Devi

Devi

Monday, May 8, 2017

ദിവസം 251. ശ്രീമദ്‌ ദേവീഭാഗവതം. 9- 29. ദാനഫലം

ദിവസം 251.  ശ്രീമദ്‌ ദേവീഭാഗവതം. 9- 29.  ദാനഫലം

സാവിത്രീ വചനം ശ്രുത്വാ ജഗാമ വിസ്മയം യമ:
പ്രഹസ്യ വക്തുമാരേഭേ കർമ്മപാകം തു ജീവിനാം.
കന്യാ ദ്വാദശ വർഷീയാ വത്സേത്വം വയസാfധുനാ
ജ്ഞാനം തേ പൂർവ്വവിദുഷാം ജ്ഞാനിനാം യോഗിനാം പരം

ജീവകർമ്മവിപാകത്തെക്കുറിച്ചുള്ള  സാവിത്രിയുടെ ചോദ്യങ്ങൾ കേട്ടപ്പോൾ വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ടു് ധർമ്മരാജാവ് ഇങ്ങിനെ പറഞ്ഞു: നീ പന്ത്രണ്ടു വയസ്സു മാത്രം പ്രായമായ ചെറിയൊരു പെൺകുട്ടിയാണെങ്കിലും നിനക്ക് വൃദ്ധജ്ഞാനികളായ യോഗികളേക്കാൾ അറിവുണ്ട്. സാവിത്രീദേവിയുടെ വരം മൂലം ആ ദേവിക്കു സമയായി നീയൊരു  രാജപുത്രിയായി ജനിച്ചു. നിന്റെ പിതാവ് തപസ്സനുഷ്ഠിച്ചതു മൂലമാണ് നിന്നെ അദ്ദേഹത്തിനു ലഭിച്ചത്. ഹരിക്ക് ലക്ഷ്മി, ഹരന് ഗൗരി, കശ്യപന് അദിതി, ഗൗതമന് അഹല്യ, മഹേന്ദ്രന് ശചീദേവി, ചന്ദ്രന് രോഹിണി, കാമദേവന് രതീദേവി, അഗ്നിക്ക് സ്വാഹാദേവി, പിതൃക്കൾക്ക് സ്വധാദേവി, ദിവാകരന് സന്ധ്യ, വരുണന് വരുണാനി, യജ്ഞന് ദക്ഷിണാദേവി, വരാഹമൂർത്തിക്ക് ഭൂമി, കാർത്തികേയന് ദേവസേന, എന്നിങ്ങിനെ പ്രശസ്തരായ ദമ്പതിമാർ എങ്ങിനെയോ അപ്രകാരം നീയും കാന്തനായ സത്യവാന് പ്രിയപ്പെട്ടവളായി വാഴുക. ഞാൻ നിനക്ക് ആവശ്യമുള്ള വരങ്ങൾ എല്ലാം നല്കാം. ചോദിച്ചാലും.

സാവിത്രി പറഞ്ഞു: എന്റെ ആഗ്രഹം നൂറ് ഔരസപുത്രൻമാർ ഉണ്ടാകണം എന്നതാണ്. എന്റെ പിതാവിനും നൂറു പുത്രന്മാർ ഉണ്ടാകണം. കണ്ണിനു കാഴ്ചയില്ലാത്ത എന്റെ ഭർത്തൃപിതാവിന്റെ കാഴ്ച വീണ്ടു കിട്ടുകയും അദ്ദേഹത്തിനു തന്റെ രാജ്യം തിരികെ ലഭിക്കുകയും വേണം. പ്രഭോ എന്റെ കാന്തനായ സത്യവാനുമൊത്ത് ഒരു ലക്ഷം വർഷം വാഴാനും ഒടുവിൽ വിഷ്ണുപദം പ്രാപിക്കാനും എന്നെ അനുഗ്രഹിച്ചാലും. ജീവകർമ്മ വിപാകത്തെപ്പറ്റി വിശദമായി കേൾക്കാനും എനിക്കാഗ്രഹമുണ്ട്. സംസാരസാഗരതരണത്തിനുള്ള ഉപായവും അവിടുന്നു തന്നെ പറഞ്ഞു തരണം.

ധർമ്മരാജാവ് പറഞ്ഞു: മകളേ, അങ്ങിനെയാകട്ടെ. നിന്‍റെ അഭീഷ്ടങ്ങൾ സാധിക്കുമാറാകട്ടെ. ജീവകർമ്മ വിപാകത്തെപ്പറ്റിയാണല്ലോ നിനക്കറിയേണ്ടത്? കർമ്മങ്ങൾ ശുഭവും അശുഭവും എന്നിങ്ങിനെ രണ്ടാണ്. അവ രണ്ടും നടപ്പിലാവുന്നത് പുണ്യഭൂമിയായ ഭാരതത്തിലാണ്. മറ്റൊരിടത്തും അവയുടെ പ്രാഭവം പ്രകടമല്ല തന്നെ. സുരൻമാർ, ദൈത്യൻമാർ, മനുഷ്യർ, ഗന്ധർവ്വൻമാർ, രാക്ഷസൻമാർ, ദാനവർ, എന്നിവരെല്ലാം കർമ്മാധികാരികളാണ്. എന്നാൽ മൃഗങ്ങൾക്ക് കർമ്മത്തിനധികാരമുണ്ടെന്നു പറയാൻ വയ്യ. കർമ്മാധികാരികളായവർ കർമ്മസ്വഭാവമനുസരിച്ച് നാനായോനികളിൽ ജനിച്ച് മരിക്കുന്നു. ആ ജന്മങ്ങളിൽ പൂർവ്വജന്മാർജിതമായ കർമ്മഫലങ്ങൾ അനുഭവിക്കുന്നു. ശുഭകർമ്മങ്ങൾ ജീവനെ സ്വർഗ്ഗാദിലോകങ്ങളിൽ എത്തിക്കുമ്പോൾ അശുഭകർമ്മങ്ങൾ ജീവനെ നരകങ്ങളിലേക്ക് നയിക്കുന്നു.

കർമ്മങ്ങൾ അവസാനിപ്പിക്കാനായി ഒരുവൻ അനുഷ്ഠിക്കേണ്ട രണ്ടു വിധത്തിലുള്ള ഭക്തിസാധനയെപ്പറ്റി ശാസ്ത്രം പറയുന്നുണ്ട്. നിർഗുണബ്രഹ്മത്തിലുള്ള ഭക്തിയും സഗുണമായ ഭക്തിയും ആണവ. ഒരുവൻ തന്റെ  പൂർവ്വജന്മദുഷ്കർമ്മത്താൽ രോഗിയായും സദ്കർമ്മത്താൽ സുഖിയായും ജനിക്കുന്നു. അൽപ്പായുസ്സ്, ദീർഘായുസ്സ്, ഇവയെല്ലാം കർമ്മഫലമാണ്. അംഗവൈകല്യം, അന്ധത, എന്നിവയ്ക്കെല്ലാം കാരണം ദുഷ്കർമ്മഫലമാണ്. ഉൽകൃഷ്ടസിദ്ധികൾക്കു കാരണം സദ്കർമ്മഫലമാണ്. ഇതാണ് സാമാന്യനിയമം.

അത്യധികം ഗോപ്യമായ ഒരു കാര്യം ഇനി പറയാം. ഭാരതത്തിൽ മർത്ത്യജന്മം ദുർലഭ്യമാണെന്നറിയുക. വർണ്ണങ്ങളിൽ ശ്രേഷ്ഠമായത് ബ്രാഹ്മണ്യമാണ്. ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണൻ. അവരിൽത്തന്നെ കാമി, നിഷ്കാമി, എന്നിങ്ങിനെ രണ്ടുതരമുണ്ട്. സകാമന്മാരേക്കാൾ നിഷ്കാമഭക്തിയുള്ളവരാണ് ഉത്തമർ. സകാമൻ കർമ്മഫലം അനുഭവിക്കുന്നു. എന്നാൽ നിഷ്കാമിയുടെ ജീവനൊടുങ്ങുമ്പോൾ അവനു വീണ്ടും ജനിക്കേണ്ടി വരുന്നില്ല. മരണശേഷം അവൻ പോയി ഗോലോകത്ത് ശ്രീകൃഷ്ണനെ സേവിച്ചു കഴിയുന്നു.

സകാമന്മാരായ വിഷ്ണുഭക്തർ  വൈകുണ്ഠത്തിലെത്തുമെങ്കിലും അവർ വീണ്ടും ഭാരതത്തിലെത്തി ബ്രാഹ്മണകുടുംബങ്ങളിൽ പിറവിയെടുക്കുന്നു. അവരും കാലക്രമത്തിൽ നിഷ്കാമന്മാരായിത്തീരും.അവർക്ക് നിർമ്മലഭക്തിയാണ് ഞാൻ നൽകുന്നത്. എല്ലാ ജന്മങ്ങളിലും സകാമൻമാരായി ജനിക്കുന്ന ബ്രാഹ്മണർക്ക് ഭക്തിയുണ്ടാകുമെങ്കിലും ചിത്തശുദ്ധിയുണ്ടാവുകയില്ല. തപസ്സിലും തീർത്ഥാടനത്തിലും മുഴുകിയ ബ്രാഹ്മണർ ബ്രഹ്മലോക സന്ദർശനം ചെയ്തശേഷം ഭാരതത്തിൽ വീണ്ടും ജനിക്കാനിടയാവുന്നു. അതുപോലെ സൂര്യോപാസകർ സൂര്യലോകം ദർശിച്ചശേഷം വീണ്ടും ഭാരതത്തില്‍ ജന്മമെടുക്കുന്നു.

നിഷ്കാമന്മാരായി പരാശക്തിയെ ഭജിക്കുന്നവർ മണിദ്വീപിൽ എത്തും. അവിടെയെത്തിയാൽപ്പിന്നെ  അവർക്ക് പുനർജന്മമില്ല. സ്വധർമ്മനിരതരായ ഭക്തൻമാർ ശൈവരായാലും, ശാക്തരായാലും, ഗാണപത്യരായാലും, അവരെല്ലാം ശിവലോകം പ്രാപിച്ചശേഷം ഭാരതത്തിൽ വന്ന് വീണ്ടും ജനിക്കും. അന്യദേവതമാരെ ഭജിക്കുന്ന ധർമ്മനിരതരായ വിപ്രരും അതത് ദേവന്മാരുടെ ലോകങ്ങളിൽ ചെന്നിട്ട്, വീണ്ടും ഭാരതത്തിൽ വന്നു ജനിക്കും. അവരും ക്രമേണ ഹരിഭക്തരായി വിഷ്ണുപദത്തെ പ്രാപിക്കും.

എന്നാൽ സ്വധർമ്മം വിട്ടു നടക്കുന്ന, ആചാരങ്ങളെ ധിക്കരിച്ച് അന്യദേവതോപാസകരായിക്കഴിയുന്ന ദ്വിജൻമാർ സകാമികളാണ്. അവർക്ക് നരകവാസമാണ് ലഭിക്കുക. ഭാരതമെന്ന കർമ്മഭൂമി അവർക്ക് വീണ്ടും ലഭിക്കുകയില്ല. അതുകൊണ്ട് നാലുവർണ്ണത്തിലുള്ളവരും സ്വധർമ്മമാചരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങിനെയവർക്ക് ശുഭകർമ്മഫലങ്ങൾ അനുഭവിക്കാനാവും. സ്വധർമ്മമാചരിക്കാത്തവർക്ക് വീണ്ടുമീ കർമ്മഭൂമിയിൽ ജന്മം ലഭിക്കുകയില്ല.

സ്വധർമ്മനിഷ്ഠ പുലർത്തുന്ന ബ്രാഹ്മണൻ, അങ്ങിനെയുള്ള മറ്റൊരു ബ്രാഹ്മണന് സ്വപുത്രിയെ കന്യാദാനം ചെയ്യുന്നതായാൽ അദ്ദേഹത്തിന് ചന്ദ്രലോകപ്രാപ്തിയുണ്ടാവും. അവിടെ പതിന്നാല് ചന്ദ്രൻമാരുടെ കാലത്തോളം അദ്ദേഹത്തിന് വസിക്കുവാനുമാവും. കന്യകയ്ക്ക് വേണ്ടത്ര ഭൂഷകളോടെ ദാനം ചെയ്യുന്നതിന് ഇരട്ടിഫലമാണെന്നു പറയപ്പെടുന്നു. ചാന്ദ്രലോകത്ത് ചെല്ലുന്നവർ സകാമികളാണ്.

എന്നാൽ നിഷ്കാമികൾ വിഷ്ണുലോകമാണ് പ്രാപിക്കുക. പാൽ, നെയ്യ്, സ്വർണ്ണം, വെള്ളി, ജലം, വസ്ത്രം, ഫലം, എന്നിവ ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നവരും ചാന്ദ്രലോകം പ്രാപിക്കും. അവിടെയവർ ഒരു മന്വന്തരക്കാലം ചന്ദ്രനോടൊപ്പം ജീവിക്കും. സ്വർണ്ണം, പശു, ചെമ്പ്, മുതലായവ ബ്രാഹ്മണർക്ക് നല്കുന്നവർ സൂര്യലോകമണയും. അവിടെയവര്‍ക്ക് പതിനായിരം വർഷം സുഖമായി ജീവിക്കാം. അതുപോലെ സ്വർണ്ണവും ഭൂമിയും ധാരാളമായി നൽകുന്നവൻ വിഷ്ണുലോകത്തും ശ്വേതദ്വീപിലും ആദിത്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം നിലകൊള്ളും.

വിപ്രന് ഒരു  ഗൃഹം നിർമ്മിച്ച് ദാനം ചെയ്യുന്നവന് വിഷ്ണുലോകം പ്രാപിക്കാം. അവിടെ ആ ഗൃഹത്തിൽ എത്ര രേണുക്കൾ ഉണ്ടോ അത്ര കാലം അവനവിടെ ജീവിക്കാം. അതുപോലെ ദേവപ്രീതിക്കായി ക്ഷേത്രം നിർമ്മിക്കുന്നവൻ ക്ഷേത്രരേണുക്കൾ എത്രയുണ്ടോ അത്രകാലം അതത് ദേവൻമാരുടെ ലോകത്ത് സുഖമായി വാഴും. ഒരു സൗധം ദാനം ചെയ്താൽ ഫലം നാലിരട്ടിയാണ്. ഒരു ദേശം ദാനം ചെയ്താൽ ഫലം പത്തിരട്ടിയാണ്. ദേശം ഉൽകൃഷ്ടമാണെങ്കിൽ ഫലം വീണ്ടും അതിന്റെയും ഇരട്ടിയാവും.

ഒരു തടാകമുണ്ടാക്കി ദാനം ചെയ്താൽ സമസ്തപാപനാശനമാണ് ഫലം. ഭൂമിയിലെത്ര പൂഴിപ്പൊടികൾ ഉണ്ടോ അത്രയും വർഷം ദാനിക്ക് ജനലോകത്ത് വസിക്കാനുമാവും. ഒരു വലിയ കുളം കുഴിക്കുന്നതിന്റെ പത്തിരട്ടി പുണ്യം ഇതുകൊണ്ട് ലഭിക്കും. വാപിയെന്നാൽ അതിന് നാലായിരം വിൽപ്പാട് നീളം വേണം. അത്രതന്നെ വീതിയും കൂടി ഉണ്ടെങ്കിൽ അതൊരു തടാകമായി.  പത്തു വാപികൾ ഉണ്ടാക്കി നൽകുന്ന പുണ്യമാണ് ഉത്തമനായ വരന് കന്യാദാനം ചെയ്താൽ ലഭിക്കുക. സകലഭൂഷകളോടും കൂടി കന്യാദാനം ചെയ്യുന്നതായാൽ അതിന്‍റെ പുണ്യമിരട്ടിക്കും. ഒരു തടാകം ചെളിപോക്കി വൃത്തിയാക്കിയാലും കേടുപാടുകൾ തീർത്താലും അത് തടാകദാനത്തിന്റെയത്ര പുണ്യം ലഭിക്കുന്ന പ്രവൃത്തിയാണ്.

അരയാൽത്തൈ വച്ചുപിടിപ്പിച്ചു സംരക്ഷിക്കുന്നവൻ തപോലോകം പ്രാപിച്ച് അവിടെ പതിനായിരം വർഷം ജീവിക്കും. ഉദ്യാനമുണ്ടാക്കി ദാനം ചെയ്യുന്നവന് ധ്രുവലോകപ്രാപ്തിയാണ് ഫലം. നല്ലൊരു വിമാനത്തേരുണ്ടാക്കി വിഷ്ണുക്ഷേത്രത്തിനു നല്കുന്നയാൾ ഒരു മന്വന്തരക്കാലം വിഷ്ണുലോകത്ത് വസിക്കും. അതിൽ ശില്പകലകൾ സന്നിവേശിപ്പിക്കുന്ന പക്ഷം അതിന്‍റെ ഫലം നാലിരട്ടിയാണ്. വിഷ്ണുവിനായി പല്ലക്കുണ്ടാക്കി നൽകിയാൽ ഫലം പകുതിയാണ്. ഭക്തിയോടെ വിഷ്ണഭഗവാനു വേണ്ടി ഡോളാമന്ദിരമുണ്ടാക്കുന്നവൻ നൂറുമന്വന്തരക്കാലം വിഷ്ണുലോകത്ത് നിവസിക്കും. സൗധങ്ങൾ അലങ്കരിക്കുന്ന ഒരു രാജവീഥി നിർമ്മിച്ചു നൽകുന്നവൻ ഇന്ദ്രലോകത്ത് പതിനായിരമാണ്ടുകൾ സുഖമായി കഴിയും.

ദാനം ചെയ്യുന്നവന് സദ്ഫലങ്ങൾ അനുഭവിക്കാം. ദാനം ചെയ്യാത്തവന് സുഖമുണ്ടാവുക അസാദ്ധ്യം. ദാനം ചെയ്ത് സ്വർഗ്ഗസുഖമനുഭവിച്ചവർ ഭാരതഭൂമിയിൽ ഉത്തമവിപ്രകുലത്തിൽ  വന്നു പിറക്കുന്നു. അങ്ങിനെതന്നെയാണ് ക്ഷത്രിയാദി വർണ്ണങ്ങളും.

ക്ഷത്രിയനോ വൈശ്യനോ നൂറുകോടി കല്പങ്ങൾ തപസ്സനുഷ്ഠിച്ചാലും അവര്‍ക്ക് ബ്രാഹ്മണത്വം ലഭിക്കില്ലെന്ന് ചില ശ്രുതികൾ പറയുന്നുണ്ട്. കാരണം എത്ര കോടി കല്പങ്ങൾ കഴിഞ്ഞാലും കർമ്മഫലങ്ങള്‍ അനുഭവിച്ചേ തീരൂ. എന്നാൽ പലപല ജന്മങ്ങളെടുത്തും തീർത്ഥാദികൾ ചെയ്തും ഒരുവന് ശുദ്ധി നേടാവുന്നതാണ്.

നീ ചോദിച്ചതനുസരിച്ച് ഞാൻ ചിലകാര്യങ്ങൾ പറഞ്ഞുതന്നു. ഇനിയെന്താണ് നിനക്ക് അറിയേണ്ടത്?

No comments:

Post a Comment