Devi

Devi

Sunday, January 22, 2017

ദിവസം 219. ശ്രീമദ്‌ ദേവീഭാഗവതം. 8.21. നരകസ്വരൂപം

ദിവസം 219. ശ്രീമദ്‌ ദേവീഭാഗവതം. 8.21. നരകസ്വരൂപം

തസ്യാനുഭാവം ഭഗവാൻ ബ്രഹ്മപുത്ര: സനാതന:
സഭായാം ബ്രഹ്മദേവസ്യ ഗായമാന ഉപാസതേ
ഉത്പത്തി സ്ഥിതിലയ ഹേതവോ f സ്യ കൽപാ :
സത്വാദ്യാ: പ്രകൃതി ഗുണാ യദീക്ഷയാ f സൻ
യദ്രൂപം ധ്രുവമകൃതം യദേകമാത്മൻ
നാനാധാത് കഥമുഹ വേദ തസ്യ വർത്മ

ശ്രീ നാരായണൻ തുടർന്നു: ബ്രഹ്മപുത്രനായ സനാതനൻ ആദിശേഷന്റെ മഹത്വം ബ്രഹ്മസഭയിൽ പാടി വാഴ്ത്തുന്നു. ആരുടെ കാരുണ്യത്താലാണ് സൃഷ്ടിസ്ഥിതിലയകാര്യങ്ങൾ നടത്താൻ സത്വാദി ഗുണങ്ങൾക്ക് പ്രാഭവമുണ്ടാകുന്നത്, ആരുടെ രൂപമാണോ അനന്ത വിസ്തൃതമായി നിലകൊള്ളുന്നത്, ആരാണോ തനിച്ചീ ജഗത്തിനെ മുഴുവൻ സൃഷ്ടിച്ചു രക്ഷിച്ചു നിലനിർത്തുന്നത്, ആ ഭഗവാൻ സങ്കർഷണ ദേവന്റെ മഹിമ ആരറിഞ്ഞു?

നമ്മോടുള്ള കരുണാതിരേകം മാത്രം കൊണ്ടാകണം ആ ഭഗവാൻ ശുദ്ധസാത്വികമായ ഈ രൂപത്തെ കൈക്കൊണ്ടത്. അതുപോലെ സ്വജനങ്ങളുടെ മനസ്സ് കവരുവാനാണ് ആ മൃഗേന്ദ്രൻ അവിടുത്തെ ദയവാൽ ദിവ്യലീലകൾ മനസ്സിലാക്കിയത്. ദു:ഖിതനോ പാപിയോ ആരുമായ്ക്കൊള്ളട്ടെ ഭഗവാന്റെ നാമം കേൾക്കുകയോ ഉച്ചരിക്കുകയോ അറിയാതെയെങ്കിലും സ്മരിക്കുകയോ ചെയ്യുന്ന പക്ഷം അവന്റെ എല്ലാ പോരായ്മകൾക്കും അവസാനമായി. അങ്ങിനെയുള്ള ഭഗവാനെ വിട്ട് സാധകർ മറ്റാരെയെങ്കിലും ശരണം പണിയുമോ?

ആയിരം നാവുണ്ടെങ്കിലും അനന്തനെ വാഴ്ത്താൻ അത് പര്യാപ്തമല്ല. കാരണം സകല ജീവജാലങ്ങളെയും ശൈലാർണ്ണവങ്ങളെയും മൂർദ്ധാവിൽ അണുവിട തെറ്റാതെ ധരിച്ചു വിളങ്ങുമ്പോഴും ഭഗവാന് യാതൊരു കലുക്കവുമില്ല. അനുപമ ഭൂരിവിക്രമവും അനന്തമഹിമയുമുള്ള ഒന്നിനെ കേവലം പരിമിതമായ വാക്കുകൾ കൊണ്ട് എങ്ങിനെയാണ് വിവരിക്കുക? രസാതലത്തിൽ വാണു കൊണ്ട് വെറുമൊരു ലീലയായി ഭൂമിയെ നിലനിർത്തുന്നത് അമേയവീര്യഗുണപ്രഭാവനായ സാക്ഷാൽ അനന്തനാണ്.

മുനി ശ്രേഷ്ഠാ, മനുഷ്യർക്ക് അവരവരുടെ കർമ്മങ്ങൾക്കനുസരിച്ച് ഓരോരോ സ്ഥാനങ്ങൾ പ്രാപ്യമാകുന്നു. അങ്ങിനെയാണ് ചിലർ രാജാക്കൻമാരും മറ്റു ചിലർ മാമുനിമാരും ഇനിയും ചിലർ പക്ഷിമൃഗാദികളും മറ്റും ആകുന്നത്. സകാമൻമാരുടെ ലക്ഷ്യസ്ഥാനങ്ങളാണിവ. ധർമ്മാനുസൃതമാണ് ഈ ജന്മങ്ങളിലെ ഗതിവിഗതികൾ .

നാരദൻ ചോദിച്ചു: ഭഗവാൻ ഈ ലോകത്തിനെ സൃഷ്ടിച്ചപ്പോൾ എന്തിനാണ് ഇത്രയേറെ വൈവിദ്ധ്യങ്ങൾ അതിൽ സന്നിവിശിപ്പിച്ചത്? എല്ലാം കർമ്മങ്ങൾ മുഖേനയല്ലേ സംജാതമാകുന്നത്?

ശ്രീ നാരായണൻ തുടർന്നു: കർമ്മം ചെയ്യുന്നയാളിന്റെ ശ്രദ്ധ ഇതിൽ സുപ്രധാനമാണ്. ത്രിഗുണങ്ങളുടെ സ്വാധീനവും ഇതില്‍ ഉണ്ടു്. സാത്വിക ശ്രദ്ധയുള്ള ഒരാൾക്ക് സുഖം സഹജമായും ഉണ്ടാവുന്നു. രാജസീകമായ ശ്രദ്ധ ദുഖദായകമാണ്. താമസികമായ ശ്രദ്ധ ദു:ഖത്തെ മാത്രമല്ല മൗഢ്യത്തേയും ക്ഷണിച്ചു വരുത്തും.

അനാദിയായ അവിദ്യയും നാനാവിധത്തിലുള്ള കമ്മഫലങ്ങളെ നൽകുന്നു. അനേകായിരം ഗതികളിൽ അത് പ്രകടമാവുന്നു. അവയിൽ ചില സുപ്രധാന ഗതികൾ ഞാൻ പറയാം. മൂന്നു ലോകങ്ങൾക്കും നടുക്ക് തെക്കേ ദിക്കിൽ ഭൂമിയുടെ താഴെ, എന്നാൽ അതലത്തിന്റെ മേലെയായി പിതൃക്കളും അഗ്നിഷ്വാത്തൻമാരും ഉണ്ടു്. അവർ സ്വന്തം ഗോത്രത്തിലുള്ളവർക്ക് ശാന്തിയേകിക്കൊണ്ടു് സമാധിസ്ഥരായി നിലകൊള്ളുന്നു. പിതൃക്കളുടെ രാജാവായ യമൻ അവിടെയാണ്. അവിടെയെത്തിച്ചേരുന്ന ആത്മാക്കള്‍ക്കായി യമന്‍ കർമ്മദോഷാനുസാരം ദണ്ഡനങ്ങൾ വിധിക്കുന്നു. ഭഗവൽ കല്പനയനുസരിച്ചാണ് യമധർമ്മൻ ധർമ്മതത്വവിശാരദൻമാരായ പാർഷദൻമാരെ യഥാസ്ഥാനങ്ങളിൽ വിന്യസിച്ച് ഓരോ വിധികളും ഉചിതമായി നടപ്പാക്കുന്നത്.

നരകങ്ങള്‍ ഇരുപത്തിയൊന്നെണ്ണം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇരുപത്തിയെട്ടെന്ന് പറയുന്നവരുമുണ്ട്. താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം. കാലസൂത്രം, അസിപത്രവനം, പോത്രീമുഖം, അന്ധകൂപം, കൃമിഭോജനം, സംദംശം, തപ്ത കുണ്ഡം വജ്രകണ്ടകശാൽമലി, വൈതരണി, പുയോദം, പ്രാണരോധം, വിശസനം, ലാലാഭക്ഷം, സാരമേയാദനം, അവീചി അയപാനം, ക്ഷാരകർദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദംദശുകം, വടാരോധം, പര്യാവർത്തനകം, സൂചീമുഖം , ഇങ്ങിനെ ഇരുപത്തെട്ട് നരകങ്ങളുണ്ട് . ജീവജാലങ്ങൾ അവരുടെ കർമ്മഫലമനുസരിച്ച് എത്തിച്ചേരേണ്ട ഇടങ്ങളാണിവ.

No comments:

Post a Comment