Devi

Devi

Monday, January 23, 2017

ദിവസം 220. ശ്രീമദ്‌ ദേവീഭാഗവതം. 8. 22. നരകവര്ണ്ണനം

ദിവസം 220. ശ്രീമദ്‌ ദേവീഭാഗവതം. 8. 22. നരകവര്ണ്ണനം

കർമ്മഭേദാ: കതിവിധാ: സനാതന മുനേ മമ
ശ്രോതവ്യം സർവഥൈ വൈതേ യാതനാപ്രാപ്തി ഭൂമയ:
യോ വൈപരസ്യവിത്താനി ദാരാപത്യാനി ചൈവ ഹി
ഹരതേ സ ഹി ദുഷ്ടാത്മാ യമാനുചരഗോചര:

നാരദൻ ചോദിച്ചു: ‘മഹർഷേ ഏതെല്ലാം കർമ്മങ്ങളാണ് ജീവനെ വൈവിദ്ധ്യങ്ങളായ നരകപ്രാപ്തിയിലേയ്ക്ക് എത്തിക്കുക?

ശ്രീ നാരായണൻ തുടർന്നു: അന്യന്റെ ഭാര്യയെയും അവന്റെ സ്വത്തും അപഹരിക്കുന്ന ദുഷ്ടനെ മരണശേഷം യമകിങ്കരൻമാർ കാലപാശം കൊണ്ട് പിടിച്ചുകെട്ടി താമിസ്രം എന്ന നരകത്തിൽ കൊണ്ടിടും. അവിടെ അടിയും തൊഴിയും ഏറെ കിട്ടി അവൻ അവശനാവും. പലവട്ടം ബോധംകെട്ടു വീഴുവോളം ആ പീഢനം തുടരും.

അപരന്റെ ഭാര്യയെ അനുഭവിക്കുന്ന പാപിയെ യമകിങ്കരൻമാർ അന്ധതാമിസ്രം എന്ന നരകത്തിലാണ് തള്ളുക. ഉടനെ അവന്‍റെ കണ്ണു കാണാതാകും. ബുദ്ധി കെട്ട് വേരറ്റമരം പോലെ അവനവിടെ പതിക്കും. അന്ധതാമിസ്രം എന്ന പേരിന് ചേര്‍ന്ന രീതിയിലാണ് അവിടുത്തെ വാസം.

'എന്റെ, എനിക്ക്' എന്നീ വിചാരത്തോടെ, സ്വാർത്ഥതയോടെ ജീവിച്ച് മറ്റുള്ളവരെ ദ്രോഹിച്ച് കുടുംബം പോറ്റുന്നവൻ മരണശേഷം രൗരവം എന്ന നരകത്തിലാണ് എത്തിച്ചേരുക. ജീവിച്ചിരുന്ന കാലത്ത് അയാളുടെ ദ്രോഹം സഹിച്ചിട്ടുള്ളവർ അവിടെ സർപ്പത്തേക്കാൾ ക്രൂരൻമാരായ രൂരുക്കളായി വന്ന് അവനെ ആക്രമിക്കും. ഈ നരകത്തിന് രൗരവം എന്ന പേരുണ്ടാവാൻ കാരണം ഈ രുരുക്കളാണ്. സ്വന്തം വയർ വീർപ്പിക്കാനായി മാത്രം ജീവിച്ച ഇവനെ മാംസം തീനികളായ രുരുക്കൾ മഹാരൗരവനരകത്തിൽ കാർന്നുതിന്നു രസിക്കുന്നു.

ഈ ലോകത്ത് പക്ഷിമൃഗാദികളെ നിർദ്ദയം കൊന്നൊടുക്കുന്നവനെ യമകിങ്കരൻമാർ കുംഭീപാകമെന്ന നരകത്തിൽത്തള്ളും. അവിടെ തിളച്ച എണ്ണയിലാണ് അവന്‍ ചെന്നുവീഴുക. അവൻ കൊന്നിട്ടുളള മൃഗങ്ങൾക്ക് ദേഹത്തെത്ര രോമങ്ങൾ ഉണ്ടായിരുന്നോ അത്രയും കൊല്ലം അവൻ കുംഭീപാകത്തിൽ കിടക്കേണ്ടിവരും.

പിതൃക്കളെയോ ബ്രാഹ്മണരെയോ ദ്രോഹിക്കുന്നവർക്ക് കാലസൂത്രം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. ചുട്ടുപൊള്ളുന്ന വെയിലും തീയുമാണവരെ കാത്തിരിക്കുന്നത്. വിശപ്പും ദാഹവും സഹിക്കാതെ അകവും പുറവും ചുട്ടു നീറിപ്പുകഞ്ഞ് വലയുന്ന അവൻ ഓടിയും കുറച്ച് നേരം ഇരുന്നിട്ട് വീണ്ടും പിടഞ്ഞെണീറ്റോടിയും നരകിക്കും.

ആപത്തില്ലാത്ത സമയത്ത് സ്വധർമ്മം വെടിഞ്ഞ് പാപവൃത്തി ചെയ്യുന്നവൻ അസിപത്രവനം എന്ന നരകത്തിൽ എത്തിച്ചേരുന്നു. അവിടെ ചാട്ടവാർ കൊണ്ടുള്ള അടിയേറ്റു പുളഞ്ഞ് അങ്ങുമിങ്ങും പാഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മൂർച്ചയേറിയ വാളുകൾ അവനെ വെട്ടിമുറിക്കുന്നു. ദേഹമാകെ മുറിഞ്ഞ് ചോരയൊഴുക്കി ദുസ്സഹമായ വേദനയോടെ അവൻ അലമുറയിടും.

രാജാവോ രാജകിങ്കരൻമാരോ ആരെയെങ്കിലും അന്യായമായി ശിക്ഷിക്കുകയോ പീഢിപ്പിക്കുകയോ ചെയ്താൽ അവന് സൂകരമുഖം എന്ന നരകത്തിൽ ശിക്ഷ കിട്ടും. അവിടെ അതിശക്തരായ യമകിങ്കരൻമാർ അവരെ കരിമ്പിൽ നിന്ന് നീരെടുക്കുംപോലെ ഞെക്കിപ്പിഴിഞ്ഞ് പീഡിപ്പിക്കും. ബ്രാഹ്മണദ്രോഹിക്കും ഇതാണ് ഗതി.

പരപീഡ പാപമാണെന്ന അറിവുണ്ടായിട്ടും അന്യരെയും മറ്റ് പ്രാണികളെയും ദ്രോഹിച്ച് ജീവിക്കുന്നവൻ അതേ പ്രാണികൾ വീണു കിടക്കുന്ന അന്ധകൂപത്തിൽ എത്തിച്ചേരും. അവിടെ ആ പ്രാണികൾ അവനെ ഇഞ്ചിഞ്ചായി കടിച്ചു കീറും. കൂടാതെ ഇഴജന്തുക്കളും പേനും, കൊതുകും ഈച്ചയും അട്ടയും അവനെ പൊതിയും. ചീഞ്ഞുനാറിയ ദേഹവുമായി ഏറെനാൾ അവനവിടെ കഴിയേണ്ടിവരും.

വിധിവിഹിതങ്ങളായ പഞ്ചമഹായജ്ഞങ്ങൾ ചെയ്ത് മറ്റുളളവർക്ക് കൊടുക്കാനുള്ളത് കൊടുക്കാതെ കാക്കയെപ്പോലെ എല്ലാം ഒറ്റയ്ക്കനുഭവിക്കുന്നവനെ കൃമിഭോജനമെന്ന നരകത്തിലേക്കാണ് മരണശേഷം അയക്കുക. ലക്ഷം യോജനയാണ് ആ നരകത്തിന്റെ വിസ്തൃതി. കൃമികൾക്ക് മൃഷ്ടാന്നമാവാനാണ് അവന് വിധി. അന്യർക്ക് കൊടുക്കാതെ എല്ലാം തനിക്കായി മാത്രം സ്വരുക്കൂട്ടി വയ്ക്കുന്നവന്റെയെല്ലാം വിധി ഇതാണ്.

രത്നം, സ്വർണ്ണം എന്നിവ മോഷ്ടിക്കുകയോ പിടിച്ചുപറിക്കുകയോ, ബ്രാഹ്മണധനം അപഹരിക്കുകയോ ചെയ്യുന്നവന് സംദംശം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. ആപത്തുകാലത്തു മാത്രമേ അന്യന്റെ മുതൽ എടുക്കാൻ പാടുള്ളു. സംദംശ നരകത്തിൽ ചുട്ടുപഴുത്ത കൊടിലുകൊണ്ടു് ദേഹം പൊളിക്കാൻ വിദഗ്ധരായ യമകിങ്കരൻമാരുണ്ട്.

അഗമ്യഗമനക്കാരായ സ്ത്രീയും പുരുഷനും ചെന്നെത്തുന്നത് തപസൂർമ്മി എന്ന നരകത്തിലാണ്. അവിടെയവരെ യമദൂതൻമാർ ചമ്മട്ടി കൊണ്ടു് പ്രഹരിക്കും. മാത്രമല്ല ചുട്ടുപഴുത്ത ലോഹപ്രതിമകളിൽ അവരെക്കൊണ്ടു ആലിംഗനം ചെയ്യിപ്പിക്കുകായും ചെയ്യും.

ആരെന്നോ എവിടെയെന്നോ നോക്കാതെ ഭോഗാസക്തനായി ജീവിച്ചവനെ ശാല്മലി എന്ന നരകത്തിലെ വജ്രമുള്ളുകളും ലോഹമുനകളും കുത്തിക്കീറും.

ധർമ്മനിഷ്ഠകൾ തെറ്റിച്ചു ജീവിക്കുന്നവൻ രാജാവായാൽ പോലും വൈതരണിയെന്ന നരകത്തിൽ ചെന്നുചേരും. അവിടെയാ നരകനദിയിലെ ജന്തുക്കൾ അവരെ കുറേശ്ശെ കൊത്തിത്തിന്നും, എന്നാൽ അവരെ പൂർണ്ണമായി കൊല്ലുകയുമില്ല. അങ്ങിനെ ദീര്‍ഘകാലം ദുരിതമനുഭവിക്കാൻ ഇടവരുത്തും. പിന്നീടവന്‍ അവിടെനിന്ന് പോയി മലമൂത്രവും ചോരയും ചലവും നഖവും മുടിയും അസ്ഥിയും നിറഞ്ഞ നദിയിൽ ഏറെനാൾ നീന്തി കിടന്നലയും.

നാണമില്ലാതെ ദാസിമാരെ പ്രാപിച്ച് അശുദ്ധരായവർ, ആചാരനിയമങ്ങൾ വെടിഞ്ഞവർ, മൃഗജീവിതം നയിക്കുന്നവർ എന്നിവർക്കെല്ലാം പുയോദം എന്ന നരകമാണ് വിധിച്ചിട്ടുള്ളത്. മലമൂത്രങ്ങളും കഫവും മലവും നിറഞ്ഞ ഇടമാണത് . കിങ്കരൻമാർ അവരെയാ മലിനവസ്തുക്കൾ തീറ്റിക്കുകയും ചെയ്യും.

നായ, കഴുത, മുതലായ മൃഗങ്ങളെ വളർത്തുകയും നായാട്ടിൽ ഏർപ്പെടുകയും ചെയ്യുന്ന ബ്രാഹ്മണൻ മരിച്ച് ചെല്ലുന്നത് പ്രാണരോധം എന്ന നരകത്തിലാണ്. അവരെ എയ്ത് പിളർക്കാൻ കൂർത്ത അമ്പുകളുമായി യമഭടൻമാർ കാത്തുനില്ക്കുന്നു.

തന്റെ വീരസ്യം കാണിക്കാൻ മാത്രം പശുഹിംസയോടെയും മറ്റുമുള്ള യാഗം നടത്തുന്നവനെ വിശസനം എന്ന നരകത്തിൽ ചാട്ട കൊണ്ടുള്ള അടിയാണ് കാത്തിരിക്കുന്നത്.

കാമപരവശനായി ഭാര്യയെക്കൊണ്ടു് തന്റെ രേതസ്സ് പാനം ചെയ്യിപ്പിക്കുന്ന മൂഢബ്രാഹ്മണനെ രേത:കുണ്ഡം എന്ന നരകത്തിൽ യമഭടൻമാർ രേതസ്സ് കുടിപ്പിക്കുന്നു.

വിഷം കൊടുത്ത് കൊല്ലുന്നവർ, കുത്തിക്കൊല്ലുന്നവർ, തീവെട്ടിക്കൊള്ളക്കാർ, ധനാപഹരണത്തിനു വേണ്ടി കൊല്ലുന്നവർ, പ്രജകളെ കൊള്ളയടിക്കുന്ന രാജാക്കൻമാർ, അവരുടെ ആജ്ഞാനുവർത്തികളായ ഭടൻമാർ എന്നിവർ മരിച്ചു കഴിഞ്ഞാൽ ശ്വാനകാദനം എന്ന നരകത്തിലെത്തും. അവിടെ വിചിത്രരൂപികളായ എഴുനൂറ്റിയിരുപത് നായ്ക്കൾ ചേർന്ന് ചാടി വീണ് അവരെ കടിച്ചുകീറും. സാരമേയാദനം എന്നും ഈ നരകം അറിയപ്പെടുന്നു.

No comments:

Post a Comment