Devi

Devi

Sunday, November 22, 2015

ദിവസം 32. ശ്രീമദ്‌ ദേവീഭാഗവതം. 2. 7. പാണ്ഡവകഥ

ദിവസം 32. ശ്രീമദ്‌ ദേവീഭാഗവതം. 2. 7. പാണ്ഡവകഥ  

പഞ്ചാനാം ദ്രൌപദീ ഭാര്യാ സാ മാന്യാ സാ പതിവ്രതാ
പഞ്ചപുത്രാസ്തു തസ്യാ: സ്യൂര്‍ഭര്‍ത്തൃഭ്യോfതീവ സുന്ദരാ:
അര്‍ജ്ജുനസ്യ തഥാ ഭാര്യാ കൃഷ്ണസ്യ ഭഗിനീ ശുഭാ
സുഭദ്രാ യാ ഹൃതാ പൂര്‍വ്വം ജിഷ്ണുനാ ഹരിസമ്മതേ

സൂതന്‍ തുടര്‍ന്നു: അഞ്ചു പാണ്ഡവ സഹോദരന്മാര്‍ക്കും കൂടി പാഞ്ചാലി പത്നിയായി. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മക്കളെയും ആ പതിവ്രത കൊടുത്തു. കൃഷ്ണന്‍റെ സമ്മതത്തോടെ അര്‍ജ്ജുനന്‍ കൃഷ്ണസോദരിയായ സുഭദ്രയെ തട്ടിക്കൊണ്ടു വന്നു വേട്ടു. ദ്രൌപതീ പുത്രന്മാരും സുഭാദ്രാപുത്രനായ അഭിമന്യുവും യുദ്ധത്തില്‍ മരിച്ചു. അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെ പുത്രന്‍ ആശ്വത്ഥാമാവിന്‍റെ ബാണശരത്താല്‍ മൃതനായെങ്കിലും ശ്രീകൃഷ്ണന്‍ അവനെ ജീവിപ്പിച്ചു. ഈ കുട്ടിയാണ് പരീക്ഷിത്ത്. വംശം പലവിധ പരീക്ഷകളെ നേരിടുന്ന അവസരമായതുകൊണ്ട് ആ പേര് കുട്ടിക്ക് ഉചിതമായി വന്നുചേര്‍ന്നു. ധൃതരാഷ്ട്രരുടെ മക്കള്‍ എല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പാണ്ഡവരുടെ കൊട്ടാരത്തില്‍ ഭീമന്‍റെ കുത്തുവാക്കേറ്റ് അദ്ദേഹം പീഢിതനായിരുന്നു. ഗാന്ധാരി പുത്രശോകത്തില്‍ അദ്ദേഹത്തിന്‍റെയൊപ്പം  അവിടെക്കഴിഞ്ഞു. യുധിഷ്ഠിരന്‍ രണ്ടാളെയും വേണ്ടപോലെ ശുശ്രൂഷിച്ചിരുന്നു. വിദുരര്‍ കണ്ണുകാണാത്ത ജ്യേഷ്ഠനു ഹിതമുപദേശിച്ചു കൂടെയിരുന്നു. പുത്രദുഖം കളയാനെന്ന മട്ടില്‍ ധര്‍മ്മപുത്രര്‍ വല്യച്ഛനെ ശുശ്രൂഷിച്ചുവെങ്കിലും ഭീമന്‍ വാക്ശരങ്ങള്‍ കൊണ്ട്  ആ പിതാവിനെ വീണ്ടും വീണ്ടും മുറിപ്പെടുത്തി. ‘അന്ധനും ദുഷ്ടനുമായ നിന്‍റെ പുത്രരെ ഞാനാണ് കൊന്നത്. ദുര്യോധനന്‍റെ രക്തത്തിന്‍റെ സ്വാദ് എന്‍റെ നാവില്‍ നിന്നും പോയിട്ടില്ല. ഇപ്പോളിതാ അവന്‍റെ അച്ഛന്‍ നാണമില്ലാതെ ഞാന്‍ കൊടുക്കുന്ന ചോറ് ഉരുട്ടി വിഴുങ്ങുന്നു. കാക്കയെപ്പോലെയും പട്ടിയെപ്പോലെയുമുള്ള ജീവിതം എന്തിനാണ്?’  'അവന്‍ വെറും മണ്ടനാണ്, പറയുന്നത് കാര്യമാക്കണ്ട' എന്ന് ധര്‍മ്മപുത്രര്‍ വല്യച്ഛനെ സമാധാനിപ്പിച്ചു വന്നു.

പതിനെട്ടു വര്‍ഷം അങ്ങിനെ കൊട്ടാരത്തില്‍ക്കഴിഞ്ഞ ധൃതരാഷ്ട്രര്‍ വനവാസത്തിനായി യുധിഷ്ഠിരന്‍റെ അനുമതി തേടി. ‘വിധിയാംവണ്ണം പുത്രന്മാര്‍ക്ക് ഉദകവും ചെയ്യണം. പൂര്‍വ്വ വൈരാഗ്യംകൊണ്ട് ഭീമന്‍ എന്‍റെ മക്കള്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. നീ അതിനുവേണ്ട ധനമൊരുക്കിത്തന്നാല്‍ കര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാന്‍ വനത്തിലേയ്ക്ക് പൊയ്ക്കൊള്ളാം’. 

വിദുരന്‍ ഉപദേശിച്ചതനുസരിച്ച് ധര്‍മ്മപുത്രര്‍ ഉദകത്തിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ച് സഭ വിളിച്ചു കൂട്ടി. ജ്യേഷ്ഠന്‍റെ ഉദ്ദേശം അറിഞ്ഞ ഭീമന്‍ കുപിതനായിപ്പറഞ്ഞു. ‘ഇവിടെയീ അന്ധന്‍ സുഖമായി കഴിയുന്നത്‌ കൂടാതെ  ദുര്യോധനന് ഹിതം ചെയ്യാന്‍ നാം ധനവും നല്‍കണോ? അങ്ങയുടെ ദുഷ്ടതകൊണ്ടാണ് ഞങ്ങള്‍ കാട്ടില്‍ അലഞ്ഞതും ദ്രൌപദി സഭയില്‍ മാനം കെട്ടു നില്‍ക്കാനിടയായതും. വിരാട ഭവനത്തില്‍ ഞങ്ങള്‍ വിടുപണിചെയ്തതും മത്സ്യരാജാവിന് അടിമപ്പണിചെയ്തതും നീ കാരണമാണ്. ജ്യേഷ്ഠന്‍റെ ചൂതിലുള്ള ഭ്രമമാണ് നമ്മെ ആ ദുരിതത്തില്‍ എത്തിച്ചത്. വിരാടന്‍റെ വലലനായി ഞാന്‍ പണിചെയ്യേണ്ടിവന്നു. നമ്മുടെ അര്‍ജ്ജുനന്‍ പെണ്‍വേഷം കെട്ടി. ആണായിപ്പിറന്നവന് അതില്‍പ്പരം ഒരു നാണക്കേടുണ്ടോ? ഗാണ്ഡീവം കുലയ്ക്കേണ്ട കൈകളില്‍ വളയണിഞ്ഞു ബ്രഹന്നളയായി നൃത്തം പഠിപ്പിക്കേണ്ടി വരിക! കഷ്ടം! പാര്‍ഥന്‍റെ ആ വേഷം ഓര്‍ത്താല്‍ ഈ കിഴവന്‍റെ തലയറുക്കാനാണ് തോന്നുക. കീചകന്‍ മുതലായ പലരെയും ഞാന്‍ കൊന്നു. എന്നാല്‍ ഈ ധാര്‍ത്തരാഷ്ട്രന്മാരെ ഞാന്‍ വെറുതെവിട്ടു. രാജാവായ അങ്ങ് പണ്ട് ദുര്യോധനാദികളെ ഗന്ധര്‍വ്വന്‍മാരില്‍ നിന്നും മോചിപ്പിച്ചത് വിഡ്ഢിത്തമാണ്. ഇപ്പോള്‍ കര്‍മ്മം ചെയ്യാന്‍ ധനം ചോദിക്കുന്നതും അങ്ങിനെതന്നെ. എന്തുപറഞ്ഞാലും ഞാന്‍ ധനം കൊടുക്കിക്കാന്‍ സമ്മതിക്കില്ല.’ 

ഭീമന്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഏതായാലും യുധിഷ്ഠിരനും നകുലനും സഹദേവനും ധനമേകിയതിനാല്‍ ധൃതരാഷ്ട്രര്‍ക്ക് മക്കള്‍ക്കായുള്ള ഉദകകൃയകള്‍ വേണ്ടരീതിയില്‍ ചെയ്യാന്‍ സാധിച്ചു. ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്ത് വിപ്രദക്ഷിണകളും കഴിഞ്ഞ് ഗാന്ധാരിയോടോപ്പം ധൃതരാഷ്ട്രര്‍ വാനപ്രസ്ഥം തുടങ്ങി. അന്ധരായ അവര്‍ക്കൊരു തുണയായി കുന്തിയും അവരെ അനുഗമിച്ചു. കഠിനഹൃദയനായ മാരുതപുത്രന്‍ ഭീമനുപോലും അപ്പോള്‍ കണ്ണ് നിറഞ്ഞു. ഗംഗാതീരം വരെ അവരെ കൊണ്ടാക്കി സഹോദരന്മാര്‍ തിരിച്ചു വന്നു. ശതയുപാശ്രമത്തില്‍ ഒരു പുല്‍ക്കുടില്‍ കെട്ടി രണ്ടമ്മാരും അംബികാസുതനൊപ്പം താമസിച്ചു. മാസം ആറുകഴിഞ്ഞു. യുധിഷ്ഠിരന് അമ്മയെ കാണാന്‍ മോഹമായി. അദ്ദേഹം സഹോദരന്മാരോട് പറഞ്ഞ് വിദുരര്‍, സഞ്ജയന്‍ എന്നിവരോടുകൂടെ വനത്തില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ക്ഷണത്തില്‍ അവിടെക്കൂടിയ  സുഭദ്ര, ദ്രൗപതി, ഉത്തര മറ്റു നഗരവാസികള്‍ എന്നിവര അവരോട് കൂടി വാനപ്രസ്ഥരെ കാണാന്‍ കാട്ടിലെ ആശ്രമത്തിലെത്തി. വിദുരര്‍ വന്നിട്ടില്ലെന്നറിഞ്ഞു ധൃതരാഷ്ട്രര്‍ ആ മഹാന്‍ എവിടെയെന്നു തിരക്കി. ‘അദ്ദേഹം എവിടെയോ ബ്രഹ്മധ്യാനനിരതനായി അലയുന്നുണ്ടാവും’ എന്നവര്‍ മറുപടിയും പറഞ്ഞു.

പിറ്റേദിവസം ഗംഗാ തീരത്ത്‌ പോയപ്പോള്‍ വനത്തില്‍വെച്ച് വിദുരനെ കണ്ടു. മുന്നില്‍ചെന്നു വണങ്ങിയ യുധിഷ്ഠിരനെ അദ്ദേഹത്തിനു മനസ്സിലായില്ല. പെട്ടെന്ന് ഒരു തേജപ്രഭ വിദുരനില്‍ നിന്നും യുധിഷ്ഠിരനിലേയ്ക്ക് പകര്‍ന്നു. രണ്ടുപേരും ധര്‍മ്മാംശജരാണല്ലോ. വിദുരന്‍ തല്‍ക്ഷണം ശരീരം ഉപേക്ഷിച്ചു. 'വിരക്തനായ ഇവന്‍റെ ദേഹം ദഹിപ്പിക്കേണ്ടതില്ല' എന്ന അശരീരിയനുസരിച്ച് അവരാ പിണം അവിടെത്തന്നെ ഉപേക്ഷിച്ചു നടന്നു. അവര്‍ ധൃതരാഷ്ട്രരെ വിദുരന്‍റെ ദേഹവിയോഗ വിവരങ്ങള്‍ അറിയിച്ചു. പാണ്ഡവര്‍ ആശ്രമത്തില്‍ത്തന്നെ കുറച്ചുനാള്‍ കൂടി കഴിഞ്ഞു. അവിടെയപ്പോള്‍ വ്യാസനും നാരദനും എത്തിച്ചേര്‍ന്നു. 

കുന്തീദേവി പറഞ്ഞു: 'വ്യാസരേ, ജനിച്ചപ്പോള്‍ ഒരു മാത്ര കണ്ടിട്ട് ഞാനുപേക്ഷിച്ച കര്‍ണ്ണന്‍ എന്‍റെ മകനാണ്. അവനെ എനിക്കൊന്നു കാണിച്ചു തരണം മഹാമുനേ.'

അപ്പോള്‍ ഗാന്ധാരി പറഞ്ഞു: 'പോരിനുപോയ എന്‍റെ മകനായ ദുര്യോധനനെ  ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവനെയും അനുജന്മാരെയും ഒന്ന് കാട്ടിത്തന്നാലും അങ്ങേയ്ക്കിത് നിഷ് പ്രയാസമല്ലേ?'

സുഭദ്രപറഞ്ഞു: 'എന്‍റെ പ്രാണനെക്കാള്‍ പ്രിയംകരനായ അഭിമന്യുവിനെ എനിക്കും കാണാന്‍ ഏറെ കൊതിയുണ്ട് ദയവായി അതിനുള്ള ദയാവായ്പ്പും അങ്ങില്‍ ഉണ്ടാവണം.'

വ്യാസന്‍ എല്ലാവരുടെയും അപേക്ഷ കൈക്കൊണ്ടു. പ്രാണായാമം ചെയ്ത് സര്‍വ്വശക്തയും സനാതനിയുമായ ദേവിയെ അദ്ദേഹം ധ്യാനിച്ചു. പിന്നെ സന്ധ്യയായപ്പോള്‍ എല്ലാവരെയും ഗംഗാതീരത്തേയ്ക്ക് കൊണ്ടുപോയി. സ്നാനശേഷം എല്ലാവരും ചേര്‍ന്ന് ത്രിഗുണാത്മികയും സഗുണനിര്‍ഗുണബ്രഹ്മസ്വരൂപയുമായ ദേവിയെ സ്തുതിച്ചു. “ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍, ധര്‍മ്മരാജാവ്, കുബേരന്‍, എന്നിവരൊക്കെ ഇല്ലാതായാലും ദേവീ അവിടുന്ന് എങ്ങുമെങ്ങും എന്നുമെന്നും വിരാജിക്കുന്നു. അവിടുന്നു പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്നി, ഭൂമി എന്നിവയ്ക്കും മനോബുദ്ധ്യഹങ്കാര ചിത്തങ്ങള്‍ക്കും മീതെയാണ്. അവിടുന്നു സൂര്യചന്ദ്രാദികളെ വെല്ലുന്ന പ്രഭയുള്ള പരംപൊരുളാകുന്നു. വിവേകബുദ്ധിയുള്ളവര്‍ക്ക് പോലും അറിയാന്‍ കഴിയാത്തതാണ് അവിടുത്തെ മഹത്വം. സമഷ്ടിയെ മുഴുവനുമായി ഹൃദന്തത്തില്‍ ഒതുക്കി ഹിരണ്യഗര്‍ഭനെ (കാരണ ശരീരത്തെ) സമാധിസ്ഥിതിയില്‍ വെച്ചുകൊണ്ട് കല്‍പാന്തകാലം മുഴുവന്‍ അവിടുന്നു സര്‍വ്വസ്വതന്ത്രയായി വിരാജിക്കുന്നു. മരിച്ചവരെ കാണിച്ചുകൊടുക്കണമെന്ന് ഇവര്‍ എന്നോടാവശ്യപ്പെടുന്നു. അമ്മ ഈ അഭീഷ്ടം സാധിപ്പിച്ചാലും.”

സൂതന്‍ തുടര്‍ന്നു: മായാദേവി മരിച്ചുപോയ രാജാക്കന്മാരെ വിണ്ണില്‍ നിന്നും കൂട്ടിക്കൊണ്ടുവന്ന് ഇഷ്ടജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. കുന്തി, ഗാന്ധാരി, സുഭദ്ര, ഉത്തര, പാണ്ഡവര്‍ എന്നിങ്ങിനെ എല്ലാവരും സന്തുഷ്ടചിത്തരായി. പിന്നീട് വ്യാസന്‍ അവരെയെല്ലാം ദേവീകൃപയാല്‍ തിരികെ അയച്ചു. എല്ലാവരും അവരവരുടെ ഇടങ്ങളിലേയ്ക്ക് തിരിച്ചുപോയി. യുധിഷ്ഠിരന്‍ വ്യാസകഥയും പര്യാലോചിച്ചുകൊണ്ട് ഹസ്തിനാപുരത്തിലെത്തി.    

No comments:

Post a Comment