Devi

Devi

Friday, May 12, 2017

ദിവസം 253. ശ്രീമദ്‌ ദേവീഭാഗവതം. 9- 31. യമസ്തുതി

ദിവസം 253.  ശ്രീമദ്‌ ദേവീഭാഗവതം. 9-  31.  യമസ്തുതി

ശക്തേരുത്കീര്‍ത്തനം ശ്രുത്വാ സാവിത്രീ യമ വക്തൃത:
സാശ്രുനേത്രാ സ പുളകാ യമം പുനരുവാച സാ
ശക്തേരുത് കീര്‍ത്തനം ധര്‍മ്മ സകലോധാരണ കാരണം 
ശ്രോതൃണാം ചൈവ വക്തൃണാം ജന്മമൃത്യുജരാഹരം

ശ്രീനാരായണന്‍ പറഞ്ഞു: യമധര്‍മ്മന്‍ പരാശക്തിയെ സ്തുതിച്ചതുകേട്ട സാവിത്രി പുളകിതഗാത്രയായി കണ്ണുനീരോടെ ഇങ്ങിനെ പറഞ്ഞു: “കേള്‍ക്കുന്നമാത്രയില്‍ത്തന്നെ ആരെയും ഉദ്ധരിക്കാന്‍ പോന്നതാണ് അങ്ങ് പറഞ്ഞു തന്നതായ മൂലപ്രകൃതിവര്‍ണ്ണനം. പരാശക്തിയുടെ പുണ്യവൃത്താന്തം പറയുന്നവനും കേള്‍ക്കുന്നവനും ജരാനരകള്‍ ഇല്ലാത്ത അവസ്ഥയില്‍ അചിരേണ എത്തിച്ചേരും.

ദാനവര്‍ക്കും സിദ്ധന്മാര്‍ക്കും അത് തപസ്സിന്‍റെ പരമപദമാകുന്നു. യോഗത്തെയും വേദത്തെയും പ്രകീര്‍ത്തിക്കുന്നതിനു തുല്യമാണ് പരാശക്തിയെ കീര്‍ത്തിക്കുന്നത്. അമരത്വവും മുക്തിയും സിദ്ധിയുമൊന്നും ശക്തിപ്രകീര്‍ത്തനത്തിന്റെ പതിനാറില്‍ ഒരംശംപോലും പ്രാധാന്യമുള്ളതല്ല. ഇനി വിധിപ്രകാരം ശക്തിപൂജചെയ്യേണ്ടത് എങ്ങിനെയെന്ന് അങ്ങുതന്നെ പറഞ്ഞു തന്നാലും. ശുഭകര്‍മ്മവിപാകം ഉപദേശിച്ച അങ്ങില്‍ നിന്നുതന്നെ അത് കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്. അതുപോലെ ദുഷ്കര്‍മ്മ വിപാകവും വിശദമായി പ്രതിപാദിച്ചാലും.”

ഇത്രയും പറഞ്ഞ് തലകുമ്പിട്ടു നമസ്കരിച്ച് സാവിത്രി ധര്‍മ്മദേവനെ ഇങ്ങിനെ സ്തുതിച്ചു: "പണ്ട് പുഷ്കരത്തില്‍ വച്ച് ആദിത്യന്‍ ധര്‍മ്മദേവനെ തപസ്സുചെയ്ത് പുത്രഭാഗ്യം നേടി. അങ്ങിനെയുള്ള ധര്‍മ്മദേവനെ ഞാന്‍ വണങ്ങുന്നു.

സകലചരാചരങ്ങളിലും സാക്ഷീഭാവത്തില്‍ സമബുദ്ധിയോടെ വര്‍ത്തിക്കുന്നവനും അതിനാല്‍ത്തന്നെ ശമനന്‍ എന്നറിയപ്പെടുന്നവനുമായ ധര്‍മ്മദേവനെ ഞാന്‍ നമസ്കരിക്കുന്നു.

ജീവജാലങ്ങള്‍ക്ക് സമയമാകുമ്പോള്‍ അന്തം വരുത്തുന്ന കൃതാന്തനെ ഞാനിതാ നമിക്കുന്നു.

പാപികള്‍ക്ക് അര്‍ഹതപ്പെട്ട ദണ്ഡനമേകി അവരെ പരിശുദ്ധരാക്കുന്നതും അവിടുന്നല്ലേ? ദണ്ഡം ധരിച്ചുനില്‍ക്കുന്ന ശാസ്താവായ ദണ്ഡധരനെ ഞാന്‍ തൊഴുന്നു.

വിശ്വത്തെ സദാ കലനം ചെയ്യുന്നതിനാല്‍ കാലന്‍ എന്ന് പേരുള്ള യമനെ ഞാനിതാ നമസ്കരിക്കുന്നു. ഇന്ദ്രിയങ്ങളെ വെന്നവനും യമനും ബ്രഹ്മനിഷ്ഠനുമായ അവിടുന്നാണ് കര്‍മ്മഫലത്തെ കാലാനുസാരം വിതരണം ചെയ്യുന്നത്.

അങ്ങ് പാപികള്‍ക്ക് ശിക്ഷനല്‍കുന്നവനും പുണ്യവാന്മാര്‍ക്ക് സുഹൃത്തുമായ ആത്മാരാമനാണ്. അതിനാല്‍ മിത്രനെന്ന അവിടുത്തെ നാമം അന്വര്‍ത്ഥമാണ്. ബ്രഹ്മാംശമായ, ബ്രഹ്മതേജസ്സിനാല്‍ പ്രോജ്വലിക്കുന്ന യമദേവനെ ഞാനിതാ തലകുമ്പിട്ടു നമസ്കരിക്കുന്നു.”

ഇങ്ങിനെ സ്തുതിചെയ്ത് സാവിത്രി യമദേവനെ നമസ്കരിച്ചു. യമാഷ്ടകം എന്നറിയപ്പെടുന്ന ഈ സ്തുതി അതിരാവിലെ ചൊല്ലുന്നവന് മരണഭീതിയുണ്ടാവുകയില്ല. എത്രപാപിയാണെങ്കിലും ഭക്തിയോടെ നിത്യവും ഈ സ്തുതി ജപിക്കുകയാണെങ്കില്‍ ജന്മജന്മാന്തരങ്ങള്‍ കഴിയുമ്പോള്‍ യമദേവന്‍ അവനെ പരിശുദ്ധനാക്കും.  

No comments:

Post a Comment