Devi

Devi

Wednesday, May 24, 2017

ദിവസം 257. ശ്രീമദ്‌ ദേവീഭാഗവതം. 9- 35. കര്‍മ്മഫലാനുരൂപ നരകവര്‍ണ്ണനം

ദിവസം 257.  ശ്രീമദ്‌ ദേവീഭാഗവതം. 9- 35. കര്‍മ്മഫലാനുരൂപ നരകവര്‍ണ്ണനം 

ദേവസേവാം വിനാ സാദ്ധ്വി ന ഭവേത് കര്‍മ്മ കൃന്തനം 
ശുദ്ധകര്‍മ്മ ശുദ്ധബീജം നരകശ്ച കുകര്‍മ്മണാ
പുംശ്ചല്യന്നം ച യോ ഭുംക്തേ  യോfസ്യാത്   ഗച്ഛേത് പതിവ്രതേ 
സ ദ്വിജ: കാലസൂത്രം ച മൃതോ യാതി സു ദുര്‍ഗ്ഗമം 

ധർമ്മരാജൻ പറഞ്ഞു: ദേവോപാസന ചെയ്യാതെ കർമ്മക്ഷയം ഉണ്ടാവുകയില്ല. സത്കർമ്മത്തിന് സത്കർമ്മം തന്നെയാണ് കാരണം. അതുപോലെ ദുഷ്കർമ്മഹേതു ദുഷ്കർമ്മം തന്നെയാണ്. അവ നരകത്തിലേക്കാണ് ജീവനെ നയിക്കുക. വേശ്യ നൽകുന്ന ഭക്ഷണം കഴിക്കുന്ന വിപ്രനും വേശ്യയെ പ്രാപിക്കുന്ന ദ്വിജനും കാലസൂത്രമെന്ന നരകത്തിൽ എത്തിച്ചേരും എന്ന് നിശ്ചയം. അവിടെയവൻ നൂറു വർഷം കിടന്നു നരകിക്കും. പിന്നീട് ജനിക്കുമ്പോൾ രോഗിയായി ജീവിച്ച് ഒടുവിൽ അവൻ ശുദ്ധനാവും.

പതിവ്രതയെന്നാൽ ഒരേയൊരു കാന്തൻ മാത്രമാണവൾക്ക്. രണ്ടുപേർ ഒരുവള്‍ക്ക് ഇഷ്ടക്കാരായി ഉണ്ടെങ്കിൽ അവൾ കുലട. മൂന്നു പേരുണ്ടെങ്കിൽ ധർഷിണി. നാലാണെങ്കിൽ പുംശ്ചലി. ആറുപേരെ പ്രാപിക്കുന്നവൾ വേശ്യ. ഏഴും എട്ടും പേരെ വരിക്കുന്നവൾ പുംഗി. അതിലേറെപ്പേരുമായി സംഗമിക്കുന്നവൾ മഹാവേശ്യയാണ്. കുലട, ധർഷിണി,പുംശ്ചലി, പുംഗി, വേശ്യ, മഹാവേശ്യ എന്നിവരിൽ ആരെയെങ്കിലും പ്രാപിക്കുന്ന ബ്രാഹ്മണൻ മൽസ്യോദമെന്ന നരകത്തിൽ വീഴും. കുലടാ സംസർഗ്ഗത്താൽ നൂറു വർഷം, ധർഷിണിയാണെങ്കിൽ നാനൂറ് വർഷം, പൂംശ്ചലിയാണെങ്കിൽ അറുനൂറ് വർഷം, വേശ്യയാണെങ്കിൽ എണ്ണൂറ് വർഷം പുംഗിയാണെങ്കിൽ ആയിരം വർഷം മഹാവേശ്യയാണെങ്കിൽ പതിനായിരം വർഷം എന്നിങ്ങിനെയാണ് അവനു നരകവാസക്കാലം പറഞ്ഞിട്ടുള്ളത്. യമദൂതൻമാർ അവനെയവിടെ പ്രഹരിച്ചു പീഡിപ്പിക്കും.

കുലടയെ പ്രാപിച്ചവൻ തിത്തിരിപ്പക്ഷിയായും, മറ്റുള്ളവർ ക്രമത്തിൽ കുയിൽ, കാക്ക, ചെന്നായ്, പന്നി, എന്നീ ജീവികളായും ഏഴു ജന്മം കഴിയണം. മഹാവേശ്യയെ പ്രാപിച്ചവന്റെ ഏഴു ജന്മങ്ങൾ നിലവുമരമായിട്ടാണ് ജീവിച്ച് തീര്‍ക്കേണ്ടത്.

ചന്ദ്രഹണസമയത്ത് അല്ലെങ്കിൽ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നവൻ, അവൻ കഴിച്ച ധാന്യത്തിന്റെ എണ്ണമെത്രയോ അത്രകാലം അരുന്തദമെന്ന നരകത്തിൽ കഴിയണം. അതുകഴിഞ്ഞ് ജനിക്കുമ്പോൾ ഗുൻമം പോലുള്ള ഉദരവ്യാധികൾ പിടിപെട്ട് അവന്‍ വലയും. ഒടുവില്‍ പല്ലില്ലാത്തവനും ഒറ്റക്കണ്ണനും രോഗബാധിതനുമായി കഷ്ടപ്പെട്ടു ജീവിച്ച് അവൻ ശുദ്ധനാവും.

ഒരാൾക്ക് തന്റെ മകളെ കന്യാദാനം ചെയ്യാമെന്നു വാക്കുകൊടുത്തിട്ട് മറ്റൊരാൾക്ക് അവളെ കൊടുക്കുന്നവൻ പാംസുകുണ്ഡത്തിൽ ഒരു നൂറ്റാണ്ടു് ശരശയ്യയിൽ യമഭടതാഡനങ്ങളേറ്റ് കഴിയണം.

മണ്ണുകൊണ്ടുണ്ടാക്കിയ ശിവലിംഗത്തെ പൂജിക്കാത്ത ബ്രാഹ്മണൻ ശൂലികോപത്താൽ ശൂലപ്രോതമെന്ന നരകത്തിൽ വീഴും. നൂറ് വർഷം അവിടെക്കഴിഞ്ഞ് ഒടുവിൽ ഏഴു ജന്മം നരിയായി ജീവിച്ച് പിന്നെയൊരേഴു ജന്മം അവന്‍ ദേവലനാവും.

വിപ്രനെ ഭീഷണിപ്പെടുത്തി ദ്രോഹിക്കുന്നവൻ ആ വിപ്രന്റെ രോമസംഖ്യയെത്രയോ അത്ര കൊല്ലം പ്രകമ്പനം എന്നു പേരായ നരകത്തിൽ വസിക്കണം.

കോപത്തോടെ തന്റെ ഭർത്താവിനെ നോക്കുകയും കൊള്ളിവാക്കുകൾ പറയുകയും ചെയ്യുന്ന സ്ത്രീ ഉൽക്കാമുഖമെന്ന നരകത്തിൽ വീഴും. യമകിങ്കരൻമാർ അവളുടെ വായിൽ തീക്കൊള്ളിവയ്ക്കും. അവളുടെ ദേഹരോമങ്ങളുടെ എണ്ണമെത്രയോ അത്ര കൊല്ലം യമഭടൻമാർ അവളുടെ മൂർദ്ധാവിൽ തൊഴിച്ച് പീഡിപ്പിക്കും. പിന്നെ ഏഴുജന്മങ്ങളില്‍  അവള്‍ വിധവയായിരിക്കും. ഒടുവിൽ വ്യാധി പിടിച്ച് വികൃതരൂപമാർജിച്ച് ജീവിച്ച്  അവളുടെ പാപമൊഴിയും.

ശൂദ്രനെ പ്രാപിക്കുന്ന ബ്രാഹ്മണസ്ത്രീ അന്ധകൂപത്തിൽ പതിക്കും. തിളച്ചു കിടക്കുന്ന മലിനജലത്തിലവൾ യമദൂതൻമാരുടെ അടിയും കൊണ്ട് നീറിപ്പുകഞ്ഞ് തികഞ്ഞ അന്ധകാരത്തിൽ പതിന്നാല് ഇന്ദ്രൻമാരുടെ കാലത്തോളം കഴിയേണ്ടതായി വരും. പിന്നെ ആയിരം ജന്മങ്ങൾ കാക്കയായും, നൂറ് വീതം ജന്മങ്ങൾ, പന്നിയായിട്ടും പിടക്കോഴിയായിട്ടും, പെൺകറുക്കനായിട്ടും,  ഏഴു ജന്മങ്ങൾ വീതം പ്രാവായിട്ടും, പെൺ കുരങ്ങായിട്ടും ജീവിച്ച് ഒടുവിൽ ചണ്ഡാലസ്ത്രീ, അലക്കുകാരി, ക്ഷയരോഗം പിടിച്ച വേശ്യ, കുഷ്ഠം പിടിച്ച ചക്കാല സ്ത്രീ, എന്നീ ജന്മങ്ങളും എടുത്ത് അവള്‍ പാപമോക്ഷം നേടണം.

വേശ്യയ്ക്ക് വേധനം, പുംഗിക്ക് ദണ്ഡതാഡനം, മഹാവേശ്യക്ക് ജലരന്ധ്രകുണ്ഡം, സ്വൈരിണിക്ക് ദളനകുണ്ഡം, ധൃഷ്ടയ്ക്ക് ശോഷണകുണ്ഡം എന്നീ നരകങ്ങൾ പറഞ്ഞിരിക്കുന്നു.  യമദൂതതാഡനം അനുഭവിച്ച് മലമൂത്രാദികൾ ആഹരിച്ച് ഒരു മന്വന്തരക്കാലം അവരവിടെ കിടക്കണം. പിന്നെ ഒരു ലക്ഷം വർഷം അമേധ്യത്തിലെ കൃമികളായി ജീവിച്ച് അവരും ശുദ്ധരാവും.

നാലു വർണ്ണത്തിലുള്ളവരും അതത് വർണ്ണത്തിലുള്ള പരനാരിമാരെ പ്രാപിക്കുന്നതായാൽ അവർ ആ നാരിമാരോടു കൂടി കഷായകുണ്ഡത്തിൽ പതിക്കും. നൂറ് വർഷം തിളച്ചു കിടക്കുന്ന കഷായത്തിൽ കിടന്നു നരകിച്ചിട്ട് അവർ അതതു കുലങ്ങളിൽത്തന്നെ പിറവിയെടുക്കും. അങ്ങിനെയവർ വീണ്ടും ശുദ്ധരാവും.

ബ്രാഹ്മണസ്ത്രീയെ പ്രാപിക്കുന്ന ക്ഷത്രിയനും വൈശ്യനും സ്വന്തം മാതാവിനെ പ്രാപിക്കുന്നത്ര പാപമാണ് ചെയ്യുന്നത്. അവർക്ക് ശൂർപ്പകുണ്ഡനരകമാണ് വിധി. മുറം പോലെ വലുപ്പമുള്ള കീഡങ്ങൾ അവരെയും ആ സ്ത്രീയേയും കാർന്നുതിന്നും. അവിടെ മൂത്രം കുടിച്ച് പതിന്നാല് ഇന്ദ്രൻമാരുടെ ആയുസ്സ് കാലം അവരവിടെ കഴിയണം. പിന്നെയവർ ഏഴു ജന്മങ്ങൾ വീതം പന്നിയായും ചെമ്മരിയാടായും ജനിച്ച് ശുദ്ധരാവും.

കൈയിൽ തുളസിപിടിച്ച് കള്ളസത്യം ചെയ്യുന്നവനും പ്രതിജ്ഞാലംഘനം ചെയ്യുന്നവനും ജ്വാലാമുഖത്തിൽ പതിക്കും. അതപോലെയാണ് സാളഗ്രാമം, ദേവബിംബം, ഗംഗാജലം, പശു, ബ്രാഹ്മണൻ എന്നിവരെ തൊട്ടു കൊണ്ടും ദേവസന്നിധിയിൽ വച്ചു കള്ളശപഥം ചെയ്യുന്നത്. കള്ളസാക്ഷി പറയുന്നതും വിശ്വാസവഞ്ചന നടത്തുന്നതും കൃതഘ്നത കാണിക്കുന്നതും ഒരുവനെ ജ്വാലാമുഖമെന്ന നരകത്തിലേക്ക് നയിക്കുന്നു. അവിടെയവന്‍ തീയിൽ വെന്തുനീറി യമദൂതതാഡനങ്ങളേറ്റ്   കഴിയണം.  ആ നരകവാസം കഴിഞ്ഞാൽ തുളസിതൊട്ട് ശപഥം ചെയ്തവൻ ഏഴുജന്മം ചണ്ഡാളനാവും. ഗംഗാജലം തൊട്ട് സത്യം ചെയ്തവൻ അഞ്ചുജന്മം മ്ലേച്ഛനാവും. സാളഗ്രാമ സത്യം ചെയ്തവൻ ഏഴുജന്മം മലത്തിലെ കൃമിയാവും. ദേവവിഗ്രഹം തൊട്ടു് സത്യം ചെയ്തവനും ഏഴുജന്മം വിപ്രഗൃഹത്തിൽ  കൃമിയാകം. വലംകൈ തൊട്ട് സത്യം ചെയ്തവൻ ഏഴുജന്മം പാമ്പാവും. ക്ഷേത്രത്തിൽ കള്ള ശപഥം ചെയ്തവൻ ഏഴുജന്മം ദേവലനാവും.

ബ്രാഹ്മണനെ തൊട്ട് സത്യം ചെയ്തവൻ കടുവയായി ജനിക്കും. പിന്നെയവൻ മൂന്നു ജന്മം മൂകനും ബധിരനുമായി ജനിക്കും. ഭാര്യാഹീനനും ബന്ധുമിത്രാദികൾ ഇല്ലാത്തവനുമായി ജീവിച്ച് അവനൊടുവിൽ ശുദ്ധനാവും.

മിത്രദ്രോഹി കീരിയായിപ്പിറക്കും. കൃതഘ്നൻ വാപ്പുലിയായും വിശ്വാസവഞ്ചകൻ കടുവയായും ഏഴുജന്മങ്ങൾ കഴിയണം. കളളസാക്ഷി പറയുന്നവൻ ഏഴുജന്മം തവളയായി പിറക്കും. ഇവർ തങ്ങളുടെ മുമ്പും പിമ്പുമുള്ള ഏഴു തലമുറകളെ നശിപ്പിക്കും.

നിത്യകർമ്മം അനുഷ്ഠിക്കാത്ത ബ്രാഹ്മണൻ, അനാസ്ഥകൊണ്ട് ദേവനിന്ദ ചെയ്തവൻ, വ്രതം ഉപവാസം എന്നിവയില്ലാത്തവന്‍, സദ് വാക്യങ്ങളെ നിന്ദിക്കുന്നവന്‍, എന്നിവരെല്ലാം  ധൂമ്രാന്ധം എന്ന നരകത്തിൽ നൂറ് വർഷം കഴിയും. പിന്നെയൊരു നൂറ് ജന്മം ജലജീവികളാവും. ഒടുവിൽ പലവിധ മത്സ്യങ്ങളായി ജനിച്ച് അവർക്ക് ശുദ്ധരാവാം.

ദേവൻമാരുടേയും ബ്രാഹ്മണരുടേയും ഐശ്വര്യത്തിൽ അസൂയാലുക്കളായവർ അവർക്ക് മുമ്പും പിമ്പുമുള്ള പത്തു തലമുറകളെ മുച്ചൂടും നശിപ്പിക്കും. അവനും ധൂമ്രകുണ്ഡത്തിൽ വീഴും. ഒരു നൂറ്റാണ്ടു് അവിടെ ജീവിച്ച് നരകിച്ച ശേഷം ഏഴുജന്മങ്ങൾ വീതം എലിയായും പക്ഷിയായും കൃമികളായും നാനാജാതി മരങ്ങളായും പശക്കളായും ജീവിച്ച് അവന്‍ മർത്യജന്മമെടുക്കും.

ദൈവജ്ഞനായും, വൈദ്യനായും, അരക്ക്, ഇരുമ്പ്, ഉപ്പ് എന്നിവയുടെ വില്പനക്കാരനായും, ജീവിക്കുന്ന ബ്രാഹ്മണൻ നാഗവേഷ്ടകുണ്ഡത്തിൽ പാമ്പുകളാൽ ചുറ്റപ്പെട്ടു് ദേഹരോമസംഖ്യാബ്ദക്കാലം കഴിയണം. പിന്നെ നാനാതരം പക്ഷികളായി ജനിക്കണം. ഒടുവിൽ മനുഷ്യനായി ജനിക്കുമ്പോൾ ജ്യോതിഷിയായും വൈദ്യനായും, കൊല്ലനായും, ഗോപാലനായും, ചായപ്പണിക്കാരനായും ഏഴേഴു ജന്മം കഴിഞ്ഞ് അവനു ശുദ്ധതയാർജിക്കാം .

അല്ലയോ സതീമണി സാവിത്രീ, പ്രസിദ്ധമായ നരകകുണ്ഡങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ പറഞ്ഞുതന്നു. അപ്രസിദ്ധങ്ങളും ക്ഷുദ്രങ്ങളുമായ മറ്റനേകം നരകങ്ങൾ വേറെയുമുണ്ട്. സ്വകർമ്മഫലം അനുഭവിക്കാനായി നാനായോനികളിൽ ജനിച്ചും മരിച്ചും പാപികൾ സദാ ചുറ്റിക്കറങ്ങുന്നു. ഇനിയും നിനക്ക് എന്താണറിയേണ്ടത്?

No comments:

Post a Comment