Devi

Devi

Wednesday, July 13, 2016

ദിവസം 161. ശ്രീമദ്‌ ദേവീഭാഗവതം. 7.3. സുകന്യാ വിവാഹം

ദിവസം 161. ശ്രീമദ്‌ ദേവീഭാഗവതം7.3. സുകന്യാ വിവാഹം

ഇതി പപ്രച്ഛതാൻ സർവ്വാൻ രാജാ ചിന്താകുലസ്തദാ
പര്യപൃച്ഛദ് സുഹൃദ്വർഗ്ഗം സാമ്നാ ചോഗ്രതയാfപി ച
പീഡ്യമാനം ജനം വീക്ഷ്യ പിതരം ദുഖിതം തഥാ
വിചിന്ത്യ ശൂലഭേദം സാ സുകന്യാ ചേദമബ്രവീത്

വ്യാസൻ പറഞ്ഞു: രാജാവായ ശര്യാതി സൈനികരടക്കം എല്ലാവരോടും അന്വേഷിച്ചു. ആദ്യം സൌമ്യനായും പിന്നീടു് കോപത്തോടെയും നമ്മുടെ  നാട്ടില്‍ ആരെങ്കിലും പാപകർമ്മങ്ങൾ ചെയ്യുകയുണ്ടായോ എന്നദ്ദേഹം ആരാഞ്ഞു. ഒടുവിൽ സുകന്യ പിതാവിനോട് കളിക്കിടയില്‍ താനൊരു മുള്ളെടുത്ത് മൺപുറ്റ് പൊളിക്കാൻ നോക്കിയ കാര്യം പറഞ്ഞു.

അച്ഛാ, ഞാൻ കാട്ടിൽ കളിക്കുമ്പോൾ വള്ളിച്ചെടികൾ ചുറ്റും നിറഞ്ഞ ഒരു മൺപുറ്റ് കണ്ടു. അതിൽ തിളക്കമേറിയ രണ്ടു ചെറിയ ദ്വാരങ്ങൾ കണ്ടപ്പോൾ മിന്നാമിനുങ്ങുകൾ ഒളിച്ചിരിക്കയാണ് എന്നു കരുതി ഞാൻ ഒരു മുള്ളെടുത്ത് അവിടെ തോണ്ടി നോക്കി. മുള്ളുകുത്തി വലിച്ചൂരിയപ്പോൾ അതിന്റെ അഗ്രം നനഞ്ഞിരിക്കുന്നു. പുറ്റിന്റെ ഉളളിൽ നിന്നും ഞാനൊരു രോദനവും കേട്ടു. ഞാനതു കേട്ട് അമ്പരന്നു പോയി. ഞാനാ പുറ്റിലുള്ള എന്തിനേയോ മുറിപ്പെടുത്തിയെന്നു തോന്നുന്നു. എന്താണെന്ന് എനിക്കറിയില്ല.’

സുകന്യയുടെ ബാലഭാഷണം കേട്ടപ്പോൾ രാജാവിന് സംശയം തോന്നി.  ഇനി മഹർഷി ച്യവനനെ ആണോ ഇവള്‍ ഉപദ്രവിച്ചത് ? മകള്‍ മുനിദ്രോഹം ചെയ്തു എന്നു കരുതിയ രാജാവ് ച്യവനന്റെ അടുത്ത് പോയി മാപ്പപേക്ഷിച്ചു. എന്റെ മകൾ അറിവില്ലായ്മകൊണ്ട് അങ്ങയുടെ വല്മീകം പൊട്ടിച്ചു. അവളുടെ അവിവേകം അങ്ങ് പൊറുക്കണം. രാജാവ് മുനിയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു മാപ്പപേക്ഷിച്ചു.

മഹർഷി ദയവായ്പോടെ പറഞ്ഞു: 'രാജാവേ വിഷമിക്കണ്ട. ഞാൻ ഒരിക്കലും കോപത്തിനു വശംവദനാവാറില്ല. അങ്ങയുടെ മകളെ ഞാൻ ശപിച്ചുമില്ല. അങ്ങയുടെ മകളുടെ കുസൃതി എന്റെ കണ്ണുകളുടെ  കാഴ്ചയില്ലാതാക്കി. മകളുടെ പാപകർമ്മം മൂലം അങ്ങും ദുഖിതനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ജഗദംബയുടെ ഭക്തനായ ഒരുവനെ നിന്ദിച്ചാൽ അതിന്റെ പാപത്തിൽ നിന്നും മോചനം നൽകാൻ സാക്ഷാൽ ശിവന് പോലും അസാദ്ധ്യം. ഞാനൊരു വൃദ്ധ താപസൻ. ഇപ്പോൾ അന്ധനുമാണ്. എന്നെ നോക്കാൻ ആരുണ്ട്?'

മഹാമുനേ ഞാൻ എത്ര പരിചാരകരെ വേണമെങ്കിലും നിയോഗിക്കാം. എന്നോടു് ക്ഷമിച്ചാലും. അങ്ങയെപ്പോലുള്ള താപസൻമാർ കോപത്തെ വെന്നവരാണല്ലാ.’

ച്യവനൻ പറഞ്ഞു. ‘രാജാവേ, ഞാൻ ഒരു തുണയില്ലാതെ എങ്ങിനെയാണ് തപസ്സ് തുടരുക? അങ്ങയുടെ സേവകർക്ക് എന്നെ സദാ ശുശ്രൂഷിക്കാൻ കഴിയുമോ? അതു കൊണ്ട് എന്നെ പരിചരിക്കാൻ അങ്ങയുടെ മകളെത്തന്നെ നിയോഗിച്ചാലും. ഞാൻ തപസ്സു ചെയ്യുമ്പോൾ സുന്ദരിയായ അവൾ എന്നെ സഹായിക്കട്ടെ. അങ്ങിനെ ചെയ്‌താല്‍ എനിക്കും അങ്ങേയ്ക്കും അങ്ങയുടെ സൈന്യങ്ങൾക്കും സൗഖ്യമാവും. എനിക്ക് സംതൃപ്‌തിയായാൽ എല്ലാവരുടെ ശാരീരികാസ്വാസ്ഥ്യങ്ങളും ഇല്ലാതെയാവും. അതുകൊണ്ടു് രാജാവേ കന്യാദാനത്തിനുള്ള ഒരുക്കങ്ങൾ ചെയ്താലും. ഇതിൽ തെറ്റൊന്നുമില്ല. ഞാൻ വൃതനിഷ്ഠനായ താപസനാണ്.'

മുനിയുടെ വാക്കുകൾ കേട്ട രാജാവ് അങ്ങിനെയാകട്ടെയെന്നോ, പറ്റില്ലെന്നോ ഒന്നും പറഞ്ഞില്ല. 'കണ്ണു  കാണാത്ത വയസ്സൻ മുനിക്ക് എന്റെ ഓമന മകളെ നൽകുന്നതെങ്ങിനെ' എന്ന് ശര്യാതി ദുഖിച്ചു. 'തന്റെയും സൈന്യത്തിന്റെയും സുഖത്തിനായി മകളുടെ ജീവിതം ബലികഴിക്കണോ?' എന്നദ്ദേഹം ചിന്താകുലനായി. ‘അന്ധനായ മുനിയെ വരിച്ച് സുന്ദരിയായ ഇവർ കാമപീഢിതയായി ജീവിതകാലം മുഴുവൻ കഴിയേണ്ടി വരുമല്ലോ.  യൗവനത്തിൽ കാമത്തെ ചെറുക്കാൻ സാദ്ധ്യമല്ല. പ്രത്യേകിച്ചും സുന്ദരികളായ സുഭഗനാരിമാർക്ക്. അനുരൂപനായ ഒരു കാന്തൻ ഉണ്ടെങ്കിൽപ്പോലും അവരുടെ കാമം ശമിക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ വൃദ്ധനും അന്ധനുമായ ഒരുവനെയാണ് കിട്ടുന്നതെങ്കിൽ എന്തു പറയാൻ? താപസനായ ഗൗതമന്റെ പത്നി അഹല്യയുടെ കഥ നമുക്കറിയാം. താപസപത്നിയായിരിക്കേ അഹല്യ ഇന്ദ്രനാൽ വഞ്ചിക്കപ്പെട്ടു. ഗൗതമൻ അവളെ ശപിച്ചു ശിലയാക്കി. എന്നിലെ ദു:ഖം തീരാൻ ഞാൻ ഈ കടുംകൈ ചെയ്യുകയില്ല. ദോഷങ്ങൾ അറിഞ്ഞുവച്ചു കൊണ്ട് ഞാനെങ്ങിനെ മകളെ നൽകും?

രാജാവ് ദുഖിതനായി കൊട്ടാരത്തിലേക്ക് മടങ്ങി. മന്ത്രിമാരെ വിളിച്ച് അദ്ദേഹം കാര്യാലോചന നടത്തി. മന്ത്രിമാർക്കും അന്ധതാപസന് കുമാരിയെ നൽകുന്നതിൽ സമ്മതമില്ലായിരുന്നു.

അപ്പോൾ സുകന്യ പിതാവിന്റെ വ്യാകുലത മനസ്സിലാക്കി ഇങ്ങിനെ പറഞ്ഞു. ‘അച്ഛാ എന്തിനാണ് വിഷമിക്കുന്നത്? ഞാൻ നിമിത്തമാണല്ലോ. അങ്ങും രാജ്യവും ദുഖിക്കുന്നത്? ഞാൻ മുനിയെ സന്തുഷ്ടനാക്കാം.’

മകളേ നീയെങ്ങിനെ ജരാനരകൾ ബാധിച്ച മുനിയെ പരിചരിക്കും? മാത്രമല്ല അതിസുന്ദരിയും സുശീലയുമായ നിന്നെ ആ വൃദ്ധ താപസന് കന്യാദാനം ചെയ്യുന്നതെങ്ങിനെ? നിന്റെ രൂപമെവിടെ? ആ കിഴവന്റെ ദേഹമെവിടെ? ഒരു പിതാവിന്റെ ധർമ്മം തന്റെ പുത്രിയെ യുവാവും അരോഗദൃഢഗാത്രനുമായ ഒരുവനെ ഏല്പിക്കുക എന്നതാണ്. ആ വൃദ്ധനുമൊത്ത് വെറുമൊരു പർണ്ണശാലയിൽ ജീവിതം മുഴുവൻ നിനക്ക് കഴിച്ചുകൂട്ടേണ്ടതായി വരും. ഞാനതെങ്ങിനെ സഹിക്കും? നീ ധൈര്യമായിരിക്കൂ. ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല. ഞാനും രാജ്യവും നശിച്ചാലും ഞാൻ എന്റെ മകൾക്ക് അഹിതം ചെയ്യുകയില്ല.’

'അച്ഛാ, എന്നെക്കുറിച്ച് അങ്ങ് ദുഖിക്കരുത്. ഞാൻ നിമിത്തം രാജ്യത്തിലെ പ്രജകൾക്കും സൈന്യത്തിനും സുഖം സിദ്ധിക്കട്ടെ.  കാട്ടിൽക്കഴിയുന്ന വൃദ്ധതാപസനെ ഞാൻ പരമാദരപൂർവ്വം ശുശ്രൂഷിച്ച് കഴിഞ്ഞു കൊള്ളാം. എന്നിൽ ഭോഗേച്ഛ തീരെയില്ല. അതിനാൽ ഞാൻ സത്രീധർമ്മം തെറ്റിക്കാതെ പതിവ്രതയായി ജീവിച്ചു കൊള്ളാം.’ കുമാരിയുടെ ദൃഢനിശ്ചയം കണ്ടു് രാജാവും മന്ത്രിമാരും അത്ഭുതപ്പെട്ടു. എല്ലാവർക്കും സമാധാനമായി.

രാജാവ് മുനിയുടെ സമീപം ചെന്ന് നമസ്കരിച്ചു. ‘പ്രഭോ, അങ്ങയുടെ പരിചരണത്തിനായി ഞാനിതാ എന്റെ മകളെ തരുന്നു. ഇതാ എന്റെ കഴിവിനൊത്ത പാരിതോഷികങ്ങളും സ്വീകരിച്ചാലും’ സുകന്യയെ ലഭിച്ചപ്പോൾ മുനി സംതൃപ്തനായി. പാരിതോഷികങ്ങൾ അദ്ദേഹം നിരസിച്ചു. 'എനിക്ക് കന്യകയെ മാത്രം മതി'.

മുനി പ്രസാദിച്ചപ്പോൾ രാജാവിന്റെയും സൈന്യത്തിന്റെയും അസുഖം മാറി. ശര്യാതി മകളെ ച്യവനന് നൽകി കൊട്ടാരത്തിലേക്ക് മടങ്ങി. മടങ്ങും മുൻപ് സുകന്യ തന്റെ പട്ടുടയാടകള്‍ പിതാവിനെ ഏൽപ്പിച്ചു.

'എനിക്ക് മാനം മറയ്ക്കാൻ വല്കലം മാത്രം മതിയിനി. മുനിപത്നിയുടെ വേഷമാണ് എനിക്കിനി ചേരുക. നാടിനും നാട്ടാര്‍ക്കും വേണ്ടി വൃദ്ധതാപസന് മകളെ നല്‍കിയ അങ്ങയുടെ കീർത്തിപരക്കാൻ എന്റെ ഭർതൃശുശ്രൂഷ കൊണ്ടു് സാധിക്കും. ഭൂമിയിലും സ്വർഗ്ഗത്തിലും പാതാളത്തിലും അങ്ങയുടെ പേരും പെരുമയും അറിയപ്പെടും. വൃദ്ധനു മകളെ നൽകിയതിനാൽ അവൾ വഴി തെറ്റിപ്പോവുമെന്ന ഭീതിയൊന്നും വേണ്ട . വസിഷ്ഠപത്നിയായ അരുന്ധതിയെപ്പോലെ ഞാൻ ജീവിക്കും. അത്രിമുനിയുടെ പത്നി അനസൂയ എങ്ങിനെ അറിയപ്പെട്ടോ അതുപോലെ സുശീലയായി ഞാൻ ജീവിക്കും. അച്ഛന്റെ പേരിന് കളങ്കമുണ്ടാക്കുന്ന യാതൊന്നും ഞാൻ ചെയ്യുകയില്ല.'

സുകന്യയുടെ വാക്കുകൾ കേട്ട് പ്രസന്നനായ ശര്യാതി മകൾക്ക് വൽക്കലം നൽകി. മകൾ മുനിവേഷം ധരിച്ചതുകണ്ട് അദ്ദേഹം കണ്ണീർ വാർത്തു. രാജ്ഞിമാരും കരഞ്ഞുകൊണ്ടു് മകളോട് യാത്ര പറഞ്ഞു. രാജാവും കൂട്ടരും കൊട്ടാരത്തിലേക്ക് മടങ്ങി.

No comments:

Post a Comment