Devi

Devi

Saturday, July 16, 2016

ദിവസം 162. ശ്രീമദ്‌ ദേവീഭാഗവതം. 7.4. അശ്വിനീ സംഗമം

ദിവസം 162. ശ്രീമദ്‌ ദേവീഭാഗവതം7.4. അശ്വിനീ സംഗമം

ഗതേ രാജനി സാ  ബാലാ പതിസേവാപരായണാ
ബഭൂവ ച തഥാഗ്നീനാം സേവനേ ധർമ്മതത്പരാ
ഫലാന്യാദായ സ്വാദിനി മൂലാനി വിവിധാനി ച
ദദൗ സാ മുനയേ ബാലാ പതി സേവാപരായണാ

വ്യാസൻ തുടർന്നു: അച്ഛനും പരിവാരങ്ങളും പോയിക്കഴിഞ്ഞപ്പോൾ സുകന്യ ഭർതൃശൂശ്രൂഷ ചെയ്ത് അഗ്നിയെ പൂജിച്ച്, ദിവസങ്ങൾ കഴിച്ചുകൂട്ടി. അവൾ നല്ല സ്വാദുള്ള കായ്കനികൾ കണ്ടു പിടിച്ചു കൊണ്ടുവന്ന് മുനിക്ക് കൊടുത്തു. അദ്ദേഹത്തെ ചൂടുവെള്ളത്തിൽ കുളിപ്പിക്കുകയും മാൻതോലുകൊണ്ടുള്ള മുണ്ടടുപ്പിക്കുകയും ചെയ്തു. ദർഭാസനവും, എള്ളും യവവും കമണ്ഡലുവും തയ്യാറാക്കി വച്ച് മുനിയെ നിത്യ കർമ്മങ്ങൾക്കായി അവള്‍ സഹായിച്ചു. നിത്യകർമം കഴിയുമ്പോൾ മുനിയെ ആസനസ്ഥനാക്കി, നല്ല കായ്കനികൾ ഊട്ടി സന്തുഷ്ടനാക്കി. ഊണ്കഴിഞ്ഞു താംബൂലവും നൽകി  ഭർത്താവിനെ സന്തോഷിപ്പിച്ചശേഷം അവൾ തന്റെ ഭക്ഷണം കഴിക്കും. ഭർത്താവിന്റെ കാലുകൾ തടവും. കുലസ്ത്രീ ധർമ്മത്തെപ്പറ്റി അവൾ മുനിയോട് ചോദിച്ചു മനസ്സിലാക്കും.

തന്റെ നാഥൻ ഉറങ്ങിയശേഷം അവളും നിലത്ത് കിടന്നുറങ്ങും. വേനൽക്കാലത്ത് ഇലവിശറി കൊണ്ട് തന്‍റെ ഭര്‍ത്താവിന്  വീശിക്കൊടുക്കും. തണുപ്പുകാലത്ത് തീ കൂട്ടി ഭർത്താവിന് ചൂടു നൽകും.സഡ്യാ ഹോമം കഴിഞ്ഞാൽ മധുരഫലങ്ങൾ തിരഞ്ഞെടുത്ത് നൽകും.

ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് മുനിക്കായി ജലവും മണ്ണുമെടുത്ത് വച്ച് ശൗചകർമ്മത്തിനു സഹായം ചെയ്യും. അതിനായി കൊണ്ടിരുത്തി അവൾ ദൂരെ മാറിയൊതുങ്ങി നിൽക്കും. ശൗചം കഴിയുമ്പോൾ മുനിയെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവരും. ഭർത്താവിന്റെ കാൽ കഴുകി ജലാചമനത്തിനും ദന്തധാവനത്തിനും വേണ്ടതെല്ലാം അവൾ തയ്യാറാക്കും. പിന്നെ കുളിക്കാനുള്ള ചൂടുവെള്ളം തയ്യാറാക്കി മന്ത്രസ്നാനത്തിനായി മുനിയെ ക്ഷണിക്കും. മഹാമുനേ, പൂർവ്വ സന്ധ്യാ ഹോമത്തിനു കാലമായി’, എന്നവൾ മുനിയെ ഓർമ്മിപ്പിക്കും.

ഇങ്ങിനെയാ തന്വംഗി ഭർത്താവിനെ ഉത്തമമായ രീതിയിൽ സേവിച്ചു വന്നു. ഹോമാഗ്നി കെടാതെ സൂക്ഷിച്ചും ഭർതൃപൂജ ചെയ്തും അതിഥികളെ സ്വീകരിച്ചും സുകന്യ ച്യവനമുനിക്ക് വേണ്ട കാര്യങ്ങളെല്ലാം സ്വമനസാ ചെയ്തു വന്നു.

ഒരുദിവസം സൂര്യപുത്രൻമാരായ അശ്വിനീ ദേവൻമാർ യാത്രാമദ്ധ്യേ ച്യവനാശ്രമസമീപത്തെത്തി. കുളി കഴിഞ്ഞു മടങ്ങുന്ന സർവ്വാംഗ സുന്ദരിയായ സുകന്യയെ കണ്ടു് അശ്വിനീ ദേവൻമാർ മോഹിതരായി. അവർ ചോദിച്ചു: 'സുന്ദരീ നീയാരാണ്? ഞങ്ങൾ ദേവൻമാരാണ്. നീ ആരുടെ മകൾ? ആരാണ്  നിന്റെ പതി? എന്താണീ കാട്ടിൽ നീയൊറ്റക്ക് നീരാടുന്നത്?. കാഴ്ചയിൽ നീ ലക്ഷ്മീദേവിക്ക് സമം. നിന്റെ പൂ പാദങ്ങൾ പാദരക്ഷയൊന്നുമില്ലാതെ വെറും നിലത്ത് പതിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സഹിക്കുന്നില്ല. നിനക്ക് സഞ്ചരിക്കാൻ നല്ലൊരു വിമാനമാണുചിതം.  മൂടുപടം പോലുമില്ലാതെ എന്താണ്  നീയീ കാട്ടിൽ അലയുന്നത്? നിന്റെ തോഴിമാർ എവിടെപ്പോയി? നീ രാജകുമാരിയാണോ? അല്ല അപ്സര കന്യകയാണോ? നിന്റെ മാതാപിതാക്കൾ എത്ര ധന്യർ! നിന്റെ കാന്തന്റെ ഭാഗ്യമോർത്ത് ഞങ്ങള്‍ അസൂയാലുക്കളാണ്. നിന്റെ വാർകൂന്തൽ തഴുകി വരുന്ന കാറ്റേറ്റ് ഈ ഭൂമി ദേവലോകത്തേക്കാള്‍ പവിത്രമായിത്തീര്‍ന്നിരിക്കണം. നിന്നെക്കണ്ടതുകൊണ്ട് മൃഗങ്ങൾപോലും ഭാഗ്യശാലികളായിരിക്കണം. നിന്നെയിനി വാഴ്ത്താൻ വാക്കുകളില്ല. ഇനി നീ തന്നെ പറയൂ. ആരാണ് നീ?

ഇങ്ങിനെ അശ്വനീ ദേവൻമാർ പുകഴ്ത്തിപ്പറഞ്ഞപ്പോൾ അവൾ നമ്രമുഖിയായി ഇങ്ങിനെ പറഞ്ഞു: ‘ഞാൻ ശര്യാതി രാജാവിന്റെ മകൾ സുകന്യയാണ്. മഹർഷിയായ ച്യവനന്റെ ധർമ്മപത്നി. യദൃച്ഛാ ഉണ്ടായ സംഭവങ്ങൾ കൊണ്ട് അച്ഛൻ എന്നെ മഹർഷിക്ക് നൽകുകയാണുണ്ടായത്. മുനിയാണെങ്കിൽ അന്ധനും വൃദ്ധനുമാണ്. ഞാൻ അഹോരാത്രം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിയുകയാണ്.’

ദിവ്യരൂപികളായ നിങ്ങൾ ആരാണ്? വരൂ, എന്റെ നാഥൻ ആശ്രമത്തിലുണ്ടു്. നിങ്ങൾ ആശ്രമത്തിലേക്ക് വന്നാലും. അങ്ങിനെ അവിടം പവിത്രമാക്കിയാലും.’

അപ്പോൾ അശ്വിനീ ദേവൻമാർ ചോദിച്ചു: ‘ആ വൃദ്ധനായ മുനിക്ക് നിന്നെ നൽകാൻ കാരണമെന്താണ്? ഈ കാട്ടിൽ നീയൊരു മിന്നൽ പിണരിന്റെ സൗന്ദര്യവുമായി വിലസുന്നു. പട്ടുടയാടകൾ അലങ്കരിക്കേണ്ട മേനിയിൽ ഇപ്പോള്‍ മരവുരിയാണ് !  വിധിയുടെ വിളയാട്ടം എത്ര വിചിത്രം! വൃദ്ധ താപസന്റെ പത്നിയായി നിനക്ക് വനത്തിൽ കഷ്ടപ്പാടുകൾ സഹിച്ച് കഴിയേണ്ടതായി വന്നുവല്ലോ കഷ്ടം! നവയൗവനയുക്തയായ നിന്റെ ദേഹം അദ്ദേഹവുമായി എങ്ങിനെ ചേരും? വിധിയൊരു ക്രൂരൻ തന്നെയാണ്. നിന്റെ യൗവനം ഇങ്ങിനെ പാഴാക്കിക്കളയുന്നതെന്തിന്

നിന്നിലൂടെ കാമദേവൻ തൊടുത്തുവിടുന്ന അമ്പുകളെ തടുക്കാൻ ആ വൃദ്ധന് എങ്ങിനെ സാധിക്കാനാണ്നീ മറ്റൊരാളെ വരിക്കുക. അന്ധനായ  ഒരാൾക്ക് നിന്റെ ലാവണ്യം ആസ്വദിക്കാൻ ആവില്ല. നല്ലപോലെ ആലോചിച്ച് നീ ഞങ്ങളിൽ ഒരാളെ സ്വീകരിച്ചാലും. അല്ലാതെ യൗവനകാലം വൃഥാ കളയരുത്. താപസസേവയല്ല ഈ പ്രായത്തിൽ സുന്ദരിമാർക്ക് ചേർന്ന പ്രവൃത്തി. സുഖങ്ങൾ വർജ്ജിച്ച മുനിയെ വർജിച്ച് നീ ഉത്തമനായ ഒരു യുവാവിനെ വരിക്കണം.

നിനക്ക് നന്ദനോദ്യാനങ്ങളിലും ചൈത്രരഥവാടികകളിലും വിഹരിക്കാൻ മോഹമില്ലേ? ഈ വൃദ്ധനെ പരിചരിച്ച് ജീവിതം പാഴാക്കാതെ നീ ഞങ്ങളില്‍ ഒരാള്‍ക്കൊപ്പം വരിക. രാജകുമാരിയായവൾ കാട്ടിൽക്കിടന്നു കായ്കനികൾ തിന്നു കഷ്ടപ്പെടുന്നതെന്തിനാണ്? ഞങ്ങളിൽ ഒരാളെ വരിച്ച് നിനക്ക് സ്വർഗ്ഗസുഖം അനുഭവിക്കാം. ജരാനരകൾ ബാധിച്ച വൃദ്ധ താപസനെ വിട്ട് നീ ദുഃഖത്തിൽ നിന്നും നിവൃത്തയാവുക.അതിസുന്ദരിയായ നിനക്ക് വനവാസം ചേരില്ല. ചന്ദ്രമുഖിയായ നീ നവയൗവനം വിട്ടു പോകും മുൻപ് യൗവന സഹജമായ സൗഖ്യം അനുഭവിക്കുന്നതാണ് ഉചിതം. അല്ലാതെ കാട്ടുപഴങ്ങളും കിഴങ്ങും ശേഖരിക്കൽ നിന്നെപ്പോലുള്ള സുന്ദരിമാര്‍ക്ക് ചേര്‍ന്ന പണിയല്ല.'

No comments:

Post a Comment