Devi

Devi

Monday, May 30, 2016

ദിവസം 148. ശ്രീമദ്‌ ദേവീഭാഗവതം. 6. 21. എകവീരചരിതം

ദിവസം 148. ശ്രീമദ്‌ ദേവീഭാഗവതം. 6. 21. എകവീരചരിതം 

ജാത കര്‍മ്മാദി സംസ്കാരാംശ്ചകാര നൃപതി സ്തദാ
ദിനേ ദിനേ ജഗാമാശു വൃദ്ധിം ബാല: സുലാളിത:
നൃപ: സംസാരജം പ്രാപ്യ സുഖം പുത്രാ സമുദ്ഭവം
ഋണത്രയ വിമോക്ഷം ച മേനേ തേന മഹാത്മനാ

രാജാവ് പുത്രനുവേണ്ട ജാതകര്‍മ്മങ്ങള്‍ എല്ലാം വിധിയാം വണ്ണം നടത്തി. അവന്‍ കൊട്ടാരത്തില്‍ അച്ഛനമ്മമാരുടെ പരിലാളനയില്‍ സുഖമായി വളര്‍ന്നു. പുത്രനുണ്ടായതില്‍ സന്തോഷവാനായ രാജാവ് തന്നെ ഋണത്രയങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത് ഇവനാണല്ലോ എന്ന് ആശാസം കൊണ്ടു. ആറാം മാസത്തില്‍ ചോറൂണും മൂന്നാം വയസ്സില്‍ ചൌളകര്‍മ്മവും നടത്തി. ആഘോഷ വേളകളില്‍ രാജാവ് ബ്രാഹ്മണര്‍ക്കും മറ്റുള്ളവര്‍ക്കും ഗോദാനമടക്കം പലവിധ സമ്മാനങ്ങളും നല്‍കി. പതിനൊന്നാം വയസ്സില്‍ അരയില്‍ മൌഞ്ജിച്ചരടു ബന്ധിച്ച് അവനെ ധനുര്‍വേദം അഭ്യസിക്കാന്‍ പറഞ്ഞയച്ചു. 

പഠനം കഴിഞ്ഞു തിരിച്ചു വന്ന മകനെ രാജാവായി പട്ടാഭിഷേകം ചെയ്യാന്‍ രാജാവ് തീരുമാനിച്ചു. അഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ രാജാവ് ബ്രാഹ്മണരെയും ദേശപ്രമുഖന്മാരെയും വിളിച്ചു കൂട്ടി നല്ലൊരു മുഹൂര്‍ത്തത്തില്‍ പട്ടാഭിഷേകം ചെയ്യിച്ചു. പുണ്യതീര്‍ത്ഥങ്ങളിലെയും സമുദ്രത്തിലേയും ജലം കൊണ്ടുവന്ന് മകനെ അഭിഷേകം ചെയ്തു. തന്‍റെ മേലും ഈ പുണ്യജലം ഒഴിച്ച് രാജാവ് നിര്‍വൃതി പൂണ്ടു. ബ്രാഹ്മണര്‍ക്ക് സമ്മാനവും നല്‍കി അദ്ദേഹം വനവാസത്തിനു പുറപ്പെട്ടു. ഏകവീരനെ രാജ്യഭാരമേല്‍പ്പിച്ച് സന്തോഷവാനായി രാജാവ് പത്നിയുമൊത്ത് വനവാസം തുടങ്ങി.

മൈനാകപര്‍വ്വതവനത്തില്‍ ഇലകളും കായ്കളും ഭക്ഷിച്ച് പരമേശ്വരിയെ സദാ ധ്യാനിച്ചുകൊണ്ട് കാലം കഴിക്കവേ രണ്ടാളും കാലക്രമത്തില്‍ ദേഹം വെടിഞ്ഞ് ഇന്ദ്രലോകം പൂകി. പിതാവിന്‍റെ ദേഹവിയോഗം അറിഞ്ഞ എകവീരന്‍ സംസ്കാരകര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിച്ചു. അദ്ദേഹം ഉത്തമനായ പിതാവിന്‍റെ പെരുമയ്ക്കൊത്ത രാജാവായി തുടര്‍ന്നു. രാജഭോഗങ്ങള്‍ മിതമായി അനുഭവിച്ചും ധര്‍മ്മജ്ഞരായ മന്തിമാരാല്‍ സേവിതനായും അദ്ദേഹം കഴിഞ്ഞുവന്നു.

ഒരുദിവസം രാജാവും മന്ത്രിപുത്രന്മാരും കൂടി കുതിരപ്പുറത്തു സവാരി ചെയ്ത് ഗംഗാതീരത്ത്‌ എത്തിച്ചേര്‍ന്നു. പൂത്തുലഞ്ഞ പ്രകൃതി ഭംഗികൊണ്ടു കമനീയവും പക്ഷിമൃഗാദികളാല്‍ സമ്പന്നവുമായ ഗംഗാതീരം വണ്ടുകളുടെ മൂളിപ്പാട്ടും കിളികളുടെ കലപിലയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വൃക്ഷങ്ങളില്‍ കായ്കനികള്‍ വിളഞ്ഞു നിറഞ്ഞു കിടക്കുന്നു. പുല്‍മേടുകളും ലതാനികുഞ്ജങ്ങളും താമരവിരിഞ്ഞു നില്‍ക്കുന്ന തടാകങ്ങളും  അവിടെ കാണാം. ഇലഞ്ഞി, ചമ്പകം, പിച്ചി, മുള്‍മരം, കടമ്പ്, മന്ദാരം, ഞാവല്‍, മാവ്, പൂവരശ് എന്ന് വേണ്ട സകലമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്നു. ഗംഗാജലത്തില്‍ നൂറിതളുള്ള ഒരു താമര. നറുമണം പൊഴിക്കുന്ന ആ പങ്കജത്തിനു സമീപത്തായി അതിസുന്ദരിയായ ഒരു തരുണി. സ്വര്‍ണ്ണനിറം. നീണ്ട മുടി, ശംഖിനൊത്ത കഴുത്ത്, ഒതുങ്ങിയ വയര്‍, തൊണ്ടിപ്പഴച്ചുണ്ടുകള്‍, മൊട്ടിട്ടു വരുന്ന മാറിടം. അതിസുന്ദരിയായ ഒരു തരുണി കൂട്ടിനാരുമില്ലാതെ വ്യസനിച്ചു കണ്ണീര്‍ വാര്‍ക്കുന്നു.

ഇങ്ങിനെ ദുഖിച്ചിരിക്കുന്ന തരുണിയോട് ഏകവീരന്‍ ചോദിച്ചു: ‘നീയാരാണ്‌? ആരുടെ പുത്രിയാണ് നീ? ദേവകന്യകയാണോ അതോ ഗന്ധര്‍വ സ്ത്രീയോ? നിന്നെ ഇവിടെ ഒറ്റയ്ക്ക് നിര്‍ത്തിപ്പോയത് നിന്‍റെ പിതാവോ ഭര്‍ത്താവോ? എന്താണ് നിന്റെ ദുഖത്തിന് കാരണം? നിന്‍റെ ദുഃഖം തീര്‍ക്കാന്‍ എന്തുവേണമെങ്കിലും ഞാന്‍ ചെയ്യാം. ഞാന്‍ രാജാവായിരിക്കുമ്പോള്‍ ആര്‍ക്കും ദുഃഖം വരാന്‍ ഇടയാവരുത്. ദേവമാനുഷരാക്ഷസന്മാരാല്‍ മാത്രമല്ല  ദുഷ്ടമൃഗങ്ങളാല്‍പ്പോലും ആരും കഷ്ടപ്പെടരുത് എന്നാണ് എന്‍റെ തീരുമാനം. ഇവിടെയീ ഗംഗാനദിക്കരയില്‍ കൂട്ടിനൊരു തോഴി പോലുമില്ലാതെ നീയെന്താണ് നില്‍ക്കുന്നത്? നിനക്ക് എന്താണ് വേണ്ടത്? പറഞ്ഞാലും’

ഇതുകേട്ട് ആ സുന്ദരി പറഞ്ഞു: ‘മഹാരാജന്‍, ഒരു കാരണവുമില്ലാതെ എന്നെപ്പോലുള്ള ഒരുവള്‍ ഇങ്ങിനെ കരയുമോ? ഞാനെല്ലാം പറയാം. അങ്ങയുടെ ദേശാതിര്‍ത്തിക്കപ്പുറം രൈഭ്യന്‍ എന്ന പേരായി ധര്‍മ്മിഷ്ടനായ് ഒരു രാജാവുണ്ട്. അദ്ദേഹത്തിനും പത്നിയായ രുഗ്മരേഖയ്ക്കും പുത്രദുഖമാണ് വിധി നല്‍കിയത്. സുന്ദരിയും പതിവ്രതയുമായ രാജ്ഞി ‘ഈ ജീവിതം കൊണ്ട് എന്താണൊരു കാര്യം? വന്ധ്യയുടെ ജീവിതം വ്യര്‍ത്ഥം ‘ എന്നിങ്ങിനെ സദാ വിലപിച്ചുകൊണ്ടിരുന്നു.

ഭാര്യയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പുത്രാര്‍ത്ഥം ഒരു യാഗം നടത്താന്‍ രൈഭ്യ രാജന്‍ തീരുമാനിച്ചു. ഉത്തമബ്രാഹ്മണരെ വരുത്തി ദാനങ്ങള്‍ അനവധി ചെയ്ത് അദ്ദേഹം യാഗം നടത്തി. യാഗത്തിന്റെ അഗ്നിയില്‍ നെയ്യ് ഹോമിക്കവേ ആ ഹോമകുണ്ഡത്തില്‍ നിന്നും അതിസുന്ദരിയായ ഒരു യുവതി ആവീര്‍ഭവിച്ചു. തിങ്കള്‍ മുഖവും തങ്കവര്‍ണ്ണവും വാര്‍കുചങ്ങളും എല്ലാം തികഞ്ഞ് അഴകൊത്ത ഒരുവള്‍. ആ തന്വംഗിയെ മകളായി സ്വീകരിക്കാന്‍ ബ്രാഹ്മണര്‍ രാജാവിനോടാവശ്യപ്പെട്ടു. ‘ഒറ്റയിഴമാലപോലെ യാഗാഗ്നിയില്‍ നിന്നും പിറന്ന ഇവളെ നിനക്കായി ഭഗവാന്‍ വിഷ്ണു തന്നതാണ്. ഒരു പുത്രനെപ്പോലെ നിന്നെ പരിപാലിക്കുന്ന ഒരു പുത്രിയാവും ഇവള്‍. എകാവലി എന്നവള്‍ക്ക് പേരുമിടാം.’

പുത്രിയെ രുഗ്മരേഖയ്ക്ക് നല്‍കി രാജാവ് സന്തുഷ്ടനായി. രാജാവും രാജ്ഞിയും ഒരു പുത്രന് ചെയ്യുന്ന രീതിയില്‍ എല്ലാ ശുഭാകര്‍മ്മങ്ങളും അവള്‍ക്കായി ചെയ്തു. യാഗം കഴിഞ്ഞു സാമാനങ്ങളും വാങ്ങി ബ്രാഹ്മണര്‍ പിരിഞ്ഞു പോയി. തങ്ങള്‍ക്കൊരു പുത്രനുണ്ടായി എന്ന മട്ടില്‍ രാജാവ് ആഘോഷങ്ങള്‍ നടത്തി. ആ രാജാവിന്റെ മന്ത്രിയുടെ മകളാണ് ഞാന്‍. പേര് യശോവതി. എനിക്കും അവള്‍ക്കും ഒരേ പ്രായമാണ്. രാജാവ് എന്നെയാണ് അവളുടെ പ്രധാന തോഴിയായി നിയമിച്ചിട്ടുള്ളത്.

എകാവലിക്ക് താമരപ്പൂവെന്നു വച്ചാല്‍ ജീവനാണ്. അതെവിടെക്കണ്ടാലും അവിടെ അവള്‍ കളിക്കാനായി എത്തും. ദൂരെ ഗംഗാതീരത്ത്‌ താമരയുണ്ടെന്നുകെട്ടാല്‍ ഞാനും കുമാരിയും കൂടി അവിടെ ഓടിയെത്തും. ചിലപ്പോള്‍ കാട്ടിനകത്തുള്ള പോയ്കയിലും ഞങ്ങള്‍ പോവും. കുമാരിയിങ്ങിനെ വിജനമായ ഇടങ്ങളില്‍ താമര തേടിപ്പോകുന്ന കാര്യം ഞാന്‍ രാജാവിനെ അറിയിച്ചിരുന്നു. അതുകൊണ്ട് കൊട്ടാരത്തില്‍ത്തന്നെ താമരപ്പോയ്കകള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ഏര്‍പ്പാടുകള്‍ ചെയ്തു. വണ്ടുകള്‍ പറന്നു വന്നിരിക്കുന്ന വിടര്‍ന്ന താമരപ്പൂക്കള്‍ വീട്ടിലെ പൊയ്കയില്‍ ഉണ്ടെങ്കിലും കുമാരി പുതിയ പൂക്കള്‍ തേടി നാടുനീളെ മാത്രമല്ല കാട്ടിലും പോകും. ഞങ്ങളുടെ പരിരക്ഷയ്ക്കായി രാജാവ് സായുധരായ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. അങ്ങിനെ ഞങ്ങള്‍ ദിവസവും ഗംഗാ നദിയില്‍ സഖികളുമൊത്ത് വരാറുണ്ട്.’   

No comments:

Post a Comment