Devi

Devi

Tuesday, May 17, 2016

ദിവസം 144. ശ്രീമദ്‌ ദേവീഭാഗവതം. 6. 17. ഭൃഗുവംശത്തിന്‍റെ നിലനില്‍പ്പ്‌

ദിവസം 144. ശ്രീമദ്‌ ദേവീഭാഗവതം. 6. 17. ഭൃഗുവംശത്തിന്‍റെ നിലനില്‍പ്പ്‌

കഥം താശ്ച സ്ത്രിയ: സര്‍വാഭ്യഗുണാം ദുഃഖ സാഗരാത്
മുക്താ വംശ പുനസ്തേഷാം  ബ്രാഹ്മണാനാം സ്ഥിരോfഭവത്
ഹൈഹയൈ: കിം കൃതം കാര്യം ഹത്വാ താന്‍ ബ്രാഹ്മണാനപി
ക്ഷത്രിയൈര്‍ ലോഭസംയുക്തൈ: പാപചാരൈര്‍ വദസ്വ തത്

ജനമേജയന്‍ ചോദിച്ചു. മഹാമുനേ, ഭൃഗുപത്നിമാര്‍ എങ്ങിനെയാണ് ആ ദുഃഖസന്ധിയെ അതിജീവിച്ചത്? എങ്ങിനെയാണ് ആ കുലം പിന്നെ നിലനിന്നത്? ഹേഹയന്മാര്‍ പിന്നെ എന്തൊക്കെ ചെയ്തു? അങ്ങയുടെ കഥകളെല്ലാം എത്ര കേട്ടാലും മതിവരാത്ത പുണ്യ ചരിതങ്ങള്‍ തന്നെയാണ്.

വ്യാസന്‍ തുടര്‍ന്നു: ഭൃഗു പത്നിമാര്‍ എങ്ങിനെയാണ് ആ കഷ്ടപ്പാടില്‍ നിന്നും ഉയിര്‍ത്തെണീറ്റതെന്നു ഞാന്‍ പറയാം. ഹേഹയന്മാരുടെ ദുഷ്ടതയില്‍ നിന്നും രക്ഷ തേടി ആ സ്ത്രീകള്‍ ഹിമാലയ പര്‍വ്വതത്തില്‍ ചെന്നു. അവര്‍ ഗംഗാതീരത്ത്‌ ഗൌരീദേവിയുടെ മൃണ്‍മയ വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ടിച്ചു. മനം മടുത്ത് ദേവീ ഉപാസനചെയ്ത് ഒടുവില്‍ ദേഹമുപേക്ഷിക്കാം എന്നവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സ്വപ്നത്തില്‍ അവര്‍ക്ക് ദേവി പ്രത്യക്ഷയായിട്ട് അവരില്‍ ഒരാള്‍ക്ക് ഊരുജനായി ഒരു പുത്രന്‍ ജനിക്കും എന്ന് അറിയിച്ചു. ‘എന്‍റെ അംശം തന്നെയായ അവന്‍ നിങ്ങള്‍ക്ക് ശുഭമണയ്ക്കും’ എന്ന് ദേവി അവരെ അനുഗ്രഹിച്ചു.

വിപ്രപത്നിമാര്‍ സന്തുഷ്ടരായി. അക്കൂട്ടത്തില്‍ സുന്ദരിയായ ഒരു മിടുക്കി ഭയപ്പാടോടെ കഴിഞ്ഞിരുന്നു. അവള്‍ക്ക് പെട്ടെന്ന് തന്‍റെയൊരു തുടയില്‍ ഗര്‍ഭലക്ഷണം കണ്ടുതുടങ്ങി. അങ്ങിനെ കുലരക്ഷയ്ക്കായുള്ള ഗര്‍ഭം വഹിക്കാന്‍ അവള്‍ക്കായിരുന്നു യോഗം. എന്നാല്‍ ആ വിവരമറിഞ്ഞ ക്ഷത്രിയര്‍ ‘പിടിച്ചു കേട്ടവളെ’ എന്നാക്രോശിച്ച് അവളെ പിടിക്കാന്‍ പാഞ്ഞെത്തി. കയ്യില്‍ വാളും പിടിച്ച് നില്‍ക്കുന്ന ശത്രുക്കളെക്കണ്ട് അവളാകെ ഭയചകിതയായി. സിംഹത്തിനു മുന്നില്‍പ്പെട്ട ഗര്‍ഭിണിയായൊരു മാനെന്നപോലെ അവള്‍ വിറച്ചു കണ്ണീരൊഴുക്കി നിന്നു. 

പെട്ടെന്ന് ഗര്‍ഭത്തിലുള്ള ശിശു സൂര്യതേജസ്സോടെ തുട പൊളിച്ചു പുറത്തു വന്നു. ക്ഷത്രിയരുടെ കാഴ്ച ആ ശിശുവിന്‍റെ തേജസ്സിനാല്‍ മങ്ങിപ്പോയി. അവര്‍ക്ക് കണ്ണ് കാണാതായി. ആ കാട്ടില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ അവര്‍ അന്ധരായി അലഞ്ഞു നടന്നു. ‘ഈ മഹതിയുടെ പാതിവ്രത്യമാവും ഈ ശിശുവിന്‍റെ തേജസ്സിന് കാരണം’ എന്നവര്‍ക്ക് തോന്നി. ‘ഇനി നാം വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുകയില്ല’ എന്നവര്‍ പരസ്പരം പറഞ്ഞു.

ഹേഹയര്‍ ആ വിപ്രനാരിയെത്തന്നെ ശരണം പ്രാപിച്ചു. ഭയന്ന് വിറച്ചു നിന്ന ആ മഹതിയെ നമസ്കരിച്ചുകൊണ്ട് തങ്ങളുടെ കാഴ്ച തിരികെകിട്ടാന്‍ പ്രാര്‍ത്ഥിച്ചു. ‘ദേവീ, ഞങ്ങള്‍ നിന്‍റെ ദാസന്മാരാണ്. ഞങ്ങളില്‍ പ്രസാദിച്ചാലും. പാപബുദ്ധി കൊണ്ട് തെറ്റുകള്‍ അനവധി ഞങ്ങള്‍ ചെയ്തു കൂട്ടി. രംഭോരുവായ നിന്‍റെ പുത്രന്‍റെ തേജസ് ഞങ്ങളെ അന്ധരാക്കി. ഇപ്പോള്‍ ഞങ്ങള്‍ ജന്മാന്ധരെപ്പോലെയായിരിക്കുന്നു. നിന്‍റെ തപോബലം അത്യദ്ഭുതകരമായിരിക്കുന്നു. നിന്നെ ശരണം പണിഞ്ഞിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുത്. ഞങ്ങള്‍ക്ക് കാഴ്ച തിരിച്ചു കിട്ടാന്‍ വേണ്ടത് ചെയ്യണം. ഞങ്ങള്‍ അവിടുത്തെ ദാസന്മാരാകാം. അന്ധത്വം മരണത്തേക്കാള്‍ കഷ്ടമാണല്ലോ. ഇനി ഞങ്ങള്‍ ഇത്തരം ദുഷ്ടപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയില്ല. പണ്ടത്തെപ്പോലെ തന്നെ ഭാര്‍ഗ്ഗവന്മാരുടെ സേവകന്മാര്‍ തന്നെയാണ് ഞങ്ങളിപ്പോഴും എന്നറിഞ്ഞാലും. ഞങ്ങളുടെ ബുദ്ധിയില്ലായ്മ പൊറുത്ത് ഞങ്ങളില്‍ കനിവുണ്ടാവണം. ഞങ്ങള്‍ക്കിനി ഭാര്‍ഗ്ഗവന്മാരോടു വൈരമില്ല. അവിടുന്നു പുത്രനുമായി സസുഖം വാണാലും.’

അപ്പോള്‍ അദ്ഭുതത്തോടെ അവള്‍ പറഞ്ഞു: ‘രാജാക്കന്മാരേ, നിങ്ങളുടെ കാഴ്ച നശിപ്പിച്ചത് ഞാനല്ല. എനിക്ക് നിങ്ങളോട് കോപവുമില്ല. ഊരു സംഭവനായ എന്‍റെ മകന്‍ ഭാര്‍ഗ്ഗവന്‍ നിങ്ങളുടെ ദുഷ്ടപ്രവൃത്തികള്‍ അറിഞ്ഞു നിങ്ങളെ ശിക്ഷിച്ചതാണ് എന്ന് തോന്നുന്നു. വിത്തത്തില്‍ ആര്‍ത്തിപൂണ്ടു ബ്രാഹ്മണ ശേഷ്ഠരെയും ഗര്‍ഭിണികളെയും നിങ്ങള്‍ കൊന്നൊടുക്കിയ കാര്യം അവനറിഞ്ഞിരിക്കുന്നു. 

ഞാനിവനെ ഒരു നൂറുവര്‍ഷം എന്‍റെ തുടയില്‍ ചുമന്നുകൊണ്ടു നടന്നു. ഭൃഗുകുലത്തിനു ശുഭമണയ്ക്കാന്‍ ഗര്‍ഭകാലത്ത് തന്നെ ഈ ബാലന്‍ വേദങ്ങളെല്ലാം നിഷ്പ്രയാസം പഠിച്ചു. എന്നാലിപ്പോള്‍ പിതാവിനെ കൊന്നതിനു പകരം ചോദിക്കാന്‍ വെമ്പി നില്‍ക്കുകയാണ് അവന്‍. ഭഗവതീപ്രസാദത്താല്‍ ജനിച്ചതുകൊണ്ടാണ് അവനില്‍ ഇത്ര തേജസ്സുണ്ടായത്. എന്നോട് അഭയം അഭ്യര്‍ത്ഥിച്ചിട്ടു കാര്യമില്ല. അവനോടു നേരിട്ട് ചോദിച്ചാലും. അവന്‍ തുഷ്ടനായാല്‍ നിങ്ങളുടെ കാഴ്ച തിരികെ ലഭിക്കും.’

വ്യാസന്‍ തുടര്‍ന്നു: ഊരുജാതനായ മുനികുമാരനെ ഹേഹയന്മാര്‍ സ്തുതിച്ചു വാഴ്ത്തിയപ്പോള്‍ സംപ്രീതനായ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ സ്വഗൃഹങ്ങളിലേയ്ക്ക് മടങ്ങിയാലും. സംഭവിക്കാനുള്ള കാര്യങ്ങള്‍ യഥാകാലം സംഭവിക്കുകതന്നെ ചെയ്യും. വിധികല്‍പ്പിതമായ കാര്യങ്ങളില്‍ ദുഃഖമരുത്. നിങ്ങളുടെ കാഴ്ച തിരിച്ചു കിട്ടട്ടെ. നിങ്ങള്‍ സസുഖം സ്വഭവനങ്ങളില്‍ കഴിഞ്ഞാലും’ എന്നനുഗ്രഹിച്ചു കുമാരന്‍ അവരെ യാത്രയാക്കി. ബ്രാഹ്മണസ്ത്രീ ആ പുത്രനെ ഉത്തമനായി വളര്‍ത്തി.

ജനമേജയന്‍ പറഞ്ഞു: ലോഭം തന്നെയാണ് രണ്ടു കൂട്ടരുടെയും പതനത്തിനു വഴി തെളിച്ചത്. എന്നില്‍ ഇനിയും ഒരു സംശയമുണ്ട്. എങ്ങിനെയാണ് ആ ക്ഷത്രിയര്‍ക്ക് ഹേഹയന്മാര്‍ എന്ന പേരുണ്ടായത്? ഹേഹയന്‍ ഒരു രാജാവിന്‍റെ പേരാണോ? ഭാരതന്മാര്‍ ഭരതനില്‍ നിന്നും; യദു വില്‍ നിന്നും യാദവര്‍, എന്നിങ്ങിനെയെല്ലാം നാം കേട്ടിട്ടുണ്ട്. ആ ചരിതവും പറഞ്ഞു തരണം മഹാമുനേ.

വ്യാസന്‍ തുടര്‍ന്നു: ഒരിക്കല്‍ സൂര്യപുത്രനായ രേവന്തന്‍ ഉച്ചൈശ്രവസിന്‍റെ പുറത്തു കയറി വൈകുണ്ഠത്തിലേയ്ക്ക് പോയി. വിഷ്ണു ദര്‍ശനമായിരുന്നു രേവന്തന്റെ ഉദ്ദേശം. കുതിരപ്പുറത്ത് വരുന്ന സൂര്യപുത്രനെ ലക്ഷ്മീദേവി നോക്കി നിന്നുപോയി. പാല്‍ക്കടലില്‍ നിന്നും പൊങ്ങി വന്ന തന്‍റെ സഹോദരനാണ് ഉച്ചൈശ്രവസ്. അവന്‍റെ ഐശ്വര്യവും എടുപ്പും കണ്ടു ദേവി സ്തബ്ദയായി. അപ്പോള്‍ ഭഗവാന്‍ ദേവിയോടു ചോദിച്ചു: ‘ദേവീ ആരാണീ കുതിരപ്പുറത്തു വരുന്ന സുന്ദരന്‍? രണ്ടാമതൊരു കാമദേവനുണ്ടെങ്കില്‍ അതിവനാണ്!’ 

തന്‍റെ സഹോദരനായ കുതിരയെക്കണ്ട് മതിമറന്ന ദേവി ഭഗവാന്‍ പറഞ്ഞത് കേട്ടില്ല. ‘എന്താ ദേവീ, മതിമറന്നു പോയോ? അശ്വത്തെ കണ്ടു മോഹിച്ച് ഞാന്‍ ചോദിച്ചതിനു സമാധാനം പറയാന്‍ പറ്റുന്നില്ല, അല്ലെ?. നീ എങ്ങും എന്തിലും രമിക്കുന്നവളാകയാല്‍ നീയിനിമുതല്‍ ‘രമ’ യാകട്ടെ. മനസ്സില്‍ ചഞ്ചലത്തം ഉള്ളതിനാല്‍ നീ ‘ചല’യും ആകട്ടെ. പ്രാകൃതസ്ത്രീയും നീയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. എന്‍റെ സാമീപ്യമുണ്ടായിട്ടും അശ്വത്തില്‍ ഭ്രമിച്ച നീ ഭൂമിയില്‍ ഒരു കുതിരയായി പിറക്കട്ടെ.’

പെട്ടെന്ന് മോഹഭാവം വെടിഞ്ഞ ദേവി ദുഖാകുലയായി. ‘ഈ കൊച്ചു തെറ്റിന് അങ്ങെന്നെ ഇത്രയ്ക്ക് ശിക്ഷിക്കണോ? അങ്ങയില്‍ ഇത്ര ക്രോധം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്തിനാണ് എന്നില്‍ ഇത്ര കോപം? വജ്രായുധം പ്രയോഗിക്കേണ്ടത് ശത്രുക്കളില്‍ അല്ലെ? മിത്രങ്ങളില്‍ അത് പ്രയോഗിക്കാമോ? അങ്ങയുടെ മുന്നില്‍ വെച്ചെന്റെ ജീവന്‍ ഞാനുപേക്ഷിക്കുന്നു. അങ്ങില്ലാതെ വിരഹത്തീയില്‍ ഞാനെങ്ങിനെ കഴിയും? ഈ ശാപകാലം തീര്‍ന്ന് ഞാന്‍ അങ്ങയുടെ അരികില്‍ എത്തും. എന്നില്‍ പ്രസാദിച്ചാലും.’

‘നിനക്ക് എന്നെപ്പോലൊരു പുത്രന്‍ എന്നുണ്ടാവുന്നുവോ അപ്പോള്‍ പ്രിയേ, നീ എന്‍റെയടുക്കലെത്തും’ എന്ന് ഭഗവാന്‍ ലക്ഷ്മീദേവിയെ സമാധാനിപ്പിച്ചു.

No comments:

Post a Comment