Devi

Devi

Friday, October 14, 2016

ദിവസം 181 ശ്രീമദ്‌ ദേവീഭാഗവതം. 7. 23. ആത്മ വിക്രയം

ദിവസം 181  ശ്രീമദ്‌ ദേവീഭാഗവതം7. 23.  ആത്മ വിക്രയം

തമേവ മുക്ത്വാ രാജാനം നിർഘൃണം നിഷ്ഠൂരം വച:
തദാദായ ധനം പൂർണ്ണം കുപിത: കൗശികോ യയൗ
വിശ്വാമിത്രേഗതേ രാജാ തതഃ ശോകമുപാഗത:
ശ്വാസോച്ഛ്വാസം മുഹു: കൃത്വാ പ്രോവാചോച്ചൈരധോമുഖ:

നിർദ്ദയമായി ഹരിശ്ചന്ദ്രനോട് പണത്തിന്റെ കണക്കു പറഞ്ഞ് ദക്ഷിണാധനമായി കിട്ടിയ പണവും വാങ്ങി കൗശികൻ മടങ്ങിപ്പോയി. മുനി പോയിക്കഴിഞ്ഞപ്പോൾ ദുഖം പൊറുക്കാനാവാതെ രാജാവ് ഓരോന്ന് പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞു. പിന്നെ നെടുവീർപ്പിട്ടുകൊണ്ടു് അദ്ദേഹം വിളിച്ചു പറഞ്ഞു. “ഞാനെന്ന ഈ ദേഹത്തെ  ഞാനിതാ വില്‍ക്കുന്നു. ആർക്കെങ്കിലും വേണമെങ്കിൽ വാങ്ങിക്കൊള്ളൂ. ഇനി സന്ധ്യയാവാൻ ഒരു യാമമേ ബാക്കിയുള്ളു. അതിനു മുൻപ് ഈ വിക്രയം നടന്നേ തീരൂ.”

പെട്ടെന്നവിടെ ഒരു ചണ്ഡാളന്റെ വേഷത്തിൽ യമധർമ്മൻ ആഗതനായി. വികൃതരൂപം, ദുര്‍ഗന്ധം, കുടവയർ, കോന്ത്രൻ പല്ല്, കപ്പടാമീശ എല്ലാമായി വല്ലാത്തൊരു രൂപമായിരുന്നു അവന്. കയ്യിൽ ഒരസ്ഥിമാലയും ഉണ്ടായിരുന്നു. കരിമെഴുക്ക് നിറഞ്ഞ ദേഹം, കയ്യിൽ 
ജീർണ്ണിച്ചൊരു വടിയും പിടിച്ച് അയാൾ വന്നു നിന്നപ്പോൾ രാജാവ് ചോദിച്ചു. 'നീയാരാണ്?

‘ഞാൻ ഇവിടുത്തെ പേരു കേട്ട ചണ്ഡാളനാണ്. പേര് പ്രവീരൻ. നിന്നെ എനിക്ക് ദാസനാക്കാനായി വിലക്ക് വേണം. ശവം എരിക്കുന്നതിന്റെ കൂലി ശേഖരിച്ച് എന്നെയേൽപ്പിക്കുക എന്നതാണ് ജോലി.  നിനക്ക് എത്ര ധനമാണ് വിലയായി തരേണ്ടത് ?.

‘ഒരു ബ്രാഹ്മണനോ ക്ഷത്രിയനോ എന്നെ വാങ്ങുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ എന്നായി ഹരിശ്ചന്ദ്രൻ. ‘ഉത്തമന് ഉത്തമ ധർമ്മം, അതുപോലെ മധ്യമനും അധമനും അവരവരുടെ ധർമ്മങ്ങൾ ഉണ്ടല്ലോ.’

അപ്പോൾ ചണ്ഡാളൻ പറഞ്ഞു. ‘ധർമത്തിന്റെ കാര്യം പറഞ്ഞത് നേരാണ്. പക്ഷേ നീ നിന്നെത്തന്നെ വിൽക്കാനായി വിളിച്ചു പറഞ്ഞത് സാമാന്യമായി ‘ആർക്കും എന്നെ വാങ്ങാം’ എന്നാണല്ലോ. അതായത് ഈ വിക്രയത്തിൽ നീ യാതൊരു നിബന്ധനയും വെച്ചിട്ടില്ല. അപ്പോൾ ചണ്ഡാളനായ എനിക്കും നിന്നെ വാങ്ങാമെന്നു വരുന്നു. നീ സത്യവാനാണെങ്കിൽ പറഞ്ഞ വാക്കിൽ നിന്നും പിൻമാറുകയില്ല.’

‘ശരി. സത്യം മറന്നു ജീവിക്കുന്നതിലും ഭേദം ചണ്ഡാള ജീവിതമാണ്.’ രാജാവ് സമ്മതിച്ചു.

അപ്പോഴേക്കും കൗശികൻ ക്രോധത്തോടെ അവിടെയെത്തി. ‘ഈ ചണ്ഡാളൻ നിനക്ക് കടം തീർക്കാനുള്ള പണം തരുമല്ലോ. എന്നിട്ടും എന്നാണൊരമാന്തം? ദക്ഷിണ ബാക്കി തന്നു തീർത്ത് എന്ന പറഞ്ഞയച്ചാലും.

ഹരിശ്ചന്ദ്രൻ പറഞ്ഞു. ‘ഞാൻ സൂര്യവംശത്തിൽപ്പിറന്ന ഒരു രാജാവാണ്. ധനത്തിനായി ഞാൻ ഒരു ഹീനജാതിക്കാരന്റെ ഭൃത്യനാവാനാണ് അങ്ങ് പറയുന്നത്.’

‘അതെന്തുമാകട്ടെ. നീ നിന്നെ വിറ്റ് കിട്ടുന്ന പണം എനിക്കിപ്പോൾ തന്നില്ലെങ്കിൽ നീയതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും. എന്റെ ശാപശക്തി നിനക്കറിയാമെന്നു തോന്നുന്നു. ഇവനല്ലെങ്കിൽ ഏതെങ്കിലും ബ്രാഹ്മണനെ കണ്ടു പിടിച്ച് എനിക്കുള്ള ധനം തരിക. സൂര്യാസ്തമയത്തിന് ഇനി നേരമധികമില്ല. എന്‍റെ ശാപാഗ്നിയിൽ ദഹിക്കാനാവും നിന്റെ യോഗം.’

രാജാവ് മഹർഷിയുടെ കാൽ പിടിച്ച് ദയക്കായി യാചിച്ചു. ‘ബാക്കിയുള്ള ധനത്തിന് പകരമായി ഞാൻ അങ്ങയുടെ ദാസനായിക്കൊള്ളാം’ എന്നും രാജാവ് പറഞ്ഞു നോക്കി.

പെട്ടെന്ന് മുനി ആ അപേക്ഷയ്ക്ക് സമ്മതം നൽകി. 'ശരി. ഇനി മുതൽ നീയെന്റെ ഭൃത്യൻ. ഞാൻ പറയുന്നതുപോലെ അനുസരണയോടെ കഴിയണം.'

രാജാവിന് സമാധാനമായി. ‘അങ്ങയുടെ കൽപ്പന അനുസരിച്ച് ഞാൻ നടന്നു കൊള്ളാം. മഹർഷേ ആജ്ഞാപിച്ചാലും.

അപ്പോൾ വിശ്വാമിത്രന്റെ സ്വരം മാറി. അദ്ദേഹം അടുത്തു നിന്ന ചണ്ഡാളനോട് പറഞ്ഞു. ‘എന്റെയീ ഭൃത്യന് നീയെത്ര വില തരും? എനിക്ക് കൂടെയൊരു ദാസനുണ്ടായതുകൊണ്ടെന്തു കാര്യം? അവന്‍റെ ചിലവിനുള്ളതുകൂടി ഞാന്‍ കണ്ടെത്തണം. ഇപ്പോള്‍ എനിക്കു വേണ്ടത് ധനം മാത്രമാണ്.’

‘മഹാ ബ്രാഹ്മണാ, ഞാൻ അങ്ങേയ്ക്കായി പത്തുയോജന വിസ്താരത്തിൽ പ്രയാഗ മണ്ഡലത്തിലുള്ള ഭൂമിയിൽ രത്നക്കല്ലുകൾ പാകി നൽകാം. ഇയാളുടെ ദുഖത്തിനും അങ്ങിനെ ശമനമാകട്ടെ.’

ചണ്ഡാളൻ നൽകിയ മുത്തും രത്നവുമെല്ലാം മുനി സ്വീകരിച്ചു. ഹരിശ്ചന്ദ്രനെ അവന് വിറ്റു.
രാജാവ് ഇതെല്ലാം സമചിത്തതയോടെ കേട്ടുനിന്നു. വിശ്വാമിത്രൻ തന്റെ ഉടമയാണല്ലോ. അദ്ദേഹം പറയുന്നതും ചെയ്യുന്നതും ഒന്നും അടിമയായ തനിക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല.

ഉടനെ രാജാവിന്റെ തലയിൽ ആകാശത്തു നിന്നും പുഷ്പങ്ങൾ വീണു. 'രാജാവേ, അങ്ങയുടെ കടം വീടിക്കഴിഞ്ഞു.' എന്നൊരശരീരി ശബ്ദവും കേൾക്കായി.

ദേവൻമാർ സന്തോഷത്തോടെ ‘നന്ന്, നന്ന്’ എന്ന് ഘോഷിച്ചു.  സംതൃപ്തനായ രാജാവ് വിശ്വാമിത്രനോടു് ‘എന്നെ ഋണമോചിതനാക്കിയ അങ്ങ് എന്റെ മാതാപിതാക്കൾക്ക് തുല്യനാണ്. ഇനി ഞാനെന്താണ് ചെയ്യാന്നുള്ളതെന്ന് ആജ്ഞാപിച്ചാലും.’

'ഇനി മുതൽ നായയെ ചുട്ടു തിന്നുന്ന ഇയാളാണ് നിന്റെ യജമാനൻ. അവനെ അനുസരിക്കുക. നിനക്ക് മംഗളം നേരുന്നു.' എന്നു പറഞ്ഞ്  മുനി കിട്ടിയ ധനവും കൈയിൽപ്പിടിച്ച് ധൃതിയിൽ അവിടം വിട്ടു പോയി. ചണ്ഡാളന്‍ ഹരിശ്ചന്ദ്രനെ കയറുകൊണ്ട് ബന്ധിച്ച്  അവന്‍റെ കുടിലിലേയ്ക്ക് നടന്നു.

No comments:

Post a Comment