Devi

Devi

Wednesday, January 4, 2017

ദിവസം 215. ശ്രീമദ്‌ ദേവീഭാഗവതം. 8. 17. ധ്രുവ മണ്ഡല കഥനം

ദിവസം 215. ശ്രീമദ്‌ ദേവീഭാഗവതം. 8. 17. ധ്രുവ മണ്ഡല കഥനം

അഥർഷി മണ്ഡലാദൂർധ്വം യോജനാനാം പ്രമാണത:
ലക്ഷൈസ്ത്രയോദശമിതൈ: പരമം വൈഷ്ണവം പദം
മഹാഭാഗവത: ശ്രീമാൻ വർത്തതേ ലോകവന്ദിത:
ഔത്താനപാദിരിന്ദ്രേണ വഹ്നിനാ കശ്യപേന ച

സപ്തർഷി മണ്ഡലത്തിന്നും പതിമ്മൂന്നു ലക്ഷം യോജന ദൂരെയാണ് വിഷ്ണുപദം. ഉത്താനപാദന്‍റെ മകനായ ധ്രുവൻ വാഴുന്നതവിടെയാണ്. മഹാഭക്തനും ശ്രീമാനുമായ ധ്രുവൻ സകലരാലും ആരാധ്യനത്രേ. ഭഗവാനെ പ്രദക്ഷിണം ചെയ്യുന്ന നക്ഷത്രങ്ങളും ഇന്ദ്രാദിദേവതകളും ധ്രുവനോടൊപ്പം ഭഗവാനെ വലംവച്ച് ഉപാസിക്കുന്നു.

കാലം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അസ്പഷ്ടവേഗത്തിൽ ചുറ്റിക്കുന്നു. ആ കറക്കങ്ങൾക്കെല്ലാം ആധാരസ്തംഭമായി നില്ക്കുന്നത് ധ്രുവനാണ്. സ്വകാന്തിയാൽ പ്രകാശം ചൊരിഞ്ഞ് ധാന്യം മെതിക്കുന്ന തിരുകുറ്റിക്ക് ചുറ്റും നില്ക്കുന്ന കാളകളെന്നപോലെ ജ്യോതിർമണ്ഡലങ്ങൾ ധ്രുവനെ മൂന്നുകാലവും വലം വയ്ക്കുന്നു.

പരുന്തു മുതലായ പറവക്കൂട്ടങ്ങൾ വാനിൽ വിന്യസിച്ചു പറക്കുന്നതുപോലെ എല്ലാ ഗ്രഹതാരകളും വായുവിനാൽ പ്രേരിതങ്ങളായി കാലചക്രത്തിനകത്തും പുറത്തുമായി യഥാക്രമം സഞ്ചരിക്കുന്നു. ഇത് ഒരു കല്പം കഴിയുവോളം തുടരുന്നു. പ്രകൃതിയും പുരുഷനും കനിഞ്ഞനുഗ്രഹിക്കയാൽ ഈ ഗ്രഹതാരകൾ അതത് പഥങ്ങളിൽ നിന്നു വ്യഥിചലിക്കുന്നില്ല. ഭൂമിയിലേക്ക് വഴുതിവീഴുന്നുമില്ല.

പരംപുമാന്റെയും ഭഗവതിയുടെയും കൃപയാൽ നിലകൊള്ളുന്ന ജ്യോതിമണ്ഡലത്തെ ചിലർ ഒരു മുതലയുടെ രൂപത്തോട് ഉപമിക്കുന്നു. മുതലയുടെ പിന്നാക്കം വളഞ്ഞിരിക്കുന്ന വാൽത്തുമ്പത്ത് ഒത്താനപാദനായ ധ്രുവന്‍ ഇരിക്കുന്നു. വാലിന്റെ ബാക്കി ഭാഗത്ത് കശ്യപൻ, അഗ്നി, ഇന്ദ്രൻ, ധർമ്മൻ, എന്നിവർ ഇരിക്കുന്നു. വാലിന്റെ മൂലഭാഗത്ത് ബ്രഹ്മാവ്. അരക്കെട്ടിൽ സപ്തർഷികൾ.

കുണ്ഡലാകൃതിയുള്ള ദേഹത്തിന്റെ വലത്ത് ഭാഗത്ത് അഭിജിത്ത് മുതലായ പതിന്നാല് ഉത്തരായണ നക്ഷത്രങ്ങൾ. ഇടത്ത് ഭാഗത്ത് പുഷ്യം മുതലായ പതിന്നാല് ദക്ഷിണായന നക്ഷത്രങ്ങൾ. ഉദരഭാഗത്ത് ആകാശഗംഗ. പൃഷ്ഠഭാഗത്ത് അജവീഥി. നിതംബങ്ങളിൽ പുണർതവും പൂയവും. ഇടം കാലിൽ ആയില്യം. വലതുകാലിൽ തിരുവാതിര. നാസികകൾ ഉത്രാടവും അഭിജിത്തും. കണ്ണുകൾ തിരുവോണവും പൂരാടവും. മൂലവും അവിട്ടവും ഇരുചെവികൾ. മകം തുടങ്ങി എട്ടു ദക്ഷിണായന നക്ഷത്രങ്ങൾ ഇടത് വാരിയെല്ലുകൾ. മകീര്യം തുടങ്ങിയ എട്ടെണ്ണം വലത്തുഭാഗത്തുള്ള ഉത്തരായണ താരങ്ങളാണ്.

ഇടത് സ്കന്ദം ചതയവും വലത്തുള്ളത് കേട്ടയും ആണ്. മേൽത്താടിയെല്ലിൽ അഗസ്ത്യൻ. കീഴെ യമൻ. മുഖത്തിൽ കുജൻ. ഉപസ്ഥത്തിൽ ശനീശ്വരൻ. പിൻകഴുത്തിൽ ബൃഹസ്പതി. വക്ഷസ്സിൽ അർക്കൻ. ഹൃദയത്തിൽ നാരായണൻ. മനസ്സിൽ ചന്ദ്രൻ. സ്തനദ്വയങ്ങളിൽ അശ്വനീ ദേവൻമാർ. നാഭിയിൽ ശുകൻ. കണ്ഠത്തിൽ രാഹുവും കേതുവും. പ്രാണാപാനവായുക്കളിൽ ബുധൻ. ഓരോ രോമകൂപത്തിലും താരാഗണങ്ങൾ. ശ്രീഹരിയുടെ ദിവ്യരൂപമാണിത്.

ഈ രൂപത്തെ നിത്യവും സന്ധ്യാസമയത്ത് നിശ്ശബ്ദനായി മനസംയമനത്തോടെ ധ്യാനിക്കുക. “മഹാപുരുഷനും ജ്യോതിർമയനും കാലരൂപനും ദേവൻമാർക്ക് നാഥനും ആയ പരമപുരുഷനെ ഞാനിതാ വണങ്ങുന്നു” എന്ന സ്മരണയോടെ വേണം നിത്യവും എഴുന്നേൽക്കാൻ.

ഗ്രഹതാരാദികൾ വലംവയ്ക്കുന്ന ഭഗവദ് രൂപം ആധിദൈവികവും കാലസ്വരൂപവുമാണ്. ത്രികാലങ്ങളിലും ഈ രൂപത്തെ സ്മരിച്ച് നമിക്കുന്നവന്റെ എല്ലാ പാപങ്ങളും കാലദോഷങ്ങളും ഇല്ലാതാവുന്നു

No comments:

Post a Comment