Devi

Devi

Tuesday, November 10, 2015

ദിവസം 20 ശ്രീമദ്‌ ദേവീഭാഗവതം 1.15. ശുകവൈരാഗ്യം

ദിവസം 20 ശ്രീമദ്‌ ദേവീഭാഗവതം 1.15.   ശുകവൈരാഗ്യം 

നാഹം ഗൃഹം കരിഷ്യാമി ദുഖദം സര്‍വ്വഥാ പിത:
വാഗുരാദൃശം നിത്യം ബന്ധനം സര്‍വദേഹിനാം
ധനചിന്താതുരാണാനാം ഹി ക: സുഖം താത ദൃശ്യതേ
സ്വജനൈ: ഖലു പീഡ്യന്തേ നിര്‍ദ്ധനാ ലോലുപാ ജനാ:

ശ്രീ ശുകന്‍ പറഞ്ഞു: പിതാവേ, ഞാന്‍ ദുഖമയമായ ഗൃഹസ്ഥാശ്രമം സ്വീകരിക്കുകയില്ല. കിളികളെപ്പിടിക്കാന്‍ വേടന്‍ നീട്ടിയെറിയുന്ന വലയെന്നപോലെ മനുഷ്യരെ തടഞ്ഞു നിര്‍ത്തുന്നത് ഗൃഹമല്ലേ? ധനത്തെപ്പറ്റിത്തന്നെ ചിന്തിച്ചു വിഷമിക്കുന്നവര്‍ക്ക് സുഖമെവിടെ? വിഷയലോലുപരെ സ്വജനങ്ങള്‍ പോലും പീഡിപ്പിക്കുന്നു. മൂവുലകിലെ സമ്പത്ത് മുഴുവനും ഉണ്ടെങ്കിലും ഇന്ദ്രനായാല്‍പ്പോലും യാതൊരു ചുമതലകളുമില്ലാത്ത ഭിക്ഷാംദേഹിയെപ്പോലെ അവരൊന്നും സുഖികളല്ല. തപസ്സുചെയ്യുന്ന മുനിയെക്കണ്ടാല്‍ ഇന്ദ്രന്റെയുള്ളില്‍ ഉടനെതന്നെ അസൂയ തുടങ്ങുകയായി. ആ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയായി.

ലോകസുന്ദരിയായ ലക്ഷ്മീദേവിയെ കിട്ടിയിട്ടും മഹാവിഷ്ണുവിനുള്ളത് സുഖജീവിതമൊന്നുമല്ല. എപ്പോഴും ദൈത്യന്മാരോടു പോരാടണം എന്നുള്ളതുകൊണ്ട് ഭഗവാനും സമാധാനമില്ല. ശങ്കരന്റെ കാര്യവും വിഭിന്നമല്ല. തപസ്സുചെയ്യുന്നു, അസുരന്മാരോട് യുദ്ധം ചെയ്യുന്നു, എന്നിട്ടും സുഖമൊട്ടില്ല താനും. വിഷയാസക്തനായ ധനവാന്‍ സുഖിക്കുന്നില്ല. ധനമില്ലെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. അങ്ങയുടെ പുത്രനായ എന്നെ അറിഞ്ഞുകൊണ്ട് സംസാരമെന്ന ഘോരകാനനത്തിലേയ്ക്ക് പറഞ്ഞയക്കാന്‍ എന്താണിത്ര തിടുക്കം? ദുഃഖം പലവിധമാണ്. ജന്മദുഖം, ജരാദുഖം, മരണദുഖം, ഗര്‍ഭത്തില്‍ക്കിടക്കുന്നതിന്റെ ദുഖം, മാത്രമല്ല, കാമലോഭാദികള്‍ കൊണ്ടുള്ള ദുഖവും, യാചിക്കേണ്ടിവരുമ്പോഴുള്ള അഭിമാനിയുടെ ദുഖവും മനുഷ്യര്‍ അനുഭവിക്കുന്നു. അന്യരുടെ ധനത്തിലുള്ള ആശയാണ് ഏറ്റവും വലിയ ദുഖം. ബ്രാഹ്മണര്‍ ബുദ്ധിബലത്താലല്ല ജീവിക്കുന്നത്, മറ്റുള്ളവരില്‍ നിന്നും ദക്ഷിണ വാങ്ങിയാണ്. അപ്പോള്‍പ്പിന്നെ വേദശാസ്ത്രാദികള്‍ പഠിച്ചവര്‍ പോലും സമ്പത്തുള്ളവനെ സ്തുതിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്നു. 

എന്നാല്‍ ഒറ്റത്തടിയാണെങ്കില്‍ എന്തെങ്കിലും കായും കിഴങ്ങുമൊക്കെ പറിച്ചു തിന്നു വിശപ്പടക്കാം. ഭാര്യാപുത്രാദികളെ പോറ്റി വളര്‍ത്തുന്നതില്‍ സുഖമെവിടെ? എനിക്ക് ജ്ഞാനശാസ്ത്രവും യോഗവും പഠിച്ചാല്‍ മതി. കര്‍മ്മകാണ്ഡത്തില്‍ എനിക്ക് രുചിയില്ല. പ്രാരബ്ദം, സഞ്ചിതം, വര്‍ത്തമാനം എന്നീ മൂന്നുവിധ കര്‍മ്മങ്ങളും വേരോടെ ഇല്ലാതാവാന്‍ വേണ്ട മാര്‍ഗ്ഗം അങ്ങെനിക്ക് ഉപദേശിക്കണം. നാരികള്‍ അട്ടയേപ്പോലെയാണ്. രക്തം കുടിക്കുന്ന കാര്യം പീഡിതന്‍ അറിയുകപോലുമില്ല. ഭോഗം കൊണ്ട് വീര്യം, കുടിലഭാഷണം കൊണ്ട് ധനം, പിന്നെ മനസ്സ് ഇവയെല്ലാം അപഹരിക്കുന്നവളാണ് ഭാര്യ. ഭാര്യ നിദ്രാസുഖത്തെ നശിപ്പിക്കുന്നു. നരന്റെ ജന്മം ദുഖിക്കാന്‍ വിധിക്കപ്പെട്ടതാണ്, സുഖിക്കാനല്ലതന്നെ.

സൂതന്‍ പറഞ്ഞു: ശുകന്റെ ഇങ്ങിനെയുള്ള വാദമുഖങ്ങള്‍ കേട്ട് വ്യാസന്‍ ചിന്താകുലനായി. ദുഖത്താല്‍ അദ്ദേഹത്തിന്‍റെ കണ്ണ് നിറഞ്ഞു. ദേഹം വിറച്ചു. ഇതുകണ്ട് അത്ഭുതസ്തബ്ദനായി ശുകന്‍ ചോദിച്ചു: വേദാന്തവിജ്ഞാനം നിറഞ്ഞ എത്രയെത്ര കൃതികള്‍ അങ്ങ് രചിച്ചു! അങ്ങിനെയുള്ള മഹാവിദ്വാനുപോലും മോഹമേകുന്ന മായാശക്തി അപാരം തന്നെ. വ്യാസനെപ്പോലും നിയന്ത്രിക്കുന്ന ആ മായ എന്താണെന്ന് ഞാന്‍ വിസ്മയിച്ചുപോകുന്നു. വേദങ്ങളെ വ്യസിച്ചും, പുരാണങ്ങള്‍ അനവധി രചിച്ചും ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നടത്തിയ വ്യാസനിതാ മായയില്‍പ്പെട്ടുഴറുന്നു! ബ്രഹ്മാദികളെപ്പോലും മോഹിപ്പിക്കുന്ന മായയുടെ പിടിയില്‍പ്പെടാത്തവരായി മൂന്നു ലോകത്തിലും ആരുമില്ല. ത്രിമൂര്‍ത്തികളുടെ കാര്യവും വ്യത്യസ്തമല്ല. സര്‍വ്വജ്ഞനായ വിഷ്ണുപോലും മായാവശഗതന്‍! വ്യാസന്‍ വിഷ്ണുവിന്റെ അംശമാണെന്ന് സുപ്രസിദ്ധമാണ്. കപ്പല്‍ നഷ്ടപ്പെട്ട വണിക്കിനെപ്പോലെ വ്യാസനും മോഹവലയത്തിലാണ്. അല്ലെങ്കില്‍ ഇങ്ങിനെ വികാരത്തിനടിമപ്പെട്ടു കണ്ണീരു വാര്‍ക്കുമോ? ഇദ്ദേഹമാരാണ്? ഞാനാരാണ്? ഞാന്‍ എങ്ങിനെ വന്നു? എന്താണീ പിതൃപുത്ര ഭാവത്തിന്റെ ഉറവിടം? വ്യാസമുനിപോലും കണ്ണീര്‍ വാര്‍ക്കുവാന്‍ ഇടയാക്കിയ ആ മായാദേവിയുടെ ശക്തി അപാരം!

ബ്രഹ്മാദി ദേവകള്‍ക്കെല്ലാം സമാരാദ്ധ്യയായ ദേവിയെ സര്‍വ്വാത്മനാ നമിച്ചുകൊണ്ട് ശുകന്‍ തന്റെ അച്ഛനോട് ശുഭവാക്യങ്ങള്‍ പറഞ്ഞു. സകലര്‍ക്കും ജ്ഞാനമേകുന്ന അവിടുന്ന്‍ പാമരനെപ്പോലെ മാഴ്കാന്‍ കാരണം എന്താണ്? ഈ ജന്മത്തില്‍ ഞാന്‍ അങ്ങയുടെ മകനാണ്. എന്നാല്‍ കഴിഞ്ഞ ജന്മത്തില്‍ ഞാനാരായിരുന്നു? അങ്ങ് ആരായിരുന്നു? എന്നിട്ടും അങ്ങയിലെ ഭ്രമം ഒഴിയുന്നില്ലല്ലോ! ഇതെല്ലാം വെറും മോഹജാലം മാത്രമാണെന്നറിഞ്ഞു ധൈര്യവാനായാലും. വിശപ്പും ദാഹവും തീരാന്‍ പുത്രദര്‍ശനം പോര. അതിനു ആഹാരം കഴിക്കുകതന്നെവേണം. സ്ത്രീസുഖം സ്ത്രീയില്‍ നിന്നേ കിട്ടൂ. ഘ്രാണസുഖം കിട്ടാന്‍ സുഗന്ധം വാസനിക്കണം. പുത്രനില്‍ നിന്നും അങ്ങേയ്ക്ക് എന്ത് കിട്ടാനാണ്‌? യജ്ഞത്തില്‍ ബലി കൊടുക്കാനുള്ള യജ്ഞപശുവായി അജീഗര്‍ത്തന്‍ ഹരിശ്ചന്ദ്രന് തന്റെ പുത്രനെ വിലയ്ക്ക് കൊടുത്തില്ലേ? ഈ പറയുന്ന പുത്രസ്നേഹവും അത്രയ്ക്കേ ഉള്ളു. ധനം സുഖത്തെ ഉണ്ടാക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അങ്ങ് വിത്തം സമ്പാദിച്ചാലും. പുത്രനെന്ന നിലയ്ക്ക് ഞാനെന്താണ് ചെയ്യേണ്ടത്? മറുജന്മങ്ങള്‍ എടുക്കാനായി ഇനിയും ഗര്‍ഭത്തിലേയ്ക്ക് മടങ്ങേണ്ടി വരുമോ എന്നാണ് എന്‍റെ ഭയം. അച്ഛന്‍ എന്ന നിലയില്‍ എന്നില്‍ നിന്നും ആ ഭയമില്ലാതാക്കാനുതകുന്ന ജ്ഞാനം തന്നാലും. ഈ കര്‍മ്മഭൂവില്‍ മര്‍ത്യജന്മം അതിവിശേഷവും ദുര്‍ലഭവുമാണ്. അതും ബ്രാഹ്മണകുലത്തിലാണെങ്കില്‍ അത് അത്യുത്തമവുമാണ് എന്ന് പറയപ്പെടുന്നു. ജ്ഞാനവൃദ്ധന്‍മാരെ ആശ്രയിച്ചിട്ടും വിഷയ വാസനകളാല്‍ ഉഴറുന്ന എന്നില്‍ നിന്നും ‘ഞാന്‍ ബദ്ധന്‍’ എന്ന തോന്നല്‍ വിട്ടുപോവുന്നില്ല.

അപാരബുദ്ധിമാനും സന്യാസാശ്രമത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഉല്‍സുകനുമായ മകനോട് വ്യാസന്‍ പറഞ്ഞു: മകനേ, നീ ഭാഗവതം പഠിക്കൂ. അത് വേദതുല്യമാണ്. വേദങ്ങളെപ്പോലെ അതിവിപുലമല്ലാതെയാണ് ഞാന്‍ അത് രചിച്ചത്. പന്ത്രണ്ടു സ്കന്ധങ്ങള്‍ ഉള്ള ഈ കൃതി മറ്റു പുരാണങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. കേള്‍ക്കുന്നവര്‍ക്ക് ജ്ഞാനവിജ്ഞാനമേകുന്ന ഭാഗവതം നീ പഠിക്കുക.

ആലിലമേല്‍ ഒരു ശിശുവായിക്കിടന്ന വിഷ്ണുഭഗവാന്‍ ‘ചിദാത്മാവായ ആരാണെന്നെ സൃഷ്ടിച്ചത്? എന്തിനാണ്, എന്തുകൊണ്ടാണ് ഈ സൃഷ്ടിയുണ്ടായത്?’ എന്നിങ്ങിനെ ചിന്തിക്കവേ, ഒരു ശ്ലോകാര്‍ത്ഥം അശരീരിയായി കേട്ടു. ‘ഞാന്‍ തന്നെയാണ് സര്‍വ്വവും. ശാശ്വതമായി മറ്റൊന്നുമില്ല”. അപൂര്‍വ്വമായ ഈ സത്യവാക്ക് പറഞ്ഞതാരാണെന്നായി ശ്രീഹരിയുടെ ചിന്ത. ആണോ, പെണ്ണോ നപുംസകമോ എന്നിങ്ങിനെ പലതുമാലോചിക്കവേ. പെട്ടെന്ന് മനസ്സില്‍ ഭഗവദ് സ്മൃതിയുണ്ടായി. തന്‍റെ ചെവിയില്‍പ്പതിഞ്ഞ ശ്ലോകം മനസ്സില്‍ വീണ്ടും വീണ്ടും ഉരുവിട്ടു. വടപത്രത്തില്‍ ശയിക്കുന്ന വിഷ്ണുവിന്റെ മനസ്സ് ഏകാഗ്രമായി. അപ്പോള്‍ നാല് കൈകളില്‍ ശംഖചക്രഗദാപങ്കജ ധാരിണിയായി അപാരതേജസ്സെഴുന്നതും  പുഞ്ചിരിപൊഴിക്കുന്നതുമായ മുഖത്തോടെ തന്റെ ഉത്തമവിഭൂതികളാകുന്ന തോഴികളാല്‍ പരിസേവിതയായി ദേവി ഭഗവാന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ജലത്തില്‍ ആധാരങ്ങളുടെ സഹായമൊന്നുമില്ലാതെ നിലകൊള്ളുന്ന ദേവിയെക്കണ്ട് ശ്രീഹരി വിസ്മയചകിതനായി. രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വാഹാ, ക്ഷുധാ, നിദ്രാ, ദയാ, ഗതി, തുഷ്ടി, പുഷ്ടി, ക്ഷമ, ലജ്ജാ, ജൃംഭാ, തന്ദ്രാ മുതലായ സര്‍വ്വാഭരണവിഭൂഷിതകളും ആയുധധാരികളുമായ ശക്തികള്‍ ദേവിക്ക് ചുറ്റും നിന്നിരുന്നു. 'എവിടെ നിന്നാണ് ഈ സ്ത്രീരത്നങ്ങള്‍ ഉണ്ടായത്? ഞാനിങ്ങിനെ ആലിലയില്‍ കിടക്കാന്‍ കാരണമെന്ത്?’ എന്ന് എല്ലാവരെയും കണ്ടപ്പോള്‍ വിഷ്ണുവില്‍ വിസ്മയമേറി. 

"ഈ ഘോരസാഗരത്തില്‍ ഒരു പേരാല്‍ മരം എങ്ങിനെയുണ്ടായി? ആരാണെന്നെയീ ആലിലയില്‍ ഒരു ചെറുബാലനാക്കി വച്ചത്? ഈ ദേവിയെന്റെ അമ്മയായിരിക്കുമോ? അതോ സങ്കല്‍പ്പസീമകള്‍ക്കെല്ലാമപ്പുറമുള്ള മറ്റു മായകള്‍ എന്തെങ്കിലുമാണോ ഇത്? എങ്ങോട്ടെങ്കിലും പോയാലോ? അല്ലെങ്കില്‍ എന്താണ് ഞാന്‍ പറയേണ്ടത്? വേണ്ട, വെറുതെ മിണ്ടാതെയൊരു ശിശുവിനെപ്പോലെ ഇവിടെത്തന്നെ കിടക്കാം." 

1 comment: