Devi

Devi

Monday, November 23, 2015

ദിവസം 33. ശ്രീമദ്‌ ദേവീഭാഗവതം. 2.8. സ്വര്‍ഗ്ഗാരോഹണം

ദിവസം 33. ശ്രീമദ്‌ ദേവീഭാഗവതം. 2.8.   സ്വര്‍ഗ്ഗാരോഹണം

അതോ ദിനേ തൃതീയേ ച ധൃതരാഷ്ട്ര: സ ഭൂപതി:
ദാവാഗ്നിനാ വനേ ദഗ്ദ്ധ: സഭാര്യ: കുന്തി സംയുത:
സഞ്ജയസ്തീര്‍ത്ഥയാത്രായാം ഗതസ്ത്യക്ത്വാ മഹീപതിം
ശ്രുത്വാ യുധിഷ്ടിരോ രാജാ നാരദാദ്ദുഖമാപ്തവാന്‍  

സൂതന്‍ തുടര്‍ന്നു: അതു കഴിഞ്ഞു മൂന്നാം നാള്‍ ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം ഒരു കാട്ടു തീയില്‍പ്പെട്ടു മരണമടഞ്ഞു. സഞ്ജയന്‍ തീര്‍ത്ഥയാത്രയില്‍ ആയിരുന്ന കാര്യം നാരദനില്‍ നിന്നും യുധിഷ്ഠിരന്‍ മനസ്സിലാക്കി. കൌരവരുടെ നാശത്തിനുശേഷം മുപ്പത്തിയാറു വര്‍ഷമേ ബ്രാഹ്മണശാപം മൂലം യദുക്കള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളു. ബലരാമനും കൃഷണനും നോക്കിനില്‍ക്കെയാണ് അവര്‍ പരസ്പരം പോരാടി  നശിച്ചത്. പിന്നീട് ബലരാമന്‍ ദേഹത്യാഗം ചെയ്തു. കൃഷ്ണനാകട്ടെ വേടന്‍റെ അമ്പേറ്റു മരിക്കുകയും ചെയ്തു. കൃഷ്ണന്‍റെ ദേഹവിയോഗം അറിഞ്ഞ വസുദേവര്‍ ദേവീധ്യാനനിഷ്ഠയോടെ തന്‍റെ പ്രാണങ്ങളെ പവിത്രമാക്കി ഉപേക്ഷിച്ചു. പ്രഭാസത്തില്‍ വെച്ച് എല്ലാവരുടെയും സംസ്കാരകര്‍മ്മങ്ങള്‍ നടത്തിയത് അര്‍ജുനനാണ്. കൃഷ്ണന്‍റെ ദേഹത്തെയും അങ്ങിനെ ദഹിപ്പിക്കുമ്പോള്‍ ഭഗവാന്‍റെ എട്ടു പത്നിമാരും കൂടെയുണ്ടായിരുന്നു. ബലരാമന്‍റെ ദേഹവും യഥാവിധി സംസ്കരിച്ചപ്പോള്‍ രാമപത്നിയായ രേവതി കൂടെയുണ്ടായിരുന്നു. അര്‍ജുനന്‍ ദ്വാരകയിലെത്തി ജനങ്ങളെ അവിടെനിന്നും പറഞ്ഞയച്ചു. പെട്ടെന്നുതന്നെ ദ്വാരകാപുരി സമുദ്രത്തില്‍ മുങ്ങിപ്പോയി. എല്ലാവരെയും കൂട്ടി പുറത്തുവന്ന അര്‍ജുനന് കൃഷ്ണപത്നിമാരെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനായില്ല. അവരുടെ ധനം മുഴുവനും അപഹരിക്കപ്പെട്ടു.

അര്‍ജുനന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി അനിരുദ്ധന്‍റെ പുത്രനായ വജ്രനെ യദുക്കളുടെ രാജാവായി അഭിഷേകം ചെയ്തു. അര്‍ജുനന്‍ ദുരന്തവൃത്താന്തമെല്ലാം വ്യാസനോടു പറഞ്ഞപ്പോള്‍ മുനി പറഞ്ഞു: 'നീയും ഹരിയും ഇനിയും ജന്മമെടുക്കും. അങ്ങേയ്ക്ക് ആ ജന്മത്തിലും അതിമഹത്തായ ബലം ഉണ്ടായിരിക്കും.'

ഹസ്തിനപുരിയില്‍ മടങ്ങിയെത്തിയ അര്‍ജുനന്‍ ജ്യേഷ്ഠനെ വിവരങ്ങള്‍ ധരിപ്പിച്ചു. കൃഷ്ണന്‍റെ ദേഹത്യാഗവും യാദവകുലനാശവുമെല്ലാം ധര്‍മ്മപുത്രര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം വനവാസത്തിനായി ഹിമാലയത്തിലെയ്ക്ക് പുറപ്പെട്ടു. മുപ്പത്തിയാറ് കൊല്ലം രാജ്യം ഭരിച്ചിട്ടാണിപ്പോള്‍ കാട്ടിലേയ്ക്ക് പോകുന്നത്. അദ്ദേഹം വനവാസത്തിനു പോകും മുന്‍പ്   മുപ്പത്തിയാറ് വയസ്സുള്ള ഉത്തരാപുത്രനെ (പരീക്ഷിത്ത്) രാജാവായി വാഴിച്ചു. വനത്തില്‍ വെച്ച് ദ്രൌപദിയടക്കം ആറുപേരും മരണമടഞ്ഞു. ധര്‍മ്മനിഷ്ഠനായ പരീക്ഷിത്ത്‌ അറുപതുവര്‍ഷം രാജ്യം ഭരിച്ചു. നായാട്ടില്‍ വീരനായിരുന്ന രാജാവ് ഒരിക്കല്‍ ഒരു മാനിനെ അമ്പെയ്തു വീഴ്ത്തി. ആ മാനിനെ തേടി വനത്തില്‍ അലയവേ അദ്ദേഹം ദാഹിച്ചും ക്ഷീണിച്ചും വലഞ്ഞു. ആ ചൂടുള്ള പകല്‍ സമയത്ത് കാട്ടില്‍ ധ്യാനത്തിലിരിക്കുന്ന ഒരു മുനിയെ അദ്ദേഹം കണ്ടു. അദ്ദേഹത്തോട് കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുനി തന്‍റെ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നില്ല. ക്രോധത്തോടെ രാജാവ് അടുത്തുകിടന്ന ഒരു ചത്ത പാമ്പിനെ വില്ലുകൊണ്ടു തോണ്ടിയെടുത്ത് മുനിയുടെ കഴുത്തില്‍ ചാര്‍ത്തി. എന്നിട്ടും മുനി ഉണര്‍ന്നില്ല. രാജാവ് കാട്ടില്‍ നിന്നും നാട്ടിലെത്തി.

മുനിയുടെ പുത്രന്‍ ഗവിജാതന്‍ മഹാതപസ്വിയും തേജസ്വിയുമാണ്. വനത്തില്‍ കളിച്ചുകൊണ്ടിരുന്ന അവനോടു സുഹൃത്തുക്കള്‍ പറഞ്ഞു: ‘നിന്‍റെ പിതാവിന്‍റെ കഴുത്തില്‍ ആരോ ചത്ത പാമ്പിനെ മാലയാക്കി അണിയിച്ചിരിക്കുന്നു’. പെട്ടെന്നുണ്ടായ കോപത്തില്‍ ഗവിജാതന്‍ കയ്യില്‍ ജലമെടുത്ത് ഇങ്ങിനെ ശപിച്ചു. ‘ഈ നീചകൃത്യം ചെയ്തവന്‍ ആരായിരുന്നാലും അവന്‍ ഏഴു ദിവസങ്ങള്‍ക്കകം സാക്ഷാല്‍ തക്ഷകന്‍റെ കടി കൊണ്ട് മരിക്കും’. രാജാവിനെ വിവരമറിയിക്കാന്‍ അയാള്‍ ആശ്രമത്തിലെ ഒരു ശിഷ്യനെ അയക്കുകയും ചെയ്തു. 

പരീക്ഷിത്ത് രാജാവ് ‘അനിവാര്യമാണ് ഈ വിധി’ എന്നോര്‍ത്ത് മന്ത്രിമാരെ വിളിച്ചു പറഞ്ഞു: 'ഇതെന്‍റെ കര്‍മ്മ ഫലമാണ്. ഇനിയെന്താണ് കരണീയം എന്ന് നിങ്ങള്‍ ഉപദേശിച്ചാലും. മൃത്യുവിനെ തടുക്കാനാവില്ല എന്നത് നിശ്ചയം! എങ്കിലും ബുദ്ധിയുള്ളവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമല്ലോ. മണി, മന്ത്രം, ഔഷധം എന്നിവയുടെ പ്രാഗത്ഭ്യം അറിയുക എളുപ്പമല്ല. പണ്ട് സര്‍പ്പം കടിച്ചു മരിക്കാരായ ഭാര്യക്ക് തന്‍റെ അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച ഒരു ബ്രാഹ്മണനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അയാളുടെ കൈവശം ഒരു ദിവ്യമണി ഉണ്ടായിരുന്നുവത്രേ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞു നിഷ്ക്രിയരായിരിക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ആവില്ല. ഭൂമിയിലോ ലോകങ്ങളിലെ എവിടെയെങ്കിലും ഈശ്വരവിശ്വാസം മാത്രം വെച്ചുകൊണ്ട് ജീവിക്കുന്ന ആരെങ്കിലുമുണ്ടോ? വിരക്തനായ സന്യാസിപോലും ഭിക്ഷാന്നം സ്വീകരിച്ചാണ് ജീവിക്കുന്നത്. ഗൃഹസ്ഥന്‍മാരുടെ ദയവിലാണ് അവര്‍ കഴിയുന്നത്. പ്രയത്നം ചെയ്യാതെ വായില്‍ നിന്നും വയറ്റില്‍ എന്തെങ്കിലും ചെല്ലുന്നതെങ്ങിനെ? പ്രയത്നം ചെയ്തിട്ടും ഫലമില്ലെങ്കില്‍ മാത്രമേ, ഇത് വിധിയാണ് എന്ന് വിചാരിക്കാനാവൂ.’

അപ്പോള്‍ മന്ത്രിമാര്‍ രാജാവിനോട്, തന്‍റെ ഭാര്യക്ക് അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച മുനിയുടെ കഥ തങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു.

രാജാവ് കഥ ചുരുക്കു വിവരിച്ചു. 'ഭൃഗു മഹര്‍ഷിയുടെ ഭാര്യ അതിസുന്ദരിയായ പുലോമയാണ്. അവരുടെ പുത്രന്‍ ച്യവനന്‍. ച്യവനന്‍ ശര്യാതിയുടെ പുത്രിയായ സുകന്യയെ വിവാഹം ചെയ്തു. അവരുടെ പുത്രന്‍ പ്രമതി. അദ്ദേഹത്തിന്‍റെ പത്നിയാണ് പ്രാതപി. അവര്‍ക്ക് രുരു എന്ന് പേരായ ഒരു പുത്രനുണ്ടായി. അദ്ദേഹം മഹാ താപസനായിരുന്നു. അക്കാലത്ത് ലോകവിശ്രുതനായിരുന്ന സ്ഥൂലകേശന്‍ എന്നൊരു ധര്‍മ്മാത്മാവും അവിടെ ജീവിച്ചിരുന്നു. ദേവനാരിയായ മേനക ആയിടയ്ക്ക് നദിക്കരയില്‍ കളിയാടവേ, വിശ്വാവസുവില്‍ നിന്നും ഗര്‍ഭം സ്വീകരിച്ചു. അവള്‍ സ്ഥൂലകേശന്‍റെ ആശ്രമത്തില്‍പ്പോയി പ്രസവിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ചു. ‘പ്രമദ്വര’ എന്ന് പേരിട്ട് സ്ഥൂലകേശന്‍ ആ പെണ്‍കുട്ടിയെ  വളര്‍ത്തി. യഥാകാലം പൂര്‍ണ്ണവളര്‍ച്ചയെത്തിയ അവളെക്കണ്ട് രുരു കാമപരവശനായിത്തീര്‍ന്നു.  

No comments:

Post a Comment