Devi

Devi

Saturday, November 28, 2015

ദിവസം 38. ശ്രീമദ്‌ ദേവീഭാഗവതം. 3.1. ജനമേജയപ്രശ്നം

ദിവസം 38. ശ്രീമദ്‌ ദേവീഭാഗവതം. 3.1.  ജനമേജയപ്രശ്നം

ഭഗവന്‍ ഭവതാ പ്രോക്തം യജ്ഞമംബാഭിധം മഹത്
സാ കാ കഥം സമുത്പന്നാ കുത്ര കസ്മാച്ച കിം ഗുണാ
കീദൃശശ്ച മഖസ്തസ്യാ: സ്വരൂപം കീദൃശം തഥാ
വിധാനം വിധിവദ് ബ്രൂഹി സര്‍വ്വജ്ഞോ f സി ദയാനിധേ  
   
ജനമേജയന്‍ പറഞ്ഞു: ഭഗവന്‍, അങ്ങ് അംബായജ്ഞത്തെപ്പറ്റി പറയുകയുണ്ടായി. ആരാണീ അംബ? എങ്ങിനെയാണ് ആ ദേവിയുടെ ആവീര്‍ഭാവം? ആ യജ്ഞത്തിന്റെ പ്രത്യേകതകള്‍ എന്താണ്? എങ്ങിനെയാണത് നടത്തേണ്ടത്? അങ്ങ് സര്‍വ്വജ്ഞനായ ബ്രാഹ്മണോത്തമനായതിനാല്‍ ഇതെല്ലാം പറഞ്ഞു തരാന്‍ തികച്ചും യോഗ്യന്‍ തന്നെ. ബ്രഹ്മാണ്ഡം എങ്ങിനെയുണ്ടായി എന്നും ഞങ്ങള്‍ക്കായി അങ്ങ് വിവരിക്കണം. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കായി ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍ സഗുണരൂപത്തില്‍ ഉള്ളതായി എനിക്കറിയാം. ആ മൂവര്‍ സ്വതന്ത്രരാണോ അതോ അവരും ആരുടെയെങ്കിലും വരുതിയിലാണോ സ്വകര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവര്‍ക്ക് ജനിമരണങ്ങള്‍ ഉണ്ടോ? അവര്‍ക്ക് ആധിത്രയങ്ങള്‍ അനുഭവിക്കേണ്ടതായുണ്ടോ? കാലനിബദ്ധരാണോ ആ പ്രബലന്മാര്‍? അവര്‍ക്ക് സന്തോഷം, സന്താപം, ഉറക്കം, മടി, ഇത്യാദികള്‍ ഉണ്ടോ? അവരുടെ ശരീരം മനുഷ്യദേഹംപോലെ സപ്തധാതുക്കളാല്‍ നിര്‍മ്മിതമാണോ? അവരെ നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ ആയുസ്സെത്ര? അവര്‍ക്ക് ഇന്ദ്രിയഭോഗങ്ങള്‍ ഉണ്ടോ? അവരുടെ വാസം എവിടെയാണ്? അവരുടെ വിഭൂതി വിശേഷങ്ങള്‍ എല്ലാമറിയാന്‍ എന്നില്‍ ആകാംക്ഷയുണ്ട്. ദയവായി വിവരിച്ചാലും.

വ്യാസന്‍ പറഞ്ഞു: ബ്രഹ്മാദികള്‍ ആരില്‍ നിന്നുമാണ് ഉദ്ഭൂത്മായത് എന്ന ചോദ്യം വളരെ ഗഹനമാണ്. അതിനുത്തരം നല്‍കുക ദുര്‍ഘടവുമാണ്. പണ്ട് നാരദമുനിയോട് ഇതേ ചോദ്യം ഞാനും ചോദിച്ചിരുന്നു. ഗംഗാതീരത്ത്‌ ഞാനൊരിക്കല്‍ മഹാനായ നാരദമുനിയെ കണ്ടുമുട്ടി. പാദനമസ്കാരം ചെയ്തു വന്ദിച്ച ശേഷം ഞാന്‍ ആ മഹാത്മാവിന്റെ അരികില്‍ ആസനസ്ഥനായി. അദ്ദേഹത്തോട് ഞാന്‍ കുശലം പറഞ്ഞതിന് ശേഷം ഇങ്ങിനെ ചോദിച്ചു. ‘ഭഗവാനേ, ഈ വിസ്തൃതമായ ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ച്‌ നിലനിര്‍ത്തുന്നതാരാണ്? എന്തില്‍ നിന്നാണവ ഉണ്ടായത്? അവ നിത്യങ്ങളോ അനിത്യങ്ങളോ? അതിന്റെ നിര്‍മ്മിതി ഒരാളാണോ ചെയ്തത് അതോ പലരാണോ അതിന്റെ പിന്നിലുള്ളത്? കര്‍ത്താവില്ലാതെ ഒരു കാര്യമുണ്ടാവുക എന്നത് വിരോധാഭാസമാണല്ലോ? എന്നില്‍ അനേകം സംശയങ്ങള്‍ അലയടിക്കുന്നു. അങ്ങ് എന്നെയാ സംശയക്കടലിന്റെ മറുകര കടത്തിയാലും. ജന്മനാശമില്ലാത്ത, ആത്മാരാമാനായ, സദാശിവനായ, മഹാദേവനാണിതിനു കാരണക്കാരന്‍ എന്ന് ചിലര്‍ പറയുന്നു. എങ്ങും നിറഞ്ഞു വിളങ്ങുന്ന സര്‍വ്വതോമുഖനും സര്‍വ്വനാഥനും സര്‍വ്വസാക്ഷിയും സര്‍വ്വശക്തിയും ആദ്യന്തഹീനനും അവ്യക്തചിദാത്മാവുമായ മഹാവിഷ്ണുവാണ് പ്രപഞ്ചനിദാനമെന്ന് മറ്റുചിലര്‍ പറയുന്നു.

നാഭിപത്മസമുദ്ഭവനായ സര്‍വ്വഭൂതങ്ങള്‍ക്കും ജീവനേകുന്ന സൃഷ്ടാവായ ചതുരാനനന്‍ ബ്രഹ്മാവിനെയാണ് ചിലര്‍ പ്രപഞ്ചനാഥനായി കരുതുന്നത്. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് സൂര്യനാണ് സര്‍വ്വനാഥനെന്നാണ്. അവര്‍ രാവിലെയും വൈകിട്ടും സൂര്യനെ പൂജിക്കുന്നു. സഹസ്രാക്ഷനായ, സോമപ്രിയന്‍, ദേവദേവനായ ഇന്ദ്രനെയാണ് ചിലര്‍ പൂജിക്കുന്നത്. ചിലര്‍ വരുണനെയും മറ്റുചിലര്‍ വായുവിനെ, അഗ്നിയെ, കുബേരനെ, ചന്ദ്രനെ, യമനെ എല്ലാം പൂജിക്കുന്നു. സര്‍വ്വസിദ്ധിപ്രദായകനായ ഗണപതിയെ പൂജിക്കുന്നവരുമുണ്ട്. 

പ്രമുഖരായ ആചാര്യന്മാരില്‍ ചിലര്‍ ആദിമായയായ ഭവാനീ ദേവിയെ പൂജിക്കുന്നു. മഹാശക്തിസ്വരൂപിണിയും നിത്യയും പ്രകൃതിയും പൂര്‍ണ്ണയും പരമപുരുഷവിധേയയുമായ ദേവിയാണ് സര്‍വ്വശക്ത എന്നാണവര്‍ വാദിക്കുന്നത്. സൃഷ്ടിസ്ഥിതിസംഹാരകാരിണിയും സര്‍വ്വവ്യാപിനിയുമായ അമ്മ ബ്രഹ്മൈക്യം നേടിയവളാണ്. ആദ്യന്തമില്ലാത്ത നിര്‍ഗ്ഗുണയാണെങ്കിലും സകലജീവജാലങ്ങള്‍ക്കും സഗുണയായ ജനനി അവളാണ്. ശൈവി, വൈഷ്ണവി, ബ്രാഹ്മി, യൈന്ദ്രി, വാരാഹി, വാരുണി, നാരസിംഹ, മഹാലക്ഷ്മി എന്നിങ്ങിനെയെല്ലാം പ്രകീര്‍ത്തിതയായ ദേവി സംസാരവൃക്ഷത്തിന്റെ തായ് വേരാണ്. ഭക്തര്‍ക്ക് അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്ന അവര്‍ക്ക് മോക്ഷമേകുന്ന ഗുണാതീതയായ വിദ്യാസ്വരൂപിണിയാണ് ദേവി. ത്രിഗുണങ്ങളെ മഹത്വാഹങ്കാരഭാവങ്ങളാക്കി മാറ്റുന്നതും ദേവിയാണ്.

നിരഞ്ജനം, നിരാകാരം, നിര്‍ലേപം, നിര്‍ഗ്ഗുണം, പരം, സര്‍വ്വവ്യാപകം, ബ്രഹ്മം എന്നൊക്കെ വേദാന്തികള്‍ പറയുന്നത് ഇവളെയാണ്‌. തേജസ്സിന്റെ ഉറവിടമായ പരമപുരുഷനാണിതെന്ന് പറയുന്ന വേദവാദികളും ഉണ്ട്. സഹസ്രാക്ഷനും സഹസ്രശീര്‍ഷനും സഹസ്രബാഹുവുമായ പരമപുരുഷനായി ആകാശം പാദമാക്കിയ വിഷ്ണുവാണതെന്നും ചിലര്‍ പറയുന്നു. പരമപ്രശാന്തമായ ആ വിരാട്ടില്‍ രജസ്സില്ല. ജഗത്തിന്റെ കാരണമായി പുരുഷോത്തമനെ ചിലര്‍ സ്തുതിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലും പ്രഭുവായ ഒരീശ്വരന്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് ശഠിക്കുന്നവരുമുണ്ട്. ചിന്തകള്‍ക്ക് വഴങ്ങാത്തതാണ് ജഗത്തിന്റെ സൃഷ്ടിസ്ഥിതികാരണങ്ങള്‍ എന്നാണു മറ്റു ചിലരുടെ പക്ഷം. പ്രപഞ്ചം തന്നെയാണ് സത്ത്. അതിനായി പ്രത്യേകിച്ച് മറ്റൊരു ഈശ്വരന്‍ ഇല്ല. തനിയെ ഉദ്ഭൂതമായ ഈ ജഗത്തിന് ആരുടെയെങ്കിലും മേല്‍ കര്‍ത്തൃത്വം ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകൃതിപോലും ജഗത്തിന്റെ കര്‍ത്താവല്ല. കപിലന്‍ മുതലായ മുനിമാര്‍ ഇങ്ങിനെ പലതും പറയുന്നുണ്ട്. എന്നില്‍ സംശയങ്ങള്‍ അനേകമുണ്ട്. ധര്‍മ്മം എന്നാലെന്താണ്? അധര്‍മ്മമെന്നാല്‍ എന്താണ്? അവയുടെ ലക്ഷണങ്ങളോ? സത്വത്തില്‍ നിന്നും ഉണ്ടായ ദേവന്മാരും മറ്റും അധാര്‍മ്മികരായ അസുരന്മാരുടെ പീഢനങ്ങള്‍ക്ക് വിധേയരാകാന്‍ കാരണമെന്ത്? സദ്‌വൃത്തരായ പാണ്ഡവര്‍ എന്തിനാണിത്രയധികം ദുഃഖം അനുഭവിച്ചത്? ധര്‍മ്മവ്യവസ്ഥയെപ്പറ്റി എനിക്കാകെ സംശയം തോന്നുന്നു. എന്റെ ഈ സന്ദേഹങ്ങളെ തീര്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയും. സംസാരക്കടലില്‍ ഒരെത്തും പിടിയുമില്ലാതെ വലയുന്ന എന്നെ ജ്ഞാനനൌകയിലേക്ക് കൈപിടിച്ചു കയറ്റാന്‍ അങ്ങേയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?       

No comments:

Post a Comment