Devi

Devi

Saturday, November 21, 2015

ദിവസം 31. ശ്രീമദ്‌ ദേവീഭാഗവതം. 2. 6. പാണ്ഡവോത്പത്തി.

ദിവസം 31. ശ്രീമദ്‌ ദേവീഭാഗവതം. 2. 6.  പാണ്ഡവോത്പത്തി.

ഏവം സത്യവതീ തേന വൃതാ ശന്തനുനാ കില
ദ്വൌ പുത്രൌ ച തയാ ജാതൌ മൃതൌ കാലവശാദപി
വ്യാസ വീര്യാത്തു സംജാതോ ധൃതരാഷ്ട്രോ f ന്ധ ഏവ ച
മുനീം ദൃഷ്ട്വാഥ കാമിന്യാ നേത്രസമ്മീലനേ കൃതേ  

സൂതന്‍ തുടര്‍ന്നു: അങ്ങിനെ സത്യവതിയെ ശന്തനു മഹാരാജാവ് വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായെങ്കിലും രണ്ടാളും കാലശക്തിയാല്‍ പെട്ടെന്ന് തന്നെ മരിച്ചുപോയി. വ്യാസന്‍റെ പുത്രനായി ധൃതരാഷ്ട്രര്‍ ജനിച്ചു. മുനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്ഞി കണ്ണടച്ചതിനാല്‍ ജന്മനാ അന്ധനായാണ് അദ്ദേഹം ജനിച്ചത്. അംബാലിക വൃദ്ധനായ വ്യാസനെക്കണ്ട് വിളറിയതില്‍ മുനിക്ക് കോപമുണ്ടായി. അങ്ങിനെ അംബാലികയ്ക്കുണ്ടായ കുഞ്ഞ് ദേഹം മുഴുവന്‍ പാണ്ടുമായി ജനിച്ചു. എന്നാല്‍ കാമകലയില്‍ നിപുണയായ ദാസി അതി സന്തോഷത്തോടെയാണ് വ്യാസനെ സ്വീകരിച്ചത്. ആ ബന്ധത്തില്‍ നിന്നും ധര്‍മ്മാംശമായി വിദുരര്‍ ജനിച്ചു. ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായത് കൊണ്ട് രാജ്യഭാരം പാണ്ഡുവിനായിരുന്നു. വിദുരനെ മന്ത്രിയാക്കി ഭീഷ്മരുടെ ഒത്താശയിലാണ് ഭരണം നടന്നത്. ഗാന്ധാരി, സൌബലി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ധൃതരാഷ്ട്രര്‍ക്കുണ്ടായിരുന്നത്. രണ്ടാമത്തെവള്‍ വൈശ്യസ്ത്രീയായിരുന്നു. അവള്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായി. ഗാന്ധാരിക്ക് നൂറു പുത്രന്മാരും ഉണ്ടായിരുന്നു. പാണ്ഡുവിന്‍റെ രണ്ടു പത്നിമാര്‍ കുന്തിയും മാദ്രിയും ആയിരുന്നു. കുന്തിക്ക് തന്‍റെ പിതാവിന്‍റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന ബാല്യകാലത്ത്‌ സൂര്യന്‍റെ പുത്രനായി കര്‍ണ്ണന്‍ എന്നൊരു മകനുണ്ടായിരുന്നു.

ഋഷിമാരപ്പോള്‍ ആ കഥ കേള്‍പ്പിക്കണമെന്നു സൂതനോടാവശ്യപ്പെട്ടു. ‘എങ്ങിനെയാണ് ബാലികയ്ക്ക് സൂര്യനില്‍ നിന്നും പുത്രലബ്ധിയുണ്ടായത്? എന്നിട്ടും രാജാവ് കുന്തിയെ വിവാഹം ചെയ്യാനിടയായത് അങ്ങിനെയാണ്?

സൂതന്‍ തുടര്‍ന്നു: ശൂരസേനരാജാവിന്‍റെ മകളായ കുന്തിയെ കുന്തീഭോജരാജാവ് യാചിച്ചു വാങ്ങിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തി. രാജാവ് നടത്തിയ അഗ്നിഹോത്രത്തില്‍ അഗ്നിയെ സേവിക്കാനുള്ള കര്‍ത്തവ്യം കുമാരിയുടേതായിരുന്നു. അങ്ങിനെയിരിക്കെ ചാതുര്‍മാസ്യത്തിനായി വന്ന ദുര്‍വ്വാസാവ്‌ മുനിയെ ശുശ്രൂഷിക്കാനും അദ്ദേഹത്തില്‍ നിന്നും ഒരു വരം ലഭിക്കാനും അവള്‍ക്ക് ഭാഗ്യമുണ്ടായി. മുനി അവള്‍ക്ക് ഒരു മന്ത്രം നല്‍കി. ‘ഇത് ജപിച്ചാല്‍ നിനക്ക് ഇഷ്ടമുള്ള ദേവന്‍ പ്രത്യക്ഷനായി നിന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കും’ എന്നായിരുന്നു മുനി അനുഗ്രഹിച്ചത്.

മുനി പോയിക്കഴിഞ്ഞപ്പോള്‍ കുമാരി മന്ത്രമൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പോളതാ ഉദിച്ചുവരുന്ന ഭാനുമാന്‍ ആകാശത്ത് തിളങ്ങി നില്‍ക്കുന്നു. അവള്‍ മന്ത്രം ജപിച്ചു സൂര്യനെ വിളിച്ചു. ഉടനെ തന്നെ സൂര്യദേവനവിടെ അവള്‍ക്കു മുന്നില്‍ പ്രത്യക്ഷനായി. അത്ഭുതപ്പെട്ട കുന്തി കൈകൂപ്പിക്കൊണ്ട് സൂര്യദേവനോട്‌ തന്‍റെ സന്തോഷമറിയിച്ചു, എന്നിട്ട് വാനിലേയ്ക്ക് മടങ്ങിപ്പോവാന്‍ അഭ്യര്‍ത്ഥിച്ചു. ‘എന്നെ നീ വിളിച്ചതെന്തിനാണ്? എന്നെ ഇപ്പോള്‍ വരിക്കാതിരിക്കാന്‍ കാരണമെന്താണ്? ഞാന്‍ കാമാര്‍ത്തനാണിപ്പോള്‍. എന്നെ രമിപ്പിച്ചാലും.’ എന്നായി സൂര്യന്‍. കുലകന്യകയായ തന്നെ ദുഷിപ്പിക്കരുതെന്നു കുന്തി അപേക്ഷിച്ചു.

സൂര്യന്‍ പറഞ്ഞു: ഇവിടെ വന്നു വെറുതേ മടങ്ങിപ്പോകുന്നതില്‍ നാണക്കേടുണ്ട്. ദേവന്മാരുടെ ഇടയില്‍ ഞാന്‍ പരിഹാസപാത്രമാവും. എന്‍റെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ നിന്നെയും നിനക്ക് അനുഗ്രഹം നല്‍കിയ ആ മുനിയും ഞാന്‍ ശപിച്ചു കളയും. എന്നാല്‍ നിന്‍റെ കന്യകാത്വം നഷ്ടപ്പെടില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു. മാത്രമല്ല എന്നെപ്പോലെ പ്രഭാവവാനായ ഒരു പുത്രനെയാണ് ഞാന്‍ നിനക്ക് തരാന്‍ പോകുന്നത്.

കുന്തിയുമായി ബന്ധപ്പെട്ട ശേഷം സൂര്യന്‍ പ്രസന്നനായി അവളെ വിട്ടുപോയി. ഗര്‍ഭിണിയായ കുന്തി ഒരു ആയയുടെ സഹായത്താല്‍ പ്രസവിച്ചു. മറ്റാരും ഈ വാര്‍ത്ത അറിഞ്ഞതുമില്ല. ജനിച്ചപ്പോഴേ അവന്‍റെ ദേഹത്ത് കവചകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സൂര്യനെന്നപോലെ കാന്തിമാനായിരുന്നു അവന്‍. ‘ഇനി ചിന്തിക്കാനൊന്നുമില്ല’ എന്ന് ആയ പറഞ്ഞതനുസരിച്ച് കുട്ടിയെ അവള്‍ ഒരു പെട്ടിയില്‍ കിടത്തി. ‘എനിക്കെന്തു ചെയ്യാനാകും മകനേ, പ്രാണപ്രിയനായ നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാനെത്ര ഭാഗ്യഹീന!’ എന്ന് വിലപിച്ചുകൊണ്ട് അവള്‍ ജഗദംബയോട് ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. “സഗുണനിര്‍ഗുണ സ്വരൂപമായ അമ്മ നിന്നെ കാക്കട്ടെ. അവള്‍ നിനക്ക് സ്തന്യം നല്‍കട്ടെ. പിഴച്ചപെണ്ണായ ഞാന്‍ സൂര്യപുത്രനെ വിജനവനത്തില്‍ ഉപേക്ഷിക്കുന്നു. ഇനിയെന്നാണീ മുഖപങ്കജം എനിക്ക് കാണാനാവുക? കഴിഞ്ഞ ജന്മത്തിലും ദേവീപൂജ ചെയ്യാന്‍ എനിക്കായില്ല. ആ പദമലര്‍ പൂജിക്കാതിരുന്നതിനാല്‍ എനിക്കീ ദുര്യോഗം വന്നുപെട്ടു. അറിഞ്ഞുകൊണ്ട് ഞാന്‍ ചെയ്യുന്ന ഈ പാതകം മൂലം എന്നില്‍ ദുഃഖം ഇനിയും കൂടുകയേയുള്ളൂ.’

ഇങ്ങിനെ വിലപിച്ച് പെട്ടിയില്‍ വച്ച കുഞ്ഞിനെ ആയയെ ഏല്‍പ്പിച്ചു. കുന്തി പിതൃഗൃഹത്തില്‍ കഴിഞ്ഞു. നദിയില്‍ ഒഴുകിയെത്തിയ പെട്ടി അധിരഥന്‍ എന്ന സൂതനാണ് ലഭിച്ചത്. പുത്രഭാഗ്യമില്ലാതിരുന്ന അധിരഥനും ഭാര്യയും സന്തോഷത്തോടെ ആ കുഞ്ഞിനെ വളര്‍ത്തി. പിന്നീട്  ഒരു സ്വയംവരത്തിലൂടെയാണ് കുന്തി പാണ്ഡുവിനെ വരിച്ചത്‌. മാദ്രരാജാവിന്‍റെ മകളായ മാദ്രിയേയും രാജാവ് വിവാഹം ചെയ്തു. ഒരിക്കല്‍ മൃഗയാവിനോദത്തിനിടയ്ക്ക് രാജാവ് അബദ്ധത്തില്‍ ഒരു മുനിയുടെ മരണത്തിനിടയാക്കി. അപ്പോള്‍ മുനി തന്റെ പ്രിയതംയുമായി മൈഥുനത്തിലായിരുന്നു.  അമ്പേറ്റു കോപംവന്ന മുനി രാജാവിനെ ശപിച്ചു: 'സ്ത്രീസംഗമുണ്ടായാല്‍ നിനക്ക് ആ നിമിഷം മരണം സംഭവിക്കട്ടെ.!' രാജാവ് ആധിപിടിച്ചു വനത്തില്‍ കഴിഞ്ഞു. രാജ്ഞിമാരും അദ്ദേഹത്തിനൊപ്പം വനത്തില്‍ത്തന്നെ താമസിച്ചു. സുഖജീവിതത്തിനും പുത്രാ ഭാഗ്യത്തിനും യാതൊരു വഴിയും കാണാതെ പാണ്ഡു തപോനിരതനായി മുനിമാരുമായുള്ള സത്സംഗത്തില്‍ മുഴുകി ജീവിച്ചു. മുനിമാരുടെ ധര്‍മ്മോപദേശങ്ങളുടെയിടയ്ക്ക് ‘പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല അതിനാല്‍ എതുവിധേനെയെങ്കിലും അങ്ങ് ഒരു പുത്രനുണ്ടാകാന്‍ ശ്രമിക്കണം’ എന്നു  പറഞ്ഞത് അദ്ദേഹത്തിന്‍റെയുള്ളില്‍ പതിഞ്ഞു.

അംശജന്‍ (സ്വധര്‍മ്മപത്നിയിലുണ്ടായവന്‍), പുത്രിയുടെ പുത്രന്‍, ക്ഷേത്രജന്‍ (ഭര്‍ത്താവ് അശക്തനായതുകൊണ്ട് ധര്‍മ്മപത്നിക്ക് അര്‍ഹനായ അന്യനില്‍ നിന്നുണ്ടാവുന്ന പുത്രന്‍), ഗോളകന്‍ (വിധവയില്‍ ഉണ്ടായവന്‍), കുണ്ഡന്‍ (ജാരപുത്രന്‍), സഹോഢന്‍ (ഗര്‍ഭിണിയായ ഒരുവളെ അറിഞ്ഞുകൊണ്ട് ഭാര്യയാക്കുന്നയാള്‍ ആ പുത്രനെ സ്വപുത്രനായി കണക്കാക്കുകയാണെങ്കില്‍ അത് സഹോഢന്‍), കാനീനന്‍ (പിതൃഗൃഹത്തില്‍ കന്യകയായിരിക്കെ ഉണ്ടായ പുത്രന്‍), ക്രീതന്‍ (വിലയ്ക്ക് വാങ്ങിയ പുത്രന്‍) എന്നിവരെല്ലാം പുത്രന്മാരാണെങ്കിലും അവരുടെ പ്രാധാന്യം ഈ പറഞ്ഞ ക്രമത്തില്‍ കുറഞ്ഞുവരും എന്നതാണ് ശാസ്ത്രം.

അപ്പോള്‍ പാണ്ഡു കുന്തിയോട് പറഞ്ഞു: 'നീ തപോധനനായ ഒരു മഹര്‍ഷിയെ പ്രാപിച്ചു സന്താനത്തെ ജനിപ്പിക്കക. ഇതില്‍ ദോഷമൊന്നുമില്ല. പണ്ട് സൌദാസന്‍ എന്ന രാജാവിന് പുത്രലാഭം ഉണ്ടായത് വസിഷ്ഠമുനിയില്‍ നിന്നാണത്രേ!'

തനിക്ക് ദുര്‍വ്വാസാവ്‌ തന്ന വരമുണ്ടെന്നും താന്‍ വിളിക്കുന്ന ദേവന്‍ തന്‍റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുമെന്നും രാജ്ഞി രാജാവിനെ അറിയിച്ചു. ഭര്‍ത്താവിന്‍റെ സമ്മതത്തോടെ കുന്തി ധര്‍മ്മദേവനെ സ്മരിച്ചു വരുത്തി. ആ സംഗമത്തില്‍ നിന്നും യുധിഷ്ഠിരന്‍ ജനിച്ചു. കാറ്റില്‍ നിന്നും ഭീമന്‍, ഇന്ദ്രനില്‍ നിന്നും അര്‍ജുനന്‍ എങ്ങിനെ മൂന്നുപേര്‍ കുന്തിക്ക് പുത്രന്മാരായുണ്ടായി. മാദ്രിക്കും പുത്രലാഭത്തിനായി ആഗ്രഹമുണ്ടായി. അവള്‍ ഭര്‍ത്താവിനോട് ആഗ്രഹം പറഞ്ഞു. പാണ്ഡുവിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് കുന്തി മാദ്രിയ്ക്ക് ആ വിശുദ്ധമന്ത്രം കൈമാറി. മാദ്രി അശ്വിനീ ദേവകളെ സ്മരിച്ചുവരുത്തി. അവള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായി. നകുലനും സഹദേവനും.

ഒരു ദിവസം വികാരത്താല്‍ നയിക്കപ്പെട്ട പാണ്ഡു കാമാര്‍ത്തനായി മാദ്രിയെ പുണര്‍ന്നു. അരുതേയെന്ന് രാജ്ഞി വിലക്കിയിട്ടും വന്നു പുല്‍കിയ രാജാവ് ശാപഫലത്താല്‍ ഉടനെതന്നെ മരിച്ചു വീണു. മരം വീഴുമ്പോള്‍ അതില്‍ ചുറ്റിപ്പടര്‍ന്ന വള്ളിയെന്നതുപോലെ മാദ്രിയും അവിടെത്തന്നെ കുഴഞ്ഞുവീണു. കുന്തിയും മക്കളും മാമുനിമാരും പെട്ടെന്നോടിയെത്തി. രാജാവിനെ സംസ്കരിച്ച ചിതയില്‍ മാദ്രിയും ഉടംതടി ചാടി തന്‍റെ ജീവിതമൊടുക്കി. ഉദക ക്രിയകള്‍ക്കു ശേഷം കുന്തിയും അഞ്ചു മക്കളും ഹസ്തിനാപുരത്തെത്തി. ഗംഗേയനും വിദുരനും മറ്റും ഈ പുത്രന്മാര്‍ ആരുടേതാണ് എന്ന് ചോദ്യം ചെയ്തപ്പോള്‍ കുന്തി കരഞ്ഞുപോയി. ദേവപുത്രന്മാരായ ഇവര്‍ കുരുവംശജര്‍ തന്നെയാണ് എന്നുപറഞ്ഞ് അവള്‍ ദേവന്മാരെ ഓരോരുത്തരെയായി അവിടെ വിളിച്ചു വരുത്തി. ‘ഞങ്ങളുടെ പുത്രന്മാരാണിവര്‍’ എന്ന് സാക്ഷ്യം പറഞ്ഞു ദേവന്മാര്‍ മടങ്ങി. പിന്നീട് കൊട്ടാരത്തില്‍ അവര്‍ ഭീഷ്മരുടെ സംരക്ഷണയില്‍ വളര്‍ന്നു. ഇങ്ങിനെയാണ് പാണ്ഡവന്മാര്‍ ഉണ്ടായത്.   

No comments:

Post a Comment