെ തേജസ്സ് അവരുടെ പരാക്രമത്തെ കെടുത്തിയിരിക്കുന്നു. സർപ്പങ്ങളെപ്പോലെ അവരാ 'ബില'ത്തിലാണ് സ്ഥിരവാസം. ഇന്ദ്രന്റെ ദൂതിയായ സരമ ജപിക്കുന്ന മന്ത്രങ്ങൾ അവരെ സദാ പീഢിപ്പിക്കുന്നു. ഒരിക്കൽ ഈ അസുരൻമാർ ഒളിപ്പിച്ചു വച്ച പശുവിനെ അന്യോഷിക്കാനിറങ്ങിയത് ഇന്ദ്രൻ പറഞ്ഞയച്ച സരമ എന്ന പേരുള്ള ഒരു നായയായിരുന്നു. അസുരൻമാരോട് സന്ധിക്കു കൂട്ടാക്കാതെ സരമ അവരോട് സദാ കയർത്തുകൊണ്ടിരുന്നു എന്നൊരു കഥയും പ്രസിദ്ധമാണല്ലോ.

ഇതിനും താഴെ പാതാളത്തിൽ നാഗലോകരാജാക്കൻമാർ വസിക്കുന്നു. വാസുകി. ശംഖൻ, കൂളികൻ, ശ്വേതൻ, ധനഞ്ജയൻ മഹാശംഖൻ, ധൃതരാഷ്ട്രൻ, ശംഖചൂഡൻ, കബളാശ്വതരൻ, ദേവോപദത്തകൻ തുടങ്ങിയ ഉഗ്രവിഷമുള്ള സർപ്പങ്ങളാണവിടെയുള്ളത്. അഞ്ചു ഫണങ്ങൾ, ഏഴു ഫണങ്ങൾ, പത്ത്, നൂറ്, ആയിരം, എന്നിങ്ങിനെ അനേകശിരസ്സുകൾ ഉള്ള ഈ സർപ്പങ്ങളുടെ തലയിൽ രത്നങ്ങളുമുണ്ട്. ആ രത്നങ്ങൾ തിളക്കമുള്ളതാകയാൽ അവ പാതാളത്തിലെ ഇരുട്ട് ഇല്ലാതാക്കുന്നു. ഇവിടെയുള്ള  നാഗങ്ങൾ സദാ കോപിഷ്ഠരാണ്.

ഈ 'വിവര’ത്തിന്റെ ഒരു മൂലയ്ക്കായി മുപ്പതിനായിരം യോജന ദൂരത്ത് ഭഗവാന്റെ ‘താമസകല’ നിലകൊള്ളുന്നു. അനന്തൻ എന്നു പേരുള്ള ഈ സത്തയെ എല്ലാ ദേവൻമാരും പൂജിക്കുന്നു. അഹംഭാവത്തിന്റെ തെളിവായി, ദൃശ്യാദൃശ്യങ്ങളെ 'കർഷണം' ചെയ്ത് ഏകീകരിക്കുന്നവനാകയാൽ അതിന് സങ്കർഷണൻ എന്നു പേരും സിദ്ധിച്ചു. ദൃശ്യം പ്രപഞ്ചവും ദൃഷ്ടാവ് പരമാത്മാവുമാണല്ലോ. ഇവയെ വഴി പോലെ ഏകീകരിക്കുന്നത് അനന്തനത്രേ.

ഈ ഭൂമണ്ഡലം ആയിരം ഫണങ്ങളുള്ള സങ്കർഷണപ്രഭുവിന്റെ ശിരസ്സിൽ ഒരു കടുകുമണി പോലെയാണ് നിലകൊള്ളുന്നത്. അനന്തൻ എന്നും ശേഷൻ എന്നും പേരുള്ള ഈ നാഗത്തിന്റെ ശിരസ്സാണ് ഭൂലോകത്തിനെ താങ്ങി നിർത്തുന്നത്. ഒരിക്കൽ ചരാചരത്തെ മുഴുവൻ സംഹരിക്കാൻ ആഗ്രഹിച്ച ശേഷന്റെ മദ്ധ്യഭാഗത്തു നിന്ന് ഒരു മഹാസത്വം സങ്കർഷണൻ എന്നപേരില്‍ പതിനൊന്നു പേരടങ്ങിയ രുദ്രഗണമായി ആവിർഭവിച്ചു. മഹാസത്വമായ ആ മുക്കണ്ണൻ ത്രിശൂലധാരിയായി, ഉൽക്കടമായ വീര്യത്തോടെ സർവ്വഭൂതങ്ങളെയും സംഹരിക്കാൻ തയ്യാറായി എഴുന്നേറ്റു.

ആ മഹത് സത്വത്തിന്റെ പാദനഖമണ്ഡലത്തിൽ തെളിഞ്ഞു വിളങ്ങുന്ന മണിബിംബത്തിൽ മഹാനാഗൻമാർ വിഷ്ണുഭക്തരോടു ചേർന്ന് നമസ്കരിക്കുന്നു. അവർ തങ്ങളുടെ തന്നെ മുഖം ആ മണിബിംബത്തിൽ പ്രതിഫലിച്ചു കാണുന്നു. കുണ്ഡലമണികൾ അവരുടെ കവിൾത്തടങ്ങളെ പ്രകാശിപ്പിച്ച് ശോഭയുള്ളതാക്കുന്നുണ്ട്. അംഗവിലാസത്തഴപ്പാർന്ന നാഗരാജകുമാരിമാർ അവരുടെ കൊഴുത്തുരുണ്ട കൈകളിൽ സുഗന്ധ കുറിക്കൂട്ടുകൾ അണിഞ്ഞ് കാമാസക്തിയോടെ, എന്നാൽ ലജ്ജാവിവശരായി ആദിശേഷനെ കടാക്ഷിക്കുന്നു. അനുരാഗഗർവ്വിനാൽ ചുവന്ന കണ്ണുകൾ കൊണ്ട് അനന്തനും അവരിലേക്ക് ദൃഷ്ടി പായിക്കുന്നു.

ഭഗവാൻ അനന്തൻ അനന്ത ബലവാനും സദ്ഗുണവാരിധിയും മഹാശയനും മഹാതേജസ്വിയുമാകുന്നു. ഉള്ളിലെ ഉൽക്കടമായ കോപത്തെ  അടക്കിക്കൊണ്ട് ലോകസംരക്ഷണാർദ്ധം ദേവപൂജിതനായ ശേഷൻ വസിക്കുന്നു. സുരാസുരൻമാരും സിദ്ധചാരണഗന്ധർവ്വാദികളും മുനികളും അനന്തനെ പൂജിക്കുന്നു. ചുവന്നു കലങ്ങിയ കണ്ണുകളോടെ അമൃതസമാനമായ വാക്കുകള്‍ ചൊരിഞ്ഞ് ദേവൻമാരെയും പാർഷദൻമാരെയും തൃപ്തിപ്പെടുത്തി വിരാജിക്കുന്ന ആ ഭഗവാൻ ഒരിക്കലും വാടാത്ത തുളസീദലങ്ങളാൽ കോർത്തെടുത്ത ഒരു വൈജയന്തിമാല ആഭരണമായി ധരിച്ചിട്ടുണ്ട്. ആ മാലയ്ക്ക് ചുറ്റും വണ്ടുകൾ മൂളിപ്പറക്കുന്നതിന്റെ നാദത്താല്‍ അവിടം സദാ മുഖരിതമാണ്. നീലപ്പട്ടു വസ്ത്രം, ഒറ്റ കുണ്ഡലം എന്നിവയണിഞ്ഞ് തടിച്ച കൈത്തലം ഒരു കലപ്പമേൽവച്ച്, ആനയുടെ ചങ്ങലയെന്ന പോലെയൊരു സ്വർണ്ണച്ചങ്ങല ചുറ്റി ആ കരുണാനിധി ദേവദേവനായി നിലകൊള്ളുന്നു.

No comments:

Post a Comment