Devi

Devi

Thursday, May 5, 2016

ദിവസം 141. ശ്രീമദ്‌ ദേവീഭാഗവതം. 6. 14. വസിഷ്ഠ ദേഹാന്തരപ്രാപ്തി

ദിവസം 141. ശ്രീമദ്‌ ദേവീഭാഗവതം. 6. 14. വസിഷ്ഠ ദേഹാന്തരപ്രാപ്തി 

മൈത്രാ വരുണിരിത്യുക്തം നാമ തസ്യ മുനേ: കഥം
വസിഷ്ഠസ്യ മഹാഭാഗ ബ്രഹ്മണ സ്തനുജസ്യ ഹ
കിമസൌ കര്‍മ്മതോ നാമ പ്രാപ്തവാന്‍ ഗുണതസ്തഥാ
ബ്രൂഹി മേ വദതാം ശ്രേഷ്ഠ കാരണം തസ്യ നാമജം

ജനമേജയന്‍ ചോദിച്ചു: ബ്രഹ്മാവിന്‍റെ പുത്രനായ വസിഷ്ഠന് മൈത്രാവരുണന്‍ എന്നൊരു പേരുണ്ടല്ലോ? അതെങ്ങിനെയാണ് ലഭിച്ചത്? അങ്ങിനെയൊരു പേരിനു പിന്നില്‍ ഗുണമാണോ അതോ കര്‍മ്മമാണോ ഹേതു?

വ്യാസന്‍ പറഞ്ഞു: 'മഹാരാജാവേ, വസിഷ്ഠമുനി ഒരിക്കല്‍ നിമിയുടെ ശാപംകൊണ്ട് ദേഹമുപേക്ഷിച്ചിട്ട് പുനര്‍ജനിച്ചപ്പോള്‍ മിത്രാവരുണന്‍മാര്‍ അദേഹത്തിന്റെ മാതാപിതാക്കളായി. അങ്ങിനെയാണ് മൈത്രാവരുണന്‍ എന്ന പേരദ്ദേഹത്തിനുണ്ടായത്.'

ഇത്രയും കേട്ടപ്പോള്‍ നിമി വസിഷ്ഠമുനിയെ ശപിക്കാനുണ്ടായ കാരണവും സാഹചര്യവും അറിയാന്‍ രാജാവിന് ഉത്സാഹമായി. ‘ഇത്ര വലിയ മുനിശ്രേഷ്ഠനെപ്പോലും ഒരു ശാപം കൊണ്ട് ദേഹമുപേക്ഷിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് അത്യദ്ഭുതമായിരിക്കുന്നു.’

വ്യാസന്‍ തുടര്‍ന്നു: ഇതിന്‍റെ കാരണം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്‌. മായയുടെ മൂന്നു ഗുണങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് അവയുടെ ഏറ്റക്കുറച്ചിലുകള്‍ സദാ കാണപ്പെടുന്നു. സത്വഗുണം അതിന്‍റെ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ മുനിമാര്‍ തപസ്സും രാജാക്കന്മാര്‍ ധര്‍മ്മനീതിക്കനുസരിച്ചു രാജ്യഭാരവും നടത്തും. എന്നാല്‍ രജസ്സും തമസ്സും വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുമ്പോള്‍ മഹാത്മാക്കള്‍ പോലും നീചകര്‍മ്മം ചെയ്യും. രാജാവിനെ കാമക്രോധലോഭാദികള്‍ പിടികൂടും. മുനിമാരില്‍ ലോഭവും അഹങ്കാരവും അങ്കുരിക്കും. രാജാക്കന്മാര്‍ പൊതുവേ രജോഗുണികളാണ്. ബ്രാഹ്മണരും അങ്ങിനെതന്നെ. മുനിമാര്‍ പോലും ശുദ്ധസത്വഗുണം മാത്രം ഉള്ളവരല്ല.

വസിഷ്ഠമഹര്‍ഷി നിമിയെ ശപിച്ചു. രാജാവ് മുനിക്ക് മറുശാപവും നല്‍കി. അങ്ങിനെ രണ്ടാളും ദുഖമനുഭവിച്ചു. ദ്രവ്യശുദ്ധി, ക്രിയാശുദ്ധി, ചിത്തശുദ്ധി, ഇവ മൂന്നും ഉണ്ടാവുക എന്നത് അതി വിരളമാണ്. എന്നാല്‍ പരാശക്തിയായ അമ്മ കനിഞ്ഞാല്‍ ആരും അരനിമിഷത്തില്‍ മുക്തനാകും. പരാശക്തീ വൈഭവം നോക്കൂ. ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ പോലും മഹത്തുക്കളാണെങ്കിലും മുക്തരല്ല. എന്നാല്‍ സത്യവ്രതന്മാരെപ്പോലുള്ളവര്‍ മുക്തരായിത്തീരുന്നു.
  
മൂന്നുലോകത്തിലുള്ള ആരും തന്നെ ഭഗവതിയെ അറിഞ്ഞവരായിട്ടില്ല. എന്നാല്‍ അമ്മ ഭക്തജനവിധേയയാണെന്ന് അനേകരുടെ അനുഭവകഥകള്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ ജഗദംബികയില്‍ അനന്യഭക്തിയുണ്ടാവുക എന്നത് മാത്രമേ നമുക്ക് കരണീയമായുള്ളു. എന്നാലീ ഭക്തിയില്‍ ദംഭും രാഗവും ചേര്‍ന്നാല്‍ അത് നാശത്തിലേയ്ക്കാണ് നയിക്കുക.

ഇക്ഷ്വാകുവിന്‍റെ പന്ത്രണ്ടാമത്തെ പുത്രനായ നിമി ധര്‍മ്മിഷ്ടനും അതീവഗുണവാനും സുന്ദരനും ആയിരുന്നു. പ്രജാക്ഷേമം മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ജയം എന്ന പേരില്‍ ബ്രാഹ്മണര്‍ക്ക് വേണ്ടി അദ്ദേഹം യജ്ഞ കാര്യത്തിനുതകുന്ന ഒരിടം പണിതൊരുക്കി. അങ്ങിനെയിരിക്കെ ആ അഗ്രഹാരത്തില്‍ വലിയ ദക്ഷിണാദികളോടെ വിപുലമായ  ഒരു ദീര്‍ഘയജ്ഞം നടത്തണമെന്ന രാജസബുദ്ധി അദ്ദേഹത്തിലുദിച്ചു. മഹാത്മാക്കളുടെ അനുവാദത്തോടെ, അച്ഛന്റെ അനുഗ്രഹത്തോടെ അദ്ദേഹം യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. വേദപാരംഗതരായ മുനിമാരെ ക്ഷണിച്ചുവരുത്തി. ഭൃഗു, അംഗിരസ്, വാമദേവന്‍, ഗൌതമന്‍, വസിഷ്ഠന്‍, പുലസ്ത്യന്‍, ഋചികന്‍, പുലഹന്‍, ക്രതു തുടങ്ങി മാമറകളായ വേദങ്ങള്‍ നന്നായി പഠിച്ചവരായ മുനിമാര്‍ യജ്ഞത്തിനായി എത്തിച്ചേര്‍ന്നു.

എല്ലാം തയ്യാറാക്കിയശേഷം നിമി തന്‍റെ കുലഗുരുവായ വസിഷ്ഠനോട് ‘അങ്ങെന്റെ ഗുരുവാണല്ലോ. ഈ  യാഗത്തില്‍ അങ്ങെന്നെ നയിച്ചാലും. യജ്ഞോപകരണങ്ങള്‍ എല്ലാം തയ്യാറാണ്. അയ്യായിരം കൊല്ലം നീണ്ടു നില്‍ക്കുന്ന യാഗമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. ഏതു യജ്ഞം എങ്ങിനെ ചെയ്താലാണ് ജഗദംബിക സംപ്രീതയാവുക? അങ്ങയുടെ അനുജ്ഞപോലെ ഞാനാ കര്‍മ്മം വിധിയാംവണ്ണം നടത്തിക്കൊള്ളാം.’

അപ്പോള്‍ വസിഷ്ഠമുനി പറഞ്ഞു: ‘രാജാവേ, ഇന്ദ്രന്‍ യജ്ഞത്തിനായി എന്നെ നേരത്തേതന്നെ വിളിച്ചിട്ടുണ്ട്. ഞാനതതിനു വരാമെന്ന്‍ സമ്മതിച്ചതുമാണ്. പരാശക്തിയജ്ഞത്തിന് അഞ്ഞൂറ് വര്‍ഷത്തെ യജ്ഞദീക്ഷ ഞാന്‍ ദേവേന്ദ്രന് കൊടുത്തുംപോയി. അതില്‍ നിന്നും പിന്മാറുക വയ്യല്ലോ. അതിനാല്‍ രാജാവേ, ആ കാലം കഴിയുന്നതുവരെ കാത്തിരുന്നാലും ഇന്ദ്രയജ്ഞം കഴിഞ്ഞാലുടന്‍ ഞാന്‍ വന്ന് അങ്ങയുടെ യജ്ഞം നടത്തിത്തരാം.’

‘ഞാന്‍ മറ്റു മുനികളെ വിളിച്ചുവരുത്തി, സകലവിധ ഒരുക്കങ്ങളും നടത്തി എല്ലാം തയ്യാറാക്കി വെച്ചിരിക്കുന്നു. ഇക്ഷ്വാകു വംശത്തിന്‍റെ ഗുരുവായ അങ്ങേയ്ക്ക് ഇവിടെയല്ലേ ഉത്തരവാദിത്തം? ധനം മോഹിച്ചു മറ്റു വല്ലവര്‍ക്കും വേണ്ടി പണിയെടുക്കാന്‍ പോകുന്നത് രാജഗുരുവിനു ഭൂഷണമല്ല.’ എന്നായി രാജാവ്. വസിഷ്ഠന്‍ ഏതായാലും ഇന്ദ്രന്‍റെ  യജ്ഞത്തിനു തന്നെ പോയി.

രാജാവ് യജ്ഞം നീട്ടിവയ്ക്കാതെ ഗൌതമഋഷിയെ ഗുരുവാക്കി. അദ്ദേഹം അയ്യായിരം കൊല്ലത്തെ ദീക്ഷയെടുത്ത് ഹിമവല്‍ പാര്‍ശ്വത്തുള്ള ഒരു തടാകത്തിന്റെ കരയില്‍ യാഗം തുടങ്ങി. അനേകം ബ്രാഹ്മണര്‍ക്കദ്ദേഹം കയ്യയച്ച് ദാനം ചെയ്തു. അളവറ്റ ധനം, പശു, മറ്റു വിഭവങ്ങള്‍ എന്നിവ മുനിമാര്‍ക്കും ബ്രാഹ്മണര്‍ക്കും നല്‍കി.

അപ്പോഴേയ്ക്കും ഇന്ദ്രന്‍റെ യജ്ഞം കഴിഞ്ഞു. അഞ്ഞൂറ് വര്‍ഷം കഴിഞ്ഞുപോയിരുന്നു. അപ്പോള്‍ വസിഷ്ഠന്‍ രാജാവിനെ കാണാന്‍ യജ്ഞശാലയില്‍ എത്തി. അപ്പോള്‍ നിമി രാജന്‍ നല്ല ഉറക്കത്തിലായതിനാല്‍ ആരും അദ്ദേഹത്തെ ഉണര്‍ത്തിയില്ല. അതുകൊണ്ട് വസിഷ്ഠനെ സ്വീകരിക്കാന്‍ അദ്ദേഹം കൊട്ടാരവാതില്‍ക്കല്‍ വന്നില്ല.

’ഗുരുവായ എന്നെ നീ മാനിച്ചില്ല, മാത്രമല്ല ഞാന്‍ തടഞ്ഞിട്ടും അന്യന്‍ ഒരാളെ ഗുരുവായി വരിച്ചു നീ യജ്ഞം നടത്തുന്നു. എന്നെ നിന്ദിച്ഛതിനാല്‍ നിന്നെ ഞാന്‍ ശപിക്കുന്നു. നീ വിദേഹനായിപ്പോകട്ടെ. നിന്‍റെ ദേഹം വീണ്‌പോകട്ടെ.'

മുനിയുടെ ശാപമറിഞ്ഞ കാവല്‍ക്കാര്‍ രാജാവിനെ ഉണര്‍ത്തി. ഓടിച്ചെന്നു ഗുരുവിനെക്കണ്ട് നിഷ്കളങ്കനായി പറഞ്ഞു: ‘ഞാന്‍ എന്ത് ചെയ്തു ഗുരോ? അങ്ങല്ലേ വിത്തത്തിലുള്ള ആര്‍ത്തികൊണ്ട് ഇന്ദ്രന്‍റെ യജ്ഞം നടത്തിക്കാന്‍ പോയത്? അങ്ങയോടു ഞാനെത്ര ആപേക്ഷിച്ചിട്ടും അത് കേള്‍ക്കാതെ അങ്ങ് പോയി. അങ്ങേയ്ക്ക് ധര്‍മ്മം എന്തെന്നറിയാം എന്നിട്ടും അതാചരിക്കാതെ അങ്ങ് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചു സന്തോഷിക്കുന്നു. ബ്രഹ്മപുത്രനായ അങ്ങ് ഒരു നല്ല വിപ്രന്റെ കര്‍മ്മം അനുഷ്ടിച്ചില്ലല്ലോ. അതിന്റെ ഗതിവിഗതികള്‍ എന്തെന്ന് അങ്ങറിയുന്നില്ലേ? എന്നിട്ട് അങ്ങിപ്പോള്‍ സ്വന്തം ദോഷം കാണാതെ എന്നെ ശപിക്കുകയാണ്. യാതൊരു കാരണമില്ലാതെ കോപിക്കുന്നവന്‍ ചണ്ടാളനേക്കാള്‍ നികൃഷ്ടനാണ്. സുജനങ്ങള്‍ കോപത്തെ അടക്കുകയാണ് വേണ്ടത്. കോപം കൊണ്ട് അങ്ങയുടെ ഉടല്‍ വേര്‍പെട്ടു പോകട്ടെ എന്ന് ഞാന്‍ ശപിക്കുന്നു.’

അങ്ങിനെ രണ്ടാളും പരസ്പരം ശപിച്ചു. അപ്പോള്‍ രണ്ടാള്‍ക്കും ദുഖമായി. മുനി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ‘എങ്ങിനെയാണ് ഞാനീ നിലയില്‍ നിന്നും കരകയറുക? ഇനി ദേഹമെടുക്കേണ്ടി വന്നാല്‍ ആരാണെന്റെ മാതാപിതാക്കള്‍?. പിതാവേ, എന്‍റെ പഴയ ദേഹം തന്നെ തിരിച്ചു കിട്ടണം എന്നുണ്ട്. എന്നിലെ ജ്ഞാനവും പോകാതെയിരിക്കണം.’

‘മിത്രാവരുണന്‍മാരുടെ തേജസ്സില്‍ നിനക്ക് വാഴാം. എന്നിട്ട് സമയമാവുമ്പോള്‍ യോനിജനായി ജന്മമെടുക്കാം. അപ്പോള്‍ നിനക്ക് ദേഹം തിരികെ കിട്ടി വീണ്ടും പഴയതുപോലെ സര്‍വ്വാരാദ്ധ്യനായി നടക്കാം.’ പിതാവിനെ പ്രദക്ഷിണം ചെയ്ത് വസിഷ്ഠന്‍ അവിടെ നിന്നും മടങ്ങി. മുനി നേരെ വരുണന്റെ ഗൃഹത്തില്‍ ചെന്നു. സ്വദേഹം വെടിഞ്ഞിട്ട്‌ സൂക്ഷ്മശരീരിയായി മിതാവരുണന്‍മാരുടെ ഉള്ളില്‍ക്കയറി.

ഒരിക്കല്‍ ഉര്‍വ്വശി സഖികളുമായി വരുണാലയത്തില്‍ എത്തിച്ചേര്‍ന്നു. മിത്രാവരുണര്‍ രണ്ടാളും ആ അതിസുന്ദരിയെക്കണ്ട് കാമാതുരരായി. ‘പൂവമ്പന്‍ തോല്‍പ്പിച്ചതിനാല്‍ നിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഞങ്ങളെ നീ സ്വീകരിച്ചാലും’ എന്നവര്‍ അവളോടഭ്യര്‍ത്ഥിച്ചു. ഉര്‍വ്വശി സമ്മതം മൂളി. അവരുടെ ആഗ്രഹം അറിഞ്ഞ അപസരസ്സ് അവരുടെ കൂടെ കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങിനെയിരിക്കെ പെട്ടെന്ന് ഒരുദിവസം അബദ്ധവശാല്‍ മൈത്രാവരുണരുടെ രേതസ്സ് ഒരു കുടത്തില്‍ പതിക്കാനിടയായി. ആ കുടത്തില്‍ നിന്നും രണ്ടു കുമാരന്മാര്‍ പിറന്നു. അതിസുന്ദരന്മാരായ ഇവരാണ് അഗസ്ത്യനും വസിഷ്ഠനും. അഗസ്ത്യന്‍ ജനിച്ചപ്പോഴേ തപസ്സിനായി കാടകം പൂകി. വസിഷ്ഠന്‍ ഇക്ഷ്വാകുവംശത്തിന്റെ ഗുരുവായി. ഇതാണ് മിത്രാവരുണന്‍ എന്ന പേര് വസിഷ്ഠമുനിക്ക് കിട്ടാനിടയായതിന്റെ കഥ.

No comments:

Post a Comment