Devi

Devi

Thursday, July 21, 2016

ദിവസം 164. ശ്രീമദ്‌ ദേവീഭാഗവതം. 7. 6. സോമദാനം

ദിവസം 164. ശ്രീമദ്‌ ദേവീഭാഗവതം7. 6. സോമദാനം

ച്യവനേന കഥം വൈദ്യൗ തൗ കൃതൗ സോമപായിനൗ
വചനം ച കഥം സത്യം ജാതം തസ്യ മഹാത്മന:
മാനുഷ സ്യ ബലം കീദൃഗ് ദേവരാജബലം പ്രതി
നിഷിദ്ധൗ ഭിഷജൗ തേന കൃതൗ തൗ സോമപായിനൗ

ജനമേജയൻ ചോദിച്ചു: 'ദേവ ഭിഷഗ്വരമാരായ അശ്വനി ദേവൻമാർക്ക് എങ്ങിനെയാണ് ച്യവനമഹർഷി സുരപാനത്തിന് അവസരമുണ്ടാക്കിയത്? അങ്ങിനെ സാധിച്ചു എങ്കിൽ ശക്തനായ ദേവേന്ദ്രനെ മനുഷ്യന്റെ ശക്തി കീഴടക്കി എന്നല്ലേ വരിക? അശ്വിനീദേവൻമാർക്ക് സോമപാനം സിദ്ധിച്ചതിന്റെ കഥയറിയാൻ ഞങ്ങൾക്ക് ഏറെ താൽപര്യമുണ്ട്.'

വ്യാസൻ പറഞ്ഞു. 'രാജാവായ ശര്യാതി നടത്തിയ മഹായജ്ഞത്തിലാണ് മഹർഷി അത്ഭുതാവഹമായ ഇക്കാര്യം ചെയ്തത്. സുകന്യയുമൊത്ത് മഹർഷി സസുഖം വാണു എന്നു പറഞ്ഞല്ലോ. ദേവേന്ദ്രനും ഇന്ദ്രാണിയും എന്ന പോലെ അവർ യൗവനകാലം ക്രീഡിച്ചുല്ലസിച്ചു കഴിഞ്ഞു.

ഒരു ദിവസം ശര്യാതിയുടെ രാജ്ഞി കണ്ണീരോടെ തന്റെ നാഥനോട് പറഞ്ഞു: 'രാജാവേ നമ്മുടെ മകളെ അന്ധനായ മുനിക്ക് നൽകി നമ്മൾ മടങ്ങിയിട്ട് നാളേറെയായി.  അവൾക്ക് സുഖമാണോ എന്നറിയാതെ എനിക്ക് സമാധാനമില്ല. അവൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. അങ്ങ് ഒന്നു പോയി വിവരം അറിഞ്ഞു വരണം. തപസ്സു ചെയ്ത് ക്ഷീണിച്ച മകളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും വേണം. കണ്ണു കാണാത്ത മുനിയെ ശുശ്രൂഷിച്ച് വലഞ്ഞ്   എല്ലും തോലുമായി വല്ലാതെ ചടച്ചു തളർന്ന അവളെ എന്റെ മനക്കണ്ണിൽ എനിക്ക് തെളിഞ്ഞു കാണാം.’

താൻ ഉടനെ പുറപ്പെടാമെന്ന് ശര്യാതി സമ്മതിച്ചു. രാജാവ് പരിവാര സമേതം ആശ്രമം നിലകൊളളുന്ന വനത്തിലേക്ക് പുറപ്പെട്ടു. ആശ്രമത്തിലെത്തിയ രാജാവ് അത്ഭുതപ്പെട്ടു. വൃദ്ധനായ മുനിക്ക് പകരം യുവകോമളനായ ഒരു മഹർഷിയാണവിടെ താമസിക്കുന്നത്. ‘എന്റെ മകൾ നിഷിദ്ധമായ എന്തെങ്കിലും ചെയ്തു പോയോ ' എന്നദ്ദേഹം കുണ്ഠിതപ്പെട്ടു. മഹാദരിദ്രനും അന്ധനും വൃദ്ധനുമായ ഭർത്താവിനെ കൊന്ന് ഒരു യുവാവിനെ അവൾ വരിച്ചു കാണുമോ എന്നദ്ദേഹം ഭയപ്പെട്ടു. 

‘യൗവനത്തിൽ മലരമ്പൻ മനുഷ്യനെ അരുതാത്തത് ചെയ്യിപ്പിക്കും അത്ര പ്രബലമാണ് കാമം. എന്റെ വംശത്തിനിവൾ തീരാക്കളങ്കം വരുത്തിയല്ലോ. മനുഷ്യർക്ക് ദുഖാനുഭവം നൽകാനായാണ് പുത്രിമാർ ഉണ്ടാവുന്നത്. കുപുത്രിയുമായുളള ജീവിതം വ്യർത്ഥം. എന്റെ ഭാഗത്തും തെറ്റുണ്ടു്. ഞാനവളെ മുനിക്ക് നൽകിയത് പൂർണ്ണമനസോടെയല്ല. യോഗ്യനായ ഒരുവനെ കണ്ടെത്തി വേണ്ടിയിരുന്നു അവളുടെ വേളി നടത്താൻ. എങ്കിലും ഇങ്ങിനെ  കാമവശഗദയായ പുത്രിയെ കൊന്നുകളയേണ്ടതാണ്. എന്നാൽ നിന്ദ്യമായ സ്ത്രീ ഹത്യാ പാപം എന്നിൽ പതിക്കുമല്ലോ. ഞാൻ എന്താണാനി ചെയ്യുക? മനുവംശത്തിനു തന്നെ മാനക്കേടുണ്ടാക്കിയ അച്ഛനും മകളും എന്ന ദുഷ്പേര് ബാക്കിയാവും. സ്നേഹബന്ധം എത്ര പ്രബലമായാണ് മനുഷ്യനെ വരിഞ്ഞുമുറുക്കുന്നത്!'

രാജാവിങ്ങിനെ ചിന്തിച്ച് വിഷണ്ണനായി നിൽക്കുമ്പോൾ സുകന്യ അദ്ദേഹത്തെ കണ്ടു.അവൾ പിതാവിന്റെ അടുക്കലേക്ക് ഓടിയണഞ്ഞു. 'യുവാവായ മുനിയെ കണ്ടിട്ടാണോ അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത്? വരൂ അങ്ങ് അദ്ദേഹത്തെ പ്രണമിച്ചാലും. വിഷമിക്കാൻ ഒന്നുമില്ല.'

രാജാവിന് കോപം വന്നു. 'കണ്ണുകാണാത്ത വൃദ്ധതാപസൻ എവിടെ? ഈ യുവാവ് എവിടെ നിന്നു വന്നു? മഹാപാപീ, നീയദ്ദേഹത്തെ കൊന്നു കളഞ്ഞോ? കാമം മുഴുത്ത് നീയൊരു യുവാവിനെ കണ്ടെത്തി അല്ലേ? വേശ്യകൾക്ക് ചേർന്ന പ്രവൃത്തിയാണ് നീ ചെയ്തത്. നീ നമ്മുടെ കുലത്തിന് ദോഷം വരുത്തി. ആചാരം ലംഘിച്ച് തോന്നുന്ന പോലെ ജീവിക്കുന്ന നിന്നെയും ഇയാളെയും കണ്ടിട്ട് എന്നിൽ കോപതാപങ്ങൾ ഉയരുന്നു.' എന്നിങ്ങിനെ പറയുന്ന അച്ഛനെ നോക്കി സുകന്യ പുഞ്ചിരിച്ചു. അച്ഛനെ ബഹുമാനപൂർവ്വം ച്യവന മുനിയുടെ സമീപത്ത് കൊണ്ടുപോയി.

'അച്ഛൻ എന്നെ കൈപിടിച്ച് നൽകിയ മഹർഷി ച്യവനൻ തന്നെയാണിത്. സംശയിക്കേണ്ട. ദേവ വൈദ്യന്മാരായ അശ്വിനീദേവൻമാരാണ് ഇദ്ദേഹത്തെ യുവകോമളനാക്കി എനിക്ക് നൽകിയത്. ആ ദേവൻമാർ യദൃഛയാ ആശ്രമത്തിൽ വന്നപ്പോൾ നൽകിയ സമ്മാനമാണീ മോഹനരൂപം. രൂപം കണ്ടു് മോഹിക്കുന്ന മഹാപാപിയല്ല അങ്ങയുടെ മകൾ. ഭൃഗുപുത്രനായ മഹർഷിയെ വണങ്ങിയാലും കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയുമാവാം.'

രാജാവ് സന്തോഷം മുനിയെ വണങ്ങി. 'മഹാമുനേകാഴ്ച വീണ്ടു കിട്ടിയതിന്റെ കഥയെല്ലാം കേൾക്കാൻ ആഗ്രഹമുണ്ട്. പറഞ്ഞാലും. അങ്ങയുടെ വാർദ്ധക്യവും പോയി മറഞ്ഞല്ലോ.'

മുനി പറഞ്ഞു: 'ദേവവൈദ്യൻമാരാണല്ലോ അശ്വിനീ ദേവകൾ. അവരിവിടെ വരികയുണ്ടായി. അവരുടെ ദയാവായ്പാണ് അങ്ങീ കാണുന്ന മാറ്റം. പ്രത്യുപകാരമായി അവർക്ക് ഞാൻ ഒരു വാക്ക് കൊടുത്തു. യജ്ഞത്തില്‍ സോമപാനം നിഷേധിക്കപ്പെട്ട അവർക്ക് അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാം എന്നു ഞാൻ ഏറ്റിട്ടുണ്ടു്. അങ്ങയുടെ കുലത്തിന് യാതൊരു മാനഹാനിയും വന്നിട്ടില്ല. ധൈര്യമായി ആസനസ്ഥനായാലും.’

പിന്നീടവർ കുശലം പറഞ്ഞു. രാജാവ് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. എല്ലാവരും സന്തുഷ്ടരായി. ഓരോരോ കഥകൾ പറഞ്ഞിരിക്കേ ച്യവനമുനി രാജാവിനോട് പറഞ്ഞു. 'മഹാരാജൻ, അങ്ങ് ഒരു യജ്ഞത്തിനുള്ള സംഭാരങ്ങൾ തയ്യാറാക്കുക. ഞാനത് ഭംഗിയായി നടത്തിത്തരാം. ആ യജ്ഞത്തിൽ അശ്വിനീദേവൻ മാർക്ക് സോമം നൽകി എനിക്കെന്റെ വാക്ക് പാലിക്കാനും സാധിക്കും. ഇന്ദ്രന്റെ കോപമൊന്നും ഞാൻ വകവയ്ക്കുന്നില്ല. അങ്ങ് അഗ്നിഷ്ട ഹോമത്തിനായി ഏർപ്പാടുകൾ ചെയ്തു കൊള്ളുക.'

രാജാവിന് സന്തോഷമായി. മഹാമുനിയെ വന്ദിച്ച് രാജാവും രാജ്ഞിയും സസന്തോഷം കൊട്ടാരത്തിലെക്ക് മടങ്ങി. നല്ല മുഹൂർത്തം നോക്കി അദ്ദേഹം വലിയൊരു യജ്ഞപ്രാസാദം പണികഴിപ്പിച്ചു. വസിഷ്ഠൻ മുതലായ മുനിമാരെ വിളിച്ചു വരുത്തി മറ്റു പ്രധാനികളെയും പങ്കെടുപ്പിച്ചുകൊണ്ടു് ച്യവനൻ യജ്ഞം നടത്തി. 

ദേവേന്ദ്രനും കൂട്ടരും സോമപാനത്തിനായി യജ്ഞശാലയിൽ എത്തിയ കൂട്ടത്തിൽ അശ്വിനീ ദേവകളും വന്നു ചേർന്നു. ഇന്ദ്രൻ മറ്റു ദേവൻമാരോട് ചോദിച്ചു.  'എന്താണിവർ ഇവിടെ? വൈദ്യൻമാരായ ഇവർ സോമപാനത്തിന് അർഹരല്ലല്ലോ.

യാഗം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല. ഒടുവിൽ മഹർഷി ഈ ദേവഭിഷഗ്വരൻമാർക്കായി സോമമെടുത്തു. അപ്പോള്‍ ഇന്ദ്രൻ അത് തടഞ്ഞു. 'മഹര്ഷേ, ഇവർക്കതിന് അർഹതയില്ല.'

'എന്തു കൊണ്ടാണ് സൂര്യപുത്രൻമാരായ ഇവർ സോമത്തിന് അനർഹരായത്? ഇവർ വേശ്യാപുത്രൻമാരൊന്നുമല്ല. രവിക്ക് ധർമ്മപത്നിയിൽ ജനിച്ചവരാണ് ഈ വൈദ്യ ശിരോമണികൾ. ദേവേന്ദ്രാ, സത്യം പറഞ്ഞാലും. ഈ യാഗവേദിയിൽ വെച്ച് ഇതിനൊരു തീർപ്പുണ്ടാക്കണം. ഇവർക്കായി ഞാൻ സോമം വിളമ്പാൻ തീരുമാനിക്കുന്നു. ശര്യാതിയെക്കൊണ്ട് മഹത്തായ ഈ യജ്ഞം നടത്തിച്ചത് തന്നെ ഈ ഉദ്ദേശത്തിലാണ്. ഞാനവർക്ക് വാക്ക് കൊടുത്തിട്ടുമുണ്ട്. എനിക്കത് പാലിച്ചേ പറ്റൂ.'

ഇന്ദ്രൻ പറഞ്ഞു: ‘ഇവർ, നാസത്യർ എന്ന അശ്വിനീ ദേവൻമാരെ നാം വൈദ്യൻമാരാക്കി നിർത്തിയിരിക്കുകയാണ്. ദേവൻമാരിലെ നികൃഷ്ടൻമാരാണിവർ. അവർക്കൊരിക്കലും സോമപാനത്തിന് അർഹതയില്ല.'

ച്യവനൻ ഇന്ദ്രനോട് കോപം അടക്കാൻ ആവശ്യപ്പെട്ടു. വിവാദം വീണ്ടും തുടർന്നു. ഏതായാലും നാസത്യൻമാർക്ക്  സോമം നൽകാൻ തപോബലത്തിന്‍റെ ഉറപ്പില്‍ ച്യവനൻ തയ്യാറായി.  ഇന്ദ്രനൊഴികെ  മറ്റാരും  മുനിയെ എതിർത്തതുമില്ല.

No comments:

Post a Comment