Devi

Devi

Saturday, November 5, 2016

ദിവസം 188 ശ്രീമദ്‌ ദേവീഭാഗവതം. 7. 30. അഷ്ടോത്തര ശതപീഠവര്‍ണ്ണനം

ദിവസം 188 ശ്രീമദ്‌ ദേവീഭാഗവതം7. 30. അഷ്ടോത്തര ശതപീഠവര്‍ണ്ണനം  

തതസ്തേ തു വനോദ്ദേശേ ഹിമാചലതടാശ്രയാ:
മായാബീജജപാസക്താതപശ്ചേരു: സമാഹിതാ:
ധ്യായതാം പരമാം ശക്തിം ലക്ഷവർഷാണ്യ ഭൂന്നൃപ
തത: പ്രസന്നാ ദേവി സാ പ്രത്യക്ഷം ദർശനം ദദൗ

വ്യാസൻ തുടർന്നു: മഞ്ഞു നിറഞ്ഞ ഹിമവാന്റെ താഴ് വരയിലെത്തി അവർ മായാ ബീജസഹിതം  പ്രശാന്തചിത്തരായി ധ്യാനം ചെയ്തു. ഒരു ലക്ഷം കൊല്ലം അവരങ്ങിനെ ധ്യാനം തുടർന്നപ്പോൾ പരാശക്തി അവർക്കു മുന്നിൽ പ്രത്യക്ഷയായി. പാശം, അങ്കുശം, വരം, ഭീതി, എന്നിവയാൽ നാലു തൃക്കരങ്ങളെ അലങ്കരിച്ച ദേവി കരുണാരസ സമ്പൂർണ്ണയും സച്ചിദാനന്ദരൂപിണിയുമായി കാണപ്പെട്ടു.

ദക്ഷാദികൾ ദേവിയെ ഇങ്ങിനെ വാഴ്ത്തി: “വിശ്വരൂപേ, അഗ്നിരൂപേ, നമസ്കാരം. തൈജസ രൂപയും സൂത്രാത്മ ശരീരയുമായ ദേവിക്ക് നമസ്കാരം. സർവ്വരൂപയും സർവ്വ ലക്ഷ്യാത്മ സ്വരൂപയുമായ ദേവിയെ ഞങ്ങൾ സ്തുതിക്കുന്നു. വ്യഷ്ടി ലിംഗദേഹവും സമഷ്ടി ലിംഗദേഹവും അമ്മേ, നിന്നിൽ അടങ്ങുന്നു. അവ്യാകൃതാത്മികയായ ദേവി പ്രാജ്ഞരൂപിണിയാണ്. കൂടസ്ഥയും ബ്രഹ്മരൂപിണിയുമാണ്.” ഗദ്ഗദത്തോടെ ദേവൻമാർ അമ്മയെ തൊഴുതുവണങ്ങി. ദേവിയുടെ ചരണ കമലങ്ങളിൽ നമസ്കരിച്ചു.

ദേവി സുപ്രസന്നയായി മധുരോദാരസ്വരത്തിൽ അരുളി: “സദാ വരദായിനിയാണ് ഞാൻ എന്നറിയാമല്ലോ അഭീഷ്ടവരം എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളൂ.

ഹരിഹരൻമാർക്കു ദേഹസൗഖ്യം പ്രദാനം ചെയ്യണമെന്ന് അവരാവശ്യപ്പെട്ടു. അവരുടെ ശക്തികൾ തിരികെ വരണമെന്ന ആവശ്യവും ദേവിയെ അറിയിച്ചു. ദക്ഷൻ വീണ്ടും ഒരാവശ്യം കൂടി അറിയിച്ചു. “അമ്മേ എന്റെ കുലത്തിൽ അമ്മ വന്നു പിറക്കണം. അങ്ങിനെ അമ്മയെ പരിചരിക്കാനുള്ള ഭാഗ്യം എനിക്കു നല്കിയാലും. കൂടാതെ അമ്മയെ പൂജിക്കാനുള്ള, ജപധ്യാനങ്ങൾക്കുളള വിവിധ മാർഗ്ഗങ്ങളും സ്ഥാനങ്ങളും ആ തിരുമുഖത്തു നിന്നു തന്നെ പഠിപ്പിച്ചു തരികയും വേണം.”

ദേവി അരുളി: “ഹരിഹരൻമാർ എന്റെ ശക്തിയെ നിന്ദിച്ചതിനാലാണ്  ഇപ്രകാരം ബുദ്ധിമുട്ടേണ്ടതായി വന്നത്. അവർക്ക് ഞാൻ സുഖം നൽകാം. മാത്രമല്ല അവരിൽ നിന്നും പിരിഞ്ഞു പോയ ശക്തികളിൽ ഒരാൾ പാൽക്കടലിലും മറ്റേയാൾ ദക്ഷഗൃഹത്തിലും ജനിക്കുന്നതാണ്. എന്റെ പ്രേരണ കൊണ്ടു് അവർ ഹരിഹരൻമാരെ സന്ധിക്കുന്നതാണ്.

എന്നെ ധ്യാനിക്കുവാൻ ഏറ്റവും ഉത്തമമായുള്ളത് മായാ ബീജമന്ത്രം തന്നെയാണ്. എന്റെ വിരാഡ് രൂപത്തേയോ ഇപ്പോൾ കാണുന്ന സച്ചിദാനന്ദരൂപത്തേയോ ധ്യാനിക്കാം. ഈ വിശ്വം മുഴുവനും എന്റെ സ്ഥാനമാണെന്ന് അറിയുക. സർവ്വദാ, എല്ലായിടത്തും എന്നെ പൂജിക്കുക; എന്നെ  ധ്യാനിക്കുക.

ദേവി എല്ലാവരെയും അനുഗ്രഹിച്ച് അന്തർധാനം ചെയ്തു. ദക്ഷാദി ദേവൻമാർ ബ്രഹ്മാവിനെക്കണ്ട് എല്ലാ വൃത്താന്തങ്ങളും അറിയിച്ചു. ഹരിഹരൻമാർ അവരവരുടെ കർമ്മങ്ങൾ കുശലതയോടെ വീണ്ടും അനുഷ്ടിച്ചു തുടങ്ങി. അവരിലെ ഗർവ്വ് അപ്പോഴേക്കും ശമിച്ചിരുന്നു.

കാലം കടന്നു പോകെ പരാശക്തിയുടെ തേജസ്സ് ദക്ഷന്റെ പുത്രിയായി അവതരിച്ചു. ദേവൻമാർ പുഷ്പവൃഷ്ടിയോടെ അതാഘോഷിച്ചു. സർവ്വ മംഗളങ്ങളും നേർന്നു കൊണ്ട് സൂര്യൻ പൂർണ്ണ ശോഭയോടെ ജ്വലിച്ചു നിന്നു. നദികൾ നിറഞ്ഞ് ഉല്ലസിച്ചൊഴുകി. ബ്രഹ്മസ്വരൂപിണിയുടെ അവതാരമാകയാൽ സതി എന്നാണവൾക്ക് ദക്ഷന്‍ പേരിട്ടത്. ശിവന്റെ ശക്തിയാകയാൽ യഥാകാലം സതി ശിവനൊപ്പം ചെന്നു ചേർന്നു. എന്നാൽ വിധിയെന്നു പറയട്ടേ ആ സതി അഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്യുകയാണുണ്ടായത്. അത് വേറൊരു കഥ.

ജനമേജയൻ ചോദിച്ചു: “അതെന്തു കഥയാണ്?. ആരെ സ്മരിച്ചാൽ സംസാരത്തീ കെടുമോ, ആ പരംപൊരുൾ അഗ്നിയിൽ ദഹിച്ചുവെന്നോ? അസംഭവ്യം തന്നെയിത്. ദുരന്തമുണ്ടാവാൻ ദക്ഷൻ എന്തു ചെയ്തു?

വ്യാസൻ പറഞ്ഞു: ഇതിന്‍റെ പുറകിലൊരു പുരാവൃത്തമുണ്ട്‌. ഇതാ കേട്ടു കൊള്ളുക. ദേവ ഋഷിയായ ദുർവ്വാസാവ് മായാ ബീജമന്ത്രം ഉരുവിട്ടുകൊണ്ട് ഒരിക്കല്‍ ജഗദംബയെ സന്ദർശിച്ചു. പ്രസന്ന ഭാവത്തോടെ ദേവി തന്റെ കഴുത്തിൽ കിടന്ന പൂമാല മുനിക്ക് പ്രസാദമായി നൽകി.  പുതുപൂക്കള്‍ ആയിരുന്നതിനാല്‍  വണ്ടിനങ്ങൾ അപ്പോഴും  മലയ്ക്ക് ചുറ്റും പാറി നടക്കുന്നുണ്ടായിരുന്നു. മാത്രമല്ല ദേവിയുടെ കഴുത്തില്‍ കിടന്ന  പൂമാലയ്ക്ക് ഇപ്പോഴും അതിന്റെ പുതുമയുണ്ടാവുമല്ലോ. ദേവീപ്രസാദവും കയ്യിലെടുത്ത് മുനി ആകാശമാർഗ്ഗേ ദക്ഷന്റെ ആസ്ഥാനത്തെത്തി. സതിയെക്കണ്ട് നമസ്കരിക്കാനാണ് മുനിയവിടെ ചെന്നത്.

“മനുഷ്യ ദുർലഭമായ ഈ മാല അങ്ങേയ്ക്ക് എങ്ങിനെ കിട്ടി?”എന്നായി ദക്ഷൻ.

“ഇത് ദേവീപ്രസാദമാണ്.” എന്ന്  മുനി മറുപടി പറഞ്ഞു.

അപ്പോൾ ദക്ഷന് ആ മാല തനിക്കു കിട്ടിയാൽക്കൊള്ളാം എന്നു തോന്നി. അദ്ദേഹം മാല ദക്ഷനു നൽകുകയും ചെയ്തു. ദക്ഷൻ ആ മാല കൊട്ടാരത്തിൽ തന്റെ കിടപ്പറയിലാണ് സൂക്ഷിച്ചത്. മാലയുടെ മദഗന്ധം ദക്ഷനെ കാമപരവശനാക്കി. അതിന്‍റെ പാപമാണ് ദക്ഷനെ ശിവനിലും സതിയിലും വിദ്വേഷബുദ്ധിയുള്ളവനാക്കിയത്. പതിവ്രതാധർമ്മത്തിന്റെ മാഹാത്മ്യം കാണിക്കാൻ സതി ദക്ഷനിൽ നിന്നുണ്ടായ സ്വന്തം ദേഹത്തെ യാഗാഗ്നിയിൽ ദഹിപ്പിച്ചു. ആ ശക്തി പിന്നീടു് ഹിമവാന്റെ പുത്രിയായി പുനർജനിക്കുകയാണുണ്ടായത്.

ജനമേജയൻ ചോദിച്ചു: “തന്റെ പ്രാണപ്രിയയായ സതി ജീവൻ വെടിഞ്ഞപ്പോൾ വിരഹതാപത്തിൽ ഹരൻ എന്തു ചെയ്തു?”

വ്യാസൻ തുടർന്നു. ‘അക്കഥ പറയാൻ എനിക്ക് ശക്തിയില്ല രാജാവേ. സതി  ദേഹം വെടിഞ്ഞതോടെ   ശിവകോപത്തിൽ ത്രൈലോക്യ പ്രളയം തന്നെയുണ്ടായി. അപ്പോള്‍ ഭദ്രകാളീ ഗണങ്ങളുടെ അകമ്പടിയോടെ വീരഭദ്രൻ ജനിച്ചു. അവരുടെ ചെയ്തികള്‍ കൊണ്ട് മൂന്നു ലോകവും നശിക്കുമെന്ന മട്ടിലായപ്പോൾ ബ്രഹ്മാദികൾ ശങ്കരനെത്തന്നെ  ശരണം പ്രാപിച്ചു. കരുണാവാരിധിയായ ശങ്കരൻ തലയറ്റുപോയ ദക്ഷന് ഒരാട്ടിൻ തല വച്ചു കൊടുത്തു ജീവൻ നല്കി. ദേവൻമാർക്ക് പരമശിവൻ അഭയവും നല്കി. ചിതയിൽ പാതി ദഹിച്ച സതിയുടെ ദേഹമെടുത്തു കൊണ്ടു് ശിവൻ “ഹാ കഷ്ടം! കഷ്ടം !” എന്നു വിലപിച്ചു കൊണ്ട് നാനാ ദേശങ്ങളിലും ചുറ്റിപ്പാഞ്ഞു. ഇതു കണ്ട് ബ്രഹ്മാവും മറ്റു ദേവൻമാരും ആകുലപ്പെട്ടു.

മഹാവിഷ്ണു, പെട്ടെന്ന് സതിയുടെ ദേഹത്തെ പല കഷണങ്ങളാക്കി മുറിച്ചു. അപ്പോളാ അവയവങ്ങൾ പല ദിക്കുകളിൽ നൂറ്റിയെട്ട് ഇടങ്ങളിലായി ചെന്നു വീണു. അവിടെയെല്ലാം ശങ്കരൻ ഒരോരോ മൂർത്തീഭാവം കൈക്കൊണ്ടു് നിലകൊണ്ടു. എന്നിട്ട് ശങ്കരൻ ഇങ്ങിനെ പ്രസ്താവിച്ചു. “ഈയിടങ്ങളിൽ ഓരോന്നിലും ജഗദംബികയെ ഭജിക്കുന്നവർ എല്ലാ നേട്ടങ്ങൾക്കും അർഹരാകും. സതിയുടെ അവയവങ്ങൾ വീണയിടങ്ങൾ ആ ദേവിയുടെ നിത്യ  സാന്നിദ്ധ്യത്താൽ പാവനമാകും. ഇവിടങ്ങളിൽ പുരശ്ചരണം ചെയ്യപ്പെടുന്ന മന്ത്രങ്ങൾ മായാബീജത്താൽ ഫലവത്തായിത്തീരും.” എന്നിട്ട് വിരഹതാപത്തോടെ ഹരൻ ഈ സ്ഥാനങ്ങളിൽ ഓരോന്നിലും ജപധ്യാനസമാധിസ്ഥനായി കാലം കഴിച്ചു വന്നു.

ജനമേജയൻ ചോദിച്ചു: “അങ്ങിനെ പവിത്രമായ സ്ഥാനങ്ങൾ ഏതൊക്കെയാണ്? എന്താണവയുടെ പേരുകൾ? അതാതിടങ്ങളിലെ ദേവിമാർ ഏതെല്ലാം നാമങ്ങളിലാണ് അറിയപ്പെടുന്നത്?”

വ്യാസൻ പറഞ്ഞു: ‘ശ്രവണ മാത്രയിൽ പാപങ്ങൾ ഇല്ലാതാക്കാൻ കെല്പുളള അക്കാര്യം   ഞാൻ പറയാം. സിദ്ധി, ഭൂതി എന്നിവയ്ക്കായി ഏതൊക്കെ ഉപാസനകളാണ് എവിടെയൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്നും  ഞാൻ വിശദമായിത്തന്നെ പറയാം.

കാശിയിലെ ഗൗരീ മുഖത്തിൽ വിശാലാക്ഷിയായി അവൾ വാഴുന്നു. നൈമിശാരണ്യത്തിൽ ലിംഗ ധാരിണിയായാണ് അവള്‍ നിലകൊള്ളുന്നത്. പ്രയാഗയിൽ ലളിത. ഗന്ധമാദനത്തിൽ കാമുകീ ദേവി. ദക്ഷിണ മാനസത്തിൽ കുമുദ. ഉത്തര മാനസത്തിൽ വിശ്വകാമ. ഗോമന്തത്തിൽ ഗോമതി. മുരത്തിൽ കാമ ചാരിണി. ചൈത്രരഥത്തിൽ മദോൽക്കട. ഹസ്തിനാപുരത്തിൽ ജയന്തി. കന്യാകുബ്ജത്തിൽ ഗൗരി. മലയാചലത്തിൽ രംഭ. ഏകാമ്രത്തിൽ കീർത്തിമതി. വിശ്വത്തിൽ വിശ്വേശ്വരി. പുഷ്കരത്തിൽ പുരൂഹത. കേദാരപീഠത്തിൽ സന്മാർഗ്ഗദായിനി. ഹിമാദ്രി സാനുവിൽ മന്ദ. ഗോകർണ്ണത്തിൽ ഭൂകർണ്ണിക. സ്ഥാനേശ്വരിയിൽ ശ്രീഭവാനി. ബില്വത്തിൽ ബില പത്രിക. ശ്രീശൈലത്തിൽ മാധവി. ഭദ്രേശ്വരത്തിൽ ഭദ്ര.  വരാഹ ശൈലത്തിൽ ജയ. കമലാലയത്തിൽ കമല. രുദ്രകോടിയിൽ രുദ്രാണി. കാളഞ്ജരത്തിൽ കാളി. സാളഗ്രാമത്തിൽ മഹാദേവി, ശിവലിംഗത്തിൽ ജലപ്രിയ. മഹാലിംഗത്തിൽ കപില. മാകോടത്തിൽ മകുടേശ്വരി. മായാപുരിയിൽ കുമാരി. സന്താനത്തിൽ ലളിതാംബിക. ഗയയിൽ മംഗള. പുരുഷോത്തത്തിൽ വിമല. സഹസ്രാക്ഷത്തിൽ ഉൽപ്പലാക്ഷി. ഹിരണ്യാക്ഷത്തിൽ മഹോൽപ്പല. വിപാശയിൽ അമോഘാക്ഷി. ത്രികൂടത്തിൽ രുദ്ര സുന്ദരി.

പുണ്ഡ്രവർദ്ധനത്തിൽ പാടല. സുപാർശ്വത്തിൽ നാരായണി. വിപുലത്തിൽ വിപുല. മലയ പർവ്വതത്തിൽ കല്യാണി. സഹ്യാദ്രിയിൽ ഏകവീര. ഹരിശ്ചന്ദ്രത്തിൽ ചന്ദ്രിക. രാമതീർത്ഥത്തിൽ രമണ. യമുനയിൽ മൃഗാവതി. കോടതീർത്ഥത്തിൽ കോടവി. മാധവ വനത്തിൽ സുഗന്ധ. ഗോദാവരിയിൽ ത്രിസന്ധ്യ. ഗംഗാദ്വാരത്തിൽ രതിപ്രിയ. ശിവകുണ്ഡത്തിൽ ശുഭാനന്ദ. ദേവികാ തടത്തിൽ നന്ദിനി. ദ്വാരവതിയിൽ രുക്മിണി. വൃന്ദാവനത്തിൽ രാധ. മഥുരയിൽ ദേവകി. ചിത്രകൂടത്തിൽ സീത. പാതാളത്തിൽ പരമേശ്വരി. വിന്ധ്യനിൽ വിന്ധ്യവാസിനി. വൈദ്യനാഥത്തിൽ ആരോഗ്യ. കരവീരത്തിൽ മഹാലക്ഷ്മി. വിനായകത്തിൽ ഉമ. മഹാകാളത്തിൽ മഹേശ്വരി.

ഉഷ്ണതീർത്ഥങ്ങളിൽ അഭയ. വിന്ധ്യാ പർവ്വതത്തിൽ നിതംബ. മാണ്ഡവ്യത്തിൽ മാണ്ഡവി. മാഹേശ്വരീപുരത്തിൽ സ്വാഹ. ഛഗലണ്ഡത്തിൽ പ്രചണ്ഡ. അമരകണ്ടത്തിൽ ചണ്ഡിക. സോമേശ്വരത്തിൽ വരാരോഹ. പ്രഭാസത്തിൽ പുഷ്ക്കരാവതി. സരസ്വതിയിൽ ദേവമാത. സമുദ്രത്തിൽ പാരാവാര. മഹാലയത്തിൽ മഹാഭാഗ. പയോഷ്ണിയിൽ പാംഗലേശ്വരി. കൃതശൗചത്തിൽ സിംഹിക. കാർത്തികയിൽ അതിശങ്കരി. ഉൽപ്പലാവർത്തകയിൽ ലോല. ശോണ സംഗമത്തിൽ സുഭദ്ര.

സിദ്ധവനത്തിൽ ലക്ഷ്മി. ഭരതാശ്രമത്തിൽ അനംഗ. ജലന്ധരത്തിൽ വിശ്വമുഖി. കിഷ്കിന്ധ പർവ്വതത്തിൽ താര.  ദേവതാരുവനത്തിൽ പുഷ്ടി. കാശ്മീര മണ്ഡലത്തിൽ മേധ. ഹിമാദ്രിയിൽ ഭീമാ ദേവി. കപാല മോചനത്തിൽ തുഷ്ടി. കായാവരോഹണത്തിൽ ശുദ്ധി. ശംഖോദ്ധാരണത്തിൽ ധാര. പിണ്ഡാരകത്തിൽ ധൃതി. ചന്ത്രഭാഗയിൽ കല. അച്ഛോദത്തിൽ ശിവധാരിണി. വേണയിൽ അമൃത. ബദരിയിൽ ഉർവ്വശി. ഉത്തര കുരുവിൽ ഔഷധി. കുശദ്വീപിൽ കുശോദക. ഹേമകൂടത്തിൽ മന്മഥ. കുമുദത്തിൽ സത്യവാദിനി. അശ്വത്ഥ വൃക്ഷങ്ങളിൽ വന്ദനീയ. ദേവലോകത്ത് ഇന്ദ്രാണി. ശിവ സന്നിധിയിൽ ശിവ. ബ്രഹ്മ വദനങ്ങളിൽ സരസ്വതി. സൂര്യബിംബത്തിൽ പ്രഭ. സപ്തമാതൃക്കളിൽ വൈഷ്ണവി.

സതികളിൽ അരുന്ധതി. സ്ത്രീകളിൽ തിലോത്തമ. ചിത്തത്തിൽ ബ്രഹ്മകല. സർവ്വജീവികളിലും ശക്തി. എന്നിങ്ങിനെ നൂറ്റിയെട്ട് സിദ്ധപീഠങ്ങളാണ് സതീദേവിയുടെ അവയവങ്ങൾ വീണയിടങ്ങള്‍.

ഇപ്പറഞ്ഞവയെ കൂടാതെ മറ്റ് സിദ്ധപീഠങ്ങളും ലോകത്തുണ്ട്. ഇപ്പറഞ്ഞ നൂറ്റിയെട്ട് സിദ്ധപീഠങ്ങളിലെ ദേവിമാരെ സ്മരിക്കുന്നവർക്ക് സർവ്വപാപവിമുക്തി സിദ്ധിക്കും. ഈ പീഠങ്ങൾ സന്ദർശിച്ച് അവിടെ ശ്രദ്ധാ ഭക്തിയോടെ മഹാദേവീപൂജ ചെയ്ത്, പിതൃക്കൾക്ക് തർപ്പണം ചെയ്ത്, ചെയ്തു പോയ തെറ്റുകൾ പൊറുക്കാൻ അപേക്ഷിക്കുന്ന പക്ഷം ഒരുവൻ കൃതകൃത്യനായി. സാധകന്‍ ഭക്ഷ്യാദികൾ കൊണ്ടു് ബ്രാഹ്മണരെ തൃപ്തരാക്കണം. യൗവനയുക്തകളായ കന്യകമാരെയും, കുമാരിമാരെയും, സന്യാസിമാരെയും ക്ഷേത്രപരിസരത്തുള്ള ചണ്ഡാലവർഗ്ഗക്കാരെയും എല്ലാം ദേവീരൂപങ്ങളായിക്കണ്ട് പൂജിക്കണം.

ആ ക്ഷേത്രങ്ങളിൽ നിന്നും സമ്മാനമോ പ്രതിഫലമോ ഒന്നും വാങ്ങരുത്. ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് മന്ത്രപൂജകൾ നടത്തണം. പിശുക്ക് കൂടാതെ ഓരോരോ ദേവീ സങ്കൽപ്പങ്ങൾക്കനുസരിച്ച് മായാ ബീജം കൊണ്ടു് നിത്യവും പൂജ ചെയ്യണം. അങ്ങിനെയുള്ള ഭക്തന് മന്ത്രസിദ്ധിയുണ്ടാവും.

ആരാണോ ഈ സിദ്ധപീഠങ്ങളിലേക്ക് തീർത്ഥയാത്ര ചെയ്യുന്നത്, അവന് ആയിരം കല്പം ബ്രഹ്മലോകവാസം സിദ്ധിക്കും. അവന്റെ പിതാക്കൻമാർക്കും സൗഖ്യമുണ്ടാവും. ഒടുവിൽ പരമജ്ഞാനം അവനിലുണരുകയാല്‍ അവന്‍റെ ഭവസാഗര തരണം സുലളിതമാവും. ഈ ലോകത്ത് നൂറ്റിയെട്ട് ദേവീ നാമങ്ങൾ ജപിച്ച് സിദ്ധൻമാരായ അനേകം പേരുണ്ട്. അവയെഴുതിയ ഗ്രന്ഥം പോലും അതിപാവനമാണ്. നൂറ്റിയെട്ടു നാമങ്ങൾ നിത്യവും ജപിക്കുന്നവന് അപ്രാപ്യമായി യാതൊന്നുമില്ല. ദേവീ ഭക്തൻ ദേവീസാരൂപ്യം കൈക്കൊണ്ട് ദേവൻമാർക്കു പോലും ആരാദ്ധ്യനാവും. ശ്രാദ്ധകാലത്ത് ഈ നൂറ്റിയെട്ടു നാമങ്ങൾ ചൊല്ലിയാൽ പിതൃക്കൾക്ക് ശാന്തിയുണ്ടാവും. അവർക്ക് ശ്രേഷ്ഠഗതിയും കൈവരും. ബുദ്ധിമാൻമാർ മുക്തി പ്രദായങ്ങളായ ഈ നൂറ്റിയെട്ട് വിശിഷ്ട സിദ്ധ പീഠങ്ങളെ നിത്യവും ഭജിക്കുന്നു.

“അത്യന്തം നിഗൂഢമായ ദേവീ ചരിതമാണ് രാജാവേ ഞാനിപ്പോൾ പറഞ്ഞു തന്നത്. ഇനിയും എന്നാണ് അങ്ങേയ്ക്ക് അറിയേണ്ടത്?”

No comments:

Post a Comment