Devi

Devi

Wednesday, January 11, 2017

ദിവസം 216. ശ്രീമദ്‌ ദേവീഭാഗവതം. 8.18. രാഹുമണ്ഡല വര്‍ണ്ണനം

ദിവസം 216. ശ്രീമദ്‌ ദേവീഭാഗവതം. 8.18. രാഹുമണ്ഡല വര്‍ണ്ണനം

അധസ്താത്സവിതു: പ്രോക്തമയുതം രാഹു മണ്ഡലം
നക്ഷത്രവച്ചരതി സ സൈംഹികേയോfതദർഹണ:
സൂര്യാചന്ദ്രമസോരേവ മർദന: സിംഹികാസുത:
അമരത്വം ച ഖേടത്വം ലേഭേ യോ വിഷ്ണ്വനുഗ്രഹാത്

ശ്രീ നാരായണൻ തുടർന്നു: സൂര്യനു കീഴെ പതിനായിരം യോജന താഴെയാണ് രാഹുമണ്ഡലം നിലകൊള്ളുന്നത്. നക്ഷത്രമല്ലെങ്കിലും സിംഹികാപുത്രനായ രാഹു ഒരു നക്ഷത്രത്തെപ്പോലെ സദാ സഞ്ചരിക്കുന്നു. സൂര്യചന്ദ്രൻമാരെ ദ്രോഹിക്കുന്നവനാണ് രാഹു എങ്കിലും അവന് വിഷ്ണുഭഗവാന്റെ അനുഗ്രഹം സിദ്ധിച്ചിട്ടുണ്ട്. അതാണ് നക്ഷത്രങ്ങളുടെ സ്ഥാനവും അമരത്വവും അവനുണ്ടാവാൻ ഇടയായത്.

സദാ ജ്വലിക്കുന്ന സൂര്യന്റെ വിസ്തൃതി പതിനായിരം യോജന വരും. ആ സൂര്യനെ മറയ്ക്കുന്നവനാണ് രാഹു. പന്തീരായിരം യോജന പ്രകാശവിസ്തൃതിയുള്ള ചന്ദ്രനെയും മറയ്ക്കുന്ന രാഹുവിന് പതിമൂവായിരം യോജനയാണ് വലുപ്പം. വാവുദിവസം രാഹു ദൂരത്ത് നിന്നേ സൂര്യനെയും ചന്ദ്രനെയും മറയ്ക്കുന്നു. അത് രാഹുവിന് അവരോടുള്ള വൈരം കൊണ്ടാണെന്ന് പറയപ്പെടുന്നു. ഇതറിയാവുന്ന ഭഗവാൻ വിഷ്ണു തന്റെ ജാജ്വല്യമാനമായ സുദർശനമെടുക്കുന്നു. അതിന്റെ തീവ്രമായ തേജസ്സ് സഹിയാതെ രാഹു ഖിന്നനായി ദൂരെ മാറി നില്ക്കുന്നു. അതാണ് ഗ്രഹണം.

രാഹു മണ്ഡലത്തിന് താഴെ സിദ്ധചാരണവിദ്യാധരൻമാരുടെ ലോകമാണ്. പതിനായിരം യോജന വിസ്തൃതിയുണ്ടതിന്. അതിനും കീഴെയായി പിശാചപ്രേതങ്ങൾ, യക്ഷർ, രാക്ഷസർ, എന്നിവർ വസിക്കുന്നു. അതിനും കീഴെ വായുസഞ്ചാരമുള്ള ഇടമാണ് അന്തരീക്ഷം. മഹാമുനേ, അവിടെ നിന്നും നൂറ് യോജന താഴത്തായി കഴുകനും പരുന്തും മറ്റ് പക്ഷികളും പൊങ്ങിപ്പറക്കുന്ന ഇടമുണ്ടു്. അതാണ് ഭൂമിക്ക് മുകളിൽ ഭൂമിയുടെ പരിധിയായി കണക്കാക്കപ്പെടുന്നത്.

ഭൂമിക്ക് കീഴെ ഏഴ് ഇടങ്ങളാണ് ‘വിവരങ്ങൾ' ആയുള്ളത്. അവ ഓരോന്നിന്റെയും വിസ്താരവും തമ്മിലുള്ള ദൂരവും പതിനായിരം യോജനയാണ്. അവിടെ എല്ലാ ഋതുക്കളും സുഖപ്രദമാണ്. അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നിങ്ങിനെയാണ് ആ ഏഴ് തലങ്ങൾ. ഇവിടങ്ങളിൽ സ്വർഗ്ഗത്തിലുള്ളതിനേക്കാൾ  കൂടുതൽ കാമഭോഗൈശ്വര്യങ്ങൾ ലഭ്യമാണ്. എപ്പോഴും പൂത്തുലഞ്ഞ ഉദ്യാനങ്ങളും രത്നം പതിച്ച രമ്യഹർമ്യങ്ങളും അവടെക്കാണാം. ദൈത്യൻമാരും നാഗങ്ങളും അവരുടെ കളത്രപുത്രാദി ബന്ധുക്കളും സസുഖം വാഴുന്ന അവിടം ഈശ്വരകൃപയാൽ സമ്പൽസമൃദ്ധമാണ്. അവിടെ വസിക്കുന്ന ഗൃഹനാഥൻമാരായ മായാവികൾ മയനിർമ്മിതമായ പുരങ്ങളിൽ സുഖമായി കഴിഞ്ഞുവരുന്നു

അവിടെ കാണുന്ന രത്നം പതിച്ച ഗോപുരങ്ങളും ദേവാലയങ്ങളും മണിമന്ദിരങ്ങളും ദേവൻമാർക്കു പോലും ഇല്ലാത്തവയാണ്‌. ഇണക്കിളികളും നാഗദമ്പതിമാരും വിലാസലോലരായി ഉല്ലസിക്കുന്ന കേളീ ഗൃഹങ്ങൾ അവിടെക്കാണാം. ഓരോ തലങ്ങളിലെ ‘വിവരങ്ങൾ’ക്കും ഈശൻമാരായ അധിപൻമാരുണ്ടു്. അവരുടെ കൊട്ടാരങ്ങളെ മനോഹരങ്ങളായ നന്ദനോദ്യാനങ്ങൾ അലങ്കരിക്കുന്നു. അവയ്ക്ക് ചുറ്റും പൂക്കളും കായ്കളും നിറഞ്ഞ പൂവാടികകൾ, സുന്ദരതരുണികളുടെ വിഹാര സ്ഥാനങ്ങൾ, എന്നിവ കാണാം. പറവകളും ജലജീവികളും ഉല്ലസിച്ചു കഴിയുന്ന തടാകങ്ങളിൽ ആമ്പലും താമരയും, കരിങ്കൂവളവും പൂത്തുലഞ്ഞ് വിലസുന്നു. ആ ജലാശയങ്ങളുടെ കരയിൽ പണിത രമ്യഹർമ്മ്യങ്ങൾ ദേവലോകത്തിന്റെ ഐശ്വര്യത്തെ വെല്ലുവിളിക്കുന്നു.

ദിനരാത്രങ്ങളെ വേർതിരിക്കുന്ന 'പ്രകാശവും ഇരുട്ടും' എന്ന വേർതിരിവ് അവിടെയില്ല. നാഗത്താൻമാരുടെ തലയിലെ മാണിക്യക്കല്ലുകൾ  സദാ പ്രോജ്വലിച്ച് പ്രഭ തൂകി നില്ക്കുന്നതിനാൽ അവിടെ ഇരുട്ടില്ല. അവിടെയുള്ളവർക്ക് ആധിയോ വ്യാധിയോ ഇല്ല. ദിവ്യെൌഷധങ്ങളും രസായനങ്ങളും ഉപയോഗിക്കുന്നതിനാൽ അവിടെയുള്ളവർക്ക് ജരാനരകളില്ല. വിയർപ്പോ വിളർച്ചയോ മന്ദതയോ വാർദ്ധക്യമോ അവരെ ബാധിക്കുന്നതേയില്ല.

നാരദാ, വിഷ്ണുതേജസ്സ് പ്രഭ ചൊരിഞ്ഞ് അവരെ നിത്യമംഗളസ്വരൂപികൾ ആക്കിയിരിക്കുന്നു. അതിനാൽ അവർക്ക് മൃത്യു ഭയവും ഇല്ല. എങ്കിലും സുദർശനചക്രം അവിടെ എത്തുമ്പോൾ  ഭയം മൂലം അവിടുത്തെ ദൈത്യ സ്ത്രീകളുടെ ഗർഭം  താനേ അലസിപ്പോകുന്നു.

No comments:

Post a Comment