Devi

Devi

Friday, January 27, 2017

ദിവസം 221 . ശ്രീമദ്‌ ദേവീഭാഗവതം 8. 23. നരകവിസ്താരം

ദിവസം 221 .  ശ്രീമദ്‌ ദേവീഭാഗവതം 8. 23.  നരകവിസ്താരം
  
യേ നരാ: സർവദാ സാക്ഷ്യേ അനൃതം ഭാഷയന്തി ച
ദാനേ വിനിമയേ fർത്ഥസ്യ ദേവർഷേ പാപബുദ്ധയ:
തേ പ്രേത്യാമുത്ര നരകേ അവീ ച്യാഖ്യേ f തിദാരുണേ
യോജനാനാം ശതോച്ഛ്രായാദ് ഗിരി മൂർധന: പതന്തി ഹി

ശ്രീ നാരായണൻ തുടർന്നു: ധനമിടപാടിന്റെ കാര്യത്തിൽ കള്ളസാക്ഷി പറയുന്ന മഹാപാപികളെ അവീചിയെന്ന നരകത്തിൽ നൂറുയോജന ഉയരത്തിലുള്ള ഒരു മലയിൽ നിന്ന് യമകിങ്കരന്മാര്‍ തലകീഴായി വലിച്ചെറിയും. മുകളിൽ നിന്നു കാണുമ്പോൾ അവിടം നുരയും പതയുമുള്ള ജലമാണെന്നു തോന്നും. അതിനാലാണ് അവീചി എന്ന നാമം അതിനു സിദ്ധിച്ചത്. അതിൽ വീഴുന്നവർ എള്ള് മണി പോലെ നുറുങ്ങി നരകിക്കും.  ചത്തില്ലെങ്കിൽ അവനെയവര്‍ വീണ്ടും മലമുകളിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി താഴേയ്ക്ക് വലിച്ചെറിയും.

ബ്രാഹ്മണനോ, വ്രതമെടുത്ത രാജാവോ അവരുടെ ഭാര്യമാരോ മദ്യപിച്ചാൽ മയ:പാനകുണ്ഡത്തിൽ അവർക്കുള്ള ശിക്ഷ കാരിരുമ്പ് ഉരുക്കിയ ദ്രാവകം കുടിപ്പിക്കുക  എന്നതാണ്. മദ്യപാനം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ശിക്ഷ അതുതന്നെയാണ്.

നീചകുലത്തിൽ പിറന്നിട്ടും തന്റെ കേമത്തം കാണിക്കാൻ വേണ്ടി വിദ്യാജന്മതപോവർണ്ണാശ്രമാചാരങ്ങളിൽ നിഷ്ണാതരായവരെ ബഹുമാനിക്കാദി ജീവിക്കുന്നവനെ യമഭടന്മാർ കൊണ്ടു പോകുന്നത് ക്ഷാരകർദ്ദമം എന്ന നരകത്തിലേക്കാണ്. അവിടെയവനെയവര്‍ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിക്കും.

നരബലി നടത്തിയ പാപികൾ മരിച്ചു ചെന്നാൽ അവർ സ്വയം മനുഷ്യമാംസം തിന്നേണ്ടി വരും. അവർ കൊന്നവർ വാളുമായി വന്ന് ആ കൊലയാളികളെ വെട്ടിനുറുക്കും. അവരുടെ രക്തം കുടിച്ച് ആ പിശാചുക്കൾ നൃത്തം ചെയ്യും.

ആർക്കും ദോഷമേതും ചെയ്യാതെ കാട്ടിലോ നാട്ടിലോ ശാന്തരായി ജീവിക്കുന്ന ജന്തുജീവികളെ സ്നേഹം നടിച്ച് പിടികൂടി കളിപ്പാട്ടങ്ങൾ എന്ന പോലെ കുത്തിയും ഉപദ്രവിച്ചും രസിക്കുന്നവരെ ശൂലപ്രോതമെന്ന നരകത്തിൽ യമഭടന്മാര്‍ ശൂലങ്ങളിൽ കോർത്ത് എടുക്കും. എന്നിട്ടവരെ പരുന്തിനും കഴുകനും കൊത്തിവലിക്കാൻ ഇട്ടു കൊടുക്കും. അപ്പോഴാണ് തങ്ങൾ ചെയ്ത പ്രാണിദ്രോഹത്തെപ്പറ്റി അവർക്ക് ഓര്‍മ്മ വരിക.

സർപ്പങ്ങളെന്നപോലെ മറ്റുള്ളവരെയും ജീവജാലങ്ങളെയും പേടിപ്പിച്ച് ജീവിക്കുന്ന നരാധമർ ദന്ദശൂകം എന്ന നരകത്തിൽ ചെന്ന് വീഴും. അവിടെ അനേകം തലകളുള്ള സർപ്പങ്ങൾ അവരെ പിടിച്ചു വിഴുങ്ങും. ആ സർപ്പങ്ങൾക്ക് അഞ്ചും ഏഴും തലകളാണുള്ളത്. പാമ്പ് എലിയെയെന്നപോലെ  അവരാ സർപ്പങ്ങൾക്ക് ആഹാരമാകും.

പൊട്ടക്കിണറ്റിലും ഇരുളടഞ്ഞ ഗുഹയിലും ജീവികളെ തള്ളി ദ്രോഹിക്കുന്നവരെ യമകിങ്കരൻമാർ വിഷപ്പുകയടിച്ച് കൊന്നുകളയും.

ഭക്ഷണസമയത്ത് വീട്ടിൽക്കയറി വരുന്നവരെ വെറുപ്പോടെ നോക്കുന്ന ഗൃഹനാഥനായ ബ്രാഹ്മണന്റെ രണ്ടു കണ്ണുകളും കഴുകനും പരുന്തും കൊത്തിപ്പറിച്ചെടുക്കും.

അഹങ്കാരത്തോടെ തന്റെ ധനം വരുന്നതും പോകുന്നതും നോക്കി മുഖവും മനസ്സും സദാ അതിൽത്തന്നെ മുഴുകി നിധി കാക്കുന്ന ഭൂതത്താനെപ്പോലെ ജീവിക്കുന്ന പണക്കാരൻ  സൂചീമുഖമെന്ന നരകത്തിലാണ് ചെല്ലുക. അവിടെ പണം കാക്കുന്ന പിശാചിന്റെ മുന്നിൽ അവന്റെ തുന്നൽക്കാർ അനേകം സൂചികൾ കൊണ്ടവനെ കുത്തിക്കോർത്ത് തുന്നും.

ഇങ്ങിനെ എല്ലാ പാപികൾക്കും യോജിച്ച നൂറുകണക്കിനു നരകങ്ങൾ ഉണ്ടു്. എന്നാൽ ഇവിടെ പറഞ്ഞിട്ടില്ലാത്ത ആയിരക്കണക്കിനു നരകങ്ങൾ ഇനിയും കണ്ടേക്കാം. നരകങ്ങളിലെ ഇരുപത് എണ്ണമാണ് ഞാൻ ഇതുവരെ വിവരിച്ചത്. ധർമ്മലോപം വരുത്താതെ ജീവിക്കുന്നവർക്ക് സുഖാനുഭവദായികളായ മറ്റ് ലോകങ്ങളും ഉണ്ടെന്നറിയുക. സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ട ധര്‍മ്മാശ്രമങ്ങളെപ്പറ്റിയും നരകവാസം ഒഴിവാക്കാൻ ഉതകുന്ന ജീവിതരീതികളെപ്പറ്റിയും ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ദേവീപൂജ ചെയ്യുന്നവന് നരകവാസഫലം അനുഭവിക്കേണ്ടതായി വരില്ല. ഭവസാഗരതരണത്തിന് ദേവീപൂജ തന്നെയാണ് ഉത്തമം.

No comments:

Post a Comment